Monday, March 18, 2013

ചരിത്രം നോവലും നോവല്‍ ചരിത്രവുമാകുന്ന നോവല്‍ പഴമ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട 15 നോവലുകള്‍ ഒരുമിച്ച് പുനഃപ്രസിദ്ധീകരിക്കുകയെന്ന നവീന ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണ് ചിന്ത പബ്ലിഷേഴ്സിന്റെ നോവല്‍ പഴമ എന്ന സീരീസ്. ""ചന്ദ്രന്‍ പ്രകാശിക്കുമ്പോള്‍ നാം മെഴുകുതിരിവെട്ടം കണ്ടില്ലെന്ന"" ഷേക്സ്പിയര്‍ വചനം പോലെ ഇന്ദുലേഖയുടെ വെളിച്ചത്തില്‍ നാം കാണാതെ പോയ നോവലുകളാണ് ഒരു പുസ്തകക്കൂടയിലാക്കി വായനക്കാര്‍ക്ക് നല്‍കുന്നത്. നോവല്‍പ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഗവേഷകര്‍ക്കും വായനയെ അര്‍ഥസമ്പൂര്‍ണമാക്കാന്‍ ഉതകുന്ന ഉജ്വലമായ പഠനങ്ങളുടെ അകമ്പടിയുമുണ്ട് ഇന്ദുലേഖയടക്കം 15 നോവലുകള്‍ക്കും. എന്‍ സന്തോഷ്കുമാറാണ് സീരീസ് എഡിറ്റര്‍. വ്യത്യസ്തവും ഒന്നിനൊന്ന് മികച്ചതുമായ കവര്‍ രൂപകല്‍പ്പനയും ഈ ഗ്രന്ഥാവലിയെ ശ്രദ്ധേയമാക്കുന്നു.

കൊളോണിയല്‍ ആധുനികതയുടെയും ഒപ്പം ഇന്ത്യന്‍ നവോത്ഥാനത്തിന്റെയും സൃഷ്ടികളായ ഈ നോവലുകള്‍ കേരളീയസമൂഹം ആധുനികസമൂഹമായി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അനിവാര്യമായും അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്. അക്കാലത്തെ ബ്രാഹ്മണാധിപത്യത്തിനും ജാതിമര്‍ദനത്തിനും എതിരായ നവോത്ഥാന-കീഴാള ഉയിര്‍പ്പുകളെയാണ് ഇവ സാക്ഷ്യപ്പെടുത്തുന്നത്. "ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ" മിസിസ് കാതറിന്‍ ഹന്ന മുല്ലന്‍സ് ബംഗാളിയില്‍ 1852ല്‍ രചിച്ച ഫൂല്‍മണി ഒ കരുണോര്‍ ബിബരണ്‍ എന്ന ബംഗാളി നോവലിന്റെ പരിഭാഷയാണ്. റവ. ജോസഫ് പീറ്റ് വിവര്‍ത്തനം ചെയ്ത ഈ കൃതി നോവലായല്ല, മതപ്രചാരണത്തിനുള്ള ഗദ്യമായാണ് രചിക്കപ്പെട്ടത്. പി പി രവീന്ദ്രന്റേതാണ് പഠനം. 1859ല്‍ രചിക്കപ്പെട്ട് 1864ല്‍ പുറത്തിറങ്ങിയ ഘാതകവധം ആണ് പരമ്പരയില്‍ രണ്ടാമത്തേത്. മിസിസ് റിച്ചാഡ് കോളിന്‍സ് എഴുതിയ ഈ നോവല്‍ ആദ്യത്തെ ഇന്ത്യന്‍-ഇംഗ്ലീഷ് നോവലായാണ് ഗണിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ധനാരാധനയ്ക്കും ജാതിവിവേചനത്തിനുമെതിരെ എല്‍എംഎസ്, സിഎംഎസ് മിഷനറി പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടത്തിന്റെ പ്രസക്തിയിലാണ് നോവല്‍ ഊന്നുന്നത്. എസ് എസ് ശ്രീകുമാറിന്റേതാണ് പഠനം.

ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലുണ്ടായ മാറ്റങ്ങളുടെ ചിത്രമാണ് ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലി കുഞ്ചു എന്ന നോവല്‍ തരുന്നത്. സനല്‍ മോഹന്റേതാണ് പഠനം. കുന്ദലത(1887)യിലൂടെ അപ്പു നെടുങ്ങാടി ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്ക് മുന്നില്‍ പുതിയൊരു സാഹിത്യ രൂപത്തെ അവതരിപ്പിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തത്. ഇ വി രാമകൃഷ്ണന്റേതാണ് പഠനം. കേരളത്തില്‍ സംവാദങ്ങളുടെ നിലയ്ക്കാത്ത പരമ്പരയ്ക്ക് തിരികൊളുത്തിയ, നോവല്‍ ചരിത്രത്തില്‍ സവിശേഷസ്ഥാനമുള്ള ഒയ്യാരത്ത് ചന്തുമേനോന്റെ ഇന്ദുലേഖ ഈ പരമ്പരയിലും സവിശേഷസ്ഥാനം കണ്ടെത്തിയിരിക്കുന്നു. കഥ നടക്കുന്ന കാലത്തെ മലബാറിലെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ മുഴുനീളന്‍ ചിത്രം കാണാന്‍ കഴിയും. വിനീത മേനോന്റെ പഠനം വായനയെ കൂടുതല്‍ സാരവത്താക്കും. ഇന്ദുലേഖയും കുന്ദലതയും രൂപപ്പെട്ട സാംസ്കാരികഘടനയില്‍ നിന്നാണ് പടിഞ്ഞാറെ കോവിലകത്ത അമ്മാമന്‍ രാജയുടെ ഇന്ദുമതീസ്വയംവരം രചിക്കപ്പെടുന്നത്. ഷീബ എം കുര്യന്റേതാണ് പഠനം. ഉയര്‍ന്ന ജാതിവിഭാഗങ്ങളിലെ സാധാരണ ജീവിതത്തില്‍ 19-ാം നൂറ്റാണ്ടില്‍ സംഭവിച്ച മാറ്റങ്ങളാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷി എന്ന നോവലിലുള്ളത്. ഹേമ ജോസഫ് സി യുടെതാണ് പഠനം.

മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികയായി വിലയിരുത്തപ്പെടുന്ന സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ സാമൂഹ്യസംഘര്‍ഷങ്ങളും ചരിത്രസന്ദര്‍ഭങ്ങളുമാണ് ആവിഷ്കരിക്കുന്നത്. ഷാജി ശങ്കറിന്റെ പഠനം മാര്‍ത്താണ്ഡവര്‍മ രചിക്കാനിടയാക്കിയ സാമൂഹസാഹചര്യങ്ങളെ വിലയിരുത്തുന്നു. ബ്രാഹ്മണ്യത്തിന് തീകൊളുത്തിയ നോവല്‍ എന്നാണ് പോത്തേരി കുഞ്ഞമ്പു 1892ല്‍ എഴുതിയ സരസ്വതീവിജയത്തെ പഠനത്തില്‍ എ ടി മോഹന്‍രാജ് വിശേഷിപ്പിക്കുന്നത്. കുന്നുകുഴിയില്‍ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കരി രചിച്ച പരിഷ്കാരപ്പാതി, ചന്തുമേനോന്റെ അപൂര്‍ണനോവല്‍ ശാരദ, രാമന്‍കുട്ടി മേനോന്‍ എഴുതിയ പറങ്ങോടീ പരിണയം, കോമാട്ടില്‍ പാഡു മേനോന്‍ എഴുതിയ ലക്ഷ്മീകേശവം, സി അന്തപ്പായിയുടെ നാലുപേരില്‍ ഒരുത്തന്‍ അഥവാ നാടകാദ്യം കവിത്വം, ജോസഫ് മൂളിയില്‍ എഴുതിയ സുകുമാരി എന്നിവയാണ് മറ്റുനോവലുകള്‍.

*
എന്‍ എസ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: