Tuesday, March 12, 2013

രാജ്യത്തെ ഒറ്റുന്ന വിദേശി പ്രീണനം

ഇന്ത്യക്കെതിരായ കുറ്റകൃത്യംചെയ്ത ആരെയും ഇന്ത്യന്‍മണ്ണില്‍നിന്ന് രക്ഷപ്പെടുത്തി വിദേശത്തെ ഏല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മൂന്ന് പതിറ്റാണ്ടോളമായി തുടര്‍ച്ചയായി അനുവര്‍ത്തിച്ചുവരുന്ന കാര്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോണിയ ഗാന്ധി ഇടപെട്ടുതുടങ്ങിയതു മുതലാണ് ഇന്ദിര ഗാന്ധിയുടെ ഘട്ടത്തില്‍ ഇല്ലാതിരുന്ന വിധത്തിലുള്ള വിദേശഭ്രമ നയത്തിലേക്കുള്ള ഈ ചുവടുമാറ്റം.

ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തിയ ഭോപാല്‍ വാതകദുരന്തത്തിന്റെ ഉത്തരവാദിയായ വാറന്‍ ആന്‍ഡേഴ്സണെ രക്ഷപ്പെടുത്തി അയച്ചായിരുന്നു തുടക്കം. പിന്നീട് ബൊഫോഴ്സ് കുംഭകോണത്തിലെ മുഖ്യപ്രതികളിലൊരാളായ ഒക്ടോവിയോ ക്വട്ട്റോച്ചിയെ രക്ഷപ്പെടുത്തിവിട്ടു. 2008ല്‍ മുംബൈ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനായിരുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ രക്ഷപ്പെട്ടുപോകാന്‍ അനുവദിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വന്തംനാട്ടിലേക്ക് രക്ഷപ്പെട്ടുപോകാനുള്ള ചുവപ്പുപരവതാനി വിരിച്ചുകൊടുത്തിരിക്കുന്നു. ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യമനുവദിച്ചത് സുപ്രീംകോടതിയാണെന്ന് സാങ്കേതികമായി പറയാം. എന്നാല്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ അഭിപ്രായം ആരായാതെയല്ല കോടതി ജാമ്യം അനുവദിച്ചത്. ഇവരെ ജാമ്യത്തില്‍ അയക്കുന്നതുകൊണ്ട് ദോഷമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ അഭിഭാഷകന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണല്ലോ കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷകനെക്കൊണ്ട് അങ്ങനെ പറയിച്ചതാര്? മൂന്നുമാസത്തിനിടെ രണ്ടാംവട്ടം ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞതാര്? പ്രതികളെക്കൊണ്ട് ഇറ്റലിയില്‍ വോട്ടുചെയ്യിക്കാന്‍ ആര്‍ക്കായിരുന്നു ഇത്ര തീവ്രമായ താല്‍പ്പര്യം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് രാവിലെ കേരളത്തില്‍നിന്നുള്ള എംപിമാരോട് പറഞ്ഞ പ്രധാനമന്ത്രി വൈകിട്ടായപ്പോള്‍ മാറ്റിപ്പറഞ്ഞതെന്തുകൊണ്ട്? ആരാണ് പ്രധാനമന്ത്രിക്കുമേല്‍പ്പോലും ഈ വിധത്തില്‍ സ്വാധീനവും സമ്മര്‍ദവും ചെലുത്തുന്ന ശക്തി? ഇത് ഇന്ത്യന്‍ ജനതയ്ക്ക് വ്യക്തമാകേണ്ടതുണ്ട്. 1984ല്‍ ആയിരുന്നു ഭോപാല്‍ ദുരന്തം. അന്ന് അറസ്റ്റിലായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായ വാറന്‍ ആന്‍ഡേഴ്സന്റെ ജാമ്യാപേക്ഷ വന്നപ്പോള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തില്ല. അര്‍ജുന്‍സിങ്ങായിരുന്നു അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി. അറസ്റ്റിലായ ആന്‍ഡേഴ്സണെ ജയിലിലല്ല, യൂണിയന്‍ കാര്‍ബൈഡിന്റെ ഗസ്റ്റ് ഹൗസിലാണ് പാര്‍പ്പിച്ചത്. ജാമ്യം അനുവദിച്ചുകിട്ടിയ ഉടന്‍ ആന്‍ഡേഴ്സണ് ഡല്‍ഹിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിക്കൊടുത്തു. ഡല്‍ഹിയിലെത്തിയ ആന്‍ഡേഴ്സണ്‍ ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലേക്ക് പറന്നു. അന്ന് രാജീവ്ഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്ത് മാസങ്ങളേ ആയിട്ടുള്ളായിരുന്നു. രാജീവ്ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആന്‍ഡേഴ്സണ് ഗസ്റ്റ് ഹൗസും പ്രത്യേക വിമാനവും ലഭിച്ചതെന്ന് അന്നേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആയിരക്കണക്കിനു മനുഷ്യര്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നത് കണ്ട അര്‍ജുന്‍സിങ് ആന്‍ഡേഴ്സണെ രക്ഷപ്പെടുത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് അന്ന് പലരും സംശയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രതികൂലമാകുന്ന ഒരു കാര്യം സ്വമേധയാ അര്‍ജുന്‍സിങ് ചെയ്യില്ലെന്ന് പലരും കരുതിയിരുന്നു. ഡല്‍ഹിയിലെത്തിയ ആന്‍ഡേഴ്സണ്, കേസ് നേരിടുന്നയാളായിട്ടും ഒരു തടസ്സവും നേരിടാതെ വിമാനത്താവളംവഴി വിദേശത്തേക്ക് കടക്കാന്‍ കഴിഞ്ഞുവെന്നത് ആ സംശയത്തെ കൂടുതല്‍ ബലപ്പെടുത്തി.

ഇന്ത്യക്കാരെ കൂട്ടക്കൊലയ്ക്കിരയാക്കുന്നവരെ ഇന്ത്യതന്നെ രക്ഷപ്പെടുത്തിക്കൊടുക്കുന്ന കാഴ്ചയാണ് ഇന്ദിര ഗാന്ധി വധിക്കപ്പെട്ട് നാലുമാസത്തിനുള്ളില്‍ ലോകം കണ്ടത്. ഇന്ത്യന്‍ താല്‍പ്പര്യത്തിനു മേലെ വിദേശതാല്‍പ്പര്യം വിലപ്പോകുന്ന നയംമാറ്റത്തിന്റെ തുടക്കമായി അത്. തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളിലാണ് ബൊഫോഴ്സ് കുംഭകോണം പുറത്തുവന്നത്. 640 ദശലക്ഷം രൂപയുടെ തോക്കിടപാട്. സ്വീഡിഷ് ഓഡിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെതുടര്‍ന്ന് സ്നാംപ്രൊജറ്റി കമ്പനിയുടെ പ്രതിനിധിയായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്ട്റോച്ചി മുഖ്യപ്രതിയായി. അദ്ദേഹമാണെങ്കില്‍ രാജീവ്-സോണിയ കുടുംബത്തിലെ നിത്യസന്ദര്‍ശകന്‍. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ക്വട്ട്റോച്ചി ചെന്നുകയറുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് സ്വീകരിക്കുന്ന നില. ഇന്ത്യന്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കെ ഒരു തടസ്സവും നേരിടാതെ ക്വട്ട്റോച്ചി രാജ്യം വിട്ടു. അയാളുടെ ലണ്ടന്‍ നിക്ഷേപങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ മരവിപ്പ് നീക്കാന്‍പാകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കത്തയച്ചതും ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്കുമേലുള്ള മരവിപ്പ് നീക്കിയതും പ്രഥമവിവര റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിച്ചതും വിദേശ അന്വേഷണത്തിനുള്ള ലെറ്റര്‍ റൊജേറ്ററി അയയ്ക്കാന്‍ കൂട്ടാക്കാതിരുന്നതും ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കാതിരുന്ന് അയാള്‍ക്ക് രക്ഷാവഴികളുണ്ടാക്കിക്കൊടുത്തതും വിദേശമന്ത്രിയായിരുന്ന മാധവ്സിങ് സോളങ്കിയെ ജനീവയിലേക്ക് അയച്ച് കേസന്വേഷണം മന്ദീഭവിപ്പിക്കാനാവശ്യപ്പെട്ടതും ഒക്കെ ആ രക്ഷപ്പെടുത്തല്‍ നാടകത്തിലെ അധ്യായങ്ങള്‍. ക്വട്ട്റോച്ചിയെ തിരികെ വിട്ടുകിട്ടാന്‍ ഒരു കാര്യവും കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തില്ല. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കെ അര്‍ജന്റീനയില്‍ പിടിയിലായ ക്വട്ട്റോച്ചിയെ വിട്ടുതരാന്‍ അവര്‍ തയ്യാറായിരുന്നു. പക്ഷേ, ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അയാളെ വേണ്ടായിരുന്നു. ക്വട്ട്റോച്ചി കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെയോ ദുരുദ്ദേശ്യങ്ങളുണ്ടെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവ് പരസ്യമായി കോടതിയില്‍ പറയുന്നിടത്ത് എത്തി ആ സര്‍ക്കാര്‍ സംരക്ഷണം. പിന്നീട് രാജ്യം കണ്ടത് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ രക്ഷപ്പെടുത്തുന്നതാണ്. സിഐഎയുടെയും ലഷ്കര്‍-ഇ തോയ്ബയുടെയും ഇരട്ട ഏജന്റായിരുന്നു ഹെഡ്ലി. "പശ്ചാത്തപിക്കാത്ത ഭീകരന്‍" എന്ന് തഹാവൂര്‍ റാണയാല്‍ വിശേഷിപ്പിക്കപ്പെട്ടയാള്‍. 2008ലെ മുംബൈ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരന്‍. 166 പേരുടെ ജീവനൊടുക്കിയ ആ കൂട്ടക്കൊലയുടെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു അയാളെന്ന് ഇതിനു തൊട്ടുപിന്നാലെതന്നെ കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞു. 2006 സെപ്തംബര്‍, ഫെബ്രുവരി, 2007 സെപ്തംബര്‍, 2008 ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ ഹെഡ്ലി ഇന്ത്യയില്‍ വന്നതും കൂട്ടക്കൊല നടന്ന കേന്ദ്രങ്ങളായ ഒബ്റോയ്-ട്രിഡന്റ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനല്‍, നരിമാന്‍ ഹൗസ്, താജ്മഹല്‍ ഹോട്ടല്‍, ലിയോപോള്‍ഡ് കഫേ എന്നിവിടങ്ങളുടെ വീഡിയോ ചിത്രമെടുത്തതും ഒക്കെ വിശദമായി മനസ്സിലാക്കി. എന്നാല്‍, കൂട്ടക്കൊല കഴിഞ്ഞ് നാലുമാസംകഴിഞ്ഞ് ഹെഡ്ലിക്ക് വീണ്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ തടസ്സമേതുമുണ്ടായില്ല. പല ദിവസങ്ങള്‍ ഇവിടെ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യപ്പെട്ടില്ല. പിന്നീട് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ ഇന്ത്യ വിട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ഒബാമ സന്ദര്‍ശനവേളയില്‍ വാറന്‍ ആന്‍ഡേഴ്സണെയും മറ്റും വിട്ടുകിട്ടേണ്ടതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ പുതിയ അപേക്ഷ നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ നിയമന്ത്രിയായിരുന്ന വീരപ്പമൊയ്ലിക്ക് കത്ത് നല്‍കിയിരുന്നു. കത്ത് ചവറ്റുകുട്ടയിലായി. 25,000 രൂപയുടെ ജാമ്യത്തിലിറങ്ങിയാണ് ആന്‍ഡേഴ്സണ്‍ അമേരിക്കയിലേക്ക് പോയത്. ഇന്ത്യ വിട്ടുകൂടാ എന്ന് ജാമ്യവ്യവസ്ഥയുണ്ടായിരുന്നു. എന്നിട്ടും വിമാനത്താവളത്തില്‍ ആരും തടയാതിരുന്നതെന്തുകൊണ്ട്? ഒക്ടോവിയോ ക്വട്ട്റോച്ചി ഇന്ത്യ വിട്ടപ്പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസുപോലുമുണ്ടായിരുന്നു. അയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതെങ്ങനെ? രാജ്യമാകെ മുംബൈ കൂട്ടക്കൊല ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍ ഹെഡ്ലി ഇന്ത്യയില്‍ വന്നതും പോയതും ആരും അറിയാതെ പോയതെങ്ങനെ? ഹെഡ്ലിയെ ഫലപ്രദമായി ഒന്ന് ചോദ്യംചെയ്യാന്‍പോലും അമേരിക്ക സമ്മതിക്കാതിരുന്നിട്ടും ഔപചാരികമായിപ്പോലും ഒന്ന് പ്രതിഷേധിക്കാതിരുന്നത് എന്തുകൊണ്ട്?

യുപിഎ സര്‍ക്കാരിന് ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യമല്ല വലുത്. ജനീവയില്‍ അന്താരാഷ്ട്ര ജൈവമാലിന്യ നിയന്ത്രണസമിതി യോഗത്തില്‍ കേരളത്തില്‍ തലമുറകള്‍ക്ക് നാശംവിതയ്ക്കുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാരാണിത്. അവര്‍ക്ക് കാസര്‍കോട്ടെ എേന്‍ഡാസള്‍ഫാന്‍ ദുരിതബാധിതരുടെമുതല്‍ കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെവരെ കണ്ണുനീര്‍ കാണാനാകില്ല. 1984 മുതലാണ് ഈ നയംമാറ്റം എന്നു പറഞ്ഞല്ലോ. രാജീവ്ഗാന്ധിയും മന്‍മോഹന്‍സിങ്ങും പി ചിദംബരവും അടക്കമുള്ള പുത്തന്‍കൂറ്റുകാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ഏറ്റെടുത്ത ഘട്ടംകൂടിയാണിത്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഒക്കെ പ്രോല്‍ഘാടന ഘട്ടം. മൊണ്‍സാന്റോയും വിവാന്‍ഡിയും കോക്കും മക്ഡോണാള്‍ഡും ബച്റ്റലും ജിഎമ്മും ഐബിഎമ്മും ഒക്കെ ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കാനുള്ള പ്രവേശനാനുമതി കാത്തുതുടങ്ങിയ ഘട്ടം. ആ സ്ഥാപനങ്ങളെയും അവയുടെ പിന്നിലുള്ള രാഷ്ടീയത്തെയും പിണക്കാതിരിക്കാന്‍ ഇന്ത്യന്‍ ജനതയെ കൈയൊഴിയുകയായിരുന്നോ കോണ്‍ഗ്രസ് അന്നുമുതല്‍? അതോ അതിനുമപ്പുറം മറ്റെന്തെങ്കിലും ആണോ? ഒരു സംശയത്തെയും പൂര്‍ണമായി തള്ളിക്കളയുക വയ്യ.

*
പ്രഭാവര്‍മ ദേശാഭിമാനി 13 മാര്‍ച്ച് 2013

No comments: