Monday, February 13, 2012

നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍, അന്ന് നിലനിന്നിരുന്ന മുതലാളിത്തത്തിന്റെ വിജയാഹ്ളാദ മനോഭാവമെല്ലാം അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ സുദീര്‍ഘ മുതലാളിത്ത പ്രതിസന്ധിയോടെ, മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു ബാങ്കര്‍ എഴുതിയപോലെ, "മുതലാളിത്തത്തിന് ശരിക്കുമൊരു മാര്‍ക്സിസ്റ്റ് പ്രതിസന്ധി'' തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത് എന്ന് അംഗീകരിക്കപ്പെടുകയാണ്.

19-ാം നൂറ്റാണ്ടിലെ തത്വശാസ്ത്രമാണ് മാര്‍ക്സിസമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയും അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ സമകാലീന മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധിയെ വിശകലനം ചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം ആ മാര്‍ക്സിസമാണെന്ന് വീണ്ടും തെളിയിയ്ക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്സിസം ഇപ്പോഴും നിലകൊള്ളുന്നു.

സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുള്ള സിദ്ധാന്തത്തിന്റെ അനുഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്; ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തത്തെ കാലോചിതമാക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്സിസത്തെ വീക്ഷിയ്ക്കേണ്ടത്. ക്രമമായി അവതരിപ്പിയ്ക്കുക മാത്രം ചെയ്യേണ്ടുന്ന, വ്യാഖ്യാനിയ്ക്കുക മാത്രം ചെയ്യേണ്ടുന്ന ജഡമായ വിജ്ഞാനസംഹിതയല്ല മാര്‍ക്സിസം. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ് ശൈലിയിലുള്ള മാര്‍ക്സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ളാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്സിസം വീക്ഷിയ്ക്കപ്പെട്ടത്. ഈ ക്ളാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിയ്ക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.

21-ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്.

II

ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലുള്ള സാമ്രാജ്യത്വത്തിന്റെ അസ്തിത്വത്തെ, സമകാലീന ലോകത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളണികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്‍പനത്തിന്നപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നുവെന്നതും അതിനുപകരം സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളെ, സാമ്രാജ്യത്വത്തിന്റെ അന്തഃസത്തയും ഉള്ളടക്കവും അപ്രത്യക്ഷമായിത്തീര്‍ന്നതായി തെറ്റിദ്ധരിയ്ക്കുന്നുവെന്നതും ആണ് ഈ വാദത്തിലടങ്ങിയിട്ടുള്ള പ്രശ്നം.

മൂലധനത്തിന്റെ കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ്ങ് മൂലധനവും വ്യവസായ മൂലധനവും തമ്മിലുള്ള സംലയനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഫലമായിയുണ്ടായ ഫിനാന്‍സ് മൂലധനത്തിന്റെ ഉയര്‍ച്ചയേയും അടിസ്ഥാനപ്പെടുത്തിയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന്‍ വിശകലനം നടത്തിയത്. ഫിനാന്‍സ് മൂലധനത്തിന്റെ ഈ ദേശീയ സംഘാതങ്ങള്‍, അവയിലെ ദേശരാഷ്ട്രങ്ങളുടെ സഹായത്തോടുകൂടി, സാമ്രാജ്യത്വത്തില്‍ ചെന്നെത്തി - ദരിദ്ര രാജ്യങ്ങളുടെ വിഭവങ്ങളേയും വിപണികളേയും നിയന്ത്രിച്ചുകൊണ്ടാണത്. തങ്ങളുടെ സ്വാധീനമേഖലകളെ വിഭജിക്കുന്നതിനെയും പുനര്‍വിഭജിക്കുന്നതിനെയും സംബന്ധിച്ച് ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള, സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള മല്‍സരങ്ങളിലേയ്ക്കാണത് നയിച്ചത് - ലോകമഹായുദ്ധങ്ങള്‍ പോലെയുള്ള യുദ്ധങ്ങള്‍ക്ക് അത് കാരണമായിത്തീര്‍ന്നു.

ലെനിന്റെ കാലത്തിനുശേഷം എങ്ങിനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് രൂപംകൊണ്ട ഫിനാന്‍സ് മൂലധനത്തിന് പക്ഷേ, ഇന്ന് ദേശീയരൂപം ഒട്ടുമില്ല. രാഷ്ട്രാന്തരീയ ബാങ്കുകള്‍ക്കും ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുകള്‍ക്കും ഇന്ന് ആഗോള പ്രവര്‍ത്തനമേഖലയാണുള്ളത്. വളരെവേഗത്തില്‍ ഊഹക്കച്ചവടപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി അവ, അളവറ്റ മൂലധനം രാജ്യങ്ങള്‍ക്കപ്പുറത്തേക്കുള്ള വിപണികളിലേക്ക് ദൈനംദിനം ഒഴുക്കിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലനക്ഷമതയുണ്ട്; ചലിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഏതെങ്കിലും ചില പ്രത്യേക വ്യവസായങ്ങളില്‍ മാത്രമായി അത് തളയ്ക്കപ്പെട്ടു കിടക്കുകയല്ല; ലോകവിപണിയെ ശത്രുതാപരമായ ബ്ളോക്കുകളായി തിരിയ്ക്കുക എന്ന താല്‍പര്യവും അതിന്നില്ല. ആഗോളതലത്തില്‍ ഉദ്ഗ്രഥിതമായ ഒരു വിപണിയുണ്ടാവണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലന സ്വാതന്ത്യ്രം ഉണ്ടായിരിക്കണം എന്നും ആണ് ഇന്നത് ആവശ്യപ്പെടുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ പ്രക്രിയയെ നയിയ്ക്കുന്ന ശക്തി അതാണ്.

സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതകള്‍ അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തിമടക്കിയിരിക്കുന്നു. എന്നാല്‍, സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിന്നര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കല്‍പനകള്‍ക്കുകീഴില്‍ സാമ്രാജ്യത്വം പ്രത്യേകിച്ചും വിഷമയമായ ഒരു രൂപം ആര്‍ജ്ജിച്ചിരിക്കുന്നുവെന്ന് പറയാം. അമേരിക്കയുടെ നേതൃത്വത്തിന്നുകീഴില്‍ പ്രധാന സാമ്രാജ്യത്വശക്തികളെല്ലാം ചേര്‍ന്ന് ഒരു ബ്ളോക്ക് ഉണ്ടാക്കിയിരിക്കുകയാണ്. പുത്തന്‍ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണത്തിന്നും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വത്തിനും നേര്‍ക്ക് എന്തെങ്കിലും വെല്ലുവിളി ഉയര്‍ന്നുവരികയാണെങ്കില്‍ ആ വെല്ലുവിളിയെ ഇല്ലാതാക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ സമ്പദ്വ്യവസ്ഥയുടെയും പങ്ക് വളരെ നിര്‍ണായകമാണ്.
സമകാലിക മുതലാളിത്തത്തിന്‍കീഴില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഇക്കാര്യം ദൃശ്യമാണ്. 2007-08 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധി, വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ഫിനാന്‍സ് - ആസ്തി - വിലക്കയറ്റക്കുമിളകളിലൂടെയുള്ള കൊള്ളകളിലൂടെ ഉണ്ടാക്കപ്പെട്ടതാണ്. ഈ പ്രതിസന്ധിയുടെ ഉടനെയുണ്ടായ പ്രത്യാഘാതമെന്ന നിലയില്‍ ജി -20 രൂപീകരിക്കുന്നതിന് സാമ്രാജ്യത്വ രാജ്യങ്ങള്‍ മുന്‍കയ്യെടുത്തു പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഗവണ്‍മെന്റുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിയ്ക്കണമെന്ന് തുടര്‍ന്നവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ കമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടനെത്തന്നെ, സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ളണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചു തുടങ്ങി. സ്റ്റേറ്റ് ഖജനാവിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടതെങ്കില്‍ത്തന്നെയും, അത്തരം നീക്കുപോക്കുകളുടെ ഭാരം, ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് മാറ്റിവെയ്ക്കുകയാണുണ്ടായത്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ പൂര്‍ണമായ യോജിപ്പോടുകൂടി പ്രവര്‍ത്തിക്കുകയല്ലായിരുന്നുവെങ്കില്‍, ഇങ്ങനെ സംഭവിയ്ക്കുമായിരുന്നില്ല. നവലിബറല്‍ ആഗോളവല്‍ക്കരണത്തില്‍നിന്ന് അകന്നുമാറിക്കൊണ്ടുള്ള ഒരു മാറ്റത്തിന്റെ സാധ്യതയേയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ഫിനാന്‍സിന്റെ അധികാരശക്തിയെ തടയുന്നതിനെയും സാമ്രാജ്യത്വം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

അന്താരാഷ്ട്ര ഫിനാന്‍സിന്റെ പ്രേരണയാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വവ്യവസ്ഥയുടെ ഒരു സുപ്രധാനവശം, ഡോളറിന്റെ അധീശത്വമാണ്. അമേരിക്കന്‍ രാഷ്ട്രത്തിന്റെ സാമ്രാജ്യത്വശക്തി കാരണം ലോകത്തെങ്ങുമുള്ള ഫിനാന്‍സ് ആസ്തികളും വിഭവങ്ങളും ഇപ്പോഴും ഡോളര്‍ രൂപത്തിലാണ് മിക്കവരും കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെങ്ങുനിന്നും ഫിനാന്‍സ് ഊറ്റിയെടുക്കുന്നതിനും ആഗോളവല്‍ക്കരണ പ്രക്രിയയെ സ്ഥിരമാക്കി നിര്‍ത്തുന്നതിനും ഇതുമൂലം അമേരിക്കക്ക് കഴിയുന്നു.

ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക്, സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. "ഭീകരതയ്ക്കെതിരായ യുദ്ധം'' എന്നോ "മനുഷ്യത്വപരമായ ഇടപെടല്‍'' എന്നോ ഒക്കെയുള്ള പേരില്‍ നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു. ദേശീയപരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ അധിഷ്ഠിതമായ കൊള്ളക്കാരായ എണ്ണക്കമ്പനികളില്‍നിന്ന് ഈ മേഖലയിലെ എണ്ണ - ഖനിജ സ്രോതസ്സുകളെ സംരക്ഷിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റുകളെ തകര്‍ക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അഫ്ഗാനിസ്ഥാനിലേയും ഇറാക്കിലേയും ഏറ്റവുമൊടുവില്‍ ലിബിയയിലെയും യുദ്ധങ്ങള്‍ നടത്തിയത് ഈ ലക്ഷ്യത്തോടു കൂടിയായിരുന്നു. തങ്ങളുടെ ആഗോള മേധാവിത്വം നിലനിര്‍ത്തുക എന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആവശ്യത്തില്‍നിന്നാണ് അമേരിക്കന്‍ സൈനികതന്ത്രം രൂപം കൊള്ളുന്നത്.

അതിനാല്‍, മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വീക്ഷിയ്ക്കുമ്പോള്‍, ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും മുന്നിലുള്ള തടസ്സമായി എല്ലായ്പ്പോഴും നില്‍ക്കുന്നത് സാമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവും ആണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ളവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത.

III

മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ, പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ഫിനാന്‍സ് മൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. ഇത്തരം സാമൂഹ്യക്ഷേമങ്ങള്‍ കൈവരിക്കുന്നതിനായി ഇരുപതാം നൂറ്റാണ്ടില്‍ പതിറ്റാണ്ടുകളോളം നടത്തിയ സമരങ്ങളുടെ നേട്ടങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നത്, നവലിബറല്‍ യാഥാസ്ഥിതികത്വത്തെ പിറകോട്ടടിപ്പിക്കുന്നതിന് ആവശ്യമാണ്.

വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടക്ഷാമവും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും കോര്‍പറേറ്റുകളേയും ബാങ്കര്‍മാരേയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത ബെയില്‍ ഔട്ട് പദ്ധതികളും, നിലവിലുള്ള വ്യവസ്ഥയിലെ അന്യായവും അസമത്വവും ജനങ്ങളുടെ മുന്നില്‍ വളരെ വ്യക്തമായി മറനീക്കിക്കാണിച്ചിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിയ്ക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. അതെന്തായാലും, ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ ആയി ഇതു മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ അതിന് കഴിയും.

നവലിബറല്‍ കടന്നാക്രമണങ്ങളെ പിറകോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കടുംപിടി തകര്‍ക്കുന്നതിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത്, സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ ചെറുക്കുന്നതിന് ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉല്‍പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്, അത്തരമൊരു ഇടതുപക്ഷ പരിപാടി ആവശ്യപ്പെടണം. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ ശക്തിയെ തടഞ്ഞുനിര്‍ത്താതെ, സാമ്പത്തിക നയങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ കഴിയുകയില്ല. ഫിനാന്‍സ് മേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നതേയുള്ളൂ. "തകര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ ഭീമാകാരത്തിലുള്ള'' കൂറ്റന്‍ ബഹുരാഷ്ട്ര ബാങ്കുകളെ തകര്‍ക്കുകയും വന്‍കിട ഫിനാന്‍ഷ്യല്‍ ആസ്തികള്‍ സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യണം എന്ന അജണ്ട മുന്നോട്ടുകൊണ്ടു വരേണ്ടത് ആവശ്യമാണ്.

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ തലയിലേക്ക് പ്രതിസന്ധിയുടെ ഭാരം മാറ്റിവെച്ചുകൊണ്ട്, ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ ഈ ശ്രമത്തില്‍, ഐഎംഎഫ്, ലോകബാങ്ക്, ഡബ്ള്യുടിഒ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍, അവരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വികസ്വരരാജ്യങ്ങളിലെ ഫിനാന്‍ഷ്യല്‍ - വ്യാപാര ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരങ്ങളെ, പ്രത്യേകിച്ചും വ്യവസ്ഥകളോടുകൂടിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കും അസന്തുലിതമായ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കും എതിരായ സമരങ്ങളെ, ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

ഓരോ രാജ്യത്തിലും അതത് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച്, ഇടതുപക്ഷ ബദല്‍ പരിപാടിയും അതിന്നുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തീട്ടൂരങ്ങളെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട്, ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം, ആ ദേശരാഷ്ട്രത്തിന്നുള്ളില്‍ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല. വര്‍ഗസമരത്തിന്റെ ആഗോളരൂപങ്ങളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും കാലക്രമേണ ശക്തി പ്രാപിക്കുമ്പോള്‍ത്തന്നെ, ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വര്‍ഗസമരത്തെ കുറച്ചു കണ്ടുകൂട.

IV

മുതലാളിത്തത്തിനെതിരായ ഏതൊരു വിപ്ളവ വെല്ലുവിളിയുടെയും കേന്ദ്ര സ്ഥാനം തൊഴിലാളിവര്‍ഗത്തിനുതന്നെയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലിപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട് - പോസ്റ്റ് മാര്‍ക്സിസ്റ്റുകള്‍ മറിച്ച് പറയുന്നുണ്ടെങ്കില്‍ത്തന്നെയും. വികസിത മുതലാളിത്ത ലോകത്തിലെ അപവ്യവസായവല്‍ക്കരണവും അവിടങ്ങളിലെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക് കടല്‍ കടത്തികൊണ്ടുപോകുന്നതും കാരണം വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായ തൊഴിലാളികളുടെ അളവ് ചുരുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതെന്തായാലും വികസ്വര ലോകത്തിലും ലോകത്തില്‍ മൊത്തത്തില്‍ത്തന്നെയും തൊഴിലാളിവര്‍ഗത്തിന്റെ അളവ് വര്‍ധിച്ചിരിക്കുകയാണ്. എന്നുതന്നെയല്ല, സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികള്‍ തന്നെയാണ്. "അയവേറിയ തൊഴില്‍ വിപണി'' എന്ന പേരില്‍ അറിയപ്പെടുന്ന തൊഴില്‍ ചൂഷണത്തിന്റെയും തൊഴില്‍ രൂപങ്ങളുടെയും മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തിലെല്ലായിടത്തും സംഘടിതവും ഔപചാരികവുമായ തൊഴില്‍മേഖലയെ മാറ്റി, അതിന്റെ സ്ഥാനത്ത് താല്‍ക്കാലികാടിസ്ഥാനത്തിലും (കാഷ്വല്‍) കരാര്‍ അടിസ്ഥാനത്തിലുമുള്ള തൊഴില്‍ വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രവണത കൂടുതല്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. തോന്നുംപടി നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന (ഹയര്‍ ആന്റ് ഫയര്‍) വ്യവസ്ഥ സ്ഥാപനവല്‍ക്കരിയ്ക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം തന്നെ നവലിബറല്‍ വാഴ്ചയ്ക്കുകീഴിലെ സാമ്പത്തിക വളര്‍ച്ച അനൌപചാരിക സമ്പദ്വ്യവസ്ഥ ഊതി വീര്‍പ്പിയ്ക്കപ്പെടുന്നതിലേയ്ക്കാണ് നയിയ്ക്കുന്നത്. (തൊഴിലിനെ രൂക്ഷമായ വിധത്തില്‍ ചൂഷണം ചെയ്യലും സ്വയം ചൂഷണവും ആണതിന്റെ സ്വഭാവ സവിശേഷത). രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താല്‍കാലിക ജീവനക്കാരെയും അനൌപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്കരിക്കുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.

ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ, ഒരു പക്ഷേ, നാട്ടിന്‍പുറങ്ങളില്‍, പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി, "ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും'' എന്നു പറയപ്പെടുന്ന നയങ്ങള്‍, അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂഉടമസ്ഥരായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന്, മൂന്നാംലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയില്‍ നിരന്തരം കെട്ടിയേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിയ്ക്കുകയും കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തേയും ഉപജീവനമാര്‍ഗങ്ങളേയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലിയുള്ള ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം, ഇന്ന് വികസ്വര ലോകത്തിലെങ്ങും ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷക ജനസാമാന്യത്തേയും ഗ്രാമീണ തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരും പട്ടണപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത്, ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.

വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും മുഖ്യധാരാ വിശകലനവുമായി ലിംഗ പ്രശ്നത്തെ സമന്വയിപ്പിക്കേണ്ടത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ആവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയേറെ ഹാനികരമായിട്ടുള്ള അധമമായ തൊഴില്‍ വിഭജനത്തിന്റെ പ്രശ്നം വേണ്ടത്ര ഗൌരവത്തോടെ പരിഗണിയ്ക്കാന്‍ ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യങ്ങള്‍ക്കുപോലും കഴിയുന്നില്ല. നേരെമറിച്ച് നവലിബറല്‍ വാഴ്ചയിന്‍കീഴില്‍ സാമൂഹ്യമേഖലയില്‍ വരുത്തുന്ന ഉയര്‍ന്ന തോതിലുള്ള വെട്ടിക്കുറവിന്റെ അര്‍ഥം, സമ്പദ്വ്യവസ്ഥയുടെ ഭാരം ഒട്ടുംതന്നെ ആനുപാതികമല്ലാത്ത വിധത്തില്‍ വഹിയ്ക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിത്തീരുന്നുവെന്നാണ്. അതേ അവസരത്തില്‍ത്തന്നെ, സ്ത്രീകളെ കൊണ്ട് കുറഞ്ഞ കൂലിയ്ക്ക് ജോലി ചെയ്യിയ്ക്കുന്നതുമൂലമുള്ള ചൂഷണം, മിച്ചമൂല്യം ഊറ്റിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന സ്രോതസ്സായി വര്‍ത്തിക്കുകയും ചെയ്യുന്നു.

അസമമായ വേതനത്തിലൂടെ പ്രതിഫലിപ്പിയ്ക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനം, വിവേചനപരമായ തൊഴില്‍ സമ്പ്രദായങ്ങളും പ്രയോഗങ്ങളും, തൊഴില്‍ശക്തിയുടെ പുനരുല്‍പാദനത്തിന്റെ അര്‍ഥശാസ്ത്രം എല്ലാം കാണിക്കുന്നത്, ഈ വിവേചനം മുതലാളിത്ത ഉല്‍പാദനവ്യവസ്ഥയില്‍ വ്യവസ്ഥാപരമായിത്തന്നെ അന്തര്‍ഭൂതമാണ് എന്നാണ്. സ്ത്രീകളുടെ ജോലിയുടെ അദൃശ്യവല്‍ക്കരണവും അവരുടെ തൊഴിലിന്റെ മൂല്യശോഷണവും പുരുഷാധിപത്യ ജീവിതരീതിയുടെ മേധാവിത്വവും എല്ലാം, നവലിബറല്‍ മുതലാളിത്തത്തിന്‍കീഴില്‍ സ്ത്രീകളുടെമേലുള്ള ചൂഷണത്തെ കൂടുതല്‍ പ്രബലമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. പുരുഷാധിപത്യ ചൂഷണത്തില്‍നിന്നും വര്‍ഗാടിസ്ഥാനത്തിലുള്ള ചൂഷണത്തില്‍നിന്നും ഉള്ള സ്ത്രീകളുടെ മോചനത്തിന്റെ പ്രാധാന്യം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനുള്ള ഇടതുപക്ഷ ബദല്‍ അംഗീകരിക്കുകയും മോചനത്തിന് പ്രാമുഖ്യം നല്‍കുകയും വേണം.

പരിസ്ഥിതിയുടെയും പരിസരത്തിന്റെയും വിനാശമാണ് ലോകത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നം. ഈ ഭൂഗോളത്തിലെ ജീവിതത്തിനും പ്രകൃതിക്കും അത് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ നവലിബറല്‍ മുതലാളിത്തത്തിന്നെതിരായ സമരത്തിന്റെയും അതിനുപകരമുള്ള ബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള സമരത്തിന്റെയും ഒരു സുപ്രധാന ഘടകം, പരിസരം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയുണ്ടാക്കലും പരിസ്ഥിതിയും മനുഷ്യജീവനും സംരക്ഷിക്കുന്നതിനുള്ള സമരവും ആണ്. ആഗോളപരിസ്ഥിതിക്കും പാരിസ്ഥിതികമായി നിലനില്‍ക്കുന്നതിനുള്ള കഴിവിന്നും നേര്‍ക്കുള്ള ഭീഷണിയുടെ പ്രാഥമികമായ കാരണം, മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ള സ്വഭാവമാണ്. വന്‍കിട കോര്‍പറേഷനുകള്‍ പ്രകൃതിവിഭവങ്ങളെ കവര്‍ന്നെടുക്കുന്ന പ്രവണതയും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഏറ്റവും ഉയര്‍ന്ന രൂപത്തിലെത്തിയിരിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാമാറ്റവും മാനവരാശിയ്ക്കാകെ നേര്‍ക്കുള്ള ഒരു പൊതുഭീഷണിയാണെങ്കില്‍ത്തന്നെയും, അതിന്റെ ഉത്തരവാദിത്വം കൂടുതലും സമ്പന്ന വ്യവസായവല്‍കൃത രാഷ്ട്രങ്ങള്‍ക്കാണ്. പരിസരത്തെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതികമായ നാശത്തെ കൈകാര്യം ചെയ്യുന്നതില്‍ തുല്യത ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉള്ള സമരം, ഇടതുപക്ഷ ബദല്‍ പരിപാടിയില്‍ ഉണ്ടായിരിക്കണം.

V

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും റഷ്യയില്‍ മുതലാളിത്തം പുനഃസ്ഥാപിയ്ക്കപ്പെട്ടതിനും തൊട്ടടുത്തുള്ള വര്‍ഷങ്ങളില്‍, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്ന പരീക്ഷണത്തിന് എന്താണ് സംഭവിച്ചത് എന്നതിനെയും എവിടെയാണ് തെറ്റ് സംഭവിച്ചത് എന്നതിനെയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. 1990കളില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കിടയിലും കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പ്രധാന പ്രവര്‍ത്തകര്‍ക്കിടയിലും ഈ ചര്‍ച്ച നടന്നു. എന്നാല്‍ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്ക്, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപവും സ്വഭാവവും എന്തായിരിക്കണം എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞു കഴിഞ്ഞു.

20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിലൂടെ, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ പുതിയതും കൂടുതല്‍ അര്‍ഥവത്തുമായ സങ്കല്‍പനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. ഒക്ടോബര്‍ വിപ്ളവത്തിന്റെ ചില മൌലിക പ്രചോദനങ്ങളെയും അതിന്റെ ചില വിലപ്പെട്ട നേട്ടങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇതിന്നാവശ്യമാണ്. അതേ അവസരത്തില്‍ത്തന്നെ 20-ാം നൂറ്റാണ്ടില്‍ നിലനിന്ന സോഷ്യലിസത്തില്‍ പ്രകടമായിക്കണ്ടിരുന്ന ചില നിഷേധാത്മക വശങ്ങളെയും വക്രീകരണങ്ങളെയും നാം തള്ളിക്കളയുകയും വേണം.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്; അത് അന്തിമരൂപത്തിലെത്തിക്കഴിഞ്ഞിട്ടില്ല. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം സിദ്ധാന്തത്തില്‍നിന്ന് മാത്രമല്ല, മറിച്ച് പ്രയോഗത്തില്‍നിന്നു കൂടിയാണ് രൂപം കൊള്ളുക എന്നതാണതിന് കാരണം. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ നവീകരിയ്ക്കപ്പെട്ട സോഷ്യലിസം എങ്ങനെയിരിക്കും എന്നതിനെ സംബന്ധിച്ച് ചില വിശാല മാര്‍ഗരേഖകള്‍ നമ്മുടെ മുന്നിലുണ്ട്. അവയില്‍ ചിലത് രൂപരേഖയുടെ രൂപത്തില്‍ ആവിഷ്കരിയ്ക്കാനേ നമുക്കിപ്പോള്‍ കഴിയൂ.

1. ഉല്‍പാദനോപകരണങ്ങള്‍ സാമൂഹ്യവല്‍ക്കരിക്കുക എന്നത് സോഷ്യലിസത്തിന്റെ പരമപ്രധാനമായ തത്വമാണ്. ഉല്‍പാദനോപകരണങ്ങളുടെ ഉടമസ്ഥതയുടെ മുതലാളിത്ത രൂപങ്ങളുടെ സ്ഥാനത്ത് സോഷ്യലിസ്റ്റ് ഉടമസ്ഥത മാറ്റി സ്ഥാപിക്കേണ്ടത് ഇതിന്നാവശ്യമാണ്. സോവിയറ്റ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തില്‍, ഉല്‍പാദനോപകരണങ്ങളുടെ പൊതുഉടമസ്ഥതയെ വ്യാപകമായ വിധത്തില്‍ത്തന്നെ, സ്റ്റേറ്റ് ഉടമസ്ഥതയുമായി തുല്യതപ്പെടുത്തിയിരുന്നു. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ളതും സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതുമായ സ്ഥാപനങ്ങളാണ് പ്രധാനപ്പെട്ടവ എന്നതിനാല്‍, സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന്റെ നടത്തിപ്പിലും ബ്യൂറോക്രസിക്ക് മേധാവിത്വം കൈവരുന്നതിലേക്കാണത് നയിച്ചത്. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തൊഴിലാളികള്‍ക്ക് സ്ഥാനമൊന്നുമില്ലെന്നു വന്നു. ബ്യൂറോക്രാറ്റിക് കേന്ദ്രീകരണത്തിന്റെ വളര്‍ച്ചയും ഇതിന് കാരണമായിയെന്നുപറയാം. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍കീഴിലെ പൊതുഉടമസ്ഥത, അതിനാല്‍ വൈവിധ്യമാര്‍ന്ന രൂപങ്ങളിലുള്ളതായിരിക്കും. ഈ വിവിധ രൂപങ്ങളില്‍ ഒന്നുമാത്രമായിരിക്കും സ്റ്റേറ്റ് ഉടമസ്ഥത. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടാകാം; അല്ലെങ്കില്‍ വിപുലമായ ഓഹരിയുടമസ്ഥതയുള്ള പൊതുമേഖലയുണ്ടാകാം; അല്ലെങ്കില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉടമസ്ഥതയിലുള്ള സംയുക്ത സ്ഥാപനങ്ങളുണ്ടാവാം; അതുമല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളുണ്ടാവാം. സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന വളരെയേറെ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി പല തരത്തിലുള്ള പൊതുഉടമസ്ഥതയുണ്ടാകാം; അവ തമ്മില്‍ത്തമ്മില്‍ മല്‍സരവും ഉണ്ടാകാം.

2. ചരക്ക് ഉല്‍പാദനത്തിന്റെയും വിപണിയുടെയും അസ്തിത്വം സോഷ്യലിസത്തിന്റെ നിഷേധമല്ല. ചെറുകിട ചരക്കുല്‍പാദനവും ചെറുകിട വ്യാപാരവും ദേശസാല്‍ക്കരിക്കപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനിലേതില്‍നിന്ന് വ്യത്യസ്തമായി സോഷ്യലിസത്തിന്റെ കാലഘട്ടത്തില്‍ വിപണികള്‍ക്ക് ഒരുപങ്ക് വഹിയ്ക്കാനുണ്ട്. വന്‍കിട മൂലധനം വളരുന്നില്ല എന്ന് ഉറപ്പുവരുത്താനായി വിപണികളെ നിയന്ത്രിയ്ക്കേണ്ടതുണ്ട്.

3. ആസൂത്രിതമായ സമ്പദ്വ്യവസ്ഥ എന്നത് സോഷ്യലിസത്തിന്റെ മറ്റൊരു അടിസ്ഥാനതത്വമാണ്. എന്നാല്‍ സാമ്പത്തികമായ എല്ല തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്രീകൃതമാക്കുന്ന തരത്തിലുള്ളതായിരിക്കരുത്, ആസൂത്രണത്തിന്റെ സ്വഭാവം. എന്നുമാത്രമല്ല, സാമ്പത്തികമായ തീരുമാനം കൈക്കൊള്ളുന്നതിലും സാമ്പത്തിക സ്ഥാപനങ്ങള്‍ കൊണ്ടു നടത്തുന്നതിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്നായി ആസൂത്രണം വികേന്ദ്രീകരിക്കുകയും വേണം.

4. സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. എന്നാല്‍ ഉല്‍പാദനോപകരണങ്ങളുടെയും ഭരണകൂട സ്ഥാപനങ്ങളുടെയും മേലുള്ള ബൂര്‍ഷ്വാസിയുടെ നിയന്ത്രണം ജനാധിപത്യത്തെ നിയന്ത്രിക്കുന്നതിലേക്കും പൌരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ നിയന്ത്രിക്കുന്നതിലേക്കും നയിക്കുന്നുവെന്നതിനാല്‍ മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ ജനാധിപത്യം വെറും "ഔപചാരികം'' മാത്രമായിത്തീരുന്നു. എന്നാല്‍ സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ സോഷ്യലിസത്തിന്‍കീഴില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. വിവിധതലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ (യോഗങ്ങള്‍) രൂപീകരിയ്ക്കേണ്ടത് ഇതിന്നാവശ്യമാണ്; ഈ കൂട്ടായ്മകള്‍ക്ക് ഭരണപരമായ മേഖലയില്‍ മാത്രമല്ല, സാമ്പത്തിക മേഖലയിലും അധികാരമുണ്ടായിരിക്കണം. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും.

5. ഭരണകൂടവും ഭരണകക്ഷിയും തമ്മിലുള്ള വേര്‍തിരിവ് സ്ഥാപനവല്‍ക്കരിയ്ക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസ്റ്റ് സ്റ്റേറ്റ് മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്; അതിനുപകരം വെയ്ക്കാന്‍ പാര്‍ടിയെക്കൊണ്ടാവില്ല. കാരണം തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ഒരു വിഭാഗത്തെ മാത്രമേ പാര്‍ടി പ്രതിനിധീകരിക്കുന്നുള്ളൂ. മുതലാളിത്ത - സാമ്രാജ്യത്വ ശത്രുതയുടെ പരിതഃസ്ഥിതികളില്‍വേണം, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസവും കെട്ടിപ്പടുക്കാന്‍. അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യമാണത് - രക്ഷപ്പെടാനാവാത്ത യാഥാര്‍ത്ഥ്യം. എന്നാല്‍ ഇക്കാരണം കൊണ്ട് സോഷ്യലിസ്റ്റ് ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടരുത്. മറിച്ച് അത് സോഷ്യലിസ്റ്റ് അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ഉപകരണവും ഈ പുതിയ സമൂഹത്തെ സംരക്ഷിക്കുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഉപാധിയും ആയിരിക്കണം.

VI

ഇന്ത്യയുടെ അനുഭവം

ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഇന്ത്യയില്‍ 1991ല്‍ തുടക്കം കുറിച്ചിട്ട്, ഇന്നേയ്ക്ക് രണ്ടു പതിറ്റാണ്ടുകഴിഞ്ഞു. ആദ്യകാലത്തെ കേന്ദ്ര നിയന്ത്രിത നയങ്ങളില്‍നിന്ന് 1980കളില്‍ ക്രമേണ അകന്നുപോയതിനുശേഷം, ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ (അതിലെ ഏറ്റവും പ്രമുഖമായ വിഭാഗം വന്‍കിട ബൂര്‍ഷ്വാസിയാണ്) നവലിബറല്‍ ചട്ടക്കൂടിനെ ഗാഢമായി സ്വീകരിച്ചു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) കൂടുതല്‍ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയോടൊപ്പം തന്നെ വര്‍ധിച്ച തോതിലുള്ള അസമത്വവും തൊഴിലാളികളുടെ മേലുള്ള കൂടുതല്‍ രൂക്ഷമായ ചൂഷണവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കര്‍ഷക ജനസാമാന്യത്തെ ഞെക്കിപ്പിഴിയുന്നു; വലിയ തോതിലുള്ള കാര്‍ഷികത്തകര്‍ച്ചയും ഉണ്ടാകുന്നു. വന്‍കിട കോര്‍പ്പറേറ്റുകളും വിദേശമൂലധനവും ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളെയും പൊതുആസ്തികളെയും കൊള്ള ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം അതിന് സഹായവും അവസരവും ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

പക്ഷേ, ഈ നവലിബറല്‍ നയങ്ങള്‍ക്ക് കടുത്ത എതിര്‍പ്പിനെയാണ് നേരിടേണ്ടിവരുന്നത്. ട്രേഡ് യൂണിയനുകളും ജനകീയ പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന ചെറുത്തുനില്‍പ്പ് കാരണം, ഫിനാന്‍ഷ്യല്‍ മേഖലയെ പൂര്‍ണമായും ഉദാരവല്‍ക്കരിക്കുന്നതില്‍ ഗവണ്‍മെന്റ് ഇതുവരെ വിജയിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും ദ്രോഹകരമായ ആഘാതങ്ങളില്‍നിന്ന് ഇന്ത്യയെ ഇതുവരെ രക്ഷിച്ചു നിര്‍ത്തിയത് ഇതാണ്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. നഗ്നമായ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിനുപകരം, പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ക്രമേണ വില്‍ക്കുന്നതിനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആഭ്യന്തര സാമ്പത്തിക നയങ്ങളിലുള്ള വ്യതിയാനം, ഇന്ത്യയുടെ വിദേശനയത്തില്‍ പ്രതിഫലിച്ചുകാണാം. അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുന്നതിലും സ്വതന്ത്രമായ വിദേശനയം അവലംബിക്കുന്നതില്‍നിന്ന് വ്യതിചലിച്ചു പോകുന്നതിലും ഇത് പ്രകടമായിക്കാണാം. നവലിബറല്‍ നയങ്ങളെയും അമേരിക്കന്‍ അനുകൂല വിദേശനയത്തേയും എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം മുന്നണിയില്‍ത്തന്നെയുണ്ട്. നവലിബറല്‍ നയങ്ങളെല്ലാം പൂര്‍ണമായ തോതില്‍ നടപ്പാക്കുന്നതില്‍നിന്നും അമേരിക്കയുടെ തന്ത്രപരമായ ഗൂഢതന്ത്രങ്ങള്‍ക്കുമുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതില്‍നിന്നും ഇന്ത്യാ ഗവണ്‍മെന്റിനെ ഇതുവരെ തടഞ്ഞുനിര്‍ത്തിയത്, ഇടതുപക്ഷത്തിന്റെയും മറ്റ് ജനാധിപത്യശക്തികളുടെയും ഈ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ വര്‍ധമാനമായ കൂട്ടുപങ്കാളിത്തത്തെ ചെറുത്തുതോല്‍പിയ്ക്കാതെ, നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയില്ല എന്നതാണ് നമ്മുടെ അനുഭവം.

ഈ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്കിന്റെ ഫലമായി ഇടതുപക്ഷശക്തികള്‍ക്കെതിരായി, പ്രത്യേകിച്ചും പശ്ചിമബംഗാളില്‍, സംഘടിതമായ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി ഗവണ്‍മെന്റ് 2011 മെയ് മാസത്തിലെ തിരഞ്ഞെടുപ്പില്‍ തോല്‍പിയ്ക്കപ്പെട്ടു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയാണ് പശ്ചിമബംഗാള്‍ എന്നതിനാല്‍ ആ സംസ്ഥാനത്തെ പരാജയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചടിയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്നെതിരായി ആ സംസ്ഥാനത്ത് അക്രമങ്ങളും അടിച്ചമര്‍ത്തലും ഉണ്ടെങ്കില്‍ത്തന്നെയും, നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങളും, നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കുന്നതിന് ഇടതുപക്ഷത്തിന് കഴിവു നല്‍കും. കേരളത്തിലാകട്ടെ, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം വളരെ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഗവണ്‍മെന്റുകള്‍ മാറിമാറി വരുന്ന ആവര്‍ത്തനചക്രത്തെ തകര്‍ക്കുന്നതില്‍ ഏതാണ്ട് വിജയിക്കുക തന്നെ ചെയ്തു. സാമൂഹ്യക്ഷേമ നടപടികള്‍ നടപ്പിലാക്കുന്ന കാര്യത്തിലും പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്ന കാര്യത്തിലും ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൈവരിച്ച റെക്കോര്‍ഡിന് ജനങ്ങള്‍ക്കിടയില്‍നിന്ന് വ്യാപകമായ പിന്തുണ ലഭിക്കുകയുണ്ടായി.

സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ലഭ്യമായ അധികാരങ്ങളുടെയും വിഭവങ്ങളുടെയും കാര്യത്തില്‍ കടുത്ത പരിമിതികളുണ്ടായിരുന്നിട്ടും, പശ്ചിമ ബംഗാളിലും കേരളത്തിലും നിലവിലുണ്ടായിരുന്നതും ത്രിപുരയില്‍ ഇപ്പോഴും തുടരുന്നതുമായ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍, ഭൂപരിഷ്കരണ നടപടികളിലൂടെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ദൃഢീകരിക്കുന്നതിനും അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശ്രമിച്ചു. ഈ ഗവണ്‍മെന്റുകള്‍ നിലനില്‍ക്കുന്നതുവഴി മൌലികമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെങ്കിലും തൊഴിലാളിവര്‍ഗത്തേയും കര്‍ഷകജനസാമാന്യത്തേയും മറ്റ് ജനകീയ പ്രസ്ഥാനങ്ങളേയും സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നതിനും സഹായിക്കുന്ന ഈ ഗവണ്‍മെന്റുകള്‍ ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹ്യമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യയുടെ സാമൂഹ്യ - സാമ്പത്തിക ഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനോടൊപ്പം തന്നെ മുതലാളിത്ത ചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും (രണ്ടുവിധത്തിലുള്ള വര്‍ഗചൂഷണവും) നിലനില്‍ക്കുന്നു. വര്‍ഗചൂഷണത്തിലൂടെ മിച്ചമൂല്യം കവര്‍ന്നെടുക്കുന്ന ഭരണവര്‍ഗങ്ങള്‍, തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനായി വിവിധ തരത്തിലുള്ള സാമൂഹ്യമര്‍ദ്ദനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും (രണ്ടിനും) എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്.

ഉദാരവല്‍ക്കരണത്തിന്റെ കടന്നാക്രമണത്തെ ചെറുക്കുന്നതിനായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതാദ്യമായി, കഴിഞ്ഞവര്‍ഷം ഒന്നിച്ചുചേര്‍ന്നു. അവയുടെ സംയുക്ത പരിപാടിയും സംയുക്ത പ്രക്ഷോഭങ്ങളും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ഒന്നിപ്പിച്ചു വിളക്കിച്ചേര്‍ത്തു. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും പങ്കെടുത്തുകൊണ്ടുള്ള ഒരു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് 2012 ഫെബ്രുവരി 28ന് നടത്താന്‍ ആസൂത്രണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള അന്തരാളഘട്ടത്തിന്റെ പരിപാടിക്കുവേണ്ടി സിപിഐ എം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടം കൈവരിക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി - കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ - ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

VII

ഇന്നത്തെ ആഗോള മുതലാളിത്ത പ്രതിസന്ധിയ്ക്ക് രണ്ട് പ്രധാന സവിശേഷതകളുണ്ട്. ഇടതുപക്ഷം രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ബദലുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണത്. ഒന്നാമത്, ഇപ്പോള്‍ അനുഭവപ്പെടുന്ന മാന്ദ്യം ദീര്‍ഘകാലം നില്‍ക്കാനുള്ള സാധ്യതയുണ്ട്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഗവണ്‍മെന്റുകളൊന്നും ഇപ്പോള്‍ ധനപരമായ ഉത്തേജനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അതിന്നുപകരം ചെലവുചുരുക്കല്‍ നടപടികളിലൂടെ ജനങ്ങളുടെമേല്‍ നഗ്നമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്, ദീര്‍ഘകാലത്തിനുശേഷവും, പ്രതിസന്ധി വികസിത മുതലാളിത്ത കേന്ദ്രങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്; ചുറ്റുപാടുകളിലല്ല. വികസ്വര മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ചത്ര തന്നെ രൂക്ഷമായി, അതിന്റെ ആഘാതം വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെയും ബാധിക്കുന്നുണ്ട്. വികസ്വര ലോകത്തിലെ സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം വികസിത മുതലാളിത്ത രാജ്യകേന്ദ്രങ്ങളിലെ സമരങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ഇത് വഴി തുറക്കുന്നു. ഈ രണ്ട് സമരധാരകള്‍ക്കും പരസ്പരം ശക്തിപ്പെടുത്താന്‍ കഴിയും.

ചുരുക്കിപ്പറഞ്ഞാല്‍, ഇടതുപക്ഷ ബദലിനുവേണ്ടിയുള്ള സമരത്തിന്, ഫിനാന്‍സിന്റെ ചാലകശക്തിയാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ മുതലാളിത്തത്തിനു എതിരും അതിനെ രാഷ്ട്രീയാധികാരംകൊണ്ടും സൈനികശക്തികൊണ്ടും സ്ഥായിയായി നിലനിര്‍ത്തുന്ന സാമ്രാജ്യത്വവ്യവസ്ഥയ്ക്കെതിരുമായ സമരം ആവശ്യമാണ്.

*
പ്രകാശ് കാരാട്ട്, കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍, അന്ന് നിലനിന്നിരുന്ന മുതലാളിത്തത്തിന്റെ വിജയാഹ്ളാദ മനോഭാവമെല്ലാം അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ സുദീര്‍ഘ മുതലാളിത്ത പ്രതിസന്ധിയോടെ, മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു ബാങ്കര്‍ എഴുതിയപോലെ, "മുതലാളിത്തത്തിന് ശരിക്കുമൊരു മാര്‍ക്സിസ്റ്റ് പ്രതിസന്ധി'' തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത് എന്ന് അംഗീകരിക്കപ്പെടുകയാണ്.