Friday, February 17, 2012

പാവം ഭാരതഹൃദയം

'ലോകം സന്തോഷഭരിതം; സംതൃപ്തിയില്‍ മുന്നില്‍ ഇന്ത്യക്കാര്‍' എന്ന തലക്കെട്ടില്‍ 'മംഗളം' പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. വാര്‍ത്ത ഇങ്ങനെ തുടരുന്നു: ''സാമ്പത്തികമാന്ദ്യവും പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും സന്തോഷത്തിന്റെ ആഗോളഗ്രാഫ് ഉയര്‍ച്ചയിലേയ്ക്ക്. 2007-നെ അപേക്ഷിച്ച് ലോകം കൂടുതല്‍ സന്തോഷഭരിതമാണെന്നാണ് റിപ്പോര്‍ട്ട്. സന്തോഷിക്കാന്‍ നമുക്കുമുണ്ട് കാരണങ്ങള്‍. സംതൃപ്തജീവിതം നയിക്കുന്നവരുടെ മുന്‍പന്തിയില്‍ ഇന്ത്യക്കാരുമുണ്ടത്രേ.''

തലക്കെട്ടു കണ്ടാല്‍ അങ്ങനെ തോന്നുമെങ്കിലും ഇന്ത്യ സന്തോഷക്കാരില്‍ ഒന്നാം സ്ഥാനത്തല്ല. അമ്പത്തൊന്നു ശതമാനവും സംതൃപ്തരായ ഇന്തൊനേഷ്യക്കാരാണ് അവരില്‍ മുമ്പന്‍. തൊട്ടടുത്താണ് ഇന്ത്യയുടേയും മെക്‌സിക്കോയുടേയും സ്ഥാനം. നാല്‍പ്പത്തിമൂന്ന് ശതമാനം.

എന്നാലും അത്ഭുതപ്പെടാതിരിക്കാനാവില്ല. സാമ്പത്തികശക്തികളായ അമേരിക്ക, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനം നമ്മുടെ എത്രയോ താഴെയാണ്! സന്തോഷം വില കൊടുത്ത് വാങ്ങാനാവുകയില്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണോ ഇപ്‌സോസ് ഗ്ലോബല്‍ എന്ന സംഘടന പുറത്തുവിട്ട ഈ കണക്കുകള്‍?

ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങള്‍ സ്വര്‍ഗ്ഗത്തിന്റെ പര്യായങ്ങളാണ്. ഇന്ത്യ വിട്ടുപോയവര്‍ തിരിച്ചുവരാന്‍ മടിക്കുന്നത് പലപ്പോഴും പുറംരാജ്യത്തെ സൗകര്യങ്ങളും സുഖങ്ങളും സമ്പന്നതയും ശീലിച്ചുപോയതുകൊണ്ടാണ്. ഇനിയും പുറത്തേയ്ക്കു പോവണമെന്നു മാലയിട്ടിരിക്കുന്നവര്‍ അവിടത്തെ കഥകള്‍ കേട്ട് മോഹിതമനസ്‌കരായവരാണ്. ''സോവിയറ്റെന്നൊരു നാടുണ്ടത്രേ, പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം'' എന്ന് മനോരാജ്യം കണ്ട നാണി ഒരു കാലത്ത് നമുക്കൊക്കെ ഒരു തമാശയായിരുന്നു. പക്ഷേ ഇന്ന് എത്ര പേരുണ്ട് അങ്ങനെ ആശിക്കാതെ?
ഇവിടെ ഒന്നും നേരെയാവില്ല എന്ന് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചവരാണ് നമ്മള്‍. ഈയിടെ ഒരു ഗായിക ഇന്ത്യയില്‍ ജനിച്ചതു തന്നെ മുജ്ജന്മ പാപം കൊണ്ടാണെന്ന് ഒരു പ്രശസ്തഗായകന്‍ പറയുകയുണ്ടായല്ലോ. ഇനി ആ പാട്ടുകാരിക്ക് നാശത്തിന്റെ വഴി മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം ഇടനെഞ്ചുപൊട്ടി വിലപിച്ചു. തന്നെ സ്‌നേഹിച്ചുവളര്‍ത്തി ലോകപ്രശസ്തനാക്കിയത് അതേ ഇന്ത്യാമഹാരാജ്യത്തിലെ കേരളം എന്ന നരകത്തില്‍പ്പിറന്ന കൊടുംപാപികളായ മലയാളികളാണെന്ന് അദ്ദേഹം മറന്നേപോയി. അത് അദ്ദേഹത്തിന്റ ചെട്ടിമിടുക്ക് എന്നു വെച്ചാല്‍ മതി.

ശരിയാണ്. പുറംരാജ്യത്തെ സംവിധാനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അസൗകര്യങ്ങളുടേയും അപ്രിയങ്ങളുടേയും നടുവിലാണ് നമ്മുടെയൊക്കെ ജീവിതം. എത്ര രാജ്യസ്‌നേഹമുണ്ടെങ്കിലും അത് നമ്മള്‍ മറച്ചുവെച്ചിട്ട് കാര്യമില്ലല്ലോ. കൂട്ടുകാരന് തൃപ്തിയാവില്ലെങ്കിലും എങ്ങനെയോ ഇങ്ങനെയൊക്കെ ജീവിച്ചുപോവുന്നു എന്നു പറഞ്ഞ് അയാളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്.

ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഒരിക്കല്‍ പുതിയ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു. നിത്യജീവിതത്തില്‍ നമുക്കുള്ള ബുദ്ധിമുട്ടുകള്‍ എന്താണെന്നു വെച്ചാല്‍ അതിനേക്കുറിച്ച് കോര്‍പറേഷന് പരാതി കൊടുക്കുക. വൈകാതെ നടപടിയുണ്ടാവും എന്നായിരുന്നു അറിയിപ്പ്. അതിനെ പരാമര്‍ശിച്ച് ബിസി ബീയുടെ 'റൗണ്ട് ആന്‍ഡ് എബൗട്ട്' എന്ന കോളത്തില്‍ ഒരു ദിവസം ഇങ്ങനെ വന്നു. ബിസി ബീയുടെ ഭാര്യ പറയുന്നു: നമ്മള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. കോര്‍പറേഷന് പരാതിയെഴുതിക്കൊടുക്കാം. അപ്പോള്‍ ബിസി ബീ ചോദിക്കുന്നു: എന്തിനേപ്പറ്റിയാണ് പ്രിയതമേ, നമ്മള്‍ പരാതി എഴുതിക്കൊടുക്കുക? എന്നും അര്‍ദ്ധരാത്രി മൂന്നു മണിക്കും മൂന്നരമണിക്കുമിടയ്ക്ക് നമുക്ക് വെള്ളം കിട്ടുന്നുണ്ടല്ലോ, ബെസ്റ്റ് ബസ്സുകള്‍ സ്റ്റോപ്പില്‍നിന്ന് അര ഫര്‍ലോങ്ങ് അകലെ കൃത്യമായി നിര്‍ത്തുന്നുണ്ടല്ലോ, കുറച്ചു വൈകിയാണെങ്കിലും ലോക്കല്‍ ട്രെയ്‌നുകള്‍ എത്തുന്നുണ്ടല്ലോ .... പിന്നെ എന്തിനേക്കുറിച്ചാണ് നമ്മള്‍ പരാതി കൊടുക്കുക?

ബിസി ബീയുടെ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന കറുത്ത ഹാസ്യം കാണാതെ വയ്യെങ്കിലും ജീവിക്കുന്ന പരിസരങ്ങളോട് സന്ധിയാവാനുള്ള നമ്മുടെ ജന്മവാസനയും നമുക്കതില്‍ ദര്‍ശിയ്ക്കാനാവും. എത്ര ദുരിതപൂര്‍ണ്ണമായ ചുറ്റുപാടുകളോടും വൈകാതെ നമ്മള്‍ പൊരുത്തപ്പെടുകയും ചിലപ്പോള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുക പോലും ചെയ്യുന്നു.

എന്‍ വി കൃഷ്ണവാരിയരുടെ ഒരു കവിതയുണ്ട്: 'മിഷണറി'. അജ്ഞാനച്ചെളിക്കുണ്ടില്‍പ്പെട്ടു കിടക്കുന്ന ജനങ്ങള്‍ക്കു വിജ്ഞാനം നല്‍കാന്‍ ഒരു മിഷണറി ഇന്ത്യയിലെത്തി. സായ്പ്പ് പള്ളിയും പള്ളിക്കൂടവും ആശുപത്രിയും പണിത് ഈശോവിന്റെ കാരുണ്യത്തേക്കുറിച്ച് പ്രഭാഷണവും തുടങ്ങി. പക്ഷേ അതൊന്നും ഏശുന്നില്ല. ഈ കൊടുംദാരിദ്ര്യത്തിലും ഇന്ത്യക്കാര്‍ സംതൃപ്തര്‍. അതിന്റെ രഹസ്യമന്വേഷിച്ച് അയാള്‍ ഇറങ്ങിനടക്കാന്‍ തുടങ്ങി. അവര്‍ രാവിലെ ഹരിനാമകീര്‍ത്തനം കേള്‍ക്കുന്നു, ഉച്ചയ്ക്ക് രാമായണം കേള്‍ക്കുന്നു, രാത്രി ശ്രീകൃഷ്ണചരിതം കേള്‍ക്കുന്നു. ''ക്ഷാമവും രോഗങ്ങളും ദുഃഖവുമജ്ഞാനവും പ്രേമരൂപനാമീശന്‍ കല്‍പ്പിച്ചതെന്നായ് നണ്ണി, കര്‍മ്മത്തില്‍ വിശ്വാസമാ,ര്‍ന്നിനിയുണ്ടാകും ജന്മം നന്നാമെന്നോ, ര്‍ത്തൊക്കെയുമെന്നെന്നും പൊറുക്കുക, അല്‍പത്താല്‍ സന്തോഷിക്കു, കല്ലലില്‍ക്കുലുങ്ങായ്ക, ആര്‍ഷഭൂസംസ്‌കാരമിതാശ്ചര്യമേറ്റീ സായ്പില്‍.'' അസംതൃപ്തരെ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സായ്പ് ദൗത്യം അവസാനിപ്പിച്ച് മടങ്ങിപ്പോയി.

സായിപ്പിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ കൂട്ടുകാരന്‍ വേണുവിന് ഒരു ജര്‍മ്മന്‍ അതിഥിയുണ്ടായിരുന്നു. ക്ലൗസ് വെന്റ്. ഇന്ത്യയില്‍ കുറേ ചുറ്റിക്കറങ്ങി ബോംബെയില്‍ എത്തിയതായിരുന്നു മറ്റു രണ്ടു കൂട്ടുകാരോടൊപ്പം. ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആകര്‍ഷിച്ച കാഴ്ച എന്താണെന്ന് വേണു അയാളോടു ചോദിച്ചു. മറുപടി ഇങ്ങനെ: ഇന്ത്യയില്‍ ദാരിദ്ര്യമുണ്ട്. കീറിപ്പറിഞ്ഞ ഉടുപ്പുകള്‍ കണ്ടാല്‍ത്തന്നെ അത് പ്രകടമാണ്. പക്ഷേ ഒരു ചെറിയ തീക്കുണ്ഡമുണ്ടാക്കി അതിനു ചുറ്റും കുന്തിച്ചിരുന്നു ചായ നുണയുന്ന അവരുടെ മുഖത്തു തെളിയുന്ന സംതൃപ്തിയും സന്തോഷവും ഞാന്‍ യൂറോപ്പില്‍ ഒരിക്കലും കണ്ടിട്ടില്ല. കല്‍ക്കത്തയിലെ തെരുവുകളില്‍ പൈപ്പിനു താഴെ പല്ലുതേപ്പും കുളിയും നടത്തുന്നവരുടേയും അല്‍പവസ്ത്രധാരികളായി തണുപ്പില്‍ ചൂളുന്നവരുടേയും മുഖത്തു തെളിയുന്ന സംതൃപ്തിയുടെ രഹസ്യം മനസ്സിലാവുന്നേയില്ല. യൂറോപ്പിലുള്ള ഞാന്‍ ഇങ്ങനെയുള്ള ഒരു നിമിഷത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാണ്. പടിഞ്ഞാറന്‍ നാടുകളില്‍ ഇത്തരം കറ കളഞ്ഞ സന്തോഷം ഞാന്‍ ആരുടെ മുഖത്തും കണ്ടിട്ടില്ല.
ജീവിതത്തെ ഇത്രമേല്‍ അനാസക്തരായി കാണുന്ന ഒരു ജനത ഇന്ത്യയിലല്ലാതെ വേറെ എവിടെയെങ്കിലും ഉള്ളതായി അറിവില്ല. അത് പുസ്തകം വായിച്ച് ഉണ്ടാക്കിയെടുത്തതുമല്ല. വേദാന്തികള്‍ കാലങ്ങളോളം പഠിച്ചും മനനം ചെയ്തും സന്യസിച്ചും ഉണ്ടാക്കിയെടുക്കുന്ന ദാര്‍ശനികത്വം അവര്‍ അതൊന്നും കൂടാതെ അനായാസേന ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. ആ കഴിവാണ് സര്‍വ്വേയില്‍ നമ്മളെ മുന്‍പന്തിയിലാക്കിയത്.

റോഡ് ദ്വീപിലെ ബ്രൗണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ മൈക്കേല്‍ ടിബ്‌സിന്റെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ നടന്നത്. ഓരോ രാജ്യത്തുനിന്നും നൂറു പേരെ തിരഞ്ഞെടുത്തായിരുന്നു സര്‍വ്വേ. ഇന്ത്യയില്‍ അവരില്‍ 98 പേരും സന്തോഷത്തിന്റെ അളവ് 10-ല്‍ 10 എന്നാണത്രേ രേഖപ്പെടുത്തിയത്. പലരും ദൈവം തന്നെ രക്ഷിക്കും എന്നുറപ്പിക്കുമ്പോള്‍ അവരിലൊരാള്‍ തന്റെ രക്ഷകനായി കണ്ടത് മഹേന്ദ്രസിങ്ങ് ധോണിയെ ആണത്രേ. അത്രത്തോളം വായിച്ചപ്പോള്‍ അറിയാതെ പാവം എന്നു പറഞ്ഞുപോയി.

അപ്പോള്‍ സുഗതകുമാരിയുടെ 'പാവം മാനവഹൃദയം' ഓര്‍മ്മ വരികയും ചെയ്തു. 'ഒരു താരകയെ കാണുമ്പോഴതു രാവു മറക്കും പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും പാല്‍ച്ചിരി കണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും'' എന്നാണല്ലോ അവര്‍ പറഞ്ഞത്.

സുഗതകുമാരി പറഞ്ഞത് ആഗോളമാനവന്റെ കാര്യമാണ്. എന്‍ വി യുടെ മിഷണറി കണ്ടെത്തിയത് ഇന്ത്യക്കാരന്റെ മനസ്സാണ്. ജര്‍മ്മന്‍ സായിപ്പുമാരെ അത്ഭുതപ്പെടുത്തിയതും അതുതന്നെ. ഇന്തൊനേഷ്യയിലും മെക്‌സിക്കോയിലും സാങ്കേതികസൗകര്യങ്ങള്‍ സന്തോഷത്തിന് മാറ്റുകൂട്ടുന്നുണ്ടാവാം. ഇന്ത്യയില്‍ അതൊന്നും കൂടാതെ സന്തോഷിക്കുന്നവരാണ് നമ്മള്‍. അത് ചില്ലറ അനുഗ്രഹമല്ല താനും.

അപ്പോള്‍ ആ അനുഗ്രഹം ലഭിച്ച അപൂര്‍വ്വജനതയുടെ പേരില്‍ നമ്മള്‍ കൂടുതല്‍ സന്തോഷിക്കേണ്ടതുമാണല്ലോ.

*
അഷ്ടമൂര്‍ത്തി ജനയുഗം 17 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'ലോകം സന്തോഷഭരിതം; സംതൃപ്തിയില്‍ മുന്നില്‍ ഇന്ത്യക്കാര്‍' എന്ന തലക്കെട്ടില്‍ 'മംഗളം' പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. വാര്‍ത്ത ഇങ്ങനെ തുടരുന്നു: ''സാമ്പത്തികമാന്ദ്യവും പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും സന്തോഷത്തിന്റെ ആഗോളഗ്രാഫ് ഉയര്‍ച്ചയിലേയ്ക്ക്. 2007-നെ അപേക്ഷിച്ച് ലോകം കൂടുതല്‍ സന്തോഷഭരിതമാണെന്നാണ് റിപ്പോര്‍ട്ട്. സന്തോഷിക്കാന്‍ നമുക്കുമുണ്ട് കാരണങ്ങള്‍. സംതൃപ്തജീവിതം നയിക്കുന്നവരുടെ മുന്‍പന്തിയില്‍ ഇന്ത്യക്കാരുമുണ്ടത്രേ.''

തലക്കെട്ടു കണ്ടാല്‍ അങ്ങനെ തോന്നുമെങ്കിലും ഇന്ത്യ സന്തോഷക്കാരില്‍ ഒന്നാം സ്ഥാനത്തല്ല. അമ്പത്തൊന്നു ശതമാനവും സംതൃപ്തരായ ഇന്തൊനേഷ്യക്കാരാണ് അവരില്‍ മുമ്പന്‍. തൊട്ടടുത്താണ് ഇന്ത്യയുടേയും മെക്‌സിക്കോയുടേയും സ്ഥാനം. നാല്‍പ്പത്തിമൂന്ന് ശതമാനം.