Wednesday, March 6, 2013

ബി ജെ പി ദേശീയ കൗണ്‍സില്‍ അനുസ്മരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ഉദയത്തെ

ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബി ജെ പി ദേശീയ കൗണ്‍സില്‍ എന്ന മാമാങ്കം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യൂറോപ്പില്‍, പ്രത്യേകിച്ചും ജര്‍മ്മനിയില്‍, തഴച്ചു വളര്‍ന്ന ഫാഷിസത്തിന്റെ ഉദയത്തെയാണ് ചരിത്രവിദ്യാര്‍ഥികളെ അനുസ്മരിപ്പിക്കുന്നത്. നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാപകനെയും അതിന്റെ വ്യവസ്ഥാപിത നേതൃത്വത്തേയും രാഷ്ട്രീയ കരിംഭീഷണിയുടെ നിഴലില്‍ നിര്‍ത്തി എങ്ങിനെയാണോ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പാര്‍ട്ടി നേതൃത്വം കയ്യാളി നാസികളുടെ അനിഷേധ്യ നേതൃത്വത്തിലേക്ക് ഉയര്‍ന്നത്, സമാനമായ അന്തരീക്ഷമാണ് കഴിഞ്ഞ കുറെ നാളുകളായി ബി ജെ പിയില്‍ ഇതള്‍ വിരിയുന്നത്. ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തിലെ ഉന്മാദാന്തരീക്ഷവും പുതിയ ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അടക്കം നേതാക്കള്‍ മോഡിക്കുമേല്‍ നിര്‍ലജ്ജം ചൊരിഞ്ഞ പ്രശംസാവചനങ്ങളും മറ്റൊരു ഫാഷിസ്റ്റ് യുഗത്തിന്റെ തുടക്കമാണെന്ന് ആരെയും ബോധ്യപ്പെടുത്താന്‍ മതിയായവയാണ്. നരേന്ദ്രമോഡിയാവട്ടെ തനിക്കു വീണു കിട്ടിയ അവസരം തെല്ലും പാഴാക്കാതെ തന്റെ പ്രതിയോഗികള്‍ക്കുമേല്‍ അഴിച്ചുവിട്ട ആക്രമണവും അതിനുപയോഗിച്ച ശകാരവചനങ്ങളും ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പിനെ എന്തുകൊണ്ടും അര്‍ഥപൂര്‍ണ്ണമാക്കി. ദേശീയ കൗണ്‍സിലിന്റെ അന്ത്യത്തില്‍ പാര്‍ട്ടിക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ക്ഷണിക്കപ്പെട്ട ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ലാല്‍കൃഷ്്ണ അദ്വാനി മോഡിയില്‍ നിന്നും കൗണ്‍സില്‍ യോഗത്തിന്റെ ശ്രദ്ധതിരിക്കാന്‍ നടത്തിയ ശ്രമം പോലും ഉന്മാദതലത്തിലേയ്ക്കുയുര്‍ന്ന അന്തരീക്ഷത്തില്‍ തുലോം ദുര്‍ബലമായി. നാസി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മറ്റെല്ലാ തിന്മകള്‍ക്കും ഉപരി ഹിറ്റ്‌ലറുടെ ഏറ്റവും കരുത്തുറ്റ ആയുധം പ്രതിയോഗികളെ കശക്കി എറിയുന്ന അഭിശപ്ത വാക്ചാതുരി തന്നെയായിരുന്നു. ആ അര്‍ഥത്തില്‍ നരേന്ദ്രമോഡിയുടെ വിഷം വമിപ്പിക്കുന്ന നാവിടത്തം തന്നെയായിരിക്കും ബി ജെ പി യുടെ താല്‍ക്കത്തോറ സ്റ്റേഡിയത്തിലെ പ്രസംഗത്തിന് ചരിത്രത്തില്‍ ഇടം നല്‍കുക.

ജനങ്ങള്‍ക്ക് നിലനില്‍ക്കുന്ന ഭരണ സംവിധാനത്തിലും സാമൂഹിക സാമ്പത്തികക്രമത്തിലും ഇത്രയേറെ വിശ്വാസം നഷ്ടപ്പെട്ട മറ്റൊരു കാലഘട്ടം സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊന്നുണ്ടാവില്ല. രാഷ്ട്ര സമ്പദ് ഘടനയും ജനങ്ങളുടെ ജീവിതനിലവാരവും എക്കാലത്തെയും ഏറ്റവും വലിയ തകര്‍ച്ചയെ ആണ് അഭിമുഖീകരിക്കുന്നത്. ഭക്ഷ്യസുരക്ഷയെന്ന ഉത്തരവാദിത്വം ഭരണകൂടം കയ്യൊഴിയുന്നു. കര്‍ഷകനും തൊഴിലാളിയും ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണക്ക് ഭരണകൂടം തന്നെ ഉദകക്രിയ ചെയ്യുന്നു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും അഴിമതി അരങ്ങുതകര്‍ക്കുന്നു. അതിന് കുറ്റബോധമന്യേ മകുടം ചാര്‍ത്തുന്നതാകട്ടെ ഭരണശ്രേണിയിലെ ഉന്നതരും. സ്ത്രീകളും കുട്ടികളും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമടക്കം സംരക്ഷിക്കപ്പെടേണ്ട ജനവിഭാഗങ്ങള്‍ ഒന്നാകെ ചെന്നായ് കൂട്ടില്‍ വലിച്ചെറിയപ്പെട്ട അവസ്ഥയിലാണ്. ഫാഷിസം പോലെ അത്യന്തം പ്രതിലോമകരമായ ഒരു പ്രത്യയശാസ്ത്രശൂന്യതയിലേക്ക് ഒരു ജനത വലിച്ചെറിയപ്പെടാന്‍ അനുയോജ്യമായ അന്തരീക്ഷമാണ് ഇന്ത്യ കാഴ്ചവെയ്ക്കുന്നത്. മോഡിയെപ്പോലെ തന്റെ ഫാഷിസ്റ്റ് യോഗ്യതകള്‍ അസന്നിഗ്ധമായി തെളിയിച്ച ഒരാള്‍ക്കുമുമ്പില്‍ ജനാധിപത്യത്തിന്റെയും രാഷ്ട്രീയ ധാര്‍മ്മികതയുടെയും സാമൂഹ്യനീതിയുടെയും ക്ഷേമരാഷ്ട്രസങ്കല്‍പത്തിന്റെയും ഒരു ബദല്‍ നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനോ ബി ജെ പിക്കോ കഴിയുന്നില്ല എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദുരവസ്ഥ. ഈ വിപത്തിനെ നേരിടാന്‍ രാഷ്ട്രം കരുതലോടെ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.

മോഡി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും എന്‍ ഡി എ യുടെ മുഖ്യപ്രചാരകനുമെന്ന തന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക എന്നത് ജനാധിപത്യമതനിരപേക്ഷ ക്ഷേമരാഷ്ട്രം എന്ന ഇന്ത്യന്‍ സങ്കല്‍പത്തിനു നേരെ ഉയരുന്ന എക്കാലത്തെയും ഏറ്റവും കനത്ത വെല്ലുവിളിയായിരിക്കും. ബി ജെ പി യില്‍ നിലനില്‍ക്കുന്ന എല്ലാ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ക്കും അപ്പുറം അതിനെ നിലനിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംഘ് പരിവാര്‍ എന്ന ഫാഷിസ്റ്റ് ഭീഷണി തള്ളിക്കളയാനാവത്ത ഒന്നാണ്. അവരുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സാമൂഹികവും സാമ്പത്തികവുമായ നീതിയെയും പറ്റിയുമുള്ള വിശ്വാസങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിശദീകരണം ആവശ്യമില്ല. ഫാഷിസത്തിന്റെ വളര്‍ച്ചക്കും ഹിറ്റലറുടെ ഏകാധിപത്യ വാഴ്ചയ്ക്കും കരുത്ത് പകര്‍ന്നത് ജര്‍മ്മന്‍ മുതലാളിത്തമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ഓമനയായി പ്രകീര്‍ത്തിക്കപ്പെടുന്നത് ഡോ. മന്‍മോഹന്‍ സിംഗോ. ചിദംബരമോ അല്ല. അത് നരേന്ദ്രമോഡി തന്നെ, മോഡി മാത്രം. ആയിരങ്ങളുടെ രക്തക്കറപുരണ്ട ആ കരങ്ങള്‍ക്കു വേണ്ടി യു എസ് യുറോപ്യന്‍ മുതലാളിത്ത ഭരണകൂടങ്ങളും കോര്‍പ്പറേറ്റ് ലോകവും ലജ്ജ കൂടാതെ മത്സരിക്കുകയാണ്. മനുഷ്യാവകാശലംഘനങ്ങളെപ്പറ്റിയും വംശീയകലാപത്തെപ്പറ്റിയുമുള്ള തങ്ങളുടെ ജല്‍പനങ്ങള്‍ അവര്‍ വിസ്മരിച്ചിരിക്കുന്നു. ജാള്യതയില്ലാത്ത ആ സ്വാര്‍ഥതയാണ് രാജ്‌നാഥ് സിംഗ് പ്രഭൃതികളെക്കൊണ്ട് മോഡിയെ 'ലോക വികസന നായകന്‍' എന്നു വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. 'നീണ്ടകത്തിയുടെ കാളരാത്രി' കളുടെ മിന്നായമാണ് നാം താല്‍ക്കത്തോറയില്‍ കണ്ടത്. ജനാധിപത്യശക്തികള്‍ കരുതിയിരിക്കുക.

*
ജനയുഗം മുഖപ്രസംഗം

No comments: