Friday, January 4, 2013

പുതിയ നവോത്ഥാനത്തിന് നായകരാകാന്‍

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്" എന്നത് കടമ്മനിട്ടയുടെ വിഖ്യാതമായ വരികളാണ്. ഓര്‍മകള്‍ ഉണ്ടായിരുന്നാല്‍ പോരാ, ആ ഓര്‍മകള്‍ക്ക് സാര്‍ഥകമായ തുടര്‍ച്ചകളും ഉണ്ടാകണം. നവോത്ഥാന കേരളമെന്ന പരികല്‍പ്പനതന്നെ അസ്ഥാനത്താകുന്ന ഇക്കാലത്ത് നാം താണ്ടിയ ഭൂതകാലപാതകളെ എങ്ങനെ തിരിച്ചുപിടിക്കാം, എങ്ങനെ പുതിയ ഒരു നവോത്ഥാനം സൃഷ്ടിക്കാം എന്നാണ് കേരളത്തിന്റെ യുവജനത ചിന്തിക്കുന്നത്. അത് എത്ര ശ്രമകരമായാലും ആ പോരാട്ടയാത്രയെ ഏറ്റെടുക്കുകയാണ് പ്രബുദ്ധയുവത. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യം മുഴക്കി ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിലൂടെ കേരളം സഞ്ചരിച്ചുതീര്‍ക്കുമ്പോള്‍, അതൊരു ചരിത്ര ബാധ്യതയായി കേരളത്തിലെ മുഴുവന്‍ ജനസമൂഹവും ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രതീക്ഷയുടെ ആ ചുവന്ന നക്ഷത്രം കൊടിയിലേന്തിയാണ് കേരളത്തിന്റെ യുവാക്കള്‍ ജനുവരി നാലുമുതല്‍ ഫെബ്രുവരി നാലുവരെ യൂത്ത് മാര്‍ച്ചിലേക്ക് മുഴുകുന്നത്.

ഇന്ത്യയൊട്ടുക്കും 19-ാം നൂറ്റാണ്ടുമുതല്‍ സാമൂഹികവും സാംസ്കാരികവുമായ ഉണര്‍വിന്റെ നവോത്ഥാനമുണ്ടായി. കേരളത്തില്‍ ശ്രീനാരായണ ഗുരുവിനെപ്പോലെ മഹാരാഷ്ട്രയില്‍ ജ്യോതി ബാഫുലെയുമുണ്ടായി. എന്നിട്ടെന്ത്, അത് അവിടെ തീര്‍ന്നു! കേരളം രാഷ്ട്രീയമായി നവോത്ഥാനത്തെ ഏറ്റെടുത്തതുകൊണ്ടാണ്, അതിന് ഭരണപരമായ അടിത്തറ നിര്‍മിച്ചതിനാലാണ് പുകള്‍പെറ്റ നമ്മുടെ ഈ പുരോഗമനവും വികസനവുമെല്ലാം. തമിഴ്നാട്ടിലുണ്ടായ നവോത്ഥാനത്തിന് തുടര്‍ച്ചകളില്ലാത്തതിനാല്‍ സംഭവിച്ചത് നവോത്ഥാനപൂര്‍വകാലത്തേക്കാള്‍ തീവ്രമായ ഉച്ചനീചത്വങ്ങളിലേക്കുള്ള പതനമാണ്. എത്ര ജാതിവേലികള്‍ പൊളിച്ചാലും രാഷ്ട്രീയമായ മുന്നേറ്റത്തിലൂടെ ആ സമൂഹം ഉയിര്‍ത്തെഴുന്നേറ്റാലല്ലാതെ പരിവര്‍ത്തനം സാധ്യമല്ല.

ലോകത്തെവിടെയുമെന്നപോലെ മതനവീകരണത്തിന്റെ പാതയിലൂടെയായിരുന്നു കേരളത്തിലെ നവോത്ഥാനവിപ്ലവം പടര്‍ന്നു കയറിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു അധഃസ്ഥിതന് അവന്റെ ദൈവത്തെ നല്‍കി. നാരായണഗുരു മാത്രമല്ല, ചട്ടമ്പിസ്വാമിയും ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും ഉള്‍പ്പെടെയുള്ളവര്‍ ഒരേ വിപ്ലവചിന്തയുടെ ഉള്‍ക്കരുത്തില്‍, വ്യത്യസ്ത പ്രയോഗത്തിലൂടെയാണെങ്കിലും നവോത്ഥാനത്തിന്റെ നായകരായി. പള്ളിക്കൂടങ്ങളില്‍ അടിയാളര്‍ക്ക് പ്രവേശനത്തിനായി അയ്യന്‍കാളിക്ക് 1906ല്‍ വെങ്ങാന്നൂരില്‍ ഒരു തൊഴിലാളി പണിമുടക്കുതന്നെ നടത്തേണ്ടിവന്നു. വിദ്യാഭ്യാസത്തിന്റെയും വിമോചനത്തിന്റെയും ഉയരങ്ങളിലേക്ക് ദളിതര്‍ കടന്നുവന്ന വഴികളൊന്നും അത്ര സുഖകരമായിരുന്നില്ല.

അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളഴിച്ച് എല്ലാവര്‍ക്കും ഒന്നിച്ചു നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കാനും കഴിഞ്ഞത് എളുപ്പത്തില്‍ സംഭവിച്ച മാറ്റങ്ങളല്ല; നവോത്ഥാനത്തിന്റെയും അതിന്റെ രാഷ്ട്രീയ- സാംസ്കാരിക പരിണാമങ്ങളിലൂടെയും സംഭവിച്ച പരിവര്‍ത്തനങ്ങളായിരുന്നു. കേരളത്തിലെ സാംസ്കാരിക- സാമൂഹ്യ നവോത്ഥാനത്തിന്റെ കൈവഴികളെ ഊര്‍ജമുറ്റതാക്കിയത് പില്‍ക്കാലത്തെ കമ്യൂണിസ്റ്റ്- കര്‍ഷകപോരാട്ടങ്ങളാണ്. ജാതിവിരുദ്ധ മുന്നേറ്റങ്ങളും ക്ഷേത്രസമരങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷകസമരത്തിന്റെയും കൊടിയുയര്‍ത്തി വലിയ സാമ്രാജ്യത്വവിരുദ്ധ കലാപങ്ങള്‍തന്നെയായി.

ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങളിലെ എ കെ ജി, പി കൃഷ്ണപിള്ള തുടങ്ങിയവരുടെ സാന്നിധ്യം ചരിത്രത്തിന്റെ ഒരു തുടക്കമായിരുന്നു. അവര്‍ണന്റെയും അധഃസ്ഥിതന്റെയും സ്വപ്നങ്ങള്‍ അസമത്വവും ദാരിദ്ര്യവുംകൊണ്ട് പൊറുതിമുട്ടുന്ന മുഴുവന്‍ ജനതയുടെയും പോരാട്ടവീറിലേക്ക് മാറി. ജന്മിത്വത്തിന്റെ നെടുന്തൂണുകള്‍ ഉലഞ്ഞുവീണു. ജനങ്ങള്‍ പത്തായപ്പുരകള്‍ പിടിച്ചെടുത്തു. കയ്യൂരും കരിവെള്ളൂരും കോറോത്തും പാടിക്കുന്നും കാവുമ്പായിയും വെറും ഗ്രാമനാമങ്ങള്‍ മാത്രമല്ലാതായി. പുന്നപ്രയും വയലാറും വാരിക്കുന്തമെടുത്ത് സമരേതിഹാസം തീര്‍ത്തതും, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അവകാശബോധങ്ങള്‍ ഒന്നാകെ അണപൊട്ടി പ്രവഹിച്ചതുകൊണ്ടാണ്. നവോത്ഥാനത്തിന്റെ ഉജ്വലമായ വളര്‍ച്ചയാണത്. അതുവരെയുള്ള മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രം ഉരുക്കിയൊഴിച്ചാണ് പിന്നീട് 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപപ്പെട്ടത്.

നവോത്ഥാനം ഏതെങ്കിലുമൊരു ചരിത്രഘട്ടത്തില്‍ തളംകെട്ടിനില്‍ക്കുന്നതല്ല, അതൊരു ഒഴുകുന്ന പ്രക്രിയയാണെന്നതിന് ചരിത്രംതന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. കേരളം ഒരു സാധാരണ സംസ്ഥാനമല്ലെന്നും അതൊരു ലോകമാതൃകയാണെന്നും പറഞ്ഞത് നൊബേല്‍ ജേതാവായ അമര്‍ത്യസെന്നാണ്. ഭൂപരിഷ്കരണം, സാര്‍വത്രിക- സൗജന്യ വിദ്യാഭ്യാസം, ജനകീയ ആരോഗ്യനയം, സമ്പൂര്‍ണ സാക്ഷരത, സമ്പൂര്‍ണ ഭവനിര്‍മാണ പദ്ധതികള്‍, ജനകീയാസൂത്രണം, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി സാമൂഹ്യനീതിയിലും പുരോഗമന സ്വഭാവത്തിലുമുള്ള ഈ കേരളമോഡല്‍തന്നെ പൂര്‍ണമായ അര്‍ഥത്തില്‍ നവോത്ഥാന ചിന്തകള്‍ പടര്‍ന്ന് പന്തലിച്ചതിന്റെ ഫലമാണ്. തന്നെയുമല്ല, മാനവികതയുടെ വെളിച്ചമണഞ്ഞുപോകാതെ നോക്കുന്ന പുരോഗമന- കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ ഉലച്ചില്‍ തട്ടാത്ത സാന്നിധ്യവും ഒന്നുകൊണ്ടാണ്. എന്നാല്‍, ആഗോളവല്‍ക്കരണകാലത്തെ നവലിബറല്‍ നയങ്ങള്‍ സ്വത്വബോധത്തിന്റെ പുതിയ തടവറകള്‍ നിര്‍മിക്കുന്നതും, ജാതിയുടെയും മതത്തിന്റെയും കൂട്ടായ്മകള്‍ ഒരുക്കുന്നതും, മനുഷ്യദൈവങ്ങള്‍ക്ക് പരവതാനി വിരിക്കുന്നതും പ്രത്യക്ഷത്തില്‍ത്തന്നെ നവോത്ഥാനത്തിന്റെ ഊര്‍ജപ്രവാഹങ്ങളിലോരോന്നിലുമുള്ള വിഷംകലര്‍ത്തലായി കാണണം. കാലം അശുഭകരമാകുമ്പോള്‍, കൈയും കെട്ടി നോക്കിനില്‍ക്കാനാകാത്തതുകൊണ്ട്, ഡിവൈഎഫ്ഐ ഉച്ചത്തില്‍ ഏറ്റെടുക്കുകയാണ് അതുകൊണ്ടുതന്നെ ആ മുദ്രാവാക്യം- ഭജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം. തമിഴ്നാട്ടിലും കര്‍ണാടകത്തിലും കാണുന്നതുപോലെ അയിത്തവും അനാചാരങ്ങളും ജാതിവേലികളുമില്ലാത്തതുകൊണ്ട് ജാതിചിന്തകള്‍ ഇവിടെ അസ്തമിച്ചു എന്ന് ശുദ്ധഗതിക്കാര്‍ കരുതും. പഴയതുപോലെ ജാതിഘടനയില്ലാത്തതും ജാതിവിവേചനങ്ങള്‍ അപ്രത്യക്ഷമായതും അതിനു കാരണമായി അവര്‍ പറയും. എന്നാല്‍, ജാതി- മതങ്ങള്‍ ഇപ്പോള്‍ കടന്നുവരുന്നത് മുതലാളിത്തത്തിന്റെ നല്ല ചൂഷണോപാധികളായാണ്. പലവിധ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ഇവിടെ ജാതിക്കൂട്ടായ്മകളെ ഉണ്ടാക്കുന്നത്. സാമൂഹ്യവിപ്ലവ സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പലവിധ തുരുത്തുകളായി ചിതറിപ്പിച്ചാല്‍ മതിയെന്ന് മുതലാളിത്തം തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരിച്ചറിയാത്തത് അതില്‍പ്പെട്ടുപോകുന്ന പാവം മനുഷ്യരാണ്. മതമൗലികതയിലേക്കും മതതീവ്രവാദത്തിലേക്കും ഒരുതലമുറയെ കെട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയ ദുഷ്കൃത്യം ഇതിനേക്കാള്‍ ഭീകരമാണ്. കേരളത്തെ പണാധിപത്യ സമൂഹമാക്കിയുള്ള മാഫിയാവല്‍ക്കരണം&ൃെൂൗീ;വേറെ. ഒരു സമൂഹം മദ്യാസക്തിയില്‍ മുങ്ങിമരിക്കുന്ന ദുരന്തം മറ്റൊന്ന്. കടക്കെണിയില്‍പ്പെട്ട് കഴുത്തുമുറുകിയാലും വിവാഹധൂര്‍ത്തില്‍നിന്ന് വിടപറയാത്ത സാമൂഹ്യമനോനില, പിന്നെ മകളെന്നോ പെങ്ങളെന്നോ അമ്മയെന്നോയുള്ള ധാര്‍മികചിന്തപോലുമില്ലാത്ത കാടന്‍ ലൈംഗികാക്രമണങ്ങള്‍, ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി പെരുകിക്കൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍, വിവിധ മാഫിയാഗ്രൂപ്പുകള്‍, മതതീവ്രവാദികളുടെയും വര്‍ഗീയ ഫാസിസ്റ്റുകളുടെയും പുതിയ സദാചാരപൊലീസ് വേഷം- നവോത്ഥാന പൂര്‍വകാലത്തെയും നാണിപ്പിക്കുന്ന പ്രാകൃതത്വത്തിലേക്കാണ് കേരളം നടന്നടുക്കുന്നത്.

ഭരണകൂടത്തിന്റെ രാഷ്ട്രീയ അലംഭാവംകൂടിയാണ് ഇത്തരം ഛിദ്രശക്തികളെ പനപോലെ വളര്‍ത്തുന്നത്. വര്‍ഗീയരാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് ഉതകുംവിധമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പലനടപടികളും. അഞ്ചാംമന്ത്രി വിവാദംതന്നെയെടുക്കുക, അതിന്റെ കാരണം ഒരു രാഷ്ട്രീയകക്ഷിയുടെ സാമുദായിക ദുഷ്ടലാക്കാണെങ്കില്‍, ഫലം ഇവിടെ ഹിന്ദു ഏകീകരണത്തിന് കളമൊരുക്കി എന്നതാണ്. സാമുദായിക ചേരിതിരിവുകള്‍ ഒരു മറയുമില്ലാതെ പൊതുനിരത്തിലേക്ക് ഇറങ്ങിവരുകയും ചെയ്തു. ഇതുകൊണ്ടെല്ലാം തടിച്ചുകൊഴുക്കുന്നത് മതതീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്നത് ഒറ്റ മുദ്രാവാക്യംമാത്രമല്ല, കേരളം നെഞ്ചൂക്കോടെ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരായിരം മുദ്രാവാക്യങ്ങളുടെ സമാഹാരമാണ്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ യാത്രയാണ് ഡിവൈഎഫ്ഐക്ക് ഈ ദൗത്യം. നന്മയും മാനവികതയും നഷ്ടമായിട്ടില്ലാത്ത ഒരു ജനസഞ്ചയത്തെ ഈ സമരവഴികളില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ വൃഥാവിലാകില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

*
ടി വി രാജേഷ് ദേശാഭിമാനി 04 ജനുവരി 2013

No comments: