Saturday, March 9, 2013

വായനയുടെ വിസ്മയഗോപുരം

മലയാളത്തിലെ എല്ലാ പ്രമുഖവാരികകളുടെയും പിന്‍ഭാഗത്ത് ശ്രദ്ധേയമായ ഒരു മുഴുപുറം പരസ്യം വന്നു. 1969 ല്‍ ''കൊല്ലത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിക്കുന്നു: മലയാളനാട് വാരിക'' ഇങ്ങനെ ഒരു വിളംബരഭേരി മലയാളത്തില്‍ ആദ്യമായിരുന്നു. 'മാതൃഭൂമി'യുടെയും 'ജനയുഗ'ത്തിന്റെയും 'ദേശാഭിമാനി'യുടെയും 'കുങ്കുമ'ത്തിന്റെയുമെല്ലാം സ്ഥിരം വായനക്കാരെ (വരിക്കാരെയും) ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു 'മലയാളനാടി'ന്റെ പുതുപ്പിറവി. അതിലെ ആകര്‍ഷകവും ജനകീയവുമായ പംക്തിയായിരുന്നു പ്രഫ. എം കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫലം'. ഇങ്ങനെ ഒരു ശീര്‍ഷകം മലയാളത്തില്‍  ആദ്യമായിരുന്നു. തീജ്വാലയായിരുന്ന 'കൗമുദി' പത്രാധിപര്‍ കെ ബാലകൃഷ്ണന്റെ മനസില്‍ വിളഞ്ഞതാണ് ആ പംക്തിയെന്ന ആശയവും ആ ശീര്‍ഷകവും.

ആദ്യം 'മലയാളനാടി'ലും പിന്നീട് 'കലാകൗമുദി'യിലും ഒടുവില്‍ 'സമകാലികമലയാള'ത്തിലും പ്രത്യക്ഷപ്പെട്ട 'സാഹിത്യവാരഫലം' സാഹിത്യപത്രപ്രവര്‍ത്തന ചരിത്രത്തിലെ അപൂര്‍വതയായി. ലോകസാഹിത്യത്തിന്റെ തീരങ്ങളിലേക്ക് സാധാരണ വായനക്കാരെവരെ അനായാസം കൂട്ടിക്കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം അന്യാദൃശമായിരുന്നു. വാരിക കൈയില്‍ കിട്ടിയാല്‍, എഴുത്തുകാരും വായനക്കാരും ആകാംക്ഷയോടെ ആദ്യം വായിച്ചത് ആ പംക്തി തന്നെയായിരുന്നു. വാരികയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിലും പ്രസ്തുത പംക്തി നിര്‍ണായകസ്വാധീനമായി.

പുതുമയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഉപരിപ്ലവരചനകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. എം കൃഷ്ണന്‍നായരുടെ തൂലികത്തുമ്പില്‍ നിന്ന് അഭിനന്ദനത്തിന്റെ അക്ഷരദളങ്ങള്‍ പൊഴിഞ്ഞുകിട്ടാന്‍ എഴുത്തുകാര്‍ അതിരറ്റ് മോഹിച്ചു. യാതൊരുവിധ പ്രലോഭനങ്ങള്‍ക്കും അടിപ്പെടുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്. സാഹിത്യാസ്വാദനത്തിലെ തന്റെ ബോധ്യങ്ങള്‍ അദ്ദേഹം സ്വന്തം പംക്തിയില്‍ നിര്‍ഭയം ആവിഷ്‌കരിച്ചു. വിപുലമായ ലോകസാഹിത്യപരിചയം അദ്ദേഹത്തിന് കരുത്തേകി. പരിഭ്രാന്തരായ അന്നത്തെ 'ആധുനിക-അത്യന്താധുനിക'വേഷക്കാര്‍ അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍, വീട്ടിലെത്തി പുലഭ്യം പറയാന്‍വരെ ചിലര്‍ മടിച്ചില്ല. അപ്പോഴും അദ്ദേഹം സ്വന്തം നിലപാടില്‍ അക്ഷോഭ്യനായി ഉറച്ചുനിന്നു. പില്‍ക്കാലത്ത് ആ എഴുത്തുകാരില്‍ പലരും ജാടകള്‍ വെടിഞ്ഞ്, ഹൃദ്യമായ ഭാഷയില്‍ എഴുതാന്‍ തുടങ്ങിയതില്‍, ജനങ്ങള്‍ അവരെ സ്വീകരിക്കാന്‍ തുടങ്ങിയതില്‍, തിരുത്തല്‍ശക്തിയായി വര്‍ത്തിച്ചത് എം കൃഷ്ണന്‍ നായരുടെ വിമര്‍ശനമാണ്.

'സാഹിത്യവാരഫലം' എന്ന പംക്തിക്കായി എം കൃഷ്ണന്‍ നായര്‍ 'നഷ്ടപ്പെടുത്തിയ' സമയത്തെക്കുറിച്ച് ചിലരെങ്കിലും പരിതപിച്ചിട്ടുണ്ട്. ആഴമുള്ള കൃതികള്‍ രചിക്കാനുള്ള സമയം നഷ്ടപ്പെടുത്തിയെന്ന ആക്ഷേപം. പക്ഷേ, നിരൂപണഗ്രന്ഥരചനയ്‌ക്കൊപ്പം 'സാഹിത്യവാരഫല'ത്തിലൂടെ അദ്ദേഹം ഏറ്റെടുത്ത സാമൂഹികദൗത്യം അനന്യമാകയാല്‍ പ്രസക്തവും പ്രശംസാര്‍ഹവുമാണ്. അധ്യാപകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിലപ്പെട്ട സേവനം ചില കൂട്ടുകാരില്‍ നിന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ലാസിലിരിക്കാന്‍ ഭാഗ്യം ലഭിച്ചവരോടുള്ള ഒടുങ്ങാത്ത അസൂയ എന്റെ മനസിന്റെ ദൗര്‍ബല്യമാണ്.

ഞാന്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ എം കൃഷ്ണന്‍നായര്‍ ഒരു നിത്യസന്ദര്‍ശകനായിരുന്നു. അന്നത്തെ സിറ്റി പൊലീസ് കമ്മിഷണറും വാഗ്മിയും എഴുത്തുകാരനുമായിരുന്ന എന്‍ കൃഷ്ണന്‍നായര്‍ ഐ പി എസും എം കൃഷ്ണന്‍ നായര്‍ സാറുമായി അഗാധമായ സൗഹൃദം ഉണ്ടായിരുന്നു. അവര്‍ അന്യോന്യം ആംഗലകൃതികള്‍ കൈമാറിയിരുന്നു. തിരുവനന്തപുരത്തെ പ്രസംഗവേദികളില്‍ അവരുടെ വാക്കുകള്‍ക്കായി സഹൃദയര്‍ കാതോര്‍ത്തു. എനിക്ക് എം കൃഷ്ണന്‍നായര്‍ സാറിനോട് ആരാധനയും അദ്ഭുതാദരങ്ങളും കലശലായിരുന്നതിനാല്‍, താല്‍പര്യപൂര്‍വം പരിചയപ്പെടുകയും പലപ്പോഴും സംസാരിക്കുകയും പതിവായിരുന്നു. ശിവഗിരിയിലെ സാഹിത്യ സമ്മേളനത്തോടനുബന്ധിച്ചുള്ള കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തവേ, സാഹിത്യസമ്മേളന ഉദ്ഘാടകനായിരുന്ന കൃഷ്ണന്‍നായര്‍ സാര്‍ പറഞ്ഞു: ''മാതൃഭൂമിയില്‍ കവിത കണ്ടല്ലോ. നല്ല കവിത'. 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ ആദ്യമായി വന്ന എന്റെ 'ചിരിക്കുന്നൂ പാണന്‍' എന്ന കവിതയായിരുന്നു അത്. പത്രാധിപര്‍ എന്‍ വി കൃഷ്ണവാരിയര്‍ സാറായിരുന്നു എന്റെ കവിതയ്ക്ക് 'മാതൃഭൂമി'യില്‍ ആദ്യമായി ഇടം നല്‍കിയത്. അടുത്ത ആഴ്ച എന്തായാലും ഈ കവിതയെപ്പറ്റി 'സാഹിത്യവാരഫല'ത്തില്‍ അദ്ദേഹം എഴുതാതിരിക്കില്ല- ഞാന്‍ മോഹിച്ചു. പക്ഷേ, എന്റെ ആ നെടുമോഹം സാധിതപ്രായമായില്ല. മുഖദാവില്‍ പറഞ്ഞ ആ അഭിനന്ദനം മതി എന്റെ കവിതയ്ക്ക് എന്നദ്ദേഹം നിശ്ചയിച്ചിരിക്കണം. അദ്ദേഹത്തിന്റെ നിലപാടുകള്‍ കണിശമാകയാല്‍, ആ വാചാപ്രശംസയുടെ ആനന്ദത്തില്‍ തൃപ്തനാകാനാണ് പിന്നീട് തോന്നിയത്. അദ്ദേഹത്തെപോലെ ഒരു തിരുത്തല്‍ശക്തിയുടെ അഭാവം സാഹിത്യത്തെയും പ്രത്യേകിച്ച് കവിതയെയും ബാധിച്ച ഒരു കാലമാണിത്.

(നിരൂപകന്‍ എം കൃഷ്ണന്‍ നായരെപ്പറ്റി ടി പി ശാസ്തമംഗലം എഡിറ്റു ചെയ്തു പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥത്തിലെ ഒരധ്യായം)

*
മണമ്പൂര്‍ രാജന്‍ബാബു ജനയുഗം ദിനപത്രം

No comments: