Saturday, March 30, 2013

അറിയുമോ സൊഹൈല അബ്ദുള്‍ അലിയെ....

മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് ക്രൂരമായി കൂട്ടബലാത്സംഘത്തിനിരയായ 17 കാരി... പീഡനത്തിന് ഇരയാക്കപ്പെട്ടവരുടെയും  അതി ജീവിച്ചവരുടെയും പ്രതീകം.. 1980 ല്‍ മുംബൈയില്‍ വച്ച്, പതിനേഴ്  വയസ്സുള്ളപ്പോള്‍, കൂട്ട ബലാത്സംഗത്തിനിരയായ സൊഹൈല അബ്ദുല്‍അലി തന്റെ അനുഭവക്കുറിപ്പില്‍ പറയുന്നത്, തന്നെ ബലാല്‍സംഗം  ചെയ്യുന്നതിനിടയില്‍  അക്രമികള്‍ ആവര്‍ത്തിച്ചിരുന്ന ന്യായീകരണം, ഒരു ആണ്‍ കുട്ടിയ്‌ക്കൊപ്പം രാത്രിയില്‍ കറങ്ങുന്നത്  ശരിയല്ല എന്ന് ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത് എന്നായിരുന്നുവെന്നാണ്.

1983 ല്‍ തന്റെ ഫോട്ടോ ഉള്‍പ്പെടെ ഇവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കന്യകാത്വത്തേക്കാള്‍ പ്രാധാന്യം തന്റെ ജീവിതത്തിനുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സൊഹൈല; തനിക്ക് വെറുപ്പ്  പുരുഷന്മാരോടല്ലെന്നും, ഇവിടെ നിലനില്‍ക്കുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥയോടാണെന്നും  കുറിച്ചിട്ടു.  സൊഹൈലയുടെ പരാതി അന്വേഷിച്ച മുംബൈ പൊലീസിന്  പ്രതികളെ പിടിക്കാനായില്ലയെന്ന് മാത്രമല്ല , 33 വര്‍ഷങ്ങള്‍ക്കിപ്പുറവും  സൊഹൈല പരാമര്‍ശിച്ച സാമൂഹിക വ്യവസ്ഥിതിയും, മാനസികാവസ്ഥയും , നീതി നിര്‍വഹണ രീതിയും  അതെ മട്ടില്‍ നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.

ഐ ഫോട്ട് ഫോര്‍ മൈ ലൈഫ് ആന്റ് വണ്‍ എന്ന തലക്കെട്ടില്‍ സൊഹൈല കുറിച്ചിട്ടത് കൂട്ടബലാത്സംഗം നശിപ്പിച്ച അവളുടെ ജീവിതവും പിന്നീടുള്ള ഉയര്‍ത്തെഴുന്നേല്‍പ്പുമാണ്. കന്യകാത്വം നശിച്ച പെണ്‍കുട്ടി പിന്നെ ജീവിക്കുന്നതിനേക്കള്‍ നല്ലത് മരിക്കുന്നതാണ് എന്ന കരുതുന്ന സമൂഹത്തിനുമുന്നില്‍ തന്റെ ജീവിതം വരച്ചുകാട്ടി ഇവര്‍.

സ്ത്രീ പീഡനത്തിനെതിരായ നിയമ നിര്‍മ്മാണം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ മുന്നോട്ട് വന്ന വര്‍ഷമാണ് അത് സംഭവിച്ചതെന്ന് ഇവര്‍ പറയുന്നു. 1980ലെ ചൂടുള്ള ജൂലൈമാസത്തില്‍ തന്റെ സുഹൃത്തായ റഷീദിനൊപ്പം ബോംബെയിലെ വീട്ടില്‍ നിന്നും ഏകദേശം ഒന്നരമൈല്‍ അകലെയുള്ള കുന്നിന്‍ ചെരുവില്‍ കാറ്റുകൊള്ളാന്‍ പോയ സൊഹൈലയുടെ ജീവിതം മാറിമറിയുകയായിരുന്നു. അരിവാളുകളുമായി ഇവരെ ആക്രമിച്ച നാലുപേര്‍ രണ്ടുപേരെയും കുന്നിനു മുകളിലേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ക്രൂര പീഡനം.. ഒരാള്‍ എതിര്‍ത്താല്‍ മറ്റേയാള്‍ക്ക് മര്‍ദ്ദനം. ജീവന്‍ എങ്കിലും തിരിച്ചു കിട്ടാനായി രണ്ടുപേരും ശ്രമിച്ചു.  ജീവന്‍ നിലനിര്‍ത്തുക എന്നതു മാത്രമായിരുന്നു തന്റെ ഏക ലക്ഷ്യമെന്ന് സൊഹൈല പറയുന്നു.

പത്തിലേറെ തവണ പീഡിപ്പിക്കപ്പെട്ട ഇവര്‍ ശാരീരികമായും മാനസികമായും തളര്‍ന്നു. ആണ്‍കുട്ടിയുമായി കൂട്ടുകൂടി നടന്ന തന്നെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു അവരുടെ ഉദ്യമം. കൊല്ലാന്‍ ഉദേശ്യമില്ലാതിരുന്നതിനാല്‍ ഇരുവരെയും കുന്നിന്‍ ചെരുവില്‍ ഉപേക്ഷിച്ചു. വീട്ടിലെത്തിയ സൊഹൈല പിതാവിന്റെ സഹായത്തോടെ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനായിരുന്നു പൊലീസിന്റെയും ശ്രമം. സ്ത്രീകള്‍ക്കായി ഇവിടെ ഒരു നിയമം ഇല്ലെന്ന് അന്ന് തിരിച്ചറിഞ്ഞതായി അവര്‍ എഴുതി. പതിനേഴ് വയസ്സില്‍ തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ‘ഭീതി ജനകമായ അനുഭവമായിരുന്നു അത്. എന്നാല്‍ 49 വയസ്സിലെത്തിനില്‍ക്കുമ്പോള്‍ തന്റെ 11 വയസ്സായ കുട്ടിയ്ക്ക് ഇങ്ങനൊന്നു സംഭവിക്കുന്നതാണ് സംഭ്രമജനകമെന്നും ഇവര്‍ പറയുന്നു.  ഉബുണ്ടു എഡ്യൂക്കേഷന്റെ സീനിയര്‍ എഡിറ്ററായി ജോലി ചെയ്യുന്ന ഇവര്‍ ന്യൂയോര്‍ക്കില്‍ എഴുത്തും പ്രസിദ്ധീകരണവുമായി സജ്ജീവമാണ്.


*
ധനുജ വെട്ടത്ത് ജനയുഗം

No comments: