Thursday, June 13, 2013

വിലത്തകര്‍ച്ച ആശങ്കാജനകം

ഇന്ത്യന്‍ രൂപയുടെ മൂല്യം അടിക്കടി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കനുസരിച്ച് ഒരു ഡോളറിന് 58.39 രൂപയാണ് നല്‍കേണ്ടത്. ചൊവ്വാഴ്ച രാത്രി 58.98 വരെ താഴ്ന്നതാണ്. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ മൂലമാണത്രേ, അത് 58.39 ആയി ഉയര്‍ന്നത്. ഇതാകട്ടെ, സര്‍വകാല റെക്കോഡുമാണ്. വിലത്തകര്‍ച്ചയില്‍ പരിഭ്രാന്തി ആവശ്യമില്ലെന്ന് ധനമന്ത്രാലയം ആവര്‍ത്തിച്ചുപറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ കഴിയുന്നില്ല. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരുനാഥന്‍! രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ട് പകച്ചുനില്‍ക്കുകയാണ്. രൂപയുടെ മൂല്യം ഡോളറിന് അറുപത് രൂപയായി ഇടിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. അറുപതില്‍ നില്‍ക്കുമെന്നതിന് എന്താണുറപ്പ്? മുമ്പും പലതവണ ഇത്തരം പല്ലവികള്‍ കേട്ട് തഴമ്പിച്ചതാണല്ലോ.

വിലത്തകര്‍ച്ചയില്‍ താല്‍ക്കാലികമായി സന്തോഷിക്കുന്നത് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളാണ്. ഗള്‍ഫ് നാടുകളില്‍നിന്ന് പണം കടംവാങ്ങി ഇന്ത്യയിലേക്ക് അയക്കുന്ന പ്രവണതയും വളര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, രൂപയുടെ മൂല്യത്തകര്‍ച്ച മൂലമുള്ള വിലക്കയറ്റത്തിന്റെ തിക്തഫലം അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കാന്‍ നിര്‍ബന്ധിതരാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കുള്ള ഒരു കാരണമായി പറയുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. അന്തര്‍ദേശീയവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുമ്പോള്‍ ആഭ്യന്തരവിപണിയില്‍ പെട്രോളിന്റെ വില കുതിച്ചുയരുകയാണ്. ഒരാഴ്ചമുമ്പാണ് പെട്രോള്‍വില ലിറ്ററിന് ഒരുരൂപ വര്‍ധിപ്പിച്ചത്. വീണ്ടും രണ്ടുരൂപ വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനമെടുത്തിട്ടുണ്ടുപോലും. എണ്ണവില വര്‍ധിക്കുന്നതോടൊപ്പം എല്ലാ നിത്യോപയോഗസാധനങ്ങളുടെയും വിലകൂടും. കയറ്റുമതി കുറയുകയും ഇറക്കുമതി അടിക്കടി വര്‍ധിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സമ്പദ്ഘടനയില്‍ വ്യാപാരക്കമ്മി കൂടുന്നതും സ്വാഭാവികമാണ്. എണ്ണയും സ്വര്‍ണവും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതുമൂലം കമ്മി വര്‍ധിക്കുകയാണ്. അന്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സകല വസ്തുക്കള്‍ക്കും വില കൂടുകയും ചെയ്യും. വിദേശനിക്ഷേപം വര്‍ധിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നാണ് കേന്ദ്ര ധനമന്ത്രിയും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും പറയുന്നത്. എന്നാല്‍, വിദേശനിക്ഷേപം പ്രതീക്ഷയ്ക്കൊത്ത് വര്‍ധിക്കുന്നതുമില്ല.

റിസര്‍വ് ബാങ്കിന്റെ അദൃശ്യ ഇടപെടലും ചില ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചതും രൂപയെ താങ്ങിനിര്‍ത്തിയെന്ന് ആശ്വസിക്കുന്നതുകൊണ്ടൊന്നും ഫലമില്ല. മൂല്യത്തകര്‍ച്ചയുടെ മൂലകാരണം കണ്ടെത്തി ഇടപെടലാണ് ആവശ്യം. അതിന് ധനമന്ത്രാലയത്തിന് കഴിയുന്നില്ല. ഈ സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വിദേശനാണയശേഖരത്തില്‍ അഞ്ഞൂറ് കോടി ഡോളര്‍ കുറവ് വന്നിരിക്കുന്നു. ആഗോളവല്‍ക്കരണനയമെന്നും നവ ഉദാരവല്‍ക്കരണമെന്നും സാമ്രാജ്യത്വ സാമ്പത്തികനയമെന്നുമൊക്കെ പറയുന്ന നിലവിലുള്ള സാമ്പത്തികനയം ബഹുഭൂരിപക്ഷം ജനങ്ങളെയും കുത്തുപാളയെടുപ്പിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ആഗോളവല്‍ക്കരണം തുടങ്ങിവച്ച 1991ല്‍ ഒരു ഡോളറിന് 18 രൂപയായിരുന്നു മൂല്യം. അതിപ്പോള്‍ 59 രൂപയായി തകര്‍ന്നതിന്റെ കാരണം ആലോചിച്ച് തലപുകയേണ്ട കാര്യമൊന്നുമില്ല. ഈ നയം കോര്‍പറേറ്റുകളെയും ശതകോടീശ്വരന്മാരെയും തുണയ്ക്കുന്നതാണ്; ഒരു ശതമാനത്തിന് ഗുണകരവും 99 ശതമാനത്തിന് ദ്രോഹകരവുമാണ്. ആ നയം നടപ്പാക്കുമ്പോള്‍ നരസിംഹറാവു പറഞ്ഞത് വിദേശനാണയകമ്മി പരിഹരിക്കാന്‍ ഇതാവശ്യമാണെന്നാണ്. കാലക്രമത്തില്‍ ഗുണഫലം സാധാരണജനങ്ങളിലേക്ക് കിനിഞ്ഞിറങ്ങുമെന്നും ജനങ്ങളെ ആശ്വസിപ്പിച്ചു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും റാവുജി പറഞ്ഞത് നടപ്പായില്ല. രണ്ട് ദേശീയ പാര്‍ടികളായ കോണ്‍ഗ്രസും ബിജെപിയും ഒരേപോലെ ഈ നയം മുറുകെപ്പിടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആഗോളവല്‍ക്കരണത്തിന് ബദലായ ഒരു സാമ്പത്തികനയം നടപ്പാക്കുക മാത്രമാണ് രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള ഏകമാര്‍ഗമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

1 comment:

Unknown said...

http://despoticorg.blogspot.in/2013/06/trivandrum-victim.html

We have got a story of agony to share. An experience of mental torture, despotism and autocratic behavior. Please help us. This is not a troll post or one which seeks 'hits'. Please dont see this as bogus post. All documents are in SCRIBD. Thank You. Please spread.