Monday, February 27, 2012

"അവിടെ ഭയമാണ് ഭരിക്കുന്നത് "

ആ രണ്ടു യാത്രകള്‍ തമ്മിലുള്ള അകലം കേവലം ഒരു വര്‍ഷം പോലുമില്ലായിരുന്നു. ആദ്യയാത്രയുടെ ഓര്‍മകള്‍ അത്രയേറെ ഭയപ്പെടുത്തുന്നതായതുകൊണ്ടുതന്നെ രണ്ടാംയാത്രയില്‍ ഭീതിയുടെ തീവ്രത അല്‍പ്പമെങ്കിലും കുറയുമെന്ന പ്രതീക്ഷ തെറ്റി. 2002 മാര്‍ച്ചില്‍ കണ്ടത് വാള്‍മുനയില്‍ നിന്നുയരുന്ന ആക്രോശങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള അഹമ്മദാബാദുകാരുടെ വെമ്പലായിരുന്നു. വംശഹത്യയുടെ തിരത്തള്ളലുകള്‍ക്കുശേഷം ഭയത്തിന് അല്‍പ്പം ശമനമുണ്ടാവുമെന്ന അവരുടെ മോഹം പൂര്‍ണമായും അസ്ഥാനത്തായിരുന്നവെന്ന് പിറ്റേവര്‍ഷം തെരഞ്ഞെടുപ്പ് കാലത്ത് ബോധ്യമായി.

ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് തീപിടിച്ചുണ്ടായ ദുരന്തം മറയാക്കി മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമം നാലുദിവസംകൊണ്ട് അടിച്ചമര്‍ത്തിയെന്നായിരുന്നു മോഡിയുടെ അവകാശവാദം. മാര്‍ച്ച് ആദ്യപകുതിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനുമടക്കമുള്ള ഇടതുപക്ഷനേതാക്കള്‍ക്കൊപ്പം അഹമ്മദാബാദിലെത്തിയ മാധ്യമസംഘത്തിന് മോഡിയുടെ വാദം തെറ്റാണെന്ന് മനസിലാക്കാന്‍ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്ര മാത്രംമതി. എങ്ങും വിഹ്വലമായ മുഖങ്ങള്‍ . വിഭജനകാലത്തെ പലായനത്തെക്കുറിച്ചുള്ള കഥകളെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ . ഡല്‍ഹിയില്‍നിന്നുള്ള നേതാക്കളുടെ സംഘത്തിന് വിശ്രമമൊരുക്കിയ നഗരപ്രാന്തത്തിലെ സര്‍ക്കീട്ട് ഹൗസിനുമുന്നിലെ കാഴ്ചയായിരുന്നു അതിഭയാനകം. സംഘപരിവാറുകാര്‍ കൊന്ന പന്ത്രണ്ടുപേരുടെ ജഡം കൂട്ടത്തോടെ കത്തിച്ചതിന്റെ ദുര്‍ഗന്ധം അവിടെ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മയ്യത്തു നമസ്കാരത്തിനുപോലും ഉറ്റവര്‍ക്ക് ഇടകൊടുക്കാതെയുള്ള സംസ്കാരം.

ഇടതു നേതാക്കളെ കാണാന്‍ തിങ്ങിക്കൂടിയ ഇരകളെ പുലഭ്യം പറഞ്ഞ് ഓടിക്കുന്ന പൊലീസ്. ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയെക്കുറിച്ച് "അവിടെ ഭയമാണ് ഭരിക്കുന്നതെ"ന്ന് ബെര്‍തോള്‍ട് ബ്രെഹ്ത് പറഞ്ഞതുപോലെയാണ് ഗുജറാത്തും. ക്രമസമാധാന പ്രശ്നമുള്ളതിനാല്‍ നേതാക്കള്‍ സര്‍ക്കീട്ട് ഹൗസിലേക്ക് പ്രവേശിക്കരുതെന്ന് പൊടുന്നനെ പൊലീസ് ഓഫീസറുടെ കല്‍പ്പന. ശല്യക്കാരായ ഇടതുനേതാക്കളോട് ജനങ്ങള്‍ വല്ലതും പറഞ്ഞുകൊടുത്താലോ എന്ന ആശങ്കയില്‍നിന്നുള്ള വിരട്ടല്‍ .

ആള്‍ക്കൂട്ടത്തില്‍ പെട്ടെന്ന് വെടിപൊട്ടുംപോലെ ഉച്ചത്തിലൊരു ശബ്ദം. കുപ്പായക്കൈ തെറുത്തു കയറ്റി ഓഫീസറുടെ നേര്‍ക്ക് ഇരച്ചു കയറുന്നത് എ ബി ബര്‍ദന്‍ . എഴുപതു കഴിഞ്ഞ അദ്ദേഹം പെട്ടെന്ന് രോഷാകുലനായ യുവാവായി. സര്‍ക്കീട്ട് ഹൗസിന്റെ വാതിലുകള്‍ താനേ തുറന്നു. നേതാക്കള്‍ മുസ്ലിം സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അവര്‍ ദുരനുഭവങ്ങള്‍ വിവരിച്ചു. സുര്‍ജിതും ബര്‍ദനുമൊക്കെ വന്ന് സംസാരിച്ചതോടെ ഇരകള്‍ക്ക് ആത്മവിശ്വാസം കൈവന്നപോലെ. നിരവധി കൃസ്ത്യന്‍ നേതാക്കളും അന്ന് സര്‍ക്കീട്ട് ഹൗസിലെത്തി നേതാക്കളെ കണ്ടു. ഗുജറാത്താണ് ഇനി ഇടതുപക്ഷത്തിന്റെ പ്രഥമ അജന്‍ഡയെന്ന് അവിടെവച്ച് സുര്‍ജിത്തിന്റെ പ്രഖ്യാപനം. നരോദ പാട്യ അടക്കമുള്ള ക്യാമ്പുകള്‍ , കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാംഗവുമായ ഇഹ്സാന്‍ ജാഫ്രിയെ കൊലപ്പെടുത്തിയ ഗുല്‍ബര്‍ഗ അപ്പാര്‍ട്മെന്റ്. പഴയ നഗരത്തില്‍ കത്തിച്ചാമ്പലായ കടകള്‍ . സൂഫിവര്യന്മാരുടെ അസംഖ്യം ദര്‍ഗകള്‍ , ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനങ്ങള്‍ തീകൊളുത്തി ഉരുട്ടിവിട്ട് തകര്‍ത്ത എത്രയോ പള്ളികള്‍ . എല്ലായിടത്തും മനുഷ്യര്‍ക്ക് ഒരേ മുഖം. ഇനിയൊരിക്കലും ഇങ്ങനെയൊരു കാഴ്ച കാണാന്‍ ഇടയാവരുതെന്ന് കൊതിച്ച നിമിഷങ്ങള്‍ .

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ ഉറുദു കലര്‍ന്ന ഗുജറാത്തിയില്‍ പറയുന്നതിന്റെ അര്‍ഥം മനസിലായില്ലെങ്കിലും അവരുടെ വാക്കുകളിലെ വികാരം നമ്മിലേക്ക് പ്രസരിക്കും. കുട്ടികളെ സാന്ത്വനിപ്പിച്ച നേതാക്കളുടെ വെള്ളക്കുപ്പായങ്ങള്‍ കണ്ണീരിലും ചേറിലും മുങ്ങി. നേതാക്കള്‍ തങ്ങളെ അനുഗമിച്ച ചുരുക്കം ഉദ്യോഗസ്ഥരെക്കൂടാതെ അറിയാവുന്ന സിവില്‍ സര്‍വീസ്, റവന്യു ഉദ്യോഗസ്ഥരെയും പൊലീസുദ്യോഗസ്ഥരെയുംഫോണില്‍ വിളിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കി. ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാനും വൈദ്യുതിയും വെള്ളവുമെത്തിക്കാനും നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യാനും മറ്റും.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു രണ്ടാമത്തെ യാത്ര. അപരിചിതരെ ശത്രുക്കളെപ്പോലെ നോക്കുന്ന നാട്ടുകാര്‍ . വഡോദര ബെസ്റ്റ് ബേക്കറിയായിരുന്നു ലക്ഷ്യം. സാഹിറ ഷെയ്ക്കിന്റെ ബന്ധുക്കളെ ചുട്ടുകൊന്ന സ്ഥലം. വഡോദര നഗരത്തിന്റെ പരിസരത്തെവിടെയോ ആണത്. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ബേക്കറി. താഴെയുള്ള വീടുകളില്‍ സാഹിറയുടെ ബന്ധുക്കള്‍ . കേസിലെ ഏക സാക്ഷി സാഹിറയുടെ വാക്കുകള്‍ക്ക് വിലയുള്ള കാലം. കേസ് നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡിനൊപ്പം അന്നവള്‍ മുംബൈയില്‍ . ബന്ധുക്കളോട് സാഹിറയെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു. അവള്‍ , തേവടിശ്ശി, ഗുജറാത്തിന്റെ അഭിമാനം കളഞ്ഞു കുളിച്ചവള്‍ . അഞ്ചുകോടി ഗുജറാത്തികളെ നാണംകെടുത്തിയവള്‍ . അങ്ങനെ നീണ്ടു പ്രതികരണങ്ങള്‍ . ആരൊക്കെയോ പറഞ്ഞു കൊടുത്തത് കാണാപ്പാഠം പഠിച്ചതുപോലെ. സാഹിറയും കേസില്‍ കൂറുമാറുമെന്ന് അവിടെ വച്ചുതന്നെ മനസിലായി. തിരിഞ്ഞുനോക്കിയപ്പോള്‍ കാവിവേഷക്കാര്‍ , കൊമ്പന്‍ മീശക്കാര്‍ . ബെസ്റ്റ് ബേക്കറി പരിസരത്ത് ആരെല്ലാം വരുന്നു എന്നറിയാന്‍ നിയോഗിക്കപ്പെട്ടവര്‍ .

അഹമ്മദാബാദില്‍ ഇരകളാക്കപ്പെട്ട മുസ്ലിങ്ങളുടെ വീടുകള്‍ വന്‍കിട ഭൂമാഫിയ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും അന്ന് കണ്ടു. ഇവിടെനിന്നാല്‍ പ്രശ്നമാണെന്നും കിട്ടുന്ന വിലയ്ക്ക് വിറ്റ് ഗ്രാമങ്ങളിലേക്ക് പോകാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചാണ് കൈയേറ്റം. ഗോധ്ര സ്റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തത്തിന് ഇടയാക്കിയ രാസവസ്തു ഗുജറാത്തില്‍ വംശഹത്യക്ക് വേണ്ടി പലയിടത്തും ഉപയോഗിച്ചിരുന്നുവെന്ന് സൂചനയുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് സത്യമാണെന്നും അന്ന് മനസിലായി. അത് പറഞ്ഞുതന്നത് മുല്ലാജി. കണ്ടാല്‍ അസ്സല്‍ ഗുജറാത്തി മുസ്ലിം. നീളന്‍ പഠാനിക്കുപ്പായം. നെഞ്ചോളമെത്തുന്ന താടി. പറഞ്ഞു തുടങ്ങിയപ്പോള്‍ ഐക്കരിപ്പടിക്കാരന്‍ . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ളയാള്‍ . ടി വി ചന്ദ്രന്റെ ഡാനി സിനിമയിലെ ഡാനിയെപ്പോലെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെയും ചരിത്രസംഭവങ്ങളുമായി കൂട്ടിയിണക്കുന്ന മനുഷ്യന്‍ . അഹമ്മദാബാദ്-ഗാന്ധിനഗര്‍ അതിര്‍ത്തിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരന്‍ . അയാളുടെ ഹോട്ടല്‍ വംശഹത്യക്കാലത്ത് ഭാഗികമായി കത്തിച്ചതാണ്. ഒരു മഞ്ഞ ദ്രാവകം ചുമരില്‍ തേച്ചായിരുന്നത്രെ തീകൊളുത്തിയത്. അതീവ ജ്വലനശേഷിയുള്ള ഇതേ വസ്തു ഗോധ്രയിലെ കത്തിയ തീവണ്ടി ബോഗിയില്‍ കണ്ടെത്തിയെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസുകാരെ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു മുല്ലാജി.

മുല്ലാജിക്ക് വോട്ടെവിടെയാണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടിയില്‍ ഞങ്ങള്‍ അന്തിച്ചുനിന്നു: എനിക്ക് വോട്ടോ. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തുപോലും ഈ മാപ്പിളയ്ക്ക് വോട്ടില്ല. എന്നിട്ടാണോ ഇപ്പോള്‍ മോഡി ഭരിക്കുമ്പോള്‍ ?"

*
എന്‍ എസ് സജിത് ദേശാഭിമാനി 27 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആ രണ്ടു യാത്രകള്‍ തമ്മിലുള്ള അകലം കേവലം ഒരു വര്‍ഷം പോലുമില്ലായിരുന്നു. ആദ്യയാത്രയുടെ ഓര്‍മകള്‍ അത്രയേറെ ഭയപ്പെടുത്തുന്നതായതുകൊണ്ടുതന്നെ രണ്ടാംയാത്രയില്‍ ഭീതിയുടെ തീവ്രത അല്‍പ്പമെങ്കിലും കുറയുമെന്ന പ്രതീക്ഷ തെറ്റി. 2002 മാര്‍ച്ചില്‍ കണ്ടത് വാള്‍മുനയില്‍ നിന്നുയരുന്ന ആക്രോശങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള അഹമ്മദാബാദുകാരുടെ വെമ്പലായിരുന്നു. വംശഹത്യയുടെ തിരത്തള്ളലുകള്‍ക്കുശേഷം ഭയത്തിന് അല്‍പ്പം ശമനമുണ്ടാവുമെന്ന അവരുടെ മോഹം പൂര്‍ണമായും അസ്ഥാനത്തായിരുന്നവെന്ന് പിറ്റേവര്‍ഷം തെരഞ്ഞെടുപ്പ് കാലത്ത് ബോധ്യമായി.