Tuesday, July 24, 2012

വര്‍ദ്ധിക്കുന്ന സ്ത്രീപീഡനങ്ങള്‍

ഗുവാഹത്തിയിലെ തിരക്കേറിയ റോഡില്‍ ഇരുപതോളം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ഉപദ്രവിക്കുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്യുന്നത് യു ട്യൂബിലൂടെ പ്രചരിച്ചപ്പോഴായിരുന്നു അതിനെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായത്. പൊതുനിരത്തില്‍ അരമണിക്കൂറോളം ഒരു പെണ്‍കുട്ടി അനേകം യുവാക്കളുടെ മുഷ്ടികള്‍ക്കിടയില്‍ നിരാലംബയായി ഞെരിഞ്ഞമരുന്നത് കണ്ടിട്ടും കാണാതെപോയ വഴിപോക്കരും ആ ലൈവ്ഷോ റെക്കോഡ് ചെയ്ത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ചാനല്‍ പ്രവര്‍ത്തകനും രോഗാതുര സമൂഹത്തിന്റെ പ്രതിനിധികള്‍തന്നെ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് (ചമശേീിമഹ രൃശാല ഞലരീൃറെ യൗൃലമൗ2011) 2.25 ലക്ഷത്തിലേക്ക് കുതിച്ചുയരുമ്പോള്‍ ഈ രോഗാതുരതയുടെ ആഴവും പരപ്പും എത്രകണ്ട് ഭീകരമായിത്തീര്‍ന്നിരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി കൊള്ളയും കൊലയും പോലുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിനെക്കാള്‍ ബലാല്‍സംഗ കുറ്റങ്ങളുടെ നിരക്ക് ഉയര്‍ന്നിരിക്കുന്നു എന്നാണ് എന്‍സിആര്‍ബിയുടെ വെളിപ്പെടുത്തല്‍.

സ്ത്രീകള്‍ക്കുനേരെയുള്ള കടന്നാക്രമണങ്ങള്‍ തടയാന്‍, സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്യവും വ്യക്തിസ്വാന്ത്ര്യവും വിലക്കുകയാണ് ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ആസാരഗ്രാമം. ദുരഭിമാനഹത്യകള്‍ നടപ്പിലാക്കുന്നതില്‍ പേരുകേട്ട ഖാപ്പ് പഞ്ചായത്താണ് പുതിയ താലിബാന്‍ മോഡല്‍ നിയമങ്ങളുമായി സ്ത്രീകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പ്രണയവിവാഹവും പഞ്ചായത്ത് വിലക്കിയിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ സ്ത്രീകള്‍തലമറയ്ക്കണമെന്നും നാല്‍പതു വയസ്സിനുതാഴെയുള്ള സ്ത്രീകള്‍ പുറത്തുപോകണമെങ്കില്‍ പുരുഷന്മാരെയുംകൂട്ടി മാത്രമേ പുറത്തു പോകാവൂ എന്നും പഞ്ചായത്ത് കല്‍പിക്കുന്നു. പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ ഗ്രാമത്തിനുപുറത്താക്കണമെന്നും വാപ് പഞ്ചായത്ത് നിഷ്കര്‍ഷിക്കുന്നു. ഒരു വശത്ത് വീടിന് പുറത്തിറങ്ങുന്ന സ്ത്രീകള്‍ നിഷ്ഠൂരമായ അതിക്രമങ്ങള്‍ക്കിരയാകുന്നു. മറുവശത്ത് ഒരു വ്യക്തി എന്ന നിലയിലുള്ള സ്ത്രീയുടെ മൗലികാവകാശങ്ങള്‍ റദ്ദുചെയ്യപ്പെടുന്നു.

ഭരണഘടനയനുസരിച്ച് സ്ത്രീയും പുരുഷനും തുല്യരെന്നിരിക്കെ, സ്ത്രീക്ക് സമൂഹം അടിച്ചേല്‍പ്പിച്ച രണ്ടാംതരം പൗരത്വം കടന്ന് മനുഷ്യനെന്ന പരിഗണനപോലും നല്‍കപ്പെടുന്നില്ല എന്നതിലേക്കാണ് ഈയടുത്ത ഇടെയായി സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ആസാരഗ്രാമത്തിന്റെ പ്രഖ്യാപനംപോലെ സ്ത്രീയെ പൊതു ഇടങ്ങളില്‍നിന്നും അകറ്റിനിര്‍ത്തിയാലും വീടിനുള്ളിലും അവള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ തേനിയില്‍ വീട്ടുജോലിക്കെന്നുപറഞ്ഞ് അച്ഛനമ്മമാരില്‍നിന്നും അയ്യായിരം രൂപ വിലകൊടുത്തുവാങ്ങിയ സത്യയെന്ന 14 വയസ്സുള്ള പെണ്‍കുട്ടിയുടെ കഥ. ഒരു ഡിഎംകെ കാരനായ എംഎല്‍എയുടെ മകള്‍ക്ക് കൂട്ടായും ഒപ്പം അവളെയും പഠിപ്പിക്കും എന്ന് വാഗ്ദാനത്തിന്‍മേലാണ് ആ വീട്ടിലെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ അവള്‍ കൊല്ലപ്പെട്ടു. വിഷം ഉള്ളില്‍ചെന്ന് മരണപ്പെട്ട അവള്‍ ക്രൂരമായ ശാരീരികപീഡനത്തിന് ഇരയായതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിലും ഞെട്ടലുളവാക്കുന്ന മറ്റൊരു സംഭവം കടയ്ക്കാവൂരില്‍ ഒരു വീട്ടില്‍ ശയ്യാവലംബിയായി മരണത്തോടു മല്ലടിച്ചുകിടന്ന 80 വയസ്സുള്ള വൃദ്ധയെ അവരുടെ ചെറുമകളുടെ മകന്‍ ശാരീരികമായി പീഡിപ്പിച്ചതിനാല്‍ രക്തസ്രാവംമൂലം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ഈ രണ്ടു സംഭവങ്ങളും വീട്ടിനുള്ളിലായാലും പുറത്തുവച്ചായാലും പ്രായഭേദമെന്യെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്ന ക്രൂരമായ സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വര്‍ക്കലയില്‍ ലിജി എന്ന പെണ്‍കുട്ടിയെ പൊതുവഴിയില്‍വെച്ച് പീഡനശ്രമത്തെ ചെറുത്തതിന് ബൈക്ക് കയറ്റി കൊന്നത് മറ്റൊരു സംഭവം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ യുഡിഎഫ് ഗവണ്‍മെന്റ് കണ്ട ഭാവം നടിക്കുന്നതായി കാണുന്നില്ല. എത്രയും വേഗം പ്രതികളെ കണ്ടുപിടിച്ച് വേണ്ട ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതില്‍ അലംഭാവംകാട്ടുന്നത് കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലായിരുന്ന കേരളം റെക്കോര്‍ഡ് വേഗത്തിലാണ് ദേശീയ ശരാശരിയായ 3.6 നേക്കാള്‍ 11.2 എന്ന നാണംകെട്ട നിലയിലേക്കുയര്‍ന്നിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന ജില്ലകളില്‍ കേരളത്തിലെ കൊല്ലം ജില്ലയും സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യയിലെ 53 നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ചെയ്തത് കൊച്ചിയിലാണ്. തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിനായി യുഡിഎഫും ആഭ്യന്തരവകുപ്പും ഗൂഢതന്ത്രങ്ങള്‍ മെനയുന്നതിനായി അധികാരമുഷ്ക്ക് പ്രയോഗിക്കുമ്പോള്‍, പൊതുനിരത്തില്‍വെച്ചുപോലും മാനഭംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളേണ്ടതായോ ഏതെങ്കിലും ഒരു മന്ത്രി അതിനെ അപലപിച്ചുകൊണ്ട് ഒരു വാക്കുരിയാടിയതായോ കണ്ടില്ല. ഇത് യുഡിഎഫിന്റെ ഈ വിഷയത്തിലുള്ള നിലപാടിന്റെ വെളിപ്പെടുത്തലാണ്. യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ് ഏറ്റവും അധികം സ്ത്രീപീഡനങ്ങള്‍ നടന്നിട്ടുള്ളത് എന്നതും ചരിത്രം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഒന്നാംസ്ഥാനത്താണ് ആസാം. ആസാമെന്ന പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത് ഇറോം ശര്‍മ്മിളയെയാണ്. ആസാമിലും മണിപ്പൂരിലും സുരക്ഷാസേന പ്രത്യേകാധികാര നിയമത്തിന്റെ മറവില്‍ സ്ത്രീകളോട് കാണിക്കുന്ന അതിക്രമങ്ങളാണ് ഇറോം ശര്‍മ്മിളയെ ഒരു ദശാബ്ദം പിന്നിട്ട നിരാഹാര വ്രതത്തിലേക്കു നയിച്ചത്. ആ ഒറ്റയാള്‍ പോരാട്ടത്തെ ഒരു സ്ത്രീയായതുകൊണ്ടുകൂടിയാണ് അധികാരി വര്‍ഗ്ഗം ഇത്രമേല്‍ അവഗണിക്കുന്നത്.

ദിവസങ്ങള്‍ക്കുമുമ്പാണ് ആസാമിലെ ഒരു ഗ്രാമത്തില്‍ വിറകുശേഖരിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചുബാലികയെ സുരക്ഷാസേനയിലെ ഒരു സൈനികന്‍ ആക്രമിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ചരിത്രത്തിലാദ്യമായാണ് പശ്ചിമബംഗാള്‍ ഇത്രയും (രണ്ടാംസ്ഥാനം) മുന്നിലെത്തുന്നത്. ഒരു വനിത മുഖ്യമന്തിയായിരിക്കെ ആ സംസ്ഥാനം രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനമെന്ന സ്ഥാനത്തിന് അര്‍ഹമാവുമ്പോള്‍, മമതയുടെ യഥാര്‍ത്ഥ മുഖമാണ് മറനീക്കി പുറത്തുവരുന്നത്. കമ്യൂണിസ്റ്റുകാരെ വേരോടെ നശിപ്പിക്കാന്‍ പടവാളോങ്ങി നില്‍ക്കുന്ന, ആവിഷ്കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, മമത ബംഗാളില്‍ നടക്കുന്ന സ്ത്രീഹത്യകള്‍ക്കുനേരെ കണ്ണടയ്ക്കുന്നു. പശ്ചിമബംഗാളിന്റെ ഈ പുതിയ സ്ഥാനലബ്ധി വെളിപ്പെടുത്തുന്നത്, ഭരണകൂടത്തിന്റെ കാഴ്ചപ്പാടുതന്നെയാണ്. സങ്കുചിതമായ ലിംഗാധിഷ്ഠിത വ്യവഹാരങ്ങള്‍ ഇന്ത്യന്‍ കായികരംഗത്തെ ഭരിക്കുന്നുവെന്നതിന് ഈയിടെ വനിതാതാരങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ സാക്ഷ്യം പറയുന്നു.

ടെന്നീസ് രംഗത്തെ ഒരു അതികായനെ തൃപ്തിപ്പെടുത്താന്‍, തന്നെ വെച്ചു വിലപേശിയെന്നു സാനിയമിര്‍സ തുറന്നടിച്ചു. സാനിയ തൊടുത്തുവിട്ട ""ഐയ്സുകള്‍""ക്കെതിരെ മറുപടിയില്ലാതെ നില്‍ക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍. പുരുഷ കായികതാരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പിണക്കങ്ങള്‍ക്കു പരിഹാരമായി തന്നെ ഇരയാക്കിയതില്‍ പ്രതിഷേധിച്ച് സാനിയ ഇങ്ങനെയാണ് പ്രതികരിച്ചത്. ""ഇന്ത്യന്‍ ടെന്നീസിലെ അതികായന്മാരിലൊരാളെ തൃപ്തിപ്പെടുത്താനുള്ള ഇരയായി എന്നെയിട്ടുകൊടുത്തത്, 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എന്നില്‍ അപമാനകരമായ നിരാശയുളവാക്കുന്നു"". ടെന്നീസില്‍ ലോകറാങ്കിംഗില്‍ 27-ാമതെത്തിയ, ടെന്നീസിലെ ഉന്നത കിരീടങ്ങള്‍ സ്വന്തമാക്കിയ സാനിയയ്ക്ക് ഇത് തുറന്നുപറയാനുള്ള ആത്മധൈര്യമുണ്ടായി. വളരെ താഴെതട്ടില്‍നിന്നും അന്തര്‍ദേശീയതലത്തിലേക്കുയര്‍ന്ന കൊല്‍ക്കത്തക്കാരിയായ പിങ്കി പ്രാമാണിക്കിന് വ്യത്യസ്തമായ മറ്റൊരു അനുഭവമാണുണ്ടായത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവാണ് പിങ്കി പ്രാമാണിക്ക്. നിരവധി അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പിങ്കിയുടെ പെണ്ണത്തത്തില്‍ അന്ന് ആരും ഒരു സംശയവും ഉന്നയിച്ചിട്ടില്ല എന്നാല്‍ ഇപ്പോള്‍ പിങ്കിയുടെ സഹായിയായി ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ബലാല്‍സംഗംചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിങ്കിയെ അറസ്റ്റുചെയ്യുകയും 26 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വച്ചശേഷം വിട്ടയക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലിരുന്ന ദിവസങ്ങളില്‍ തന്റെ കയ്യും കാലും കെട്ടിയിട്ട് നിര്‍ബന്ധപൂര്‍വ്വം പല ആശുപത്രികളിലും മാറിമാറി തന്നെ ശാരീരിക പരിശോധനയ്ക്കു വിധേയയാക്കി എന്ന് പിങ്കി പരാതിപ്പെടുന്നു. പരിശോധനയുടെ ചിത്രങ്ങള്‍ യു ട്യൂബിലും പ്രചരിപ്പിച്ചു. അനേകം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത പിങ്കി അന്നും നിയമപരമായി നടത്തേണ്ട പല പരിശോധനകള്‍ക്കും വിധേയയായിരുന്നിരിക്കുമല്ലോ. എന്നിട്ടും ഇന്ത്യയുടെ അഭിമാനതാരമായ ഈ കായികതാരത്തെ എല്ലാ മനുഷ്യാവകാശങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ട് അപമാനിക്കാന്‍ മമതയുടെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണുണ്ടായത്.

നോര്‍വീജിയന്‍ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച ഒരു ഗവേഷണ പഠനത്തില്‍ 1995നും 2000നുമിടയില്‍ നടന്ന അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത 28 ശതമാനം പെണ്‍കുട്ടികളും തങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയായി എന്നു സൂചിപ്പിച്ചതായി പറയുന്നു. കായികമാമാങ്കങ്ങളില്‍ ലിംഗപരമായ അവമതി മാത്രമല്ല മതപരമായ അസ്വാതന്ത്ര്യങ്ങളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. സൗദി അറേബ്യ രണ്ടു വനിതകളെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുവാന്‍ പോകുന്നുവെന്നത് വളരെ ശുഭകരമായ വാര്‍ത്തയാണെന്ന് പത്രങ്ങള്‍ പ്രകീര്‍ത്തിച്ചു. എന്നാല്‍ അതില്‍ അത്രയും ആഹ്ലാദിക്കാന്‍ വകയുണ്ടോ? 1900-ലാണ് വനിതകളെ ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുന്നത്. അതുകഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു നൂറ്റാണ്ടും ഒരു ദശാബ്ദവും കഴിഞ്ഞിരിക്കുന്നു. 2011 സെപ്തംബര്‍ 5നാണ് സൗദി അറേബ്യ സ്ത്രീക്കു വോട്ടവകാശം നല്‍കിയത്. അതുതന്നെ അറബ് രാജ്യങ്ങളില്‍ ഉയര്‍ന്നു വരുന്ന പുതിയ ജനാധിപത്യ ബോധത്തിന്റെയും പ്രക്ഷോഭങ്ങളുടെയും അനന്തരഫലമാണ്.

പെണ്ണായി പിറന്നതിനു ശേഷതമുള്ള പീഡനങ്ങള്‍ ഒരുവശത്ത് തുടരുമ്പോള്‍, ഭ്രൂണാവസ്ഥയിലേ പെണ്ണാണെന്നറിയുമ്പോള്‍ നശിപ്പിക്കുന്ന പ്രവണത ഭീതിദമാംവിധം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വന്ധ്യതാ ക്ലിനിക്കുകളില്‍ എത്തുന്ന ദമ്പതികളില്‍ ഭൂരിഭാഗം പേരും തങ്ങള്‍ക്ക് ആണ്‍കുട്ടി വേണമെന്ന് ആവശ്യപ്പെടുന്നു. അണ്ഡ-ബീജ സംയോജന സമയത്തുതന്നെ ആ തെരഞ്ഞെടുപ്പ് പല ക്ലിനിക്കുകളിലും നടത്തുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചികിത്സകളില്‍ അണ്ഡദാതാക്കളായ സ്ത്രീകളും വാടക ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീകളും ശാരീരികമായ ചൂഷണങ്ങള്‍ക്കും വഞ്ചനയ്ക്കുമിരയാവുന്നുണ്ട്. ഇത്തരത്തില്‍ പലവിധമായ ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ലിംഗാധിഷ്ഠിതമായ വിവേചനങ്ങള്‍ക്കും സ്ത്രീ ഇരയാവുന്നു.

1973ല്‍ നാഷണല്‍ ക്രൈംസ് റെക്കോര്‍ഡ്സ് ബ്യൂറോ ആദ്യമായി പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യയില്‍ ആ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാല്‍സംഗക്കേസുകള്‍ 2,919 ആണെങ്കില്‍ 2010 ലെത്തിയപ്പോള്‍ അത് 20,262 ആയി വര്‍ധിച്ചു. അധികാരത്തിന്റെ ഏത് ഉന്നതിയിലെത്തിയാലും സ്ത്രീയോടുള്ള ആത്യന്തികമായ കാഴ്ചപ്പാടില്‍ സമൂഹമനസ്സ് കൂടുതല്‍ ജീര്‍ണ്ണതയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ലാഭത്തില്‍ മാത്രം കണ്ണുവെച്ചുള്ള കമ്പോള താല്‍പര്യങ്ങള്‍ സ്ത്രീയോടുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ വികലവും അധീശത്വം പുലര്‍ത്തുന്നതുമാക്കിത്തീര്‍ത്തിരിക്കുന്നു. സ്ത്രീക്ക് വോട്ടവകാശം നല്‍കുന്നതിലും സ്ത്രീയെ കര്‍ത്തൃനിരയിലേക്കുയര്‍ത്തുന്നതിലും റഷ്യന്‍ വിപ്ലവവും തുടര്‍ന്ന് ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും മാതൃകയായിരുന്നു. സ്ത്രീകളില്‍ വര്‍ഗ്ഗബോധവും അവകാശപ്പോരാട്ടങ്ങള്‍ക്കായുള്ള പ്രചോദനവും ഉണര്‍ത്തിയതും റഷ്യന്‍ വിപ്ലവത്തിന്റെ മുന്നൊരുക്കമായിരുന്നു.

മുതലാളിത്തത്തിന്‍കീഴിലുള്ള അടിമത്തത്തിന്റെ ഭാഗമായിത്തന്നെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ എക്കാലവും ഉയര്‍ന്നുവന്നിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനിര്‍മ്മാണം മാത്രം പോര അതു സമയബന്ധിതമായിത്തന്നെ നടപ്പിലാക്കുന്നതിനുള്ള ആര്‍ജവവും നിലവിലുള്ള ഭരണകൂടത്തിനുണ്ടാകണം. മാത്രവുമല്ല ലിംഗാധിഷ്ഠിതമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പരമ്പരാഗതവും സാമൂഹ്യമായ കാരണങ്ങള്‍ കണ്ടെത്തുകയും അതിനെതിരെ ശക്തമായ രാഷ്ട്രീയ ശക്തിയായി സ്ത്രീ സമൂഹം ഉയര്‍ന്നുവരുകയും ചെയ്യേണ്ടതുണ്ട്.

*
കെ ആര്‍ മായ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗുവാഹത്തിയിലെ തിരക്കേറിയ റോഡില്‍ ഇരുപതോളം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ഉപദ്രവിക്കുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്യുന്നത് യു ട്യൂബിലൂടെ പ്രചരിച്ചപ്പോഴായിരുന്നു അതിനെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായത്. പൊതുനിരത്തില്‍ അരമണിക്കൂറോളം ഒരു പെണ്‍കുട്ടി അനേകം യുവാക്കളുടെ മുഷ്ടികള്‍ക്കിടയില്‍ നിരാലംബയായി ഞെരിഞ്ഞമരുന്നത് കണ്ടിട്ടും കാണാതെപോയ വഴിപോക്കരും ആ ലൈവ്ഷോ റെക്കോഡ് ചെയ്ത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ചാനല്‍ പ്രവര്‍ത്തകനും രോഗാതുര സമൂഹത്തിന്റെ പ്രതിനിധികള്‍തന്നെ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് (ചമശേീിമഹ രൃശാല ഞലരീൃറെ യൗൃലമൗ2011) 2.25 ലക്ഷത്തിലേക്ക് കുതിച്ചുയരുമ്പോള്‍ ഈ രോഗാതുരതയുടെ ആഴവും പരപ്പും എത്രകണ്ട് ഭീകരമായിത്തീര്‍ന്നിരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി കൊള്ളയും കൊലയും പോലുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിനെക്കാള്‍ ബലാല്‍സംഗ കുറ്റങ്ങളുടെ നിരക്ക് ഉയര്‍ന്നിരിക്കുന്നു എന്നാണ് എന്‍സിആര്‍ബിയുടെ വെളിപ്പെടുത്തല്‍.