Thursday, March 28, 2013

യുദ്ധകാലത്ത് ഹൃദയത്തിനേറ്റ മുറിവുകള്‍

യുദ്ധം സംഘര്‍ഷങ്ങളുടെ മാത്രം ഭൂമികയല്ല. നിസ്സഹായതയുടെയും വേര്‍പിരിയലുകളുടെയും വേദനയുടെയും സംഗമസ്ഥലികള്‍ കൂടിയാണ്. അവിടെയുയരുന്ന നിലവിളികള്‍ക്കും ഉതിര്‍ന്നുവീഴുന്ന കണ്ണീരിനും കാരണ ഭൂതരായവരാരായിരുന്നാലും, അതിെന്‍റ രാഷ്ട്രീയ കാരണങ്ങളെന്തൊക്കെ തന്നെയായാലും, ആത്യന്തികമായും ദുരിതം പേറേണ്ടിവരിക കുട്ടികളാണ് - മനുഷ്യരാശിയാകെത്തന്നെയാണ്. കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് 1990ല്‍ ബോസ്നിയ - ഹെര്‍സെഗോവിനയില്‍ സെര്‍ബുകളും ക്രോട്ടുകളും മുസ്ലീങ്ങളും ചേര്‍ന്നുള്ള ഭരണമുന്നണി രൂപീകരിക്കപ്പെട്ടത്. എന്നാല്‍ അധികം താമസിയാതെ തന്നെ ഈ മൂന്ന് കക്ഷികളും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും അതേ തുടര്‍ന്ന് ബോസ്നിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്നിയന്‍ - സെര്‍ബ് രാജ്യം രൂപീകരിക്കുന്നതിെന്‍റ ഭാഗമായി 1992 മുതല്‍ 1996 വരെ നീണ്ടുനിന്ന യുദ്ധം തലസ്ഥാനനഗരമായ സരിയേവോയെ ഉപരോധത്തിലാക്കി. ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ആ ഉപരോധത്തില്‍ നിഷ്കളങ്കരും നിസ്സഹായരുമായ സരയേവോ ജനതയ്ക്കുനേരെ അതിക്രൂരമായ ആക്രമണമാണ് ബോസ്നിയന്‍ സൈന്യം അഴിച്ചുവിട്ടത്. ഈ ക്രൂരതകള്‍ക്ക് സാക്ഷ്യംവഹിച്ച 11കാരിയായ സ്ലാറ്റ ഫിലിപ്പോവിച്ച് യുദ്ധപശ്ചാത്തലത്തിലെഴുതിയ ഡയറിക്കുറിപ്പുകള്‍ ആന്‍ ഫ്രാങ്കിനുശേഷം ലോകം വായിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.

""സരയേവോയിലെ ആന്‍ ഫ്രാങ്ക്"" എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ലാറ്റാ ഫിലിപ്പോവിച്ച് 1991 സെപ്തംബര്‍ മുതലാണ് ഡയറി എഴുതിത്തുടങ്ങുന്നത്. തുടക്കത്തില്‍ സ്വന്തം സന്തോഷങ്ങളെക്കുറിച്ചും ബാലികാസഹജമായ തന്റെ നൈമിഷിക കുതൂഹലങ്ങളെക്കുറിച്ചുമാണ് എഴുതിയത്. പിന്നീടങ്ങോട്ട് യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അവസ്ഥയില്‍ അവള്‍ തന്നെ തീരുമാനിക്കുന്നു, ഇനി തന്നെക്കുറിച്ച് എഴുതുന്നില്ല. പകരം യുദ്ധത്തെക്കുറിച്ചും മരണം, മുറിവ്, ഷെല്ലുകള്‍, സങ്കടം, ദുഃഖം എന്നിവയെക്കുറിച്ചുമാണ് ഇനി എഴുതുക. തന്റെ ചത്തുപോയ പ്രിയപ്പെട്ട സ്വര്‍ണ മല്‍സ്യത്തിന്റെ പേരായ "മിമ്മി" എന്നാണ് അവള്‍ തന്റെ ഡയറിയെ അഭിസംബോധന ചെയ്യുന്നത്. രാഷ്ട്രീയമെന്തെന്ന് അവള്‍ക്കറിയില്ല. രാഷ്ട്രീയത്തില്‍ താല്‍പര്യവുമില്ല. എന്നാല്‍ അ വളുടെ ഡയറിക്കുറിപ്പുകളില്‍ രാഷ്ട്രത്തിലെ കലുഷിതമായ യുദ്ധാന്തരീക്ഷത്തിന്റെ സങ്കീര്‍ണമായ വിവരണങ്ങളില്‍ തന്റെ രാജ്യത്തെ യുദ്ധ സംഘര്‍ഷങ്ങളിലേക്ക് നയിച്ച രാഷ്ട്രീയമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്. ദുബ്രാവ്നിക്കില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ സഹായാഭ്യര്‍ത്ഥന ടിവിയില്‍ കാണുമ്പോള്‍, സ്ലാറ്റ മധുര പലഹാരങ്ങളും ചോക്ലേറ്റുകളും നോട്ടുപുസ്തകങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ, യുദ്ധംമൂലം സ്കൂളില്‍ പോകാനും കളിക്കാനും കുട്ടിക്കാലം ആസ്വദിക്കാനും കഴിയാത്ത ഒരു കുട്ടിക്കുവേണ്ടി സമ്മാനപ്പൊതിയായി എത്തിച്ചുകൊടുക്കുന്നുണ്ട്. സരയേവോയില്‍ അപ്പോള്‍ യുദ്ധാന്തരീക്ഷമെത്തിയിട്ടുണ്ടായിരുന്നില്ല. അവിടെ സമാധാനമാണുള്ളതെന്ന ബോധ്യം വരുത്താനായി സ്ലാറ്റയെ പിതാവ് ഐക്യരാഷ്ട്ര സമാധാന സേനയുടെ കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി അവിടെ സമാധാനത്തിന്റെ നീലപ്പതാക പാറിക്കളിക്കുന്നത് കാട്ടിക്കൊടുക്കുന്നു. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

1992 മാര്‍ച്ച് 5ന് സരയേവോയിലും കാര്യങ്ങള്‍ കുഴപ്പത്തിലാവുന്നു. ബ്രെഡുപോലും കിട്ടാതെ ആളുകള്‍ തെരുവിലിറങ്ങുന്നു. റേഡിയോയില്‍ ""ചരിത്രം അതിെന്‍റ നിര്‍മ്മിതിയിലാണെ""ന്ന് ആ നിലയത്തിന്റെ ചീഫ് എഡിറ്റര്‍ പറയുന്നത് കേള്‍ക്കുന്നു. യുദ്ധത്തിനെതിരെ ജനങ്ങള്‍ തെരുവിലണിചേരുന്നു; അതേക്കുറിച്ച് സ്ലാറ്റ കുറിച്ചിട്ടതിങ്ങനെയാണ്: ""ഇന്നലെ അണിചേര്‍ന്ന ആ പദയാത്രയെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. അത് യുദ്ധത്തേക്കാള്‍ വലുതും കരുത്തുറ്റതുമാണ്. ജനങ്ങളാണ് വിജയിക്കേണ്ടത്. യുദ്ധമല്ല. യുദ്ധത്തിന് മനുഷ്യത്വവുമായി യാതൊരു ബന്ധവുമില്ല"". യുദ്ധത്തിന്റെ പ്രകമ്പനങ്ങള്‍ക്കിടയിലും അവര്‍ "വാസോമിസ്കിന്‍" എന്ന തെരുവിന് ""ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പിെന്‍റ അടയാളം"" എന്നു പേരിടുന്നു. യുദ്ധകാലത്തെ കുട്ടി എന്താണെന്നതിന് സ്ലാറ്റയുടെ നിര്‍വചനമിതാണ്: ""സ്കൂളിന്റെ കൗതുകങ്ങളും ആവേശങ്ങളും കിട്ടാത്ത, കളിക്കാന്‍ സാധിക്കാത്ത, കൂട്ടുകാരില്ലാത്ത, സൂര്യനെയും കിളികളെയും പ്രകൃതിയെയും കാണാന്‍ കഴിയാത്ത, അല്‍പം പാല്‍പ്പൊടി മാത്രം കിട്ടാറുള്ള കുട്ടി.ചുരുക്കിപ്പറഞ്ഞാല്‍ ബാല്യം നഷ്ടമായ കുട്ടി"". ലോകത്തെവിടെയും ഏതു ദേശത്തെയും യുദ്ധകാലത്തിലൂടെ കടന്നുപോകുന്ന കുട്ടിയുടെ ബാല്യമിതാണെന്ന് ആന്‍ ഫ്രാങ്കിെന്‍റ ഡയറിക്കുറിപ്പും നമ്മെ ഓര്‍മപ്പെടുത്തുന്നു. ഒരു തെറ്റും ചെയ്യാത്ത, യുദ്ധത്തിന്റെ രാഷ്ട്രീയമെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍ക്ക് യുദ്ധം നല്‍കുന്നത്, മരണഭീതിയ്ക്കും അതീതമായ, ഓരോ കോശത്തിലും ഷെല്ലിെന്‍റ ചീളുകള്‍ തറഞ്ഞ് ചോര വാര്‍ക്കുന്ന മുറിവുപോലെ നിറയുന്ന അനുഭവങ്ങളാണ്. യുദ്ധത്തിനിടയില്‍ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനും കൂട്ടുകാരിയും കൊല്ലപ്പെടുന്നു. അമ്മാവന് കാല്‍ നഷ്ടപ്പെടുന്നു. അടുപ്പമുള്ളവരൊക്കെ അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നു. വേണ്ടപ്പെട്ടവരുടെ മരണം അവളെ തളര്‍ത്തുന്നു. ""യുദ്ധകാലത്ത് കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ പലരും മരിച്ചുപോകും. പക്ഷേ അതൊന്നും നമ്മള്‍ അറിഞ്ഞുകൊള്ളണമെന്നില്ല"". വേണ്ടപ്പെട്ടവര്‍ വിട്ടുപോയ കാര്യം വളരെ നാള്‍ കഴിഞ്ഞാവും അറിയുക. അങ്ങനെ യുദ്ധം ഓരോരുത്തരെയും വെവ്വേറെ വൃത്തത്തിലൊതുക്കുന്നു; പുറംലോകത്തില്‍നിന്നുള്ള എല്ലാ ബന്ധങ്ങളെയും വിച്ഛേദിക്കുന്നു. ഇടതടവില്ലാതെയുള്ള ഷെല്ലാക്രമണ സമയത്ത്, ദുര്‍ഗന്ധപൂരിതമായ നിലവറയില്‍,വെള്ളവും വെളിച്ചവുമില്ലാതെ, തുച്ഛമായ ഭക്ഷണംകൊണ്ട് ഏറെ ദിവസം കഴിയേണ്ടിവന്നതിനെക്കുറിച്ച് അവള്‍ പറയുന്നു:

""യുദ്ധം എല്ലാ ആധുനിക സൗകര്യങ്ങളോടെയും ജീവിച്ച മനുഷ്യരെ മധ്യകാല യുഗത്തിലേക്ക് തള്ളിവിടുന്നു. അതുവരെ ഷവറില്‍ കുളിച്ചിരുന്നവര്‍ക്ക് കൂജ ഉപയോഗിക്കേണ്ടിവരും. മാസങ്ങളായി വൈദ്യുതിയില്ലാതിരിക്കുകയും വെള്ളം വരുന്ന വഴികളെല്ലാം തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍ പാത്രങ്ങളും വസ്ത്രങ്ങളും എങ്ങനെയെങ്കിലും വൃത്തിയാക്കേണ്ടതായി വരുന്നു. ഗ്യാസില്ലാതെ, ഭക്ഷണം വേവിക്കാതെ കഴിക്കേണ്ടിവരുന്നു. ""അങ്ങനെ തികച്ചും ഒരു പ്രാകൃത ജീവിതം നയിക്കേണ്ടിവരുന്നു"". യുദ്ധത്തിന്റെ വിഭജനത്തെ സ്ലാറ്റ വേദനയോടെ വരച്ചിടുന്നുണ്ട്. മുമ്പ് സെര്‍ബുകളെയും ക്രോട്ടുകളെയും മുസ്ലീങ്ങളെയും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ യുദ്ധം സെര്‍ബുകള്‍ക്കുമേല്‍ "ട" എന്നും ക്രോട്ടുകള്‍ക്കുമേല്‍ "ഇ" എന്നും മുസ്ലീങ്ങള്‍ക്കുമേല്‍ "ങ" എന്നുമുള്ള അക്ഷരങ്ങള്‍ പതിപ്പിച്ചിരിക്കുന്നു. ഒടുവില്‍ യുദ്ധത്തിനു നിദാനമായ രാഷ്ട്രീയക്കളികള്‍ സ്ലാറ്റ തിരിച്ചറിയുന്നു ""പിള്ളേര്‍ (രാഷ്ട്രീയക്കാര്‍ -ഗശറെ) ശരിക്കും കളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍, കുട്ടികള്‍ക്ക് കളിക്കാന്‍ കഴിയാത്തത്"". ഇങ്ങനെ യുദ്ധക്കൊതിയന്‍മാരെ അവള്‍ കളിയാക്കുന്നുമുണ്ട്. നിരാശയുടെ വക്കോളമെത്തുന്ന ഒരവസരത്തില്‍ സ്ലാറ്റയെന്ന ഈ 11 കാരി ""ഇതെല്ലാം സഹിച്ച് ജീവിക്കുന്നതെന്തിന്... പകരം ഒരു ചരടെടുത്ത്.... അതുകൊണ്ട് ജീവിതം അവസാനിപ്പിച്ചാലോ?"" എന്നുവരെ ചിന്തിച്ചു പോകുന്നുണ്ട്.

യുദ്ധമവസാനിക്കുമ്പോഴേക്കും സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. അവള്‍ തന്റെ ഡയറിക്കുറിപ്പുകള്‍ ടീച്ചര്‍ക്ക് സമര്‍പ്പിച്ചു. ഒടുവില്‍ അത് പുസ്തകമായി പ്രകാശനം ചെയ്യപ്പെട്ടു. പത്രക്കാരും ടിവിക്കാരും അവളെ കാണാന്‍ വീട്ടിലെത്തുന്നു. അങ്ങനെ ആന്‍ ഫ്രാങ്കിനുശേഷം ഒരിക്കല്‍കൂടി നമ്മള്‍ യുദ്ധത്തിന്റെ ക്രൂരമുഖം വായിച്ചറിയുന്നു, സ്ലാറ്റയുടെ ഡയറിക്കുറിപ്പിലൂടെ, അഥവാ സരയേവോയിലെ ഒരു കുട്ടിയുടെ ജീവിതത്തിലൂടെ. അങ്ങേയറ്റം നിന്ദ്യവും ക്രൂരവുമായ ആക്രമണങ്ങളാണ് സരയേവോയിലെ ജനതയ്ക്ക് യുദ്ധംകാരണം നേരിടേണ്ടിവന്നത്. യുദ്ധത്തെ നേരിട്ടനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത നമ്മള്‍ മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഏത് പടപ്പുറപ്പാടിനെ നേരിടാനും ഈ കൊച്ചുകുട്ടിയുടെ കുറിപ്പുകള്‍ കരുത്തേകും. പുസ്തക പ്രസാധനരംഗത്ത് തികച്ചും വ്യത്യസ്തമായ ശൈലിയും വ്യക്തമായ നിലപാടുകളുമുള്ള സമതയുടെ സുധീരമായ ഈ കാല്‍വെയ്പിന് അഭിനന്ദനങ്ങള്‍, ഒപ്പം കൃതി പരിഭാഷപ്പെടുത്തിയ രാജന്‍ തുവ്വാരയ്ക്കും.

*
കെ ആര്‍ മായ ചിന്ത വാരിക 29 മാര്‍ച്ച് 2013

No comments: