Friday, January 4, 2013

ഗര്‍ജിക്കുന്ന മരണം

നല്ലതിനെന്തും സ്ത്രീ സങ്കല്‍പ്പമാണ് ഇന്ത്യയില്‍. ഭാരതം മാതാവാണ്, ഭൂമി ദേവിയാണ്, വിദ്യാഭ്യാസം സരസ്വതിയാണ്, ഐശ്വര്യം ലക്ഷ്മിയാണ്. എന്നിട്ടും എല്ലാ സങ്കല്‍പ്പങ്ങളുടെയും ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും മീതെ ഒരു പെണ്‍കുട്ടി ജീവനറ്റു കിടന്നു- 2012ന്റെ പോക്കുവെയിലില്‍. ആണ്‍ധിക്കാരത്തിന്റെ അസ്ത്രങ്ങളേറ്റ് തലയറ്റുവീണ പക്ഷിക്കുഞ്ഞ്. സ്വാതന്ത്ര്യഗാനം പാടിയ ടാഗോറിന്റെ ഗീതംതന്നെ അവളെ മറ്റൊരു ലോകത്തേക്ക് അനുയാത്രചെയ്യട്ടെ.

"എന്റെ ശക്തിയുടെ അവസാനപടവില്‍ ഈ യാത്ര അവസാനിക്കുന്നു... ഇനി ഇരുട്ടുമാത്രം... എല്ലാ സാധ്യതകളും തീര്‍ന്നു... നിശബ്ദമായ അന്ധകാരത്തില്‍ അഭയംതേടേണ്ട സമയമായി..."

മാനഭംഗങ്ങള്‍ക്കും ബലാല്‍ക്കാരങ്ങള്‍ക്കുമുണ്ട് ചരിത്രം. ആദ്യം അത് അവകാശം, നടപടിക്രമം, പിന്നെ നീതി.ഹോമറിന്റെ ഇലിയഡില്‍ യുദ്ധം ജയിക്കുന്ന പോരാളികള്‍ക്ക് ഇഷ്ടഭോജ്യം സ്ത്രീശരീരമായിരുന്നു. യുദ്ധം അവര്‍ക്ക് സ്ത്രീയെ രുചിക്കാനുള്ള വിരുന്നുകളായിരുന്നു. വേദപുസ്തകത്തിലെ പഴയനിയമത്തില്‍ ഇസഹാക്കിന്റെ മകനായ യാക്കോബിന്റെ മകള്‍ ദീനയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുന്നു. അക്കാലത്തെ പതിവുരീതിമാത്രം. ദീനയെ വിവാഹംചെയ്യാമെന്ന് പ്രതികളുടെ ബന്ധുക്കള്‍ സമ്മതിച്ചു. യാക്കോബിന്റെ കുടുംബക്കാര്‍ ആവശ്യപ്പെട്ടത് ഒറ്റക്കാര്യംമാത്രം. ആണുങ്ങള്‍ പരിച്ഛേദകര്‍മംചെയ്യണം. ഒരു ബലാത്സംഗവും അതിന്റെ ഒത്തുതീര്‍പ്പു ചര്‍ച്ചകളും!

നഗരം പിടിക്കുന്ന ഇസ്രയേല്‍ മക്കളോട് സ്ത്രീകളെ കീഴടക്കാന്‍ പഴയനിയമം പറയുന്നു. അവള്‍ ആദ്യം സമ്മതിക്കില്ല. അതുകൊണ്ട് തടവിലാക്കണം. വഴങ്ങിയില്ലെങ്കില്‍ അവളുടെ തല മുണ്ഡനംചെയ്യണം, നഖങ്ങള്‍ പറിച്ചെടുക്കണം, എന്നിട്ട് മാനഭംഗപ്പെടുത്തണം. പഴയനിയമത്തിന്റെ രചന ഏതാണ്ട് ബി സി പത്താം നൂറ്റാണ്ടിലാണ്. ബി സി പത്താംനൂറ്റാണ്ടില്‍നിന്ന് 2012 ഡിസംബറോളം വളര്‍ന്നപ്പോള്‍ ഡല്‍ഹി എവിടെയാണ്? ഇരമ്പുന്ന വാഹനത്തിനകത്തുനിന്ന് ആ സോദരിയുടെ കരച്ചിലില്‍ "ഹേ റാം" എന്ന വാക്കുണ്ടായിരുന്നോ? രാജ്ഘട്ടിലെ സമാധിപ്പൂക്കളെ മാപ്പ്. വിവാഹിതകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടാല്‍ കല്ലെറിഞ്ഞു കൊല്ലണം എന്ന നിയമം ഉണ്ടായി. സ്ത്രീ മാനഭംഗംചെയ്യപ്പെട്ടാല്‍ വീട്ടില്‍നിന്ന് പുറത്താക്കണമെന്ന നിയമവും വന്നു. സ്ത്രീയുടെ കന്യകാത്വം കുടുംബസ്വത്തായി. യുദ്ധം ജയിക്കുന്ന സൈനികര്‍ക്ക് തോറ്റ രാജ്യത്തെ പെണ്‍കുട്ടികളെ പ്രാപിക്കാനുള്ള അവകാശം ദൈവദത്തമാണെന്നു കരുതിയ കാലവുമുണ്ടായിരുന്നു. അധിനിവേശ സൈന്യം കടന്നുപോയിടത്തെല്ലാം അനാഥക്കുട്ടികള്‍ പിറന്നു. സുന്ദരികള്‍ രാജാവിന്റെ വെപ്പാട്ടികളായി. സോളമന്‍ രാജാവിന് 700 രാജകുമാരിമാരും 300 വെപ്പാട്ടികളും സ്വന്തമായുണ്ടായിരുന്നു. സുമേറിയയിലും ഈജിപ്തിലും ചൈനയിലും ജപ്പാനിലും രാജാവ് മരിച്ചാല്‍ അനുചരന്മാരെയും വെപ്പാട്ടികളെയും അതിനൊപ്പം ദഹിപ്പിക്കുമായിരുന്നു. സതിയുടെ വിദേശപതിപ്പ്. ശതവത്സരയുദ്ധത്തില്‍ ഇംഗ്ലണ്ടിന്റെ ഹെന്റി അഞ്ചാമന്‍ ഫ്രാന്‍സിനോട് ആജ്ഞാപിച്ചത് എന്താണെന്ന് ഷേക്സ്പിയര്‍ പറയുന്നു- "കീഴടങ്ങുക; അല്ലെങ്കില്‍ നിങ്ങളുടെ കന്യകമാര്‍ ഞങ്ങളുടെ പട്ടാളക്കാരുടെ കൈയില്‍ പിടയും". ചെങ്കോലേന്തിയ അധികാരത്തിന്റെ അശ്ലീലം. ഭൂപടത്തെ സ്ത്രീ ശരീരംകൊണ്ട് അതിര് തിരിച്ച നൃശംസതയുടെ സങ്കീര്‍ത്തനങ്ങള്‍!.

ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി ബല്‍ജിയത്തില്‍ കയറിയപ്പോള്‍, ജപ്പാന്‍ ചൈനയെ ആക്രമിച്ചപ്പോള്‍, അമേരിക്ക വിയറ്റ്നാമിനെ ഞെരിച്ചപ്പോള്‍, പാക് സൈന്യം ബംഗ്ലാദേശില്‍ ഇരച്ചെത്തിയപ്പോഴെല്ലാം ബലാല്‍ക്കാരം സൈനികനടപടിയുടെ മറുപിള്ളയായി പിറന്നു. ചരിത്രം കൈമാറിയ ഞെട്ടലുകള്‍! തുറന്നുവച്ച പീരങ്കികളെ തുറിച്ചുനോക്കി വിറങ്ങലിച്ചുപോയ സ്ത്രീശരീരത്തിനു മീതെ തലച്ചോറില്‍ വെടിമരുന്ന് നിറച്ചവരുടെ വിജയാഹ്ലാദം. അധികാരം ലഹരിയും, യുദ്ധം ഏകപക്ഷീയമായ മധുവിധുവുമായി കൊണ്ടാടപ്പെട്ടു. റുവാണ്ടയില്‍, ബോസ്നിയയില്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ അധികാരത്തിന് ഇപ്പോഴും രതിവൈകൃതങ്ങളുടെ ഭാഷയുണ്ട്. എന്തുകൊണ്ട് ഇന്ത്യ ഇങ്ങനെ? ഇവിടെ ദൈവങ്ങള്‍പോലും സ്ത്രീശക്തി ആവാഹിച്ചവരാണ്. ഈശ്വരന് അര്‍ധനാരീശ്വരസങ്കല്‍പ്പമാണ്. ശിവനും പാര്‍വതിയും ശക്തിയുടെയും പ്രകൃതിയുടെയും സംയോജനമാണ്, കൈലാസത്തിന്റെ സിന്ദൂരക്കുറിയാണ്. കൃഷ്ണനും രാധയും ആത്മാവും ശരീരവുമാണ്, യമുനയിലെ നിലയ്ക്കാത്ത ഓളങ്ങളാണ്. സീത ശ്രീരാമന്റെ അവസാനിക്കാത്ത പശ്ചാത്താപമാണ്, അയോധ്യയുടെ ദുഃഖകാണ്ഡമാണ്. ലക്ഷ്മി വിഷ്ണുവിന്റെ ആശ്രയമാണ്, പാല്‍ക്കടലിന്റെ ശാന്തതയാണ്. ഹൈന്ദവവിശ്വാസത്തിലെ ദൈവങ്ങള്‍ മനുഷ്യന്റെ എല്ലാ വികാരങ്ങളിലൂടെയും കടന്നുപോയവരാണ്. ആലിംഗനബദ്ധരായി നില്‍ക്കുന്ന ദേവീദേവന്മാര്‍ പൂജാവിഗ്രഹങ്ങളാണ്. എത്രയോ ക്ഷേത്രങ്ങളുടെ ശില്‍പ്പചാരുതയാണ് ആ ദൃശ്യങ്ങള്‍. അനിര്‍വചനീയമായ സ്നേഹത്തിന്റെ അനുഭൂതി സാന്ദ്രതയാണ് ആ ആലിംഗനം. ദിവ്യമാണ് ഇതെന്ന് ആ ദൃശ്യങ്ങള്‍ കാഴ്ചക്കാരെ ഓര്‍മിപ്പിക്കുന്നു. ആ കൃഷ്ണശിലകള്‍ ഒരു പ്രാര്‍ഥനയാണ്. നിറഞ്ഞുനില്‍ക്കുന്ന സ്നേഹത്തിലേക്ക് കൈകൂപ്പി നില്‍ക്കുന്ന ഏകാന്തയാനം. ലോകത്തില്‍ ആദ്യമായി ഒരു ലൈംഗികഗ്രന്ഥം ഉണ്ടായതും ഇന്ത്യയിലാണ്. ആ കാമശാസ്ത്രം എഴുതിയതാകട്ടെ ഒരു ഋഷിയും! എന്നിട്ടും എന്തുകൊണ്ട് ഇരുട്ടുനിറഞ്ഞ ഇടങ്ങള്‍ ഇവിടെ മനോരോഗികളുടെ വഴിയമ്പലങ്ങളായി. സ്ത്രീകള്‍ക്ക് തെരുവുകള്‍ അരക്ഷിതം. സന്ധ്യയും രാത്രിയും നിഷിദ്ധം. നിലാവിനെയും നക്ഷത്രങ്ങളെയും തടവുകാരിയെപ്പോലെ അടച്ചുറപ്പുള്ള മുറിയിലെ പാതിതുറന്ന ജനലിലൂടെമാത്രം കാണാന്‍ വിധി. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീയുടെ വാച്ചിലെ സെക്കന്‍ഡ് സൂചിക്ക് ഹൃദയമിടിപ്പിന്റെ ശബ്ദമാണ്. സൂക്ഷിക്കൂ... ആണുങ്ങള്‍ ഇറങ്ങി നടക്കുന്ന സമയം!

ഇരുട്ടു വീണാല്‍ ആണ് എന്ന വാക്ക് കാട്ടുപോത്തിന്റെ പര്യായപദമാണ്. ഇറുകിയതും ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ബലാല്‍ക്കാരത്തിനുള്ള ക്ഷണപത്രമാണെന്ന് അവര്‍ വ്യാഖ്യാനിക്കും. മധ്യകാലഘട്ടത്തിനുശേഷം യൂറോപ്പ് മാറി. പതിനെട്ടാം നൂറ്റാണ്ടില്‍ നിയമം ഇരകള്‍ക്കുവേണ്ടി മാറ്റി എഴുതിത്തുടങ്ങി. അടിമത്തത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും തഴുതിട്ട് പൂട്ടിയ ചങ്ങലകള്‍ മനുഷ്യന്റെ ഉല്‍ക്കടമായ സ്വാതന്ത്ര്യദാഹത്തില്‍ ഞെരിഞ്ഞുതുടങ്ങിയപ്പോള്‍ അത് സ്ത്രീ സ്വാതന്ത്ര്യത്തിലേക്കും ഒറ്റയടിപ്പാതകള്‍ തുറന്നു. 1700ല്‍ മേരി അസ്ഫെല്‍ ആദ്യമായി സ്ത്രീകള്‍ക്കു വേണ്ടിയുള്ള വാദമുഖം തുറന്നു. രാജ്യത്തിന് സ്വേച്ഛാധിപത്യം ആവശ്യമില്ലെങ്കില്‍ കുടുംബത്തിലെന്തിന് സ്വേച്ഛാധിപത്യം എന്ന് അവര്‍ ചോദിച്ചു. കുടുംബത്തില്‍ സ്വേച്ഛാധിപത്യം ആവാമെങ്കില്‍ രാജ്യത്തിനും ആവാം. പുരുഷന്മാര്‍മാത്രം സ്വതന്ത്രരായും സ്ത്രീകള്‍ അടിമകളായും ജനിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം 1700ല്‍ പൊള്ളിക്കുന്നതുതന്നെയായിരുന്നു. അസ്ഥിരമായ, അനിശ്ചിതമായ, ഏകപക്ഷീയമായ പുരുഷന്റെ ആജ്ഞകള്‍ക്കനുസരിച്ച് ജീവിക്കുന്നത് അടിമത്തംതന്നെയല്ലേ എന്നുകൂടി ചോദിച്ചാണ് അസ്ഫെല്‍ ആ ലേഖനം അവസാനിപ്പിക്കുന്നത്. "നീ എന്തു ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കും എന്നതാണ് അധികാരത്തിന്റെ ഭാഷയെന്ന്" വോള്‍ട്ടയര്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. നവോത്ഥാനപ്രസ്ഥാനങ്ങളുടെ നവനിര്‍മാണശാലയിലൂടെ പടിഞ്ഞാറന്‍ നാടുകളിലെ സ്ത്രീകള്‍ സ്വാതന്ത്ര്യത്തിലേക്ക് നടന്നു. ഇന്ത്യയില്‍ എന്തു പറ്റി? യാജ്ഞവല്‍ക്യനോട് ഉപനിഷദ് തര്‍ക്കങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. സര്‍വജ്ഞപീഠം കയറാനെത്തിയ ശങ്കരാചാര്യരോട് അവസാന ചോദ്യം ചോദിക്കുന്നത് സരസ്വതീദേവിയാണ്. യുദ്ധം ജയിച്ചവരുണ്ട്, നയിച്ചവരുണ്ട്. അങ്ങനെയുമുണ്ടൊരു താവഴി. 1925ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ത്രീയായിരുന്നു. ബ്രിട്ടനില്‍ ഒരു വനിത പ്രധാനമന്ത്രിയാകുന്നതിന് 13 വര്‍ഷംമുമ്പ് ഇന്ത്യക്ക് വനിതാ പ്രധാനമന്ത്രിയുണ്ടായി. വനിതാ പ്രസിഡന്റുണ്ടായി. എന്നിട്ടുമെന്തേ ഇങ്ങനെ? എന്തുകൊണ്ട് നമ്മുടെ ഇടയില്‍ കാട്ടാളന്മാര്‍ ഉണ്ടായി? ഇന്ത്യയുടെ മനസ്സില്‍, പെരുമാറ്റങ്ങളില്‍, ബന്ധങ്ങളില്‍ ഫ്യൂഡലിസത്തിന്റെ അംശങ്ങള്‍ തീര്‍ന്നിട്ടില്ല. സമ്പൂര്‍ണ സമര്‍പ്പണം ജന്മിത്തം ആവശ്യപ്പെട്ടതാണ്. ഇതുതന്നെ സ്ത്രീയില്‍നിന്ന് പുരുഷന്‍ ആവശ്യപ്പെടുന്നു. പുരുഷന്‍ സ്വയം അധികാരകേന്ദ്രമായി സങ്കല്‍പ്പിക്കുന്നു. ഒരേ പ്രതലത്തില്‍ നില്‍ക്കുന്ന ബന്ധങ്ങളുണ്ടായില്ല. സമൂഹവും വ്യക്തികളും തട്ടുകളായി തിരിഞ്ഞു. വ്യക്തിയുടെ സമ്പൂര്‍ണമായ വിധേയത്വം ഭഗവദ്ഗീതയില്‍ പ്രത്യക്ഷപ്പെടുന്നു. ദൈവം, രാജാവ്, ജന്മി, കൃഷിക്കാരന്‍. സ്ഥാനമഹിമയും മുകളില്‍നിന്ന് താഴേക്ക്. അധഃപതനത്തിന്റെ ഗ്രാഫ്. ഗംഗയുടെ ഗതിവിഗതിപോലെതന്നെ. സ്വര്‍ഗത്തില്‍നിന്ന് ഗംഗ ശിവന്റെ ശിരസ്സിലേക്ക്, പിന്നെ പര്‍വതത്തിലേക്ക്, താഴ്വരയിലേക്ക്, സമുദ്രത്തിലേക്ക്. എല്ലാം തട്ടുതട്ടുകളായി മാറി. മനുഷ്യബന്ധങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും ഇത് മാറ്റിയെഴുതി. വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ. വിലക്കുകള്‍ക്കകത്തു നില്‍ക്കുന്ന പെണ്ണ്, നല്ല പെണ്ണ്. എന്താണ് വിശ്വസ്തത? എന്തൊക്കെയാണ് വിലക്ക്? ഇത് അധികാരകേന്ദ്രങ്ങള്‍തന്നെ നിര്‍വചിച്ചു. ഇതാണ് നല്ല സമൂഹം. വിശ്വാസമാണ് എല്ലാം. വിശ്വാസമാണ് കര്‍മം. കര്‍മമാണ് സ്വര്‍ഗം. അനുകമ്പ, കാരുണ്യം എന്നീ വാക്കുകള്‍ ഫ്യൂഡലിസത്തോടൊപ്പം വ്യാപകമായെന്ന് ചരിത്രകാരനായ ആര്‍ എസ് ശര്‍മ. ഇതെല്ലാം ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുന്ന പാരിതോഷികങ്ങളാണ്. ഫ്യൂഡല്‍ മേല്‍ക്കോയ്മ ബന്ധങ്ങളുടെ ശ്രീമൂലസ്ഥാനത്ത് പുരുഷനെ പ്രതിഷ്ഠിച്ചു. അതിന് ജാതിയുടെയും മതത്തിന്റെയും സമ്മതിപത്രങ്ങളും വാങ്ങി. ജനാധിപത്യം വോട്ടെടുപ്പുമാത്രമായി. വിമര്‍ശം കാതലാവേണ്ട ജനാധിപത്യം ഭക്തിഗാനമായി മാറി. ഇന്ത്യയിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടെ അവസാനിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിലവിലുള്ള ദൈവത്തെ മാറ്റി കൂടുതല്‍ നല്ല ദൈവത്തെ പ്രതിഷ്ഠിച്ച നവോത്ഥാനം പുറന്തോടിലൊതുങ്ങി അതിനുള്ളില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സസുഖം വാണു. ഫ്യൂഡല്‍ ആചാരങ്ങള്‍ക്ക് പരിക്കേറ്റില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യം പുരുഷന്റെ സൗജന്യവും സൗമനസ്യവുംതന്നെയായി തുടര്‍ന്നു. ബ്രിട്ടീഷ് ഭരണാധികാരികളിലൂടെ വിക്ടോറിയന്‍ സദാചാരസംഹിതകള്‍ ഇറക്കുമതിചെയ്തതോടെ ദുരന്തം പൂര്‍ണമായി. ചുംബനവും ആലിംഗനവും നിയന്ത്രിച്ച വിക്ടോറിയാ രാജ്ഞി ഇന്ത്യയുടെ ഊര്‍ജസ്വലമായ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ കരിപൂശി. സമ്പന്നസ്ത്രീകള്‍ പുറത്തിറങ്ങി പണിയെടുക്കരുതെന്ന രാജ്ഞിയുടെ ശാസന ഇന്ത്യന്‍ ഫ്യൂഡല്‍ക്രമത്തിനും നന്നായി ഇണങ്ങി.

ഇറക്കുമതി കല്‍പ്പനകളുടെയും ഫ്യൂഡല്‍ സദാചാരസംഹിതകളുടെയുമകത്ത് സ്വതന്ത്രമായ ഇടപഴകലുകള്‍ ഉണ്ടായില്ല. വിലക്കുകളും കാപട്യങ്ങളും രോഗികളെ ഉണ്ടാക്കി. വിശുദ്ധവേഷം ധരിച്ച രോഗികള്‍ സ്ത്രീയുടെ നിഴലിനെപ്പോലും ആര്‍ത്തിയോടെ നോക്കിനിന്നു. പെണ്ണിനെ കീഴ്പ്പെടുത്തുമ്പോള്‍ സ്വകാര്യ അവകാശത്തിന്റെ ആത്മസംതൃപ്തി നുണഞ്ഞു. നാസിക്യാമ്പില്‍ മനുഷ്യരെ നിരത്തിനിര്‍ത്തി കാഞ്ചി വലിച്ച പട്ടാളക്കാരന്‍ അനുഭവിച്ചത് രതിസുഖമായിരുന്നത്രേ! ഡല്‍ഹിയിലെ ബലിച്ചോര പൊയ്മുഖങ്ങള്‍ക്ക് നേരെ ഉയര്‍ത്തിപ്പിടിച്ച വാള്‍ത്തലപ്പാണ്. ചെകുത്താനോ, മാലാഖയോ, മനുഷ്യാ നിന്റെ മനസ്സിലെന്താണെന്ന നിലയ്ക്കാത്ത ചോദ്യമാണ്. തിളയ്ക്കുന്ന കടലാണ്. ശ്മശാനത്തിലെ കണ്ണാടിപ്രതിഷ്ഠയാണ്. ഗര്‍ജിക്കും ആ മരണം.

*
എം എം പൗലോസ് ദേശാഭിമാനി 03 ഡിസംബര്‍ 2013

1 comment:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

അപ്പോള്‍ മനുഷ്യരാശിയുടെ ആരഭം മുതല്‍ പുരുഷ വര്‍ഗ്ഗം തന്‍റെ അദികാരം ഉറപ്പിക്കാനുള്ള ഒരു ഉപാദിയയാണ്‌ സ്ത്രീയെ കണ്ടിരുന്നത് ല്ലേ ... ഹ കഷ്ടം