Friday, December 7, 2012

ഭരിക്കാനെവിടെ സമയം

"എനിക്ക് ഭയമാണ്, പ്രതിരോധവകുപ്പിന്റെ എന്തെങ്കിലും സ്ഥാപനം കേരളത്തിലേക്ക് കൊണ്ടുവരാന്‍. ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് കാരണം. എല്‍ഡിഎഫിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും നല്‍കിയ സഹകരണത്തിന് നന്ദി പറയാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല"- തിരുവനന്തപുരം ചാക്കയില്‍ ബ്രഹ്മോസിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്.

"മുഖ്യമന്ത്രി മുന്നണിമര്യാദ പാലിക്കുന്നില്ല"- ആര്‍ ബാലകൃഷ്ണപിള്ള. "കോര്‍പറേഷനുകള്‍ പങ്കുവച്ച പ്രശ്നത്തില്‍ ഞങ്ങളെ വഞ്ചിച്ചു"- എം വി രാഘവന്‍. "സര്‍ക്കാരിന്റെ മദ്യനയം മാഫിയകളെ രക്ഷിക്കാന്‍"- വി എം സുധീരന്‍. "പ്രതികളെ ഇറക്കിക്കൊണ്ടുപോകാന്‍ ഇനിയും പൊലീസ് സ്റ്റേഷനില്‍ കയറും. ഇവിടെ ഭരിക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസല്ല, എല്‍ഡിഎഫിന്റെ കാലത്തെ പൊലീസാണ്"- കെ സുധാകരന്‍. "യുഡിഎഫ് സര്‍ക്കാര്‍ ഒരു ചുക്കും ചെയ്യുന്നില്ല, ഉമ്മന്‍ചാണ്ടി നാടുനീളെ നടന്നുവാങ്ങിയ കടലാസ് തൂക്കിവില്‍ക്കാനേ പറ്റൂ. നാടു ഭരിക്കുന്നത് ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളാണ്"- കെ ആര്‍ ഗൗരിയമ്മ. "ഭരിക്കാന്‍ കഴിവില്ലെങ്കില്‍ ഇറങ്ങിപ്പോകണം"- എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍. "അഞ്ചുവര്‍ഷംകൊണ്ട് സ്വന്തക്കാര്‍ക്ക് എല്ലാം വാരിക്കൊടുക്കുന്നതാണ് ഭരണം"- വെള്ളാപ്പള്ളി നടേശന്‍.

യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതാക്കളും സാമുദായിക നേതാക്കളും നടത്തിയ ഇത്തരത്തിലുള്ള പ്രസ്താവനകളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങള്‍. പരസ്പരവിശ്വാസവും കൂട്ടുത്തരവാദിത്തവും പാടെ തകര്‍ന്നു. എല്ലാ വികസന പദ്ധതികളും സ്തംഭനത്തിലായി. "കെപിസിസി പങ്കുവയ്ക്കല്‍ ഗണപതി കല്യാണംപോലെയായി" എന്നും "ഒരു കാലിലെ മന്ത് മറുകാലിലേക്ക് മാറ്റി എന്നതാണ് ഇതുവരെയുള്ള കെപിസിസി പങ്കുവയ്പെന്നും" പരസ്യപ്രസ്താവന നടത്തി കെ മുരളീധരന്‍.

യുഡിഎഫിന് നേതൃത്വംകൊടുക്കുന്ന രാഷ്ട്രീയ പാര്‍ടിയിലെ തമ്മില്‍ത്തല്ലും വിഴുപ്പലക്കലും കേരളത്തിന്റെ ഭരണം താറുമാറാക്കി. വകുപ്പുകള്‍ പലതും കുത്തഴിഞ്ഞ മട്ടിലാണ്. ചുരുക്കത്തില്‍ കേരളം നാഥനില്ലാ കളരിയായി. ജനപിന്തുണ എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗണിതശാസ്ത്രത്തിന്റെ ബലംമാത്രമാണ്. മൂന്ന് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന രാജ്യത്തെതന്നെ ഏറ്റവും ദുര്‍ബലമായ സര്‍ക്കാരാണ് കേരളത്തില്‍. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ സര്‍ക്കാര്‍ ചെയ്തുകൂട്ടിയ ജനദ്രോഹ നടപടികള്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ റെക്കോഡുകളും ഭേദിച്ചു.

പൊതുവിതരണ സമ്പ്രദായം താറുമാറായി. മണ്ണെണ്ണയും പഞ്ചസാരയും റേഷന്‍ കടകള്‍ വഴി വിതരണംചെയ്യുന്നില്ല. കേരളത്തിന് അര്‍ഹമായ ഭക്ഷ്യധാന്യം കേന്ദ്രത്തോട് വിലപേശി വാങ്ങാന്‍ കഴിയുന്നില്ല. റേഷന്‍ മണ്ണെണ്ണ കിട്ടാനില്ലെന്നു മാത്രമല്ല, വിലയും കൂട്ടി. ബാങ്കുവഴി മണ്ണെണ്ണ സബ്സിഡി വിതരണംചെയ്യാനുള്ള പരീക്ഷണം പൂര്‍ണമായും പരാജയപ്പെട്ടു. കേരളത്തിന് പ്രത്യേക ക്വോട്ടയായി അനുവദിച്ച റേഷനരിക്ക് പുതിയ പേരു നല്‍കി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) കിലോയ്ക്ക് നാലു രൂപ നിരക്കില്‍ വര്‍ധിപ്പിച്ചു. വില നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തന്നെ റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചു.

ഭക്ഷ്യധാന്യങ്ങളുടെ വില പ്രത്യേകിച്ച്, അരിയുടെ വില വാണംപോലെ കുതിച്ചു കയറുന്നു. പഞ്ചസാരയുടെ വില 35 മുതല്‍ 40 രൂപവരെ വര്‍ധിച്ചു. സിവില്‍ സപ്ലൈസ് വകുപ്പില്‍ ജില്ലാ, താലൂക്ക് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് അഞ്ചുലക്ഷം മുതല്‍ 10 ലക്ഷംവരെ കോഴ വാങ്ങിയ വാര്‍ത്തകള്‍ നിരന്തരം വന്നിട്ടും നടപടി ഇല്ല. മന്ത്രിയുടെ പാര്‍ടിക്കാരന്‍തന്നെ മന്ത്രിയുടെ വീട്ടില്‍ കോഴ വാങ്ങാന്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടെന്നും പ്രസ്താവിച്ചു.

സ്ത്രീപീഡനവും, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകലും, കവര്‍ച്ചയും പിടിച്ചുപറിയും, കൊലപാതകങ്ങളും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സാമൂഹ്യവിരുദ്ധരായ 533 പൊലീസ് ഓഫീസര്‍മാര്‍ സര്‍വീസിലുണ്ടെന്ന് മുന്‍ ഡിജിപി പരസ്യമായി പ്രസ്താവിച്ചു. മാത്രമല്ല, കേരളത്തിലെ വനങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തകര്‍ തമ്പടിച്ചതായും പോലീസ് മേധാവി പറഞ്ഞു. പാസ്പോര്‍ട്ട് കൃത്രിമക്കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്ന, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കേസുകളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടതായി ദേശീയപത്രം റിപ്പോര്‍ട്ട് ചെയ്തു. തീവണ്ടിയിലും ബസുകളിലും യാത്രചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. എന്തിനേറെ, കേന്ദ്രമന്ത്രിയുടെ പത്നിക്കുപോലും രക്ഷയില്ല. പൊതുജനാരോഗ്യവും വമ്പിച്ച പുരോഗതി കൈവരിച്ചു എന്നവകാശപ്പെടുമ്പോള്‍ തലസ്ഥാനഗരത്തില്‍പ്പോലും ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ, കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചു. തീരപ്രദേശങ്ങളില്‍ കോളറ പടര്‍ന്നുപിടിച്ചു. സൗജന്യ ഔഷധ വിതരണമെന്നത് വായ്ത്താരിമാത്രമായി.

അബദ്ധങ്ങള്‍ കുത്തിനിറച്ച പാഠപുസ്തകങ്ങള്‍ അച്ചടിച്ചും സ്വയംഭരണാവകാശമുള്ള സര്‍വകലാശാല സമിതികള്‍ പിരിച്ചുവിട്ടും വിദ്യാഭ്യാസരംഗം താറുമാറാക്കി. സര്‍വകലാശാല ഭൂമിപോലും സ്വന്തക്കാര്‍ക്ക് അനുവദിക്കാന്‍ ഹീനമായ ശ്രമം നടന്നു. വിസിമാരെപ്പോലും നോട്ടീസ് നല്‍കാതെ പിരിച്ചുവിടുന്ന അപരിഷ്കൃതമായ നടപടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കി. ബസ്, ഓട്ടോ, മോട്ടോര്‍ ചാര്‍ജുകള്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ചു. വൈദ്യുതി നിരക്ക് കൂട്ടി, പവര്‍കട്ടും ലോഡ്ഷെഡിങ്ങും നടപ്പാക്കി, വൈദ്യുതി മേഖലയില്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. പച്ചക്കറിയുടെ വിലക്കയറ്റം തടയാന്‍പോലും സര്‍ക്കാരിനു കഴിയുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതിനിരക്കില്‍ വന്‍ വര്‍ധനയുണ്ടായി. റേഷന്‍ അരിയുടെ വില, പഞ്ചസാര, മണ്ണെണ്ണ, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചു. വെള്ളക്കരം, ഭൂനികുതി തുടങ്ങി ഒടുവില്‍ പാലിന്റെ വില ലിറ്ററിന് 10 രൂപ നിരക്കില്‍ വര്‍ധിപ്പിച്ച് വിലക്കയറ്റത്തില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചു. മാവേലി സ്റ്റോറുകളിലൂടെ 13 ഇനം സാധനങ്ങള്‍ വില കുറച്ച് വിതരണം ചെയ്തുവന്ന പദ്ധതി അവസാനിപ്പിച്ചു. മാവേലി സ്റ്റോറുകളില്‍ വിലവര്‍ധന നടപ്പാക്കി. പൊതുവിതരണരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം അവസാനിപ്പിച്ചു. റെയ്ഡുകളും പരിശോധനകളും നിര്‍ത്തിവച്ചു, കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും കളം ഒരുക്കി, സ്വകാര്യ കച്ചവടക്കാര്‍ കമ്പോളം കീഴടക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും, ജനദോഹ്ര നടപടികളും ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ടി പി വധത്തിന്റെയും മണിയുടെ "വെളിപ്പെടുത്തലുകള്‍"ക്കും പിന്നാലെയാണ്്. ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും ദിവസം മൂന്നുനേരവും മുടങ്ങാതെ പ്രസ്താവനകളിറക്കി മാധ്യമങ്ങളെയും ജനങ്ങളെയും ഹരംപിടിപ്പിക്കുകയായിരുന്നു യുഡിഎഫ് തന്ത്രം. ദുസ്സഹമായ വിലക്കയറ്റം കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വമ്പിച്ച സമരങ്ങള്‍ അരങ്ങേറുകയാണ്. റേഷന്‍ സബ്സിഡി ബാങ്ക് വഴി നടപ്പാക്കല്‍, കുടുംബശ്രീക്കുള്ള ആനുകൂല്യം വെട്ടിക്കുറയ്ക്കല്‍, കുപ്രസിദ്ധമായ ദേവസ്വംബില്‍ തുടങ്ങിയ നിരവധി നയപരമായ കാര്യങ്ങളില്‍ നിയമസഭയെപ്പോലും വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ സമീപനത്തെ ഘടകകക്ഷികള്‍പോലും എതിര്‍ക്കുന്ന അവസരത്തിലാണ് ഇത്തവണ നിയമസഭ സമ്മേളിക്കുന്നത്.

*
സി ദിവാകരന്‍ ദേശാഭിമാനി

No comments: