Tuesday, March 26, 2013

പ്രവാസികളെ സംരക്ഷിക്കണം

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി "നിതാഖാത്ത്" സമ്പ്രദായം കര്‍ശനമാക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന മലയാളികളുടെ എണ്ണം എത്രയെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. 20 ലക്ഷം വിദേശികള്‍ മടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന കണക്ക് ശരിയാണെങ്കില്‍, അതില്‍ വലിയൊരു ശതമാനം മലയാളികളാകുമെന്ന് കരുതാവുന്നതാണ്. എട്ടുലക്ഷത്തോളം മലയാളികള്‍ സൗദിയില്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. മലയാളികളില്‍ ഭൂരിപക്ഷവും ചെറുകിടസ്ഥാപനങ്ങള്‍ നടത്തുന്നവരും ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നവരുമാണ്. അത്തരക്കാരെയാണ് "നിതാഖാത്ത്" ഏറെ ബാധിക്കുക. പത്തില്‍ താഴെ ആളുകള്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ ഒരു സ്വദേശി നിര്‍ബന്ധം എന്നാണ് നടപ്പാക്കുന്ന വ്യവസ്ഥ. അങ്ങനെ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവ് നാളെ അവസാനിക്കുകയാണ്. തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ അവിടത്തെ നിലനില്‍പ്പ് അസ്ഥിരമാകുമെന്നര്‍ഥം. ഒരു രാജ്യത്തിന്റെ പ്രാഥമികമായ കര്‍ത്തവ്യമാണ്, അവിടത്തെ പൗരന്മാരുടെ ക്ഷേമവും തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരവും ഉറപ്പാക്കല്‍. സൗദി പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടത്തെ സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ അതുകൊണ്ടുതന്നെ അസ്വാഭാവികതകളില്ല. ആ രാജ്യം അവിടത്തുകാര്‍ക്കുവേണ്ടി ചെയ്യുന്നതുപോലെ, ഇന്ത്യക്കാര്‍ക്കുവേണ്ടി ചെയ്യാനുള്ള ബാധ്യത ഇന്ത്യാ ഗവണ്‍മെന്റിനുമുണ്ട്.

കേരളത്തെ ഇന്നത്തെ കേരളമാക്കിയതില്‍ അറബ്രാജ്യങ്ങളില്‍ചെന്ന് തൊഴിലെടുക്കുന്ന മലയാളികള്‍ നല്‍കിയ സംഭാവന അമൂല്യമാണ്. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന കേരളത്തിന്റെ വ്യാപാരകമ്മി നികത്തപ്പെടുന്നത് ഗള്‍ഫ് പണംകൊണ്ടാണ്. അറബ്നാടുകളില്‍ ജീവിക്കുന്നവരെയും അവിടെനിന്ന് എത്തുന്ന പണത്തെ ആശ്രയിച്ച് ജീവിക്കുന്നവരെയും ഒഴിച്ചുനിര്‍ത്തി കേരളത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. ഏറിയും കുറഞ്ഞും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെയും അവസ്ഥയാണിത്. രണ്ട് ഇറ്റലിക്കാര്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ വിചാരണയിലെത്തുമ്പോള്‍ ഇറ്റലിയിലെ ഗവണ്‍മെന്റ് കാണിക്കുന്ന താല്‍പ്പര്യവും അമിതമെന്നുതന്നെ തോന്നിക്കുന്ന വ്യഗ്രതയും നമ്മുടെ കണ്‍മുന്നിലുണ്ട്. അതിന്റെ ചെറിയ ഒരംശമെങ്കിലും ഇന്ത്യക്കാരായ ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥ വരുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടാകണമെന്നത് ഏറ്റവും മിതമായ പ്രതീക്ഷമാത്രമാണ്. ദൗര്‍ഭാഗ്യവശാല്‍ ആ പ്രതീക്ഷ നിറവേറ്റാനുള്ള ചെറുവിരലനക്കംപോലും ഇന്ത്യ ഭരിക്കുന്നവരില്‍നിന്ന് ഉണ്ടാകുന്നില്ല.

സൗദി അറേബ്യയടക്കമുള്ള അറബ്രാജ്യങ്ങള്‍ ഏറെയും നിലനില്‍ക്കുന്ന നിയമങ്ങള്‍ നിഷ്കര്‍ഷയോടെ പാലിക്കുന്നവയാണ്. അറിഞ്ഞോ അറിയാതെയോ ആ നിയമങ്ങള്‍ ലംഘിച്ച് കുഴപ്പത്തില്‍പ്പെടുന്ന നിരവധി ഇന്ത്യക്കാരുണ്ട്. വ്യക്തികളും ട്രാവല്‍ ഏജന്‍സികളും റിക്രൂട്ട്മെന്റ് ഏജന്‍സികളും നല്‍കുന്ന വിസയില്‍ ഗള്‍ഫിലെത്തി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന എത്രയോ ആളുകളെ കാണാനാകും. പ്രലോഭനങ്ങളിലും കപടവാഗ്ദാനങ്ങളിലും വീണ് വ്യാജ റിക്രൂട്ട്മെന്റിലൂടെ കടല്‍ കടന്നെത്തി കെണിയിലകപ്പെടുന്ന അത്തരക്കാരെ നേരാംവണ്ണം തിരിച്ച് നാട്ടിലെത്തിക്കാനുള്ള താല്‍പ്പര്യംപോലും ഇന്ത്യന്‍ എംബസികള്‍ കാണിക്കാറില്ല. അക്കൂട്ടത്തില്‍ നിരപരാധികളാണ് ഏറെയെന്ന വസ്തുത ഇന്ത്യാഗവണ്‍മെന്റിന്റെ പ്രവാസികാര്യ മേല്‍നോട്ടക്കാരുടെ കണ്ണ് തുറപ്പിക്കുന്നില്ല എന്നത് ആശ്ചര്യകരമാണ്. അതേസമയം, വ്യാജ റിക്രൂട്ട്മെന്റുകാര്‍ നാട്ടില്‍ സൈ്വരസഞ്ചാരം തുടരുകയുമാണ്. അവര്‍ക്ക് ഭരണതലത്തിലുള്ള സംരക്ഷണം ലഭിക്കുന്നു. പ്രവാസി ദിവസ് സംഘടിപ്പിച്ച് കോടികള്‍ തുലയ്ക്കാനല്ലാതെ പ്രവാസികള്‍ക്കായി ഒന്നുംതന്നെ ഇല്ലാതെയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചത്.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കുന്നതിന് സര്‍ക്കാര്‍സംവിധാനങ്ങളുണ്ട്. പരസ്യങ്ങള്‍ സമൃദ്ധമായി വരുന്നുണ്ട്. പ്രവാസി ദിനാഘോഷത്തിന്റെ വര്‍ണശാബള്യത്തിന് ഒരു കുറവും വരാറില്ല. പ്രഖ്യാപനങ്ങള്‍ക്ക് ക്ഷാമവുമില്ല. അതേസമയംതന്നെ കൈയില്‍ കിട്ടിയ വിസയുംകൊണ്ട് ചതിക്കുഴികളെക്കുറിച്ചറിയാതെ കടല്‍ കടന്നുചെന്ന് കുരുക്കിലകപ്പെടുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവുവരുന്നില്ല. തൊഴില്‍സ്ഥിരത, വ്യാജ റിക്രൂട്ട്മെന്റ്, കൊള്ളയെ വെല്ലുന്ന വിമാനയാത്രക്കൂലി, ലക്കും ലഗാനുമില്ലാത്ത വിമാന ഷെഡ്യൂളുകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലൊന്നും പ്രവാസികാര്യവകുപ്പിന്റെയോ അതിനെ നയിക്കുന്ന മന്ത്രിയുടെയോ ശ്രദ്ധ പതിയുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ജയിലിലടയ്ക്കപ്പെടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. അവര്‍ക്ക് ആശ്രയം പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സുമനസ്സുകളുമാണ്; സര്‍ക്കാരല്ല. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന നിതാഖാത്ത് സമ്പ്രദായം പുതിയതല്ല. ഏറെനാളായി സജീവചര്‍ച്ചയിലുള്ളതാണ്. അറുപത് വയസ്സ് കഴിഞ്ഞവരെ തിരിച്ചയക്കാനുള്ള നിയമം നേരത്തെ വന്നതാണ്. ഇത്തരം അവസരങ്ങളില്‍, ഇന്ത്യക്കാരെ എങ്ങനെയെല്ലാം ബാധിക്കും; എന്താണ് പ്രതിവിധി എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ കാണിച്ചേ തീരൂ.

കുവൈത് യുദ്ധകാലത്ത്, ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ റെക്കോഡ് വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ ഇടപെട്ട ദേശീയമുന്നണി സര്‍ക്കാരിന്റെ അനുഭവം എളുപ്പം മറക്കാവുന്നതല്ല. ഇച്ഛാശക്തിയുള്ള ഭരണാധികാരികളുണ്ടെങ്കില്‍, പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏതു നാട്ടിലായാലും സംരക്ഷണം ലഭ്യമാക്കാന്‍ കഴിയും. ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസികളോടുള്ള ഉത്തരവാദിത്തം കാണിക്കണം. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് മടങ്ങിവരാന്‍ നിര്‍ബന്ധിതരാകുന്നവരെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികളെടുക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 26 മാര്‍ച്ച് 2013

No comments: