Friday, March 29, 2013

ബജറ്റും തൊഴിലുറപ്പും; ഒരു നാടന്‍ വര്‍ത്തമാനം

ധനമന്ത്രി ചിദംബരത്തിന്റെ ബജറ്റ് നാട്ടില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എന്റെ പഞ്ചായത്തിലെ പത്തിരുപത്തഞ്ചോളം തൊഴിലുറപ്പ് സുഹൃത്തുക്കളുമായി കൂടിയിരിക്കാന്‍ കഴിഞ്ഞത്. 2008 മുതല്‍ക്കേ തൊഴിലുറപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതി തുടങ്ങിയശേഷം സ്വന്തം ജീവിതത്തിലും കുടുംബത്തിലും അതെത്രത്തോളം സഹായകമായി എന്നതിനെപ്പറ്റിയൊരു നാടന്‍ വര്‍ത്തമാനമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കട്ടന്‍ ചായയുടെയും ബിസ്കറ്റിന്റെയും ചെറുപഴത്തിന്റേയും സഹായത്തോടെ ഒരു വീട്ടുവരാന്തയിലായിരുന്നു ചര്‍ച്ച. തൊഴില്‍ വച്ചുതന്നെയായിരുന്നു തുടക്കം. ഈ വര്‍ഷം ഇതിനകം തന്നെ നൂറു ദിവസത്തെ തൊഴില്‍ കിട്ടിയവര്‍ക്കായിരുന്നു മുന്‍തൂക്കം. 90-92 ദിനങ്ങളിലൊക്കെ എത്തിയവര്‍ക്ക് ഇനിയും രണ്ടാഴ്ചത്തെ പണി നടക്കുന്നുണ്ട്. ദിവസം 164 രൂപ വീതം 16,400 രൂപ ഇതിനകം പലരും കൈപ്പറ്റിയെന്നറിഞ്ഞപ്പോഴാണ് കണക്കിന്റെ ഇക്മത് തന്നെ പലര്‍ക്കും പിടികിട്ടിയത്.

ഒരു വാര്‍ഡില്‍ 60 പേര്‍ തൊഴിലുറപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍പ്പോലും 16 വാര്‍ഡുകളുള്ള എന്റെ പഞ്ചായത്തിലേക്ക് മാത്രം ഈ ഇന ത്തില്‍ 2012-13 വര്‍ഷത്തില്‍ 1,57,44,000 രൂപ എത്തിച്ചേര്‍ന്നിട്ടുണ്ടാകുമെന്നുകൂടി ഞാന്‍ എന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തി. ഞങ്ങളുടെ നാട്ടിലും അങ്ങാടികള്‍ മാത്രം വളരുന്നതിന് ഇതും ഒരു കാരണമാണ്. ഈ പണംകൊണ്ട് എന്തുചെയ്തു? ചിലര്‍ തുണി വാങ്ങി. ചിലര്‍ പൊന്നിന്റെ മിന്ന് വാങ്ങി. മറ്റു ചിലര്‍ വീട്ടുപാത്രങ്ങള്‍ വാങ്ങി. മറ്റു രീതിയില്‍ കുടുംബം കഴിയാന്‍ വരുമാനമുള്ളവര്‍ ചിലരൊക്കെ ഈ പണം ബാങ്കിലിട്ടു. എന്താണ് എടുത്തുപറയാവുന്ന കാര്യമെന്ന് ഞാന്‍ ചോദിച്ചു. ആഴ്ചയില്‍ ആറ് ദിവസവും വരുന്ന തമിഴ്നാട്ടുകാരായ പണം ഇട പാടുകാരില്‍നിന്നുള്ള മോചനം തന്നെയായിരുന്നു മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത്. അപ്പോള്‍ അതിനെപ്പറ്റിയായി ചര്‍ച്ച. തമിഴ്നാട്ടുകാര്‍ ആറ് ദിവസം വന്നുപോകുന്നു എന്നു കേട്ടപ്പോള്‍തന്നെ എന്റെ സുഹൃത്ത് വസന്ത ഞെട്ടിപ്പോയി. ഞായറാഴ്ച ഒഴികെ ആറ് ദിവസങ്ങളിലും ഞങ്ങളുടെ നാട്ടിന്‍പുറങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന തമിഴ്നാട്ടുകാരായ പണം ഇടപാടുകാരുടെ വരവ് ഇപ്പോള്‍ വളരെ കുറഞ്ഞിരിക്കുന്നു. എങ്കിലും ഇടപാടുകാര്‍ ഇല്ലെന്നല്ല. ഏറെ രസകരമാണ് ഇവരുടെ ഇടപാട് കാര്യം. 1000 രൂപ കടം വാങ്ങിയാല്‍ എപ്പോള്‍ തിരിച്ചുകൊടുത്താലും 1250 രൂപ കൊടുക്കണം. അതിനാല്‍ കഴിയാവുന്നത്ര വൈകിച്ചാണ് എല്ലാവരും കടം വീട്ടുന്നത്.

തമിഴ്നാട്ടുകാരാവട്ടെ, പെണ്ണുങ്ങള്‍ക്ക് മാത്രമാണ് കടം നല്‍കുന്നത്. അല്ലെങ്കില്‍ അവര്‍ മുഖേന പരിചയപ്പെടുന്ന ആണുങ്ങള്‍ക്ക് കടം നല്‍കും. ഇതൊരു വിശ്വാസത്തിന്റെ പ്രശ്നമാണ്. ഈ പണം വാങ്ങുന്നതാകട്ടെ മിക്കപ്പോഴും അത്യാവശ്യങ്ങള്‍ക്ക് തന്നെയാണ്. മരുന്നു വാങ്ങാന്‍, പലചരക്കിന്, വസ്ത്രത്തിന്, വീട്ടുപകരണങ്ങള്‍ക്ക് എന്നിങ്ങനെ. അവിടെയുമുണ്ട് പ്രശ്നങ്ങള്‍. 1000 ത്തിന് 1250 ഈടാക്കുന്ന ഇതേ തമിഴ്നാടുകാരന്‍ തന്നെയാണ് മറ്റൊരു വേഷത്തില്‍ "ഗഡു"വായുള്ള വീട്ടുസാധനങ്ങള്‍ ചുമന്ന് വരുന്നത്. അതിന്റെ വിലയാകട്ടെ, അങ്ങാടിയിലേതിനേക്കാള്‍ ഇരട്ടിയോളമായിരിക്കും. അപ്പോള്‍ അമിത പലിശക്ക് വാങ്ങുന്ന പണംകൊണ്ട് അധികവിലയുടെ സാധനങ്ങള്‍ "ഗഡു"ക്കളായി വാങ്ങുന്നവരായിരുന്നു അവിടെ കൂടിയിരുന്നവരില്‍ നല്ലൊരു ഭാഗവും. എന്നാല്‍ ഇന്നവര്‍ക്ക് തമിഴ്നാട്ടുകാരനെ ആശ്രയിക്കേണ്ടി വരുന്നില്ല. പണം കൈയില്‍ കിട്ടുന്നതിനാല്‍ അങ്ങാടിയില്‍നിന്ന് വില പേശിതന്നെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നു. എന്നാല്‍, ശാരദക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമായിരുന്നു. അത് ഭര്‍ത്താവിനോട് കെഞ്ചാതെതന്നെ അത്യാവശ്യത്തിനുള്ള പണം ഇന്ന് കൈയിലുണ്ട് എന്ന ചങ്കുറപ്പായിരുന്നു അവര്‍ പ്രകടിപ്പിച്ചത്. ഉത്സവത്തിന് പോകാന്‍, ചന്തയില്‍ പോകാന്‍, കണക്കിലധികം കുറച്ച് മീന്‍ വാങ്ങാനൊന്നും ഇപ്പോളവര്‍ ഭര്‍ത്താവിനെ ആശ്രയിക്കുന്നില്ല. സ്വന്തമായിതന്നെ ഒരു വരുമാന സ്രോതസ്സുണ്ടായിരിക്കുന്നു; അതും സര്‍ക്കാരിന്റെ പണം. ആരോടും അടിമപ്പെട്ടു നില്‍ക്കേണ്ടതില്ല. നേരത്തെ താലി പണയം വച്ചായിരുന്നു ചില കാര്യങ്ങളൊക്കെ നടത്തിയിരുന്നത്. ഇപ്പോള്‍ പണയം വയ്ക്കലിനും കുറവ് വന്നിരിക്കുന്നു. തൊഴിലുറപ്പിന്റെ ഔപചാരികതയിലാണ് എല്ലാവരും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചത്.

വര്‍ഷത്തില്‍ നൂറ് ദിവസം കഴിഞ്ഞ് ബാക്കിദിവസങ്ങളില്‍ പണിക്ക് പോകുന്നവരില്‍ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതിക്ക് മുമ്പു തന്നെ നാടന്‍ കൂലിപ്പണിക്ക് പോയിക്കൊണ്ടിരുന്നവരായിരുന്നുവെന്ന് വസന്ത പറഞ്ഞു. തൊഴിലുറപ്പോടെ മാത്രം രംഗത്തേക്കിറങ്ങിയവരൊന്നും മറ്റു ദിവസങ്ങളില്‍ പണിക്ക് പോകുന്നില്ല. എന്നാല്‍ തൊഴിലുറപ്പിന്റെ അതേ നിബന്ധനകളും സാഹ ചര്യങ്ങളും അധ്വാനഭാരവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്വകാര്യ ഭൂമിയിലും പണി ചെയ്യാന്‍ തയാറാണെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ ഒറ്റക്കൊറ്റക്ക് സ്വകാര്യരംഗത്ത് കായികാധ്വാനത്തിന് പോകാന്‍ ആരും തയ്യാറല്ല. പലരും കിട്ടിയ കൂലി ചെലവാക്കിയത് കുടുംബവരുമാനത്തിലേക്കുള്ള അവരുടെ സംഭാവന എന്ന നിലക്ക് തന്നെയാണ്. തൊഴിലുറപ്പില്‍ ഏര്‍പ്പെട്ട വര്‍ക്കിടയില്‍ നാടാകെതന്നെ പുതിയൊരു ബന്ധം വളര്‍ന്നുവരികയാണ്. അവര്‍ക്കിടയില്‍ മാത്രമല്ല; അവരുടെ മക്കള്‍ക്കിടയിലും ഈ ബന്ധം കാണാം. ഇത്തരം ബന്ധങ്ങള്‍ ജാതി-മത ചിന്തകള്‍ക്ക് തന്നെ അതീതമാണ്. സര്‍ക്കാര്‍ ആപ്പീസ്, ബാങ്ക്, പൊതുഇടങ്ങള്‍ എന്നിവയുമായുള്ള വര്‍ധിച്ച ബന്ധം പുതിയൊരു സാമൂഹ്യ അവബോധം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ലക്ഷ്മി പറഞ്ഞ കാര്യം തൊഴിലുറപ്പില്‍ ഏര്‍പ്പെട്ടതോടെ നേരത്തെ അനുഭവപ്പെട്ട പല രോഗങ്ങളും ഇല്ലാതായി എന്നതാണ്. പ്രധാന കാരണം കായികാ ധ്വാനം കൂടിയതും അതുവഴി ശരീരത്തില്‍ വന്ന മാറ്റങ്ങളുമാണ്. പക്ഷേ, ഇവര്‍ക്കെല്ലാം ചില പരാതികളുമുണ്ട്. പലപ്പോഴും 100 ദിവസം തികയുന്നില്ല. 100 തിക ഞ്ഞാല്‍ തന്നെ കൂലി കൃത്യമായി കിട്ടുന്നില്ല. രാവിലെ എട്ട് മണിക്ക്മുമ്പുതന്നെ ഭക്ഷണമൊക്കെ ഉണ്ടാക്കി പോകേണ്ടതിനാല്‍ കുട്ടികളുടെയും വീടിന്റെയും കാര്യം ശ്രദ്ധിക്കാനാകുന്നില്ല. എവിടെ ചെന്നാലും "തൊഴിലുറപ്പുകാര്‍" എന്നൊരു പേര് തന്നെ വന്നുവീണിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഉപജീവനത്തിന് കടം വാങ്ങേണ്ടാത്ത ഒരവസ്ഥ ഇന്ന് മിക്ക കുടുംബങ്ങളിലും നിലവിലുണ്ട്. അതിന് തൊഴിലുറപ്പിനോടൊപ്പം റേഷന്‍ അരിയും ആരോഗ്യ ഇന്‍ഷൂറന്‍സും ഒക്കെ ഏറെ സഹായിച്ചിട്ടുമുണ്ട്. ഇനി നമുക്ക് ചിദംബരത്തിന്റെ ബജറ്റിലേക്ക് തിരിച്ചുവരാം. ഇടതുപക്ഷ കക്ഷികളുടെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് അടക്കമുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വന്നത്. അതിന്റെ കൂടെ നടപ്പാക്കാന്‍ ആവശ്യപ്പെട്ട ഭക്ഷ്യസുരക്ഷാപദ്ധതി ഇപ്പോഴും നിയമത്തിന്റെ തട്ടില്‍തന്നെയാണ്. നാട്ടിന്‍പുറ ത്തെ പാവപ്പെട്ട സ്ത്രീകളില്‍ ജീവിതത്തെപ്പറ്റി ഒരു പ്രതീക്ഷ ഉണര്‍ത്താന്‍ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്താനോ അതിനായി കൂടുതല്‍ പണം നീക്കിവയ്ക്കാനോ എല്ലാ സംസ്ഥാനങ്ങളിലും മിനിമം കൂലി ഉറപ്പു വരുത്താനോ ധനമന്ത്രി തയാറായിട്ടില്ല.

അതേസമയം യുപിഎ സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായി ഇതിനെ വാഴ്ത്തിപ്പാടാന്‍ തങ്ങള്‍ക്ക് കിട്ടുന്ന സമയ മൊന്നും ഇക്കൂട്ടര്‍ പാഴാക്കാറുമില്ല. പുതിയ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി കഴിഞ്ഞ വര്‍ഷത്തെ അതേ തുക (ഏതാണ്ട് 33,000 കോടി) തന്നെയാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ തന്നെ 4000 കോടിയിലധികം ചെലവഴിക്കാതിരിക്കുന്നു. വേണ്ടത്ര തൊഴിലുകള്‍ കണ്ടെത്തുന്നതിനും ജനങ്ങളെ അറിയിക്കുന്നതിനും പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനും സര്‍ക്കാരും അതിന്റെ ഏജന്‍സികളും ശ്രമിക്കാത്തതാണ് ഇതിന് കാരണം. കേരളത്തില്‍ കുടുംബശ്രീ പോലുള്ള വനിതാസംരംഭങ്ങള്‍ നേരത്തെതന്നെ നിലവിലുള്ളതുകൊണ്ടാണ് പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. അത്തരം ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നില്ല.

വിലക്കയറ്റത്തിന്റെ പ്രത്യാഘാതവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കാളികളാകാനുള്ള സാധ്യതയും വച്ച് കണക്കാക്കിയാല്‍ 2013-14 വര്‍ഷ ത്തേക്ക് തൊഴിലുറപ്പിനായി 52,000 കോടി രൂപയെങ്കിലും വകയിരുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിത്യജീവിതത്തിന് കടം വാങ്ങാതെ കഴിഞ്ഞുകൂടാന്‍ സഹായിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് പണം വകയിരുത്താന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തയാറാവാത്തത്. അവിടെയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ധനികപക്ഷപാതിത്വം കൃത്യമായി വെളിച്ചത്തു വരുന്നത്. ഈ വര്‍ഷത്തോടെ വിവിധ ഇനങ്ങളിലായി സമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും നല്‍കിയ ഇളവ് (പ്രചോദനം) 5.73 ലക്ഷം കോടി രൂപയായി കണക്കാക്കിയിരിക്കുന്നു. ഇന്ന് നിയമരൂപത്തില്‍ മാത്രം കഴിയുന്ന ഭക്ഷ്യസുരക്ഷാപദ്ധതി വ്യാപകമായി നടപ്പാക്കിയാല്‍പ്പോലും ധനികര്‍ക്ക് നല്‍കിയ ഇളവിന്റെ പകുതിയോളം തുക മതിയാകുമെന്നാണ് സൂചന.

എന്നാല്‍ പുതിയ ബജറ്റില്‍ ഭക്ഷ്യസുരക്ഷക്കായി വകയിരുത്തിയത് കേവലം 10,000 കോടി രൂപ മാത്രമാണ്. വേണ്ടതിന്റെ ചെറിയൊരു അംശം മാത്രം. രാജ്യം മുന്നേറണമെങ്കില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇനിയും കൂടണമത്രെ. അതിനാകട്ടെ, വിദേശ നിക്ഷേപം വര്‍ധിപ്പിച്ചേ മതിയാകൂ. അതാണ് ധനമന്ത്രിയുടെ നിലപാട്. അതിനായി നേരത്തെതന്നെ ബാങ്ക്, ഇന്‍ഷൂറന്‍സ് രംഗങ്ങളില്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ധാരാളം പാവപ്പെട്ടവര്‍ പണിയെടുക്കുന്ന ചില്ലറ വില്‍പ്പന രംഗത്തേക്കും ഇപ്പോള്‍ വിദേശ കമ്പനികള്‍ വന്നിരിക്കുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ ഒരു ഫണ്ടായി കണക്കാക്കി അത് കൈകാര്യം ചെയ്യാനുള്ള അവകാശം വിദേശ കമ്പനികള്‍ക്ക് കൈവന്നിരിക്കുന്നു. ഒപ്പം സബ്സിഡികള്‍ എല്ലാം വെട്ടിക്കുറയ്ക്കുന്നു.

27,000-ലധികം കോടി രൂപയുടെ സബ്സിഡികളാണ് പുതിയ ബജറ്റില്‍ വേണ്ടെന്നുവച്ചിരിക്കുന്നത്. എണ്ണയുടെ സബ്സിഡിയാണ് കൂടുതലായി കുറച്ചിരിക്കുന്നത്. വളത്തിന്റെ സബ്സിഡി കൂട്ടിയിട്ടില്ല. ഒപ്പം പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവക്കുള്ള വകയിരുത്തലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാമമാത്രമായ വര്‍ധന മാത്രമേ ഉള്ളൂ. കുടിവെള്ളംപോലും സ്വകാര്യവല്‍ക്കരിക്കാന്‍ കമ്പനികള്‍ ഉണ്ടാക്കുകയാണ്. മരുന്നിനാണെങ്കില്‍ പൊള്ളുന്ന വിലയാണ്. ഇക്കാര്യം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ തൊഴിലുറപ്പിനും ഭക്ഷ്യസുരക്ഷക്കുമൊക്കെ പ്രത്യേക നിയമനിര്‍മാണംതന്നെ വേണ്ടിവന്നത്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയെങ്കിലും തൊഴിലും ഭക്ഷണവും എത്തിക്കാനും ജനങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാനും സ്വാതന്ത്ര്യം നേടി 60 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് കഴിയാതെ പോയതുകൊണ്ടാണിത് വേണ്ടിവന്നത്.

ഈ രാജ്യത്ത് നേട്ടങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടല്ല. അവയൊക്കെ ഏതാനും ധനാഢ്യര്‍ സ്വകാര്യ സ്വാത്താക്കി മാറ്റിയതു കൊണ്ടുകൂടിയാണ് ഇങ്ങനെ സംഭവിച്ചത്. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വേണ്ടതിന്റെ മൂന്നിരട്ടിയെങ്കിലും ഭക്ഷ്യധാന്യം ഇപ്പോള്‍ നാം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതേസമയം ജനങ്ങളില്‍ ചുരുങ്ങിയത് മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ഒരുനേരം പോലും നേരെ ചൊവ്വെ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യ കോര്‍പറേഷന്റെ സൂക്ഷിപ്പുശാലകളില്‍ കുമിഞ്ഞുകൂടുകയാണ്. അവയൊക്കെ സ്വകാര്യ കച്ചവടക്കാരെയും കാത്തുകിടക്കുന്നു.

ബിപിഎല്‍ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയില്‍നിന്ന് അരി കയറ്റി അയക്കുന്നത്. ഇവിടെനിന്ന് അരി വാങ്ങുന്ന രാജ്യങ്ങളാകട്ടെ, ആ അരി മൃഗങ്ങള്‍ക്കുള്ള തീറ്റയായിട്ടാണത്രെ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലിന്നും ഭക്ഷണത്തിനും നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതിക്കുവരെ ഇടപെടേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ വളരെ ശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടായതുകൊണ്ടുകൂടിയാവണം വളരെ നാമമാത്രമായ നീക്കിയിരിപ്പുകള്‍ നടത്താന്‍ ധനമന്ത്രി തയാറായത് എന്നുവേണം കരുതാന്‍. മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം എത്തിക്കാന്‍ കഴിയുന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. എന്നാല്‍ നമ്മുടെ കൂടിയിരിപ്പിലെ ശാരദയും ലക്ഷ്മിയും ഇനിയും ഉപജീവനത്തിനായി കെട്ടുതാലി പണയം വെക്കട്ടെ എന്ന അനങ്ങാപ്പാറ നിലപാടിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോയിക്കൊണ്ടിരിക്കുന്നത്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 31 മാര്‍ച്ച് 2013

No comments: