Friday, March 29, 2013

അഫ്സല്‍ഗുരു വധം:ഭരണകൂടത്തിന്റെ വിവേചന ഭീകരത

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ ധൃതിവച്ച് നടപ്പിലാക്കിയത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിവേചന ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഈ നടപടി ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വ്യവസ്ഥയോടും മനുഷ്യാവകാശങ്ങളോടുമുള്ള അവഹേളനത്തിന്റെയും നിഷേധാത്മക സമീപനത്തിന്റെയും വര്‍ധിത സ്വഭാവത്തെക്കൂടിയാണ് അനാവരണം ചെയ്തിരിക്കുന്നത്. രാഷ്ട്രീയമായി കേന്ദ്രസര്‍ക്കാര്‍ അഫ്സല്‍ഗുരുവിനെ തെരഞ്ഞെടുത്ത് തൂക്കിലേറ്റിയെന്നത് കശ്മീര്‍ ജനതയുടെ അന്യവല്‍ക്കരണത്തെ തീവ്രമാക്കുകയും ഇന്ത്യാവിരുദ്ധ വിഘടനശക്തികള്‍ക്ക് മുതലെടുപ്പിനുള്ള അവസരം നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഏഷ്യനാധിപത്യത്തിനും പശ്ചിമേഷ്യയിലെയും മധ്യപൂര്‍വദേശത്തെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സിഐഎയും പെന്റഗണും എക്കാലത്തും കശ്മീര്‍ പ്രശ്നത്തെ കത്തിച്ചുനിര്‍ത്തിയിരുന്നു. ഇന്നിപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളുകയും ചെയ്യപ്പെട്ട എത്രയോ ഭീകരവാദ കേസുകളിലെ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാതിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍, ഗൂഢാലോചനാപരമായി അഫ്സല്‍ ഗുരുവിനെ വധിച്ചത് വിഘടനവാദ ശക്തികള്‍ക്ക് കശ്മീരില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്. അങ്ങേയറ്റം പ്രതിസന്ധിയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടലും അനുഭവിക്കുന്ന പാകിസ്ഥാന്‍ ഭരണകൂടവും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.

ഒരു കശ്മീരി പൗരനോട് ഇന്ത്യന്‍ ഭരണകൂടം നിഷ്ഠുരമായി പെരുമാറിയെന്ന പ്രചാരണം വഴി ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് മതതീവ്രവാദ ശക്തികള്‍ ശ്രമിക്കുന്നത്. ലഷ്കര്‍ ഇ തോയിബ, ജെയിഷെമുഹമ്മദ് തുടങ്ങിയ ഭീകരവാദഗ്രൂപ്പുകള്‍ ഇസ്ലാമാബാദില്‍ സമ്മേളിച്ച് പരസ്യമായിത്തന്നെ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി . ഇന്ത്യയിലെ പല നഗരങ്ങളിലും തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പൊലിപ്പിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് അറിയിക്കുന്നത്. ദേശീയ പണിമുടക്കും നവലിബറല്‍ നയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന ജനകീയമുന്നേറ്റങ്ങളും സൃഷ്ടിച്ച സര്‍ക്കാര്‍ വിരുദ്ധ അവബോധത്തെ മറികടക്കുവാനുള്ള വഴിയായിട്ടുകൂടി ഭീകരവാദി ഭീഷണിയെ വലതുപക്ഷ മാധ്യമങ്ങള്‍ പൊലിപ്പിച്ചാഘോഷിക്കുകയുമാണ്. ജമ്മുകശ്മീരിലും രാജ്യത്തിന്റെ വിവിധ മേഖലകളിലും ജിഹാദ് തീവ്രമാക്കുമെന്നാണ് ഇസ്ലാമാബാദില്‍ സമ്മേളിച്ച ഭീകരവാദ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സിപിഐ എം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയതുപോലെ വിഘടനവാദ ശക്തികളെ ക ശ്മീരില്‍ ശക്തിപ്പെടുത്തുന്നതിന് നിമിത്തമായിരിക്കുകയാണ്. നാലു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നി രോധിക്കപ്പെട്ട ഭീകര സംഘടനകള്‍ ഒരു പരസ്യസമ്മേളനം ചേരുന്നത്. അതിതീവ്രവാദപരമായ നിലപാടുകള്‍ സൂക്ഷിക്കുന്ന ഇന്ത്യാവിരുദ്ധ സംഘടനകളാണ് ഇസ്ലാമാബാദില്‍ സമ്മേളിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഇസ്ലാമാബാദിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അല്‍ബദ്ര്‍ മുജാഹിദീന്‍, ജമിയത്തുല്‍ മുജാഹിദീന്‍, ഹര്‍ക്കതുല്‍ മുജാഹിദീന്‍ തുടങ്ങിയ ജിഹാദി ഗ്രൂപ്പുകളുടെ നേതാക്കളാണ് പങ്കെടുത്തത്. ഈ സമ്മേളനം കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം ജിഹാദ് മാത്രമാണെന്നാണ് പ്രഖ്യാപിച്ചത്.

അഫ്സല്‍ഗുരുവിന്റെ വധശിക്ഷക്ക് പകരംവീട്ടുമെന്നാണ് ജെയിഷെ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ മുഫ്തി അസ്ഗര്‍ ഇസ്ലാമാബാദില്‍ പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സുരക്ഷാസേനകള്‍ക്കു നേരെ ആക്രമണം നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. പാക് പ്രധാനമന്ത്രി പര്‍വേസ് മുഷ്റഫിനെതിരെ ആഞ്ഞടിച്ച യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഇന്ത്യക്കും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പകരം കശ്മീര്‍ പ്രശ്ന ത്തില്‍ അന്താരാഷ്ട്ര പരിഹാരത്തിന് കളമൊരുക്കുവാനുള്ള പെന്റഗണ്‍ അജന്‍ഡയാണ് വിഘടനവാദത്തെ ശക്തിപ്പെടുത്തി ലക്ഷ്യംവയ്ക്കുന്നത്. കശ്മീരിന്റെ അന്യവല്‍ക്കരണം 1947ല്‍ രണ്ടു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരം അവസാനിച്ചത് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചുകൊണ്ടുകൂടിയായിരുന്നു. സാമ്രാജ്യത്വ മൂലധനത്തിന്റെ ഏഷ്യയിലെ ആധിപത്യ താല്‍പര്യങ്ങളായിരുന്നു ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിഭജനത്തെ നിര്‍ണയിച്ചത്. അധികാര കൈമാ റ്റക്കാലം മുതല്‍ കശ്മീര്‍ ഒരു തര്‍ക്കപ്രശ്നമാക്കി മാറ്റിയതും സാമ്രാജ്യത്വ ശക്തികളാണ്. റാവല്‍പിണ്ടിയിലും ഡല്‍ഹിയിലും സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ നടക്കുന്നതിനിടയിലാണല്ലോ റസ്സല്‍ ഹൈറ്റ് എന്ന അമേരിക്കന്‍ സൈനികോദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ ഗോത്രവര്‍ഗ മിലിന്റുകളെ ഉപയോഗിച്ച് കശ്മീരിലേക്ക് അധിനിവേശം നടത്തിയത്- കശ്മീരിനെ രണ്ടാക്കി പാക് അധീന കശ്മീര്‍ സൃഷ്ടിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യാവിരുദ്ധ ഭീകരവാദ സംഘടനകളെല്ലാം ക ശ്മീര്‍ പ്രശ്നത്തെ ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരീകരിക്കുവാനും തകര്‍ക്കുവാനുള്ള സാമ്രാജ്യത്വ അജന്‍ഡയുടെ നിര്‍വാഹകരാണെന്നതാണ് യാഥാര്‍ഥ്യം. കശ്മീര്‍ പ്രശ്നത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണ ങ്ങളെക്കുറിച്ചുള്ള അന്വേഷണ ങ്ങളെല്ലാം ഏഷ്യനാധിപത്യത്തിന് വേണ്ടിയുള്ള അമേരിക്കയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈദ്ധാന്തികവുമായ പദ്ധതികളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക.

1947 മുതല്‍ ആരംഭിക്കുന്ന കശ്മീര്‍ തര്‍ക്കവും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയപരമായ പാളിച്ചകളും അതിര്‍ത്തി ജനതയിലാകെ അന്യവല്‍ക്കരണവും ഇന്ത്യാവിരുദ്ധ വികാരവും ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. അതിന് ആക്കം കൂട്ടുകയാണ് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷാ നടപടി. ഇന്ത്യയുടെ ഭാഷാ ദേശീയത യെയും ബഹുസ്വരതയെയും ഒരു കാലത്തും അംഗീകരിച്ചിട്ടില്ലാത്ത ഹിന്ദുത്വവാദം സംഘപരിവാര്‍ സംഘടനകളിലെന്നപോലെ മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തെയും സ്വാധീനിച്ചിരുന്നു. ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളെ നിരന്തരം ഭര്‍ത്സിക്കുന്ന നിലപാടാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചുപോന്നിട്ടുള്ളത്. സംഘപരിവാറിന്റെ ""യൂണിറ്റി സ്റ്റേറ്റ്"" എന്ന സങ്കല്‍പം ബ്രിട്ടീഷുകാരുടെ ഭരണപ്രവിശ്യാ സങ്കല്‍പം മാത്രമായിരുന്നു. ഭരണഘടനയുടെ ശക്തമായ ഭാഷാസംസ്ഥാനങ്ങള്‍ എന്ന സങ്കല്‍പത്തെ നിരാകരിക്കുന്ന ""അഖണ്ഡതാ"" സങ്കല്‍പങ്ങളാണ് എല്ലാകാലത്തും സംഘപരിവാര്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന ഭാഷാ ദേശീയതകള്‍ക്കും രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കും എതിരായ ഒരു പ്രത്യയശാസ്ത്ര സങ്കല്‍പമാണ് അഖണ്ഡതയെക്കുറിച്ചുള്ള വാചകമടികളിലൂടെ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ രൂപപ്പെടുത്തിയത്. ഒരു ഭാഗത്ത് അഖണ്ഡതാ വാദവും മറുഭാഗത്ത് വിഘടനവാദവും ഉയര്‍ത്തി ഇന്ത്യയെ ശിഥിലമാക്കുക എന്ന സാമ്രാജ്യത്വ അജണ്ടയാണ് സംഘപരിവാര്‍ സംഘടനകളും മതാധിഷ്ഠിത വിഘടനവാദികളും നിര്‍വഹിക്കുന്നത്. കശ്മീര്‍ വിഘടനവാദം, ഖാലിസ്ഥാന്‍, ബോഡോ, മറ്റു വടക്കുകിഴക്കന്‍ ഗോത്ര ദേശീയവാദ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ. ആര്‍എസ്എസിന്റെ അഖ ണ്ഡതയെന്നത് ജനതയല്ല, ഭൂവിഭാഗങ്ങളാണ്.

ബര്‍മ മുതല്‍ ഗാന്ധാരം വരെയും ലങ്ക വരെയും. പുരാണേതിഹാസത്തിലധിഷ്ഠിതമായ ഒരു ആര്‍ഷഭാരതമാണത്. അഖണ്ഡ ഭാരതമെന്നത് ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ എല്ലാ ജീവിതബന്ധങ്ങളും അഭംഗുരം തുടരാന്‍ കഴിയുന്ന ആര്‍എസ്എസിന്റെ ആര്‍ഷഭാരത സങ്കല്‍പമാണ്. ഈയൊരു നിലപാടില്‍ നിന്നുകൊണ്ടാണല്ലോ അവര്‍ ഭാഷാസംസ്ഥാന രൂപീകരണത്തെ എതിര്‍ത്തത്. ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് തടസ്സമാണ് ഭാഷാദേശീയതയെന്നത് ഹിന്ദുത്വവാദികള്‍ വിശ്വസിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകളെ സംഘപരിവാര്‍ നിരന്തരം എതിര്‍ക്കുകയും തങ്ങളുടെ വര്‍ഗീയ അജണ്ടക്കാവശ്യമായ രീതിയില്‍ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് പ്രസക്തമല്ലെങ്കിലും ക ശ്മീര്‍ പ്രശ്നത്തില്‍ ഹിതപരിശോധന വേണമെന്ന യു എന്‍ നിര്‍ദേ ശം നിരാകരിക്കപ്പെടുകയായിരുന്ന ല്ലോ. യു എന്‍ അസംബ്ലിയില്‍ ക ശ്മീരി ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ അതോ സ്വതന്ത്രമായോ എവിടെ നില്‍ക്കുമെന്ന് തീരുമാനിക്കുവാനുള്ള ഹിതപരിശോധന അതേപടി ഇന്ന് ആവര്‍ത്തിക്കുന്നത് ഏഷ്യന്‍ മേഖലയിലെ പെന്റഗണ്‍ താല്‍പര്യങ്ങള്‍ക്ക് സമ്മതം നല്‍കലായിരിക്കും. അഫ്ഗാന്‍-പാകിസ്ഥാന്‍ മേഖലയിലെ അതിതീവ്രമായ പാനിസ്ലാമിസത്തില്‍നിന്ന് ആശയ പരവും സാമ്പത്തികവും ആയുധസംബന്ധിയുമായ ഊര്‍ജം സംഭരിച്ചാണ് കശ്മീര്‍ തീവ്രവാദികള്‍ സജ്ജമായി നില്‍ക്കുന്നത്. അവര്‍ക്ക് കശ്മീരി ജനതയില്‍ സ്വാധീനമുണ്ടാകുവാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ കാലാകാലങ്ങളായുള്ള നയപരമായ പാളിച്ചകളും നിഷേധാത്മക സമീപനങ്ങളുമാണ് കാരണമായിത്തീരുന്നത്. തുടര്‍ച്ചയായ വാഗ്ദാന ലംഘനത്തിലൂടെ കശ്മീരി ജനതയുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

1980-കളില്‍ ഫാറൂഖ് അബ്ദുള്ളയെ അധികാരത്തില്‍നിന്ന് പുറത്താക്കുവാന്‍ വേണ്ടി ജി എം ഷായെ രംഗത്തിറക്കിയതും 1903-ല്‍ ജമ്മുമേഖലയില്‍ ഹിന്ദുവര്‍ഗീയവാദമഴിച്ചുവിട്ട് വോട്ടുപിടിച്ചതടക്കം കോണ്‍ഗ്രസ് നേതൃത്വം നടത്തിയ രാഷ്ട്രീയക്കളികളാണ് ജമ്മുകശ്മീരിലെ ജനാധിപത്യ മതനിരപേ ക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തിയത്. ഇന്ദിരാഗന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കാലത്ത് സ്വീകരിച്ച നടപടികളാണ് പഞ്ചാബ് പ്രശ്നത്തെയെന്നപോലെ കശ്മീര്‍ പ്രശ്നത്തെയും വഷളാക്കിയത്. മുന്‍പിന്‍ ആലോചനയില്ലാത്ത സൈനിക നടപടികള്‍ കശ്മീര്‍ താഴ്വരയില്‍ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ചിട്ടുണ്ട്. തീവ്രവാദികളെ നേരിടാനെന്ന പേരില്‍ സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്ന നടപടികള്‍ തീവ്രവാദികള്‍ക്ക് അനുകൂലമായി ചിന്തിക്കുന്നതിലേക്ക് കശ്മീരി ജനതയെ എത്തിക്കുകയാണ്. ഭീകരവാദികളെപ്പോലെ ഭരണകൂടത്തിന്റെ സൈനിക-അര്‍ധസൈനിക വിഭാഗങ്ങള്‍ നരനായാട്ട് നടത്തുന്നത് ജനങ്ങളില്‍ അരക്ഷിതത്വവും അവിശ്വാസവുമാണ് വളര്‍ത്തുന്നത്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ ഒരു ജനാധിപത്യവുമില്ലാത്ത ഭീകരവാദികളാണ്. പര്‍ദ്ദയിടാത്തവരുടെ മുഖത്തും സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ മുഖത്തും ആസിഡ് ഒഴിക്കുന്നതുപോലുള്ള ക്രൂരകൃത്യങ്ങള്‍ മതത്തിന്റെയും മതനിയമങ്ങളുടെ പേരില്‍ നടപ്പാക്കുന്ന അങ്ങേയറ്റം ജനവിരുദ്ധരായ മതമൗലികവാദികളാണ് ജിഹാദിസ്റ്റ് സംഘടനകള്‍. അതിനര്‍ഥം ഇന്ത്യാ സര്‍ക്കാറിന് കശ്മീരി ജനതക്കെതിരെ എന്തതിക്രമവും ചെയ്യാമെന്നല്ല. ഭീകരവാദികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാനെന്ന വ്യാജേന ഭരണകൂടത്തിന് എന്തും ചെയ്യാനുള്ള ലൈസന്‍സ് നല്‍കുന്നത് ജനാധിപത്യത്തിന്റെ മരണത്തിനായിരിക്കും വഴിവയ്ക്കുക.

യഥാര്‍ഥത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം സങ്കുചിത ദേശീയ വികാരം അഴിച്ചുവിടാനും യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുവാനുള്ള ഒരു ഉപാധിയുമായിട്ടാണ് എന്നും കശ്മീര്‍ പ്രശ്നം ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യാ സര്‍ക്കാരിന് ഹിന്ദുവര്‍ഗീയവാദത്തെയും പാകിസ്ഥാന്‍ സര്‍ക്കാരിന് മുസ്ലിം വര്‍ഗീയവാദത്തെയും ഇളക്കിയെടുക്കുവാന്‍ കശ്മീര്‍ പ്രശ്നം കരുവായിത്തീരുന്നു. പ്രതിസന്ധി നേരിടുന്ന ഇന്ത്യാ-പാക് ഭരണകൂടങ്ങള്‍ അതിജീവനത്തിനായി വര്‍ഗീയ വികാരങ്ങളെ ഇളക്കിവിടുകയാണ്. മോഡിക്ക് യൂറോപ്യന്‍ യൂണിയന്‍ മാപ്പ് കൊടുത്തതും ഇന്ത്യക്കകത്തും പുറത്തുമുള്ള കോര്‍പറേറ്റുകള്‍ മോഡിയുടെ പ്രധാനമന്ത്രിപദത്തിന് അനുമതി നല്‍കുന്ന സാഹചര്യവും യുപിഎക്ക് 2014-ലെ തെരഞ്ഞെടുപ്പില്‍ ഭീഷണിയാവുകയാണ്. ഈയൊരു സാഹചര്യത്തിലാണ് അഫ്സല്‍ഗുരുവിന്റെ വധശിക്ഷ ധൃതിവച്ച് നടപ്പാക്കി ഹിന്ദുത്വ വികാരത്തെ അനുകൂലമാക്കുവാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും കടുത്ത നിരാകരണ നിലപാട് സ്വീകരിച്ച് ഹിന്ദുത്വ സങ്കുചിത വികാരങ്ങളെ അനുകൂലമാക്കുവാന്‍ യുപിഎ സര്‍ക്കാന്‍ ബിജെപിയോട് മത്സരിക്കുകയാണ്. ഹിന്ദുത്വ പ്രീതിക്ക് വേണ്ടിയുള്ള ജീവബലിയായിപ്പോയി അഫ്സല്‍ഗുരുവിന്റെ വധം. അഫ്സല്‍ഗുരു വധം ഉയര്‍ത്തുന്ന രാഷ്ട്രീയ നൈതിക പ്രശ്നങ്ങള്‍ ഇന്ത്യയുടെ ""സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിച്ച"" പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് എല്ലാവിധ നിയമപരമായ നടപടികളെയും മനുഷ്യാവകാശങ്ങളെയും നിരാകരിച്ചുകൊണ്ടാണ്. സംഘപരിവാറും യുപിഎ സര്‍ക്കാറും ഈ വധശിക്ഷ നടപ്പാക്കിയത് ഒരു വന്‍ ദേശീയനേട്ടമായിട്ടാണ് ആഘോഷിക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും പ്രതിബദ്ധതയുള്ള ഒരാള്‍ക്കും ഈ വധം ഉയര്‍ത്തുന്ന രാഷ്ട്രീയ നൈതിക പ്രശ്നങ്ങളോട് ഉദാസീനത കാണിക്കുവാന്‍ കഴിയില്ല.

സുപ്രീംകോടതിയുടെ വിധിക്ക് ശേഷം വധശിക്ഷ ഇളവ് ചെയ്തുതരുവാനുള്ള അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി 6 ദിവസത്തിനകമാണ് അതീവ രഹസ്യമായി കേന്ദ്രസര്‍ക്കാര്‍ ഈ ജീവബലി നടത്തിയത്. 2005 ആഗസ്ത് നാലിനായിരുന്നു പാര്‍ലമെന്റാക്രമണ ക്കേസില്‍ അഫ്സലിന് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. 2006 നവംബര്‍ എട്ടിനാണ് അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതിക്ക് അയക്കുന്നത്. 2013 ഫെബ്രുവരി മൂന്നിന് രാഷ്ട്ര പതി ദയാഹര്‍ജി തള്ളിയത് ബോധപൂര്‍വം അതീവ രഹസ്യമായി വ യ്ക്കുകയും ബന്ധുക്കളെപ്പോലും അറിയിക്കാതെ ആറു ദിവസംകൊണ്ട് വധശിക്ഷ നടപ്പാക്കുകയുമായിരുന്നല്ലോ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 72 അനുസരിച്ചാണ് ശിക്ഷ ഇളവ് ചെയ്യാനും ശിക്ഷയില്‍നിന്ന് ഒഴിവാക്കുവാനും ഒരു കുറ്റവാളിക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുവാനുള്ള അവകാശം വ്യവസ്ഥചെയ്തിരിക്കുന്നത്. ഭരണഘടനാ വ്യവസ്ഥ കളനുസരിച്ച് രാഷ്ട്രപതി പെറ്റീഷന്‍ തള്ളിയാലും ശിക്ഷാവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമ ങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിരിക്കണം. അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്ന കാര്യമാണ് ഇപ്പോള്‍ വിവാദപരമായിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന ടി ആര്‍ അന്ത്യായാരുജിന ഫെബ്രുവരി 19-ന് ഹിന്ദുപത്രത്തിലെഴുതിയ ലേഖന ത്തില്‍ ധൃതിപിടിച്ച് നടപ്പാക്കിയ അങ്ങേയറ്റം നിയമവിരുദ്ധവും ക്രൂരവുമായ ഒരു രാഷ്ട്രീയക്കളിയായിട്ടാണ് അഫ്സല്‍ഗുരുവിന്റെ ശിക്ഷാനടപടിയെ വിശേഷിപ്പിച്ചത്. യുപിഎ സര്‍ക്കാര്‍ ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനായി അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയാവുന്ന നിയമവിരുദ്ധ പ്രവര്‍ത്തനമാണ് അഫ്സല്‍ഗുരുവിന്റെ തൂക്കിക്കൊലയിലൂടെ നടത്തിയിരിക്കുന്നത് എന്നാണ് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നത്. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിവേച നപരമായ നടപടികളെക്കൂടിയാണ് പുറത്തു കൊണ്ടുവന്നിരിക്കുന്ന തെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള രോഷാകുലനായി പറയുകയുണ്ടായി. പാര്‍ലമെന്റാക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണംതന്നെയാണെന്നും എന്നാല്‍ രാജ്യത്ത് ഇതുപോലുള്ള ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വേറെയും വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ ഉണ്ടായിരിക്കെ എന്തിനാണ് ഈ തെരഞ്ഞുപിടിച്ച് വധശിക്ഷ നടപ്പാക്കുന്നത് എന്നാണ് ഉമര്‍ അബ്ദുള്ള അമര്‍ഷത്തോടെ ചോദിച്ചത്.

അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയെന്ന വിവരം കുടുംബാംഗങ്ങ ളെപ്പോലും അറിയിക്കാതെ എന്തിനാണ് ഇങ്ങനെയൊരു നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നതെന്ന ചോദ്യമാണ് ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയമണ്ഡലം ചര്‍ച്ചചെയ്യുന്നത്. തീര്‍ച്ചയായും അഫ്സലിന്റെ വധശിക്ഷ നടപ്പാക്കുന്ന കാര്യം രഹസ്യമായി വയ്ക്കുവാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായാലും ഇന്ത്യന്‍ ദേശീയത നേരിടുന്ന രാഷ്ട്രീയ സമസ്യകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയെ എന്നും അസ്ഥിരീകരിച്ച് നിര്‍ത്തുവാനുള്ള വിഷയമായി കശ്മീര്‍ പ്രശ്നത്തെ സാമ്രാജ്യത്വ ശക്തികളും അവരുടെ പിണിയാളന്മാരായ ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും ഉപയോഗിച്ചിരുന്നു. കശ്മീര്‍ ജനതയില്‍ ഇന്ത്യാവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്ന തില്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ നയപരമായ പാളിച്ചകള്‍ കാര ണമായിട്ടുമുണ്ട്.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരും രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളപ്പെട്ടവരുമായ നിരവധി കേസുകളിലെ പ്രതികള്‍ക്കുള്ള ശിക്ഷാനടപടി നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് ജമ്മുകശ്മീരില്‍ വിഘടനവാദവും ജനങ്ങളുടെ ഒറ്റപ്പെടല്‍ വികാരവും ശക്തിപ്പെടുത്തും. അഫ്സലിനെ തെരഞ്ഞെടുത്ത് വധിച്ചത് കശ്മീരിലെ അസ്വസ്ഥകരമായ അവ സ്ഥയെ തീക്ഷ്ണമാക്കുകയും ഇ ന്ത്യാവിരുദ്ധ ശക്തികള്‍ക്ക് വളംവയ്ക്കുകയും ചെയ്യുന്ന നടപടിയാണ്. ദയാഹര്‍ജി തള്ളിയ ഉടനെ 6 ദിവസം കൊണ്ട് വധശിക്ഷ നടപ്പാക്കിയത് കുടുംബാംഗങ്ങളുടെ അപ്പീല്‍ നല്‍കാനുള്ള അവകാശത്തെയാണ് നഷ്ടപ്പെടുത്തിയത്. അഫ്സല്‍ ഗുരുവിനെ തെരഞ്ഞു പിടിച്ച് തൂക്കിലേറ്റിയതും ദയാഹര്‍ജി തള്ളിയ വിവരം കുടുംബാംഗങ്ങളെപോലും അറിയിക്കാതെ ശിക്ഷ നടപ്പാക്കിയതും സംഘപരിവാറിന്റെ അജണ്ടക്ക് യുപിഎ സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തതിന്റെ ഫലമാണെന്നത് പകല്‍പോലെ വ്യക്തമാണ്.

2014 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വികാരം ഉണര്‍ത്തിയെടുക്കുവാനാണ് ബിജെപിയും കോണ്‍ഗ്രസ്സുമിപ്പോള്‍ മത്സരിക്കുന്നത്. കുടുംബാംഗങ്ങളെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയത് വലിയ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ സ്പീഡ്പോസ്റ്റില്‍ കത്തയച്ചുവെന്ന ദുര്‍ബ ല വാദമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കുടുംബാംഗങ്ങള്‍ അറിയാതിരിക്കാനാണ് ആറാം തിയ്യതി തയ്യാറാക്കിയ കത്ത് വധശിക്ഷയുടെ തലേന്ന് മാത്രം പോസ്റ്റ് ചെയ്തത്! ഭരണകൂടത്തിന്റെ ഗൂഢാലോചനപരമായ ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന്റെ ഭാവിയെത്ത ന്നെയാണ് അപകടപ്പെടുത്തുക. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെതന്നെ സമ്മതിക്കുന്നത് കുടുംബാംഗങ്ങള്‍ കോടതിയെ സമീപിക്കാതിരിക്കുവാന്‍ വേണ്ടിയാണ് ധൃതിയില്‍ ശിക്ഷ നടപ്പാക്കിയതെ ന്നാണ്. ഇതുവഴി അഫ്സല്‍ ഗുരുവിനെ വധിക്കണമെന്ന ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും മുറവിളി അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വധശിക്ഷയെ സങ്കുചിത ദേശീയ വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലാണ് കോര്‍പറേറ്റ് ദേശീയ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. ഇന്ത്യന്‍ പൗരനെ തൂക്കിലേറ്റിയത് ഒരു ദേശീയ വിജയമായി അവതരിപ്പിക്കുന്നവര്‍ കശ്മീരി ജനതയുടെ അന്യവല്‍ക്കരണ ത്തിന് ശക്തിപകരുകയാണെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്. ഇത്തരം പ്രചാരണങ്ങള്‍ അപലപനീയവും ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

ഭീകരവാദ കേസുകളില്‍ തന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ മാറ്റിനിര്‍ത്തിയാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത്സിങ്ങിനെ വധിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ബല്‍വന്ത്സിങ് രജോണയുടെ വധശിക്ഷ നീട്ടിവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ മറ്റൊരു ഭീകരവാദകേസിലെ ദേവേന്ദ്രപാല്‍ സിങ് ബുള്ളരുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ശിക്ഷാനടപടി നീട്ടിവയ്ക്കുകയാണുണ്ടായത്. രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചതും രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതുമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.

ഇതില്‍നിന്നെല്ലാം വ്യത്യസ്തമായൊരു സമീപനം അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ എങ്ങനെ വന്നു. ഭരണകൂടത്തിന്റെ ഈ വിവേചനം കശ്മീര്‍ ജനതയില്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ എന്തായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യാവിരുദ്ധ ശക്തികള്‍ എങ്ങനെ മുതലെടുക്കുമെന്ന് ബിജെപിയുമായുള്ള മത്സരത്തില്‍ യുപിഎ സര്‍ക്കാര്‍ കണക്കിലെടുത്തില്ല. സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരണം പിപ്പിള്‍സ് ഡെമോക്രസിയുടെ മുഖലേഖനത്തില്‍ നിരീക്ഷിക്കുന്നത്: ""അഫ്സല്‍ ഗുരുവിനെ രാഷ്ട്രീയ പരിഗണനയോടെ തെരഞ്ഞെടുത്ത് വധിച്ചതാണെന്ന് കശ്മീര്‍ ജനത കരുതിയാല്‍ തെറ്റില്ല. വധശിക്ഷ നടപ്പാക്കിയ രീതി കശ്മീരിനോടുള്ള വിവേചനമാണ് കാണിക്കുന്നത്. കശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രീയമായ പരിഹാരമുണ്ടാക്കാന്‍ യുപിഎ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ല. അഫ്സല്‍ ഗുരുവിന്റെ വധം വിഘടനവാദം ഊര്‍ജിതമാക്കുകയും അവരുടെ ഒറ്റപ്പെടല്‍ വികാരത്തിന് ഇന്ധനം പകരുകയും ചെയ്യും"".

യഥാര്‍ഥത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ബിജെപിയുടെ ശബ്ദകോലാഹലം അവരുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളത് മാത്രമാണ്. മുസ്ലിം തീവ്രവാദികള്‍ക്കെതിരെ ആരോപിക്കപ്പെട്ട മലേഗാവ്, സംഝോത, മെക്കാമസ്ജിദ് തുടങ്ങി നിരവധി ഭീകരാക്രമണങ്ങളും സ്ഫോടന പരമ്പരയും സംഘപരിവാര്‍ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നല്ലോ. പാര്‍ലമെന്റാക്രമണം പോലും ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളും സംശയങ്ങളും അവശേഷിക്കുന്ന ഭരണകൂട ഗൂഢാലോചനയാണെന്ന കാര്യം തള്ളിക്കളയാനാവില്ലല്ലോ. കാര്‍ഗില്‍ യുദ്ധവും ശവപ്പെട്ടി കുംഭകോണവും ബിജെപിയെ പിടിച്ചുലച്ച പ്രതിസന്ധിനിര്‍ഭരമായ ഒരു സന്ദര്‍ഭത്തിലാണല്ലോ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണമുണ്ടാവുന്നത്. ""ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്"" ഈയിടെ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ടാഡ, പോട്ട, യുഎപിഎ തുടങ്ങിയ കരിനിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ തടവറകളില്‍ നിരപരാധികള്‍ ദശകങ്ങളായി കഴിയേണ്ടിവരുന്ന സ്ഥിതിയാണ്.

ഭീകരവാദക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒമ്പതും പത്തും വര്‍ഷം തടവില്‍ കഴിഞ്ഞവരെ കോടതി നിരപരാധികളെന്നുകണ്ട് വെറുതെവിടുന്ന എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ ഭീകരവാദത്തിനെതിരായ യുദ്ധ ത്തിന്റെ മറവില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേട്ടയാടുകയാണ്. ഇത്തരം ഭരണകൂട ഭീകരതക്ക് ആവശ്യമായ രീതിയില്‍ ദേശീയ സങ്കുചിതത്വവും വിദ്വേഷ രാഷ്ട്രീയവും വലതുപക്ഷശക്തികള്‍ ആസൂത്രിതമായി വളര്‍ത്തിയെടുക്കുന്നുണ്ട്. അപര മതസമൂഹങ്ങളോട് വിദ്വേഷവും അകല്‍ച്ചയും അസഹി ഷ്ണുതയും ജനിപ്പിക്കുന്ന സവിശേഷമായൊരു മധ്യവര്‍ഗ സംസ്കാരവും വരേണ്യബോധവും സൃഷ്ടിച്ചുകൊണ്ടാണ് ഭരണകൂടം അതിന്റെ വിവേചന ഭീകരതക്ക് പരിസരമൊരുക്കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 31 മാര്‍ച്ച് 2013

No comments: