Monday, March 11, 2013

അഴിമതിയും അപമാനവും

ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫ് സ്ഥാപക നേതാവാണ്; ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനാണ്. അദ്ദേഹം കഴിഞ്ഞദിവസം നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണേണ്ടതായുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പായി ഭക്ഷ്യവകുപ്പ് മാറിയെന്നാണ് പിള്ള പറഞ്ഞത്. ""കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്കുള്ള റേഷനരിയും പഞ്ചസാരയും ലഭിക്കുന്നില്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അരി മറിച്ചുവില്‍ക്കുകയാണ്"" എന്നുകൂടി അദ്ദേഹം വിശദീകരിച്ചു. ""രണ്ടായിരത്തോളം ചാക്ക് അരിയാണ് ചെറിയ ഗോഡൗണുകളില്‍നിന്നുപോലും പിടിച്ചെടുക്കുന്നത്. സിവില്‍ സപ്ലൈസ് ഓഫീസര്‍മാരുടെയും ഇന്‍സ്പെക്ടര്‍മാരുടെയും പക്കല്‍ കണക്ക് കാണിക്കാനെത്തുന്ന റേഷന്‍കട ഉടമകള്‍ ബുക്കില്‍ പണംവച്ച് നല്‍കുകയാണ്""- ഇങ്ങനെ പോകുന്നു പിള്ളയുടെ വാക്കുകള്‍. യുഡിഎഫ് സര്‍ക്കാരിലാകെ അഴിമതിയാണെന്ന കാര്യത്തില്‍ പിള്ള തര്‍ക്കമുന്നയിക്കുന്നില്ല. നേരത്തെ എ കെ ആന്റണിയടക്കമുള്ളവര്‍ പറഞ്ഞുവച്ചതും ഇതേ കാര്യമാണ്. അഴിമതിയില്‍ കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന സര്‍ക്കാരിലെ ഏറ്റവും ജൂനിയറായ മന്ത്രിയുടെ വകുപ്പില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് എന്ന് യുഡിഎഫിന്റെ സമുന്നതനേതാവ് വെട്ടിത്തുറന്നു പറഞ്ഞത്, യുഡിഎഫില്‍ ഇന്ന് നടക്കുന്ന ചക്കളത്തിപ്പോരിനോടുചേര്‍ത്തുവച്ച് അവഗണിക്കേണ്ട വിഷയമല്ല.

അനൂപ് ജേക്കബ് ഭക്ഷ്യമന്ത്രിയായി ചുമതലയേറ്റിട്ട് ഒരുവര്‍ഷമാകുന്നതേയുള്ളൂ. ഇന്ന് മൂന്ന് അഴിമതിക്കേസില്‍ അന്വേഷണം നേരിടുകയാണദ്ദേഹം. ചുമതലയേറ്റ് ആറുമാസത്തിനകം ആദ്യ അഴിമതി ആരോപണം വന്നു. പിന്നെ, ആരോപണങ്ങളുടെ പരമ്പരതന്നെ. മന്ത്രിയും കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കളും പ്രൈവറ്റ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭക്ഷ്യ, രജിസ്ട്രേഷന്‍ വകുപ്പുകളില്‍ കൊള്ള നടത്തുകയാണ് എന്ന വാര്‍ത്ത ഏറെനാളായി പ്രചരിക്കുന്നു. അത് ബാലകൃഷ്ണപിള്ള പൂര്‍ണമായി ശരിവച്ചിരിക്കയാണ്. അധികാരദുര്‍വിനിയോഗവും രാഷ്ട്രീയ മുതലെടുപ്പും നടക്കുന്നതായും പരാതി ഉയര്‍ന്നു. കൈക്കൂലി വാങ്ങാന്‍ മന്ത്രിയുടെ വീട്ടില്‍ നാല് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്, ടി എം ജേക്കബ്ബിനൊപ്പം പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി ടി എബ്രഹാമാണ്. ആ ആരോപണത്തിന് മന്ത്രിയോ യുഡിഎഫ് നേതൃത്വമോ ഇന്നുവരെ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

ഭക്ഷ്യവകുപ്പില്‍ ഒരുദ്യോഗസ്ഥയ്ക്ക് ഇഷ്ടസ്ഥലത്ത് നിയമനം ലഭിക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതും പങ്കിട്ടതും, കോട്ടയത്ത് റേഷന്‍ മൊത്തവ്യാപാരകേന്ദ്രം അനുവദിച്ചത്, രജിസ്ട്രേഷന്‍വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ക്ക് പണം വാങ്ങിയത്, സാമ്പത്തിക ക്രമക്കേടില്‍ വകുപ്പുതല നടപടിക്ക് വിധേയയായ തൃക്കാക്കര സബ് രജിസ്ട്രാര്‍ക്ക് പ്രൊമോഷനോടെ പുനര്‍നിയമനം നല്‍കിയത്, വ്യാജ ആധാരം നിര്‍മിച്ചതിന് സസ്പെന്‍ഷനിലായ സബ്രജിസ്ട്രാറെ അനധികൃതമായി തിരിച്ചെടുത്തത്- ഇങ്ങനെ അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ നിരവധിയാണ്. അധികാരദുര്‍വിനിയോഗം നടത്തുന്നതിന്റെ പരാതികള്‍ വേറെ. സാധാരണ നിലയില്‍, ഒരു മന്ത്രിക്കെതിരെ ഇത്രയേറെ പരാതികളും വിജിലന്‍സ് കോടതിയുടെ നടപടികളുമുണ്ടാകുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഓര്‍ത്തെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കേണ്ടതാണ്; ഇടപെടേണ്ടതാണ്. ഇവിടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപൂര്‍ണ നിശബ്ദതയിലാണ്. അഴിമതിക്കെതിരെയും അഴിമതിക്കാര്‍ക്കെതിരെയും നാവനക്കാനുള്ള ശേഷി ഉമ്മന്‍ചാണ്ടിക്കില്ല. കാരണം, അദ്ദേഹം ഇരിക്കുന്നത് വലിയൊരഴിമതിക്കൂനയ്ക്കു മുകളിലാണ്. അനൂപ് ജേക്കബ് ചെറിയ മീന്‍മാത്രമാണ്. "പരിചയ സമ്പന്ന"രായ വമ്പന്‍ സ്രാവുകള്‍ മന്ത്രിസഭയില്‍ വേറെയുണ്ട്.

അഴിമതിയെക്കുറിച്ച് പ്രതിപക്ഷം ആരോപണമുന്നയിച്ചാല്‍ അതില്‍ രാഷ്ട്രീയലക്ഷ്യമാരോപിച്ച് അവഗണിക്കാന്‍ ശ്രമിക്കാം. ഇതിപ്പോള്‍ യുഡിഎഫ് നേതാവുതന്നെയാണ് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. ഉമ്മന്‍ചാണ്ടിക്ക് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. അഴിമതിക്കാരനാണെന്ന് ബാലകൃഷ്ണപിള്ള തൊട്ടുകാട്ടിയ മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിള്ളയെ തള്ളിപ്പറയാത്തതെന്ത്? അതിനുള്ള ത്രാണിപോലുമില്ലാത്ത ഒരു മുഖ്യമന്ത്രി കേരളത്തിന് ഭാരംമാത്രമല്ല, അപമാനവുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 11 മാര്‍ച്ച് 2013

No comments: