Saturday, March 9, 2013

ബംഗാള്‍ക്ഷാമം - വിശപ്പിന്റെ പാഠങ്ങള്‍

മനുഷ്യനെന്തിനാണ് പട്ടിണികിടക്കുന്നത്? എന്തുകൊണ്ടാണ് പട്ടിണികിടക്കേണ്ടിവരുന്നത്? ഇനി അതുമല്ലെങ്കില്‍ ആരാണ് കുറേപേരെ പട്ടിണിക്കിടുന്നത്? ഇത് കുറേ ചോദ്യാവര്‍ത്തനങ്ങളല്ല. ആരും വെറുതെ ഒരു മോഹത്തിന് പട്ടിണികിടക്കുകയല്ല. അതിനെ നാം നിരാഹാരമൊന്നോ, ഉണ്ണാവ്രതമെന്നോ ഒക്കെ വിളിക്കാം. അറിഞ്ഞുകൊണ്ട് ഉണ്ണാതിരിക്കുന്നത് പട്ടിണി പട്ടികയില്‍ പെടില്ല. നിരാഹാരമോ, നോമ്പോ ഒക്കെ ആവാം. അതിനു പിന്നില്‍ മറ്റുചില താല്‍പര്യങ്ങളുണ്ട്. എന്തുകൊണ്ട് എന്നാവുമ്പോള്‍, ഒരു വ്യവസ്ഥയുടെ ചില പാളിച്ചകളോ, അസന്തുലിതത്വമോ കടന്നുവരുന്നു. അത് നയപരമായ, രാഷ്ട്രീയമായ ചില വ്യാഖ്യാനങ്ങളിലേയ്ക്കുപകരും. പിന്നെ പ്രധാനമായൊരു ചോദ്യമാണ്. ആരാണ് മറ്റുള്ളവരെ പട്ടിണിക്കിടുന്നത്? അതാണിന്നത്തെ പ്രശ്‌നം. അതായത് പട്ടിണി, മനുഷ്യനുണ്ടാക്കുന്നതാണ്. അത് പ്രകൃത്യാ സംഭവിക്കുന്നതല്ല. ഉല്‍പാദനക്കുറവുകൊണ്ടല്ല. പ്രകൃതിനാശം കൊണ്ടും മാത്രമല്ല.

മനുഷ്യന്‍, മനുഷ്യരെ പട്ടിണിക്കിടുന്നു. കുറച്ചുപേര്‍ കുറേപേരെ. അതില്‍ സര്‍ക്കാരിന്റെ നിസംഗതയോ, ഒത്താശയോ, കാര്യക്ഷമത കുറവോ ഉണ്ടാവാം. അതാണ് മൂന്നാമത്തെ ചോദ്യത്തിന്റെ പ്രസക്തി.
ഇതൊക്കെ ഇപ്പോള്‍ എന്തിനാണ് പറയുന്നത്. ഭക്ഷണമുണ്ടായകാലം മുതലുള്ളതാണല്ലോ ഭക്ഷണം ഇല്ലായ്മയും കിട്ടായ്മയും. പിന്നെ ഇപ്പോഴെന്ത് കാര്യം. പോരാത്തതിന് ദാരിദ്ര്യവും വിശപ്പും പഠനവിധേയമാക്കി സകല സംബന്ധ, അസംബന്ധ സിദ്ധാന്തങ്ങളും അവതരിപ്പിച്ച്, പട്ടിണി മാറ്റുന്ന 'അക്കാദമിയ'യും സമൃദ്ധമാണ്. അങ്ങനെ പോകുന്നു കാര്യങ്ങള്‍. അതിനിടയിലാണ് 2013 ന്റെ ഒരു പ്രസക്തി. അതായത് 1942-43 എന്നൊരു കാലത്ത് സംഭവിച്ച, ഒരു മഹാദുരന്തത്തിന്റെ എഴുപതാം വര്‍ഷം. ബംഗാള്‍ ക്ഷാമമെന്ന നാണക്കേടിന്റെ ഏഴു പതിറ്റാണ്ട്. ഏതാണ്ട് 15 മുതല്‍ 30 വരെ വര്‍ഷം മനുഷ്യ ജന്മങ്ങള്‍ ദാരിദ്ര്യംകൊണ്ട് മണ്ണടിഞ്ഞ കറുത്തകാലം.

അന്ന് എന്തൊക്കെ ന്യായീകരണങ്ങളായിരുന്നു പുറത്തുവന്നത്. ഉല്‍പ്പാദനക്കുറവും വിളനഷ്ടവുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. കുറ്റം പ്രകൃതിക്ക്. പിന്നെയും കാരണങ്ങളുണ്ടായിരുന്നു. ഒരുകൂട്ടം കാരണങ്ങള്‍. ബര്‍മ്മയില്‍ ജപ്പാന്റെ കയ്യേറ്റം, കൃഷി രോഗം കാരണം ഖാരിഫ് വിള നഷ്ടം, ധനികരുടെ ഭാവി ദൗര്‍ഭിക്ഷ്യം മുന്നില്‍കണ്ട് വെപ്രാളം പിടിച്ച് വാങ്ങിക്കൂട്ടല്‍, ഭരണപരാജയം, വിതരണ തകര്‍ച്ച തുടങ്ങി ഒരുകൂട്ടം വ്യാഖ്യാനങ്ങള്‍ കഴിഞ്ഞപ്പോള്‍, ആത്യന്തിക കാരണം ധനശാസ്ത്രത്തിലെ 'സപ്ലൈ-ഡിമാന്റ് മിസ്മാച്ച്' തന്നെ. അങ്ങനെ 30 ലക്ഷത്തിലധികം പേരുടെ പട്ടിണിമരണം, ഓര്‍മ്മയായി. പക്ഷേ അവിഭക്ത ബംഗാളിലെ ഭക്ഷ്യ എമര്‍ജന്‍സിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ മൂടിവെച്ചതും ദാരിദ്ര്യം നിറഞ്ഞുനിന്നപ്പോഴും അവിടന്ന് ഭക്ഷ്യസാധനങ്ങള്‍ മിലിറ്ററി ആവശ്യങ്ങള്‍ക്കായി കടത്തിയതും ഏറെ പറയാതെപോയ സത്യങ്ങളായിരുന്നു.

കൊളോണിയല്‍ ഇന്ത്യയില്‍ ഇതുപോലെ ഭീകരമായ ഭക്ഷ്യ ക്ഷാമവും വ്യാപക മരണവും നിറയെ ഉണ്ടായിരുന്നു. ബിഹാറിലും തമിഴ്‌നാട്ടിലും ബംഗാളിലും 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഏതാണ്ട് 40 ലക്ഷം പേര്‍ പൊലിഞ്ഞുപോയിരുന്നു. എത്യോപ്യയിലും സബ് സഹാറന്‍ രാജ്യങ്ങളിലും മനുഷ്യന്‍ വിശന്നു പൊരിഞ്ഞു മരിച്ചത്, സര്‍ക്കാരിന്റെ ഹീനമായ നടപടികള്‍ കൊണ്ടായിരുന്നു. ബംഗാള്‍ ഫാമിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. എല്ലാ ഭക്ഷ്യക്ഷാമങ്ങളും, മരണങ്ങളും മനുഷ്യന്റെ ആസുര സൃഷ്ടിയാണ്. ഈ സത്യം പറഞ്ഞുതന്നത് ഡോ. അമര്‍ത്യാസെന്നായിരുന്നു.. സ്വന്തം നാട്ടില്‍ ഈ നാരകീയ അനുഭവമുണ്ടായപ്പോള്‍ കുട്ടിയായിരുന്ന സെന്‍, പിന്നീട് നടത്തിയ പഠനങ്ങള്‍ പറഞ്ഞ സത്യം ഭക്ഷ്യ ജനാധിപത്യത്തിന്റെ അഭാവത്തെപ്പറ്റിയായിരുന്നു. മനുഷ്യന്‍ സൃഷ്ടിച്ച ബംഗാള്‍ ദൗര്‍ഭിക്ഷ്യം!

എഴുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടിണികിടന്നു മരിച്ചവര്‍ നമുക്കു നല്‍കിയ പാഠം വേണ്ടത്ര ഉള്‍ക്കൊണ്ടില്ല. അന്നത് കൊളോണിയല്‍ ഭരണത്തിന്റെ ദുഷ്ഫലമായിരുന്നെങ്കില്‍ ഇന്നും എല്ലാ രാജ്യങ്ങളിലും അതെങ്ങനെ പലവ്യാപ്തിയില്‍ സംഭവിക്കുന്നു. ഇന്നും കോടിക്കണക്കിനു മനുഷ്യര്‍ ഭക്ഷണമില്ലാതെയും പോഷകാഹാരമില്ലാതെയും മരിക്കുന്നു. ഉള്ള ധാന്യം വന്‍കോര്‍പ്പറേറ്റുകള്‍ വാങ്ങിക്കൂട്ടി, സംഭരിച്ച്, നിയന്ത്രിതമായി വിറ്റ്, വിലകൂട്ടി ലാഭം കൊയ്യുമ്പോള്‍, പട്ടിണിമരണങ്ങള്‍ പഴയപടി തുടരുന്നു. അതാണ് ആരാണ് പട്ടിണിക്കിടുന്നതെന്ന് ആരംഭത്തില്‍ ചോദിച്ചത്. അന്നം പിടിച്ചുവയ്ക്കുന്ന ഒരൂ കൂട്ടം കോര്‍പ്പറേറ്റുകളാണിതിനു പിന്നില്‍. പണ്ട് പത്തായം നിറച്ചു പൂട്ടിയിട്ട്, അടിയാളരെ പട്ടിണിക്കിട്ട വര്‍ഗത്തെക്കാള്‍ എത്രയോ രാക്ഷസാകാരമുള്ള ഫുഡ് ബിസിനസ് കോര്‍പ്പറേറ്റുകള്‍.
ഇനി എന്താണ് പുറംവഴികള്‍ എന്ന ഗൗരവത്തോടെ ചിന്തിക്കാറായി. ഈ കോര്‍പ്പറേറ്റുകളുടെ  ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കേണ്ടതാണോ നമ്മുടെ ഭക്ഷ്യ പ്രശ്‌നം. അതല്ല ആഭ്യന്തര ഉല്‍പാദന-വിതരണ സംവിധാനം മെച്ചപ്പെടുത്തി നേരിടേണ്ടതാണോ? അതിലിനി സംശയമില്ല. ബംഗാള്‍ ദുരന്തത്തിന്റെ ഏഴുദശകം തികയുമ്പോള്‍ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ബില്‍ പാര്‍ലമെന്റില്‍ വരുന്നു. ഭക്ഷണം അവകാശമാണെന്നതാണതിന്റെ സന്ദേശം. അന്നത്തെ കെടുകാര്യസ്ഥതകള്‍ക്കും ആരുടെയോ ഔദാര്യത്തിനും ജനത്തിന്റെ ഭക്ഷണ പ്രശ്‌നം വിട്ടുകൊടുക്കാനാവില്ല. ഭക്ഷ്യസുരക്ഷ അതിന്റെ സമഗ്രതയില്‍ കണ്ട് പരിഹരിക്കാന്‍ നെഹ്‌റു തന്റെ ഭരണകാലത്ത് ജാഗ്രത്തായ ശ്രമങ്ങള്‍ നടത്തിയിരുന്നു. കൃഷി ഇടങ്ങള്‍ വര്‍ധിപ്പിക്കല്‍, രോഗനിവാരണം, ജലസേചനം, ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരണം, പുതിയ ഇനം വിത്തുകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങി ബഹുവിധ പരിപാടികള്‍ ആരംഭത്തിലേ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

എന്നാല്‍ തുടക്കത്തിലെ ആവേശവും കാര്യക്ഷമതയും രണ്ടാം പദ്ധതി കാലത്തോടെ ദുര്‍ബലമായി. അക്കാലത്ത് വ്യവസായങ്ങള്‍ക്കായിരുന്നു പ്രാമാണ്യം. അതോടെ കാര്‍ഷികരംഗം പാതിവഴിയില്‍ അനാഥമായി. ഇന്ന് പ്രഖ്യാപിത കാര്‍ഷിക വളര്‍ച്ചയുടെ (4 ശതമാനം) പകുതി പോലും നേടാന്‍ നമുക്ക് കഴിയുന്നില്ല. ഓരോ ബജറ്റിലും നാലുശതമാനം വളര്‍ച്ച, ഭക്ഷ്യസുരക്ഷ, പോഷകാഹാരം ഉറപ്പാക്കല്‍, ശിശു സംരക്ഷണം തുടങ്ങി പലതും കേള്‍ക്കാറുണ്ട്. അടുത്ത ബജറ്റിനുമുമ്പ് നേടാത്ത ലക്ഷ്യങ്ങളുടെ പട്ടികയും കുമ്പസാരങ്ങളുമായി പ്രഭാഷണങ്ങള്‍ നീളും. കൃഷി ചെയ്യാനുള്ള കര്‍ഷകന്റെ ആത്മവിശ്വാസമാണ് രാഷ്ട്രീയ, ശാസ്ത്രീയ പിന്തുണയോടെ സംരക്ഷിക്കേണ്ടത്. ശാസ്ത്രത്തിന് എന്തുചെയ്യണമെന്നറിയാം. സര്‍ക്കാര്‍ എങ്ങനെ ചെയ്യാം (ഡു ഹൗ) എന്നു കാണിച്ചുകൊടുക്കണം. ഇത്തരമൊരു 'സൈനര്‍ജി' യാണ്, ആവണം, ബംഗാള്‍ ക്ഷാമത്തിന്റെ ഈ എഴുപതാമാണ്ടിന്റെ പാഠം.

ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന ഒരുപാട് ആഗോള, ദേശീയ പ്രശ്‌നങ്ങളുണ്ട്. ഏറ്റവും ഭീഷണമായ ഒന്നാണ് ബയോ ഫ്യൂവല്‍. നമുക്കുവേണ്ട ഗതാഗത ഇന്ധനത്തിന്റെ 10 ശതമാനം ബയോ ഫ്യൂവല്‍ ആക്കിയാല്‍ വിള ഉല്‍പ്പാദനത്തിന്റെ 26 ശതമാനം ആ വഴിക്ക് നഷ്ടമാവും. പട്ടിണി കീറാമുട്ടിയാക്കുന്ന ഒരു പ്രശ്‌നമാണ് ജൈവ ഇന്ധനം. മാത്രമല്ല 85 ശതമാനം ശുദ്ധജല വിഭവവും ബയോ ഇന്ധനം കവര്‍ന്നെടുക്കും. ഭക്ഷണം, കുടിവെള്ളം എന്നീ രണ്ടു പ്രധാന ജീവന്‍ രക്ഷാ വസ്തുക്കളും ഗതാഗത ഇന്ധനത്തിന് ജൈവ ഇന്ധനമുപയോഗിച്ചാല്‍ ഇല്ലാതാവും. ഇതുവരെ ആരും ഇത് ഗൗരവമായി ചിന്തിച്ച മട്ട് കാണുന്നില്ല.

കൃഷി പ്രദേശം കുറയുന്നു. ആഗോളതാപനം കൃഷി നശിപ്പിക്കുന്നു. ജലക്ഷാമം മറ്റൊരു ഭീഷണി. ബഹുതല പ്രശ്‌നമാണ്. ഭക്ഷ്യ സുരക്ഷാ ബില്ല് മാത്രം ഒരു ഗുണവും ചെയ്യില്ല. ഭക്ഷ്യക്ഷാമത്തിന്റെ എഴുപതാം വര്‍ഷത്തില്‍ നാം ഭക്ഷ്യ അവകാശം എന്ന സ്ഥിതിയിലെത്തണം.

ബംഗാള്‍ ക്ഷാമം ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

*
പി എ വാസുദേവന്‍ ജനയുഗം

No comments: