Friday, March 8, 2013

സര്‍വ്വംസഹ ഒരു അരാഷ്ട്രീയപദമാണ്

പോരാട്ടം അനിവാര്യമാകുമ്പോള്‍

സ്ത്രീകളുടെ അവകാശവും പദവിയും നിഷേധിക്കുന്ന ഭരണാധികാരിവര്‍ഗത്തോട് പൂര്‍വാധികം ശക്തമായി കലഹിക്കുന്നതിനാണ് മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനത്തില്‍ ഇന്ത്യന്‍ സ്ത്രീസമൂഹം തയ്യാറാകേണ്ടത്. സ്വാതന്ത്ര്യത്തിന്റെ ആറു ദശകങ്ങള്‍ പിന്നിട്ടിട്ടും പ്രതീക്ഷയുടെ വെള്ളിവെളിച്ചം ഇന്ത്യന്‍ സ്ത്രീകളെ തേടിയെത്തിയില്ല. ഇന്ത്യ ഭരിച്ച കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ സര്‍ക്കാരുകളെ ഉപയോഗപ്പെടുത്തി അടിമ നുകത്തില്‍നിന്നു സ്ത്രീകളെ മോചിപ്പിക്കാനല്ല, മറിച്ച് ഫ്യൂഡല്‍ അനാചാരങ്ങളിലും മുതലാളിത്ത ആര്‍ത്തിയിലും കുരുക്കി സ്ത്രീകളെ എത്രയോ കാതം പിന്നിലേക്കു തള്ളുകയാണ് ചെയ്യുന്നത്. വീടിനകത്തും പൊതുവഴിയിലും വാഹനങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീകള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ സമൂഹം കടുത്ത ജീര്‍ണതയിലേക്ക് മുതലക്കൂപ്പ് നടത്തുകയാണെന്ന് നാം തിരിച്ചറിയണം. "ബൂര്‍ഷ്വാസി കുടുംബബന്ധങ്ങളിലെ വൈകാരികതയും സ്നേഹവും പിച്ചിച്ചീന്തുമെന്നും കുടുംബബന്ധങ്ങള്‍പോലും പണത്തെ അടിസ്ഥാനമാക്കിയ ബന്ധമായി തരംതാഴ്ത്തുമെന്നും" കാള്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയത് അങ്ങേയറ്റം ശരിയായിരിക്കുന്നു.

ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസിനകത്തുവച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടതിലും മലപ്പുറം തിരൂരില്‍ ബാലിക വാക്കുകള്‍കൊണ്ട് പകര്‍ത്താനാകാത്ത കൊടുംക്രൂരതയ്ക്ക് വിധേയമായതിന്റെയും ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്. സ്ത്രീപദവി ഉയര്‍ത്തുന്നതിനോ അതിക്രമങ്ങള്‍ തടയുന്നതിനോ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. നിയമങ്ങള്‍ നോക്കുകുത്തികളായി മാറുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇടയ്ക്കിടെ നിയമഭേദഗതികള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍, അവയില്‍ ഏതെങ്കിലും ചെറുവകുപ്പുപോലും ഉപയോഗപ്പെടുത്തുന്നില്ല. സ്ത്രീപീഡനത്തിനെതിരായ കേസുകള്‍ അന്വേഷിക്കാന്‍ ആവശ്യമായത്ര പൊലീസ് സേനയെ വിന്യസിക്കുകയോ കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുകയോ കുറ്റമറ്റരീതിയില്‍ ചാര്‍ജ്ഷീറ്റ് തയ്യാറാക്കുകയോ ചെയ്യുന്നില്ല. സൂര്യനെല്ലി കേസിന്റെ കാര്യത്തില്‍ ഇതു വ്യക്തമാണ്. പി ജെ കുര്യനെതിരെ പെണ്‍കുട്ടി ആവര്‍ത്തിച്ച് കുറ്റാരോപണം നടത്തിയിട്ടും മുഖ്യമന്ത്രിക്കു തന്നെ നേരിട്ട് പരാതിനല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. "ജനങ്ങള്‍ പറയുന്നതിനനുസരിച്ച് കേസെടുക്കുകയല്ല തന്റെ ജോലി" എന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയില്‍നിന്ന് എന്തു നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുക. കുര്യനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ പെണ്‍കുട്ടി വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ഞങ്ങള്‍ കാരണം തിരക്കി. കുര്യനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് നിയമോപദേശം കിട്ടിയെന്നാണ് പൊലീസ് സൂപ്രണ്ട് പറഞ്ഞത്. എന്നാല്‍, കുര്യനെതിരെ എവിടെയും കേസ് നിലനില്‍ക്കുന്നില്ലെന്നും ആയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമതടസ്സമില്ലെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി. കുര്യനെതിരെ കേസെടുക്കരുതെന്ന് രാഷ്ട്രീയ ഉപദേശം എസ്പിക്കു കിട്ടിയിട്ടുണ്ടെന്ന് സംശയിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല.

ഇപ്പോള്‍ ഒരു മന്ത്രിയുടെ ഭാര്യതന്നെ ഗാര്‍ഹിക പീഡനത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചില മന്ത്രിമാര്‍ക്കെതിരെ ആരോപണമുണ്ടായപ്പോള്‍ അവരെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തിയാണ് അന്വേഷണം നടത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീപീഡനക്കാരെ പരസ്യമായി സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജസ്റ്റിസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ കേസെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ്. യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച ജ. വര്‍മ കമീഷന്റെ തീരുമാനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലംഘിക്കുകയാണ്. സ്ത്രീപദവി സംബന്ധിച്ച് ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിന്റെ കാഴ്ചപ്പാട് ഏറെ വികലമാണ്. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നു മാത്രമാണ് സര്‍ക്കാര്‍ പറയുന്നത്. സ്ത്രീകള്‍ക്കു തുല്യപദവിയാണ് ഉണ്ടാകേണ്ടത്. തുല്യപദവി ഉറപ്പുവരുത്താന്‍ ഇച്ഛാശക്തിയോടെ പരിശ്രമിച്ചാല്‍ സുരക്ഷിതത്വം അതിന്റെകൂടെ കൈവരിക്കാന്‍ കഴിയും. തിരുവഞ്ചൂര്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിലും സ്ത്രീയുടെ "സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാന്‍" എന്നാണ് പറഞ്ഞത്. സ്ത്രീക്കു തുല്യപദവി ഉറപ്പുവരുത്താന്‍ എന്നല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന പരിഹാസ്യമായ പ്രചാരണങ്ങള്‍ മാത്രമാണ് ഇത്തരം ബില്ലുകളെന്നു പറയാതെവയ്യ. ബില്ല് പാസായി ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പാണ് കെ സുധാകരന്‍ എംപിയും ജ. ബസന്തും സൂര്യനെല്ലിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ "വേശ്യ" എന്നു വിളിച്ചത്. ബാലവേശ്യയെ പ്രാപിക്കുകയാണ് 40 പുരുഷന്മാര്‍ ചെയ്തത് എന്നതിനാല്‍ പ്രാപിച്ചവരല്ല പെണ്‍കുട്ടിയാണ് കുറ്റക്കാര്‍ എന്ന് പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

വയലാര്‍ രവിയുടെ മാധ്യമപ്രവര്‍ത്തകയോടുള്ള കമന്റും രജിത്കുമാറിന്റെ "മൂല്യബോധനക്ലാസി"ലെ സ്ത്രീവിരുദ്ധ പ്രസംഗവും അറസ്റ്റ്ചെയ്ത് ജയിലില്‍ അയക്കാന്‍ പര്യാപ്തമായ കുറ്റകൃത്യമായിട്ടും അതൊക്കെ തമാശയായി കാണുന്നു ഭരണാധികാരികള്‍. സ്ത്രീകളെ അധികാരത്തിന്റെ വേദികളിലേക്ക് കൊണ്ടുവരാനുള്ള 33 ശതമാനം സംവരണബില്‍ പാസാക്കാനുള്ള ആര്‍ജവം സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികള്‍ക്കുണ്ടായില്ല. കേരള സര്‍ക്കാര്‍ 50 ശതമാനം സംവരണം തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാരും അത്തരത്തിലൊന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ജാതി പഞ്ചായത്ത് (ഖാച്ച്) നിലനില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 50 ശതമാനം സംവരണത്തിന്റെ ഗുണഫലം സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ കഴിയുകയില്ല. ഉടന്തടിച്ചാട്ടം (സതി) നിരോധിച്ച ബ്രിട്ടീഷുകാരന്റെ ജനാധിപത്യബോധംപോലും സ്വതന്ത്രഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് ഉണ്ടായില്ല എന്നതാണ് ഖേദകരം.

ഭക്ഷ്യസുരക്ഷിതത്വത്തിനുവേണ്ടി പോരാടുക എന്നതാണ് മാര്‍ച്ച് എട്ടിന് ഉന്നയിക്കുന്ന മറ്റൊരു മുദ്രാവാക്യം. കോണ്‍ഗ്രസിന്റെ ഭരണം ഇന്ത്യയെ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടിരിക്കുന്നു. ജനസംഖ്യയുടെ 76.8 ശതമാനം പേര്‍ (83.6 കോടി ജനങ്ങള്‍) പ്രതിദിനം ശരാശരി 16 രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. എന്നിട്ടും ഭക്ഷ്യ സബ്സിഡി വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2013-14ലെ ബജറ്റില്‍ ഭക്ഷ്യസബ്സിഡിക്കു നീക്കിവച്ചത് കേവലം 10,000 കോടി രൂപയാണ്. രണ്ടുലക്ഷം കോടി രൂപയുണ്ടെങ്കില്‍ മാത്രമെ മേല്‍പ്പറഞ്ഞ ദരിദ്രര്‍ക്കു ചെറിയ വിലയ്ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ. കുടിവെള്ളവും വൈദ്യുതിയും വിദ്യാഭ്യാസവുമെല്ലാം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിന്റെ ദുരിതം കൂടുതലായും വന്നുവീഴുക സ്ത്രീകളുടെ ചുമലിലാണ് എന്നതില്‍ സംശയമില്ല. സബ്സിഡി പണമായി നല്‍കുമെന്ന പ്രസ്താവന കടുത്ത വഞ്ചനയാണ്.

സാര്‍വത്രിക പൊതുവിതരണം തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ച് എട്ടിന്റെ റാലിയില്‍ ഇരമ്പുക. തൊഴിലുറപ്പു പദ്ധതി, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് പണം വകയിരുത്താത്തതിലും സ്ത്രീസമൂഹത്തിനു ശക്തമായ പ്രതിഷേധമുണ്ട്. ബാങ്കിങ് നിയമഭേദഗതിയിലൂടെ സഹകരണപ്രസ്ഥാനങ്ങളുടെ കഴുത്തുഞെരിച്ചവര്‍ സ്ത്രീകള്‍ക്കായി പുതിയ ബാങ്ക് തുടങ്ങുന്നു എന്നു പറയുന്നത് പരിഹാസ്യമാണ്. സഹകരണമേഖലയിലെ വനിതാബാങ്കുകളും വനിതാ സൊസൈറ്റികളും അടച്ചുപൂട്ടി സ്ത്രീകളെ വീണ്ടും നിരാലംബരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അങ്കണവാടികളും പ്രൈമറി സ്കൂളുകളും സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധമുയരണം. നേഴ്സിങ് മേഖലയിലടക്കം ജോലിചെയ്യുന്ന സ്ത്രീകളുടെയും അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ സ്ത്രീസുരക്ഷിതത്വത്തെക്കുറിച്ച് മിണ്ടുന്നതുതന്നെ ശരിയല്ല. സാര്‍വദേശീയ മഹിളാദിനത്തിന് ഉജ്വലമായ ചരിത്രപശ്ചാത്തലമുണ്ട്. തുല്യാവകാശത്തിനുവേണ്ടി നൂറ്റാണ്ടുകളായി സ്ത്രീസമൂഹം നടത്തിവരുന്ന പോരാട്ടത്തിന്റെ ചരിത്രമാണത്. ഇടതുപക്ഷ ആശയഗതിക്കാരാണ് സ്ത്രീപദവി ഉയര്‍ത്തുന്നതിനുവേണ്ടി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത്. 1864ല്‍ കാള്‍ മാര്‍ക്സും എംഗല്‍സും മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നുവന്നു. വീട്ടടിമത്തത്തില്‍നിന്നു സ്ത്രീയെ മോചിപ്പിച്ച് സാമൂഹ്യഅധ്വാനത്തില്‍ പങ്കാളിയാക്കിയാല്‍ മാത്രമെ സ്ത്രീകളുടെ പദവി ഉയരുകയുള്ളൂവെന്ന് അവര്‍ പ്രസ്താവിച്ചു. ക്ലാരാസെത്കിനേപ്പോലുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍ അന്താരാഷ്ട്ര മഹിളാ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തു. ട്രേഡ്യൂണിയനിലും മറ്റും സ്ത്രീകള്‍ അംഗങ്ങളാകുന്നതിനും വോട്ടവകാശമടക്കമുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനും തീരുമാനിച്ചു. 1908ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സൂചിനിര്‍മാണത്തൊഴിലാളികളായ സ്ത്രീകള്‍ പണിമുടക്കി പ്രകടനം നടത്തി. ഭരണാധികാരികള്‍ അവരെ മര്‍ദിച്ച് ഒതുക്കാന്‍ ശ്രമം നടത്തി. തൊഴിലവകാശത്തിനും വോട്ടവകാശത്തിനുംവേണ്ടി പോരാടിയ അവര്‍ സുധീരം ചെറുത്തുനിന്നു. ആ ചെറുത്തുനില്‍പ്പിന്റെ ഓര്‍മയ്ക്കായി മാര്‍ച്ച് എട്ട് സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനമായി പിന്നീട് തീരുമാനിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് ഓരോ മാര്‍ച്ച് എട്ടിനും ലോകവ്യാപകമായി സ്ത്രീകള്‍ അതത് കാലത്തെ പ്രസക്തമായ പ്രശ്നങ്ങള്‍ ഉന്നയിച്ച് പോരാട്ടം തുടരുന്നു.

ഇന്ത്യയില്‍, വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുക, ഭക്ഷ്യസുരക്ഷിതത്വത്തിനുവേണ്ടി പോരാടുക, സബ്സിഡി പണമായി നല്‍കാനുള്ള നീക്കം ചെറുക്കുക, 33 ശതമാനം സംവരണബില്‍ പാസാക്കുക തുടങ്ങിയ മുദ്രാവാക്യമാണ് ഇത്തവണ ഏറ്റെടുക്കുന്നത്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സ്ത്രീപീഡകരെ സംരക്ഷിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ സമൂഹത്തിന് അപമാനമായ, സ്ത്രീവിരുദ്ധരായ മന്ത്രിമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ആവശ്യവും ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന റാലിയില്‍ ഉന്നയിക്കും.

*
കെ കെ ശൈലജ ദേശാഭിമനി 08 മാര്‍ച്ച് 2013

ോസ്റ്റിന് തലക്കെട്ട് വര്‍ക്കേഴ്സ് ഫോറത്തിന്റേത്

No comments: