Tuesday, December 11, 2012

ആവേശംപകരുന്ന തുടക്കം

പുരോഗതിയുടെ മാനകങ്ങളില്‍ കേരളത്തിന്റെ സ്ഥാനം അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ്. എന്നാല്‍, വേണ്ട രീതിയില്‍ നാം ഉയര്‍ന്നോ എന്ന് പരിശോധിക്കുമ്പോള്‍ ആശാവഹമായ ഉത്തരമല്ല ലഭിക്കുക. എന്നോ പൊരുതിത്തോല്‍പ്പിച്ച ജാത്യാചാരങ്ങളും അടിച്ചമര്‍ത്തലുകളും വേര്‍തിരിവുകളും കാണെക്കാണെ തിരിച്ചുവരുന്നു. നവോത്ഥാന കാലത്ത് പൊരുതിനേടിയ സാമൂഹ്യ പുരോഗതിക്ക് തിരിച്ചടിയുണ്ടാകുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പാഠത്തിനുപകരം "ഒരേയൊരു ജാതി അത് എന്റെ ജാതി, ഒരേയൊരു മതം അത് എന്റെ മതം" എന്ന വികൃതമായ പാരഡി പ്രതിഷ്ഠിക്കപ്പെടുന്നു. സമൂഹത്തില്‍ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെടുന്നതും ചൂഷണംചെയ്യപ്പെടുന്നതും ദളിത് വിഭാഗങ്ങളാണ്. അയല്‍പക്കത്തുള്ള തമിഴ്നാട്ടില്‍ പട്ടികജാതിക്കാര്‍ക്ക് പൊതുവഴിയും പൊതുഇടങ്ങളും ശുദ്ധമായ കുടിവെള്ളംപോലും വിലക്കപ്പെടുന്ന വാര്‍ത്ത യക്ഷിക്കഥപോലെയാണ് മലയാളിക്ക് അനുഭവപ്പെടുന്നത്. എന്നാല്‍, ആ യക്ഷിക്കഥ കേരളത്തിന്റെ ദൈനംദിനജീവിതത്തിലെ യാഥാര്‍ഥ്യമായി മാറുന്ന ദുരനുഭവമാണ് സമകാലത്ത് നമ്മെ അലോസരപ്പെടുത്തുന്നത്.

അഖിലേന്ത്യാ ശരാശരിക്കണക്കുകളില്‍ അസൂയാര്‍ഹമാംവിധം ഉയരത്തില്‍ നില്‍ക്കുന്ന കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളുടെ ജീവിതം കേരളത്തിന്റെ ശരാശരിക്കണക്കുകളില്‍ ഒട്ടും ആശാവഹമായ സ്ഥാനത്തല്ല. ഇതര ജനവിഭാഗങ്ങള്‍ നേടിയ പുരോഗതിയും ജീവിത വിജയവും പട്ടികജാതിക്കാരില്‍നിന്ന് അകന്നുനില്‍ക്കുന്നു. അന്നത്തിനും കിടപ്പാടത്തിനും രണ്ടും ഉറപ്പാക്കാനുള്ള തൊഴിലിനും വേണ്ടി എല്ലാം മറന്ന് പോരാടേണ്ടിവരുന്നവരാണ് നമ്മുടെ നാട്ടിലെ പട്ടികജാതി വിഭാഗങ്ങള്‍. അവര്‍ക്ക് പാര്‍പ്പിടത്തിനും കൃഷിക്കും ആവശ്യമായ ഭൂമി കേരളത്തിലുണ്ട്. പക്ഷേ, സര്‍ക്കാര്‍ അവ ഏറ്റെടുത്ത് വിതരണംചെയ്യാന്‍ തയ്യാറാകുന്നില്ല. പാവങ്ങളില്‍ പാവങ്ങള്‍ക്ക് കിടപ്പാടം ഉറപ്പാക്കുന്ന ഭൂപരിഷ്കരണ നിയമംതന്നെ അട്ടിമറിക്കപ്പെടുന്നു. ഭൂമി ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും വന്‍കിട ബിസിനസ് കുടുംബങ്ങള്‍ക്കും കാണിക്കവയ്ക്കാന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നു. ആഗോളവല്‍ക്കരണനയങ്ങളുടെ തണലില്‍ പൊതുമേഖല സ്വകാര്യമേഖലയ്ക്ക് വഴിമാറുകയാണ്. സ്വകാര്യസംരംഭങ്ങളില്‍ സംവരണമില്ല. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ നഷ്ടമാവുന്നു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്വാശ്രയമേഖലയില്‍ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പില്ല. കോളനികളടക്കം പട്ടികജാതി വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വികസനം എത്തിനോക്കുന്നില്ല. എസ്സി-എസ്ടി ഫണ്ട് ചെലവഴിക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഏറെയാണ്. അടിസ്ഥാന വികസനത്തിന് പദ്ധതികളില്ല. മഹാഭൂരിപക്ഷവും പട്ടിണിയിലാണെങ്കിലും എല്ലാ പട്ടികജാതിക്കാരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിപ്രായസമന്വയമില്ല.

ഇങ്ങനെ നാനാവിധത്തിലും വിഷമതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും പരിഹാരത്തിനായി പോരാടുകയുമെന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാകാത്ത കടമയാണ്. ഭൂപരിഷ്കരണ നിയമമടക്കം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലുകളാണ് കേരളത്തിലെ ദളിത്- പിന്നോക്ക വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് എന്നത് അനിഷേധ്യമാണ്. ഇടതുപക്ഷത്തിന്റെ കരുത്തായി ദളിത്- പിന്നോക്ക വിഭാഗങ്ങള്‍ നിലകൊള്ളുന്നതും അവര്‍ സിപിഐ എമ്മില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുന്നതും ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ശരിയായ രാഷ്ട്രീയ ചിന്തയില്‍നിന്ന് ജനവിഭാഗങ്ങളെ അടര്‍ത്തിമാറ്റി സ്വത്വത്തിന്റെയും വര്‍ഗീയ- ജാതീയ സങ്കുചിത വികാരങ്ങളുടെയും അതിതീവ്ര നിലപാടുകളുടെയും കൊടിപിടിപ്പിച്ച് വോട്ടുബാങ്കും അശാന്തിയുടെ തുരുത്തുകളും സൃഷ്ടിക്കാനുള്ള നീക്കം സമീപകാലത്ത് ഭയാനകമാംവിധം വര്‍ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പട്ടികജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ സവിശേഷമായും സജീവമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശരിയായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള സംഘടനാ സംവിധാനത്തിന് പ്രസക്തി കൈവരുന്നത്. സാമൂഹ്യനീതിക്കും തുല്യ അവകാശത്തിനും വിവേചനരഹിതവും ജാതിരഹിതവുമായ സാമൂഹ്യവ്യവസ്ഥയ്ക്കുംവേണ്ടിയുള്ള ദളിത് വിഭാഗത്തിന്റെ പോരാട്ടങ്ങളിലെ പുതിയ അധ്യയത്തിനാണ് കൊല്ലത്ത് ഞായറാഴ്ച ചേര്‍ന്ന കണ്‍വന്‍ഷനും അതില്‍ രൂപംകൊണ്ട പട്ടികജാതി ക്ഷേമസമിതി എന്ന പുതിയ സംഘടനയും തുടക്കംകുറിച്ചത്.

അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ദളിതിതര ഗ്രാമീണരെയും ജാതിമര്‍ദനത്തിനും വിവേചനത്തിനുമെതിരെ അണിനിരത്താനാകുന്നവിധം ഭൂപ്രശ്നം, കൂലി, തൊഴില്‍ എന്നീ പ്രശ്നങ്ങള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ് കണ്‍വന്‍ഷനില്‍ ഉയര്‍ന്നത്. ആശാവഹവും ആവേശകരവുമായ മുന്നേറ്റത്തിന്റെ നാന്ദിയായി ഈ സംഘാടനത്തെ വിലയിരുത്തേണ്ടതുണ്ട്. അരാഷ്ട്രീയതയുടെയും വഴിതിരിച്ചുവിടലുകളുടെയും വിപത്തില്‍നിന്ന് വേര്‍പെടുത്തി തിരിച്ചറിവിന്റെ പാതയില്‍ ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ള ഇടപെടല്‍ അനിവാര്യമായ ഘട്ടമാണിത്. പട്ടികജാതി ക്ഷേമസമിതി ഏറ്റെടുക്കുന്ന പ്രചാരണ- പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ അവശജനവിഭാഗങ്ങളുടെ ഉന്നമനത്തിലേക്ക് നയിക്കുന്നതാകും എന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: