Monday, July 30, 2012

ചെറുനെല്ലിയ്ക്ക് പറയാനുള്ളത് വഞ്ചനകളുടെ നീണ്ടകഥ

സമൂഹത്തിന് മൊത്തത്തില്‍ (അതിലെ മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചും) ബാധകമായ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കുക, അവ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടുക, അങ്ങനെ നിയമവാഴ്ച ഉറപ്പുവരുത്തുക എന്നതായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നയം. അതുവഴി നിലവിലുള്ള വ്യവസ്ഥയനുസരിച്ച് വ്യവസ്ഥാപിതമായ ഭരണക്രമവും ക്രമസമാധാനവാഴ്ചയും നിലവില്‍ വരുത്താന്‍ ആ ഗവണ്‍മെന്റിന് കഴിഞ്ഞു. അതിന്റെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. നാനാമേഖലകളില്‍ പ്രകടമായ ഈ നിയമവാഴ്ചയും വ്യവസ്ഥയും എല്ലാം അട്ടിമറിച്ച്, നിയമമെന്തുതന്നെയായാലും സ്ഥാപിത താല്‍പര്യക്കാരുടെ ആഗ്രഹങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ്, തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ടുവരുന്നത്.

വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം, കൃഷി, ക്രമസമാധാനപാലനം തുടങ്ങിയ എല്ലാ മേഖലകളിലും സമ്പന്ന പക്ഷപാതിത്വത്തോടുകൂടിയ ഈ തകിടംമറിച്ചില്‍ വ്യക്തമായി കാണാം. അതിനുള്ള രണ്ട് ഉദാഹരണമാണ് പാട്ടക്കാലാവധി കഴിഞ്ഞതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് ദുരുപയോഗം ചെയ്യപ്പെടുന്നതുമായ തോട്ടങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ തിരിച്ച് ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടക്കുന്ന അട്ടിമറികളും എസ്റ്റേറ്റുകളുടെ 5ശതമാനം മറ്റാവശ്യത്തിന്ന് ഉപയോഗിക്കാമെന്ന നിയമഭേദഗതിയും. അതിന്റെപേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടെന്ന പ്രതീതി ഉയരുന്നുണ്ടെങ്കിലും അതൊക്കെ, മുഖ്യമന്ത്രി പറഞ്ഞപോലെ, ""യുഡിഎഫിനുള്ളിലെ ആഭ്യന്തരകാര്യങ്ങള്‍."" യുഡിഎഫ് സര്‍ക്കാര്‍ വനം കൊള്ളക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുതന്നെയാണ് ഉറച്ചിരിക്കുന്നത് എന്ന്, ഏറ്റവുമൊടുവില്‍ നെല്ലിയാമ്പതിയിലെ കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് പരിശോധിക്കുന്നതിന് അവര്‍ യുഡിഎഫ് ഉപസമിതിയെ നിയമിച്ചിട്ടുള്ളതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമി ഉപ

യോഗിച്ച് കൃത്രിമങ്ങളുടെ അയ്യരുകളി നടത്തുന്ന പ്രമാണിമാരില്‍ ഭൂരിഭാഗവും കേരള കോണ്‍ഗ്രസിന്റെ സ്വന്തക്കാരാണെന്നും അവര്‍ പാട്ടത്തിനെടുത്ത ഭൂമി നിയമവിരുദ്ധമായി മറിച്ചുവിറ്റും മുറിച്ചുവിറ്റും കള്ളപ്രമാണങ്ങള്‍ ഉണ്ടാക്കിയും കബളിപ്പിച്ചും ആള്‍ മാറാട്ടം നടത്തിയും പാട്ടഭൂമി ദുരുപയോഗം ചെയ്തും സര്‍ക്കാരിനെയും സമൂഹത്തെയാകെയും വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇതെല്ലാം നടന്നത് യുഡിഎഫ് സര്‍ക്കാരുകള്‍ നിലവിലുള്ള കാലങ്ങളിലായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ഇന്ന് ഏറെ വിവാദമായിട്ടുള്ള ചെറുനെല്ലി എസ്റ്റേറ്റിലെ ഒരൊറ്റ ഉദാഹരണം എടുത്താല്‍തന്നെ യുഡിഎഫ് ഭരണകാലത്ത് നടന്നിട്ടുള്ള കൃത്രിമങ്ങളുടെ പരമ്പരകളുടെ വൈപുല്യം വ്യക്തമാകും. മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ എന്ന കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവിന്റെ അടുത്ത ബന്ധുവായ എബ്രഹാം കുരുവിനാക്കുന്നേല്‍ ചെറുനെല്ലിയിലെ 70 ഓളം ഏക്കര്‍ തോട്ടം തന്റെ ഏറ്റവുമടുത്ത സുഹൃത്തായ ഭരണങ്ങാനത്തെ എ വി ജയിംസ് എന്ന വ്യക്തിക്ക് വില്‍പന നടത്താമെന്ന് വാഗ്ദാനം നടത്തി കരാര്‍ ഉണ്ടാക്കിയത് 2001 ആഗസ്റ്റ് 13നാണ്. 14 ആളുകളുടെ പേരിലുള്ള 70 ഏക്കര്‍ തോട്ടം ജെയിംസിന് കൈമാറുന്നതിനുപകരം ഭരണങ്ങാനത്തെ ടൗണിലുള്ള ജെയിംസിന്റെ 82 സെന്റ് സ്ഥലവും കോടികള്‍ വിലമതിക്കുന്ന കെട്ടിടവും എബ്രഹാം കുരുവിനാക്കുന്നേലിന് കൈമാറാമെന്നും വ്യവസ്ഥ ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജയിംസ് ചെറുനെല്ലിയിലേക്ക് താമസം മാറ്റി. 2006 ജനുവരി ആദ്യത്തില്‍ ഭരണങ്ങാനത്തെ 82 സെന്റ് സ്ഥലത്തില്‍ പകുതി എബ്രഹാമിന്റെപേരില്‍ രജിസ്റ്റര്‍ചെയ്തുകൊടുത്തു. ഇതൊക്കെ നടക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇതിന്റെ പിന്നിലുള്ള സര്‍വ്വ കള്ളത്തരങ്ങളും നടക്കുന്നത് അതേ കാലത്തുതന്നെ.

ഭരണങ്ങാനത്തുള്ള 82 സെന്റ് സ്ഥലത്തിന്റെ പകുതി ഉറ്റ സുഹൃത്തായ കുരുവിനാക്കുന്നേല്‍ എബ്രഹാമിന് വിറ്റ്, ചെറുനെല്ലിയില്‍ 70 ഏക്കര്‍ എസ്റ്റേറ്റ് വാങ്ങാന്‍ കരാര്‍ ഉറപ്പിച്ച എ വി ജയിംസിന് പിന്നീടാണ് വഞ്ചനയുടെ ഭീകര രൂപം വ്യക്തമാകുന്നത്. ചെറുനെല്ലിയിലെ സ്ഥലം കുരുവിനാക്കുന്നേല്‍ എബ്രഹാമിന്റെ പേരിലല്ല; എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ "തൃക്കണാല്‍വട്ടം" എന്ന വില്ലേജിലെ കട്ടിയക്കാരന്‍ എബ്രഹാം എന്നയാളുടെ പേരില്‍ "പവര്‍ ഓഫ് അറ്റോര്‍ണി"യുള്ളതും അതേ വില്ലേജിലെ 14 ആളുകളുടെ പേരിലുള്ളതുമാണ് ആ ഭൂമി. കുരുവിനാക്കുന്നേല്‍ എബ്രഹാമിന് അതില്‍ യാതൊരു അവകാശവുമില്ല. "പവര്‍ ഓഫ് അറ്റോര്‍ണി"യിലെ (വില്‍പനടത്തിച്ചു കൊടുക്കുന്നതിന് വ്യവസ്ഥചെയ്യുന്ന പ്രമാണം) ഒരു സാക്ഷി മാത്രമാണയാള്‍. കൃത്രിമങ്ങളുടെ പരമ്പര അവിടെനിന്ന് തുടങ്ങുന്നു.

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ ""തൃക്കണാല്‍വട്ടം"" എന്ന ഒരു വില്ലേജ് ഇല്ല. വില്‍പനക്കരാറില്‍ പറയുന്ന 14 കൃഷിക്കാരുടെ മേല്‍വിലാസങ്ങളും കള്ളമാണ്. അതില്‍ 10 പേരെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല. ബാക്കി നാലുപേര്‍ ഉണ്ടെങ്കിലും മേല്‍വിലാസം തെറ്റാണ്. ജെയിംസിന് ""വില്‍ക്കാ""മെന്ന് കരാര്‍ ഉറപ്പിച്ച തോട്ടം യഥാര്‍ത്ഥത്തില്‍ 1980ലെ കേന്ദ്ര വനം നിയമപ്രകാരം നിക്ഷിപ്തവനമാണ്. വില്‍പന നടത്താല്‍ ആര്‍ക്കും അവകാശമില്ല. എന്നിട്ടും 1981ല്‍ അത് എബ്രഹാമിന്റെ കയ്യില്‍ വന്നു. ഈ ഭൂമി 1909ല്‍ കൊച്ചി രാജാവ് 99 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കിയ വനഭൂമിയാണ്. 1930കളില്‍ കൊച്ചിരാജാവ് ഈ പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏലം, കുരുമുളക്, കാപ്പി എന്നിവ മാത്രമേ അവിടെ കൃഷിചെയ്യാവൂ. മരം മുറിച്ചുവില്‍ക്കാന്‍ പാടില്ല. റബ്ബറോ മറ്റോ വെച്ചുപിടിപ്പിക്കാന്‍ പാടില്ല, മുറിച്ചുവില്‍ക്കാന്‍ പാടില്ല, കൈമാറാന്‍ പാടില്ല, പണയംവെയ്ക്കാന്‍ പാടില്ല, പാട്ടക്കാലാവധി കഴിഞ്ഞാല്‍ സര്‍ക്കാരിന് (കൊച്ചിരാജ്യം പോയപ്പോള്‍ കേരള സര്‍ക്കാരിന്) തിരിച്ച് ഏല്‍പിക്കണം. ഹെക്ടറിന് ഒന്നര രൂപയാണ് പാട്ടം. ഇതൊക്കെ വ്യക്തമായ നിയമങ്ങളാണ്. ഇതൊക്കെ ലംഘിച്ച് ഈ തോട്ടങ്ങള്‍ പല തവണ കൈമാറി. 1980ല്‍ കേന്ദ്ര വന സംരക്ഷണ നിയമം വന്നതില്‍പിന്നീട് 1981ല്‍പോലും കൈമാറ്റം നടന്നു. അങ്ങനെയാണ് കണയന്നൂര്‍ താലൂക്കിലെ ഇല്ലാത്ത വില്ലേജിലെ ഇല്ലാത്ത വ്യക്തികള്‍ക്ക് സ്ഥലം കൈവശം ലഭിച്ചത്. അതിനിടയില്‍ മരം മുറിച്ചുവില്‍ക്കലും റബര്‍ വെച്ചുപിടിപ്പിക്കലും റിസോര്‍ട്ടുകള്‍ പണിയലും എല്ലാം നടന്നു. കള്ളപ്രമാണമുണ്ടാക്കി സ്ഥലം പണയംവെച്ച് സ്റ്റേറ്റ്ബാങ്കില്‍നിന്ന് 29 ലക്ഷം രൂപ വായ്പയുമെടുത്തിട്ടുണ്ട്. വനം-റെവന്യു-ബാങ്ക് ഉദ്യോഗസ്ഥന്മാരെല്ലാം ഈ വഞ്ചനകള്‍ക്ക് കൂട്ടുനിന്നു. ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് കുരുവിനാക്കുന്നേല്‍ എബ്രഹാം എന്ന കേരള കോണ്‍ഗ്രസ് പ്രമാണി, തന്റെ പേരിലല്ലാതെയുള്ള ചെറുനെല്ലി എസ്റ്റേറ്റിലെ 70 ഏക്കര്‍ ഭൂമി ""ഉറ്റ സുഹൃത്തായ ജെയിംസിന് ""വില്‍പന"" നടത്താമെന്ന കരാറുണ്ടാക്കിയതും ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ഭരണങ്ങാനം ടൗണിലെ 82 സെന്റ് ഭൂമിയും കെട്ടിടവും പകരം തനിക്ക് തരണമെന്ന് വ്യവസ്ഥചെയ്തതും. ജെയിംസിനു എസ്റ്റേറ്റ് കിട്ടിയില്ല; ഭരണങ്ങാനത്തെ ഭൂമിയില്‍ പകുതി അറിഞ്ഞുകൊണ്ടുതന്നെ എബ്രഹാമിന് 2006 ജനുവരി ആദ്യം തീറെഴുതികൊടുത്തു. ആ തീരാധാരത്തിന്റെ മറവില്‍ ബാക്കിയുള്ള ഭൂമിയും കെട്ടിടവും എബ്രഹാം, കള്ള പ്രമാണം ഉണ്ടാക്കി സ്വന്തമാക്കിയിരുന്നുവെന്ന് ജെയിംസ് പിന്നീടാണ് അറിയുന്നത്. എല്ലാം കൂട്ടുകാരന്‍ കുരുവിനാക്കുന്നേല്‍ തട്ടിച്ചെടുത്തു. കയ്യിലുള്ളത് പോയി; മാനത്തുള്ളത് കിട്ടിയതുമില്ല.

എല്ലാം നടന്നത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. കഥയിലെ വില്ലന്‍ കേരള കോണ്‍ഗ്രസ് നേതാവും - ആ പാര്‍ടിയുടെ കയ്യില്‍ റവന്യുവകുപ്പ് നിലനിന്ന കാലത്തും. പല കാര്യങ്ങളും മറച്ചുവെച്ചും വളച്ചൊടിച്ചും യുഡിഎഫിനെ സംരക്ഷിച്ചുകൊണ്ട് പല പത്രങ്ങളില്‍വന്ന വാര്‍ത്താ ശകലങ്ങള്‍ കൂട്ടി യോജിപ്പിച്ചുകൊണ്ടാണ്, വളരെ വലിയ വഞ്ചനയുടെ ഈ ചെറിയ കഥ രൂപപ്പെടുത്തിയിട്ടുള്ളത്.ഇതിന്റെ യഥാര്‍ത്ഥ രൂപവും ഉപ കഥകളും വിശദീകരിക്കാന്‍ പണ്ടുള്ളവര്‍ പറഞ്ഞപോലെ, ആയിരം നാവുള്ള അനന്തനും കൂടി കഴിയില്ല. ഇതൊരു എബ്രഹാമിന്റെ കഥ. ഇങ്ങനെ നിരവധി എബ്രഹാം മാര്‍ ചെറുനെല്ലി - നെല്ലിയാമ്പതി-പറമ്പിക്കുളം മേഖലയിലുണ്ട്. കൈമാറാനോ വില്‍ക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെ, എസ്റ്റേറ്റുകള്‍ കൈമാറിയതിന്റെയും വില്‍പനടത്തിയതിന്റെയും റിസോര്‍ട്ടുകള്‍ പണിതതിന്റെയും റബ്ബര്‍ എസ്റ്റേറ്റ് വെച്ചുപിടിപ്പിച്ചതിന്റെയും പണയംവെച്ച് ബാങ്കില്‍നിന്ന് വായ്പ വാങ്ങിയതിന്റെയും (15 കോടി രൂപയോളം വരും വായ്പത്തുക. ഇല്ലാത്ത ആളുകളുടെ പേരില്‍, അനധികൃതമായി നല്‍കിയ വായ്പകളെല്ലാം വെള്ളത്തില്‍ത്തന്നെ) കടുത്ത വഞ്ചനകളുടെയും കള്ള പ്രമാണങ്ങളുടെയും നീണ്ടു നീണ്ട കഥകള്‍. അതിലൊരു ബാങ്ക്, കിട്ടാക്കടത്തിന് സ്ഥലം ജപ്തിചെയ്യാന്‍ ബോര്‍ഡ് വെച്ചപ്പോഴാണ്, സ്ഥലം വനംവകുപ്പിന്റേതാണെന്നും വായ്പയെടുത്തവന് യാതൊരു അവകാശവുമില്ലെന്നും അയാള്‍ ബാങ്കില്‍ പണയംവെച്ചത് കള്ളപ്രമാണമാണെന്നും കണ്ടെത്തിയത്. ഇതെല്ലാം വര്‍ഷങ്ങളായി നടന്നുവന്ന വഞ്ചനകളുടെ കഥ എസ്റ്റേറ്റുകളുടെ ""വില്‍പ""കളും കൈമാറ്റങ്ങളും മറ്റും തകൃതിയായി നടന്നത് യുഡിഎഫ് ഭരിക്കുമ്പോഴാണ് എന്ന് എടുത്തു പറയേണ്ടതുണ്ട്. 1975, 1976, 1984, 1994, 2001-2006 എന്നിങ്ങനെയുള്ള കാലഘട്ടങ്ങളിലെ മറിച്ചുവില്‍പനകളും മുറിച്ചുവില്‍പനകളും അതിനു തെളിവാണ്. ജെയിംസിനെപ്പോലെ എത്രയോപേര്‍ വഞ്ചിതരായി; എബ്രഹാമിനെപ്പോലെ എത്രയോപേര്‍ വമ്പിച്ച തട്ടിപ്പുനടത്തി. ഇപ്പോള്‍ പ്രശ്നമായതെന്തുകൊണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്.

1909ല്‍ പാട്ടത്തിന് നല്‍കിയ ആകെ 280 ഏക്കര്‍ വരുന്ന ചെറുനെല്ലി എസ്റ്റേറ്റിന്റെ 99 വര്‍ഷക്കാലാവധി 2008ല്‍ അവസാനിച്ചു. വ്യവസ്ഥകളെല്ലാം ലംഘിച്ച് ഭൂമി ദുരുപയോഗം ചെയ്തതുകൊണ്ടും പാട്ട കാലാവധി കഴിഞ്ഞതുകൊണ്ടും എസ്റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇത്തരത്തില്‍ 27 എസ്റ്റേറ്റുകള്‍ നെല്ലിയാമ്പതി മേഖലയിലുണ്ട്. കോടതികളുടെ നിരന്തരമായ ഇടപെടലുകളുണ്ടായിട്ടും ആ മേഖലയിലെ 4000ത്തോളം ഏക്കര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. 6000ത്തോളം ഏക്കര്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്. അതിനിടയിലാണ് ഗവണ്‍മെന്റ് മാറിയത്. മുന്‍ എസ്റ്റേറ്റ് ഉടമകളുടെപേരില്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജിവന്നു. ഹര്‍ജിക്കാരുമായി കൂടിയാലോചിച്ചിട്ടല്ല എസ്റ്റേറ്റ് ഏറ്റെടുത്തതെന്ന കാരണംപറഞ്ഞ്, ഏഴ് എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് 2012 ജനുവരി 13ന്ഹൈക്കോടതി സ്റ്റേചെയ്തു. പാട്ട കാലാവധി കഴിഞ്ഞതും വ്യവസ്ഥകള്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍, കൂടിയാലോചനയുടെ ആവശ്യമില്ല. 4000-ത്തോളം ഏക്കര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത് അങ്ങനെ കൂടിയാലോചിച്ചിട്ടുമല്ല. ഇക്കാര്യങ്ങളൊക്കെ കോടതിയില്‍ വ്യക്തമാക്കി ഹര്‍ജിക്കാരുടെ വാദം ഖണ്ഡിക്കേണ്ട സര്‍ക്കാര്‍ വക്കീല്‍, പക്ഷേ മൗനം പാലിക്കുകയാണുണ്ടായത്.

സിപിഐ എം പ്രവര്‍ത്തകരുടെമേല്‍ നിരന്തരം കള്ളക്കേസുകള്‍ എടുപ്പിക്കുന്ന സര്‍ക്കാര്‍, ഈ സ്റ്റേയ്ക്ക് എതിരായി ഏഴുമാസമായിട്ടും അപ്പീല്‍ പോയിട്ടില്ല. എസ്റ്റേറ്റ് ഉടമകളായ ഭൂമാഫിയയുമായുള്ള യുഡിഎഫ് ബന്ധമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. യുഡിഎഫ് നിയമിച്ചിട്ടുള്ള അഡ്വക്കേറ്റ് ജനറല്‍ മുമ്പ് തോട്ടം ഉടമകളുടെ വക്കീലായിരുന്നുവെന്നും ഇപ്പോള്‍ തോട്ടം ഉടമകള്‍ക്കുവേണ്ടി കേസ് വാദിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ അംഗമായിട്ടുള്ള അഭിഭാഷകരുടെ കൂട്ടായ്മയാണെന്നും ഉള്ള വാര്‍ത്തയും വന്നിട്ടുണ്ട്. അതെന്തായാലും ഇത്തരം കേസുകളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി, സര്‍ക്കാര്‍ നിരന്തരം തോറ്റുകൊടുക്കുകയാണെന്ന ആക്ഷേപം പരക്കെയുണ്ട്. ഹൈക്കോടതിപോലും ആ അര്‍ഥത്തില്‍ ഈയിടെ പരാമര്‍ശം നടത്തുകയുണ്ടായി.

വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ സീനിയറായ അഡ്വക്കേറ്റുമാരെയോ സുപ്രീംകോടതിയില്‍ വാദിക്കുന്ന പ്രഗത്ഭരായ വക്കീലന്മാരെയോ നിയോഗിക്കണം എന്ന് വനംവകുപ്പുമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ അത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. തന്റെ കീഴിലുള്ളവര്‍തന്നെ ധാരാളം മതിയെന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ചത്. ഇത്തരം കേസുകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള താല്‍പര്യം ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഇത്തരമൊരു പശ്ചാത്തലത്തില്‍വേണം ചെറുനെല്ലി എസ്റ്റേറ്റുകളുടെപേരില്‍ യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജും വനംവകുപ്പുമന്ത്രി ഗണേശും തമ്മില്‍ നടക്കുന്ന ഗ്വാഗ്വാവിളികളെ കാണാന്‍. ചെറുനെല്ലിയിലെ 280ല്‍പരം ഏക്കര്‍ എസ്റ്റേറ്റുകളില്‍ ഒന്നുമാത്രമാണ് കുരുവിനാക്കുന്നേല്‍ എബ്രഹാമിന്റേത്. (അദ്ദേഹം ജോര്‍ജിന്റെ ഉറ്റ സുഹൃത്തും അയല്‍ക്കാരനുമാണത്രേ). ബാക്കിയുള്ളവയുടെ ഉടമകളും പാല, പൂഞ്ഞാര്‍ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഇത്തരം 15 ""കൃഷിക്കാരുടെ"" നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടാണ്, തോട്ടം ഏറ്റെടുക്കല്‍ നടപടിയെ ജോര്‍ജ്ജ് തടയാന്‍ ശ്രമിക്കുന്നത്. ആ നിവേദനത്തില്‍ ""ഒപ്പിട്ടവരി""ല്‍ 10 പേര്‍ എന്നോ മരിച്ചുപോയവരാണത്രേ. ഏഴുപേരുടേത് കള്ള മേല്‍വിലാസമാണെന്നും വാര്‍ത്തയുണ്ടായിരുന്നു.

കൃഷിക്കാരനാണെന്ന് ചീഫ് വിപ്പ് സമര്‍ഥിക്കുന്ന എബ്രഹാം കുരുവിനാക്കുന്നേലിന്റെ കഥ നാം ആദ്യം കണ്ടതാണല്ലോ. ചികഞ്ഞുചെന്നെത്തിയാല്‍ മറ്റുള്ളവര്‍ക്കും അതുപോലെയുള്ള വീരകഥകള്‍ പറയാനുണ്ടാവും. (എന്നാല്‍ നമ്മുടെ ബൂര്‍ഷ്വാ മാധ്യമങ്ങളിലെയും ചാനലുകളിലെയും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്മാര്‍ക്ക് അതിനൊന്നും സമയമില്ല. സിപിഐ (എം) നെ വേട്ടയാടാനേ സമയമുള്ളു. ഉണ്ടചോറിന് നന്ദി കാണിക്കുന്ന വര്‍ഗ്ഗംതന്നെ അവര്‍). അത്തരക്കാരെ രക്ഷിക്കാനാണ് യുഡിഎഫ് ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ നിയമംലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനും എസ്റ്റേറ്റുകള്‍ റബര്‍ എസ്റ്റേറ്റുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും മറ്റും ആക്കിയിട്ടുള്ള മാഫിയകളെ രക്ഷിക്കുന്നതിനുമുള്ള തന്ത്രമാണ് ഉപസമിതി നിയമനം.

ഫെബ്രുവരി ആദ്യത്തില്‍ രൂപീകരിക്കപ്പെട്ട ആ സമിതിയെപ്പറ്റി താന്‍ അറിഞ്ഞിട്ടേയില്ല, പത്രങ്ങളില്‍ ചെറിയ വാര്‍ത്ത കണ്ടു എന്ന് വനംവകുപ്പ് മന്ത്രി നിയമസഭയില്‍ ഈയിടെ പറയുകയുണ്ടായി. അടിയന്തിര പ്രാധാന്യമുണ്ടെന്നുപറഞ്ഞ് യുഡിഎഫ് രൂപീകരിച്ച ഈ സമിതി അടുത്ത നാള്‍വരെ, ആദ്യത്തെ യോഗംപോലും ചേര്‍ന്നിട്ടില്ല. അവര്‍ യോഗംചേര്‍ന്ന്, നെല്ലിയാമ്പതി മേഖല സന്ദര്‍ശിച്ച്, റിപ്പോര്‍ട്ടുണ്ടാക്കി എന്ന് സമര്‍പ്പിക്കുമെന്നറിയില്ല. അതെന്തായാലും ഗവണ്‍മെന്റിന്റെ നീക്കം വനം തട്ടിയെടുക്കുന്ന മാഫിയകളെ രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസിലെ അല്‍പം യുക്തിബോധമുള്ളവര്‍തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവരുടെ വനരോദനം ആര് കേള്‍ക്കാന്‍! യുഡിഎഫിലെ പ്രധാന കക്ഷിയായ കേരള കോണ്‍ഗ്രസിന്റെ പ്രമുഖരാണ് വനം തട്ടിപ്പിന്റെ പിന്നിലെന്നതിനാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുകീഴില്‍ നിയമലംഘനം നടത്തിയതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 04 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമൂഹത്തിന് മൊത്തത്തില്‍ (അതിലെ മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചും) ബാധകമായ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കുക, അവ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടുക, അങ്ങനെ നിയമവാഴ്ച ഉറപ്പുവരുത്തുക എന്നതായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നയം. അതുവഴി നിലവിലുള്ള വ്യവസ്ഥയനുസരിച്ച് വ്യവസ്ഥാപിതമായ ഭരണക്രമവും ക്രമസമാധാനവാഴ്ചയും നിലവില്‍ വരുത്താന്‍ ആ ഗവണ്‍മെന്റിന് കഴിഞ്ഞു. അതിന്റെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. നാനാമേഖലകളില്‍ പ്രകടമായ ഈ നിയമവാഴ്ചയും വ്യവസ്ഥയും എല്ലാം അട്ടിമറിച്ച്, നിയമമെന്തുതന്നെയായാലും സ്ഥാപിത താല്‍പര്യക്കാരുടെ ആഗ്രഹങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ്, തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ടുവരുന്നത്.