Tuesday, July 31, 2012

കൂരിരുട്ടും ഇരുട്ടടിയും

വൈദ്യുതി നിരക്കുവര്‍ധന മുഴുവന്‍ കേരളീയരും ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈദ്യുതിബോര്‍ഡിന്റെ ചരിത്രത്തില്‍ ഇത്രയും ഭീമമായ നിരക്കുവര്‍ധന ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 1676.84 കോടി രൂപയുടെ അധികഭാരം. ഒരു കോടിയിലധികം വരുന്ന വൈദ്യുതി ഉപയോക്താക്കളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള മാധ്യമ പ്രതികരണം രണ്ടുദിവസത്തെ റിപ്പോര്‍ട്ടുകളിലൊതുക്കി. ചാനലുകള്‍ ഒരു ദിവസത്തെ ചര്‍ച്ചയില്‍ സായുജ്യമടഞ്ഞു.

വിലക്കയറ്റത്തിന്റെ എരിതീയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത്രയും ഭീമമായ വൈദ്യുതി നിരക്കുവര്‍ധന താങ്ങാവുന്നതല്ല. നിരക്ക് ഭീമമായി വര്‍ധിപ്പിച്ചതിനു പിന്നാലെ പവര്‍കട്ടും ലോഡ്ഷെഡിങ്ങും വരുമെന്ന വാര്‍ത്ത ജനങ്ങളെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന പരുവത്തിലാക്കി. സാധാരണ ഗതിയില്‍ രൂക്ഷമായ വൈദ്യുതിക്ഷാമം ഏപ്രില്‍- മെയ് മാസങ്ങളിലാണുണ്ടാവാറ്. യുഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. ജലവൈദ്യുതി ഉല്‍പ്പാദനം കുറച്ചു; കാരണം ഡാമുകളുടെ സംഭരണശേഷിയുടെ 16 ശതമാനം വെള്ളംമാത്രമേയുള്ളൂ. ഈ ഗുരുതര സ്ഥിതിവിശേഷത്തിന് കാരണം മറ്റാരുമല്ല. ക്ഷാമകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കേണ്ട വെള്ളം ദുരുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കി മറിച്ചുവിറ്റു. അത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണിയെത്തുടര്‍ന്നാണെന്ന് കള്ളം പറഞ്ഞു. യഥാര്‍ഥത്തില്‍ മുല്ലപ്പെരിയാര്‍പ്രശ്നം ഉയര്‍ന്നുവരുംമുമ്പ് ഇടുക്കിയിലെ വെള്ളം ദുരുപയോഗംചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പ്രതിദിനം ആറ് കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നീരൊഴുക്കുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ 2.8 കോടി യൂണിറ്റിന്റെ വെള്ളംമാത്രം. കായംകുളം താപനിലയത്തിന്റെ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ 91-96 നേക്കാള്‍ രൂക്ഷമായ വൈദ്യുതിക്ഷാമത്തിലേക്ക് സംസ്ഥാനം നീങ്ങേണ്ടിവരും. കൂടുതല്‍ കേന്ദ്രവൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ കേന്ദ്രവിഹിതം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഇപ്പോള്‍ അനുവദിക്കുന്നത് സര്‍വകാല റെക്കോഡാണെന്നും ഇനിയും വര്‍ധിപ്പിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിന്റേതുമാത്രമായി. മലയാള മനോരമപോലും കുറ്റം സര്‍ക്കാരിന്റേതാണെന്ന് വിലയിരുത്തി.

ഒരു കോടി അഞ്ചുലക്ഷം ഉപയോക്താക്കളാണ് കേരളത്തില്‍ വൈദ്യുതി ഉപയാഗിക്കുന്നത്. മുഴുവന്‍ വൈദ്യുതി ഉപയോക്താക്കള്‍ക്കും ചാര്‍ജ് വര്‍ധന ബാധകമാണ്. ശരാശരി 41 ശതമാനം വര്‍ധന. ചില വിഭാഗങ്ങള്‍ക്ക് മൂന്നിരട്ടി വര്‍ധന. 2012 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെ ഒഴിവാക്കുന്ന മര്യാദപോലും ഉണ്ടായില്ല. 85 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളും വര്‍ധിപ്പിച്ച ബില്‍തുക നല്‍കണം. 150 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 28 ലക്ഷം വരുന്ന സാധാരണ കുടുംബങ്ങളെയും ഒഴിവാക്കിയില്ല. ബിപിഎല്‍ വിഭാഗത്തെപ്പോലും പരിഗണിച്ചില്ല. 100 രൂപ അടയ്ക്കുന്നവര്‍ക്ക് ഇനി 170 രൂപ അടയ്ക്കേണ്ടിവരും. 35 പൈസ മുതല്‍ രണ്ടു രൂപ 20 പൈസ വരെയാണ് വിവിധ സ്ലാബുകളിലെ ഗാര്‍ഹിക ഉപയോക്താക്കള്‍ നല്‍കേണ്ടിവരുന്ന വര്‍ധന. ഇതിന്റെ ഫലമായി ഒരു ഇടത്തരം കുടുംബം പ്രതിമാസം 120 രൂപ അധികം നല്‍കേണ്ടിവരും. ത്രീഫെയ്സ് കണക്ഷനുള്ളവര്‍ക്ക് 60 രൂപയും സിംഗിള്‍ ഫെയ്സുകാര്‍ക്ക് 20 രൂപയും ഫിക്സഡ് ചാര്‍ജ് മറ്റൊരു ഭാരം.

വ്യവസായങ്ങള്‍ക്ക് ഭീമമായ അധികബാധ്യത ഉണ്ടാവും. യൂണിറ്റൊന്നിന് 1.20 രൂപയുടെ വര്‍ധന. താരിഫ് വര്‍ധനയ്ക്കു പുറമെ ഡിമാന്‍ഡ് ചാര്‍ജും വര്‍ധിപ്പിച്ചു. കേരളത്തിലെ ഒരു പ്രമുഖ വ്യവസായ സ്ഥാപനം പ്രതിവര്‍ഷം ഏഴു കോടി രൂപ ലാഭമുണ്ടാക്കുമ്പോള്‍ 20 കോടി രൂപയാണ് വൈദ്യുതിച്ചെലവിലൂടെമാത്രം അധികം ചെലവഴിക്കേണ്ടിവരുന്നത്. ഫലത്തില്‍ ആ വ്യവസായ സ്ഥാപനം 13 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാരിനെ വ്യവസായങ്ങളുടെ അന്തകരായി വ്യവസായലോകം കാണും. വ്യവസായികള്‍ ആഗസ്ത് 10ന് വ്യവസായബന്ദ് പ്രഖ്യാപിച്ചത് സന്തോഷത്തോടെയല്ല, നിവൃത്തിയില്ലാത്തതുകൊണ്ടാണ്.

തെരുവുവിളക്കിന് നിരക്കു വര്‍ധന മൂന്നിരട്ടിയാണ്. 90 െപൈസയില്‍നിന്ന് 2.75 രൂപയായാണ് വര്‍ധന. ഇത് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം അവതാളത്തിലാക്കും. കാര്‍ഷിക വൈദ്യുതിനിരക്കും ഏതാണ്ട് മൂന്നിരട്ടി വര്‍ധിപ്പിച്ചു; നിലവിലുള്ള 65 പൈസ 1.50 രൂപയാക്കി. അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ബധിര- മൂകര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള സ്കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ നിരക്കും കൂട്ടി. ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും കനത്ത നിരക്കു വര്‍ധനയാണ്. 24,000 ഗാര്‍ഹിക ഉപയോക്താക്കള്‍ 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. എല്ലാ യൂണിറ്റിനും 6.50 രൂപ ഇക്കൂട്ടര്‍ അടയ്ക്കേണ്ടിവരും. രാത്രി 10 രൂപയാകും. 2013 ജനുവരി മുതല്‍ ടിഒഡി മീറ്റര്‍ സ്ഥാപിച്ച് രാവും പകലും പ്രത്യേകം പ്രത്യേകം വൈദ്യുതി ഉപഭോഗം തിട്ടപ്പെടുത്തും.

ഇതിനു മുമ്പ് 2002ല്‍ യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നു വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഇപ്പോഴുണ്ടായതുപോലൊരു പ്രതിസന്ധി 2008-09ല്‍ നേരിടേണ്ടിവന്നു. നിരക്ക് വര്‍ധിപ്പിക്കാതെ ഊര്‍ജ സംരക്ഷണം, പ്രസരണ നഷ്ടം കുറക്കല്‍, കുടിശ്ശിക പിരിച്ചെടുക്കല്‍, പാഴ്ച്ചെലവ് ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള ഫലപ്രദമായ നടപടികളിലൂടെ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞു. മികച്ച മാനേജ്മെന്റ് വൈദഗ്ധ്യം പ്രകടിപ്പിച്ചും ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചും വൈദ്യുതി ഉല്‍പ്പാദനത്തിന് മുന്തിയ പരിഗണന നല്‍കിയും പ്രസരണ- വിതരണ ശൃംഖല ശക്തിപ്പെടുത്തിയും അഞ്ചുവര്‍ഷം ഭരിച്ചു. യുഡിഎഫിന്റെ നിയമസഭാ സാമാജികര്‍പോലും അന്നത്തെ വൈദ്യുതിമേഖലയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. പ്രസരണനഷ്ടം 24.6 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. പ്രസരണനഷ്ടം കുറയ്ക്കുന്നതില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത് കേരളമാണ്. സിസ്റ്റം ഇംപ്രൂവ്മെന്റ് പദ്ധതിക്കായി 2000 കോടി ചെലവഴിച്ചു. കെഎസ്ഇബി രൂപംകൊണ്ടതിനുശേഷം എല്‍ഡിഎഫിന്റെ കാലത്ത് റെക്കോഡ് വികസനമാണ് പ്രസരണമേഖലയില്‍ നടന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഇത്തരം പദ്ധതികള്‍ എല്ലാം ഉപേക്ഷിച്ചു. അത് പുതിയ പ്രതിസന്ധിക്കിടയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ വൈദ്യുതിക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന വേനല്‍ക്കാലത്തേക്ക് യൂണിറ്റിന് അഞ്ചു രൂപ നിരക്കില്‍ പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. യുഡിഎഫ് ആ കരാര്‍ റദ്ദാക്കി. പിന്നീടാകട്ടെ യൂണിറ്റിന് 12 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ടിയും വന്നു. ചുരുക്കത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രണ വൈകല്യമാണ് ഇപ്പോഴുണ്ടായ ഗുരുതര പ്രതിസന്ധിക്ക് കരണം.
നിയമസഭയെ നോക്കുകുത്തിയാക്കി

സഭ പിരിഞ്ഞ ഉടനെയാണ് ഇപ്പോഴത്തെ വൈദ്യുതി നിരക്കുവര്‍ധന പ്രഖ്യാപിച്ചത്. ഇത് ജനാധിപത്യ വ്യവസ്ഥയെ അപമാനിക്കലാണ്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ വല്ല സബ്സിഡിയും പ്രഖ്യാപിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. സബ്സിഡി നല്‍കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

91-96 കാലം യുഡിഎഫ് ഭരിക്കുമ്പോള്‍ 100 ശതമാനം പവര്‍കട്ടും ആറ് മണിക്കൂര്‍ ലോഡ്ഷെഡിങ്ങുമായിരുന്നു. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചു. വൈദ്യുതി ഉല്‍പ്പാദനം കേരളത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായി. എല്ലാ സ്രോതസ്സും ഉപയോഗിച്ചു. 1089 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിച്ചു. വൈദ്യുതി കമ്മിയില്‍നിന്ന് കേരളം കരകയറി. മന്ത്രി പിണറായി വിജയനെയും സര്‍ക്കാര്‍ നടപടികളെയും ജനങ്ങളും മാധ്യമങ്ങളും പിന്തുണച്ചു. വൈദ്യുതി ഉല്‍പ്പാദന കാര്യത്തില്‍ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ച സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ വിശേഷിപ്പിച്ചു. പവര്‍കട്ടും ലോഡ്ഷെഡിങ്ങും പിന്‍വലിച്ചു. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് കേവലം 266 മെഗാവാട്ട് വൈദ്യുതിയാണ് അധികമായി ഉല്‍പ്പാദിപ്പിച്ചത്. 2006- 11ലെ എല്‍ഡിഎഫ് സര്‍ക്കാരാവട്ടെ 1208 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും 3800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയുംചെയ്തു. എന്നാല്‍, യുഡിഎഫ് തുടര്‍നടപടികള്‍ സ്വകരിച്ചില്ല.

വൈദ്യുതി ഉല്‍പ്പാദനവും പ്രസരണനഷ്ടം കുറയ്ക്കലും സംസ്ഥാനത്ത് ഏറ്റവും പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണവും വൈദ്യുതി ഉല്‍പ്പാദനവും രണ്ടും പരിഗണിക്കണം. യാന്ത്രിക പരിസ്ഥിതിവാദം കേരളത്തിന് സഹായകരമല്ല. പുരോഗതിക്ക് അടിസ്ഥാനം വൈദ്യുതിയാണ്. അതിന് ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വേണം. ഭാവനാപൂര്‍ണവും സംസ്ഥാനത്തിന് അനുയോജ്യവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. എല്‍ഡിഎഫ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. യുഡിഎഫ് അവ പൂര്‍ത്തീകരിക്കണം. താപവൈദ്യുതി, സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുതി എന്നിങ്ങനെ വിവിധ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകണം. അടിയന്തരമായും യുഡിഎഫ് ആവിഷ്കരിക്കേണ്ടത് ഒരു സമഗ്ര വൈദ്യുതി വികസന നയമാണ്. അല്ലാതെ ജനങ്ങളെ കൊള്ളയടിക്കുകയല്ല.

2013 മാര്‍ച്ച് 31 വരെയുള്ള നിരക്കുവര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വേനല്‍ക്കാലം അഥവാ മഴക്കാലം കഴിഞ്ഞാല്‍ ഉടനെ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തേണ്ടിവരില്ല എന്നുറപ്പിച്ച് പറയാന്‍ സര്‍ക്കാരിനു കഴിയുമോ? ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധനയില്‍ തീരുന്നതല്ല കാര്യങ്ങള്‍. യുഡിഎഫ് വന്നതോടെ കേന്ദ്രവിഹിതം വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ ആവശ്യകത നിറവേറ്റാനാവുന്നില്ല. ഒന്നുകില്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും; അല്ലെങ്കില്‍ കൂടിയ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങല്‍. ഒരുമാസംകൂടി കഴിഞ്ഞാല്‍ കേരളത്തിന്റെ സ്ഥിതി ഇതായിരിക്കും. അപ്പോഴും സര്‍ച്ചാര്‍ജിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന നയം തന്നെയായിരിക്കുമോ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുക? അങ്ങനെ വന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 1676 കോടിയുടെ നിരക്കുവര്‍ധനയ്ക്കു പുറമെ 1200 കോടിയുടെ അധിക ബാധ്യതകൂടി ജനങ്ങളുടെ തലയില്‍ വരും.

*
എം വി ജയരാജന്‍ ദേശാഭിമാനി 30 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വൈദ്യുതി നിരക്കുവര്‍ധന മുഴുവന്‍ കേരളീയരും ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈദ്യുതിബോര്‍ഡിന്റെ ചരിത്രത്തില്‍ ഇത്രയും ഭീമമായ നിരക്കുവര്‍ധന ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 1676.84 കോടി രൂപയുടെ അധികഭാരം. ഒരു കോടിയിലധികം വരുന്ന വൈദ്യുതി ഉപയോക്താക്കളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള മാധ്യമ പ്രതികരണം രണ്ടുദിവസത്തെ റിപ്പോര്‍ട്ടുകളിലൊതുക്കി. ചാനലുകള്‍ ഒരു ദിവസത്തെ ചര്‍ച്ചയില്‍ സായുജ്യമടഞ്ഞു.