Friday, March 8, 2013

വിവാ ഷാവേസ്

ഹ്യൂഗോ ഷാവേസിന്റെ വേര്‍പാടില്‍ വേദനിക്കുന്ന ലോകത്തെമ്പാടുമുള്ള പുരോഗമന - ജനാധിപത്യ ശക്തികളോടൊപ്പം ഞങ്ങളും പങ്കുചേരുന്നു. പരിവര്‍ത്തനത്തിന്റെ പാതയില്‍ ലോകം പുതിയ സാധ്യതകള്‍ ആരായുമ്പോള്‍ സംഭവിച്ച ഷാവേസിന്റെ വേര്‍പാട് നഷ്ടബോധമുണ്ടാക്കുന്നത് സ്വാഭാവികം. എന്നാല്‍ നഷ്ടബോധത്തിന്റെ പേരില്‍ കണ്ണീര്‍പൊഴിക്കാനും തലതാഴ്ത്തി നില്‍ക്കാനുമല്ല തലകുനിക്കാത്ത ഹ്യൂഗോ ഷാവേസിന്റെ സ്മരണ ആവശ്യപ്പെടുന്നത്. പ്രക്ഷുബ്ധമായ ജീവിത സാഹചര്യങ്ങളില്‍ മുന്നോട്ടുപോകാനുള്ള വഴി കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമായിരുന്നു ഷാവേസിന്റെ ജീവിതം. ചരിത്രപരവും ആശയപരവും രാഷ്ട്രീയവുമായ അര്‍ഥങ്ങളുള്ള ആഹ്വാനം പോലെ ആ ജീവിതം നമുക്ക് അനുഭവപ്പെട്ടു.

ആഗോളസാമ്രാജ്യത്വം അഹങ്കാരത്തോടെ ചൂണ്ടിക്കാണിക്കുന്ന കമ്പോളകേന്ദ്രീകൃത വഴിയല്ലാതെ ലോകത്തിനു വേറൊരു മാര്‍ഗമില്ലെന്ന പ്രഖ്യാപനങ്ങള്‍ മുഴങ്ങുമ്പോഴാണ് ചരിത്രത്തിന്റെ കണ്ണിലേക്ക് 1998 ല്‍ ഹ്യൂഗോ ഷാവേസ് കടന്നു വന്നത്. 'ഏകധ്രുവലോക' ത്തിന്റെ സ്തുതിപാഠകര്‍ 'മറ്റൊരു ബദലില്ല' എന്ന് രാജ്യങ്ങളെക്കൊണ്ടു ചിന്തിപ്പിക്കാന്‍ പാടുപെടുകയായിരുന്നു. പലരാജ്യങ്ങളും അതിനുവഴങ്ങിയപ്പോള്‍ പശ്ചിമാര്‍ദ്ധഗോളത്തില്‍ ഒറ്റപ്പെട്ട തുരുത്തുപോലെ നിന്ന സോഷ്യലിസ്റ്റ് ക്യൂബയുടെ തകര്‍ച്ച കാണാന്‍ അവരെല്ലാം കാത്തിരുന്നു. എന്നാല്‍ വെനിസ്വലയില്‍ ഷാവേസിന്റെ വരവോടെ ചരിത്രം വഴിമാറുകയാണുണ്ടായത്. 'ബൊളിവേറിയന്‍ വിപ്ലവം' എന്നു വിളിക്കപ്പെട്ട ആ മഹത്തായ പരീക്ഷണത്തിലൂടെ മറ്റൊരു ബദല്‍ സാധ്യമാണെന്നാണ് ഹ്യൂഗോഷാവേസും സഖാക്കളും ലോകത്തോടു പറഞ്ഞത്.

വെനിസ്വലന്‍ സൈന്യത്തിലെ ഒരു ഓഫീസറായിരുന്ന ഷാവേസിന്റെ രാഷ്ട്രീയ ബോധം വളര്‍ച്ച പ്രാപിച്ചത് സംഘര്‍ഷാത്മകമായ സാഹചര്യങ്ങളിലൂടെയാണ്. അനീതികളോട് എന്നും കലഹിച്ച പാവങ്ങളോട് എന്നും കൂറു പുലര്‍ത്തിയ ഷാവേസ് ആദ്യം പരീക്ഷിച്ചത് പട്ടാള അട്ടിമറിയുടെ മാര്‍ഗമായിരുന്നു. പരാജയപ്പെട്ട ആ അട്ടിമറി ശ്രമത്തിനും തടവുജീവിതത്തിനും ശേഷം ബഹുജനങ്ങളെ അണിനിരത്തിയുള്ള രാഷ്ട്രീയമുന്നേറ്റത്തിന്റെ വഴിയാണ് അദ്ദേഹം തേടിയത്. പാവങ്ങളുടെ മോചനത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് ലാറ്റിനമേരിക്കയുടെ വിമോചനസ്വപ്നങ്ങളുടെ പ്രതീകമായ സൈമണ്‍ ബോളീവറുടെ ജീവിത പാഠങ്ങള്‍ വെളിച്ചം പകരുമെന്ന് ഷാവേസ് കണ്ടെത്തി. ബോളിവേറിയന്‍ വിപ്ലവത്തിന്റെ കര്‍മസരണിയിലേക്ക് മുഴുവന്‍ ദേശാഭിമാനശക്തികളെയും പരിവര്‍ത്തനവാദികളെയും അദ്ദേഹം വിളിച്ചിറക്കി. സാമ്രാജ്യത്വത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും പാവപ്പെട്ട മനുഷ്യരോടുള്ള കലവറ ഇല്ലാത്ത കൂറുമായിരുന്നു അതിന്റെ അടിത്തറ. 1998 ലെ തെരഞ്ഞെടുപ്പു മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അവയ്ക്കിടയില്‍ നടന്ന നിരവധി അഭിപ്രായവോട്ടെടുപ്പുകളിലും വെനസ്വലയിലെ ജനത ഹ്യൂഗോ ഷാവേസിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യത്തോടൊപ്പം തങ്ങളുടെ ഹൃദയം ചേര്‍ത്തു വച്ചു.

ഹ്യൂഗോ ഷാവേസിന്റെ രാഷ്ട്രീയചുവടുവയ്പുകള്‍ വെനിസ്വലയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രമല്ല സ്വാധീനം ചെലുത്തിയത്. അമേരിക്കയുടെ ചൊല്‍പ്പടിക്കു കീഴിലെ 'ഏത്തവാഴ റിപ്പബ്ലിക്കുകള്‍' എന്നു വിളിക്കപ്പെട്ട ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെല്ലാം അത് ഒരു പുത്തന്‍ ഉണര്‍വ് പകര്‍ന്നു നല്‍കി. സോഷ്യലിസത്തെ അശ്ലീലപദമായി കാണാന്‍ കല്‍പ്പിച്ച സാമ്രാജ്യത്വ നിര്‍ദ്ദേശത്തെ ധിക്കരിച്ചുകൊണ്ട് പുതിയ രൂപഭാവങ്ങളോടുകൂടിയ സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ക്കു ലാറ്റിനമേരിക്ക വേദിയായി. ക്യൂബയോടും വെനിസ്വലയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുക്കാല്‍ ഡസന്‍ രാജ്യങ്ങള്‍ ഇന്ന് അവിടെ പുതിയ ചരിത്രം രചിക്കുകയാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റ് ശക്തികളും ഇന്ന് ഗൗരവതരമായ പ്രത്യയശാസ്ത്രഅന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഹ്യൂഗോ ഷാവേസിന്റെ സംഭാവനകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ലാറ്റിനമേരിക്കന്‍ ചരിത്രത്തിനും സംസ്‌ക്കാരത്തിനും സവിശേഷമായ സാമ്പത്തിക- സാമൂഹികവികസനത്തിനും നിരക്കുന്നതാകണം അവിടെ പ്രാവര്‍ത്തികമാകേണ്ട ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന്  ഹ്യൂഗോ ഷാവേസ് വിശ്വസിച്ചു. രാജ്യങ്ങളെ വിഴുങ്ങാന്‍ ഓടിയടുക്കുന്ന സാമ്രാജ്യത്വ കരുനീക്കത്തെ ചെറുക്കാന്‍ ദക്ഷിണരാജ്യങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു പെട്രോസൗത്ത്, ടെലിസൗത്ത് ബാങ്ക് ഓഫ് സൗത്ത് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് തുടങ്ങിയ നവീനമായ ആശയങ്ങളിലൂടെ സാമ്രാജ്യത്വത്തിനു വഴങ്ങാത്ത ദക്ഷിണരാജ്യങ്ങളുടെ വിശാലസഹകരണമാണ് ഷാവേസ് ലക്ഷ്യം വച്ചത്. 

ക്യൂബയോടും ഫിദല്‍ കാസ്‌ട്രോയോടും ഷാവേസ് പുലര്‍ത്തിയ ബന്ധം അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ സാരാംശമായിരുന്നു. അതേച്ചൊല്ലി ഫിദലും ഷാവേസും എന്നും അഭിമാനം കൊണ്ടു. ഇഹലോകത്തിലെ തന്റെ വഴികാട്ടിയെന്നാണ് ഷാവേസ് ഫിദലിനെ വിശേഷിപ്പിച്ചത്. പരലോകത്തില്‍ ആ സ്ഥാനം അദ്ദേഹം യേശുക്രിസ്തുവിനു നല്‍കി. മതമേധാവിത്വം ചില്ലുമേടകളില്‍ അടച്ചു പൂട്ടിയ യേശുക്രിസ്തുവിനെയല്ല വിമോചകനായ യേശുക്രിസ്തുവിനെയാണ് അദ്ദേഹം സ്വീകരിച്ചത്. ആ അര്‍ഥത്തില്‍ വിമോചന ദൈവശാസ്ത്രത്തിന്റെ സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യമാണ് അദ്ദേഹം പ്രാവര്‍ത്തിമാക്കിയതെന്ന് വിശ്വസിക്കുന്നവരുണ്ട്.

ഹ്യൂഗോ ഷാവേസ് ജീവിതത്തില്‍ നിന്ന് യാത്രയായി. എന്നാല്‍ നിസ്വവര്‍ഗ്ഗ മോചനത്തിന് വേണ്ടിയുള്ള വിപ്ലവത്തിന്റെയും സോഷ്യലിസത്തിന്റെയും ചരിത്രരഥ്യകളിലെല്ലാം വീറുറ്റ ആ പടനായകന്റെ പാദമുദ്രകള്‍ പതിഞ്ഞുകിടക്കും. ഹ്യൂഗോ ഷാവേസിന് ലാല്‍സലാം.

*
ജനയുഗം മുഖപ്രസംഗം

No comments: