Thursday, July 5, 2012

വര്‍ഗസമരത്തിന്റെ പുതിയ വേദി

ബ്രസീലിലെ റിയോ ഡി ജനീറൊയില്‍ ജൂണ്‍ 20 മുതല്‍ 22 വരെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംബന്ധിച്ച് 193 രാഷ്ട്രങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെയും ജനകീയ സംഘടനകളുടെയും സമ്മേളനം നടന്നു. 20 വര്‍ഷംമുമ്പ് അതേ നഗരത്തില്‍ നടന്ന സമാനമായ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍നിന്ന് ഒരിഞ്ചുപോലും ഈ സമ്മേളനത്തിനു മുന്നോട്ടുപോകാനായില്ല. 1992ല്‍ റിയോയില്‍ ഇതുപോലൊരു സാര്‍വദേശീയ സമ്മേളനം ചേര്‍ന്നപ്പോഴാണ് പരിസര മലിനീകരണവും പരിസ്ഥിതിനാശവും രൂക്ഷമായിരിക്കയാണെന്നും അത് ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന് ഇടയാക്കുമെന്നും ഉള്ള ശാസ്ത്രീയനിഗമനം പൊതുവില്‍ അംഗീകരിക്കപ്പെട്ടത്. ഇതിനുകാരണം മൂന്നു നൂറ്റാണ്ടായി സാമ്രാജ്യത്വം വര്‍ധിച്ച തോതില്‍ നടത്തിവരുന്ന പ്രകൃതിചൂഷണമാണ്. അതുകൊണ്ടായിരുന്നു 1992ലെ റിയോ സമ്മേളനത്തില്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദെല്‍ കാസ്ട്രോ പറഞ്ഞത്, പരിസ്ഥിതി വര്‍ഗസമരത്തിന്റെ പുതിയ വേദിയായിത്തീര്‍ന്നിരിക്കുന്നു എന്ന്.

1992ലെ പരിസ്ഥിതി സമ്മേളനം ലോകമാകെ വലിയ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് (സീനിയര്‍) ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാഷ്ട്രത്തലവന്മാര്‍, കാസ്ട്രോയെപ്പോലുള്ള സോഷ്യലിസ്റ്റ് ചേരിയിലെ പ്രമുഖര്‍, ദലൈലാമ, ജെയിന്‍ ഫോണ്ട, പെലെ തുടങ്ങി നാനാമേഖലകളിലെ പ്രാമാണിക വ്യക്തികള്‍ ഇങ്ങനെ 50000ല്‍ അധികം പേര്‍ അന്ന് ഒത്തുകൂടി. ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍, ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ തുടങ്ങി മിക്ക സാമ്രാജ്യത്വ നേതാക്കളും റിയോ സമ്മേളനത്തില്‍ പങ്കെടുത്തില്ല. കാരണം പലതാണ്. റിയോ, ക്യോട്ടോ, കോപ്പന്‍ ഹേഗന്‍, കേപ്ടൗണ്‍ മുതലായ സമ്മേളനങ്ങളിലെല്ലാം പരിസ്ഥിതി സംബന്ധിച്ച് സാര്‍വദേശീയമായി ഏകോപിച്ച തീരുമാനം കൈക്കൊള്ളുന്നതിനെ അമേരിക്ക അനുകൂലിച്ചിരുന്നില്ല. ഓരോ രാജ്യവും പരിസ്ഥിതിക്ക് ഏല്‍പ്പിച്ച ആഘാതത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന മൂന്നാംലോക നിലപാടിനെ സാമ്രാജ്യത്വരാജ്യങ്ങള്‍ അനുകൂലിക്കുന്നില്ല. അരനൂറ്റാണ്ടുമുമ്പ് റേച്ചല്‍ കാര്‍സന്‍ എന്ന വനിത "നിശബ്ദവസന്തം" എന്ന കൃതിയില്‍ വ്യവസായവല്‍ക്കരണത്തിലൂടെയും മറ്റും ഭൗമോപരിതലവും അന്തരീക്ഷവും മലിനപ്പെടുന്നതിന്റെ ഫലമായി ഭൂമിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഹൃദയസ്പൃക്കായി എഴുതിയത് വായനക്കാരെ ഞെട്ടിച്ചിരുന്നു. എന്നാല്‍, ബഹുരാഷ്ട്ര കുത്തകകള്‍ അടക്കം സാമ്രാജ്യത്വശക്തികളും അവരുടെ വൈതാളികരും ആ മുന്നറിയിപ്പിനെ പുച്ഛിച്ചുതള്ളി. 1972ല്‍ സ്വീഡനിലെ സ്റ്റോക് ഹോമില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ആദ്യത്തെ സാര്‍വദേശീയ പരിസ്ഥിതി സമ്മേളനംമുതല്‍ പ്രകൃതിനാശവും മലിനീകരണവും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സ്പഷ്ടമാക്കി. 1992ല്‍ റിയോ സമ്മേളനം ആയപ്പോഴേക്ക് പരിസ്ഥിതി പ്രശ്നം അന്താരാഷ്ട്രതലത്തിലെ വര്‍ഗസമരത്തിന്റെ വിവിധ രംഗങ്ങളില്‍ ഒന്നായി തീര്‍ന്നുകഴിഞ്ഞിരുന്നു. ലോക ജനസംഖ്യ ആപല്‍ക്കരമായ രീതിയില്‍ വര്‍ധിക്കുകയാണ്. 12-13 വര്‍ഷംകൊണ്ട് 100 കോടി കണ്ട് വര്‍ധിക്കുന്നു. 2011 അവസാനം അത് 700 കോടി കവിഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പാര്‍പ്പിടം മുതലായവ ലഭ്യമാക്കുക വലിയ വെല്ലുവിളിയാണ്. അതല്ല, പക്ഷേ ഇപ്പോഴത്തെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് നിദാനം. ആവശ്യത്തില്‍ കവിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കല്‍. അത് ചെയ്യുന്നത് മുതലാളിത്തം. സുഖലോലുപതയില്‍ ആറാടാനും പരിധിയില്ലാത്ത തോതില്‍ സമ്പത്ത് കുന്നുകൂട്ടാനും സമ്പന്നരും വ്യവസായികളും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍മൂലം ഒമ്പതു വിപത്തുകള്‍ രൂക്ഷമായി വരുന്നതായി ശാസ്ത്രജ്ഞരും മറ്റും പറയുന്നു: 1. കാലാവസ്ഥാ മാറ്റം 2. സമുദ്രങ്ങളുടെ അമ്ലവല്‍ക്കരണം 3. അന്തരീക്ഷത്തിലെ ഓസോണ്‍ പാളി നേര്‍ത്തുകൊണ്ടിരിക്കുന്നത് 4. നൈട്രജന്‍- ഫോസ്ഫേറ്റ് ചക്രങ്ങളിലെ ഇടപെടല്‍ (ഇത് സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്) 5. വനങ്ങളും മറ്റ് ആള്‍പ്പാര്‍പ്പില്ലാ സ്ഥലങ്ങളും കൃഷിയിടങ്ങളും നഗരങ്ങളുമായി മാറല്‍ 6. വംശനാശങ്ങള്‍ 7. രാസമലിന വസ്തുക്കള്‍ക്ക് ഈട്ടം കൂടല്‍ 8. അന്തരീക്ഷത്തിലെ ചില പ്രത്യേക മലിനകാരികളുടെ നിലവാരം 9. പര്‍വതങ്ങളുടെ കൊടുമുടികളിലും ധ്രുവപ്രദേശങ്ങളിലും ഭൗമതാപനില വര്‍ധിക്കുന്നതുമൂലം മഞ്ഞുകട്ടികള്‍ അതിവേഗം ഉരുകി വെള്ളമാകുന്നത്. ഇവ ഓരോന്നും ഉണ്ടാക്കാവുന്ന വിപത്തുകള്‍ ഭീകരവും ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കാവുന്നവയുമാണ്.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത് മഞ്ഞുകട്ടികള്‍ ഉരുകി വെള്ളമാകുന്നതിന്റെ തോത് ഹിമാലയം ഉള്‍പ്പെടെയുള്ള പര്‍വതപ്രദേശങ്ങളിലും ധ്രുവപ്രദേശങ്ങളിലും വ്യത്യസ്തമാണ്. ദക്ഷിണ- ഉത്തരധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടികള്‍ വലിയതോതില്‍ ഉരുകുന്ന സ്ഥിതി വന്നാല്‍ സമുദ്രനിരപ്പ് ലോകത്താകെ ഏഴു മീറ്റര്‍ (ഏതാണ്ട് 23 അടി) ഉയരുമെന്ന് കണക്കാക്കുന്നു. സമുദ്രതീരങ്ങളിലുള്ള മുംബൈ, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നിരവധി നഗരങ്ങള്‍ വെള്ളത്തിലാണ്ടുപോകാന്‍ സാധ്യതയുണ്ട്. ഇവയേക്കാള്‍ വലിയ നഗരങ്ങളാണ് മറ്റു പല രാജ്യങ്ങളിലും മുങ്ങിപ്പോവുക. പല സസ്യ- ജീവിജാലങ്ങള്‍ക്കും നിലനില്‍ക്കാനാകാത്ത സ്ഥിതി നാനാതരം പരിസ്ഥിതി നാശങ്ങള്‍മൂലം ഉണ്ടാകും. കഴിയുന്നത്ര മരങ്ങളും സസ്യങ്ങളും വളര്‍ത്തി ഇലകളിലെ ക്ലോറോഫില്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ് ആഗീരണം ചെയ്യിക്കണം. അത് നാനാതരം ഫലമൂലാദികള്‍ ലഭ്യമാക്കുന്നതിനൊപ്പം അന്തരീക്ഷ താപനത്തിന്റെ തോത് കുറയ്ക്കും. ഇതിനായി കൃഷി ചെയ്യുന്നതോടൊപ്പം കഴിയുന്നത്ര സ്ഥലത്ത് വനങ്ങള്‍ നിലനിര്‍ത്തുകയും പുതിയവ നിര്‍മിക്കുകയും വേണം. ഊര്‍ജ ഉല്‍പ്പാദനത്തിന് കല്‍ക്കരി, എണ്ണ മുതലായവ ഉപയോഗിക്കുന്നത് നന്നെ കുറയ്ക്കണം. സൗരോര്‍ജത്തെ പ്രധാന ഊര്‍ജസ്രോതസ്സാക്കി മാറ്റണം. കാറ്റ്, തിരമാല മുതലായ പ്രകൃതി പ്രതിഭാസങ്ങളില്‍നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാം. ഊര്‍ജത്തിന്റെ ഉപയോഗം പരമാവധി കാര്യക്ഷമമാക്കണം. മാലിന്യങ്ങള്‍ മുഴുവന്‍ കരയില്‍ കുഴിച്ചിടുകയോ പുഴ, കായല്‍, കടല്‍ മുതലായ ജലസ്രോതസ്സുകളില്‍ കലക്കുകയോ ആണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് പലതരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനുപുറമെ ശുദ്ധജല ലഭ്യതയ്ക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

ജൈവമാലിന്യങ്ങള്‍ മുഴുവന്‍ ബയോഗ്യാസ്, കമ്പോസ്റ്റിങ് മുതലായ രീതികളിലൂടെ ജൈവവളമായി മാറ്റണം. അവ കൃഷിക്ക് ഉപയോഗിക്കണം. അജൈവ മാലിന്യങ്ങള്‍ മനുഷ്യനും ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പ്രകൃതിക്കുതന്നെയും ദോഷകരമല്ലാത്തവയായി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പൗരന്മാര്‍ ഇക്കാര്യത്തില്‍ ഒരുവശത്ത് നിതാന്തജാഗ്രതയും മറുവശത്ത് സേവനമനോഭാവവും കാണിക്കണം. പരിസ്ഥിതിയും പാരിസ്ഥിതിക പ്രശ്നങ്ങളും ജനജീവിതത്തില്‍നിന്ന് അകന്ന് ഒരുകൂട്ടം പരിസ്ഥിതി ഭ്രാന്തന്മാരുടെ വിഹാരരംഗമാണെന്ന പ്രചാരണം ശക്തമാണ്. പരിസ്ഥിതി നശിപ്പിക്കപ്പെടുന്നത് ഒരു വിവേചനവുമില്ലാതെ നടത്തപ്പെടുന്ന ഉല്‍പ്പാദന- വിതരണങ്ങളുടെയും ലാഭക്കൊതിയുടെയും ഫലമായാണെന്ന് മാര്‍ക്സും എംഗല്‍സും വെളിവാക്കിയിരുന്നു. അതിനെ സ്ഥിരീകരിക്കുകയാണ് ഇരുപതാം നൂറ്റാണ്ടില്‍ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ ശാസ്ത്രജ്ഞന്മാര്‍ ചെയ്തത്. പിന്നീട് ഇക്കാര്യം സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യശാസ്ത്രജ്ഞരും എഴുത്തുകാരും കലാകാരന്മാരും മറ്റ് പൗരരുമൊക്കെ കണ്ടെത്തി. പരിസ്ഥിതിനാശത്തെയും പ്രത്യാഘാതങ്ങളെയുംകുറിച്ച് അവരൊക്കെ മുന്നറിയിപ്പു നല്‍കി. പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇവയില്‍നിന്ന് ഏറ്റവും ഫലപ്രദമായവ തെരഞ്ഞെടുത്ത് നടപ്പാക്കുന്നതിന് തടസ്സംനിന്നതും ഇപ്പോഴും നില്‍ക്കുന്നതും വന്‍കിട ബിസിനസുകാരാണ്.

ജപ്പാനിലെ ക്യോട്ടോയില്‍ അമേരിക്ക ഒഴികെ മറ്റ് ലോക രാജ്യങ്ങളെല്ലാം ഇങ്ങനെ നടപ്പാക്കേണ്ട സംഗതികളുടെ പാക്കേജ് തയ്യാറാക്കി അംഗീകരിച്ചു. അമേരിക്ക അംഗീകരിക്കാത്തതുകൊണ്ട് ക്യോട്ടോ ഉടമ്പടി വ്യവസ്ഥകള്‍ ഇതേവരെ നടപ്പാക്കിയിട്ടില്ല. പിന്നീട് റിയോയില്‍ ഇപ്പോള്‍ നടന്ന സാര്‍വദേശീയ സമ്മേളനങ്ങളില്‍ തീരുമാനം ഉണ്ടാകാത്തത് അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാഷ്ട്രങ്ങളുടെ നിഷേധാത്മക സമീപനംമൂലമാണ്. വെട്ടിപ്പിടിച്ചോ കമ്പോളങ്ങള്‍ കൈയടക്കിയോ കൊടുംചൂഷണം നടത്തിയോ മാത്രമല്ല സാമ്രാജ്യത്വം മാനവരാശിയെ ദ്രോഹിക്കുന്നത്. അതിന്റെ ഏറ്റവും ഭീകരരൂപമാണ് പരിസ്ഥിതിനാശത്തിലൂടെ നടത്തുന്നത്. അതിനാല്‍, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം സാമ്പത്തികരംഗത്തു മാത്രമല്ല, തൊഴിലാളികളുടെ ഭാഗത്തുനിന്നു മാത്രമല്ല നടത്തേണ്ടത്, അത് മനുഷ്യജീവിതത്തെയാകെ ചൂഴ്ന്നുനില്‍ക്കുന്നതാണ്. അതിനാല്‍, മനുഷ്യവിമോചനത്തിനായുള്ള സമരം പരിസ്ഥിതിനാശത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും ഉള്ള സമരംകൂടിയാണ്.

*
സി പി നാരായണന്‍ ദേശാഭിമാനി 04 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബ്രസീലിലെ റിയോ ഡി ജനീറൊയില്‍ ജൂണ്‍ 20 മുതല്‍ 22 വരെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംബന്ധിച്ച് 193 രാഷ്ട്രങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെയും ജനകീയ സംഘടനകളുടെയും സമ്മേളനം നടന്നു. 20 വര്‍ഷംമുമ്പ് അതേ നഗരത്തില്‍ നടന്ന സമാനമായ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍നിന്ന് ഒരിഞ്ചുപോലും ഈ സമ്മേളനത്തിനു മുന്നോട്ടുപോകാനായില്ല. 1992ല്‍ റിയോയില്‍ ഇതുപോലൊരു സാര്‍വദേശീയ സമ്മേളനം ചേര്‍ന്നപ്പോഴാണ് പരിസര മലിനീകരണവും പരിസ്ഥിതിനാശവും രൂക്ഷമായിരിക്കയാണെന്നും അത് ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന് ഇടയാക്കുമെന്നും ഉള്ള ശാസ്ത്രീയനിഗമനം പൊതുവില്‍ അംഗീകരിക്കപ്പെട്ടത്. ഇതിനുകാരണം മൂന്നു നൂറ്റാണ്ടായി സാമ്രാജ്യത്വം വര്‍ധിച്ച തോതില്‍ നടത്തിവരുന്ന പ്രകൃതിചൂഷണമാണ്. അതുകൊണ്ടായിരുന്നു 1992ലെ റിയോ സമ്മേളനത്തില്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദെല്‍ കാസ്ട്രോ പറഞ്ഞത്, പരിസ്ഥിതി വര്‍ഗസമരത്തിന്റെ പുതിയ വേദിയായിത്തീര്‍ന്നിരിക്കുന്നു എന്ന്.