Tuesday, July 17, 2012

ചന്ദ്രശേഖരന്‍ വധക്കേസിന്റെ രൂപപരിണാമങ്ങള്‍

കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് അടിമുടി നീറിപ്പുകഞ്ഞുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമസ്ത പൊലീസ്- ഭരണസംവിധാനവും നിരന്തരം ഉപയോഗിച്ച് രണ്ടരമാസത്തോളം ഭഗീരഥപ്രയത്നം നടത്തിയിട്ടും ടി പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ട സിപിഐ എം ബന്ധം തെളിയിക്കാനാകാതെ ഉഴലുകയാണ്. വധത്തിനു പിന്നില്‍ സിപിഐ എം ആയിരുന്നെങ്കില്‍ എല്ലാ അധികാരസംവിധാനങ്ങളും കൈവശമുള്ള യുഡിഎഫ് സര്‍ക്കാരിന് അതെല്ലാം രണ്ടരദിവസംകൊണ്ട് തെളിയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അന്വേഷണം രണ്ടരമാസമാകുമ്പോഴും കൊലനടത്തിയവരില്‍ ഒരു സിപിഐ എംകാരനെങ്കിലും ഉണ്ടെന്ന് തെളിവോടെ സ്ഥിരീകരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

കൊലചെയ്യപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പുതന്നെ സിപിഐ എംകാരാണ് ഇത് ചെയ്തതെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഈ അവസ്ഥമൂലമുള്ള ജാള്യം ചെറുതല്ല. ഇത് മറയ്ക്കാനും മാനംരക്ഷിക്കാനും ഒടുവില്‍ ഇവര്‍ കണ്ട പോംവഴിയാണ് കേസില്‍ ഗൂഢാലോചനക്കുറ്റത്തിനുള്ള വകുപ്പുചേര്‍ക്കുക എന്നത്. അങ്ങനെയൊരു വകുപ്പുചേര്‍ത്താല്‍ ആരെയും അതിലേക്ക് പിടിച്ചിടാം; തങ്ങള്‍ പറഞ്ഞതാണ് ശരി എന്ന പ്രതീതി വരുത്തി സിപിഐ എമ്മിനെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ഈ അടവാണ് ഇപ്പോള്‍ പയറ്റുന്നത്. സിപിഐ എമ്മിന്റെ ഏരിയ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയറ്റ് അംഗത്തെയുമൊക്കെ കൊലപാതകവുമായി ഒരു വിധത്തിലും ബന്ധിപ്പിക്കാന്‍ കൃത്രിമ തെളിവുകള്‍ക്കുപോലും സാധിക്കുന്നില്ല എന്നുബോധ്യമായപ്പോഴാണ് ഇവരൊക്കെ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലേക്ക് പൊലീസും സര്‍ക്കാരും തെന്നിമാറിയത്.

തെങ്ങിനെക്കുറിച്ച് ഉപന്യസിക്കാനറിയാത്ത കുട്ടി തെങ്ങില്‍ പശുവിനെ കെട്ടിയിടാറുണ്ട് എന്ന് പരാമര്‍ശിച്ച് പശുവിനെക്കുറിച്ച് ഉപന്യസിക്കുന്നതുപോലുള്ള പരിപാടി. പശുവിനെക്കുറിച്ചുള്ള ഉപന്യാസം തെങ്ങിനെക്കുറിച്ചാകില്ല എന്ന സത്യം അപ്പോഴും ബാക്കിനില്‍ക്കും. എണ്‍പതുപേരെ പ്രതിയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും പ്രിയപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ പറയുന്നത്. അപ്പോള്‍ 80 പേര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയോ? ഇത്രയേറെപ്പേര്‍ ചേര്‍ന്നാല്‍ അത് രഹസ്യയോഗമല്ല, പൊതുയോഗമേ ആകൂ. പൊതുയോഗത്തില്‍ ഗൂഢാലോചന നടക്കില്ലല്ലോ. "ഗൂഢാലോച" എന്നത് കമ്യൂണിസ്റ്റുകാരെ ആക്രമിക്കാന്‍ ബ്രിട്ടീഷ് ഭരണകാലംതൊട്ട് ഉപയോഗിക്കപ്പെട്ടുപോരുന്ന വകുപ്പാണ്. കമ്യൂണിസ്റ്റുകാര്‍ യോഗം ചേര്‍ന്നതിന്റെ പേരില്‍ മാത്രമുണ്ടായ ലാഹോര്‍- കാണ്‍പുര്‍- മീററ്റ് ഗൂഢാലോചന കേസുകളെക്കുറിച്ച് ഓര്‍മിക്കുക. അതേ ആയുധംതന്നെ ഇന്നും പ്രയോഗിക്കപ്പെടുന്നു. അറിഞ്ഞു, സഹായിച്ചു എന്നും മറ്റുമുള്ള അവ്യക്തമായ കഥമെനയല്‍ മാത്രമാണ് പലര്‍ക്കുമെതിരെ നടക്കുന്നത്. ഈ കുറ്റാരോപണങ്ങളൊന്നും കോടതിയില്‍ നിലനില്‍ക്കുന്നതല്ല എന്ന് പൊലീസിനും ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കുമറിയാം. നിലനിന്നേ പറ്റൂ എന്ന് അവര്‍ക്ക് നിര്‍ബന്ധവുമില്ല. ആകെ വേണ്ടത് സിപിഐ എമ്മിനെതിരായി പൊതുജനാഭിപ്രായത്തെ തിരിച്ചുവിട്ട് കമ്യൂണിസ്റ്റ്വിരുദ്ധ അപസ്മാരാന്തരീക്ഷം സമൂഹത്തിലുണ്ടാക്കുക എന്നതുമാത്രമാണ്.

പൊലീസും വലതുപക്ഷ മാധ്യമങ്ങളും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനെതിരായി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട നിമിഷംമുതല്‍ ഈ കേസ് വഴിതെറ്റുകയായിരുന്നു. കല്യാണവീട്ടില്‍ നില്‍ക്കുമ്പോള്‍ ടി പി ചന്ദ്രശേഖരന് ഒരു ഫോണ്‍ വന്നുവെന്നും ആ ഫോണിന്റെ തുടര്‍ച്ചയെന്നോണം അദ്ദേഹം ബൈക്ക് ഓടിച്ചുപോവുകയായിരുന്നുവെന്നുമാണ് ആദ്യദിവസം പത്രങ്ങള്‍ എഴുതിയത്. ചന്ദ്രശേഖരന്‍ പോയതാകട്ടെ, തന്റെ വീടുള്ള വഴിക്കല്ല, നേരെ എതിര്‍ദിശയിലേക്കാണ്. ചന്ദ്രശേഖരനെ ആ വഴിക്കുതിരിച്ചുവിട്ട് കൊലപാതകസംഘത്തിന്റെ മുന്നിലെത്തിച്ചുകൊടുത്ത ഫോണ്‍കോള്‍ ആരുടേതായിരുന്നു? ആ വഴിക്ക് സ്വാഭാവികമായും അന്വേഷണം നീങ്ങേണ്ടതാണ്. അതുണ്ടായില്ല. കാരണം, അപ്പോഴേക്ക് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണസംഘം പോകേണ്ട ദിശ ഏതെന്ന് പരസ്യമായിത്തന്നെ നിര്‍ണയിച്ചുകൊടുത്തുകഴിഞ്ഞിരുന്നു. രാഷ്ട്രീയമല്ല, മറിച്ച് സ്വകാര്യതാല്‍പര്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ രാവിലെ പറഞ്ഞു. രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്ന് വൈകിട്ടായപ്പോള്‍ ആഭ്യന്തരമന്ത്രി ഡിജിപിയെ തിരുത്തി. അതോടെ, അതുവരെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായി നീങ്ങേണ്ട ദിശയില്‍നിന്ന് അന്വേഷണം വീണ്ടും വഴിതെറ്റി. ഇതിനിടെ, കൊല നടത്തിയവര്‍ എന്ന് പൊലീസ് തന്നെ പറയുന്ന ചിലര്‍ അറസ്റ്റുചെയ്യപ്പെട്ടു. അപ്പോഴാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി, അവരൊക്കെ പരല്‍മീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ വേറെയുണ്ടെന്നും പ്രഖ്യാപിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സഹമന്ത്രി ഇതുപറഞ്ഞത്?

ഏതായാലും പിറ്റേന്നുതന്നെ കേസില്‍ അതുവരെ ഇല്ലാതിരുന്ന ഒരു വകുപ്പ് (120 ബി) കൂടി ചേര്‍ക്കപ്പെട്ടു- ഗൂഢാലോചനക്കുറ്റം. ആഭ്യന്തര സഹമന്ത്രിയുടെ പ്രീതിക്കായി വമ്പന്‍സ്രാവുകളുടെ പേര് ലിസ്റ്റില്‍ കയറ്റണമെങ്കില്‍ അതല്ലേയുള്ളൂവഴി- അന്വേഷണം വീണ്ടും വഴിതിരിഞ്ഞു. സത്യത്തെ വഴിയില്‍വിട്ട്, അന്വേഷണത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിട്ടത് സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമാണ്. ഇവരുടെ പരസ്യ പ്രഖ്യാപനങ്ങളോടെയാണ് സി എച്ച് അശോകനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതും ഒരുമടിയും കൂടാതെ സ്റ്റേഷനില്‍ ചെന്ന അദ്ദേഹത്തെ ലോക്കപ്പിലടയ്ക്കുന്നതും. തുടര്‍ന്ന് മറ്റ് സിപിഐ എം നേതാക്കളുടെ പേര് അശോകനില്‍നിന്നുകിട്ടി എന്ന കഥയുണ്ടാക്കി അവരെക്കൂടി കസ്റ്റഡിയിലെടുക്കുന്നതും നേതാക്കളുടെ പേര് പറയിക്കാനായി പലരെയും അതിക്രൂരമാംവിധം ഭേദ്യംചെയ്യുന്നതും.

2010ല്‍ പൊലീസ് നിയമം ഭേദഗതിചെയ്ത് ഭേദ്യംചെയ്യല്‍ നിരോധിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. നിരോധിക്കപ്പെട്ട ആ ഭേദ്യമുറകള്‍ ലോക്കപ്പുകളില്‍ വീണ്ടും വരുമ്പോഴും മനുഷ്യത്വത്തിന്റെ മഹാപ്രവാചകരായി മറ്റു ഘട്ടങ്ങളില്‍ അവതരിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ഇതിനെല്ലാം അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുക എന്നതായി വലതുപക്ഷ മാധ്യമങ്ങളുടെ റോള്‍. കസ്റ്റഡിയില്‍ ആയവര്‍ പറഞ്ഞതായി അവര്‍ പറയാത്ത കഥകള്‍ നിത്യേന പൊലീസ് ചോര്‍ത്തിക്കൊടുക്കുക; പത്രങ്ങള്‍ അവയൊക്കെ പൊടിപ്പും തൊങ്ങലുംവച്ച് എഴുതിത്തകര്‍ക്കുക. ഇതായി പിന്നീട് പരിപാടി. കസ്റ്റഡിയിലായവര്‍ക്ക് തങ്ങള്‍ ഇങ്ങനെയൊന്നും മൊഴി നല്‍കിയിട്ടില്ല എന്ന് വിശദീകരിക്കാനുള്ള അവകാശം നിഷേധിച്ചു. അവരുടെ അഭിഭാഷകര്‍ പത്രത്തില്‍ വരുന്നതൊന്നും സത്യമല്ല എന്ന് അവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചതൊക്കെ പത്രങ്ങള്‍ തമസ്കരിക്കുകയും ചെയ്തു. പൊലീസ് ഓഫീസര്‍മാര്‍ നൂറുകണക്കിനു തവണ പത്രങ്ങളുടെയും ചാനലുകളുടെയും ലേഖകന്മാരെ വിളിച്ചതിന്റെ തെളിവുകള്‍ ഇതിനിടെ ദേശാഭിമാനി പുറത്തുകൊണ്ടുവന്നു. അന്വേഷണം നടക്കുന്നതിനിടെ അതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നത് നീതിപൂര്‍വകമായ അന്വേഷണത്തെ അനീതി നിറഞ്ഞതാക്കാനുള്ള ഇടപെടലാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഇക്കാര്യത്തില്‍ സുവ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാംവച്ചു നോക്കിയാല്‍ നൂറുകണക്കിനു തവണ ചാനല്‍- പത്ര റിപ്പോര്‍ട്ടര്‍മാരെ വിളിച്ച പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകേണ്ടതാണ്. എന്നാലിവിടെ, നടപടി കുറ്റംചെയ്ത പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയല്ല, മറിച്ച് അത് പുറത്തുകൊണ്ടുവന്ന ദേശാഭിമാനിക്കെതിരെയാണ്. ഈ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഡിപ്പാര്‍ട്മെന്റ് മൊബൈല്‍ ഫോണ്‍ കൊടുത്തിട്ടുള്ളതും അതിന്റെ ബില്‍ തുക സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നതും ഈ പണിക്കാണോ? ഈ ചോദ്യം പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റു സന്ദര്‍ഭങ്ങളില്‍ ഗിരിപ്രഭാഷണം നടത്താറുള്ള ഒരു മാധ്യമവും ചോദിക്കുന്നില്ല. മാധ്യമ- പൊലീസ് അവിശുദ്ധ ബന്ധത്തിന്റെ ക്ലാസിക് ദൃഷ്ടാന്തമാണിത്.

ദേശാഭിമാനിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുന്നത് തീര്‍ത്തും സത്യവിരുദ്ധമായ ഒരു തലത്തില്‍നിന്നുകൊണ്ടാണ്. ദേശാഭിമാനി അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കേസ്. അവര്‍ ഫോണില്‍ സംസാരിച്ച ഒരു വാക്കുപോലും ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചത് അവര്‍ വിളിച്ച ഫോണ്‍ നമ്പരുകളാണ്. ആ നമ്പരുകള്‍ പുറത്തുവരുമ്പോള്‍ പൊലീസ് വകുപ്പ് എന്തിനാണ് നടുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കരുതെന്ന സുപ്രീംകോടതിയുടെവരെ വിലക്ക് ലംഘിച്ച് നിരന്തരം മാധ്യമങ്ങളെ ബന്ധപ്പെട്ടത് എന്തിന് എന്ന് അവരോട് വിശദീകരണം തേടുകയല്ലേ ഡിജിപി ചെയ്യേണ്ടത്? പക്ഷേ, അതുചെയ്യാന്‍ പോലും കഴിയാത്തവിധം ഡിപ്പാര്‍ട്മെന്റിന്റെയാകെ കൈകെട്ടിയിരിക്കുന്നു ഈ ഭരണം.

ഇടുക്കിയില്‍ എം എം മണി ഒരു പ്രസംഗംചെയ്തു. അതിന്റെ ആദ്യഭാഗം മാധ്യമങ്ങള്‍ അപ്പാടെ തമസ്കരിച്ചു. എങ്കിലും, പൊലീസിന്റെ പക്കല്‍ ആ ആദ്യഭാഗവുമുണ്ട്. എന്തായിരുന്നു ആ ആദ്യഭാഗം? പീരുമേട്ടിലെ തോട്ടംതൊഴിലാളി സ്ത്രീകളെ എസ്റ്റേറ്റ് ഉടമകളും അവരുടെ ഏജന്റുമാരായ കോണ്‍ഗ്രസ് നേതാക്കളും രാത്രികാലങ്ങളില്‍ മാനഭംഗപ്പെടുത്താന്‍ ചെല്ലുമായിരുന്നതിന്റെയും അതിനെ എതിര്‍ത്ത ആങ്ങളമാരെയും ഭര്‍ത്താക്കന്മാരെയും ആ പ്രമാണിമാര്‍ കൊന്നൊടുക്കിയതിന്റെയും കഥയായിരുന്നു അത്. പീരുമേട്ടില്‍ തോട്ടം തൊഴിലാളികള്‍ സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനും തങ്ങളുടെ അവകാശം നേടലിനുംവേണ്ടി യൂണിയനുണ്ടാക്കിത്തുടങ്ങിയപ്പോള്‍ അതിനുമുന്‍നിന്നു പ്രവര്‍ത്തിച്ച തൊഴിലാളി നേതാക്കളെ ഒന്നൊന്നായി എസ്റ്റേറ്റ് മുതലാളിമാരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ ലിസ്റ്റായിരുന്നു അതില്‍. ആ കൊലപാതകങ്ങളുടെ ലിസ്റ്റിനെക്കുറിച്ച് അന്വേഷണമില്ല. അത് പുറത്തുവരാതെ നോക്കാന്‍ മാധ്യമങ്ങളുടെ ജാഗ്രതാപൂര്‍ണമായ തമസ്കരണം! ആ കൊലപാതകങ്ങളുടെ ലിസ്റ്റ് കാണുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തിനാണ് നടുങ്ങുന്നത്? മാധ്യമങ്ങള്‍ എന്തിനാണ് ആ ലിസ്റ്റ് മറയ്ക്കാന്‍ ഇത്ര താല്‍പ്പര്യം കാണിക്കുന്നത്? പൊലീസും വലതുപക്ഷ മാധ്യമങ്ങളും എങ്ങനെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നു നോക്കുക! മുസ്ലിംലീഗ് നേതാവ് പി കെ ബഷീറും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും നടത്തിയ ഭീഷണിപ്രസംഗങ്ങള്‍ പുറത്തുവന്നു. ആ ഭീഷണിപ്രസംഗങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. വലതുപക്ഷമാധ്യമങ്ങള്‍ക്കാകട്ടെ, അതില്‍ ഒരു പരാതിയുമില്ല. എം എം മണിയുടെ കാര്യമാകുമ്പോള്‍, അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ വ്യാപരിക്കുമ്പോഴും ""ഒളിവില്‍"" എന്ന് എഴുതി മണിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടാന്‍ ഇവര്‍ക്ക് മടിയുമില്ല. ഈ മുറവിളി എന്തേ പി കെ ബഷീറിന്റെയും കെ സുധാകരന്റെയും കാര്യത്തില്‍ കണ്ടില്ല?

കഴിഞ്ഞ ലോക്സഭാ തെഞ്ഞെടുപ്പുഘട്ടത്തില്‍ താന്‍ കണ്ണൂരില്‍ കൊണ്ടുവന്ന ക്വട്ടേഷന്‍സംഘത്തെ വിടുവിച്ചെടുക്കാന്‍ പകലന്തിയോളം കെ സുധാകരന്‍ പൊലീസ്സ്റ്റേഷനില്‍ ഉറഞ്ഞുതുള്ളി. ഇതില്‍ കാണാത്ത "നീതിപാലനത്തിലെ ഇടപെടല്‍" എസ്എഫ്ഐ കുട്ടികളെ സ്റ്റേഷനില്‍കൊണ്ടുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന എം വി ജയരാജന്റെ കേവലമായ അന്വേഷണത്തില്‍ ഇതേ മാധ്യമങ്ങള്‍ കണ്ടെത്തുന്നു. എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഈ ഇരട്ടത്താപ്പ്? പി കെ ബഷീര്‍ നടത്തിയ വധഭീഷണി പ്രസംഗത്തില്‍ കേസെടുക്കാന്‍വേണ്ട കാര്യങ്ങള്‍ കാണാത്ത പൊലീസ് ക്രൂരഭേദ്യങ്ങള്‍ നടത്തുന്ന പൊലീസുകാരെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് എളമരം കരീം പ്രസംഗിച്ചതായി കേള്‍ക്കുമ്പോള്‍ തുടര്‍കേസുകളുമായി എത്തുന്നു- പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസ്! ഇക്കണക്കിനുപോയാല്‍ "ഇക്കളി തീക്കളി സൂക്ഷിച്ചോ" എന്നു പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നാല്‍ പ്രകടനത്തെ അപ്പാടെ ഈ സര്‍ക്കാര്‍ തടവറയിലാക്കും. വിയോജനാഭിപ്രായങ്ങളെയാകെ ഈ വിധത്തില്‍ ഞെരിച്ചമര്‍ത്തുമ്പോഴും ജനാധിപത്യ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റു വേളകളില്‍ മഹാപ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഒരു എതിരഭിപ്രായവുമില്ല!

ജഡ്ജിയാകേണ്ടയാള്‍ക്കെതിരെ വ്യാജപേരില്‍ പരാതി അയച്ച ദല്ലാള്‍ നന്ദകുമാറിനെതിരായ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം പൂഴ്ത്തിവച്ച് ദല്ലാള്‍ നന്ദകുമാറിന് ഇടക്കാല സ്റ്റേനേടാന്‍ അവസരമുണ്ടാക്കിക്കൊടുത്ത ആഭ്യന്തരമന്ത്രിയാണ് പൊലീസിനെ ഭരിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ദല്ലാള്‍ കോടതിയില്‍ പോയപ്പോള്‍ എതിര്‍വാദത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതും ഫെബ്രുവരി 22ന്റെ സിബിഐ അന്വേഷണ വിജ്ഞാപനം നിരവധി മാസങ്ങള്‍ ആഭ്യന്തരമന്ത്രി കേന്ദ്രത്തിനയക്കാതെ പൂഴ്ത്തിവച്ചതും കൂട്ടിവായിക്കാന്‍ വിഷമമില്ല. നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആവര്‍ത്തിക്കുന്ന ആഭ്യന്തരമന്ത്രി നിയമത്തെ ഈ വിധത്തില്‍ തടസ്സപ്പെടുത്തിയത് ആര്‍ക്കുവേണ്ടി എന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതേയില്ല.

കെ സുധാകരനെതിരെ സിബിഐ കേസുണ്ടെന്നു പറഞ്ഞാണല്ലോ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കേസ് ഇല്ലാതാക്കാന്‍ കോടതിയെ സമീപിച്ചത്. എവിടെയാണ് ആ സിബിഐ കേസ്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയണം. ജഡ്ജിക്ക് കൈക്കൂലികൊടുത്തെന്ന് കെ സുധാകരന്‍ പ്രസംഗിച്ച കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്ന കള്ള നിലപാടിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ പൊലീസ്- വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാന്‍ കോടതിയെ സര്‍ക്കാര്‍ സമീപിച്ചു. കോടതിയെ കബളിപ്പിച്ച് കേസ് ഇല്ലായ്മചെയ്ത് സുധാകരനെ രക്ഷപ്പെടുത്തിയെടുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പ് ശ്രമിച്ചതെന്തിനെന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതേയില്ല.

ഇങ്ങനെ നോക്കിയാല്‍, കേരളത്തിലെ കേസുകളെയെല്ലാം തങ്ങള്‍ക്ക് രാഷ്ട്രീയമായി അനുകൂലമായത്, പ്രതികൂലമായത് എന്ന നിലയ്ക്ക് കേരളത്തിന്റെ ആഭ്യന്തരവകുപ്പ് വേര്‍തിരിക്കുന്നതാണ് ബോധ്യമാവുക. രാഷ്ട്രീയമായി പ്രതികൂലമാകുന്ന കേസുകളെല്ലാം നിയമവിരുദ്ധമായ വഴിക്കുപോലും പോയി ഇല്ലായ്മചെയ്യുക. മറുവശത്ത്, രാഷ്ട്രീയമായി ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാവുന്നതെന്ന് ലിസ്റ്റുചെയ്തിട്ടുള്ള കേസുകളിലെല്ലാം കൃത്രിമമായി തെളിവുകളുണ്ടാക്കിയെടുത്ത് വൈരനിര്യാതനം നടത്തുക. ഇതാണ് ആഭ്യന്തരവകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാപ്പുസാക്ഷികളെ ഉണ്ടാക്കി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ നോക്കുന്ന നെറികേടാണ് ഇവര്‍ ഏറ്റവുമൊടുവില്‍ പ്രകടിപ്പിക്കുന്നത്. ഇതിനൊക്കെ കുടപിടിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. കസ്റ്റഡിയില്‍പ്പെട്ട കാരായി രാജനെയും മറ്റും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിനെ വലതുപക്ഷ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. അന്യായമായി പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായാല്‍ ആ നേതാവിനെ കൈയൊഴിയുക എന്നതല്ല സിപിഐ എം രീതി. പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ചെയ്യാത്ത കുറ്റത്തിന് കാരായി രാജനും മറ്റും ജയിലിലടയ്ക്കപ്പെട്ടത്. ഇങ്ങനെ ജയിലിലായവരെ മാത്രമല്ല, വധശിക്ഷയ്ക്കു കാത്തുകഴിഞ്ഞവരെവരെ സന്ദര്‍ശിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട കയ്യൂര്‍ സഖാക്കളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി സന്ദര്‍ശിച്ച പി സി ജോഷിയുടെയും പി കൃഷ്ണപിള്ളയുടെയും പാരമ്പര്യമാണ് അത്. അത് ഉയര്‍ത്തിപ്പിടിക്കുക എന്നതുതന്നെയാണ് സിപിഐ എം നേതാവിന്റെ കര്‍ത്തവ്യം. അത് ആ നിലയ്ക്ക് കാണാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിയില്ല. കാരണം ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന കനത്ത ദൗത്യം ഏറ്റെടുക്കാന്‍ നടക്കുന്നവരാണല്ലോ അവര്‍! (അവസാനിക്കുന്നില്ല)

*
പ്രഭാവര്‍മ ദേശാഭിമാനി 17 ജൂലൈ 2012

രണ്ടാം ഭാഗം : ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പുകള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് അടിമുടി നീറിപ്പുകഞ്ഞുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമസ്ത പൊലീസ്- ഭരണസംവിധാനവും നിരന്തരം ഉപയോഗിച്ച് രണ്ടരമാസത്തോളം ഭഗീരഥപ്രയത്നം നടത്തിയിട്ടും ടി പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ട സിപിഐ എം ബന്ധം തെളിയിക്കാനാകാതെ ഉഴലുകയാണ്. വധത്തിനു പിന്നില്‍ സിപിഐ എം ആയിരുന്നെങ്കില്‍ എല്ലാ അധികാരസംവിധാനങ്ങളും കൈവശമുള്ള യുഡിഎഫ് സര്‍ക്കാരിന് അതെല്ലാം രണ്ടരദിവസംകൊണ്ട് തെളിയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അന്വേഷണം രണ്ടരമാസമാകുമ്പോഴും കൊലനടത്തിയവരില്‍ ഒരു സിപിഐ എംകാരനെങ്കിലും ഉണ്ടെന്ന് തെളിവോടെ സ്ഥിരീകരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.