Sunday, December 23, 2012

വേറിട്ട ശ്രീരാമവിചാരങ്ങള്‍

കുന്നംകുളത്തുനിന്നു പടിഞ്ഞാട്ടു മാറി ചെറുവത്താനി. പള്ളിയങ്ങാടി കടന്നാല്‍ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന വളപ്പുകള്‍ക്കിടയിലൂടെ യാത്ര. കാടിനു നടുവിലൂടെ എന്ന് സംശയിച്ചുപോകും ചിലപ്പോള്‍. റോഡില്‍നിന്ന് ഇടത്തോട്ട് കയറി പറമ്പുകള്‍ക്കിടയിലൂടെയുള്ള വഴി എത്തുന്നത് വലിയ മുറ്റത്ത്. വെയില്‍താഴെ വീഴാതെ ഇലഞ്ഞിയും മാവും മാനം മറച്ചുനില്‍ക്കുന്ന ഇവിടെയൊരു വീടുണ്ട്. പഴമയെ വിട്ടുമാറാന്‍ വിടാതെ പിടിച്ചുനിര്‍ത്തിയ പഴയൊരു തറവാട്. അവിടവിടെയായി കരിങ്കല്ലില്‍ കൊത്തിയ ചില രൂപങ്ങള്‍. ദിവസം മുഴുവന്‍ കഥ പറയുന്ന കിളികള്‍. ഒരു നാട്ടുനായ മുറ്റത്ത് ഉറക്കത്തിലുണ്ടാവും.

ചുമരില്‍ കടലാസില്‍ വരച്ച മനോഹരചിത്രങ്ങളും ചില വചനങ്ങളും പതിച്ചിരിക്കുന്നു. രേഖകളില്‍ വീടിനു പേര് വെട്ടിയാട്ടില്‍. സിലോണില്‍ ബ്രിട്ടീഷ് സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്ന വി സി കൃഷ്ണന്റെയും ഭാര്‍ഗവിടീച്ചറുടെയും രണ്ടാമത്തെ മകനുണ്ടിവിടെ കുടുംബത്തോടെ. കേരളത്തിന് ഇയാളെ അറിയാം. മാധ്യമപ്രവര്‍ത്തകനായി, എഴുത്തുകാരനായി, ലോകം തലതിരിഞ്ഞവരെന്നു വിളിക്കുന്നവരുടെ പ്രവാചകനായി പിന്നെ നടനായും. എല്ലാ അര്‍ഥത്തിലും എപ്പോഴും ചെറുവത്താനിക്കാരനായ ഈ മനുഷ്യന്‍ ചിലത് കെട്ടഴിക്കുകയാണ് ദേശാഭിമാനിയോട്. ചില ഉത്തരങ്ങള്‍ തേടി നടത്തിയ യാത്രകള്‍, അതിനിടയില്‍ കെട്ടിയ വേഷങ്ങള്‍, വ്യവസ്ഥാപിത ജീവിതത്തോട് പൊരുത്തപ്പെടാതെയും ചിലപ്പോഴൊക്കെ വിയോജിപ്പോടെ യോജിച്ചും നിഷേധിച്ചുമുള്ള സ്വന്തംജീവിതത്തെക്കുറിച്ച്, അതിനിടയിലെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, കടന്നുവന്ന വഴികള്‍, കെട്ടിയ വേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കുന്നു സാക്ഷാല്‍ വി കെ ശ്രീരാമന്‍. അദ്ദേഹത്തിന്റെ വേറിട്ട വിചാരങ്ങളും ജീവിതവുമാണ് ശ്രീരാമീയം.

ആദ്യം മുതല്‍ ആദ്യമെന്നത് എന്റെ ചിന്തയും വിചാരങ്ങളുമാണ്. അത് ഒരു പ്രാപഞ്ചികനീതിയെക്കുറിച്ചുള്ളതാണ്്. ഒരുപാട് നീതികളിലൂടെയാണ് മനുഷ്യകുലം കടന്നുപോയത്. രാജനീതി മുതല്‍ ജനാധിപത്യവും സോഷ്യലിസവും വരെയുള്ള വ്യവസ്ഥകളുടെ നീതി. പക്ഷേ ഞാനിപ്പോള്‍ ചിന്തിക്കുന്നത്. ഇതെല്ലാം മനുഷ്യനെക്കുറിച്ച്, അവന്റെ ക്ഷേമത്തെക്കുറിച്ച് മാത്രമാണ് എപ്പോഴും പറയുന്നത്. മനുഷ്യനും ഒരു ജീവി മാത്രമാണെന്നും പ്രപഞ്ചത്തില്‍ മറ്റു ജീവികള്‍ക്കുള്ള അധികാരം മാത്രമാണുള്ളതെന്നും ചിന്തിക്കുന്നില്ലല്ലോ. മനുഷ്യന്റെ കുത്തകയും അധികാരവും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാവുകയാണ് മറ്റു ജീവിവര്‍ഗങ്ങള്‍. മനുഷ്യനുവേണ്ടി മുട്ടയിടുന്നവ, അവന് ഭക്ഷണത്തിനായി കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവ, അവന്റെ താല്‍പര്യത്തിനായി ലൈംഗികതപോലും നിഷേധിക്കപ്പെട്ടവ. മനുഷ്യന്റെ എല്ലാം മറ്റുള്ളവയില്‍നിന്നു ലഭിച്ചതാണ്. പുറത്തുനിന്നുള്ള കാഴ്ചയുടെയും അറിവിന്റെയും പ്രതിഫലനമാണ് മനസ്സ്. വെയിലിന്റെയും വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ആകെത്തുകയാണ് ശരീരം. എന്നിട്ടും മനുഷ്യന്‍ "എന്റെ" എന്നുമാത്രമേ പറയൂ. മനുഷ്യന്റെ അടിസ്ഥാനഭാവം സ്വാര്‍ഥതയാണ്. പരിഹാരം പരിഹാരമൊന്നും ഇതുവരെയും എനിക്കറിയില്ല. ഇതിനെ തലതിരിഞ്ഞ ചിന്ത എന്നുവിളിക്കാം. കാരണം കഴിഞ്ഞ കുറേക്കാലമായി ഞാന്‍ തലതിരിഞ്ഞവരുടെ കൂടെയാണ്. പക്ഷേ മനുഷ്യസമൂഹം തലതിരിഞ്ഞവരെന്നു വിളിക്കുന്ന പലര്‍ക്കും അവരുടെ നേര്‍വഴിയുണ്ട്.

ബ്രദര്‍ ക്രിസ്തുദാസ് എന്ന മലയാളി, നേപ്പാളിന്റെ അതിര്‍ത്തിയില്‍ ചെന്ന് അമ്പതിനായിരത്തോളം കുഷ്ഠരോഗികളെ ചികിത്സിച്ചതും അവരുടെ പുനരധിവാസം നടത്തിയതും ലോകത്തിനും സഭയ്ക്കും തലതിരിഞ്ഞ പ്രവൃത്തിയായിരുന്നു. പക്ഷേ അങ്ങേര്‍ക്ക് സ്വന്തം ശരികളുണ്ടായിരുന്നു. ഇത്തരക്കാരുമായുള്ള സഹവാസമാണ് ചില അസ്വസ്ഥതകളിലേക്കും ചിന്തകളിലേക്കും എന്നെ നയിച്ചത്. മനുഷ്യര്‍ അസ്വസ്ഥരാണ്. പക്ഷേ ഇത് ഇന്നു തുടങ്ങിയതല്ല. ചിലര്‍ പറഞ്ഞേക്കും പണ്ടൊക്കെ സുഖമായിരുന്നു എന്ന്. ശുദ്ധമായ നെല്ലും ഭാരതപ്പുഴയില്‍ നല്ല വെള്ളവുമുണ്ടായിരുന്നു എന്നാണ് അതിനര്‍ഥം. ഹിന്ദുമതത്തിലെ പ്രധാനമന്ത്രം ഓം ശാന്തി ശാന്തി ശാന്തി എന്നായിരുന്നു. ആണവയുദ്ധവും കല്‍ക്കരി അഴിമതിയുമില്ലാത്ത കാലത്തും മനുഷ്യന്‍ അസ്വസ്ഥനായിരുന്നു. മൃഗത്തില്‍നിന്ന് മനുഷ്യന്‍ മാറിയപ്പോഴാണ് ഈ അശാന്തി തുടങ്ങിയത്. കൊച്ചിയിലെ വൃക്ഷങ്ങള്‍ക്ക് കല്‍പ്പറ്റ നാരായണന്‍ എഴുതിയ അവതാരികയില്‍ പറഞ്ഞതുപോലെ "ആദിയില്‍ സുബോധമുണ്ടായി സുബോധം ഒരശാന്തിയായിരുന്നു". മനുഷ്യന് മസ്തിഷ്കം വളരാന്‍ തുടങ്ങിയേടത്താണ് അത് തുടങ്ങുന്നത്. ഇതു മനുഷ്യന്റെ മാത്രം അശാന്തിയായിരുന്നു. ആര്‍ത്തിയുടെയും കൈയടക്കലിന്റെയും അശാന്തി. ഇതാണ് മനുഷ്യന്റെ പ്രധാനപ്രശ്നമെന്ന് പറയാന്‍ എനിക്കാവില്ല. നമ്മുടെ മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ക്ക് എന്നും പ്രശ്നം വേണം. പ്രശ്നങ്ങളില്ലാതെ അവര്‍ക്ക് മുന്നോട്ടുപോകാനാവില്ല. അഴിമതി, അക്രമം അതിനുള്ള ദാഹമാണ് അവര്‍ക്കുള്ളത്. ഒരാള്‍ നന്നായി ജീവിക്കുന്നുവെന്നത് മോശം വാര്‍ത്തയും, നല്ലവനെന്നു കരുതുന്ന ഒരാള്‍ക്ക് ചീത്ത വശമുണ്ട് എന്ന് പ്രചരിപ്പിക്കുന്നത് നല്ല വാര്‍ത്തയുമാണ്. അതൊരു മാര്‍ക്കറ്റിങ് തന്ത്രമാണ്.

മറ്റൊരാളുടെ തിന്മ പുറത്തുകാണുമ്പോഴാണ് മനുഷ്യന്‍ സന്തോഷിക്കുന്നത് എന്ന മനശാസ്ത്രം മനസ്സിലാക്കിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തില്‍ മനുഷ്യന്റെ ഒറ്റയ്ക്കുള്ള തിന്മയാണ് വാര്‍ത്തയാവുന്നത്. മനുഷ്യന്‍ കൂട്ടമായി നടത്തുന്ന തിന്മ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പുതിയകാലത്ത് മനുഷ്യന്‍ മസ്തിഷ്കം കൊണ്ടുമാത്രം പണിയെടുത്താണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം സൃഷ്ടിക്കുന്നതിനുള്ള അധ്വാനം നടത്തുന്നില്ല. ധനം വിനാശകാരിയാണ്്. കരുത്തുകൊണ്ട്, ധാര്‍ഷ്ട്യം കൊണ്ട് അവന്‍ വിലയും മൂല്യവും സൃഷ്ടിക്കുകയാണ്. പുതിയ കാലത്ത് അധ്വാനമൂല്യമല്ല പണത്തിന് വില സൃഷ്ടിക്കുന്നത്. കൈയൂക്കിനപ്പുറത്ത് ചെന്ന് ബാലന്‍സ് തെറ്റുമ്പോഴാണ് ലോകത്ത് പ്രതിസന്ധിയുണ്ടാകുന്നത്. ലോട്ടറിയെടുക്കുന്നവനും അത് അച്ചടിക്കുന്നവനും അധ്വാനിക്കാതെ പണം കിട്ടണമെന്നാണ്. സര്‍ക്കാര്‍ അതിന്റെ ഇടനിലക്കാരനാവുന്നു. ഇങ്ങനെയൊരു ലോകത്ത് ഇത്തരം മനസ്സുമായി തെറ്റാണെന്ന് ബോധ്യമായ ലോകത്ത് ഒട്ടും മനസ്സില്ലാതെയാണ് ഞാന്‍ ജീവിക്കുന്നത്. ഒട്ടും പൊരുത്തപ്പെടാനാവാതെ കുറ്റബോധത്തോടെ ജീവിക്കുകയാണ്.

എനിക്ക് ബോധ്യമില്ലാത്ത കാര്യമാണ് ഞാന്‍ ചെയ്യുന്നത്. ഏറെ കുറ്റബോധമുണ്ട്. എന്റെ ചുറ്റുപാടില്‍ എല്ലാവരും അധ്വാനിച്ച് ജീവിക്കുന്നവരാണ്്. ഇതില്‍ ഞാന്‍ മാത്രമാണ് പണിയെടുക്കാതെ സിനിമയും ഗോഷ്ഠിയുമായി കഴിയുന്നത്. അതുകൊണ്ട് അവരോട് ആദരവാണ്. അവര്‍ക്ക് വിധേയനുമാണ്. എന്റെ സുഖം എന്നതില്‍നിന്ന് മറികടക്കാനാവാത്ത ഒരാള്‍ക്ക് തത്വശാസ്ത്രം പറയാനവകാശമില്ല. മനുഷ്യന്‍ മറ്റുജീവജാലങ്ങളുടെ പക്ഷത്തുനിന്ന് ആലോചിക്കണം. ദൈവം മനുഷ്യന്‍ ദൈവത്തെ രൂപപ്പെടുത്തുകയായിരുന്നു. ദൈവം എന്താണെന്നുള്ളത് മറ്റൊരു പ്രശ്നം. ദൈവവിശ്വാസിക്കേ ദേവസ്വം ബോര്‍ഡിലെത്താനാവൂ എന്നു പറയുമ്പോള്‍ ദൈവം എന്താണെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കേണ്ടി വരും. ഓരോ കാലത്തും ആവശ്യത്തിന് മനുഷ്യന്‍ സൃഷ്ടിച്ച ഒരുപാട് ദൈവങ്ങളുണ്ട്. കുട്ടിച്ചാത്തനും ദൈവമാണ്. ഏതു ദൈവത്തേയാണ് വിശ്വസിക്കേണ്ടതാണ് എന്ന് സര്‍ക്കാര്‍ പറയണം. തൃപ്രയാര്‍ തന്ത്രി പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞതുപോലെ ദൈവദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പോകുന്നവന്‍ ഒരിക്കലേ പോകേണ്ടതുള്ളൂ. ദൈവദര്‍ശനം ലഭിച്ചാല്‍ പിന്നെ അന്വേഷിക്കേണ്ടതില്ല. അയാള്‍ പക്ഷേ സമൂഹത്തിന് പ്രിയപ്പെട്ടവനാവില്ല. പണമുണ്ടാക്കാനും ചിട്ടയായി ജീവിക്കാനും അവനെ കിട്ടില്ല. ആവശ്യങ്ങള്‍ക്ക് വേണ്ടി പോവലല്ല അത്. പ്രബലനായ മനുഷ്യന് വേണ്ടി ദൈവത്തെ സൃഷ്ടിക്കലാണ് ഇപ്പോള്‍. ദൈവത്തിന് എന്തെല്ലാം ഇഷ്ടങ്ങളുണ്ട്. ഗുരുവായൂരില്‍ കാലില്‍ വൃണവും അതില്‍പൂഴ്ന്ന ചങ്ങലയുമായി ഓടുന്ന ആനയെ ഞാന്‍ കണ്ടിട്ടുണ്ട്. അത് ദൈവം ആവശ്യപ്പെടുന്നതാണോ. ഈ ഫിലോസഫിയിലേക്ക് ശ്രീരാമന്‍ എത്തുന്നത് ഒരുപാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നിട്ടുണ്ട് ഞാന്‍. അതില്‍നിന്നാണ് എന്റെ ഫിലോസഫിയില്‍ ഞാനെത്തുന്നത്.

കൊളമ്പുകാരന്‍ കൃഷ്ണന്റെയും ഭാര്‍ഗവി ടീച്ചറുടെയും മകന്‍ ശ്രീരാമന്‍. അച്ഛന്‍ സിലോണില്‍ ബ്രീട്ടീഷ് സ്ഥാപനങ്ങളിലാണ് ജോലിയെടുത്തിരുന്നത്. ഇംഗ്ലീഷ് ചിട്ടകളുമായി കഴിഞ്ഞിരുന്ന ആള്‍. ചേട്ടന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലാണ് പഠിച്ചത്. ഒരാള്‍ അമ്മയ്ക്ക് കൂട്ടായി നില്‍ക്കട്ടെ എന്നു കരുതിയാണ് എന്നെ ചെറുവത്താനി വടുതല സ്കൂളില്‍ ചേര്‍ത്തത്. എനിക്ക് ഈ നാട്ടിലെ വിവിധതരം മനുഷ്യരുടെ ജീവിതവുമായി അടുത്ത ബന്ധമാണുണ്ടായത്. ചെറുപ്പത്തിലെ അറിവ് അതാണ്. പിന്നെ തൊഴിയൂര്‍ ഹൈസ്കൂളില്‍. അവിടെയും അത്തരം അനുഭവം തന്നെ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുസ്തകം ക്ലാസില്‍ ഉപേക്ഷിച്ച് ഉരുവില്‍ കയറി ദുബായിലേക്ക് പോയ മുഹമ്മദ് എന്നെ അത്ഭുതപ്പെടുത്തുകയാണ് ഇപ്പോഴും. ജീവിതത്തെ ധൈര്യമായി നേരിട്ട് ലാഞ്ചി വേലായുധേട്ടന്റെ ഉരുവില്‍ കയറി ചേറ്റുവ കടപ്പുറത്തുനിന്ന് പോയ മുഹമ്മദിനെപോലെയുള്ളവരുടെ ജീവിതവും ഞാന്‍ കണ്ടു. ഒരു കുപ്പായമുള്ള സുബ്രുവും എന്റെ കൂട്ടുകാരനായിരുന്നു. പല ജാതി, പല വിഭാഗം, വര്‍ഗങ്ങള്‍ ഇവരുടെയൊക്കെ ജീവിതം ഞാന്‍ കണ്ടു. ജീവിതം അറ്റംകാണാതെ കിടക്കുമ്പോള്‍ അതിനെ നേരിട്ടവരുടെ കാലമായിരുന്നു അത്. ഇപ്പോള്‍ പ്രീപ്ലാന്‍ഡ് ആയ കുട്ടികളാണ്. ഞാന്‍ ജനിച്ചതും വളര്‍ന്നതും ജീവിതത്തെ വെറുംകൈയോടെ നേരിട്ടവരുടെ കൂട്ടത്തിലായിരുന്നു. ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ കേട്ടത് പശുവിനെ കെട്ടാനും പുല്ലരിയാനും വരുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു. അതുകൊണ്ട് ശരിയല്ലാത്തവനായിരുന്നു. സ്വാതന്ത്ര്യം ഉള്ളിലുറഞ്ഞിരുന്നു. മറ്റുള്ളവര്‍ക്കനുസരിച്ച് നിന്നുപോവാന്‍ ഇഷ്ടമല്ലായിരുന്നു. യോഗ്യന്മാരുടെ സദസ്സില്‍ എനിക്ക് ഇടമില്ലായിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ എന്നെ അലട്ടുന്ന ചോദ്യങ്ങള്‍ ഞാന്‍ പലരോടും ചോദിച്ചു. ആചാര്യന്മാരോടും ചോദിച്ചു. സി വി ശ്രീരാമനോടും ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങളെ നിങ്ങള്‍ക്ക് മറികടക്കാനാവുന്നില്ല എന്ന്. മറുപടിയില്ല. അത്തരം ആള്‍ക്കാരാണ് പിന്നെ നമ്മളെ നേരെയാക്കാന്‍ വരുന്നത്. എന്റെ അമ്മ, അച്ഛന്‍, അധ്യാപകര്‍. പശു നമുക്കാണോ പാല്‍ തരുന്നത് എന്ന് അധ്യാപകരോടു ചോദിക്കാനാവില്ല. അപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് ചോദ്യങ്ങള്‍ ചോദിക്കലല്ല. മറിച്ച് മറുപടി നാം കണ്ടെത്തലാണ് ശരിയെന്നാണ്. അതുകണ്ടെത്താനായി പലേടത്തും ഞാനെത്തി. മാതാ അമൃതാനന്ദമയിക്കടുത്തും എത്തിയിട്ടുണ്ട്. എല്ലായിടത്തും മനുഷ്യകേന്ദ്രീകൃതമായ മറുപടികളും, പ്രശ്നങ്ങളും, ജോലിക്കും രോഗശാന്തിക്കുമെത്തുന്നവരും അവരുടെ പ്രശ്നങ്ങളുമാണ്. അതിനെയൊക്കെ മറികടന്ന് ചിന്തയ്ക്ക് ഇടം തേടി. അതൊരു അസ്വസ്ഥതയാണ്. എന്നാല്‍ ആ അസ്വസ്ഥതയാണ് മൂഢന്റെ സ്വസ്ഥതയേക്കാള്‍ നല്ലത് എന്ന് എനിക്ക് തോന്നുന്നു. അവസാനത്തെ ഉത്തരത്തിനും തൃപ്തനാക്കാന്‍ കഴിയാത്തതാണ് സത്യം. കൗമാരത്തില്‍, യൗവനത്തില്‍ ജനിതകസ്വഭാവമാകും ചിലപ്പോള്‍ എന്റെയീ തെമ്മാടിത്തം. ചെറുപ്പത്തിലേ യൂസ്ലെസ്സ് ആയ ഒരാളാണ് ഞാന്‍. മറ്റുള്ളവര്‍ക്ക് യൂസ് ചെയ്യാനാവാത്ത ഒരാളാണ് യൂസ്ലെസ്സ് ആവുന്നത്. പഠനമാണ് പ്രധാനം. ഞാനതില്‍ മോശമായിരുന്നു. കണക്കും ഹിന്ദിയും മെനക്കെടായിരുന്നു. എന്നാല്‍ സ്പോര്‍ട്സില്‍ സംസ്ഥാനതലത്തില്‍ സമ്മാനം നേടിയതും കഥയെഴുതുന്നതും നാടകം അഭിനയിക്കുന്നതും അവര്‍ക്ക് പ്രശ്നമായിരുന്നില്ല.

പല തരത്തിലുള്ള അവഹേളനവും പീഡനവും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ എന്റെ കാലുകള്‍ പ്രദര്‍ശിപ്പിക്കാനാവശ്യപ്പെടും. മരം കയറിയും അലഞ്ഞുനടന്നും നിറയെ മുറിവുകളുള്ള കാല്‍ കാണിച്ച് ആക്ഷേപിക്കലായിരുന്നു അച്ഛന്റെ ലക്ഷ്യം. മെരുക്കിയെടുക്കുക എന്ന പ്രക്രിയയെ അതിജീവിക്കലായിരുന്നു എന്റെ തെമ്മാടിത്തം. ശ്രമിച്ചിട്ടും മെരുക്കാനാവാത്ത ഒരാളായതോടെ തള്ളിക്കളഞ്ഞു വീട്ടുകാര്‍. അമ്മ ഉറങ്ങിയാല്‍ പണം മോഷ്ടിക്കും. വീട്ടില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കും. സുഹൃത്തുക്കളുമായി കറങ്ങും. കെഎസ്യു ഗുണ്ടായിസം സ്കൂളിലെ നിഷേധം പിന്നെ എത്തിച്ചത് കെഎസ്യുവിലാണ്. 12 വയസ്സുകാരന്റെ കെഎസ്യുവാണ്. 1963-64ലെ പട്ടിണിസമരം. സ്കൂളില്‍ കെഎസ്യു മാത്രം. ക്ലാസ്സ് കട്ടുചെയ്യാനും അധ്യാപകരെ വെല്ലുവിളിക്കാനുമുള്ള രാഷ്്ട്രീയം അത്രയേ ഉള്ളൂ. എസ്എസ്എല്‍സി പരീക്ഷ എഴുതിയില്ല. അന്നു നാടുവിട്ടുപോയി. തിരികെ വന്ന് ഫൈനാര്‍ട്സ് കോളേജില്‍ ചേര്‍ന്നു. അതും ശരിയല്ല എന്നു തോന്നി. ഉപേക്ഷിച്ചു. പഴയ കെഎസ്യു വളര്‍ന്ന് കോണ്‍ഗ്രസ്സിലേക്കും ഗുണ്ടായിസത്തിലേക്കുമെത്തി. കുറേക്കാലം അതുമായി നടന്നു.

അങ്ങേയറ്റം വ്യത്യസ്തമായ ലോകത്തിലേക്ക് അഞ്ചാം ക്ലാസ്സു മുതല്‍ കൃത്യമായി പത്രവും ബാലപംക്തിയും വായിക്കുകയും എല്ലാ തെമ്മാടിത്തങ്ങള്‍ക്കു നടുവിലും അതു തുടരുകയും ചെയ്യുമായിരുന്നു. മറക്കാനാവാത്ത ഒരാളുണ്ടായിരുന്നു. മുത്തു എന്ന് വിളിക്കുന്ന അമ്മാവന്‍. എന്നെ ബീഡിവലി പഠിപ്പിച്ച ആള്‍. ചങ്ങമ്പുഴ കവിതയും മറ്റു വിപ്ലവകവിതകളും ചൊല്ലി പഠിപ്പിച്ച ആള്‍. കമ്യൂണിസ്റ്റ്. ഇത്തരം സഹവാസങ്ങളുടെ സ്വാധീനവും ഉള്ളിലുണ്ടായിരുന്നു. പിന്നെ സി വി ശ്രീരാമനുമായുള്ള അടുപ്പം. പല സിനിമാഷൂട്ടിങ് ലൊക്കേഷനുകളില്‍ വച്ച് അരവിന്ദന്‍ പോലുള്ളവരുമായി പരിചയം. പലരെയും കാണുന്നു. വായിച്ചറിവുള്ളവരെ നേരില്‍ കാണല്‍. പലേടത്തും കേള്‍വിക്കാരനായി ഒഴിഞ്ഞുനില്‍ക്കും. വിരുദ്ധനിലപാടുകളുള്ളവരുടെ ചര്‍ച്ചകള്‍ കേട്ടാണ് എന്റെ നിലപാടും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത്. ഇവരില്‍ പലരും വീട്ടിലെത്തും. തര്‍ക്കവിതര്‍ക്കങ്ങള്‍, സിദ്ധാന്തങ്ങള്‍... ഒരു ക്ലാസിലും ലഭിക്കാത്ത പഠനമാണ് രൂപപ്പെടുന്നത്.

കൃത്യമായ രാഷ്ട്രീയമുള്ള കെ എ മോഹന്‍ദാസ്, മാര്‍ക്സിസ്റ്റായ സി വി ശ്രീരാമന്‍, തീവ്രവാദനിലപാടുള്ള പവിത്രന്‍, ക്യാപിറ്റലിസ്റ്റായി സംസാരിക്കുന്ന ശശിധരന്‍ ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, പലപ്പോഴും ഏറ്റുമുട്ടലില്‍ കലാശിക്കും. അവിടെനിന്നാണ് പുതിയ ലോകത്തേക്ക് പ്രവേശിക്കുന്നത്. അവിടെയാണ് ആത്യന്തികനീതി എന്ന ചോദ്യമുണ്ടായത്. വിപുലമായ സൗഹൃദം കുട്ടിക്കാലം മുതല്‍ വ്യത്യസ്തമായ ഇപ്പോള്‍ വരെ വ്യത്യസ്തമായ സൗഹൃദങ്ങളുണ്ട്. പക്ഷേ ചില ബന്ധങ്ങളില്‍നിന്ന് ഇടക്കിടക്ക് വിട്ടുനില്‍ക്കും. ചാവക്കാട്ടെ പി ടി കുഞ്ഞുമുഹമ്മദും മോഹന്‍ദാസുംപോലുള്ള ബന്ധങ്ങളില്‍നിന്ന് വിട്ട് ഞാനിപ്പോള്‍ കച്ചവടക്കാരും പലിശക്കാരുമായി സൗഹൃദങ്ങളുണ്ടാക്കുന്നു. മെഹ്ദി ഹസ്സന്‍ അലൈഡ് ഹസ്സന്റെ ആരാണ് എന്നു ചോദിക്കുന്നവര്‍. നിഷ്കളങ്കര്‍. അവരെയും അറിയുകയാണ്. സിനിമയിലേക്ക് സി വി ശ്രീരാമനാണ് കൊണ്ടുപോകുന്നത്. ഉത്തരായനത്തിലേക്ക്.

1974ല്‍ ചെലവൂര്‍ വേണുവും സംഘവും കോഴിക്കോട് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഫിലിം ഫെസ്റ്റിവല്‍ എന്നു ആദ്യം കേള്‍ക്കുകയാണ്. ചോമനദുഡി പോലുള്ള ചിത്രങ്ങള്‍ അന്നാണ് കാണുന്നത്. അവിടെ വച്ച് അരവിന്ദന്‍ പറയുന്നു ഉത്തരായനത്തിലെ മുഖ്യവേഷം ചെയ്യാന്‍. ആദ്യം രസിച്ചു. പിന്നെ അപകടം മണത്തു. ഉയരവും നീട്ടിയമുടിയുമാണ് തെരഞ്ഞെടുക്കാന്‍ കാരണമെന്നറിഞ്ഞപ്പോള്‍ മുടിമുറിച്ചു. അങ്ങനെ ഉത്തരായനത്തില്‍നിന്ന് തടിയൂരി. കോഴിക്കോട്ടുകാര്‍ പവിത്രന്‍, ശ്രീരാമന്‍ പോലുള്ളവരുമായി സൈക്കോ വേണുവിന്റെ ഓഫീസില്‍ ഒരുപാടുപേര്‍. ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ അന്തരാഷ്ട്ര രാഷ്ട്രീയവും മറ്റും. 73ല്‍ അച്ഛന്‍ മരിച്ചു. അപ്പോളേക്കും സ്വാതന്ത്ര്യം പൂര്‍ണമായി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോടുകാര്‍ക്ക് നമ്മളോട് സ്നേഹമാണ്. ഇപ്പോഴും സി വി ശ്രീരാമന്റെ ചുവടുപിടിച്ച് ശ്രീമോനെ എന്നു വിളിക്കുന്നു. അനന്തകൃഷ്ണനെപോലുള്ള മാര്‍ക്സിയന്‍ വിജ്ഞാനഭണ്ഡാരങ്ങള്‍, കമ്യൂണിസ്റ്റുകാര്‍, ചിന്ത രവിയെപോലുള്ളവര്‍, പരിസ്ഥിതിക്കാര്‍... ലോകവ്യഥകളും വ്യവസ്ഥകളും അറിയുന്നു. വലിയ ലോകം. ഒരു അപ്പുക്കിളി ലൈനില്‍ കേള്‍വിക്കാരനായി. കോഴിക്കോട് ഒരു പ്രത്യേകലോകം. നിറയെ സ്നേഹം. കല്യാണം 1978ലാണ് തമ്പ്. പിന്നെയൊരു ബ്രേക്ക്. 79ല്‍ കല്യാണം. ഗീതയുടെ വീട് അടുത്തുതന്നെയാണ്. എതിര്‍പ്പുകളൊക്കെയുണ്ടായി. പ്രണയമൊന്നുമല്ല. എന്നെപ്പോലൊരു തെമ്മാടിക്ക് പെണ്ണുതരാന്‍ ബന്ധുക്കള്‍ക്ക് മടി. അപ്പോള്‍ ഞാനൊന്നു ഡിസിപ്ലിന്‍ഡ് ആവാന്‍ ശ്രമിച്ചു നോക്കി. ഗള്‍ഫിലേക്ക് പോയി. വല്ലാത്ത അനുഭവം. പോവുമ്പോള്‍ ഒരേതരം വസ്ത്രം ധരിച്ചിട്ടുള്ളവര്‍. ബീഹാറി തൊഴിലാളികള്‍. അവരോടുള്ള വിമാനജീവനക്കാരുടെ പെരുമാറ്റം. അറവുമാടുകള്‍ പോലെ. പിന്നെ ടൈം കീപ്പറായി ഇന്ത്യക്കാരുടെ ഇടയില്‍. അവര്‍ അടിമകളെപോലെ. മനസ്സ് മടുത്തു. പത്ത് മാസം കഴിഞ്ഞ് തിരിച്ചുപോന്നു. അപ്പോള്‍ ശശി വന്നു. കാണാതായ പെണ്‍കുട്ടിയില്‍ നല്ല വേഷം. ഇതിനിടയില്‍ പവിത്രന്റെ ഉപ്പ്. മദ്രാസില്‍ വച്ച് ഫാസില്‍ കാണുന്നു, "കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍". ആ വേഷം എന്തോ ആള്‍ക്കാര്‍ക്ക് ഇഷ്ടമായി. പിന്നെ ഇപ്പോള്‍ ആഷിക് അബുവിന്റെ "ടാ തടിയാ" വരെ.

മക്കളുടെ പേര് ലക്ഷ്മി, ഹരികൃഷ്ണന്‍. മരുമകന്‍ സതീഷ്കുറുപ്പ് ക്യാമറാമാനാണ്. സിനിമയെക്കുറിച്ച് സിനിമ, വിശേഷിച്ച് കഥാചിത്രങ്ങള്‍ ഞാന്‍ കാണാറില്ല. അതില്‍ വലിയ കാര്യമൊന്നുമില്ല. അതിന് കാര്യമായി ഒന്നും ചെയ്യാനില്ല എന്നൊരുതോന്നല്‍. ഫെസ്റ്റിവലുകള്‍ക്കൊന്നും പോവാറില്ല. എഴുത്തിലേക്ക് പണ്ട് ഞാന്‍ കഥയിലും കലാകൗമുദിയിലും ചില കുഞ്ഞു കഥകളൊക്കെ എഴുതിയിരുന്നു. എഴുത്തിലേക്ക് ശരിക്കും വരുന്നത് വേറിട്ട കാഴ്ചകള്‍ തുടങ്ങിയ ശേഷമാണ്. കലാകൗമുദിയുടെ പ്രചാരവര്‍ധനവിനായി അവര്‍ ചിലതു എഴുതാന്‍ പറഞ്ഞു. മടിയായിരുന്നു. പിന്നെ കള്ളിക്കാട് രാമചന്ദ്രന്‍ നിര്‍ബന്ധിച്ച് എഴുതി. അതുപിന്നെ വായനക്കാര്‍ക്ക് ഇഷ്ടമായി. പിന്നെയങ്ങനെ എഴുതാന്‍ തുടങ്ങി. എഴുത്ത് ഇങ്ങനെ വരുന്നതാണ്. ഭാഷയും വിഷയവും ഉണ്ടാവുന്നത് ഉള്ളില്‍ക്കൊണ്ട ഒരു കാര്യവും അനുഭവവും വികാരവും ഉണ്ടാകുമ്പോഴാണ്്. പവിത്രനും സി വി ശ്രീരാമനും സി വി ശ്രീരാമന്‍ ഒരു തരം വല്യേട്ടന്‍ സ്നേഹം ഉള്ളയാളായിരുന്നു. അഭിപ്രായങ്ങളോട് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാലും ഒരുതരം അടുപ്പം. പിന്നെ പല ലോകവുമായി അടുപ്പിച്ചതും അദ്ദേഹമാണ്. പവിത്രന്‍ രണ്ടാം ഗുരുകുലമായിരുന്നു. പവിത്രന്‍ വല്ലാത്ത പ്രോത്സാഹനം ഉണ്ടാക്കും. അവന്റെ ചില മറുപടികളും അഭിപ്രായങ്ങളുമുണ്ട്. ശത്രുവിന്റെ ഗുണങ്ങളെപ്പോലും വാഴ്ത്തും.

ചെറുവത്താനി സ്വാധീനം

ചെറുവത്താനി മാത്രമാണ് എന്നെ സ്വാധീനിച്ചത്. കുന്നംകുളത്തെ ക്രിസ്ത്യാനികളായിരുന്നു ചെറുവത്താനിക്കാരുടെ റോള്‍മോഡല്‍. കടം വീടാന്‍ ദണ്ഡിക്കുന്ന ദണ്ഡദാസന്മാരായിരുന്നു. ഇത്തിരി മേല്‍ക്കോയ്മയുള്ള വീടായിരുന്നു. പണിക്കാരായിട്ടുള്ള ആള്‍ക്കാരായിരുന്നു. കുടുംബം പോലെയായിരുന്നു ഈ ഗ്രാമം. കൂട്ടില്‍ ജീവിക്കുന്നതിന്റെ അസ്വസ്ഥത ചെറുവത്താനിയുടെ ജീവിതം തന്നതാണ്. സുതാര്യമായ ജീവിതമാണ് ഗ്രാമത്തിന്റേത്. ഞാനിപ്പോഴും ചായക്കടയില്‍ ചെന്നിരിക്കും. ഞാനിപ്പോഴും സിനിമാനടനല്ല. ചെറുവത്താനിയില്‍ ആകെയുള്ള പ്രശസ്തന്‍ ഖാന്‍ബഹദൂര്‍ മുഹമ്മദ് സാഹിബ് ഓക്സ്ഫോര്‍ഡില്‍ പോയി പഠിച്ച ആളായിരുന്നു. മലബാര്‍ വിദ്യാഭ്യാസ ഓഫീസറായിരുന്നു. വിദ്യാഭ്യാസരംഗത്ത് ഒരുപാട് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയ ആളാണ്. രാഷ്ട്രീയ ബന്ധങ്ങള്‍ അമ്മാവന്‍ മുത്തു വല്ലാതെ സ്നേഹിച്ചു. പുള്ളി ലോകത്തെ കാണുന്നപോലെ ഞാനും ലോകത്തെ കണ്ടു. കമ്യൂണിസ്റ്റായിരുന്നു. ഇപ്പോ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ ഇടതുപക്ഷ നിലപാടുതന്നെ ശരിയെന്നു പിന്നീട് മനസ്സിലായി. ഇതു അന്നത്തെ സൗഹൃദത്തില്‍നിന്നുമാണ് കിട്ടിയത്. കുറേ പ്രായമായിട്ടാണ് എനിക്ക് കമ്യൂണിസമെന്ന ബോധമുണ്ടായത്.

മനുഷ്യന്‍ സത്യമാണ്. ഞാനാദ്യം പറഞ്ഞ ദര്‍ശനങ്ങള്‍ പിന്നീടാണ് വരുന്നത് അല്ലെങ്കില്‍ സമസ്ത മനുഷ്യര്‍ക്കും ക്ഷേമമെന്നത് സമസ്ത ജീവജാലങ്ങള്‍ക്കും അവകാശമെന്നതിന്റെ തുടക്കമാണ്. മനുഷ്യനുവേണ്ടിയാണ് കമ്യൂണിസം. ഒരു നീതിനിര്‍വഹണമുണ്ട് അതില്‍. നേഴ്സുമാരും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതം കാണാതെ പ്രകൃതിയും അതിലെ ജീവനും പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ഇനി ജീവിതത്തില്‍ ഒന്നും പ്രീപ്ലാന്‍ഡ് ആയിട്ടില്ല. അത്തരമൊരു ജീവിതത്തില്‍ ഇപ്പോഴും വിശ്വാസമില്ല. ആഗ്രഹങ്ങളില്ല. ഇതിങ്ങനെ പോകും. ജീവിതത്തില്‍ ടേണിങ് പോയന്റില്ല. അതൊരു ഒഴുക്ക് ആണ്. അങ്ങനെ ഒഴുകും.

*
വി കെ ശ്രീരാമന്‍/കെ ഗിരീഷ് ദേശാഭിമാനി വാരിക

No comments: