Tuesday, July 31, 2012

താജ്‌മഹല്‍ കാണാതെ ഉടഞ്ഞ കല്ല് കാണുന്നവര്‍

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ വലിയതോതില്‍ ആഘോഷമാക്കിയിട്ടുണ്ട്. "സിപിഐ എം കുഴപ്പത്തില്‍" എന്ന തലക്കെട്ടിലെ മുഖപ്രസംഗം മുംബൈയില്‍നിന്നുള്ള ഈ ഇംഗ്ലീഷ് വാരികയുടെ വേറിട്ട അഭിപ്രായപ്രകടനം എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ വാരിക ദശകങ്ങളായി സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണ്; ഇടതുപക്ഷവീക്ഷണം പല കാര്യങ്ങളിലും കൈമുതലായുമുണ്ട്. എന്നാല്‍, സമീപകാലത്തായി ഈ ഗുണം ചോര്‍ന്നുപോകുന്നില്ലേ എന്ന സന്ദേഹം ശക്തവുമാണ്. അതിന് തെളിവാണ് ഫെബ്രുവരിലക്കത്തില്‍ "സിപിഐ എം പ്രതിസന്ധിയില്‍" എന്ന തലക്കെട്ടില്‍ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി എഴുതിയ മുഖപ്രസംഗം. ഇതിന്റെ തുടര്‍ച്ചയാണ് സിപിഐ എമ്മിനെ വിമര്‍ശിക്കുന്ന ഇപ്പോഴത്തെ വിഭവം. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉത്സാഹിക്കുകയാണ്.

സിപിഐ എമ്മിന്റെ പതനം ഊതിപ്പെരുപ്പിച്ച വാര്‍ത്തയല്ല, വസ്തുതയാണ് എന്ന് മുംബൈ വാരിക കണ്ടെത്തിയെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. അത് മുഖപ്രസംഗത്തിന്റെ പേരിലെ എഴുതാപ്പുറം വായനാണ്. സിപിഐ എം ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരങ്ങളിലേക്കും ശരിയായ പ്രയോഗത്തിലേക്കും നീങ്ങിയില്ലെങ്കില്‍ തകര്‍ച്ചയെ നേരിടാന്‍ കഴിയാതെവരും എന്നാണ് മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നത്. സിപിഐ എം മാര്‍ക്സിസം- ലെനിനിസം മുറുകെപിടിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ എല്ലാകാലത്തും ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരത്തെ ഉപേക്ഷിക്കുന്നില്ല. അതുപോലെ ശരിയായ പ്രയോഗത്തിനാണ് നിലകൊള്ളുന്നത്. എന്നാലും സിപിഐ എം ഉള്‍പ്പെടെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൂര്‍ണമായും കുറ്റമറ്റവയാണെന്ന് അവകാശപ്പെടുന്നില്ല. അതിനാല്‍ ഇടതുപക്ഷ അനുഭാവ ചേരിയില്‍നിന്നുള്ള വിമര്‍ശങ്ങളോട് സിപിഐ എമ്മിന് അസഹിഷ്ണുത ഇല്ല. സംവാദത്തോടും ഭിന്നാഭിപ്രായത്തോടും അലര്‍ജിയുമില്ല.

പക്ഷേ, വാരികയുടെ ജൂലൈ ലക്കത്തിലെ മുഖപ്രസംഗത്തിലെ നിഗമനങ്ങള്‍ സഹിഷ്ണുതാപരമല്ല. സിപിഐ എമ്മിനെ കുടയുന്നതിന് വസ്തുനിഷ്ഠത കൈവിട്ടു. ഈ വാരിക മുമ്പു കാട്ടിയ സത്യത്തിന്റെയും വസ്തുതകളുടെയും വലക്കണ്ണികള്‍ പൊട്ടിച്ചാണ് പുതിയ വിമര്‍ശങ്ങള്‍ നിരത്തിയത്. ഇന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വര്‍ഗശത്രുക്കളും അവരുടെ ചേരിയിലെത്തിയ മുന്‍ കമ്യൂണിസ്റ്റുകളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെട്ട വിപുലമായ ശൃംഖല പൊതുവീര്യത്തില്‍ മുരളുന്നുണ്ട്. ഇത് തിരിച്ചറിയാതെ അക്കൂട്ടര്‍ സൃഷ്ടിച്ച വ്യാജലോകത്തിന്റെ സമ്മര്‍ദത്തില്‍ വാരികയും വീണിരിക്കുകയാണെന്ന് തോന്നുന്നു. കേരളകാര്യങ്ങളെപ്പറ്റിയുള്ള വിഷയത്തില്‍ മുഖപ്രസംഗക്കാരന്‍ മൊത്തിക്കുടിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ- രാഷ്ട്രീയ സഖ്യത്തിന്റെ വിഷചഷകത്തില്‍നിന്നുതന്നെയാണ്. മുഖപ്രസംഗത്തില്‍ നിരത്തുന്ന മുഖ്യന്യായങ്ങള്‍ മൂന്നാണ്. ആദ്യത്തേത്, സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍നിന്ന് ഉണ്ടായത് അഴകൊഴമ്പന്‍ തീരുമാനങ്ങളും ആസൂത്രണവുമാണെന്നും ബംഗാളിലെ തിരിച്ചടിയെപ്പറ്റിയുള്ള തിരിച്ചറിവില്ലായ്മ ഉണ്ടായെന്നും ചൈന, കൊറിയ പോലുള്ള ലോകരാഷ്ട്രങ്ങള്‍ പിന്തുടരുന്ന സോഷ്യലിസത്തെക്കുറിച്ച് പാര്‍ടി നയരേഖയില്‍ വ്യക്തതയില്ലെന്നുമാണ്.

ഏപ്രിലില്‍ കോഴിക്കോട്ട് ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസ് സംഘടന- രാഷ്ട്രീയ- പ്രത്യയശാസ്ത്ര മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ ചെയ്തതാണ്. പ്രത്യയശാസ്ത്രരേഖയിലും അതിന്റെ ചര്‍ച്ചയിലും ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലെ സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ മേന്മയെയും കുറവിനെയുംപറ്റി വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. മുത്തച്ഛന്‍- അച്ഛന്‍- മകന്‍ എന്നീവിധത്തിലെ അധികാര കൈമാറ്റത്തിന്റെ ന്യൂനത ഉത്തരകൊറിയയുടെ കാര്യത്തില്‍ സംഭവിച്ചത് പരാമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം വിസ്മരിച്ചുള്ള വിമര്‍ശമാണ് വാരികയുടേത്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ സിപിഐ എമ്മിന്റെ അപചയം തുടങ്ങിയെന്നും ബംഗാളിലെ തിരിച്ചടിയുടെ തിരിച്ചറിവ് പാര്‍ടികോണ്‍ഗ്രസില്‍ ഉണ്ടായില്ല എന്നുമുള്ള വാരികയുടെ നിരീക്ഷണം അബദ്ധമാണ്. തെരഞ്ഞെടുപ്പുഫലത്തില്‍ അന്തര്‍ഭവിച്ച ഗണിതം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് ബംഗാളില്‍ ഇനി ഇടതുപക്ഷം അധികാരത്തില്‍ വരില്ലെന്ന് പറയാന്‍ കഴിയില്ല. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 41 ശതമാനം വോട്ട് (1.95 കോടി) ഇടതുമുന്നണി നേടി. എങ്കിലും, ബംഗാളില്‍ നേരിട്ട തിരിച്ചടിയുടെ നേരെ പാര്‍ടി കോണ്‍ഗ്രസ് കണ്ണടച്ചിട്ടില്ല. പാര്‍ടിക്കും ഭരണത്തിനും പറ്റിയ വീഴ്്ചകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്; വിവേചനരഹിതമായി വ്യവസായത്തിനുവേണ്ടി ഭൂമി ഏറ്റെടുത്ത പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ. ഇപ്പോള്‍ പറ്റിയ തിരിച്ചടി താല്‍ക്കാലികമാണ്. താമസിയാതെ അത് പരിഹരിച്ച് ഇടതുമുന്നണി ഒന്നാം ശക്തിയായി അവിടെ മാറും. വളവുതിരിവുകളോ കയറ്റിറക്കങ്ങളോ ഇല്ലാതെ സുഗമമായി പുരോഗമിക്കുന്ന ഒരു പ്രക്രിയയല്ല, മുതലാളിത്തത്തില്‍നിന്ന് കമ്യൂണിസത്തിലേക്കുള്ള മനുഷ്യന്റെ പരിവര്‍ത്തനം, അതുപോലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും. നിഷേധാത്മകമായ ചില വശങ്ങള്‍ വന്നെങ്കിലും 34 വര്‍ഷത്തെ ഇടതുഭരണം മൊത്തത്തില്‍ ക്രിയാത്മകമായിരുന്നു. അതുകൊണ്ടുതന്നെ മമത ബാനര്‍ജിയും കൂട്ടരും സൃഷ്ടിച്ച താല്‍ക്കാലിക പ്രതിബന്ധത്തെ മറികടന്ന് ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചുവരും. ഒരു തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാവി വിലയിരുത്തുന്നത് മാര്‍ക്സിസം- ലെനിനിസത്തിന് നിരക്കുന്നതല്ല.

രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ സിപിഐ എം പിന്തുണച്ചതിലെ അതൃപ്തിയും അക്കാര്യത്തില്‍ ജെഎന്‍യുവിലെ ഒരു വിഭാഗം എസ്എഫ്ഐക്കാര്‍ നടത്തിയ അച്ചടക്കരാഹിത്യം ന്യായീകരിച്ചുമാണ് വാരിക രണ്ടാമത്തെ വാദമുഖം നിരത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും മോശക്കാരായിരുന്നവരില്‍ ഒരാളാണ് പി വി നരസിംഹറാവു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രസിഡന്റായി ഡോ. ശങ്കര്‍ദയാല്‍ ശര്‍മയെയും വൈസ്പ്രസിഡന്റായി കെ ആര്‍ നാരായണനെയും കോണ്‍ഗ്രസ് നിര്‍ദേശിച്ചപ്പോള്‍ സിപിഐ എമ്മും സിപിഐ ഉള്‍പ്പെടെയുള്ള മറ്റ് ഇടതുകക്ഷികളും പിന്താങ്ങിയ ചരിത്രം വാരികയുടെ മുഖപ്രസംഗകാരന്‍ മറന്നുപോയി എന്നു തോന്നുന്നു. എന്തുകൊണ്ട് ഇടതുപക്ഷം പിന്തുണച്ചുവെന്ന് അന്ന് പാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം എസ് വിശദീകരിച്ചത് ഇങ്ങനെയാണ് -

"എംപി, എംഎല്‍എ മുതലായ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പുകളോട് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിക്കൂടാ. എന്തുകൊണ്ടെന്നാല്‍, മറ്റുള്ള പദവികളില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് പദവിക്ക് അതിന്റേതായ സവിശേഷതകളുണ്ട്. സാധാരണ കാലത്ത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട പ്രസിഡന്റ്, പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതടക്കമുള്ള ഏതാനും കാര്യങ്ങളില്‍ സ്വാഭിപ്രായം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവനാണ്. അതിനാല്‍ വിവേകശാലിയും മതനിരപേക്ഷവാദിയും ഏറെക്കുറെ നിഷ്പക്ഷനുമായ ആളാണെങ്കില്‍ കുഴപ്പമില്ല. ഇങ്ങനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതുകൊണ്ട്, റാവുസര്‍ക്കാരിനെതിരെ കോടിക്കണക്കിന് ഇന്ത്യക്കാരെ അണിനിരത്തുന്നതിനുള്ള ജോലിയില്‍നിന്നും പിന്‍വാങ്ങുന്നു എന്നര്‍ഥമില്ല".

ഇ എം എസിന്റെ ഈ അഭിപ്രായം ഇപ്പോള്‍ ഏറെ പ്രസക്തമാണ്. കോണ്‍ഗ്രസുകാര്‍ക്കിടയില്‍നിന്നുതന്നെ കടുത്ത ഇടതുപക്ഷ വിരുദ്ധനായ ഒരാള്‍ വരാതെ നോക്കുക, ബംഗാളിലെ വിശാലമായ മാര്‍ക്സിസ്റ്റ് വിരുദ്ധ സഖ്യത്തില്‍ താല്‍ക്കാലികമായാണെങ്കിലും വിള്ളല്‍വരുത്തുക- ഈ രണ്ടുനേട്ടം പ്രണബിനെ പിന്തുണച്ചതിലൂടെ ഇടതുപക്ഷത്തിന് ഉണ്ടായി. ഇത് വാരികക്കാര്‍ കാണേണ്ടതായിരുന്നു. പ്രണബിനെ രാഷ്ട്രപതിയാക്കാന്‍ പിന്തുണച്ചതുകൊണ്ട് മന്‍മോഹന്‍ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം ഉപേക്ഷിക്കുന്നില്ല; മറിച്ച് ശക്തിപ്പെടുത്തുമെന്നാണ് ഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിച്ച ചതുര്‍ദിന സത്യഗ്രഹസമരം തെളിയിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍വധവും വിഭാഗീയതയും കാരണം മുമ്പുതന്നെ മോശമായ സിപിഐ എമ്മിന്റെ പ്രതിച്ഛായ കേരളത്തില്‍ കൂടുതല്‍ തകര്‍ന്നുവെന്ന അഭിപ്രായവും മുഖപ്രസംഗം പ്രകടിപ്പിച്ചിട്ടുണ്ട്. 2006ല്‍ എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത് വി എസ് അച്യുതാനന്ദന്റെ ജനകീയ നിലപാട് കാരണമാണെന്നും എന്നാല്‍, അധികാരത്തില്‍ വന്നശേഷം വി എസിനെ കേരളത്തിലെ പാര്‍ടിഘടകം ഒറ്റപ്പെടുത്തിയെന്നും പിന്നീട് വി എസുമായി ഏറെ അടുപ്പമുണ്ടായിരുന്ന ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ടിക്ക് പങ്കുണ്ടെന്ന് പരസ്യമായി പറഞ്ഞ് യുവാക്കള്‍ പാര്‍ടിയില്‍നിന്ന് കൊഴിഞ്ഞുപോകുന്നുവെന്നും വാരിക ആരോപിക്കുന്നു.

ഈ വിലയിരുത്തലുകള്‍ ഒന്നിനൊന്ന് പരമാബദ്ധമാണ്. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത് അതിനുമുമ്പുള്ള യുഡിഎഫ് ഭരണത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായി എല്‍ഡിഎഫിന്റെ, വിശിഷ്യാ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ബഹുജനസമരങ്ങളുടെ വേലിയേറ്റത്തിന്റെ അന്തരീക്ഷത്തിലാണ്. ആ സമരത്തില്‍ പ്രതിപക്ഷനേതാവ് വി എസിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വി എസിന്റെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്തുവെന്ന് പാര്‍ടി വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, ഒരു വ്യക്തിയുടെ മേന്മകൊണ്ടല്ല, സിപിഐ എമ്മും എല്‍ഡിഎഫും ഉയര്‍ത്തിപ്പിടിച്ച പൊതു നയസമീപനത്തിന്റെയും പോരാട്ടത്തിന്റെയും യുഡിഎഫ് ഭരണത്തിന്റെ നിഷേധാത്മക വശങ്ങളുടെയും ആകത്തുകയാണ് 2006ല്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയം. ഇത് വിസ്മരിച്ച് പ്രസ്ഥാനത്തിന് പകരം ഒരു വ്യക്തിയെ പ്രതിഷ്ഠിക്കുന്നത് ചരിത്രത്തോടുതന്നെ ചെയ്യുന്ന അനീതിയാണ്.

കേരളത്തില്‍ സിപിഐ എം അന്നുമിന്നും പ്രതിഛായ തകര്‍ച്ചയിലല്ല. ചെയ്യാത്ത കുറ്റം സിപിഐ എമ്മിനുമേല്‍ ചാരുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും കൊലപാതക രാഷ്ട്രീയത്തോടുള്ള വിരോധം ആത്മാര്‍ഥതയോടെയാണെങ്കില്‍ ആ വിരോധത്തിന്റെ കുന്തമുന തിരിക്കേണ്ടത് മറ്റ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളോടാവണം. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ 3000 സിഖുക്കാരെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഗുജറാത്തില്‍ ആയിരങ്ങളെ കൊന്ന് വംശഹത്യക്ക് നേതൃത്വംനല്‍കിയത് ബിജെപി നേതാവ് നരേന്ദ്രമോഡിയാണ്. ഈ പാര്‍ടികളുടെ ചേരിയില്‍നിന്നാണ് ഒരു കൂട്ടം മാധ്യമങ്ങളും ബുദ്ധിജീവികളും, സിപിഐ എമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കിയ ഒരു കൊലപാതകത്തിന്റെ പേരില്‍ പാര്‍ടിയെ കൊലയാളികളുടെ പാര്‍ടിയായി ചിത്രീകരിക്കാന്‍ നോക്കുന്നത്. ഈ കള്ളക്കളിയെ തുറന്നുകാട്ടുകയാണ് സിപിഐ എമ്മിനോട് സ്നേഹമുള്ളവരും ഇടതുപക്ഷം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും ചെയ്യേണ്ടത്. കേരളത്തിലെ പാര്‍ടി തികഞ്ഞ കെട്ടുറപ്പിലാണ്. അത് ഏതാനും മാസംമുമ്പ് സമാപിച്ച പാര്‍ടിയുടെ ബ്രാഞ്ചുമുതല്‍ പാര്‍ടി കോണ്‍ഗ്രസുവരെയുള്ള സമ്മേളനങ്ങളും ചര്‍ച്ചകളും കമ്മിറ്റി തീരുമാനങ്ങളും വ്യക്തമാക്കി.

കേരളത്തിലെ സിപിഐ എമ്മില്‍ വ്യക്തികേന്ദ്രീകൃതമായ പോരൊന്നും ഇപ്പോഴില്ല. പാര്‍ടി ഏറെക്കുറെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. എന്നാല്‍, യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ കടുത്ത ആഭ്യന്തര യുദ്ധം നടക്കുന്നു. ആ മുന്നണിയിലാകട്ടെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കിലും. ഇതൊന്നും കാണാതെ, സിപിഐ എമ്മില്‍ കുഴപ്പം അല്ലെങ്കില്‍ പ്രതിസന്ധി എന്ന നിരീക്ഷണം അതിശയോക്തിയാണ്. ഇന്ത്യയിലെയും കേരളത്തിലെയും സിപിഐ എമ്മിനെപ്പറ്റിയുള്ള നല്ലൊരു പങ്ക് വിമര്‍ശവും, മനോഹരമായ താജ്മഹലിനെ കാണാതെ അതിലെ പൊട്ടിയ ചില കല്ലുകള്‍മാത്രം കാണുന്നതുപോലെയാണ്. ജനങ്ങളുടെ ഞരമ്പുകളിലിപ്പോഴും കമ്യൂണിസ്റ്റ് തീ കത്തുന്നുണ്ട്. അതിനെ കെടുത്താന്‍ ആര്‍ക്കും കഴിയില്ല.

*
ആര്‍ എസ് ബാബു ദേശാഭിമാനി 31 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ വലിയതോതില്‍ ആഘോഷമാക്കിയിട്ടുണ്ട്. "സിപിഐ എം കുഴപ്പത്തില്‍" എന്ന തലക്കെട്ടിലെ മുഖപ്രസംഗം മുംബൈയില്‍നിന്നുള്ള ഈ ഇംഗ്ലീഷ് വാരികയുടെ വേറിട്ട അഭിപ്രായപ്രകടനം എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ വാരിക ദശകങ്ങളായി സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണ്; ഇടതുപക്ഷവീക്ഷണം പല കാര്യങ്ങളിലും കൈമുതലായുമുണ്ട്. എന്നാല്‍, സമീപകാലത്തായി ഈ ഗുണം ചോര്‍ന്നുപോകുന്നില്ലേ എന്ന സന്ദേഹം ശക്തവുമാണ്. അതിന് തെളിവാണ് ഫെബ്രുവരിലക്കത്തില്‍ "സിപിഐ എം പ്രതിസന്ധിയില്‍" എന്ന തലക്കെട്ടില്‍ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി എഴുതിയ മുഖപ്രസംഗം. ഇതിന്റെ തുടര്‍ച്ചയാണ് സിപിഐ എമ്മിനെ വിമര്‍ശിക്കുന്ന ഇപ്പോഴത്തെ വിഭവം. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉത്സാഹിക്കുകയാണ്.