Saturday, February 4, 2012

പൊതുമേഖലാബാങ്കുകള്‍ കോര്‍പ്പറേറ്റുകളുടെ കീശയില്‍

പൊതുമേഖലാബാങ്കുകള്‍ സമ്പദ്ഘടനയെ കാത്തുരക്ഷിക്കുന്നു എന്ന് പറയുന്നവര്‍ തന്നെയാണ് നിയമനിര്‍മ്മാണത്തിലൂടെ പൊതുമേഖലാബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ചുരുങ്ങിയ പലിശനിരക്കില്‍ കോടികള്‍ വായ്പ എടുത്ത് മുതലും പലിശയും അടയ്ക്കാതെ അവസാനം ബാങ്കുകളെ തന്നെ വിഴുങ്ങാന്‍ പാകത്തിനാണ് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്.

സാധാരണജനങ്ങള്‍ വായ്പ എടുത്താല്‍ മുതലും പലിശയും പിഴപലിശയും മറ്റ് സര്‍വീസ് ചാര്‍ജ്ജുകളും എല്ലാം തിരിച്ചടക്കണം ഇല്ലെങ്കില്‍ ജപ്തിനടപടികളും കേസും വരും. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ വായ്പ എടുത്താല്‍ നടപടികള്‍ മറിച്ചാണ്. കോര്‍പ്പറേറ്റുകള്‍ വായ്പതിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ കോര്‍പ്പറേറ്റ് വായ്പ പുനക്രമീകരണ സെല്ലി(കോര്‍പ്പറേറ്റ് ഡബ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സെല്‍ - സിഡിആര്‍ സെല്‍)ലേക്കാണ് അപേക്ഷ അയക്കുന്നത്. അവിടെനിന്നും പലിശനിരക്ക് താഴ്ത്തല്‍, പലിശ ഒഴിവാക്കല്‍, തിരിച്ചടവിന് മൊറട്ടോറിയം, പുനക്രമീകരണം തുടങ്ങി ഒട്ടേറെ സൗജന്യങ്ങള്‍ കുത്തകകളെ കാത്തിരിക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ പണം കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുക്കുന്നു. 2001 -02 നും 2011 സപ്തംബര്‍ മാസത്തിനും ഇടയില്‍ സി ഡി ആര്‍ സെല്ലില്‍ ലഭിച്ചത് 341 അപേക്ഷകള്‍ (1,64,294 കോടി രൂപ).

നേട്ടം കൊയ്തവരില്‍ പ്രധാനി കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മല്യ തന്നെ കൂടാതെ എസാര്‍സ്റ്റീല്‍, ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ വിദ്യാനഗര്‍ സ്റ്റീല്‍, എസാര്‍ ഓയില്‍, മെയ്താസ് ഇന്‍ഫ്രാ, ബി പി എല്‍ സാനിയോ, കൈനറ്റിക് എഞ്ചിനിയറിംഗ്, വൊക്ക്ഹാര്‍ഡ്, ജിന്‍ഡാല്‍ സ്റ്റെയില്‍ലസ്, കൗടോണ്‍സ്, വിഷാല്‍ റീട്ടെയില്‍ എന്നിങ്ങനെ പട്ടിക നീളുകയാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കമ്പനികളുടെ വായ്പ നിഷ്‌ക്രിയ ആസ്തി (നോണ്‍ പെര്‍ഫോമിങ്ങ് അസറ്റ്) ആക്കുന്നതിനു മുമ്പെതന്നെ സൗജന്യങ്ങള്‍ നല്‍കാന്‍ റിസര്‍വ്ബാങ്കിന്റെ അനുമതി ഉണ്ടായിരുന്നു. ഡി എല്‍ എഫ്, യൂണിടെക്, എച്ച് ഡി ഐ എല്‍, ഒമാക്‌സ്, ശോഭാ ഡവലപ്പേഴ്‌സ് തുടങ്ങിയ കമ്പനികള്‍ വന്‍നേട്ടം കൊയ്തു.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു ശേഷം പുതിയ കണക്കെഴുത്ത് രീതി നിലവില്‍ വന്നു. 1993ലാണ് ആസ്തികള്‍ തരം തിരിക്കാന്‍ തുടങ്ങിയത്. നിഷ്‌ക്രിയ ആസ്തി (എന്‍ പി എ) ആയി കണക്കാക്കുമ്പോള്‍ ബാലന്‍സ് ഷീറ്റില്‍ വകയിരുത്തണം. നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുമ്പോള്‍ ബാങ്കുകളുടെ ലാഭം കുറയും സര്‍ക്കാരിനു ലഭിക്കേണ്ട നികുതിയും കുറയും. 1993 മുതല്‍ 2011 വരെയുള്ള നിഷ്‌ക്രിയ ആസ്തിയുടെ പട്ടിക കാണുക.

2005 നു ശേഷം വായ്പകള്‍ കൂടി. നിക്ഷേപവായ്പാ അനുപാതം 61.8 ല്‍ നിന്നും 75.6 ആയി ഉയര്‍ന്നു. വന്‍കിട വായ്പകള്‍ കോര്‍പറേറ്റുകള്‍ കീശയിലാക്കി. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വായ്പാ പലിശനിരക്ക് വര്‍ധിച്ചു. ജനജീവിതം തന്നെ വളരെ പരുങ്ങലിലാണ്. സാമ്പത്തികരംഗം അതിഗുരുതരമായ അവസ്ഥയാണ് നേരിടുന്നതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുന്നത് വ്യാപാരകമ്മി ഉയരാന്‍ ഇടയാക്കി. രൂപയുടെ മൂല്യശോഷണം തുടരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. വ്യാവസായിക മേഖല തളരുകയാണ്. ഈ സാഹചര്യത്തില്‍ സാധാരണജനങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ ചുരുങ്ങിയ പലിശനിരക്കില്‍ യഥേഷ്ടം വായ്പ ലഭ്യമാക്കണം. ഉയര്‍ന്ന പലിശനിരക്കില്‍ ഇപ്പോള്‍ വായ്പ എടുത്തിട്ടുള്ള സാധാരണക്കാര്‍ക്ക് പലിശ സബ്‌സിഡി അനുവദിക്കണം. ഇത്തരം ക്രിയാത്മക നടപടികള്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കിയാല്‍ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാന്‍ സാധിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യം നല്‍കുന്നത് നിര്‍ത്തലാക്കണം. കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരില്‍ നിന്നും വന്‍ സൗജന്യങ്ങള്‍ പറ്റുന്നുണ്ട്. ബാങ്കുകളിലെ പണം രാജ്യത്തിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കണം. അല്ലാതെ കോര്‍പറേറ്റ് കീശകളിലേക്ക് ഒഴുക്കരുത്.

പൊതുമേഖലാബാങ്കുകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനകീയ ഇടപെടല്‍ അനിവാര്യമാണ്. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വളര്‍ന്നു വരുന്ന പ്രതിഷേധപ്രസ്ഥാനത്തിന്റെ ഭാഗം തന്നെയാണിത്.

*
കെ ജി സുധാകരന്‍ ജനയുഗം 04 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പൊതുമേഖലാബാങ്കുകള്‍ സമ്പദ്ഘടനയെ കാത്തുരക്ഷിക്കുന്നു എന്ന് പറയുന്നവര്‍ തന്നെയാണ് നിയമനിര്‍മ്മാണത്തിലൂടെ പൊതുമേഖലാബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ചുരുങ്ങിയ പലിശനിരക്കില്‍ കോടികള്‍ വായ്പ എടുത്ത് മുതലും പലിശയും അടയ്ക്കാതെ അവസാനം ബാങ്കുകളെ തന്നെ വിഴുങ്ങാന്‍ പാകത്തിനാണ് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്.