Thursday, December 22, 2011

പാര്‍ടികോണ്‍ഗ്രസും മാധ്യമ കൗശലവും 1

പ്രത്യാശയും ഒപ്പം വൈഷമ്യവും നിറഞ്ഞ ഒരു രാഷ്ട്രീയ പരിതസ്ഥിതിയിലാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രിലില്‍ കോഴിക്കോട്ട് ചേരുന്നത്. ലോകം കാള്‍ മാര്‍ക്സിനെ തിരിച്ചുവിളിക്കുന്നു, അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ വാള്‍സ്ട്രീറ്റിലെ പ്രക്ഷോഭകൊടിക്കൂറയില്‍വരെ ചെ ഗുവേരയുടെ ചിത്രം ആലേഖനംചെയ്യുന്നു, അറബ് വസന്തം പടരുന്നു- ഇതെല്ലാം പുരോമനചിന്താഗതിക്കാരെ ആവേശംകൊള്ളിക്കുന്നതാണ്. വിപ്ലവകരമായ അന്തരീക്ഷത്തെ തട്ടിയെടുക്കാന്‍ വലതുപക്ഷവും വര്‍ഗീയതീവ്രവാദികളും സാമ്രാജ്യത്വചട്ടുകങ്ങളും കിണഞ്ഞ പരിശ്രമത്തിലാണ്. പശ്ചിമബംഗാളിലെ ഇടതുപക്ഷ തോല്‍വിക്കുപിന്നില്‍വരെ സാമ്രാജ്യത്വ നീരാളിക്കൈയുണ്ട്. ഇന്ത്യയില്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ദേശീയമായി ജനരോഷം വളരുകയാണ്. ഈ പരിതസ്ഥിതിയില്‍ കേരളരാഷ്ട്രീയവും ദേശീയരാഷ്ട്രീയവും ഇടതുപക്ഷത്തിന് അനുകൂലമായാണോ പ്രതിലോമകാരികള്‍ക്ക് ഗുണകരമായാണോ തിരിയാന്‍ പോകുന്നതെന്നത് ഗൗരവമായ വിഷയമാണ്. ഈ പശ്ചാത്തലത്തില്‍ സിപിഐ എം 20-ാം പാര്‍ടികോണ്‍ഗ്രസിനും അതിന് മുന്നോടിയായ സമ്മേളനങ്ങള്‍ക്കും അതിലെ തീരുമാനങ്ങള്‍ക്കും അതീവപ്രാധാന്യം നാട് നല്‍കുന്നുണ്ട്.

കേരളത്തില്‍ പാര്‍ടി സമ്മേളനം അതിന്റെ നാലാം ഘട്ടത്തിലെത്തി. ബ്രാഞ്ച്തലത്തില്‍നിന്ന് ജില്ലാതലത്തിലേക്ക്. ഓരോ പാര്‍ടി കോണ്‍ഗ്രസും, അത് രൂപം നല്‍കുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ആശയങ്ങളും പ്രവര്‍ത്തനപരിപാടിയും ഇന്ത്യയുടെ ഭാവിയുമായി ബന്ധപ്പെട്ടതാണ്. മൂന്നു സംസ്ഥാനങ്ങളിലെ വലിയ പാര്‍ടിയാണ് സിപിഐ എം. ദേശീയമായി ഇനിയും വളരേണ്ടതുണ്ടെങ്കിലും ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ എമ്മിന്റെ നിലപാട് പരമപ്രധാനമാണ്. കാരണം, ഇന്ത്യക്കാരുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പുരോഗതിയെയാണ് സമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത്. തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങള്‍ , ദേശീയ ഐക്യം, ജനാധിപത്യസംരക്ഷണം എന്നിവയില്‍ അധിഷ്ഠിതമാണ് പാര്‍ടി സമ്മേളനം. അതുകൊണ്ടുതന്നെ പാര്‍ടിസമ്മേളനത്തിന് പാര്‍ടി അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മാത്രമല്ല, എല്ലാ ഇടതുപക്ഷ മതേതരശക്തികള്‍ക്കും സവിശേഷ താല്‍പ്പര്യമുണ്ട്. തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും മാത്രമല്ല, എതിരാളികള്‍ക്കും താല്‍പ്പര്യം ജനിപ്പിക്കുന്നതാണ് സിപിഐ എമ്മിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ . ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയുടെ സമ്മേളനത്തിന് മാധ്യമങ്ങള്‍ ചെറുതല്ലാത്ത പ്രാധാന്യം നല്‍കുന്നത്. ഇതില്‍ മാധ്യമങ്ങളുടെ വ്യാപാരതാല്‍പ്പര്യവും റേറ്റിങ് ലാക്കുമുണ്ട്. ഇതിനൊക്കെ അപ്പുറം ഒളിഞ്ഞിരിക്കുന്ന വലിയ രാഷ്ട്രീയവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബലമാക്കുക എന്നതാണ് ആ രാഷ്ട്രീയം. അവരുടെ രാഷ്ട്രീയ ഇച്ഛ ഈ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും സല്‍കീര്‍ത്തിയും തകര്‍ക്കുകയെന്നതാണ്. ആഗസ്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയപ്പോള്‍മുതല്‍ സങ്കല്‍പ്പലോകത്തില്‍നിന്ന് മാധ്യമയുദ്ധം തുടങ്ങിയത് അതിന്റെ ഭാഗമായാണ്. പാര്‍ടിയെയും പ്രത്യയശാസ്ത്രത്തെയും നേതൃത്വത്തെയും ഇടതുപക്ഷവിരുദ്ധ, വലതുപക്ഷ ആശയതലത്തില്‍നിന്നും ഇടതുപക്ഷ മുഖംമൂടിയണിഞ്ഞും ആക്രമിക്കാന്‍ മാധ്യമങ്ങളും നിഷ്പക്ഷ ബുദ്ധിജീവികളും ഉത്സാഹം കാട്ടുകയാണ്. ജില്ലാസമ്മേളനം ആരംഭിച്ചതോടെ ഇതിന്റെ ശക്തി കൂട്ടി.

പാര്‍ടി സമ്മേളനങ്ങള്‍ക്ക് വാര്‍ത്തകളില്‍ ഇടം നല്‍കുന്നുവെങ്കിലും സമ്മേളനത്തിന്റെ അന്തഃസത്തയെ ഉള്‍ക്കൊള്ളാന്‍ സാമ്രാജ്യത്വപക്ഷ മാധ്യമങ്ങള്‍ക്കും അവരുടെ കേരള പതിപ്പുകള്‍ക്കും ഇടതുപക്ഷവിരുദ്ധ ജിഹ്വകള്‍ക്കും പൊതുവില്‍ കഴിയുന്നില്ല. പാര്‍ടി സമ്മേളനം എന്നാല്‍ സെക്രട്ടറി, കമ്മിറ്റി തെരഞ്ഞടുപ്പുകളാണെന്ന ധാരണ പരത്താനാണ് ശ്രമം. സംഘടനാതെരഞ്ഞെടുപ്പെന്നത് സമ്മേളനങ്ങളുടെ ഒരു അജന്‍ഡ മാത്രമാണ്. ഔദ്യോഗിക ഗ്രൂപ്പ്, വിമത ഗ്രൂപ്പ് എന്നെല്ലാമുള്ള കള്ളിയുണ്ടാക്കി, ഏത് ചേരി മുന്‍കൈ നേടി, ആര് സെക്രട്ടറിയായി തുടങ്ങിയ കഴമ്പില്ലാത്ത കണ്ടെത്തലുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമാണ് മാധ്യമക്കണ്ണ് തുറക്കുന്നത്. സംസ്ഥാനത്തെ സിപിഐ എമ്മിന് കോട്ടയം സമ്മേളനം തെരഞ്ഞെടുത്ത ഒറ്റ നേതൃത്വമാണുള്ളത്. അത് പിണറായി വിജയന്‍ സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണന്‍ , വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളടങ്ങുന്ന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയുമാണ്. ഇതില്‍ ഔദ്യോഗികപക്ഷവും വിമതപക്ഷവുമില്ല. കൂട്ടായ ഈ നേതൃത്വം പാര്‍ടിയുടെ വിമര്‍ശ-സ്വയംവിമര്‍ശങ്ങള്‍ക്ക് അതീതമായതല്ല. തൊഴിലാളിവര്‍ഗപാര്‍ടിയില്‍ സ്വതന്ത്രവും നിര്‍ഭയവുമായ വിമര്‍ശത്തിന് അവസരമുണ്ട്. കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഒഴിവാക്കലും ഉള്‍പ്പെടുത്തലും ആവശ്യമെങ്കില്‍ നടക്കും. പക്ഷേ, നേതൃത്വത്തെ അംഗീകരിക്കാത്ത ഒരു വിമതനേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന വലതുപക്ഷമാധ്യമങ്ങളുടെ മോഹപ്പരിപ്പ് തൊഴിലാളിവര്‍ഗ- ബഹുജനവിപ്ലവ പാര്‍ടിയില്‍ വേവില്ല. തങ്ങളുടെ കെണിയില്‍ വീഴാന്‍ സംസ്ഥാനത്ത് ആളെ കിട്ടാത്ത ഗതികേടിലാണിപ്പോള്‍ ഇവര്‍ . എന്നിട്ടും പിണറായി-വി എസ് പക്ഷങ്ങള്‍ തമ്മിലുള്ള ദ്വന്ദയുദ്ധമെന്ന സങ്കല്‍പ്പ കഥാരചന തുടരുകയാണ്. ഇതിനുവേണ്ടി ഏതെങ്കിലും തലങ്ങളിലെ സമ്മേളനങ്ങളില്‍ വോട്ടെടുപ്പ് ഉണ്ടായാല്‍ അതിന്റെ മറപറ്റി ചേരികളെപ്പറ്റിയുള്ള കഥാരചന തുടരുകയാണ്.

27,000 ബ്രാഞ്ചിലും 1700 ലോക്കലിലും 200 ഏരിയയിലും ഇതിനകം നല്ല വിപ്ലവ ഉള്ളടക്കത്തോടെയും പ്രത്യയശാസ്ത്ര കരുത്തോടെയും സമ്മേളനം വിജയകരമായി പൂര്‍ത്തിയാക്കി. ജില്ലാസമ്മേളനവും ആരംഭിച്ചു. ഇതിനകം നടന്ന സമ്മേളനങ്ങളില്‍ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാനസമ്മേളന പ്രതിനിധികളെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. എന്നാല്‍ , ചിലയിടങ്ങളില്‍ വോട്ടെടുപ്പുമുണ്ടായി. സംഘടനാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് വിലക്കിയിട്ടുള്ള പാര്‍ടിയല്ല സിപിഐ എം. എന്നാല്‍ , വോട്ടെടുപ്പിനു പിന്നില്‍ വിഭാഗീയത പാടില്ലെന്ന വ്യക്തമായ, വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുണ്ട്. സിപിഐ എമ്മില്‍ ഉള്‍പ്പാര്‍ടി ജനാധിപത്യം ഉയര്‍ന്ന തരത്തില്‍ നിലനില്‍ക്കുമ്പോള്‍ വലിയ ജനാധിപത്യപ്പാര്‍ടിയായ കോണ്‍ഗ്രസിന്റെ സ്ഥിതിയെന്താണ്? കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടിലധികമായി. മൂന്നുവര്‍ഷംമുമ്പ് സംഘടനാതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പക്ഷേ, വാര്‍ഡുതല മത്സരം വന്നപ്പോള്‍തന്നെ ഒരു പ്രവര്‍ത്തകനെ എതിര്‍പക്ഷക്കാര്‍ ചവിട്ടിക്കൊന്നു. തര്‍ക്കം മാനംമുട്ടെ വളര്‍ന്നു. ഓരോ കോണ്‍ഗ്രസ് സമ്മേളനങ്ങളോട് അനുബന്ധമായി അത്യാഹിതവിഭാഗവും മോര്‍ച്ചറിയും തുറക്കേണ്ടിവരും എന്ന അവസ്ഥ ഒഴിവാക്കാന്‍ സംഘടനാതെരഞ്ഞെടുപ്പുതന്നെ വേണ്ടെന്നുവച്ചു. പകരം നോമിനേഷനേ ശരണം എന്ന് പ്രഖ്യാപിച്ചു. പക്ഷേ, നോമിനേഷന്‍ കമ്മിറ്റികളെ വയ്ക്കാന്‍പോലും രണ്ടുവര്‍ഷമായിട്ടും കഴിഞ്ഞില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഡിസിസി ഭാരവാഹികളുടെ നാമനിര്‍ദേശംപോലും നീട്ടുകയാണ്. അവസാനം മുല്ലപ്പെരിയാറിന്റെ പേരാണ് പറഞ്ഞിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ വെള്ളവും കോണ്‍ഗ്രസ് ഭാരവാഹികളുടെ നിയമനവും തമ്മില്‍ എന്തു ബന്ധമാണെന്നാണ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ചോദിക്കുന്നത്. ഇത്തരം ദുരവസ്ഥ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കില്ല. സിപിഐ എം തൊഴിലാളിവര്‍ഗ-ബഹുജന വിപ്ലവ പാര്‍ടിയാണ്. ഉള്‍പ്പാര്‍ടി ജനാധിപത്യമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുമുണ്ട്. ജനാധിപത്യത്തില്‍ വിശ്വാസവും അവബോധവും ഉള്ളത് കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റ് പാര്‍ടിക്കോ എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായ സമ്മേളനങ്ങള്‍ വഴിയൊരുക്കുന്നു. 1964ല്‍ പാര്‍ടി രൂപീകൃതമായതിനുശേഷം മൂന്നോ നാലോ വര്‍ഷമാകുമ്പോള്‍ പാര്‍ടികോണ്‍ഗ്രസ് മുടങ്ങാതെ നടക്കുന്നു. ഇതിന് അപവാദമായത് അടിയന്തരാവസ്ഥക്കാലം മാത്രമാണ്. ഏഴാം പാര്‍ടി കോണ്‍ഗ്രസ് 1964ല്‍ . തുടര്‍ന്ന് 1968-72 വര്‍ഷങ്ങളില്‍ . പിന്നീട് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാരണം മുടക്കം. തുടര്‍ന്ന് 1978, 1982, 1985, 1988, 1992, 1995, 1998, 2002, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ പാര്‍ടികോണ്‍ഗ്രസ് നടന്നു. നേരത്തെ സൂചിപ്പിച്ചപോലെ സംഘടനാ തെരഞ്ഞെടുപ്പെന്ന ഏക അജന്‍ഡയിലല്ല പാര്‍ടികോണ്‍ഗ്രസും അതിനു മുന്നോടിയായുള്ള സമ്മേളനങ്ങളും ചേരുന്നത്. ആഭ്യന്തരസംഘടനാ സംവിധാനവും പ്രത്യയശാസ്ത്ര രാഷ്ട്രീയ ഐക്യവും രാജ്യവിമോചനത്തിനുള്ള മൂര്‍ത്തമായ അടവും ഉള്‍പ്പാര്‍ടി ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുക എന്നതാണ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രീതി. ഈ ശൈലി കോണ്‍ഗ്രസ് അടക്കം ഒരു ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടിക്കുമില്ല. ഡല്‍ഹിയിലോ കേരളത്തിലോ ഉള്ള നേതാക്കളുടെ ഒരു ക്ലിക്കാണ് കോണ്‍ഗ്രസിന്റെ എല്ലാ നയതീരുമാനങ്ങളുമെടുക്കുന്നത്. ഒരു പാര്‍ടികോണ്‍ഗ്രസിനുശേഷം അടുത്ത പാര്‍ടികോണ്‍ഗ്രസ് വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനവും പ്രക്ഷോഭസമരങ്ങളും അതിന്റെ തീക്ഷ്ണതയും രാജ്യത്തെയും സംസ്ഥാനത്തെയും മുന്നോട്ടുനയിക്കുന്നതിനുള്ള അടവുകള്‍ പ്രായോഗികമാക്കുന്നതിലെ അനുഭവവും പരിശോധിക്കുന്നതാണ് സിപിഐ എം സമ്മേളനങ്ങള്‍ .

തെറ്റുകള്‍ സംഭവിച്ചത് കണ്ടെത്തുകയും ആവര്‍ത്തിക്കാതിരിക്കാന്‍ തിരുത്തലുകള്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഉള്‍പ്പാര്‍ടി വിമര്‍ശ-സ്വയംവിമര്‍ശങ്ങള്‍ . അതിനുള്ള ഉയര്‍ന്ന വേദിയാണ് പാര്‍ടി സമ്മേളനങ്ങള്‍ . ഇത് മനസിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാത്തതുകൊണ്ടോ അല്ലെങ്കില്‍ ബോധപൂര്‍വം മറന്നതുകൊണ്ടോ ആണ് ജില്ലാസമ്മേളന ഉദ്ഘാടന പ്രസംഗങ്ങളെപ്പോലും വിവാദമാക്കാന്‍ നോക്കുന്നത്. തിരുവനന്തപുരം സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഭരണനേട്ടം ജനങ്ങളില്‍ എത്തിക്കുന്നതിലുണ്ടായ വീഴ്ചയാണോയെന്ന് പരിശോധിക്കണമെന്ന് പറഞ്ഞതില്‍ മറഞ്ഞിരിക്കുന്ന അജന്‍ഡയുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ വിലയിരുത്തിയത്. അതുപോലെ സിപിഐ എം അമ്പത് ശതമാനത്തിനുമേല്‍ പിന്തുണയുള്ള പാര്‍ടിയാകണമെന്ന് കോഴിക്കോട് ജില്ലാസമ്മേളനത്തില്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനെപ്പോലും വിവാദമാക്കി. ഇങ്ങനെ വ്യാഖ്യാനിച്ചും ഇല്ലാത്ത അര്‍ഥം കല്‍പ്പിച്ചും മുദ്രണ മാധ്യമങ്ങള്‍ക്ക് പുറമെ നിശാകാലചര്‍ച്ചയിലൂടെ ദൃശ്യമാധ്യമങ്ങളും വ്യാജസംവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നോക്കുകയാണ്. പാര്‍ടി സമ്മേളനത്തിന് പുതിയ അജന്‍ഡ സൃഷ്ടിക്കാനുള്ള മാധ്യമ ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. എന്നാല്‍ ,ഇതു പാഴ്വേലമാത്രമാണ്. (തുടരും)

*
ആര്‍ എസ് ബാബു ദേശാഭിമാനി 22 ഡിസംബര്‍ 2011

Part 2

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രത്യാശയും ഒപ്പം വൈഷമ്യവും നിറഞ്ഞ ഒരു രാഷ്ട്രീയ പരിതസ്ഥിതിയിലാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രിലില്‍ കോഴിക്കോട്ട് ചേരുന്നത്. ലോകം കാള്‍ മാര്‍ക്സിനെ തിരിച്ചുവിളിക്കുന്നു, അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ വാള്‍സ്ട്രീറ്റിലെ പ്രക്ഷോഭകൊടിക്കൂറയില്‍വരെ ചെ ഗുവേരയുടെ ചിത്രം ആലേഖനംചെയ്യുന്നു, അറബ് വസന്തം പടരുന്നു- ഇതെല്ലാം പുരോമനചിന്താഗതിക്കാരെ ആവേശംകൊള്ളിക്കുന്നതാണ്. വിപ്ലവകരമായ അന്തരീക്ഷത്തെ തട്ടിയെടുക്കാന്‍ വലതുപക്ഷവും വര്‍ഗീയതീവ്രവാദികളും സാമ്രാജ്യത്വചട്ടുകങ്ങളും കിണഞ്ഞ പരിശ്രമത്തിലാണ്. പശ്ചിമബംഗാളിലെ ഇടതുപക്ഷ തോല്‍വിക്കുപിന്നില്‍വരെ സാമ്രാജ്യത്വ നീരാളിക്കൈയുണ്ട്. ഇന്ത്യയില്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ദേശീയമായി ജനരോഷം വളരുകയാണ്. ഈ പരിതസ്ഥിതിയില്‍ കേരളരാഷ്ട്രീയവും ദേശീയരാഷ്ട്രീയവും ഇടതുപക്ഷത്തിന് അനുകൂലമായാണോ പ്രതിലോമകാരികള്‍ക്ക് ഗുണകരമായാണോ തിരിയാന്‍ പോകുന്നതെന്നത് ഗൗരവമായ വിഷയമാണ്. ഈ പശ്ചാത്തലത്തില്‍ സിപിഐ എം 20-ാം പാര്‍ടികോണ്‍ഗ്രസിനും അതിന് മുന്നോടിയായ സമ്മേളനങ്ങള്‍ക്കും അതിലെ തീരുമാനങ്ങള്‍ക്കും അതീവപ്രാധാന്യം നാട് നല്‍കുന്നുണ്ട്.