Saturday, December 15, 2012

നാടിന്റെ നാശത്തിനുള്ള കാര്‍മികത്വം

ജനജീവിതം സമ്പൂര്‍ണമായി താറുമാറാവുകയാണ് കേരളത്തില്‍. അരിമുതല്‍ പലവ്യഞ്ജനങ്ങള്‍വരെയുള്ളവയ്ക്ക് അതിരൂക്ഷമായ വില. പാചകവാതകംമുതല്‍ വൈദ്യുതിവരെ അപ്രാപ്യമാകുന്ന നില. കോണ്‍സ്റ്റബിളിനുമുതല്‍ ജില്ലാകലക്ടര്‍ക്കുവരെ രക്ഷയില്ലെന്ന നിലയുള്ള മാഫിയാവാഴ്ച. നിത്യേനയുള്ള കൊലപാതകങ്ങള്‍, പിടിച്ചുപറികള്‍, മോഷണസംഘങ്ങള്‍മുതല്‍ അധോലോകസംഘങ്ങള്‍വരെ അഴിഞ്ഞാടുന്ന ക്രമസമാധാനത്തകര്‍ച്ച- ഇത്രമേല്‍ ഭീതിദമായ ഒരു അവസ്ഥയിലൂടെ കേരളം മുമ്പെന്നെങ്കിലും കടന്നുപോയിട്ടുണ്ടെന്നു കരുതാനാകില്ല.

ജനജീവിതത്തെ ബാധിക്കുന്ന രൂക്ഷതരമായ പ്രശ്നങ്ങളേതെങ്കിലും പരിഹരിക്കാന്‍ സര്‍ക്കാര്‍ എവിടെയും ഇടപെടുന്നില്ല. യുഡിഎഫ് നേതൃത്വത്തിനും അതിന്റെ സര്‍ക്കാരിനും താല്‍പ്പര്യം രാഷ്ട്രീയ വൈരനിര്യാതന കേസുകളുണ്ടാക്കുന്നതിലും ദല്ലാള്‍ നന്ദകുമാര്‍മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെയുള്ളവരുടെ കേസുകള്‍ ഇല്ലാതാക്കിയെടുക്കുന്നതിലുമാണ്. ഭരണമെന്നത് ഇവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പ്പര്യങ്ങളുടെ നിര്‍വഹണ സംവിധാനംമാത്രമാണ്.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം കേരളത്തിന് കിട്ടേണ്ട വെള്ളം കിട്ടാത്തതുകൊണ്ട് സംസ്ഥാനത്തിന്റെ ഒരു ഭാഗം കരിഞ്ഞുണങ്ങുകയാണ്. സര്‍ക്കാര്‍ ഇത് അറിഞ്ഞ മട്ടില്ല. മാവേലിസ്റ്റോറുകള്‍ മന്ദീഭവിപ്പിക്കുകയും സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ സ്റ്റാളുകള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ബ്രാന്റ് ഉല്‍പ്പന്നങ്ങളുടെമാത്രം വിതരണശൃംഖലയാവുകയുംചെയ്തു. പാല്‍വിലമുതല്‍ യാത്രക്കൂലിവരെ ദുസ്സഹമാംവിധം വര്‍ധിച്ചു. വിലക്കയറ്റത്തില്‍ ജനം നട്ടംതിരിഞ്ഞു. സര്‍ക്കാര്‍ ഒരു ആശ്വാസനടപടിയും കൈക്കൊണ്ടില്ല.

ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട ചുമതലയുള്ള സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് ജീവിതം ദുസ്സഹമാക്കുന്ന ഈ വിലക്കയറ്റത്തിന്റെ തീ കൂടുതല്‍ ആളിപ്പടര്‍ത്തുന്ന കാര്യങ്ങളാണ്. ഇവരുടെ നയങ്ങളാണ് പൊതുവിതരണസമ്പ്രദായം തകര്‍ത്തത്; യാത്രക്കൂലിമുതല്‍ വൈദ്യുതിനിരക്കുവരെ ഭീകരമാംവിധം ഉയര്‍ത്തിയത്; അവശ്യവസ്തുക്കളുടെ വില കയറ്റിയത്; ക്ഷേമപെന്‍ഷനുകള്‍ നാമമാത്രമാക്കി ചുരുക്കിയത്. ജനങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതൊന്നും. ജനങ്ങളെക്കുറിച്ചല്ല, ഭരണാധികാരികളുടെ കരുതല്‍ എന്നതുകൊണ്ട് ഇവരില്‍നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല.

പ്രതിമാസം 300 യൂണിറ്റിനുമേലുള്ള വൈദ്യുതി ഉപഭോഗത്തിന് നിലവിലുള്ളതിന്റെ ഇരട്ടിപ്പണം നല്‍കണമെന്നാണ് ഏറ്റവും ഒടുവിലത്തെ കല്‍പ്പന. പ്രതിമാസ ഗാര്‍ഹിക ഉപഭോഗം 300 യൂണിറ്റായി പരിമിതപ്പെടുത്തിയതിനു പുറമെയാണിത്. പവര്‍കട്ടിലൂടെ കേരളത്തെ വ്യവസായങ്ങളുടെ ശ്മശാനഭൂമിയാക്കുന്നത് ഒരു വശത്ത്. ജലസേചനത്തിനടക്കം വൈദ്യുതി നിഷേധിച്ച് കേരളത്തിലെ കാര്‍ഷികോല്‍പ്പാദനത്തിന്റെ കൂമ്പടയ്ക്കുന്നത് മറ്റൊരു വശത്ത്. ഭാവനാപൂര്‍ണമായ ആസൂത്രണത്തിലൂടെ പവര്‍കട്ട് പൂര്‍ണമായി ഒഴിവാക്കാനാകുമെന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇവിടെ തെളിയിച്ചുകാട്ടിയിട്ടുണ്ട്. അതിരൂക്ഷമായ വിലക്കയറ്റമില്ലാതെ വൈദ്യുതി ജനങ്ങളില്‍ തടസ്സമില്ലാതെ എത്തിക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. നാട് നേരിടുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കാനുള്ള ജാഗ്രതാപൂര്‍ണമായ സമീപനം എല്‍ഡിഎഫിനുണ്ടായിരുന്നതുകൊണ്ടാണ് അതൊക്കെ സാധിച്ചത്. ഭരണാധികാരികളുടെ പരിഗണനാക്രമത്തിലെവിടെയും ജനവും നാടും ഇല്ലെങ്കില്‍ ഇന്നുകാണുന്നതുപോലെയേ കാര്യങ്ങള്‍ സംഭവിക്കൂ; പവര്‍കട്ടിലേക്കും വൈദ്യുതിനിരക്കിന്റെ ക്ലാസ് വര്‍ധനയിലേക്കുമൊക്കെയേ കാര്യങ്ങള്‍ ചെന്നെത്തൂ. കേന്ദ്രവിഹിതമായി കിട്ടേണ്ട വൈദ്യുതി വാങ്ങിയെടുക്കുന്നതിലോ ഇവിടെയുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിച്ചെടുക്കുന്നതിലോ ഒന്നും ഒരു ശ്രദ്ധയുമില്ലാത്ത ഭരണം നാടിനെ ഇരുട്ടിലേക്കേ നയിക്കൂ.

ഒരു ലക്ഷം ടണ്‍ അരി തരുമെന്ന് കേന്ദ്രം സമ്മതിച്ചതായി അമിതാഹ്ലാദത്തോടെയാണ് സംസ്ഥാന ഭരണാധികാരികള്‍ ഇപ്പോള്‍ പറയുന്നത്. ഇവര്‍ അറിയേണ്ട പ്രധാന കാര്യം ഇത്രയും ജനസംഖ്യ ഇല്ലാതിരുന്ന എണ്‍പതുകളില്‍ത്തന്നെ കേരളത്തിന് പ്രതിമാസം 1,35,000 ടണ്‍ അരി കിട്ടിയിരുന്നുവെന്നതാണ്. അതാണ് ചുരുക്കിച്ചുരുക്കി 25,000 ടണ്‍ ആക്കി മാറ്റിയത്. എന്നിട്ടിപ്പോള്‍ എണ്‍പതുകളിലെ നിലവാരം പുനഃസ്ഥാപിക്കുകപോലുമല്ല കേന്ദ്രംചെയ്യുന്നത്. കേന്ദ്രം അരി തരുന്നതാകട്ടെ, ദാനധര്‍മമൊന്നുമല്ല. ഇവിടെ സ്റ്റാറ്റ്യൂട്ടറി റേഷനിങ് ആരംഭിച്ച ഘട്ടത്തില്‍ കേന്ദ്രം വാക്കുതന്നത് പ്രകാരമാണത്. ആ വാക്ക് കിട്ടിയതാകട്ടെ, കേരളം ഭക്ഷ്യധാന്യോല്‍പ്പാദനത്തില്‍നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനത്തിലേക്ക് ശ്രദ്ധതിരിച്ച് ദേശീയ ഖജനാവിലേക്ക് വിദേശനാണ്യം നേടിക്കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ പശ്ചാത്തലത്തില്‍ ഭക്ഷ്യധാന്യരംഗത്ത് ഇവിടെയുണ്ടാകുന്ന കുറവ് നികത്തിത്തന്നുകൊള്ളാമെന്ന് അന്ന് കേന്ദ്രം ഏറ്റതാണ്. കേന്ദ്രം ഇപ്പോള്‍ ആവശ്യമായ തോതില്‍ അരി തരുന്നില്ല. തരുന്നതാകട്ടെ യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ഏറ്റെടുക്കുന്നതാകട്ടെ വിതരണത്തിനെത്തിക്കുന്നുമില്ല. ജനങ്ങള്‍ കരിച്ചന്തയുടെ കൊടുംചൂഷണത്തില്‍ നട്ടം തിരിയുമ്പോള്‍ സര്‍ക്കാര്‍ അരി കത്തിച്ചുകളയുന്നു. 2010ല്‍ 16 രൂപ വിലയുണ്ടായിരുന്ന അരിക്ക് ഇന്ന് 50 രൂപയോളമായി. പൊതുവിതരണസമ്പ്രദായം തകര്‍ത്ത് പൊതുകമ്പോളത്തിനും കരിച്ചന്തയ്ക്കും ചൂഷണാവസരങ്ങളൊരുക്കിക്കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാരാണിതിന് മറുപടി പറയേണ്ടത്.

പദ്ധതിവിഹിതത്തില്‍ പൊതുവിതരണത്തിന് നീക്കിവച്ച തുകയിലെ 21 ശതമാനം മാത്രമേ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സാമ്പത്തികവര്‍ഷം സമാപിക്കാന്‍ രണ്ടുമൂന്നുമാസംമാത്രം ബാക്കിനില്‍ക്കുന്ന ഘട്ടത്തിലും ചെലവഴിച്ചിട്ടുള്ളൂ എന്നതറിയുമ്പോള്‍ സര്‍ക്കാരിന്റെ കള്ളക്കളി കൂടുതല്‍ വ്യക്തമാകും. ക്രമസമാധാനില ഇതുപോലെ തകര്‍ന്ന മറ്റൊരു ഘട്ടമില്ല. മാഫിയാസംഘങ്ങള്‍ സാമൂഹ്യജീവിതത്തിനുമേല്‍ പിടിമുറുക്കുകയാണ്. വി എം സുധീരനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ഇത് പരസ്യമായി പറയേണ്ടിവരുന്നു. കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ ചിലര്‍ക്ക് നിയമസഭാകക്ഷിയോഗത്തില്‍ ഇത് ചൂണ്ടിക്കാട്ടേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രേരിത ആരോപണമാണെന്ന് യുഡിഎഫിന് പറയാന്‍ കഴിയില്ല. ജില്ലാ കലക്ടറെ മണ്ണിട്ടുമൂടി കൊല്ലാന്‍ മണല്‍ മാഫിയ, പൊലീസ് എഎസ്ഐയെ കുത്തിക്കൊല്ലാന്‍ മോഷണസംഘം, നഗരങ്ങള്‍ അടക്കിഭരിക്കുന്ന ഗുണ്ടാതേര്‍വാഴ്ചകള്‍, വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ചു പോകുന്ന മണല്‍കള്ളക്കടത്തുകാരുടെ ടിപ്പര്‍ സംഘങ്ങള്‍, മണല്‍കള്ളക്കടത്തുകാരനെമുതല്‍ ക്വട്ടേഷന്‍ സംഘത്തെവരെ സ്റ്റേഷന്‍ കൈയേറി വിടുവിച്ചുകൊണ്ടുപോകുന്ന കോണ്‍ഗ്രസ് സംഘങ്ങള്‍. തെരുവിലിറങ്ങി പരസ്യഭീഷണി ഉയര്‍ത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍. ഇങ്ങനെ നാട്ടിലാകെ ഭീകരാന്തരീക്ഷം പടരുമ്പോള്‍ സര്‍ക്കാര്‍ശ്രദ്ധ ദല്ലാള്‍ നന്ദകുമാറിനെ കോടതിയില്‍വരെ കള്ളംപറഞ്ഞ് രക്ഷപ്പെടുത്തുന്നതിലും ഉമ്മന്‍ചാണ്ടിക്കെതിരായ സൈന്‍ബോര്‍ഡുകേസ് എഴുതിത്തള്ളാന്‍ വ്യഗ്രതപ്പെടുന്നതിലും ഒക്കെയാണ്. നാടിന്റെ നാശത്തിന് കാര്‍മികത്വം വഹിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ എന്ന് പറയാതിരിക്കാനാകുന്നില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 14 ഡിസംബര്‍ 2012

No comments: