ലാഹോറിലെ ഗോള്‍ഫ് ക്ലബ്ബിലായിരുന്നു ഉച്ചഭക്ഷണം. പാകിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഒരു വന്‍നിരയുണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എന്തും നടക്കാമെന്നാണ് ഒരു വര്‍ത്തമാനം. കളിക്കളത്തില്മാത്രം ഒതുങ്ങാറില്ല പലപ്പോഴും യുദ്ധവീറ്. ഒരു കാലത്ത് ഹോക്കിയായിരുന്നു പ്രധാനം. ഇപ്പോള്‍ മറ്റു പല രാജ്യങ്ങളും അതില്‍ മുമ്പന്തിയിലായി. അല്ലെങ്കിലും ഇത് ക്രിക്കറ്റാണല്ലോ എന്നു പറയാന്‍ കഴിയാത്തവിധം വൈരം മുറുകി നിന്ന മത്സരനാളുകള്‍ . ക്രിക്കറ്റ് പാക് ജനതയുടെ ഹൃദയതാളമാണ്. ഇമ്രാന് ഖാന് നേടുന്ന ജനസ്വാധീനത്തിന് ഇതും ഒരു ഘടകമാണ്. ബോളിവുഡ് ഇന്ത്യയുടെ മാത്രമല്ല പാകിസ്ഥാന്റെ കൂടി സ്വന്തമാണ്. ഞങ്ങളുടെ സംഘത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയുമുണ്ടായിരുന്നു. പോകുന്നിടങ്ങളിലെല്ലാം അദ്ദേഹത്തിനു നല്ല മാര്‍ക്കറ്റാണ്. സെക്യൂരിറ്റിക്കാരന് തുടങ്ങി മാധ്യമപ്രതിനിധിയും മന്ത്രിയും വരെ ശത്രുവിന്റെ ഒപ്പം നിന്നു ഫോട്ടോയെടുക്കാന്‍ തിരിക്കുകൂട്ടി.

ഹിന്ദി സിനിമയ്ക്ക് ഇന്നും പാകിസ്ഥാനില്‍ നല്ല മാര്‍ക്കറ്റാണ്. എന്നാല്‍ , ടെലിവിഷനില്‍ ഇന്ത്യന്‍ ചാനലുകള്‍ കിട്ടില്ല, പ്രത്യേകിച്ചും വാര്‍ത്താചാനലുകള്‍ . എന്നിട്ടും സിനിമയ്ക്ക് കുറവില്ല. കലയും കായികവിനോദങ്ങളും രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിന് സഹായകരമായ ഉപകരണങ്ങളാണ്. ലാഹോറിലെ ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കാറിലേക്ക് കയറി. ഇസ്ലാമാബാദിലേക്കുള്ള മോട്ടോര്‍ റോഡിലൂടെയുള്ള യാത്ര അതിവേഗത്തിലാണ്. യാത്ര സുഖകരമാണ്. പക്ഷേ, ഇരുവശവും മിക്കവാറും വിജനമാണ്. എക്സ്പ്രസ് വേകള്‍ വരണ്ട മരുഭൂമിയിലെ യാത്രപോലെയാണ്. പച്ചപ്പും പച്ചമനുഷ്യനെയും കാണാത്ത റോഡുകള്‍ നീണ്ടുകിടക്കുന്നു. എവിടെയും ചീറിപ്പായുന്ന വാഹനങ്ങള്‍ . വഴിയരികിലെ എക്സിറ്റ് ബോര്‍ഡുകള്‍ മനുഷ്യവാസത്തിലേക്കുള്ള എന്‍ട്രികളാണ്. ലാഹോറില്‍നിന്ന് ഇസ്ലാമാബാദിലേക്കുള്ള പഴയ റോഡിലൂടെയുള്ള യാത്ര പാകിസ്ഥാന് ജീവിതത്തിലൂടെയുള്ള സഞ്ചാരമാണെന്ന് മണിശങ്കരഅയ്യര്‍ പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പാകിസ്ഥാനിലെ ഹൈക്കമ്മീഷണറായിരുന്നു. അതിനുശേഷമാണ് രാജീവ്ഗാന്ധിയുടെ ടീമിലേക്ക് വരുന്നത്.
ലാഹോറില്‍നിന്ന് റാവല്‍പിണ്ടിയിലേക്കും ഇസ്ലാമാബാദിലേക്കും മാത്രമല്ല കൊല്‍ക്കത്തയിലേക്കും അമൃത്സറിലേക്കും ശ്രീനഗറിലേക്കുമെല്ലാം റോഡുകളുണ്ടായിരുന്നു. എവിടെയാണ് ആ റോഡുകള്‍ അവസാനിച്ചുപോയത്. മുറിഞ്ഞുപോയത് വഴികള്‍ മാത്രമായിരുന്നില്ല, ഹൃദയബന്ധങ്ങള്കൂടിയായിരുന്നു. അനാഥമാകുംവിധം അതിര്‍ത്തിക്കടുത്ത് അവസാനിക്കുന്ന വഴികള്‍ ഒറ്റപ്പെടലിന്റെ പ്രതീകമായി അവശേഷിക്കുന്നു. വഴികള്‍ കമ്പിവേലികളില്‍ തട്ടി നില്ക്കുന്നു. ഇടവിട്ട നിറങ്ങളിലെ തൂണുകളില്‍ താങ്ങിനിര്‍ത്തപ്പെട്ട വേലികള്‍ അറുത്തുമാറ്റിയ ബന്ധങ്ങള്‍ . ഈ വഴികളിലൂടെ അരനൂറ്റാണ്ടിനപ്പുറം മനുഷ്യര്‍ കളിച്ചും ചിരിച്ചും സഞ്ചരിച്ചിരുന്നു. നെല്ലും ഗോതമ്പും കയറ്റിയ വണ്ടികള്‍ ഇടതടവില്ലാതെ ഓടിയിരുന്നു. ഒരു പക്ഷേ കറ്റ തലയില്‍വച്ച മനുഷ്യര്‍ നടന്നിരുന്ന വഴിച്ചാലുകളും കാണുമായിരിക്കും. എല്ലാം എവിടെയാണ് അവസാനിച്ചത്..........
രണ്ടുപേര്‍ക്ക് ഒരു കാറാണ്. ഹംദുള്ള സെയ്ദും ഞാനുമാണ് സഹയാത്രികര്‍ . ബിജെഡിയുടെ ഭര്‍തൃഹരി മേത്താബിനെ ഒറ്റയ്ക്ക് വിട്ട് അസറുദീന്‍ ഒവൈസി ഞങ്ങളുടെ കാറില്‍ കയറി. ഹംദുള്ള സെയ്ദ് പി എം സെയ്ദിന്റെ മകനാണ്. ഒരു കാലത്ത് ലക്ഷദ്വീപെന്നു പറഞ്ഞാല്‍ സെയ്ദായിരുന്നു. തുടര്‍വിജയങ്ങളുടെ യാത്രയ്ക്ക് ഒടുവില്‍ തോല്‍വി വിരാമമിട്ടപ്പോള്‍ ജനാധിപത്യം അതിന്റെ സാധ്യത തെളിയിച്ചു. ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം മകന് ലക്ഷദ്വീപില്‍നിന്ന് തന്നെ പാര്‍ലമെന്റിലേക്ക് എത്തി. ലക്ഷദ്വീപില്‍ ജനിക്കുന്നവരെല്ലം എസ്ടി വിഭാഗത്തിലാണ് പെടുന്നത്. എന്നാല്‍ , ഡല്‍ഹിയില്‍ ജനിച്ച ഹംദ്ദുള്ളയ്ക്കു വേണ്ടി ഭരണഘടനതന്നെ ഭേദഗതിചെയ്തു. അങ്ങനെയാണ് കഴിഞ്ഞ തവണ ഹംദുള്ളയ്ക്ക് മത്സരിക്കാന്‍ കഴിഞ്ഞത്. ലോക്സഭയിലെ ബേബിയാണ് ഹംദുള്ള. പി എം സെയ്ദും ആദ്യവട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോക്സഭയിലെ ബേബിയായിരുന്നു. ഞങ്ങളുടെ സംഘത്തില്‍ പ്രമാണിമാരായ പിതാക്കളുടെ മക്കള്‍ രണ്ടുപേര്‍കൂടിയുണ്ട്. ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലേ നേരത്തെ രാജ്യസഭയിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. ഹരിയാന മുഖ്യമന്തി ഹുഡെയുടെ മകനായ ദീപേന്ദറാണ് മറ്റൊരാള്‍ . രണ്ടാംവട്ടമാണ് ദീപേന്ദര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയും എംപിയാണ്. മുപ്പതുവയസ്സിനു താഴെയുള്ള ലോക്സഭാംഗങ്ങളില്‍ മുഴുവന്‍ പേരും വരുന്നത് രാഷ്ട്രീയ കുടുംബങ്ങളില്‍നിന്നാണ്. നാല്‍പ്പതിനു താഴെയുള്ളവരില്‍ മൂന്നില്‍ രണ്ടും ഇതേ ഗണത്തിലാണ് പെടുന്നത്. രാഷ്ട്രീയം പതുക്കെ പതുക്കെ കുടംബങ്ങളുടെ തുടര്‍ച്ചയിലേക്ക് വഴിമാറുന്നുവോയെന്ന സംശയം ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഒവൈസിക്ക് നമസ്കാരത്തിന്റെ സമയമായി. വഴിയരികില്‍ കണ്ട പള്ളിക്കുമുമ്പില്‍ വാഹനം നിര്‍ത്തി. ഒവൈസി പള്ളിയിലേക്ക് പോയി. യാത്രികന് ചില ഇളവുകളുണ്ടെന്ന് ഹംദുള്ള പറഞ്ഞു. ഒന്നിനു പുറകെ ഒന്നായി വാഹനങ്ങള്‍ പള്ളിക്കു മുമ്പില്‍ നിരന്നു. ഞാനും ഹംദുള്ളയും ചെറിയ വഴികളിലൂടെ നടന്നു. കുറച്ച് അപ്പുറത്ത് ഓറഞ്ചുകള്‍ നിറഞ്ഞുനില്ക്കുന്നു.

*
പി രാജീവ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 19 ഫെബ്രുവരി 2012
1 comment:
ലാഹോറില്‍നിന്ന് റാവല്‍പിണ്ടിയിലേക്കും ഇസ്ലാമാബാദിലേക്കും മാത്രമല്ല കൊല്‍ക്കത്തയിലേക്കും അമൃത്സറിലേക്കും ശ്രീനഗറിലേക്കുമെല്ലാം റോഡുകളുണ്ടായിരുന്നു. എവിടെയാണ് ആ റോഡുകള്‍ അവസാനിച്ചുപോയത്. മുറിഞ്ഞുപോയത് വഴികള്‍ മാത്രമായിരുന്നില്ല, ഹൃദയബന്ധങ്ങള്കൂടിയായിരുന്നു. അനാഥമാകുംവിധം അതിര്‍ത്തിക്കടുത്ത് അവസാനിക്കുന്ന വഴികള്‍ ഒറ്റപ്പെടലിന്റെ പ്രതീകമായി അവശേഷിക്കുന്നു. വഴികള്‍ കമ്പിവേലികളില്‍ തട്ടി നില്ക്കുന്നു. ഇടവിട്ട നിറങ്ങളിലെ തൂണുകളില്‍ താങ്ങിനിര്‍ത്തപ്പെട്ട വേലികള്‍ അറുത്തുമാറ്റിയ ബന്ധങ്ങള്‍ . ഈ വഴികളിലൂടെ അരനൂറ്റാണ്ടിനപ്പുറം മനുഷ്യര്‍ കളിച്ചും ചിരിച്ചും സഞ്ചരിച്ചിരുന്നു. നെല്ലും ഗോതമ്പും കയറ്റിയ വണ്ടികള്‍ ഇടതടവില്ലാതെ ഓടിയിരുന്നു. ഒരു പക്ഷേ കറ്റ തലയില്‍വച്ച മനുഷ്യര്‍ നടന്നിരുന്ന വഴിച്ചാലുകളും കാണുമായിരിക്കും. എല്ലാം എവിടെയാണ് അവസാനിച്ചത്..........
Post a Comment