Tuesday, July 10, 2012

കന്യാവ്രത കശാപ്പുശാല തുറന്ന് കര്‍ത്താവിന്റെ മണവാട്ടി


""ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ തലകീഴായി ടോയ്ലെറ്റിലെ ക്ലോസറ്റിലേക്ക് തള്ളിക്കയറ്റി. കുഞ്ഞിന്റെ തല ക്ലോസെറ്റിനുള്ളിലെ മലിനജലത്തില്‍. ബാത്ത്റൂം നിറച്ച് ചോര. കുഞ്ഞിന്റെ കാലുമാത്രം പുറത്തേക്ക് തള്ളിനിന്ന് പിടയ്ക്കുന്നു. എത്ര ശ്രമിച്ചിട്ടും പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കാന്‍ പറ്റാത്ത പരാക്രമത്തിലായിരുന്നു ആ സിസ്റ്റര്‍"". സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ചയായിരുന്നു ഇത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും അനങ്ങാതിരുന്നു മറ്റു കന്യാസ്ത്രീകള്‍. ""കന്യാസ്ത്രീയെന്നും അച്ചനെന്നും ഒക്കെ പറഞ്ഞാല്‍ ഇതാണോ എന്നു ഞാന്‍ അതിശയിച്ചു. അവര്‍ കുട്ടികളുടെ അച്ഛനും അമ്മയുമാണോ? അതോ ഈശോയുടെ പ്രതിപുരുഷന്മാരോ?"" കന്യാസ്ത്രീമഠങ്ങളിലെ അകത്തളരഹസ്യങ്ങള്‍ തുറന്നെഴുതിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ "നന്മനിറഞ്ഞവളേ സ്വസ്തി" എന്ന പുസ്തകത്തിലേതാണീ വരികള്‍.

കത്തോലിക്കാസഭയ്ക്കകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സിസ്റ്റര്‍ നടത്തുന്നത്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ താഴെയങ്ങാടിയിലെ വാടകക്കെട്ടിടത്തില്‍ ശാന്തിസദന്‍ അനാഥമന്ദിരം നടത്തുന്ന അവര്‍ 40 വര്‍ഷത്തെ കന്യാസ്ത്രീജീവിതം തുറന്നെഴുതിയിരിക്കുന്നു. കന്യാസ്ത്രീകള്‍ മഠത്തിനകത്ത് ഒരിക്കലും സുരക്ഷിതരല്ലെന്നാണ് മേരി ചാണ്ടിയുടെ പക്ഷം. മഠത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരുടെ വാ പിന്നെ തുറക്കേണ്ടിവരില്ല. 40 വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ച അവര്‍ക്ക് മഠത്തില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കാനാകുമായിരുന്നില്ല. കന്യാസ്ത്രീകള്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. എന്നാല്‍, മിക്കയിടങ്ങളിലും അച്ചന്മാരുടെ മണവാട്ടിമാരായാണ് ഇവര്‍ കഴിയുന്നതെന്ന് മേരി ചാണ്ടി സാക്ഷ്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ പേരുടെ പ്രവൃത്തിമൂലം സഭയ്ക്ക് മുഴുവന്‍ ദുഷ്പേരുണ്ടാകുന്നു. മഠത്തിലെ ചില കന്യാസ്ത്രീകളുടെ അശ്ലീലതകളെയും കപട ആത്മീയതയെയും മേരി ചാണ്ടി പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. മഠത്തിലെ ചില കന്യാസ്ത്രീകള്‍ വൃത്തികെട്ട പടമുള്ള മാസികകള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ചില അച്ചന്മാര്‍ മഠത്തില്‍ ആവശ്യമില്ലാതെ വരുന്നതിനോട് എനിക്കെതിര്‍പ്പായിരുന്നു. ഞാനക്കാര്യം തുറന്നു പറഞ്ഞു. ചില കന്യാസ്ത്രീകള്‍ മുറിയില്‍ കയറി അച്ചന്മാരോട് വളരെയേറെ സമയം ചിരിച്ചുകുഴഞ്ഞ് വര്‍ത്തമാനം പറയുന്നത് എന്തിനാണെന്നും ചിന്തിച്ചിരുന്നു. അതൊക്കെ വഴിപിഴച്ചുപോകുന്നതിനുള്ള കാരണങ്ങളാകാമെന്നും സഭയെ നാണംകെടുത്തുമെന്നും തോന്നിയിരുന്നു. മഠത്തില്‍ പലപ്പോഴും കന്യാസ്ത്രീകളുടെ മുറികളിലേക്ക് എന്തെങ്കിലും കാര്യത്തിന് കയറിച്ചെന്നാല്‍ കാണുന്ന രംഗം വളരെ ലജ്ജിപ്പിക്കുന്നതായിരിക്കും. അച്ചന്മാര്‍ക്ക് വഴങ്ങിക്കൊടുക്കാത്തവര്‍ക്ക് എന്നും പ്രശ്്നമായിരുന്നു മഠത്തില്‍. വഴങ്ങാത്തവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുക പതിവാണ്.

കന്യാസ്ത്രീമഠത്തില്‍വച്ച് 20-ാംവയസ്സില്‍, തന്നെ ഒരു പുരോഹിതന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ചുകൊണ്ട് ഇദ്ദേഹം പുറത്തുകിടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരെയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തുചെയ്താലും എതിര്‍ക്കാന്‍ പാടില്ലെന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു- പുസ്തകത്തില്‍ "റേപ്പിങ് ഫാദേഴ്സ്" എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍ സിസ്റ്റര്‍ മേരി ചാണ്ടി ആഞ്ഞടിക്കുന്നു. കന്യാമഠങ്ങള്‍ കന്യാവ്രതത്തിന്റെ കശാപ്പുശാലകളാണെന്ന് പുസ്തകം വിളിച്ചുപറയുന്നു. കുര്‍ബാന, പട്ടം, വിവാഹം, കുമ്പസാരം, രോഗീലേപനം, മാമ്മോദിസ, സ്ഥൈര്യലേപനം എന്നീ ഏഴു കൂദാശകള്‍ക്കുപുറമെ പൗരസ്ത്യ കാനാന്‍ നിയമത്തിന്റെ മറപിടിച്ച് രഹസ്യവിവാഹം എന്ന പേരില്‍ വ്യഭിചാരത്തെക്കൂടി കൂദാശകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെയും സ്വസ്തി വിമര്‍ശിക്കുന്നു.

സിസ്റ്റര്‍ അഭയ, ജ്യോതിസ് തുടങ്ങി നിരവധി കന്യാസ്ത്രീകള്‍ പൗരോഹിത്യത്തിന്റെ ക്രൂരമായ പ്രതികാരത്തിന്റെ ബാക്കിപത്രമായിരുന്നുവെന്നും ഈ പുസ്തകം തുറന്നടിക്കുന്നുണ്ട്. തെറ്റിനെ ചോദ്യംചെയ്തതിന്റെ പേരില്‍ സഭയിലെ ചിലരുടെ അപ്രീതിക്ക് പാത്രമാകേണ്ടി വന്ന സിസ്റ്റര്‍ ഒറ്റപ്പെടുത്തലുകളില്‍ തളര്‍ന്നില്ല. മഠം വിട്ടശേഷം പുല്‍പ്പള്ളി താഴെയങ്ങാടിയിലെ വാടകക്കെട്ടിടത്തിലെ ശാന്തിസദനിലെ നിര്‍ധനകുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ "അമ്മ"യായി ജീവിതം നയിക്കുകയാണ് ഈ അറുപത്തേഴുകാരി. അനാഥമന്ദിരം രൂപതയുടെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതോടെ ഒറ്റപ്പെടുത്തലിന്റെ കാഠിന്യം വര്‍ധിച്ചതായും തന്റെ പദ്ധതി തകര്‍ക്കാനുമായി ഇവരുടെ ചട്ടംകെട്ടലെന്നും പാലാ വടക്കേക്കര ചാണ്ടി- മറിയാമ്മ ദമ്പതികളുടെ മകളായ സിസ്റ്റര്‍ മേരി ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ഇന്ന്

പള്ളിമേടയിലേക്കോ ബിഷപ്സ് ഹൗസിലേക്കോ കടന്നുവരുന്നവര്‍ക്ക് ആധുനികസൗകര്യങ്ങളുടെ മേടകളാണ് കാണാന്‍ സാധിക്കുന്നത്. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍ ബിസിനസ് മാര്‍ഗങ്ങളാണ് ഇവര്‍ക്ക്. പൊതുസമൂഹത്തിന്റെ ലാഭക്കൊതിക്കൊപ്പം ക്രൈസ്തവ സ്ഥാപനങ്ങള്‍ നീങ്ങാന്‍ പാടില്ല. സഭയില്‍ സമ്പത്തിനും ലൈംഗിക അരാജകത്വത്തിനുംവേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്ത ഒരു വിഭാഗം വളര്‍ന്നുവരുന്നുണ്ട്. കോടികളുടെ ഫണ്ട് ധൂര്‍ത്തടിച്ച് കൊഴുക്കുകയാണ്. അര്‍ഹതപ്പെട്ടവരെ സഹായിക്കുന്നില്ല, പകരം ചില പുരോഹിതന്മാരും കന്യാസ്ത്രീകളും സുഖജീവിതം നയിക്കുന്നു.

സഭയിലെ ചിലര്‍ ചെയ്ത കുറ്റങ്ങളെ മറയ്ക്കാനും ഈ പണം ഉപയോഗിക്കുന്നു. അഭയ കേസില്‍ സഭയ്ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനായി ചാക്കുകണക്കിന് പണമാണ് നല്‍കിയത്- സിസ്റ്റര്‍ വെളിപ്പെടുത്തി. അഭയയുടെ മരണം ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകമാണ്. തിരുവനന്തപുരത്ത് ഒരു കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നിലും ദുരൂഹതയുണ്ട്. മനസ്സിനും ശരീരത്തിനും കടിഞ്ഞാണിടാന്‍ കഴിയാത്തവര്‍ സഭയില്‍നിന്ന് മാറി വിവാഹം കഴിക്കുകയാണ് നല്ലത്- സിസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു. തന്റെ പുസ്തകം ഇറക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതുമുതല്‍ തന്നെ സഭാനേതൃത്വം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് മേരി ചാണ്ടി പറഞ്ഞു. സഭയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ കാര്യമുണ്ട് പുസ്തകത്തില്‍. മഠത്തില്‍ നടക്കുന്ന പലകാര്യത്തിലും എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ ഫലമായി തന്നെ വകവരുത്താന്‍ സഭയിലെ ചിലര്‍ തീരുമാനിച്ച വിവരം അറിഞ്ഞതോടെ കോഴിക്കോട്ടുള്ള ഒരു മഠത്തില്‍നിന്ന് ആണ്‍വേഷം ധരിച്ച് രക്ഷപ്പെടുകയാണുണ്ടായത്. അതുകൊണ്ടാണ് താനിപ്പോഴും ജീവനോടെ കഴിയുന്നതെന്നും മേരി ചാണ്ടി പറയുന്നു.

മോഹിച്ച് സഭാവസ്ത്രമണിഞ്ഞ സിസ്റ്റര്‍ മേരി ആഗ്രഹിച്ചതുപോലൊരു ജീവിതമായിരുന്നില്ല കന്യാസ്ത്രീമഠത്തിലേത്. സഭാവസ്ത്രമുപേക്ഷിച്ച താന്‍ സ്വതന്ത്രയാണ്. താന്‍ ഇപ്പോഴും കടുത്ത ഭീഷണി നേരിടുകയാണെും അവര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് സിസ്റ്റര്‍ ജെസ്മിയിലൂടെ സഭയ്ക്കകത്തെ ദുര്‍ഗന്ധം പൊതുസമൂഹം അറിഞ്ഞു. "ആമേന്‍" എന്ന പേരില്‍ തന്റെ സന്യസ്തജീവിതത്തെ പ്രതിപാദിക്കുന്ന ആത്മകഥയാണ് സിസ്റ്റര്‍ ജെസ്മി പുറത്തിറക്കിയത്. സിസ്റ്റര്‍ മേരി ചാണ്ടികൂടി സഭയ്ക്കെതിരെ രംഗത്തെത്തിയതോടെ വിഷയം കേരളത്തില്‍മാത്രമല്ല വത്തിക്കാനില്‍വരെ എത്തിയിരിക്കുകയാണ്. സംഭവം അന്വേഷിക്കാന്‍ വത്തിക്കാനില്‍നിന്നുള്ള സംഘം ഉടന്‍ കേരളത്തിലെത്തിയേക്കും. സംഭവങ്ങള്‍ വെളിപ്പെടുത്തിയ സിസ്റ്റര്‍ മേരി ചാണ്ടിക്കെതിരെയും അത് പുസ്തകമാക്കിയ നോവലിസ്റ്റ് ജോസ് പാഴൂക്കാരനെതിരെയും കേസ് കൊടുക്കാന്‍ സഭ നീക്കം തുടങ്ങിയിട്ടുണ്ട്. 102 പേജുള്ള പുസ്തകം കണ്ണൂരിലെ കൈരളി ബുക്സാണ് പുറത്തിറക്കിയത്.

*
എസ് വിനേഷ് കുമാര്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

""ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ തലകീഴായി ടോയ്ലെറ്റിലെ ക്ലോസറ്റിലേക്ക് തള്ളിക്കയറ്റി. കുഞ്ഞിന്റെ തല ക്ലോസെറ്റിനുള്ളിലെ മലിനജലത്തില്‍. ബാത്ത്റൂം നിറച്ച് ചോര. കുഞ്ഞിന്റെ കാലുമാത്രം പുറത്തേക്ക് തള്ളിനിന്ന് പിടയ്ക്കുന്നു. എത്ര ശ്രമിച്ചിട്ടും പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കാന്‍ പറ്റാത്ത പരാക്രമത്തിലായിരുന്നു ആ സിസ്റ്റര്‍"". സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ചയായിരുന്നു ഇത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും അനങ്ങാതിരുന്നു മറ്റു കന്യാസ്ത്രീകള്‍. ""കന്യാസ്ത്രീയെന്നും അച്ചനെന്നും ഒക്കെ പറഞ്ഞാല്‍ ഇതാണോ എന്നു ഞാന്‍ അതിശയിച്ചു. അവര്‍ കുട്ടികളുടെ അച്ഛനും അമ്മയുമാണോ? അതോ ഈശോയുടെ പ്രതിപുരുഷന്മാരോ?"" കന്യാസ്ത്രീമഠങ്ങളിലെ അകത്തളരഹസ്യങ്ങള്‍ തുറന്നെഴുതിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ "നന്മനിറഞ്ഞവളേ സ്വസ്തി" എന്ന പുസ്തകത്തിലേതാണീ വരികള്‍.