Tuesday, December 11, 2012

മടക്കയാത്രയുടെ പഥികന്‍

കലയില്‍നിന്ന് കച്ചവടത്തിലേക്കുള്ള കപ്പല്‍യാത്രയാണ് ഫുട്ബോളിന്റെ ചരിത്രമെന്ന് എഡ്വേര്‍ഡോ ഗലിയാനോ. ആധുനിക ഫുട്ബോളിന് അനാവശ്യമായ ഒന്നും വേണ്ട. അനാവശ്യം എന്നുപറഞ്ഞാല്‍ ലാഭമില്ലാത്തത് എന്നാണ് അര്‍ഥം. ബ്രസീലിയന്‍ താരം റൊണാള്‍ഡോയ്ക്ക് 16 വയസ്സുള്ളപ്പോള്‍ റിയോയില്‍നിന്ന് ഫ്ളമെങ്കോ ക്ലബ്ബില്‍ ബസിനുപോകാന്‍ പൈസയില്ലായിരുന്നു. 22 വയസ്സുള്ളപ്പോള്‍ റൊണാള്‍ഡോയ്ക്ക് ഒരുമണിക്കൂറില്‍ കിട്ടുന്ന പ്രതിഫലം 1000 ഡോളര്‍, ഉറങ്ങുമ്പോഴും. 1998ലെ ലോകകപ്പ് ഫൈനലില്‍ കനത്ത സമ്മര്‍ദംമൂലം റൊണാള്‍ഡോയ്ക്ക് കളിക്കാനായില്ല. ആദ്യ ഇലവനില്‍നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി. പക്ഷെ നൈകി എന്ന ചെരുപ്പുകമ്പനി സമ്മതിച്ചില്ല. അവര്‍ മാര്‍ക്കറ്റിലിറക്കുന്ന പുതിയ ഷൂവാണ് അന്ന് റൊണാള്‍ഡോ ധരിക്കേണ്ടത്. റൊണാള്‍ഡോയെ കളിക്കാനിറക്കി. ഒരു നിഴലായിരുന്നു അന്ന് റൊണാള്‍ഡോ.

കലയില്‍നിന്ന് കച്ചവടത്തിലേക്കുള്ള കപ്പല്‍യാത്ര! അതിനിടെ കിട്ടുന്ന അത്ഭുതങ്ങളിലൊന്നാണ് മെസി. ലോങ് പാസുകളും ഹൈ ബോളുകളുംകൊണ്ട് കളം ഭരിക്കുന്ന യൂറോപ്യന്‍ ഫുട്ബോള്‍ കാലുകള്‍കൊണ്ട് കാലുകളെ തൊട്ടുരുമ്മുന്ന ലാറ്റിനമേരിക്കന്‍ വൈദഗ്ദ്ധ്യത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച കാലമുണ്ടായിരുന്നു. ആ കാലത്തിന്റെ സൗഭാഗ്യങ്ങളിലേക്കാണ് മെസി പന്തടിക്കുന്നത്. കച്ചവടത്തില്‍നിന്ന് കലയിലേക്കുള്ള മടക്കയാത്രയുടെ പഥികന്‍. കളിക്കാരനേക്കാള്‍ വേഗം പന്തിനു വേണമെന്ന് യൂറോപ്പ് ശഠിച്ചപ്പോള്‍ പന്തിനേക്കാള്‍ വേഗം കളിക്കാരനു വേണമെന്ന് ലാറ്റിനമേരിക്ക തെളിയിച്ചു. എങ്ങനെയാണ് നിങ്ങള്‍ ഫുട്ബോള്‍ കളിക്കുന്നതെന്ന് ഒരിക്കല്‍ ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ എസ്കെനാസി ചോദിച്ചു. "പ്രണയിക്കുന്ന പോലെയോ? ബസ്പിടിക്കാന്‍ ഓടുന്നപോലെയോ?" ലാറ്റിനമേരിക്കയ്ക്ക് സോക്കര്‍ പ്രണയം തന്നെയാണ്. ബ്രസീലില്‍ പന്ത് സ്ത്രീയാണ്. "മാരിക്കോട്ട, ലിയോനോര്‍, മാര്‍ഗരീറ്റ എന്നെല്ലാം അവര്‍ പന്തിനെ മാറിമാറി വിളിക്കുന്നു. 1000 ഗോള്‍ തികച്ചപ്പോള്‍ പെലെ പന്തിനെ വാരിപ്പുണര്‍ന്നു, പ്രണയാഭിലാഷത്തിന്റെസഫലസംഗീതത്തോടെ തീവ്രമുദ്രകള്‍ചാര്‍ത്തി. ഡി സ്റ്റെഫാനൊ വീടിന്റെ മുന്നില്‍ പന്തിന് സ്മാരകം നിര്‍മിച്ചിട്ടുണ്ട്. ചില്ലുകൂട്ടിനുള്ളിലെ ഫലകത്തില്‍ ഓടുകൊണ്ടുള്ള പന്ത്. അതിനു താഴെ കുറിപ്പ്- "പഴയ പെണ്‍കുട്ടീ... നന്ദി..."

1930ലെ ലോകകപ്പ് ഫൈനലില്‍ ഉറുഗ്വേയും അര്‍ജന്റീനയും ഏറ്റുമുട്ടുന്നു. സ്വന്തം പന്തുകൊണ്ട് കളിക്കണമെന്ന് ഇരുകൂട്ടരും വാശിപിടിച്ചു. ഒടുവില്‍ സോളമന്‍ രാജാവിനെപ്പോലെ റഫറി വിധിച്ചു. ആദ്യപകുതിയില്‍ അര്‍ജന്റീനയ്ക്ക് അവരുടെ പന്ത് ഉപയോഗിക്കാം. രണ്ടാം പകുതിയില്‍ ഉറുഗ്വേയുടെ പന്ത് ഉപയോഗിക്കാം. അര്‍ജന്റീന ആദ്യപകുതിയില്‍ മുന്നില്‍, രണ്ടാം പകുതിയില്‍ ഉറുഗ്വേ മുന്നില്‍. ഉറുഗ്വേ ജയിച്ചു. പ്രണയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഭ്രാന്ത് തന്നെയായിരുന്നു ലാറ്റിനമേരിക്കയ്ക്ക് സോക്കര്‍.

1986ലെ ലോകകപ്പ് ഫൈനല്‍. പശ്ചിമജര്‍മനിയോടാണ് അര്‍ജന്റീനയുടെ ഏറ്റുമുട്ടല്‍. അന്ന് വെളുപ്പിന് നാലിന് എഴുന്നേറ്റ അര്‍ജന്റീനയുടെ കോച്ച് കാര്‍ലോസ് ബിലാര്‍ഡോ നേരെ പോയത് അര്‍ജന്റീനയുടെ പ്രതിരോധക്കാരന്‍ റുഗെറിയുടെ മുറിയിലേക്ക്. റുഗെറിയെ തട്ടി എഴുന്നല്‍പ്പിച്ചു. ഒറ്റ ചോദ്യം. "ജര്‍മനി കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ നീ ആരെയാണ് മാര്‍ക്ക്ചെയ്യുക?". പാതിയുറക്കത്തില്‍ റുഗെറി പറഞ്ഞു. "റുമനിഗെ". ബിലാര്‍ഡോയ്ക്ക് തൃപ്തിയായി, അവന്‍ ഒന്നും മറന്നിട്ടില്ല. തോല്‍വിയോടും അവര്‍ക്ക് പൊറുക്കാനാവില്ല. 1950ലെ ലോകകപ്പ്. ഏറ്റവും നല്ല ഗോളിയായി റിപ്പോര്‍ട്ടര്‍മാര്‍ തെരഞ്ഞെടുത്തത് ബ്രസീലിന്റെ ബര്‍ബോസയെ. ഫൈനലില്‍ ഉറുഗ്വേയുടെ ഗിഗിയ വലതുവിങ്ങിലൂടെ കയറിവന്നു. ബര്‍ബോസയുടെ മീതെ അപ്രതീക്ഷിതമായ ഷോട്ട്. ബര്‍ബോസ പറന്നുചാടി. വിരല്‍ത്തുമ്പ് പന്തില്‍ തട്ടി. കുത്തിയകറ്റി എന്നാണ് ബര്‍ബോസ കരുതിയത്. തിരിഞ്ഞുനോക്കിയപ്പോള്‍ ബര്‍ബോസ കണ്ടത് വലയില്‍ കിടക്കുന്ന പന്തല്ല, ഹൃദയം പറിച്ചെടുത്ത ബ്രസീലിന്റെ നിലവിളിയാണ്.

1993ല്‍ ലേകകപ്പിനൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന്റെ പരിശീലനം കാണാന്‍ ബര്‍ബോസ എത്തി. ടീമിനെ കാണാന്‍ ബര്‍ബോസയെ അനുവദിച്ചില്ല. ബ്രസീലിലെ ഏറ്റവും വലിയ ശിക്ഷ 30 വര്‍ഷത്തെ തടവാണ്. 43 വര്‍ഷം കഴിഞ്ഞിട്ടും ബര്‍ബോസയെ ശിക്ഷിച്ചുതീര്‍ന്നില്ല, അതും ചെയ്യാത്ത കുറ്റത്തിന്! ഈ വൈകാരികമണ്ഡലത്തില്‍നിന്നാണ് മെസി വരുന്നത്. കടുത്ത ദാരിദ്ര്യത്തിന്റെയും കൊടിയ ചൂഷണത്തിന്റെയും മുറിവുകളെ സോക്കറിന്റെ ലഹരിയില്‍ ഉറങ്ങാന്‍ വിടുന്ന ലാറ്റിനമേരിക്കയില്‍ നിന്ന്. പെലെ തെരുവില്‍ പന്തുതട്ടി, മാറഡോണ പന്ത് കെട്ടിപ്പിടിച്ച് ഉറങ്ങി, ഗരിഞ്ച രോഗിയായിരുന്നു, മെസിക്ക് വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണ്‍ ഇല്ലായിരുന്നു. സോക്കറില്‍ അവര്‍ എല്ലാം മറക്കുന്നു. ഈ ചരിത്രത്തിന്റെ വഴിയില്‍ മാലാഖയെപ്പോലെ മെസി പന്തു തട്ടുന്നു. മനസ്സുകൊണ്ട് ആ മിശിഹായെ കെട്ടിപ്പുണരുന്നു. അതുകൊണ്ടാവാം, ജര്‍മന്‍ ക്ലബ്ബിലെ ഒരു കളിക്കാരന്‍ മല്‍സരത്തിനു ശേഷം മെസിയോട് ആ ജേഴ്സി ചോദിച്ചത്.

*
എം എം പൗലോസ് ദേശാ‍ഭിമാനി

No comments: