Tuesday, July 31, 2012

സായാഹ്നത്തിലെ അഭ്രശോഭ

മഞ്ചേരിയില്‍ നാടകം കളിക്കുമ്പോള്‍ വേദിയിലേക്ക് വെടിയുതിര്‍ത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പക്ഷേ, നാടകാഭിനയം മതിയാക്കിയില്ല. മറ്റൊരിടത്ത്, റിഹേഴ്സലിനിടയില്‍ ഒരാള്‍ കയറിവന്ന് ചെകിട്ടത്തടിച്ചു. ഇടതുചെവിക്ക് ക്ഷതം സംഭവിച്ചു. കല്യാശേരിയില്‍ നാടകം കളിക്കുന്നതിനിടയില്‍ വേദിയിലേക്ക് ജാഥയായി വന്ന് ഒരുസംഘം ആക്രോശിച്ചു: ""മുസ്ലിം സ്ത്രീ നാടകത്തിലേക്കല്ല, നരകത്തിലേക്കാണ്."" എന്നിട്ടും പിന്മാറ്റത്തെ കുറിച്ച് ആലോചിച്ചില്ല. നാടകം, അവിടെ നിന്ന് സിനിമ. മലയാളത്തിന്റെ പ്രിയനടിയായി. അമ്മയായി... ദുരന്ത കഥാപാത്രങ്ങളായി... ഒക്കെ ഇന്നും നിറഞ്ഞുനില്‍ക്കുന്നു.

ഇത് നിലമ്പൂര്‍ ആയിഷ. മലയാളിക്ക് ആ പേര് പരിചിതമായിട്ട് അരനൂറ്റാണ്ടിലേറെയായി. സഹനവും സമരവും കെട്ടിപ്പടുത്ത ഒരു കലാജീവിതമാണത്. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.

മികച്ച രണ്ടാമത്തെ നടിക്കുള്ള ഈവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആയിഷയെയാണ് തേടിയെത്തിയത്. അഭ്രപാളിയിലെ മികവിനുള്ള അംഗീകാരത്തില്‍ സന്തോഷം പ്രഭപരത്തുമ്പോഴും തീജ്വാലകള്‍ മുറിച്ചുകടന്ന കാലത്തിന്റെ ആവേശം അവരുടെ കണ്ണുകളിലുണ്ട്.

സത്യനും നസീറുമെല്ലാം അരങ്ങു വാണ കാലം മുതല്‍ സിനിമാരംഗത്ത് ഉണ്ടായിട്ടും ആയിഷക്ക് ഏറെ വൈകിയാണ് ഈ രംഗത്ത് ഒരംഗീകാരം ലഭിക്കുന്നത്.

അവാര്‍ഡ് വൈകിയില്ലേയെന്ന ചോദ്യം കേട്ടപ്പോള്‍ ദശാബ്ധങ്ങള്‍ക്കു മുമ്പ് നടന്‍ സത്യന്‍ പറഞ്ഞ വാക്കുകളാണ് ആയിഷ ഓര്‍ത്തത്: ""കുട്ടി ഇവിടെ നില്‍ക്കണ്ട ആളല്ല, ഇനീം ഉയരണം."" മഹാനടന്മാര്‍ അന്നേ അഭിനയ മികവിനെ തിരിച്ചറിഞ്ഞിരുന്നു. ""അതൊക്കെ തന്നെ വലിയ അംഗീകാരമല്ലേ. ആ വാക്കുകള്‍ ചെറിയ കരുത്തല്ല നല്‍കിയത്"".
സമുദായഭ്രഷ്ടിനെ അവര്‍ കാറ്റില്‍ പറത്തിയ കാലത്തെക്കുറിച്ച് പറയുമ്പോള്‍ വാക്കുകളില്‍ ആവേശം കിനിഞ്ഞു: ""ഹാര്‍മോണിയപ്പെട്ടിയും തലയിലേറ്റി ഇന്‍ക്വിലാബ് വിളിച്ചുനടന്നാണ് പലപ്പോഴും നാടകവേദിയിലേക്ക് പോയത്. അടുപ്പില്‍ തീയെരിയാതെയും പട്ടിണിയിലായും പല ദിവസങ്ങളിലും നാടകം കളിച്ചു.""

നാടകരംഗത്തേക്ക് കടന്നുവന്ന ആദ്യത്തെ മുസ്ലിം സ്ത്രിയാണ് ആയിഷ. സമുദായത്തില്‍ നിന്ന് അത്രയേറെ എതിര്‍പ്പും നേരിടേണ്ടിവന്നു. ""ഒരിക്കല്‍ നാടകത്തിന്റെ ഡയലോഗുകള്‍ പറയുന്നതിനിടയില്‍ വേദിയിലേക്ക് ഒരു കല്ല് ചീറിവന്നു. കല്ലേറില്‍ ചുണ്ടു പൊട്ടി. ആദ്യമൊന്നു പതറിയെങ്കിലും ചോര പൊടിയുന്ന ചുണ്ടുകളുമായി ഡയലോഗ് തുടര്‍ന്നു.""
""പിന്നീട് പലരും പറഞ്ഞു, നാടകം ഇസ്ലാമിന് ചേര്‍ന്നതല്ല. ഇതൊന്നും പാടില്ല. നിഷിദ്ധമാണ്. എന്നൊക്കെ."" വിലക്കുകളേറുമ്പോഴും നിശ്ചയദാര്‍ഢ്യവുമായി ആയിഷ വളര്‍ന്നു. അരങ്ങില്‍ നിന്ന് അരങ്ങിലേക്ക്. കല്ലേറില്‍ കൂസാത്ത ആയിഷയെ കൊല്ലാനായി പിന്നത്തെ ശ്രമം.

""ബന്ധുക്കള്‍ പോലും അകലം പാലിച്ചു. സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. കേരളത്തില്‍ മറ്റൊരു നടിക്കും ഇത്രയേറെ പീഡനങ്ങളുണ്ടായിട്ടില്ല. നാടകത്തിനുവേണ്ടി മരിക്കുകയാണെങ്കില്‍ അങ്ങനെയാകട്ടെ എന്നുകരുതി. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംരക്ഷണത്തിലാണ് പിന്നീട് നാടകം കളിച്ചത്. ആ പാര്‍ടിയിലുളള വിശ്വാസം തന്നെയാണ് ആയിഷക്ക് ഇന്നും കരുത്ത്. മരണം വരെയും ആ പാര്‍ടിയില്‍ തുടരണം. ജീവിതത്തിെന്‍റ സായാഹനത്തിലും ആയിഷ പറയുന്നു."

" 1953ല്‍ "ജജ് നല്ല മനുസനാകാന്‍ നോക്ക്" എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. നിലമ്പൂര്‍ യുവജന കലാസമിതിക്കുവേണ്ടിയാണ് എത്രയോ കാലം നാടകം കളിച്ചത്്. എസ്എല്‍ പുരം സാദാനദന്‍ അവാര്‍ഡ്, മികച്ച നടിക്ക് രണ്ടുതവണ സംഗീതനാടക അക്കാദമി അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, രാമു കര്യാട്ട് അവാര്‍ഡ് തുടങ്ങി അരങ്ങിലെ മികവിന് എത്രയോ പുരസ്കാരം തേടിയെത്തി. അതിനിടയില്‍ 19 വര്‍ഷം പ്രവാസജീവിതത്തിലുമായി. പക്ഷേ, സമ്പാദ്യം ഒന്നും തന്നെയില്ലായിരുന്നു.
മലയാളത്തിലെ ആദ്യ കളര്‍ചിത്രമായ "കണ്ടംബെച്ച കോട്ടി"ലൂടെയാണ് ആയിഷ സിനിമാരംഗത്തെത്തുന്നത്. പിന്നെ "കുട്ടിക്കുപ്പായ"ത്തില്‍ ഏഷണിക്കാരിയായ പോത്തച്ചി, "കുപ്പിവള"യില്‍ പത്തിരി ആമിന, കാട്ടുപൂക്കളില്‍ ക്ഷയരോഗി, കാവ്യമേളയില്‍ ചായക്കടക്കാരി... തുടങ്ങി ആദ്യകാലത്ത് ഒട്ടേറെ സിനിമയില്‍ ആയിഷ അഭിനയിച്ചു. പ്രവാസജീവിതത്തിനുശേഷം "അമ്മക്കിളിക്കൂട്" എന്ന ചിത്രത്തിലൂടെ വീണ്ടും മടങ്ങിയെത്തി.

സിദ്ദീഖ് സംവിധാനം ചെയ്ത "ഊമക്കുയില്‍ പാടുമ്പോള്‍" എന്ന ചിത്രത്തിലെ വല്യുമ്മയാണ് സിനിമാരംഗത്ത് ആദ്യമായി നിലമ്പൂര്‍ ആയിഷയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. കലയും സാഹിത്യവും ഇഷ്ടപ്പെടുന്ന ഒരു പതിമൂന്നുകാരി പെണ്‍കുട്ടി. അവളെ അതിന് വിലക്കുന്ന മാതാപിതാക്കള്‍. ആ വിലക്കിനെ മറികടന്ന് അവള്‍ക്ക് പ്രചോദനമേകുന്ന വല്യുമ്മ. ആ വല്യുമ്മയുടെ വേഷമാണ് നിലമ്പൂര്‍ ആയിഷ ചെയ്തത്. ജീവിതം പോലെ തന്നെ പുരോഗമനചിന്തകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് അംഗീകാരം കിട്ടിയപ്പോള്‍ ഇരട്ടിമധുരം

തന്നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സിനിമാ ലോകത്തുനിന്നുള്ള ആദരവുകളെ ആയിഷ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു.""വിപ്ലവത്തിലൂടെ നടന്നുവന്ന നായിക, എന്നാണ് ഒരിക്കല്‍ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. മറ്റൊരിക്കല്‍ സുരേഷ്ഗോപി ഓടിവന്നുപറഞ്ഞു: കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്ന്.""- ആയിഷ അഭിമാനപൂര്‍വം ഓര്‍ക്കുന്നു. താരസംഘടനയായ "അമ്മ" നല്‍കുന്ന കൈനീട്ടമാണ് നിലമ്പൂര്‍ ആയിഷക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനം. എല്ലാ മാസവും 4,000 രൂപ ഇതിലൂടെ ലഭിക്കുമെന്ന് ആയിഷ നന്ദിയോടെ പറയുന്നു. അഭിനയത്തില്‍ നിന്ന് കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയാതിരുന്ന നിലമ്പൂര്‍ ആയിഷയ്ക്ക് പാര്‍ടിയാണ് വീട് വച്ചുനല്‍കിയത്.

ത്യാഗത്തിന്റെ, സഹനത്തിന്റെ ഈ സ്ത്രീരൂപം ഒരു ജനതയ്ക്ക് മാത്രമല്ല, വരുംതലമുറയ്ക്കു കൂടിയാണ് മാതൃകയാകുന്നത്. ""ശരിക്കും ഒരു ത്രില്ല് തോന്നുന്നു""-അവാര്‍ഡിനെക്കുറിച്ച് ആയിഷ വീണ്ടും പറഞ്ഞു.

*
എ പി സജിഷ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മഞ്ചേരിയില്‍ നാടകം കളിക്കുമ്പോള്‍ വേദിയിലേക്ക് വെടിയുതിര്‍ത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പക്ഷേ, നാടകാഭിനയം മതിയാക്കിയില്ല. മറ്റൊരിടത്ത്, റിഹേഴ്സലിനിടയില്‍ ഒരാള്‍ കയറിവന്ന് ചെകിട്ടത്തടിച്ചു. ഇടതുചെവിക്ക് ക്ഷതം സംഭവിച്ചു. കല്യാശേരിയില്‍ നാടകം കളിക്കുന്നതിനിടയില്‍ വേദിയിലേക്ക് ജാഥയായി വന്ന് ഒരുസംഘം ആക്രോശിച്ചു: ""മുസ്ലിം സ്ത്രീ നാടകത്തിലേക്കല്ല, നരകത്തിലേക്കാണ്."" എന്നിട്ടും പിന്മാറ്റത്തെ കുറിച്ച് ആലോചിച്ചില്ല. നാടകം, അവിടെ നിന്ന് സിനിമ. മലയാളത്തിന്റെ പ്രിയനടിയായി. അമ്മയായി... ദുരന്ത കഥാപാത്രങ്ങളായി... ഒക്കെ ഇന്നും നിറഞ്ഞുനില്‍ക്കുന്നു.