Friday, March 22, 2013

ബജറ്റിന്റെ തനി നിറം

കേരള നിയമസഭയില്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ് അടിസ്ഥാനമില്ലാത്ത കണക്കുകള്‍കൊണ്ടുള്ള മായാജാലം മാത്രമാണെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിഘട്ടംതന്നെ തെളിയിച്ചിരിക്കുന്നു.

മുന്നൂറുകോടിയോളം രൂപയുടെ അധികചെലവു പ്രഖ്യാപനം നടത്തിയിട്ടുണ്ട് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി. ഈ ചെലവിനുള്ള തുക എവിടെനിന്നു കിട്ടും? 2013-14 വര്‍ഷത്തേക്കുള്ള വരവിന്റെ എസ്റ്റിമേറ്റ് ബജറ്റിലുണ്ട്. ആ എസ്റ്റിമേറ്റിനുള്ളില്‍ നിന്നുള്ള ചെലവുകളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. അതിനുപുറമെ 300 കോടി രൂപകൂടി ചെലവിടണമെങ്കില്‍ ബജറ്റ് റവന്യൂ 300 കോടി കണ്ട് വര്‍ധിക്കണം. അത് ഏത് വഴിയിലൂടെ വര്‍ധിക്കും? ഈ ചോദ്യത്തിന് ധനമന്ത്രി ഒരു ഉത്തരവും തരുന്നില്ല.

കമ്പോള കടമെടുപ്പിന്റെ പരിധി പരമാവധി ഉപയോഗിക്കുന്ന തരത്തിലുള്ള ബജറ്റാണ് മാണി അവതരിപ്പിച്ചത്. കേന്ദ്രത്തില്‍നിന്നുള്ള നികുതി ഓഹരിവരുമാനത്തില്‍ ചില്ലിപ്പൈസയുടെ വര്‍ധന ബജറ്റ് എസ്റ്റിമേറ്റിനുമേലെ പ്രതീക്ഷിക്കാനില്ല. അപ്പോള്‍പ്പിന്നെ ഒരു മാര്‍ഗമേയുള്ളൂ; വരവു കൂട്ടണമെങ്കില്‍ അത് ജനങ്ങള്‍ക്കുമേലുള്ള നികുതിഭാരം, കൂട്ടേണ്ട വരവിന് ആനുപാതികമായി വര്‍ധിപ്പിക്കുക എന്നതാണ്. 300 കോടിയുടെ ചെലവു പ്രഖ്യാപിക്കുമ്പോള്‍, 300 കോടി ഏതോ രഹസ്യ-പരോക്ഷ മാര്‍ഗത്തിലൂടെ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ പോകുന്നു എന്നാണ് അര്‍ഥമാക്കേണ്ടത്. അത് ഏതുവഴിയെന്നു ധനമന്ത്രി പറയുന്നില്ല എന്നേയുള്ളൂ. അധിക ചെലവിനുള്ള 300 കോടി എങ്ങനെയുണ്ടാക്കുമെന്ന് വിശദീകരിക്കാത്തിടത്തോളം ധനമന്ത്രി നികുതിനിര്‍ദേശമടക്കമുള്ള കാര്യങ്ങളില്‍ എന്തൊക്കെയോ നിയമസഭയില്‍നിന്ന് മറച്ചുവയ്ക്കുന്നു എന്നു വേണം കരുതാന്‍. രഹസ്യമായ നികുതിഭാര വര്‍ധനതന്നെയാണ് ധനമന്ത്രി ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അത് ജനാധിപത്യവിരുദ്ധമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ബജറ്റ് ചര്‍ച്ചചെയ്ത നിയമസഭയോടുള്ള അവഹേളനവുമാണത്. കാരണം, ഈ അധികനികുതി സമാഹരണം നിയമസഭയ്ക്ക് ചര്‍ച്ചചെയ്യാന്‍ അവസരമില്ല. ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ചല്ലാതെ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയെക്കുറിച്ച് സഭയില്‍ ചര്‍ച്ചയില്ലല്ലോ. ഈ നികുതിവര്‍ധന ബജറ്റിലൂടെ വന്നിരുന്നുവെങ്കില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ സഭയ്ക്ക് അത് പരിശോധിക്കാമായിരുന്നു; അതേക്കുറിച്ച് അഭിപ്രായം പറയാമായിരുന്നു.

ബജറ്റ് ചര്‍ച്ച പൂര്‍ണമായി എന്ന് ഉറപ്പുവരുത്തിയിട്ട് മറുപടിപ്രസംഗവേളയില്‍ പുതിയ നികുതി സമാഹരണം പ്രഖ്യാപിച്ചാല്‍ അത് സഭയ്ക്ക് ചര്‍ച്ചചെയ്യാന്‍ അവസരമെവിടെ? അതുകൊണ്ടാണ് ഇത്സഭയുടെ അവകാശത്തിന്റെ ലംഘനവും സഭയോടുള്ള അവഹേളനവുമാവുന്നത്. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ലോക്സഭയിലായാലും നിയമസഭയിലായാലും സ്വാഭാവികമാണ്. ചര്‍ച്ചാവേളയില്‍ പ്രകടമാവുന്ന പൊതുവികാരം മാനിച്ചാണ് ഇളവുകള്‍ പ്രഖ്യാപിക്കുക. എന്നാലിവിടെ അതല്ല നടക്കുന്നത്. കൂടുതല്‍ വരവ് ഉറപ്പാക്കിക്കലല്ലാതെ നടത്താന്‍ പറ്റാത്ത ചെലവുകള്‍ പ്രഖ്യാപിക്കുകയാണ് മന്ത്രി. ഈ ചെലവിനുള്ള പണം എവിടെനിന്ന്? അതിന് സഭയോട് മന്ത്രി ഉത്തരം പറഞ്ഞേ പറ്റൂ. ആ ഉത്തരത്തില്‍നിന്ന് വെളിവാകുക 300 കോടി രൂപ അധികമായി സമാഹരിക്കാന്‍ പാകത്തില്‍ ജനങ്ങളെ പിഴിയുന്നതിനുള്ള നിര്‍ദേശങ്ങളായിരിക്കുമെന്നത് തീര്‍ച്ച. ഇത് ബജറ്റില്‍നിന്ന് മറച്ചുപിടിച്ചുള്ള നിര്‍ദേശങ്ങളാണ്. ആ രഹസ്യാത്മകത പര്‍ലമെന്ററി ജനാധിപത്യത്തില്‍ പാടുള്ളതല്ല; സഭയെ അവഹേളിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും തുല്യമാണത്.

ബജറ്റിന്റെ ഭാഗമായി 1400 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ വന്നുവീണിരുന്നു. ഇതു മാത്രമേ സഭ ചര്‍ച്ചചയ്തിട്ടുള്ളൂ. ആ ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് അതിനുപുറമെ 300 കോടി രൂപകൂടി ജനങ്ങളില്‍നിന്ന് ഈടാക്കേണ്ട വിധത്തിലുള്ള ചെലവു നിര്‍ദേശങ്ങള്‍ മന്ത്രി പ്രഖ്യാപിക്കുന്നത്. ബജറ്റ് ഭാരം കൃത്രിമമായി ലഘൂകരിച്ചു കാട്ടി സഭയെ കബളിപ്പിക്കലല്ലാതെ മറ്റെന്താണിത്? 300 കോടിയോളം രൂപയുടെ അധികബാധ്യത ബജറ്റിന്റെ ഭാഗമായിത്തന്നെ വന്നിരുന്നു. അതിനുപുറമെയാണ് പുതുതായി മറ്റൊരു 300 കോടിയുടെ ബാധ്യത വരുന്നത്. ബജറ്റില്‍ മറച്ചുപിടിച്ച ഭാരമാണിത്. ഈ തുക സമാഹരിക്കാനുള്ള വഴികള്‍ ധനമന്ത്രിക്കു മുന്നിലും ഇല്ല എന്നാണെങ്കില്‍ ഈ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയാണെന്നു വരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍കൊണ്ട് സഭയെ തെറ്റിദ്ധരിപ്പിക്കാമോ എന്ന ചോദ്യം അതിനനുബന്ധമായി ഉയര്‍ന്നുവരും. ഇനി, ഏതെങ്കിലുമൊക്കെ വിധത്തില്‍ പണം ചെലവാക്കുമെന്നുതന്നെ വയ്ക്കുക. അങ്ങനെ ചെലവാക്കിയാല്‍ കമ്മി കൂടണം. അപ്പോള്‍ ബജറ്റ് എസ്റ്റിമേറ്റ് അപ്പാടെ തകിടംമറിയും. അയഥാര്‍ഥമായ കണക്കുകള്‍കൊണ്ട് സഭയെ തെറ്റിദ്ധരിപ്പിക്കാമോ എന്ന ചോദ്യമാവും അപ്പോള്‍ അനുബന്ധമായി ഉയര്‍ന്നുവരിക. ഇത് രണ്ടുമല്ല ധനമന്ത്രി കണ്ടെത്തുന്ന രീതി എന്നിരിക്കട്ടെ. എങ്കിലത് രഹസ്യമായ നികുതി ചുമത്തലിലൂടെയുള്ള വരുമാന സമാഹരണമാണെന്നു വരുന്നു.

ബജറ്റില്‍ പറയാത്ത നികുതിനിര്‍ദേശങ്ങള്‍ വേറെയുണ്ടെന്നു വന്നാല്‍ പിന്നെ ബജറ്റിന് എന്താണ് വില? പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ബജറ്റിനുണ്ടെന്നു പറയപ്പെടുന്ന പവിത്രത പിന്നെ എവിടെയാണ് അവശേഷിക്കുക? ഈ ചോദ്യങ്ങളാകും തുടര്‍ന്ന് ഉയര്‍ന്നുവരിക. ഏതായാലും ഒരുകാര്യം വ്യക്തം. ബജറ്റ് കള്ളക്കണക്കുകൊണ്ടുള്ള കണ്‍കെട്ടുവിദ്യയാവുകയാണ്. ഈ ബജറ്റില്‍ പ്രത്യക്ഷത്തില്‍ കാണുന്നതൊന്നുമാവില്ല ജനങ്ങള്‍ക്ക് അനുഭവവേദ്യമാവുക. ബജറ്റ് ജനവിരുദ്ധമാവുന്നതിന്റെ പുതിയ വഴികള്‍ ഇതുതന്നെയാണ്. ഈ രംഗത്ത് ഗവേഷണം നടത്തുകയാണ് ധനമന്ത്രി കെ എം മാണി തന്റെ പതിനൊന്നാം ബജറ്റ് ഘട്ടത്തില്‍ എന്നു പറയാം. ജനാധിപത്യത്തിലെ മാപ്പര്‍ഹിക്കാത്ത അപരാധവും അനൗചിത്യവുമാണിത് എന്നുമാത്രം തല്‍ക്കാലം പറയട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 22 മാര്‍ച്ച് 2013

No comments: