Saturday, March 30, 2013

ഇനി പ്രക്ഷോഭത്തിന്റെ നാളുകള്‍

യുപിഎ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന-ജനവിരുദ്ധ നയങ്ങള്‍ മൂലം ജീവിതം വഴിമുട്ടിയ ഇന്ത്യന്‍ ജനതയുടെ ജീവിതാവശ്യങ്ങളുയര്‍ത്തിയുള്ള വന്‍ പ്രക്ഷോഭത്തിന് സിപിഐ എം സജ്ജമായി. നാല് മേഖലകളില്‍ നിന്ന് ഗ്രാമീണഭാരതത്തിലൂടെ അവരുടെ ഹൃദയസ്പന്ദനങ്ങളും വേദനകളുമറിഞ്ഞ്, അവരുടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി രാജ്യതലസ്ഥാനത്തെത്തിയ നാല് സമരസന്ദേശ ജാഥകളുടെ സമാപനംകുറിച്ച് നടത്തിയ ഉജ്വല റാലിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമരപ്രഖ്യാപനം നടത്തി.

എല്ലാവര്‍ക്കും ഭൂമി, വീട്, തൊഴില്‍, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിവ ഉറപ്പുവരുത്തുക, വിലക്കയറ്റവും അഴിമതിയും തടയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയും ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെച്ചും ഒരാഴ്ച സര്‍ക്കാരാഫീസുകള്‍ പിക്കറ്റുചെയ്യും. മെയ് 15നും 31നുമിടയിലാണ് കേന്ദ്ര, സംസ്ഥാന, ജില്ലാ, താലൂക്ക് ഓഫീസുകള്‍ പിക്കറ്റുചെയ്യുന്ന സമരം. ആവശ്യമെങ്കില്‍ നിയമം ലംഘിച്ച് സമരവളണ്ടിയര്‍മാര്‍ ജയിലില്‍ പോകും. പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഇടതുപക്ഷ പാര്‍ടികളുമായി ചേര്‍ന്ന് നടത്തും. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാഷ്ട്രീയപ്രചരണമായല്ല, സമരസന്ദേശ ജാഥകള്‍ നടത്തിയതെന്ന് ജാഥാസമാപനം കുറിച്ച് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടന്ന വന്‍ റാലിയെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ജനങ്ങളെ തങ്ങളുടെ ജീവിതസമരത്തിന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്താനും സമരസജ്ജമാക്കാനുമുള്ള പ്രചരണമാണ് നാല് ജാഥകള്‍ നടത്തിയത്. ജനവിരുദ്ധ, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കപ്പെടണമെങ്കില്‍ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസുകാര്‍ക്കും വേണ്ടിയുള്ളതാണ് യുപിഎ ഭരണം. വന്‍ ബിസിനസുകാര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാര്‍, ഭക്ഷ്യവസ്തുക്കള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും രാസവളത്തിനും നല്‍കുന്ന സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിച്ചപ്പോഴും ഇതേ നയം തന്നെയാണ് തുടര്‍ന്നത്. ഇരു പാര്‍ടികളും ഒരേപോലെ അഴിമതിയുടെ കയത്തില്‍ വീണു. ഗുജറാത്തില്‍ നരേന്ദ്രമോഡി മുന്നോട്ടുവെക്കുന്ന മോഡല്‍ സ്വീകാര്യമല്ല. കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കുകയും തുഛമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയും നികുതിയിളവുകള്‍ നല്‍കുകയും ചെയ്യുന്നു. സാധാരണജനങ്ങളുടെ ജീവിതത്തെ സഹായിക്കാന്‍ ഒരു നടപടിയുമില്ല. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലചെയ്യപ്പെട്ടതും ഇവിടെയാണ്. ഇത് അനുകരണീയ മാതൃകയല്ല. ബിജെപിക്ക് രാഷ്ട്രീയബദല്‍ ആകാന്‍ കഴിയില്ല. അതിനാല്‍ യുപിഎക്ക് ബദല്‍ എന്‍ഡിഎ അല്ല എന്ന രാഷ്ട്രീയമാണ് സമരസന്ദേശ ജാഥകള്‍ പ്രചരിപ്പിച്ചത്. പുതിയ ബദല്‍ ആണ് കെട്ടിപ്പടുക്കേണ്ടത്. നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ മാറ്റം വരുത്തുക, ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക, വിദ്യാഭ്യാസം നല്‍കുക, ആരോഗ്യസേവനം ഉറപ്പാക്കുക തുടങ്ങിയ ബദല്‍ നയങ്ങള്‍ രൂപപ്പെടുത്തുക എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബദലാണ് രൂപപ്പെടേണ്ടത്. കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, മഹിളകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഈ ബദല്‍ കെട്ടിപ്പടുക്കേണ്ടത്. തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കാറുണ്ട്. എന്നാല്‍ നയങ്ങളുടെ കാര്യത്തില്‍ ഈ ബദലുകള്‍ വ്യത്യസ്തമല്ല എന്നതാണ് അനുഭവം. അധികാരത്തിലെത്തിയാല്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയായിരിക്കും ഇവരും തുടരുക. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന സമരങ്ങളിലൂടെ രൂപപ്പെടുന്ന ബദല്‍ മാത്രമേ ഫലപ്രദമാവുകയുള്ളു. അതിനുവേണ്ടിയാണ് സിപിഐ എമ്മും ഇടതുപക്ഷവും ശ്രമിക്കുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സമരസന്ദേശ ജാഥകളും റാലിയുമല്ല സിപിഐ എം നടത്തിയതെന്ന് പ്രകാശ് കാരാട്ട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.

ഡല്‍ഹി റാലി സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലികളില്‍ ഏറ്റവും ഉജ്വലവും ആവേശകരവുമായി സമരസന്ദേശ ജാഥകളുടെ സമാപനം കുറിച്ച് മാര്‍ച്ച് 19ന് രാംലീല മൈതാനിയില്‍ നടന്ന റാലി. ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും ജനങ്ങള്‍ റാലിക്കെത്തിയത്. കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാതിനിധ്യസ്വഭാവത്തോടെ ആളുകളെത്തി. പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസില്‍ ഡല്‍ഹിയില്‍ ഇതേ സ്ഥലത്തു നടന്ന റാലിയും ഇപ്പോള്‍ നടന്ന റാലിയും താരതമ്യം ചെയ്താല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ടെന്നു കാണാം. പ്രത്യേകിച്ച് ബീഹാറില്‍ നിന്നുള്ള പ്രാതിനിധ്യം. ബീഹാറിലെ പല ജില്ലകളില്‍ നിന്നും ബാനറുകളും ചെങ്കൊടികളുമേന്തി പാവപ്പെട്ട ജനങ്ങള്‍ കുടുംബസമേതം റാലിക്കെത്തി. തലേദിവസം എത്തി ഡല്‍ഹിയിലെ ക്യാമ്പുകളില്‍ താമസിച്ചാണ് ഇവര്‍ റാലിയില്‍ പങ്കെടുത്തത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേര്‍ റാലിയില്‍ പങ്കെടുത്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രമേണയാണെങ്കിലും സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാവുകയാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു റാലിയിലെ പ്രാതിനിധ്യം. ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാംലീലാ മൈതാനിയില്‍ ഒരിടം പോലും ശൂന്യമാക്കാതെ ജനങ്ങള്‍ അണിനിരന്നു. നിരവധി ജനമുന്നേറ്റങ്ങള്‍ കണ്ടിട്ടുള്ള ഡല്‍ഹിക്ക് സിപിഐ എമ്മിന്റെ ആവേശകരവും അച്ചടക്കമുള്ളതുമായ റാലി വ്യത്യസ്ത അനുഭവമായിരുന്നു. സിപിഐ എം ജാഥകള്‍ ഗ്രാമീണഭാരതത്തിന്റെ വേദനകളറിയാന്‍ ഇത്രയും സമഗ്രമായ ഒരു അന്വേഷണം ഇന്ത്യയില്‍ ഇതുവരെ മറ്റൊരു പാര്‍ടിയും നടത്തിയിട്ടില്ല. രാജ്യത്തിന്റെ നാല് കോണുകളില്‍ നിന്നു പുറപ്പെട്ട സമരസന്ദേശ ജാഥകള്‍, ആ ജാഥകളിലേക്ക് എത്തിച്ചേര്‍ന്ന നിരവധി ഉപജാഥകള്‍, അങ്ങനെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുക മാത്രമല്ല, ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ഹൃദയങ്ങളെക്കൂടി സ്പര്‍ശിച്ചാണ് ജാഥകള്‍ കടന്നുപോയത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, കര്‍ഷകവിരുദ്ധ, പരിസ്ഥിതിവിരുദ്ധ നയങ്ങളില്‍ തകരുന്ന ഗ്രാമീണജീവിതത്തെ നേര്‍മുഖം കണ്ടും നാടിനെയും സ്വന്തം ജീവിതത്തെയും സംരക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നുമാണ് ജാഥകള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

പാര്‍ലമെന്റില്‍ എത്ര സീറ്റുണ്ടെന്നതല്ല, രാജ്യത്തിന്റെ പുരോഗമനപരമായ നിലനില്‍പ്പിനും ജനങ്ങളുടെ ജീവിതക്ഷേമത്തിനും വേണ്ടി എന്ത് നിലപാടെടുക്കുന്നുവെന്നതാണ് രാഷ്ട്രീയ പാര്‍ടികളുടെ പ്രസക്തിയെയും പ്രാധാന്യത്തെയും നിശ്ചയിക്കുന്ന ഘടകങ്ങള്‍. കോണ്‍ഗ്രസും ബിജെപിയും അവഗണിക്കുന്ന സാധാരണമനുഷ്യരുടെ ജീവിതപ്രയാസങ്ങളാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം അവരുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാന മേഖലയാക്കുന്നത്. ജനങ്ങള്‍ക്കെതിരായ ഭരണകൂടത്തിന്റെ ആക്രമണങ്ങളെ ദേശീയാടിസ്ഥാനത്തില്‍ പ്രതിരോധിക്കുന്ന സിപിഐ എമ്മിന് ആ പോരാട്ടങ്ങള്‍ക്ക് കരുത്തും ആശയദാര്‍ഢ്യവും പകരുന്ന അനുഭവങ്ങളാണ് സമര സന്ദേശ ജാഥകളില്‍ നിന്ന് ലഭിച്ചത്. രാജപാതകളിലൂടെ നഗരകേന്ദ്രങ്ങളിലെത്തി വിശ്രമിക്കുന്നതായിരുന്നില്ല ഈ ജാഥകള്‍. പാവപ്പെട്ടവരും അശരണരും നടത്തുന്ന ജീവിതസമരങ്ങളുടെ ഇടയിലൂടെയാണ് ജാഥ സഞ്ചരിച്ചത്. ഭൂമിയില്ലാത്തവര്‍, തൊഴിലില്ലാത്തവര്‍, ഭക്ഷണമില്ലാത്തവര്‍, ഭരണകൂടത്തിന്റെയും ധന മൂലധനത്തിന്റെയും ആക്രമണങ്ങളില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍, അങ്ങനെ പൊരുതുന്ന ഇന്ത്യയുടെ ഇടങ്ങളിലൂടെ ജാഥകള്‍ ദേശീയ തലസ്ഥാനത്തെത്തി. ജാഥാംഗങ്ങളോട് പാവപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചു. എക്കാലവും പാവപ്പെട്ട ജനങ്ങളുടെ ജീവിതസമരങ്ങള്‍ നയിച്ച സിപിഐ എം ഈ സമരങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

ദക്ഷിണമേഖലാ ജാഥ ഫെബ്രുവരി 24ന് കന്യാകുമാരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഫ്ളാഗ് ഓഫ് ചെയ്ത തെക്കന്‍ മേഖലാ ജാഥ 17 ദിവസം കൊണ്ട് 3350 കിലോമീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 12ന് ഭോപാലില്‍ എത്തിച്ചേര്‍ന്നു. അവിടെ മുംബൈയില്‍ നിന്നുള്ള പശ്ചിമമേഖലാ ജാഥയുമായി ചേര്‍ന്നു. തെക്കന്‍മേഖലാ ജാഥ പത്ത് ലക്ഷം ജനങ്ങളുമായി നേരിട്ട് സംവദിച്ചു. 70 സ്ഥലങ്ങളില്‍ സ്വീകരണയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ ജനങ്ങളോട് സംസാരിച്ചു. 50 സ്ഥലങ്ങളില്‍ക്കൂടി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്ന് ആരംഭിച്ച ജാഥ കേരളം, വീണ്ടും തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് മധ്യപ്രദേശിലെത്തിയത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ക്യാപ്റ്റനായുള്ള ജാഥയില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര സെക്രട്ടറിയറ്റംഗം ശ്രീനിവാസറാവു, കേന്ദ്ര കമ്മിറ്റിയംഗം സുധ സുന്ദരരാമന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്വത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ ജനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ ഓര്‍മകള്‍ പേറുന്ന വീരഭൂമികളിലൂടെയായിരുന്നു ജാഥയുടെ പ്രയാണം.

പുന്നപ്ര-വയലാര്‍, മലബാര്‍ കര്‍ഷക കലാപം, സേലം ജയിലിലെ പോരാട്ടം, തെലങ്കാന പോരാട്ടം എന്നിവയാല്‍ പ്രചോദിതമായ പ്രദേശങ്ങളിലൂടെയുള്ള ജാഥാപ്രയാണത്തിന് ജനങ്ങള്‍ വീരോചിതമായ വരവേല്‍പ്പാണ് നല്‍കിയത്. ജാഥ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങള്‍ എത്ര പ്രസക്തമാണെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നതായിരുന്നു. ഭൂമിയില്ലാത്തവര്‍, ഉള്ള ഭൂമി നിലനിര്‍ത്താന്‍ സമരം ചെയ്യുന്നവര്‍, വീടില്ലാത്തവര്‍, വിശപ്പകറ്റാന്‍ ജീവിതസമരം നടത്തുന്നവര്‍, തൊഴിലില്ലാത്തവര്‍, വിവിധ മേഖലകളില്‍ പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നവര്‍ തുടങ്ങി സമൂഹത്തിലെ വേദനിക്കുന്ന ജനതയുടെ മുന്നേറ്റമാണ് ജാഥാ സ്വീകരണയോഗങ്ങളില്‍ കണ്ടത്. ഇവരുടെ പോരാട്ടങ്ങളുടെ മുന്നില്‍ എന്നും സിപിഐ എം ഉണ്ടാകുമെന്ന ഉറപ്പാണ് ജാഥാംഗങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. യുപിഎയുടെ കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധ നയപരിപാടികള്‍ മൂലം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഗ്രാമീണഭാരതത്തെയാണ് ജാഥക്ക് കാണാന്‍ കഴിഞ്ഞത്. പരമ്പരാഗത വ്യവസായങ്ങളും കാര്‍ഷികമേഖലയും തകര്‍ന്നതു മൂലം ജീവിതക്ലേശങ്ങള്‍ തീര്‍ക്കാന്‍ പാടുപെടുന്ന കേരളം, ലോകത്തിലെ തന്നെ ഏറ്റവും പ്രധാന വസ്ത്രനിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായിരുന്ന തിരുപ്പൂരിനെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യം, വരള്‍ച്ചയും കോര്‍പ്പറേറ്റ് ശക്തികളുടെ ചൂഷണവും മൂലം തകരുന്ന കര്‍ണാടകം, കാര്‍ഷിക, ഗ്രാമീണ സമ്പദ്വ്യവസ്ഥകള്‍ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ആന്ധ്രപ്രദേശ്, കര്‍ഷക ആത്മഹത്യകളില്‍ നിന്ന് ഇനിയും മോചനം നേടിയിട്ടില്ലാത്ത വിദര്‍ഭയുടെ ദുഃഖം പേറുന്ന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവയുടെയൊക്കെ ഇരകളായ ജനങ്ങളെ നേരില്‍ക്കണ്ടു. ആന്ധ്രപ്രദേശിലെ അഡിലാബാദില്‍ ഒരു ലക്ഷത്തിലധികം ബീഡിത്തൊഴിലാളികള്‍ വന്‍കിട മുതലാളിമാരുടെ കടുത്ത ചൂഷണത്തിനെതിരെ പോരാട്ടത്തിലാണ്. കവ്വല്‍ വനമേഖലയില്‍ കടുവ സംരക്ഷണ കേന്ദ്രത്തിനായി 42 ഗ്രാമങ്ങളില്‍ നിന്ന് ആദിവാസികളെ ആട്ടിപ്പുറത്താക്കാന്‍ പോകുന്നു. പകരം പുനഃരധിവാസ സംവിധാനങ്ങളൊന്നും നല്‍കാതെയാണിത്. ആദിവാസി വനാവകാശനിയമ പ്രകാരം ഇവര്‍ക്ക് അവകാശരേഖ നല്‍കിയിട്ടുമില്ല. ഖാന്‍പൂരില്‍ ആദിവാസികള്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നാലേക്കര്‍ മിച്ചഭൂമി പിടിച്ചെടുത്ത് 60 കുടിലുകള്‍ കെട്ടി. ഇവിടെ ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി ഉയര്‍ത്തി. ജാഥാംഗങ്ങളെ ആദിവാസികള്‍ ചുവന്ന തിലകം ചാര്‍ത്തി സ്വീകരിച്ചു. ആന്ധ്രപ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലെ സിംഗറേനിയില്‍ കല്‍ക്കരി ഖനികള്‍ക്കായി ആയിരക്കണക്കിനാളുകളുടെ ഭൂമി കയ്യേറുന്നു. അവിടെ ജനങ്ങള്‍ ഭൂമിക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തിന് തീരുമാനമെടുത്ത ഗാന്ധിജിയുടെ സേവാഗ്രാമില്‍ ജാഥാംഗങ്ങള്‍ കണ്ടത് നിശ്ചലമായി തീരാറായ സേവാഗ്രാമിനെയാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് നിസ്സാര കൂലിക്ക് മറ്റ് പണികള്‍ക്കു പോകുന്നു. എണ്‍പതുകാരനായ ഗുലാം ഷേഖ് ഇപ്പോള്‍ രാവിലെ കൃഷിയിടത്തിലേക്കു പോകുന്നതിനു പകരം മഹാഗാവോണിലുള്ള ഒരു തുണിക്കടയിലെ ജോലിക്കാണ് നടന്നുപോകുന്നത്. ദിവസവും പത്ത് കിലോമീറ്റര്‍ നടന്നാണ് ഈ വൃദ്ധന്‍ കൃഷിക്കു പകരമുള്ള തന്റെ ജീവിതായോധനത്തിന് പോകുന്നത്. ഒരു മാസത്തെ വേതനം 1000 രൂപ. ഒരു ദിവസം 33 രൂപ. 60 ഏക്കറില്‍ പരുത്തിയും പയറുവര്‍ഗങ്ങളും പച്ചക്കറിയും കൃഷി ചെയ്തിരുന്ന കര്‍ഷകനാണ് അതുപേക്ഷിച്ച് നിസ്സാര കൂലിക്ക് പണിയെടുക്കാന്‍ പത്ത് കിലോമീറ്റര്‍ നടക്കുന്നത്. ഇത്തരം നിരവധി പേര്‍ കടകളിലും ചെറു ഫാക്ടറികളിലും മാര്‍ക്കറ്റുകളിലും പണിയെടുക്കാന്‍ പോകുന്നു. ജലസേചന സൗകര്യം, കാര്‍ഷികവായ്പ എന്നിവയൊന്നും കിട്ടാത്ത കര്‍ഷകര്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കൂടി കിട്ടാതാവുന്നതോടെ മരണത്തിന്റെ മുന്നിലെത്തുന്നു. അവിടെനിന്ന് വഴിമാറണമെങ്കില്‍ അവര്‍ കൃഷി ഉപേക്ഷിക്കണം. അതാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

എവിടെയും ജനങ്ങളുടെ ജീവിതത്തിനു നേരേ കൊതിയൂറുന്ന കണ്ണുകളോടെ കോര്‍പ്പറേറ്റ് മുതലാളിത്തം ആക്രമണം നടത്തുകയാണ്. അവരുടെ ഭൂമി, തൊഴില്‍, ജീവിതം തന്നെയും ഈ ആക്രമണങ്ങളില്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഇതിനെതിരെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും മൂര്‍ച്ചയും ഐക്യരൂപവും നല്‍കുകയെന്നത് പ്രധാന കടമയായി മാറുന്നു. കിഴക്കന്‍ മേഖലാ ജാഥ കിഴക്കന്‍ മേഖലാ ജാഥയുടെ സഞ്ചാരപഥം അടച്ചമര്‍ത്തപ്പെട്ട ജനത നടത്തുന്ന ധീരോദാത്തമായ പോരാട്ടങ്ങളുടെ ഭൂമികയിലൂടെയായിരുന്നു. "മിന്നിത്തിളങ്ങുന്ന ഇന്ത്യ"യില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹം നടത്തുന്ന പോരാട്ടങ്ങളെ നേരില്‍ക്കണ്ടാണ് ഈ ജാഥ മുന്നേറിയത്.

മാര്‍ച്ച് ഒന്നിന് ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്ത നഗരത്തിലെ റാണി റാഷ്മണി റോഡില്‍ ആയിരക്കണക്കിന് ചെങ്കൊടികളുടെ തണലില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങളുടെ ആവേശകരമായ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യയാണ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത്. ക്യാപ്റ്റന്‍ പ്രകാശ് കാരാട്ട്, അംഗങ്ങളായ ബിമന്‍ ബസു, ജൊഗീന്ദര്‍ ശര്‍മ, സുഭാഷിണി അലി, ഗ്യാന്‍ശങ്കര്‍ മജുംദാര്‍ എന്നിവരും ജാഥാ സ്വീകരണയോഗങ്ങളില്‍ സംസാരിച്ചു. ഹൗറ, ഹുഗ്ലി ജില്ലകളിലൂടെ പടിഞ്ഞാറേക്ക് പ്രയാണം തുടങ്ങിയ ജാഥക്ക് ബര്‍ധ്മാനിലെ പല്‍സിതില്‍ നല്‍കിയ സ്വീകരണം അത്യാവേശകരമായിരുന്നു. പതിനായിരങ്ങള്‍ ജാഥാപഥത്തിനിരുവശവും ചെങ്കൊടികള്‍ വീശി ജാഥയെ വരവേറ്റു. ബര്‍ധ്മാന്‍ നഗരത്തിലും ആദ്യ ദിവസത്തെ സമാപനസ്ഥലമായ ദുര്‍ഗാപ്പൂര്‍ നഗരത്തിലും അത്യാവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതയില്‍ ഏറെക്കാലം വിറങ്ങലിച്ചു നിന്നിരുന്ന ഗല്‍സിയില്‍ ജനങ്ങള്‍ ഭീതിയുടെ ചങ്ങല പൊട്ടിച്ച് ജാഥയെ വരവേല്‍ക്കാനെത്തി. പുരൂളിയ ജില്ലയിലൂടെയാണ് ജാര്‍ഖണ്ഡിലേക്ക് ജാഥ പ്രവേശിച്ചത്. പ്രശസ്ത ചലച്ചിത്രകാരന്‍ }ഋത്വിക് ഘട്ടക് തന്റെ ചലച്ചിത്രത്തില്‍ മനോഹരമായി ആവിഷ്കരിച്ച "സുവര്‍ണരേഖ" നദി കടന്ന് ജാര്‍ഖണ്ഡിലെത്തിയ ജാഥ, വലിയൊരു ജനകീയ പ്രക്ഷോഭത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന മുറിയിലെ ജനങ്ങളെയാണ് കണ്ടത്. ഹിന്‍ഡാല്‍കോ കമ്പനിക്കു വേണ്ടി 12000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പുനഃരധിവാസം നല്‍കിയില്ല. ഇതിനെതിരെയാണ് മുറിയിലെ പോരാട്ടം. ദുമര്‍ഗഡിയില്‍ ആദിവാസികളാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. 40 വര്‍ഷമായി വനത്തില്‍ കഴിയുന്ന ആദിവാസികള്‍ക്ക് വനാവകാശ നിയമം പാസായിട്ടും ഇതുവരെ പട്ടയം കിട്ടിയില്ല. പട്ടയത്തിനുവേണ്ടിയാണ് ആദിവാസികളുടെ പോരാട്ടം. റാഞ്ചിയിലെ അര്‍ഗോറ മൈതാനത്ത് ജാഥയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിനാളുകള്‍ പ്രകടനമായെത്തി. കോദര്‍മയില്‍ മൈക്ക ഫാക്ടറികള്‍ അടച്ചുപൂട്ടിയപ്പോള്‍ നിരവധി പേര്‍ക്ക് ജീവിതമാര്‍ഗം ഇല്ലാതായി. മൂന്നിഞ്ചില്‍ കുറവ് കനമുള്ള മൈക്ക ചീളുകള്‍ പെറുക്കിവിറ്റ് ജീവിച്ചിരുന്ന സാധാരണക്കാര്‍ക്ക് ഇപ്പോള്‍ അതിനുള്ള അവകാശം നിഷേധിച്ചിരിക്കയാണ്. ജനങ്ങള്‍ അവകാശം തിരിച്ചുകിട്ടാനുള്ള സമരത്തിലും. ബിഹാറിലൂടെ ആറ് ദിവസമാണ് ജാഥ സഞ്ചരിച്ചത്. ജാഥ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ എത്ര പ്രസക്തമാണെന്ന് ബിഹാറില്‍ വിവിധ ജാഥാകേന്ദ്രങ്ങളിലെത്തിയ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്ലാത്തവര്‍, തൊഴിലില്ലാത്തവര്‍, വീടില്ലാത്തവര്‍, ഭക്ഷണമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തമായിരുന്നു ഈ സ്വീകരണകേന്ദ്രങ്ങളില്‍. ഗാന്ധിജിയുടെ ഐതിഹാസികമായ ചമ്പാരന്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ പിന്‍മുറക്കാര്‍ ഇന്നും പോരാട്ടം തുടരുകയാണ്. ചമ്പാരനിലെ മോത്തിഹാരി മുതല്‍ ബേട്ടിയ വരെയുള്ള ജാഥാപര്യടനത്തില്‍ നിരവധി കര്‍ഷകസമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജാഥാംഗങ്ങള്‍ മനസ്സിലാക്കി.

ദര്‍ഭംഗയിലും മധുബനിയിലും കോസി, ബാഗ്മതി നദികളുടെ ക്രോധത്തില്‍ എല്ലാ വര്‍ഷവും ജീവിതം പറിച്ചെറിയപ്പെടുന്ന പാവപ്പെട്ടവരുടെ ദുഃഖമാണ് ജാഥാംഗങ്ങള്‍ കണ്ടത്. ചന്ദൗലി ജില്ലയിലെ നൗബത്പൂരിലൂടെ ഉത്തര്‍പ്രദേശിന്റെ കിഴക്കുഭാഗത്ത് പ്രവേശിച്ച ജാഥ വാരാണസി, ജോണ്‍പൂര്‍, സുല്‍ത്താന്‍പൂര്‍, ലക്നൗ, കാണ്‍പൂര്‍, നോയിഡ വഴി മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ സമാപിച്ചു. രണ്ടാഴ്ച കൊണ്ട് പൂര്‍വഭാരതത്തിലെ നാല് സംസ്ഥാനങ്ങളിലൂടെ 2650 കിലോമീറ്റര്‍ പിന്നിട്ട ജാഥ 33 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. 125 കവലയോഗങ്ങളും നടന്നു. സ്വീകരണകേന്ദ്രങ്ങളില്‍ ജനങ്ങളോട് സംസാരിച്ചു. യുപിഎ സര്‍ക്കാരിന്റെ നവ ലിബറല്‍, ജനവിരുദ്ധ നയങ്ങള്‍ മൂലം ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണജനതക്ക് പുതിയ പോരാട്ടഭാവുകങ്ങളും കരുത്തും നല്‍കിയാണ് ജാഥ ഡല്‍ഹിയില്‍ സമാപിച്ചത്.

ഉത്തരമേഖലാ ജാഥ സാതന്ത്ര്യസമരത്തിലെ ഇതിഹാസസമാനമായ സംഭവമായ ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ഉത്തരമേഖലാ ജാഥ പര്യടനം തുടങ്ങിയത്. സ്വാതന്ത്ര്യസമരത്തില്‍ നൂറുകണക്കിന് ധീരന്‍മാര്‍ രക്തസാക്ഷികളായ മണ്ണാണ് പഞ്ചാബ്. ഭഗത്സിങ്, കര്‍ത്താര്‍സിങ് ശരഭ, ഉദ്ധംസിങ് തുടങ്ങിയവര്‍ ഈ ശ്രേണിയിലെ ഉജ്വലശോഭയോടെ തിളങ്ങുന്ന പോരാളികളാണ്. പഞ്ചാബിലെ സംഘടിത വര്‍ഗശക്തിയെ വര്‍ഗീയ, വിഘടനശക്തികളുടെ ഛിദ്രപ്രവര്‍ത്തനം ദുര്‍ബലമാക്കിയെങ്കിലും ഇടതുപക്ഷ പ്രസ്ഥാനം പഞ്ചാബില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ പോരാട്ടത്തിന് ശക്തി പകരാന്‍ സിപിഐ എമ്മിന്റെ ഉത്തരമേഖലാ സമര സന്ദേശ ജാഥക്ക് കഴിഞ്ഞു.

പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരത്തിഅഞ്ഞൂറോളം കിലോമീറ്ററാണ് ജാഥ സഞ്ചരിച്ചത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള ജാഥ സഞ്ചരിച്ചയിടങ്ങളില്‍ ഭൂമിയും ജീവിതവും അഭിമാനവും സംരക്ഷിക്കാന്‍ വേണ്ടി പോരടിക്കുന്ന പാവപ്പെട്ട മനുഷ്യരാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. വന്‍ ഭൂ മാഫിയകള്‍ പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനേക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്ന് ബലമായി പിടിച്ചെടുക്കുകയാണ്. ഹരിയാണയില്‍ മാത്രം 70000 കര്‍ഷകര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായ നോട്ടീസ് നല്‍കിക്കഴിഞ്ഞു. കൃഷിയല്ലാതെ മറ്റൊരു ജീവിതമാര്‍ഗവുമില്ലാത്ത ഈ കര്‍ഷകരെ ഇറക്കിവിടാന്‍ ഹരിയാണയിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളോട് പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ മത്സരത്തിലാണ്. അമൃത്സറില്‍ പഞ്ചാബിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സോഹന്‍സിങ് ജോഷിന്റെ മകന്‍ ദവീന്ദര്‍സിങ്ങാണ് അമൃത്സറില്‍ ജാഥാ ക്യാപ്റ്റന്‍ വൃന്ദ കാരാട്ടിന് പതാക കൈമാറിയത്. ജലന്ധര്‍, ലൂധിയാന, ചന്ദിഗഡ്, പട്യാല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷമാണ് ജാഥ ഹരിയാണയില്‍ പ്രവേശിച്ചത്. ലൂധിയാനയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളിയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകയുമായ മഞ്ജിത് കൗര്‍ വൃന്ദയെ വരവേറ്റു. തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത മൂന്ന് തൊഴിലാളികളില്‍ ഒരാളായിരുന്നു മഞ്ജിത് കൗര്‍. പ്രധാനമന്ത്രി പങ്കെടുത്ത ആ യോഗത്തില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 ദിവസം തൊഴില്‍ നല്‍കണമെന്നും കുറഞ്ഞ കൂലി 300 രൂപയാക്കണമെന്നും മഞ്ജിത് കൗര്‍ ആവശ്യപ്പെട്ടിരുന്നു. പട്യാലക്കടുത്ത സുഖോഹ ഗ്രാമത്തില്‍ തങ്ങളുടെ ഭൂമിയും വീടും സംരക്ഷിക്കാന്‍ സമരം ചെയ്ത ആറ് സ്ത്രീകളെ ജയിലിലടച്ചു. ഇവരുടെ ബന്ധുക്കള്‍ ജാഥയെ സ്വീകരിക്കാനെത്തി.

ഹരിയാണയിലെ ചിക എന്ന സ്ഥലത്ത് നടന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വിഭജനകാലത്ത് പാകിസ്ഥാനിലെ ഭൂമിയും വീടുമെല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്നവരും പിന്‍മുറക്കാരുമാണിവര്‍. 65 വര്‍ഷമായി കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞിരിക്കയാണ് ഇവരോട്. മാസങ്ങളായി വേതനം കിട്ടാത്ത തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, അങ്കണവാണി ജീവനക്കാര്‍, ആഷ ജീവനക്കാര്‍ എന്നിവരൊക്കെ തങ്ങളുടെ പരാതികളുമായി വൃന്ദയുടെ മുന്നിലെത്തി. ഹരിയാണയില്‍ പീഡനത്തിന് വിധേയരായ സ്ത്രീകളെ സമൂഹം തന്നെ ഒറ്റപ്പെടുത്തുകയാണ്. അവരെ സഹായിക്കുന്നവരെയും സമൂഹം ഒറ്റപ്പെടുത്തുന്നു. ഇതിനെയെല്ലാം കൂസാതെ ഇരകള്‍ക്ക് സഹായം നല്‍കുന്നത് സിപിഐ എം ആണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.

രാജസ്ഥാനില്‍ ആവേശകരമായ കര്‍ഷകസമരം നടന്ന ഗംഗാനഗര്‍, ഹനുമാന്‍ഗഢ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത സ്വീകരണമാണ് നടന്നത്. രാജസ്ഥാനിലെ നഗോകിയിലെ സ്വീകരണത്തിനുശേഷം ചൈന്‍സിങ് എന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളി തന്റെ വീട്ടില്‍ ഒരുക്കിയ ഉച്ചഭക്ഷണമാണ് ജാഥാംഗങ്ങള്‍ കഴിച്ചത്. സന്തോഷം കൊണ്ട് ചൈന്‍സിങ്ങിന്റെ കണ്ണുനിറഞ്ഞു. മാര്‍ച്ച് നാലിന് ആരംഭിച്ച ജാഥ 2300 കിലോമീറ്റര്‍ താണ്ടിയാണ് മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ സമാപിച്ചത്. 34 പൊതുയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ സംസാരിച്ചു. ഹനന്‍മൊള്ള, ഇന്ദ്രജിത്സിങ്, രാജേന്ദ്രശര്‍മ എന്നിവരായിരുന്നു ജാഥയിലെ മറ്റ് അംഗങ്ങള്‍. പശ്ചിമമേഖലാ ജാഥ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്ന് ആരംഭിച്ച ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ജനസമൂഹങ്ങള്‍ക്കിടയിലൂടെയാണ് രാജ്യതലസ്ഥാനത്തേക്കെത്തിയത്. ഗോദാവരി പരുലേക്കറുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിക്കുവേണ്ടി നടത്തിയ ഐതിഹാസികസമരത്തിന്റെ മണ്ണായ വര്‍ളിയിലൂടെ ജാഥ മുന്നേറിയപ്പോള്‍, പഴയ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ധഹനു, ജവാഹര്‍, തലാസരി എന്നിവിടങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്.

1945ല്‍ നടത്തിയ പോരാട്ടത്തില്‍ വന്‍കിട ഭൂപ്രഭുക്കള്‍ ആദിവാസികളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സ്വതന്ത്രഭാരതത്തിലെ ഭരണാധികാരികളുടെ നയം മൂലം ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ഇന്നും പല രൂപത്തില്‍ തുടരുകയാണ്. തലാസരിയില്‍ കര്‍ഷകര്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സഹായകമായി ഒരു നടപടിയുമെടുത്തില്ല. പൊതുവിതരണ സംവിധാനം ദുര്‍ബ്ബലമായി. ലഭിക്കുന്ന പരിമിതമായ ഭക്ഷ്യധാന്യം പോലും ജനങ്ങളുടെ കയ്യിലെത്തുന്നില്ല. ഭരണകക്ഷിക്കാരായ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ഇതിനെതിരായ ജനകീയ പോരാട്ടം നയിക്കുന്നത് സിപിഐ എമ്മാണ്. തലാസരിയില്‍ ഗോദാവരി-ശ്യാംറാവു പരുലേക്കര്‍ കോളേജിനടുത്ത് നടന്ന സ്വീകരണയോഗത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളടക്കം അണിനിരന്നു. "ആദിവാസി പ്രഗതി മണ്ഡല്‍" എന്ന ട്രസ്റ്റ് നടത്തുന്ന ഈ കോളേജില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികളില്‍ 90 ശതമാനവും ആദിവാസികളാണ്. ഇടതുപക്ഷ-പുരോഗമന ശക്തികളുടെ ഉത്സാഹത്തിലാണ് ഈ സ്ഥാപനം നടക്കുന്നത്. തലാസരി താലൂക്കില്‍ മൂന്ന് ഹൈസ്കൂളുകളും ഈ ട്രസ്റ്റ് നടത്തുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നു. കല്‍വനിലെ ജാഥാ സ്വീകരണയോഗത്തില്‍ പതിനയ്യായിരത്തിലധികം പേരാണ് കത്തുന്ന സൂര്യനെ കൂസാതെ പങ്കെടുത്തത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതെ കഷ്ടപ്പെടുന്ന നാസിക്കിലും കര്‍ഷകരടക്കമുള്ള വന്‍ ജനക്കൂട്ടം ജാഥയെ വരവേല്‍ക്കാനെത്തി.

ആദിവാസികളുടെ വനാവകാശം, പൊതുവിതരണ സംവിധാനം എന്നിവക്കു വേണ്ടി അതിശക്തമായ സമരങ്ങളാണ് സിപിഐ എം നടത്തുന്നത്. മഹാരാഷ്ട്രയിലെ നന്ദുര്‍ബര്‍ ജില്ലയിലെ പ്രകാശ ഗ്രാമത്തില്‍ നാലായിരത്തിലധികം ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് നല്‍കിയ സ്വീകരണം ആവേശകരമായിരുന്നു. വലിയ താളമേളത്തോടെയും ആദിവാസി നൃത്തത്തോടെയുമാണ് ജാഥാംഗങ്ങളെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. മധ്യപ്രദേശിലെ മഹൗ ബാബാസാഹബ് അംബേദ്കറുടെ ജന്‍മദേശമാണ്. അവിടെ ജാഥാ ക്യാപ്റ്റന്‍ സീതാറാം യെച്ചൂരി അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടശേഷമാണ് സ്വീകരണയോഗത്തില്‍ സംസാരിച്ചത്. സാമൂഹ്യ-സാമ്പത്തിക അസമത്വം തുടച്ചുനീക്കി പുതിയൊരു ഭാരതം സൃഷ്ടിക്കുകയെന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് സിപിഐ എം പോരാട്ടം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലൂടെ 2717 കിലോമീറ്റര്‍ താണ്ടിയാണ് ജാഥ ഡല്‍ഹിയില്‍ സമാപിച്ചത്. നാല്‍പ്പതിലധികം സ്വീകരണയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ സംസാരിച്ചു. സിപിഐ എം കേന്ദ്ര സെക്രട്ടിയറ്റംഗം നീലോല്‍പ്പല്‍ ബസു, കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് സലിം, മഹാരാഷ്ട്രയിലെ സിപിഐ എം നേതാവ് മറിയം ധാവ്ളെ എന്നിവരായിരുന്നു ജാഥയിലെ മറ്റ് അംഗങ്ങള്‍. നാല് പ്രധാന ജാഥകളിലേക്ക് സംഗമിച്ച ഉപജാഥകളിലൂടെ ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുമായി സിപിഐ എം ആശയവിനിമയം നടത്തുകയും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള സമരസന്ദേശം അവരില്‍ എത്തിക്കുകയും ചെയ്തു.

*
വി ജയിന്‍

No comments: