Monday, March 4, 2013

സാര്‍വ്വലൌകിക ആരോഗ്യസേവനങ്ങളുടെ അഭാവം അടിമുടി ജനാധിപത്യവിരുദ്ധം

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് വീട്ടുജോലികളില്‍ സഹായിക്കുന്ന സ്ത്രീ ഒരു ദിവസം പൊടുന്നനെ അടിവയറ്റില്‍ കഠിനമായ വേദനയെന്ന് പരാതി പറഞ്ഞു. ആപല്‍ക്കരമായ ഏതോ രോഗത്തിന്റെ വേദനയില്‍ പുളഞ്ഞ അവരെ ഫിസിഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുന്നതിലും നല്ലത് എത്രയും വേഗം ഒരു ആശുപത്രിയില്‍ എത്തിയ്ക്കുകയാകും എന്ന് വീട്ടുകാര്‍ക്ക് തോന്നി. യാത്ര യില്‍ വാഹനത്തിന്റെ ചെറിയ കുലുക്കങ്ങളില്‍പ്പോലും രോഗി കടുത്ത വേദനയാല്‍ അലറിക്കരഞ്ഞു കൊണ്ടിരുന്നു. അടുത്തെങ്ങും സര്‍ക്കാര്‍ ആശുപത്രി ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഉള്ളതും ഉണ്ടായിരുന്നേക്കാവുന്നതും ഇനി ഉണ്ടായേക്കാവുന്നതുമായ എല്ലാ ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചറിയാന്‍, ആ ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന ഏകദേശം എല്ലാ ടെസ്റ്റുകളും ചെയ്ത ശേഷം മാത്രമാണ് പ്രശ്നം അപ്പന്റിസൈടിസ് ആണെന്ന് ഡോക്റ്റര്‍മാര്‍ക്ക് മനസ്സിലായത്. ആ സ്ത്രീക്ക് ഒരു ലഘു ശസ്ത്രക്രിയയും ടെസ്റ്റുകളും മറ്റുമായി അല്‍പ്പ ദിവസം ആ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. വാര്‍ഡില്‍ കട്ടില്‍ ഒഴിവില്ലാത്തതിനാല്‍ ഒരു ദിവസം ഐസീയൂവിലും തങ്ങേണ്ടി വന്നിരുന്നുവെങ്കിലും,  ആശുപത്രി അധികൃതര്‍ വളരെ അനുഭാവപൂര്‍വ്വം അവരുടെ ഒരു ദിവസത്തെ ഐസീയൂ വാടക ഇളവു ചെയ്തു കൊടുത്തു.  ആകെ ചെലവ് 62,000 രൂപ.

ആ സ്ത്രീയുടെ കുടുംബത്തിനു ആ തുക താങ്ങാനാകുമായിരുന്നില്ല. സര്‍വീസില്‍ നിന്ന് വിരമിച്ച, പ്രോവിഡന്റ് ഫണ്ടിന്റെ പലിശ വരുമാനത്തില്‍ ജീവിക്കുന്ന ഒരു സര്‍വ്വകലാശാലാ അധ്യാപകനാണ് എന്റെ സുഹൃത്ത്. അദ്ദേഹത്തിനുപോലും ആ തുക ബുദ്ധിമുട്ടുണ്ടാക്കി. ശരിയാണ്, വേണമെങ്കില്‍ നമ്മില്‍ ചിലര്‍ക്ക് അദ്ദേഹത്തെ കുറ്റം പറയാം, ആ സ്ത്രീയുടെ വീട്ടുകാര്‍ക്ക് ആരോഗ്യ  ഇന്‍ഷുറന്‍സ് വാങ്ങി മുന്‍കരുതല്‍ എടുത്തില്ല എന്ന പേരില്‍ . എന്നിരുന്നാലും, ആ സ്ത്രീ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരു തൊഴിലാളി ആയിരുന്നെങ്കില്‍ എന്നോര്‍ത്തു നോക്കൂ. ആ ബില്ലാരടയ്ക്കും?
 
അടുത്തിടെ ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് വച്ച് വശം തെറ്റിച്ചു വലിയ വേഗത്തില്‍ വന്ന ഒരു കാര്‍, നടന്നു പോവുകയായിരുന്ന മൂന്നു കെട്ടിട നിര്‍മ്മാണത്തൊഴിലാളികളിലൊരാളെ ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പാഞ്ഞു പോവുന്ന കാഴ്ച്ച കണ്ടു . താഴെ വീണു കിടന്ന ആ സ്ത്രീയുടെ മുറിവുകള്‍, ഭാഗ്യത്തിന് അത്ര സാരമുള്ളവയായിരുന്നില്ല. അടുത്തുള്ള ഡോക്ടര്‍ ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു, ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ല. മുറിവുകള്‍ സാരമുള്ള തായിരുന്നെങ്കിലോ? ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നെങ്കിലോ? ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഞെട്ടല്‍.

അറുപത്തഞ്ചാണ്ടത്തെ സ്വാതന്ത്ര്യത്തിനു ശേഷം, നമുക്കിനിയും എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ സേവനങ്ങള്‍ വിഭാവനം ചെയ്യുന്ന ഒരു സാര്‍വ്വ ലൌകിക പദ്ധതി ഇല്ലെന്നത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. സ്വന്തം ജനങ്ങളോട് ഒട്ടും കരുതലില്ലാത്ത ലോകത്തെ ചുരുക്കം സമൂഹങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യ . ബ്രിട്ടനില്‍ എന്‍എച്ച്എസ് ജനാരോഗ്യം സംരക്ഷിക്കുമ്പോള്‍ സ്കാന്റിനെവിയന്‍ രാജ്യങ്ങളില്‍ അതിനായി ഒന്നാംതരം ആരോഗ്യ പരിരക്ഷാ വ്യവസ്ഥകള്‍ ഉണ്ട് . അപകടം, ഇതര അത്യാഹിതം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ എല്ലാ പൌരര്‍ക്കും അനിവാര്യമായ എല്ലാ ആരോഗ്യ ശുശ്രൂഷകളും മരുന്നുകളും പണമൊന്നും കൊടുക്കാതെ ഏത് ആശുപത്രികളില്‍ നിന്നും ഇന്ഷുറന്‍സ് ഇല്ലെങ്കില്‍പ്പോലും ലഭിക്കാനുള്ള അവകാശം, മനുഷ്യര്‍ക്കുപകാരമില്ലാത്ത രീതിയില്‍ ആരോഗ്യരംഗത്ത് ഒരുപാടു പണം ചെലവഴിക്കുന്ന അമേരിക്കയിലെ പല സംസ്ഥാനങ്ങളിലുമുണ്ട്. ഒരു ആശുപത്രിക്കും അവിടെ ആ അവകാശം നിഷേധിക്കാനാവില്ല . നമ്മള്‍ ഒരു പട്ടിണി രാജ്യമാണെന്നും, സാര്‍വ്വലൌകിക ആരോഗ്യസേവനങ്ങളുടെ ലഭ്യത എന്ന ആര്‍ഭാടം നമ്മുടെ \'പരിധിക്കു പുറത്ത് \' ആണെന്നുമൊക്കെയുള്ള ഒഴികഴിവുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. യുദ്ധത്തില്‍ തകര്‍ന്നു ഗതികെട്ടിരിക്കെയാണ് ബ്രിട്ടന്‍ എന്‍ എച്ചെസ്സിനു രൂപം കൊടുത്ത് വികസിപ്പിച്ചത്. വന്‍ സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയൊന്നും അഹങ്കരിക്കാനില്ലാത്ത കുഞ്ഞു രാജ്യമായ ക്യൂബ യിലാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റം മെച്ചപ്പെട്ട ആരോഗ്യരക്ഷാവ്യവസ്ഥ യുള്ളത് ; അതും അവര്‍ അമേരിക്കയാല്‍ വളയപ്പെട്ട് സാമ്പത്തിക വിലക്കുകളാല്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ തന്നെ. രാജ്യത്തെ മനുഷ്യര്‍ക്ക് പ്രയോജനപ്രദമായ സാമൂഹിക സുരക്ഷിതത്വ പരിപാടികളുടെ വികസനത്തിന് വമ്പന്‍ സാമ്പത്തിക വികസനം ഇല്ലാതെ തരമില്ല എന്ന ഇന്നത്തെ ഇന്ത്യന്‍ അധികാരവര്‍ഗ്ഗത്തിന്റെ ഔദ്യോഗിക നിലപാടിന്റെ കാമ്പില്ലായ്മയും ക്യൂബ പോലുള്ള രാജ്യങ്ങള്‍ തെളിയിക്കുന്നു. ഇന്നിന്ത്യയില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ആരോഗ്യ രക്ഷാ ഉപാധികള്‍ ഇല്ലെങ്കില്‍ അതിനു കാരണം നമ്മള്‍ ഒരു പാവപ്പെട്ട രാജ്യമായതല്ല, നമ്മുടെ അധികാരികള്‍ മനുഷ്യപ്പറ്റില്ലാത്തവരാണെന്നത് മാത്രമാണ് .

കേന്ദ്രസര്‍ക്കാര്‍ ഈ രംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ ചില പദ്ധതികള്‍ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ തികച്ചും തുച്ഛമാണ് . ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ മാത്രം പരിഗണിക്കുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജനയാണ് (RSBY )അവയില്‍ ഏറ്റവും ശ്രദ്ധാര്‍ഹം. ഔദ്യോഗികമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഉള്ളതാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി. സര്‍ക്കാര്‍ നിരക്കുകള്‍ അംഗീകരിച്ച് , പദ്ധതിയുടെ ഭാഗമായ ആശുപത്രികളില്‍ ചികിത്സ സ്വീകരിച്ചാല്‍ ഈ ആനുകൂല്ല്യം ലഭിക്കും. ഒരു കുടുംബത്തിനു മുപ്പതിനായിരം രൂപ വരെ ഒരു വര്ഷം എന്ന നിരക്കില്‍ ചികിത്സാ ചെലവുകള്‍ വഹിക്കും. കുടുംബം പ്രീമിയം അടയ്ക്കേണ്ടതില്ല , അത് കേന്ദ്രവും സംസ്ഥാനവും 75 :25 അനുപാതത്തില്‍ അടച്ചുകൊള്ളും എന്നിരുന്നാലും നേരത്തെ നിര്‍ണ്ണയിക്കപ്പെട്ട ഒരു തുകക്കുമുകളില്‍ കേന്ദ്രം അടയ്ക്കേണ്ട പ്രീമിയം പോകാന്‍ പാടുള്ളതല്ല, അങ്ങനെയായാല്‍ അത് സംസ്ഥാനം വഹിക്കേണ്ടി വരും .

ഈ പദ്ധതിയ്ക്ക് സ്പഷ്ടമായ അനേകം പ്രശ്നങ്ങളുണ്ട് . ഒന്നാമതായി,ഔദ്യോഗികമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ രാജ്യത്തെ ആകെ ദരിദ്രരില്‍ ചെറിയൊരു പങ്കു മാത്രമാണ് . രണ്ടാമതായി, ചികിത്സാനിരക്കുകള്‍ ആശുപത്രികളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഉയര്‍ത്തി നിശ്ചയിക്കേണ്ടി വരുമ്പോള്‍ , കുടുംബത്തിനു ആകെ അനുവദിനീയമായ മുപ്പതിനായിരം രൂപ കൊണ്ട് കിട്ടാവുന്ന ആരോഗ്യ സേവനങ്ങള്‍ തുലോം തുച്ഛമെന്നു കാണാം. മൂന്നാമത്, ഹൃദയം,കരള്‍, വൃക്ക തുടങ്ങിയവയെ ബാധിച്ചേക്കാവുന്ന മാരകരോഗങ്ങള്‍ക്ക് ഒരാള്‍ക്ക് വേണ്ടിവരുന്ന ചികില്‍സാചെലവുകള്‍ മാത്രം, ഈ പദ്ധതിയില്‍ ഒരു കുടുംബത്തിനു ഒരു വര്‍ഷത്തേക്ക് അനുവദിച്ചിട്ടുള്ള മുപ്പതിനായിരം രൂപയുടെ അനേക മടങ്ങുവരും. നാലാമതായി, ഔദ്യോഗികമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള, ഈ പദ്ധതിയില്‍ അംഗമായ കുടുംബങ്ങളിലെ രോഗികള്‍ ആശുപത്രികളെ സമീപിച്ചു വ്യാപകമായി ചികിത്സ നേടാന്‍ തുടങ്ങിയെന്നു തന്നെയിരിക്കട്ടെ, അത് ഇന്‍ഷുറന്‍സ് യുക്തി അനുസരിച്ച് കമ്പനികള്‍ സര്‍ക്കാരിനോട് വാങ്ങുന്ന പ്രീമിയം അടുത്ത കൊല്ലം കുത്തനെ കൂടാനിടയാക്കും. കേന്ദ്രം അടയ്ക്കുന്ന പ്രീമിയത്തിന് മുകള്‍ പരിധി നിര്‍ണ്ണയിച്ചിട്ടുള്ളതിനാല്‍ അധിക ഭാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേലെ പതിക്കുകയും ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍പ്പെട്ടുഴലുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലപ്പോഴും ഇങ്ങനെ പ്രീമിയത്തിനുള്ള പണം കണ്ടെത്തേണ്ടി വരുന്നത് ആരോഗ്യ രംഗത്തെ മറ്റു സ്വാഭാവികബജറ്റ് ചെലവുകള്‍ വെട്ടിക്കുറച്ചു കൊണ്ടാവും. അതായത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആരോഗ്യരംഗത്തെ ആകമാനം ശക്തിപ്പെടുത്താന്‍ ഉപകരിക്കുമായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പണം , മൊത്തമായോ അല്ലാതെയോ പ്രീമിയത്തിന്റെ രൂപത്തില്‍ സ്വകാര്യ ആശുപത്രികളിലേക്കും ഇന്‍ഷുറന്‍സ് കമ്പനികളിലേക്കും ഒഴുകും. ഇതിനെ സര്‍ക്കാര്‍ചെലവില്‍ സ്വകാര്യവല്‍ക്കരണം എന്നുമാത്രം വിളിച്ചാല്‍്പോര; ദരിദ്രര്‍ക്ക് പ്രാപ്യമായ ആരോഗ്യ സേവനങ്ങളുടെ വിസ്തൃതിയില്‍ വര്‍ദ്ധനയല്ല , കുറവാണ്ഇതുമൂലം ഉണ്ടാവുന്നത് എന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു .

വ്യക്തമായ ഇത്തരം പ്രശ്നങ്ങള്‍ കൂടാതെ , ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പേര് ചേര്‍ക്കലുമായി ബന്ധപ്പെട്ടു ഒരു പ്രധാന പ്രശ്നം വേറെയുമുണ്ട്. ആറെസ് ബീവൈ പദ്ധതിയില്‍ അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം പ്രത്യേക സ്ഥലങ്ങളില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് നടക്കുന്നത്. ഈ മുന്‍നിശ്ചിതസമയത്ത് ഈ വിവരം അറിയാതിരുന്നത് കാരണമോ, മറ്റേതെങ്കിലും ബുദ്ധിമുട്ടാലോ ആര്‍ക്കെങ്കിലും വരാന്‍ സാധിക്കാതെയിരുന്നാല്‍ അവര്‍ക്ക് പിന്നീട് ആ വര്ഷം അംഗമാകാന്‍ സാധിക്കാറില്ല.

ഇക്കാരണങ്ങള്‍ കൊണ്ട് കേന്ദ്രപദ്ധതി നിരാശാജനകവും അമ്പേ അപര്യാപ്തവും ആയിരിക്കുമ്പോള്‍ത്തന്നെ ചില സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും തെക്കേ ഇന്ത്യയില്‍നിന്നുള്ളവ അവരുടേതായ ചില ആരോഗ്യ പദ്ധതികള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്.

ഇടതു ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ആറെസ് ബീവൈ വീപുലീകരിച്ച് രൂപം നല്‍കപ്പെട്ട കേരളത്തിന്റെ സ്വന്തംസമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍, ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങളെയും ഉള്‍പ്പെടുത്തി. കേരളത്തിലെ പകുതിയോളം കുടുംബങ്ങള്‍ ഇതില്‍ അംഗങ്ങളാണ് എന്നതോടൊപ്പം, ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ എന്ന് കേന്ദ്രം അവകാശപ്പെടുന്ന ദരിദ്രകുടുംബങ്ങളുടെ പ്രീമിയം മൊത്തമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നു എന്ന കാര്യവും ശ്രദ്ധ അര്‍ഹിക്കുന്നു. ചിസ് എന്നറിയപ്പെടുന്ന കേരള പദ്ധതിയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പങ്കാളിത്തം ആറെസ് ബീവൈയില്‍ നിന്ന് വ്യത്യസ്തമായി നിര്‍ബന്ധമാക്കി . ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണവും നടത്തി. പ്രീമിയം അടവിനാല്‍ സര്‍ക്കാര്‍ ആരോഗ്യ ബജറ്റില്‍ കുറവ് വരുന്നില്ല എന്നുറപ്പ് വരുത്തിയതിനാല്‍, പണമില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടായില്ല എന്ന് മാത്രമല്ല; ആശുപത്രികളുടെ സാമ്പത്തികനില മെച്ചപ്പെടുകയും ചെയ്തു. എങ്ങനെയെന്നാല്‍, ചിസിനു ശേഷം ആശുപത്രികള്‍ക്ക് ഒന്നിനുപകരം രണ്ടു ധനസ്രോതസ്സുകളുണ്ടായി ;ആരോഗ്യ ബജറ്റും, അതോടൊപ്പം ഇന്‍ഷുറന്‍സ് വക വരുമാനവും . ഇതിനോക്കെയുപരി, ആറെസ്ബീവൈയുടെ മുപ്പതിനായിരം രൂപയ്ക്കുമേല്‍ ചിസ് ഗുണഭോക്താക്കള്‍ക്ക് എഴുപതിനായിരം രൂപയുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് .

ആന്ധ്രാപ്രദേശും ആറെസ്ബീവൈ പദ്ധതി നിരാകരിച്ച ശേഷം, സംസ്ഥാനതലത്തില്‍ , ദരിദ്ര കുടുംബങ്ങള്‍ക്ക് കാര്യമായ സംരക്ഷണം നല്‍കുന്നു എന്ന് പരക്കെ അറിയപ്പെടുന്ന ആരോഗ്യശ്രീ പദ്ധതി നടപ്പാക്കിവരുന്നു. ഇതുപോലെ തമിഴ്നാടിനും ഉണ്ട് ദരിദ്ര കുടുംബങ്ങള്‍ക്കായുള്ള ഒരു ആരോഗ്യപരിപാടി. മാരകരോഗങ്ങളാല്‍ വലയുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വക സാമ്പത്തിക സഹായവും , കുറഞ്ഞ വിലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി സംസ്ഥാനമങ്ങോളമിങ്ങോളം ജീവന്‍രക്ഷാ ഔഷധങ്ങലുടെ വിതരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കോര്‍പ്പറേഷന്‍ മുഖേനയാണ് ഔഷധങ്ങള്‍ കേന്ദ്രീകൃത രീതിയില്‍ സംസ്ഥാനം വാങ്ങുന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന ഇത്തരം ഉദ്യമങ്ങള്‍, എന്തൊക്കെയായാലും, സൗജന്യ ആരോഗ്യസേവനങ്ങളുടെ സാര്‍വ്വലൌകികലഭ്യത എന്ന ലക്ഷ്യത്തില്‍നിന്ന് വളരെ ദൂരെയാണ . ഇതോടൊപ്പം, മറ്റു മിക്കസംസ്ഥാനങ്ങളിലും സ്ഥിതി ഭീദിതമാം വണ്ണം മോശമാണ്, പ്രത്യേകിച്ചും വടക്കന്‍ ഭാരതത്തില്‍.

പരിമിതപ്പെടുത്തിയ (targeted) പദ്ധതികള്‍ക്ക് പകരം സാര്‍വ്വലൌകിക (universal) പദ്ധതികളുടെ ആവശ്യം ഉയരേണ്ടത് ഒരു സമൂഹത്തിന്റെ ഭാഗമായ വ്യക്തിയുടെ പൌരാവകാശം എന്ന നിലയിലാണ്, സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന ഭിക്ഷപ്പണം എന്ന നിലയിലല്ല . സമത്വത്തില്‍ വിശ്വസിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയില്‍, ആരോഗ്യസംബന്ധിയായ സേവനങ്ങള്‍ ഒരവകാശമെന്ന നിലയില്‍ ഏവര്‍ക്കും പ്രാപ്യമാവേണ്ടതുണ്ട് . ആരോഗ്യത്തിനായുള്ള ആ അവകാശം സാക്ഷത്കരിക്കപ്പെടുന്ന ഇടമായ സര്‍ക്കാര്‍ ആശുപത്രികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ചിലര്‍ സ്വമനസ്സാലെ മാറി നിന്നാല്‍ത്തന്നെയും, ആ പൊതു അവകാശത്തിന്റെ നിലനില്പ്പ് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. നേരെമറിച്ച് സര്‍ക്കാര്‍ വക പരിമിതപ്പെടുത്തിയ പരിപാടികള്‍ പലപ്പോഴും ഭരണകൂടകാരുണ്യത്തിന്റെ ബഹിര്‍സ്ഫുരണം എന്ന നിലയില്‍ കാണപ്പെടുകയും , അതുപോലെയുള്ള സമീപനങ്ങള്‍ക്ക് എല്ലായ്പോഴും കൂടെയുള്ള ഒരുതരം ദാക്ഷിണ്യ ഭാവവും ഭിക്ഷാനുകമ്പയും അവയില്‍ മുറ്റി നില്‍ക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യത്തിന്റെ മുഖ്യപ്രകൃതത്തിനു തന്നെ എതിരായൊരു കാര്യമാണ് . സ്വാതന്ത്ര്യം കിട്ടി ഇന്നേവരെ ആരോഗ്യം ഏവര്‍ക്കുമുള്ള ഒരവകാശം എന്ന നിലയില്‍ നല്‍കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടായ പരാജയം അതിന്റെ അടിസ്ഥാനപരമായ ജനാധിപത്യവിരുദ്ധതയെയും കുറിക്കുന്നു .

ഈയടുത്തുണ്ടായ അങ്ങേയറ്റം അപമാനകരമായ ഡല്‍ഹി കൂട്ടബലാല്‍ക്കാരവും, അതേത്തുടര്‍ന്ന് ആ യുവതിയുടെ മരണവും അമ്പേ രോഗഗ്രസ്തമായ നമ്മുടെ സമൂഹത്തിന്റെ നേരെ ഒരു കണ്ണാടി പിടിക്കുകയാണ് ചെയ്തത് . നമ്മുടെ രോഗം ചിരസ്ഥായിയായ സ്ത്രീകളോടുള്ള സമീപനത്തിലൊ , വേട്ടയാടലിലോ , ഹിംസയിലോ മാത്രം ഒതുങ്ങുന്നില്ല. അത് നമ്മുടെ സമൂഹത്തിനു പൊതുവെ ദരിദ്രരോടുള്ള അചിന്തനീയമായ ഹൃദയശൂന്യമരവിപ്പില്‍ നിന്നും കൂടി ഉറവെടുത്തതാണ് . ഇതില്‍ ഇന്ത്യയുടെ വമ്പന്‍മധ്യവര്ഗ്ഗത്തിനും മറ്റാരോടുമൊപ്പം പങ്കുണ്ട്.

*
പ്രൊ: പ്രഭാത് പട്നായിക്ക്

('ദി ടെലഗ്രാഫ് ' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.)
മൊഴിമാറ്റം: ഉമ്മന്‍ സി. കുര്യന്‍

No comments: