Wednesday, March 27, 2013

അരങ്ങുണര്‍ത്തി വീണ്ടും നാടകം

അരങ്ങുണര്‍ത്തി വീണ്ടും നാടകം

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ മാറ്റങ്ങളുടെ രംഗപടമൊരുക്കിയ നാടകപ്രസ്ഥാനം വീണ്ടും അരങ്ങുണര്‍ത്തുന്നത് പുതുവെളിച്ചം പരത്തുമെന്ന് പ്രതീക്ഷിക്കാം. വെറും മാറ്റങ്ങള്‍ക്കപ്പുറം കേരളത്തിന്റെ മണ്ണില്‍ വിപ്ലവം തന്നെ എഴുതിച്ചേര്‍ത്ത പഴയകാല നാടകത്തിന്റെ വീണ്ടുമുള്ള അരങ്ങുണര്‍ത്തലായി സമീപകാല നാടക ക്യാമ്പുകളും നാടകോത്സവങ്ങളും മാറി.
ഉച്ചനീചത്വങ്ങളുടെ വിളനിലമായിരുന്ന ഈ മണ്ണില്‍ സാഹോദര്യത്തിനും സമത്വത്തിനുംവേണ്ടി പോരാടാനുള്ള വീര്യം പകരുന്നതില്‍ നാടകം പ്രധാന പങ്ക് വഹിച്ചു. വിപ്ലവപ്രസ്ഥാനത്തിനു വളക്കൂറുള്ള മണ്ണാവാന്‍ നാടകം കൈത്താങ്ങായി. അരങ്ങിലെ അനുഭവങ്ങള്‍ സമൂഹത്തിന്റെ നേര്‍കാഴ്ചകളായി അനുവാചകരിലേക്ക് എളുപ്പമെത്തിയത് നാടകത്തിലൂടെയായിരുന്നു.
പ്രപഞ്ചത്തിലെ ഏതൊന്നിനേയും പ്രതിനിധീകരിക്കാന്‍ നാടകത്തിനു കഴിയുമെന്നതുകൊണ്ടുതന്നെ സകലകലകളുടെയും അമ്മയായി നാടകത്തെ കാണാം. നാടകത്തിന്റെ ചരിത്രം 3000 വര്‍ഷം പിന്നിടുന്നതായിട്ടാണ് ശാസ്ത്രം പറയുന്നത്.

സകലതിനേയും പ്രതിനിധീകരിക്കാന്‍ നാടകത്തിനാവും എന്നു പറയുമ്പോഴും എല്ലാറ്റിന്റേയും തനി പ്രാതിനിധ്യ പ്രകടനമല്ല നാടകം. ജീവിച്ചഭിനയിക്കുന്നത് യഥാര്‍ഥ നാടകാഭിനയമല്ല. അതുകൊണ്ടാണ് റിയല്‍ എന്നു തോന്നിപ്പിക്കുന്ന അഭിനയ കലയായി നാടകം പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്നത്. നേരിട്ട് ലളിതമായി പ്രേക്ഷകരിലെത്താന്‍ നാടകത്തോളം ഒരു കലയ്ക്കും കഴിയുന്നില്ല.
സാമൂഹിക മാറ്റങ്ങള്‍ക്ക് നാടകം വഴിതുറക്കുന്നത് ഈ സര്‍ഗവൈഭവത്തിലൂടെ കേരളം ലോകത്തിനു കാണിച്ചുകൊടുത്തിട്ടുള്ളതാണ്. നിലവിലുള്ള നാടക സങ്കല്‍പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് അവതരിപ്പിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം മതി ഇതിന് ഉദാഹരണമായി എടുത്തുകാട്ടാന്‍.

നാടകത്തിന്റെ ആദ്യരൂപം കൂടിയാട്ടമാണ്. എന്നാല്‍ നാടകം മാറ്റങ്ങള്‍ക്കു കാരണമാവുന്നതായി ചരിത്രം തെളിയിക്കുന്നു. പാട്ടബാക്കി അപൂര്‍ണമാണെന്ന് വിലയിരുത്താവുന്നതാണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങള്‍ സാമൂഹ്യ നവോത്ഥാന വിഭാഗത്തില്‍പ്പെടുത്താവുന്നതും സമ്പന്നര്‍ക്ക് ആസ്വാദനത്തിനുവേണ്ടിയുള്ള കല എന്നതില്‍ നിന്നുള്ള മാറ്റമായും കാണാവുന്നതാണ്. എന്നാല്‍ അധസ്ഥിതര്‍ അരങ്ങില്‍ കഥാപാത്രങ്ങളായി വരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി യഥാര്‍ഥ രാഷ്ട്രീയ നാടകമാണ്. അരങ്ങില്‍ രാഷ്ട്രീയക്കാരന്‍ വരുന്നതുകൊണ്ട് ഒരു നാടകം രാഷ്ട്രീയ നാടകമാവില്ലല്ലൊ. ശകുനം, നാന്ദി സങ്കല്‍പങ്ങളെല്ലാം പൊളിച്ചെഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അവതരണത്തിലും വിപ്ലവം രചിച്ചു.

എന്നാല്‍ ഇന്ത്യയില്‍ നാടക കലാകാരന്‍മാര്‍ക്ക് അര്‍ഹമായ ഇടം കിട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കേരളത്തില്‍ നാടക പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടുന്നില്ല. ഇന്ന് ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ നാടകത്തിന് പ്രേക്ഷകര്‍ കുറയാനുള്ള പ്രധാന കാരണം അവതരണരീതി തന്നെയാണ്. യുവകലാസാഹിതിയുടേയും സംഗീത നാടക അക്കാദമിയുടേയുമെക്കെ നേതൃത്വത്തില്‍ നടത്തിയ നാടക ക്ലാസുകള്‍ ഇതിനു തെളിവാണ്. കണ്ണൂരില്‍ നടന്ന ദേശീയ നാടകോത്സവം ദേശീയ-പ്രാദേശിക-ജനകീയ നാടകവൈവിധ്യങ്ങള്‍ കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു. തൃശൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലും ജനങ്ങളെ ആകര്‍ഷിച്ചു.

ഭരണകൂട ഭീകരതകള്‍ക്കും അഴിമതികള്‍ക്കുമെതിരെ ഹാസ്യനാടകാവിഷ്‌കാരങ്ങളിലൂടെ ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തി ലോകശ്രദ്ധനേടിയ ഇറ്റാലിയന്‍ നാടകകൃത്ത് ഡാരിയോഫോ ആണ് ഈ വര്‍ഷത്തെ ലോകനാടകദിനസന്ദേശ കര്‍ത്താവ്. 1997-ലെ നോബല്‍ സാഹിത്യ പുരസ്‌കാരം നേടിയ ഫോ തൊഴിലാളി വര്‍ഗത്തോടൊപ്പം നിന്ന് രാഷ്ട്രീയ അനീതികള്‍ക്കും അഴിമതികള്‍ക്കുമെതിരെ തന്റെ സര്‍ഗവൈഭവം കൊണ്ട് പോരാടിയ വിശ്രുതകലാകാരനാണ്. പണ്ട് നാടകത്തിന്റെ പ്രതീകാത്മക വിമര്‍ശനങ്ങളെ ഭരണകൂടം അസഹിഷ്ണുതയോടെ കാണുകയും നടപടികളെടുക്കുകയും ചെയ്തിരുന്നുവെന്ന് ഫോയുടെ സന്ദേശം പറയുന്നു.

എന്നാല്‍ ഇന്ന് നാടകപ്രസ്ഥാനം അതിന്റെ സ്വയം കഷ്ടപാടുകളിലും സങ്കീര്‍ണതകളിലുമാണ്. ഇതില്‍നിന്നു പുറത്തുകടക്കാനുള്ള തീവ്രമായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഫോ പറയുന്നു.
കേരളത്തിലും നാടകപ്രസ്ഥാനം അതിന്റേതായ പ്രതിസന്ധികളെ നേരിടുമ്പോള്‍ പ്രതിബദ്ധത പുലര്‍ത്തേണ്ട സമൂഹം കമ്പോളവത്കരണ സംസ്‌കാരത്തില്‍പ്പെട്ട് തങ്ങളുടെ കടമ മറക്കുകയാണ്. കലാ സാംസ്‌കാരിക രംഗത്തും ആഗോളവത്കരണ മാഫിയകള്‍ പിടിമുറുക്കുന്നതാണ് ഇന്നത്തെ അനുഭവം.

പ്രതികരിക്കേണ്ട സമൂഹത്തിനാവട്ടെ, അതിനും നേരമില്ലാത്ത പരക്കംപാച്ചിലും. പുത്തന്‍ ആശയാവിഷ്‌കാരവും സമര്‍പ്പണവും കൊണ്ട് ഇതിനെതിരെ പുതിയ ചരിത്രമെഴുതാന്‍ ഇനിയും നാടകപ്രസ്ഥാനത്തിന് കഴിയുമെന്ന സമകാലിക സൂചനകള്‍ പുതിയ പ്രതീക്ഷയുണര്‍ത്തുന്നു.

*
പൂവറ്റൂര്‍ ബാഹുലേയന്‍ ജനയുഗം

No comments: