Thursday, July 5, 2012

യുഡിഎഫ് മൂടിവയ്ക്കുന്ന രാഷ്ട്രീയലക്ഷ്യം

സിപിഐ എം ആണ് ചന്ദ്രശേഖരനെ വധിച്ചതെന്നും സിപിഐ എം അക്രമികളുടെ പാര്‍ടിയാണെന്നുമാണ് കെപിസിസിയുടെയും മുഖ്യമന്ത്രിയുടെയും പ്രചാരണം. ലക്ഷക്കണക്കിന് അംഗങ്ങളും അനുഭാവികളും അതിലേറെ പേരുടെ പിന്തുണയുമുള്ള പാര്‍ടിയാണ് സിപിഐ എം. കേരളത്തിലെ 45 ശതമാനം ജനങ്ങള്‍ കൊലപാതകരാഷ്ട്രീയം നടത്തുന്നവരാണെന്നും അവരെ ഉന്മൂലനംചെയ്യണമെന്നുമാണ് പ്രചാരണത്തിന്റെ ആന്തരാര്‍ഥം. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിന് ടി പി ചന്ദ്രശേഖരന്‍ ഒരു നിമിത്തം മാത്രം. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കേരളത്തില്‍ ചാഞ്ചാട്ടക്കാരായ ഇടത്തരക്കാരുടെയും താഴ്ന്ന ഇടത്തരക്കാരുടെയും വോട്ട് നിര്‍ണായകമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. ഈ വിഭാഗത്തെ സിപിഐ എമ്മില്‍നിന്ന് അകറ്റുകയാണ് കോണ്‍ഗ്രസ് തന്ത്രം. അതിന് അവരില്‍ സിപിഐ എമ്മിനോട് വെറുപ്പും വിദ്വേഷവും വളര്‍ത്തിയെടുക്കണം. ചന്ദ്രശേഖരന്റെ കൊലപാതകത്തെ എത്രമേല്‍ ക്രൂരവും ബീഭത്സവും എന്ന് വരച്ചുകാണിക്കാമോ അത്രമേല്‍ ലാഭമുണ്ടാക്കാമെന്നും കോണ്‍ഗ്രസ് കരുതുന്നു.

ഈ വക ശ്രമങ്ങള്‍ക്ക് ഒരു പശ്ചാത്തലമുണ്ട്. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; അഖിലേന്ത്യാതലത്തില്‍ മാത്രമല്ല കേരളത്തിലും. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിക്ക് പല മാനങ്ങളുമുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റെങ്കിലും സ്വപ്നംകണ്ട യുഡിഎഫ് എത്രമാത്രം ദുര്‍ബലമാണെന്ന് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തി. നാമമാത്ര വോട്ടുകള്‍ക്കാണ് പല നിയോജകമണ്ഡലങ്ങളും എല്‍ഡിഎഫിന് നഷ്ടമായതെന്ന വസ്തുത ഏറ്റവും കൂടുതല്‍ അങ്കലാപ്പുണ്ടാക്കിയത് യുഡിഎഫിനാണ്. എല്‍ഡിഎഫിന്റെ ഭരണവും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണവും ജനം താരതമ്യംചെയ്തു എന്നതാണ് വസ്തുത. "അധികാരത്തിലിരിക്കുന്നവരോടുള്ള വിരക്തി" എന്ന പ്രതിഭാസം കാര്യമായി ഏശാതെപോയതും അതുകൊണ്ടുതന്നെ. യുഡിഎഫിന്റെ ഒരുകൊല്ലത്തെ ഭരണം അവരെത്തന്നെ ഭയപ്പെടുത്തുന്നു. ഭരണത്തില്‍ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി എത്രമേല്‍ ആണയിട്ടാലും സത്യം മറിച്ചാണ്. വിഭാഗീയത സിപിഐ എമ്മിനെ പിളര്‍ത്തുമെന്നുകണ്ട സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞതും ഇക്കാലത്താണ്. സിപിഐ എം സമ്മേളനങ്ങളുടെയും പാര്‍ടികോണ്‍ഗ്രസിന്റെയും വിജയകരമായ പരിസമാപ്തി പാര്‍ടിയുടെ ഐക്യവും കരുത്തും സംഘടനാശേഷിയും ജനപിന്തുണയും വിളിച്ചോതി. ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഐ എം അധികാരത്തിലെത്തുമെന്ന ബോധ്യവും യുഡിഎഫിന്റെ ഉറക്കംകെടുത്തി. ഒന്നൊന്നായി അഴിമതി കേസുകള്‍ തുറക്കപ്പെടുമെന്ന ഭീതിയും വേട്ടയാടി. സിപിഐ എം ദുര്‍ബലപ്പെട്ടുകാണണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു സമ്പന്നവിഭാഗം കേരളത്തില്‍ സാമ്പത്തിക ശക്തിയാര്‍ജിച്ചും രാഷ്ട്രീയസ്വാധീനമുറപ്പിച്ചും വളര്‍ന്നുവരുന്നുണ്ട്.

ഇന്നലെവരെ കേരളത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിച്ചിരുന്നത് സംസ്ഥാനം കൈവരിച്ച ഉയര്‍ന്ന സാമൂഹ്യനീതിയാണ്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമായിരുന്നു അത്. സാമൂഹ്യനീതിക്കും ജനാധിപത്യാവകാശങ്ങള്‍ക്കുംവേണ്ടി നടത്തപ്പെട്ട എണ്ണമറ്റ സമരങ്ങള്‍, കാര്‍ഷിക- വിദ്യാഭ്യാസമേഖലകളിലെ പരിഷ്കാരങ്ങള്‍, സാക്ഷരതാപ്രസ്ഥാനം, അധികാരവികേന്ദ്രീകരണം, പുരോഗമനപരമായ തൊഴില്‍നിയമങ്ങള്‍, സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയിലൂടെയെല്ലാം വികസിച്ചുവന്നതാണ് സാമൂഹ്യനീതിയെന്ന ഉദാത്തലക്ഷ്യം. എന്നാല്‍, മെല്ലെയെങ്കിലും അത് ഇന്നലത്തെ ചരിത്രമാകുകയാണ്; അസമത്വം വളരുകയാണ്. അടുത്തകാലത്ത് പ്ലാനിങ് കമീഷന്‍ നടത്തിയ പഠനം അതിന് അടിവരയിടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരമതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവുമധികം അസമത്വം മൂര്‍ച്ഛിച്ച സംസ്ഥാനമാണ് കേരളം എന്ന് പഠനം വ്യക്തമാക്കുന്നു. അസമത്വത്തെ നമുക്ക് ഒരു സൂചിക ഉപയോഗിച്ച് അളക്കാം. സംസ്ഥാനത്തെ സ്വത്തും വരുമാനവും ഒരു വ്യക്തി ഒറ്റയ്ക്ക് കൈയടക്കുന്നു എന്ന് കരുതുക. എങ്കില്‍ അസമത്വം പൂര്‍ണമാണ്. അസമത്വസൂചികയെ ഒന്ന് എന്ന അക്കം കൊണ്ട് വിശേഷിപ്പിക്കാം. സ്വത്തും വരുമാനവും എല്ലാ പൗരന്മാരിലും തുല്യമായി വിതരണംചെയ്യപ്പെടുന്നു എന്നു കരുതുക. അതായത് പരിപൂര്‍ണസമത്വം ആര്‍ജിച്ച സാമൂഹ്യവ്യവസ്ഥ. അസമത്വം ഇല്ല എന്ന് സൂചിപ്പിക്കാന്‍ പൂജ്യം എന്ന അക്കം ഉപയോഗിക്കാം. ഏത് സമൂഹത്തിലും അസമത്വസൂചികയുടെ മൂല്യം ഒന്നിനും പൂജ്യത്തിനും ഇടയിലായിരിക്കും. പ്ലാനിങ് കമീഷന്‍ പഠനത്തില്‍നിന്ന് ഒരു ഉദാഹരണമെടുക്കാം. പഞ്ചാബ് ഗ്രാമങ്ങളിലെ അസമത്വം 0.26ല്‍നിന്ന് 0.29 ആയും പട്ടണങ്ങളിലേത് 0.32ല്‍നിന്ന് 0.36 ആയും വര്‍ധിച്ചു. കേരളത്തിലെയോ? ഗ്രാമങ്ങളിലെ അസമത്വം 0.29ല്‍നിന്ന് 0.35 ആയി വര്‍ധിച്ചു. പട്ടണങ്ങളിലേത് 0.35ല്‍നിന്ന് 0.40 ആയി ഉയര്‍ന്നു. വളരെ ഉയര്‍ന്ന അസമത്വനിരക്കാണിത്. അസമത്വം വര്‍ധിക്കുകയാണ്; സ്വത്തും വരുമാനവും കൈപ്പിടിയിലൊതുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വിദ്യാഭ്യാസ- മദ്യക്കച്ചവടക്കാര്‍, ഭൂമാഫിയകള്‍, റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍, കോണ്‍ട്രാക്ടര്‍മാര്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥപ്രമാണികള്‍, നികുതിവെട്ടിപ്പുകാര്‍, മണലൂറ്റുകാര്‍, ആഭരണക്കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിനൊന്ന് സമ്പത്ത് സമാഹരിക്കുന്നു. പണവും രാഷ്ട്രീയസ്വാധീനവും അവര്‍ക്കുണ്ട്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാനുള്ള കഴിവുമുണ്ട്. യുഡിഎഫിന്റെ കുടക്കീഴിലാണ് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതം എന്ന് അവര്‍ മനസ്സിലാക്കുന്നു. സിപിഐ എം ദുര്‍ബലമാകണമെന്നും ആഗ്രഹിക്കുന്നു.

ആഗോള മൂലധനത്തിന്റെ ഒന്നാംനമ്പര്‍ ശത്രുവാണ് കമ്യൂണിസം. കമ്യൂണിസ്റ്റുകാര്‍ ഇല്ലാത്ത ഒരു വ്യവസ്ഥിതിയാണ് അവര്‍ ആഗ്രഹിക്കുന്നത്. ആഗോളവല്‍ക്കരണ ബദല്‍ സാമ്പത്തികനയങ്ങള്‍ അവര്‍ക്ക് ചതുര്‍ഥിയാണ്. അതുകൊണ്ട് ബദല്‍നയങ്ങള്‍ നടപ്പാക്കുന്ന എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ സാമ്പത്തികമായും രാഷ്ട്രീയമായും അവര്‍ ശ്രമിക്കും. നേരിട്ടുള്ള ഇടപെടലിനേക്കാള്‍ ആഗോള മൂലധനത്തിന് താല്‍പ്പര്യം യുഡിഎഫിലൂടെ ഇടപെടുന്നതായിരിക്കും. രാഷ്ട്രീയരംഗത്ത് സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതും ജനങ്ങളെ നേരിട്ടുബാധിക്കുന്നതുമായ പ്രശ്നങ്ങളെയെല്ലാം തമസ്കരിച്ച് ചന്ദ്രശേഖരന്റെ കൊലപാതകമാണ് മൂന്നരക്കോടി ജനങ്ങളെ ബാധിക്കുന്ന ഏകപ്രശ്നം എന്ന നിലയ്ക്ക് അവതരിപ്പിക്കുന്നതില്‍ യുഡിഎഫും മാധ്യമങ്ങളും വിജയിച്ചിട്ടുണ്ട്. പക്ഷേ, ഇന്നല്ലെങ്കില്‍, നാളെ ജനങ്ങള്‍ അവരുടെ യഥാര്‍ഥ ജീവിതപരിസരത്തേക്ക് മടങ്ങും. അഞ്ചാംമന്ത്രി പ്രശ്നം ഉയര്‍ത്തിവിട്ട ജാതീയവും മതപരവുമായ വിഭാഗീയത, ലോഡ് ഷെഡിങ്, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, സര്‍വകലാശാല ഭൂമിദാനം, മണ്ണെണ്ണനിഷേധം, പാചകവാതക- പെട്രോള്‍- ഡീസല്‍ വിലവര്‍ധന, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നം- അങ്ങനെ എണ്ണമറ്റ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിലേക്കല്ല തിരിയുക; അവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുക സിപിഐ എമ്മിനെയായിരിക്കും. സിപിഐ എം ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷം ക്ഷീണിക്കും. ആ ഒഴിവ് നികത്തുക ജാതി- മത ശക്തികളും അവരിലൂടെ പരകായപ്രവേശം നടത്താന്‍ വെമ്പുന്ന ബിജെപിയുമായിരിക്കും. വര്‍ഗീയതയുടെ താണ്ഡവമായിരിക്കും പിന്നെ കേരളം കാണുക.

ചന്ദ്രശേഖരന്റെ വധം ഉയര്‍ത്തിവിട്ട കോലാഹലങ്ങള്‍ അവസാനിച്ചാലും കോണ്‍ഗ്രസ് അടങ്ങിയിരിക്കുകയില്ല. ബംഗാള്‍ അവര്‍ക്ക് വഴികാട്ടിയാണ്. എല്ലാ വിഘടനശക്തികളെയും കൂട്ടുപിടിച്ചാണ് മമത ബാനര്‍ജി 36 കൊല്ലത്തെ ഇടതുപക്ഷഭരണത്തിന് വിരാമം കുറിച്ചത്. കേരളത്തില്‍ അതിനുള്ള സാധ്യതകള്‍ ആരായുകയാണ് കോണ്‍ഗ്രസ്. പക്ഷേ ഒരു കൊലപാതകത്തെ കേന്ദ്രീകരിച്ച പ്രചാരണങ്ങള്‍കൊണ്ട് കേരളത്തിലൂടനീളം വേരോട്ടമുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാം എന്നു കരുതുന്നത് അതിമോഹമാണ്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ 05 ജൂലൈ 2012

No comments: