Tuesday, December 20, 2011

കൊറിയയുടെ പ്രിയ നേതാവ്

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയാണ് കിം ജോങ് ഇല്‍ അചഞ്ചലനായി നിലകൊണ്ടത്. കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയും കൊറിയന്‍ ജനാധിപത്യ ജനകീയ റിപ്പബ്ലിക്കിന്റെ ദേശീയ സുരക്ഷാ കമീഷന്‍ ചെയര്‍മാനും കൊറിയന്‍ ജനകീയ വിമോചനമുന്നണിയുടെ പരമോന്നത നേതാവുമായിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. 1994ല്‍ പിതാവ് കിം ഇല്‍ സുങ്ങിന്റെ മരണത്തെ തുടര്‍ന്നാണ് കിം ജോങ് ഇല്‍ നേതൃത്വം ഏറ്റെടുത്തത്. കിം ഇല്‍ സുങ്ങിന്റെ നേതൃത്വത്തിലാണ് കൊറിയന്‍ ജനത ജാപ്പനീസ് സാമ്രാജ്യത്വത്തെ പൊരുതിത്തോല്‍പ്പിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും സഖ്യശക്തികള്‍ക്കും കൊറിയന്‍ ചെറുത്തുനില്‍പ്പിനു മുന്നില്‍ വെടിനിര്‍ത്തേണ്ടി വന്നു. പക്ഷേ, ഇന്നും കൊറിയ വിഭജിക്കപ്പെട്ടു തന്നെ തുടരുന്നു. ഏകീകരണത്തിന് തടസ്സമായി 30,000 അമേരിക്കന്‍ പട്ടാളക്കാര്‍ തെക്കന്‍ കൊറിയയില്‍ നിലകൊള്ളുന്നു. സ്വയംപര്യാപ്തതയുടെയും രാഷ്ട്ര പുനരേകീകരണത്തിന്റെയും തത്വങ്ങളാണ് കിം ഇല്‍ സുങ് ഉയര്‍ത്തിപ്പിടിച്ചത്.

1994ല്‍ അധികാരമേറ്റതു മുതല്‍ കിം ജോങ് ഇല്‍ തുടരുന്നതും അതേ നയങ്ങളാണ്. അതോടൊപ്പം രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് അദ്ദേഹം അതീവ പ്രാധാന്യം നല്‍കി. അതൊരു അനിവാര്യതയായിരുന്നു. കൊറിയന്‍ ജനതയ്ക്ക് തങ്ങളെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കവര്‍ന്നെടുക്കപ്പെടുന്നതിനെതിരെയുള്ള പോരാട്ടമാണത്. അമേരിക്കന്‍ സാമ്രാജ്യത്വവും സഖ്യശക്തികളും ഉയര്‍ത്തുന്ന നിരന്തരമായ ആക്രമണങ്ങളെ ചെറുക്കാന്‍ കൊറിയയുടെ സൈന്യം സുശക്തമാകേണ്ടിയിരുന്നു. ചെറുത്തുനില്‍പ്പിന്റെ ഈ സമീപനമാണ് കഴിഞ്ഞ 65 വര്‍ഷമായി വടക്കന്‍ കൊറിയക്ക് സുസ്ഥിര ഭരണം സമ്മാനിച്ചത്. കിം ജോങ് ഇല്‍ പ്രതിഭാധനനാണ്. ചലച്ചിത്രം ഉള്‍പ്പെടെ വ്യത്യസ്ത മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തന്റെ പിതാവിനെപ്പോലെ തന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി. അഴിമതിയില്‍ മുങ്ങിയതും പട്ടാളത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞതുമായ നിരവധി പരാജിത സര്‍ക്കാരുകളാണ് ഈ ഘട്ടത്തില്‍ തെക്കന്‍ കൊറിയയിലുണ്ടായത്. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് തെക്കന്‍ കൊറിയ സന്ദര്‍ശിച്ചപ്പോള്‍ നാവടക്കാനും വടക്കന്‍ കൊറിയക്കെതിരെ പിറുപിറുക്കാതിരിക്കാനുംഉപദേശിച്ചത്. ഇപ്പോഴും ഐക്യത്തിനുവേണ്ടിയുള്ള വികാരം തെക്കന്‍ കൊറിയയില്‍ ശക്തമാണ്. ലീ മ്യുങ് ബാക്ക് നയിക്കുന്ന വലതുപക്ഷ സര്‍ക്കാരാണ് തെക്കന്‍ കൊറിയയില്‍ . ഈയിടെ നടന്ന സോള്‍ നഗരത്തിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ആ സര്‍ക്കാരിനെ എതിര്‍ക്കുകയും കൊറിയന്‍ ഏകീകരണത്തെ തുണയ്ക്കുകയും ചെയ്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.

കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടി നയിക്കുന്ന സര്‍ക്കാര്‍ പ്രകടമായിത്തന്നെ ശക്തമായ ജനപിന്തുണയുള്ളതാണ്. കിം ഇല്‍ സുങ്ങും കിം ജോങ് ഇല്ലും നേതൃത്വം നല്‍കിയ ഗവണ്‍മെന്റുകള്‍ രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനുമായി ആകുന്നതെല്ലാം ചെയ്തു. കിം ജോങ് ഇല്‍ തൊഴിലാളികളും കര്‍ഷകരും സാധാരണ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി. അദ്ദേഹം സ്ഥിരമായി ഫാക്ടറികളും കൂട്ടുകൃഷിയിടങ്ങളും സൈനിക ബാരക്കുകളും സന്ദര്‍ശിച്ചു. ജനങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും എതിരായ സമരത്തില്‍ ഊര്‍ജസ്വലരായി നിലനിര്‍ത്താന്‍ ആവേശം പകര്‍ന്നുനല്‍കി. വിവിധതലത്തിലുള്ള ആക്രമണങ്ങളാണ് സാമ്രാജ്യത്വത്തില്‍ നിന്നുണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയുടെ കപ്പല്‍ അപകടത്തില്‍പ്പെട്ട് 46 നാവികര്‍ മരിച്ച സംഭവത്തെ വടക്കന്‍ കൊറിയയുടെ ടോര്‍പിഡോ ആക്രമണമായി പ്രചരിപ്പിച്ചു. എന്നാല്‍ , അന്വേഷണത്തില്‍ കപ്പല്‍ തകര്‍ന്നത് പാറക്കെട്ടില്‍ ഇടിച്ചാണെന്നു വ്യക്തമായി. കിം ജോങ് ഇല്‍ മരിച്ചത് ജനങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയിലാണ്. ഈ മരണംതന്നെ അദ്ദേഹത്തിന്റെ ജനകീയത വര്‍ധിപ്പിക്കുന്നു. ഒപ്പം രാഷ്ട്രത്തിന്റെയും പാര്‍ടിയുടെയും ഐക്യത്തിനു കൂടുതല്‍ കരുത്തുപകരുന്നു- തീവ്രമായ ദുഃഖത്തിനിടയിലും. ഈ മേഖലയില്‍ വീണ്ടുമൊരു സാമ്രാജ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തലാണ് ഇന്നത്തെ ലോകത്തിന്റെ കര്‍ത്തവ്യം.

ഏഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ ഇടപെടലുകള്‍ ഇപ്പോള്‍ത്തന്നെ രക്തകലുഷിതമാണ്. പുതിയൊരു യുദ്ധമുഖം തുറന്നുകൂടാ. തീര്‍ച്ചയായും അത്തരമൊരു ഉറപ്പുവരുത്തല്‍ അനായാസമല്ല. പതിനേഴ് വര്‍ഷമാണ് കിം ജോങ് ഇല്‍ കൊറിയയെ നയിച്ചത്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. കൊറിയന്‍ ജനകീയസേന കരുത്തുറ്റതാണ്. കൊറിയ ആണവശക്തിയായി മാറിയിരിക്കുന്നു. സ്വയം വാര്‍ത്താവിനിമയ ഉപഗ്രഹം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. കൃഷിയോഗ്യമല്ലാതിരുന്ന ഭൂമിയിലേക്ക് ജലസേചനം നടത്തി ഹരിതാഭമാക്കിയിരിക്കുന്നു. ആ പ്രതിരോധത്തിന്റെ കരുത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ അമേരിക്കയ്ക്ക് നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടി വന്നിരിക്കുന്നു. കിം ജോങ് ഇല്ലിന്റെ ഈ വിജയങ്ങള്‍ക്കു പുറമെ തെക്കന്‍ കൊറിയയിലെ അമേരിക്കന്‍ സേനാസാന്നിധ്യത്തിനെതിരായ വികാരം ശക്തമാണ്. സോള്‍ മേയര്‍ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷവിജയം മറ്റൊരു സൂചനയാണ്. മൗണ്ട് പെക്ക്ഡുവില്‍ കൊറിയന്‍ വിപ്ലവത്തിന്റെ ഹൃദയംതൊട്ടാണ് കിം ജോങ് ഇല്‍ ജനിച്ചത്. ആ വിപ്ലവത്തെ എന്നെന്നും കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനവുമായാണ് അദ്ദേഹത്തിന്റെ അന്ത്യം. വടക്കന്‍ കൊറിയയിലെ ജനങ്ങള്‍ ദുഃഖാര്‍ത്തരാണ്. ഈ ഘട്ടത്തില്‍ സ്വാശ്രയത്വവും രാഷ്ട്രപരമാധികാരവും ആക്രമണകാരികളെ ചെറുത്ത് സ്വയംരക്ഷിക്കാനുള്ള അവകാശവും വിലമതിക്കുന്ന ലോകജനതയുടെ ഐക്യദാര്‍ഢ്യം ആ ജനത അര്‍ഹിക്കുന്നു. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം അത് സവിശേഷമായ കടമതന്നെയാണ്. സോഷ്യലിസ്റ്റ് ചേരിയിലെ മിക്ക പാര്‍ടികളും അംഗീകരിക്കാതിരുന്നപ്പോള്‍ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയാണ് സിപിഐ എമ്മിനെ അംഗീകരിച്ചത്. അന്നുമുതല്‍ കൊറിയന്‍ പാര്‍ടിയുമായി സിപിഐ എം സുദൃഢമായ ബന്ധം പുലര്‍ത്തുന്നു. ബാഹ്യ ഇടപെടലുകളില്ലാതെ സ്വന്തം രാഷ്ട്രത്തിന്റെ വികസനവഴി രൂപീകരിക്കാന്‍ കൊറിയക്ക് അവകാശമുണ്ട്.

*
സുനീത് ചോപ്ര ദേശാഭിമാനി 20 ഡിസംബര്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയാണ് കിം ജോങ് ഇല്‍ അചഞ്ചലനായി നിലകൊണ്ടത്. കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയും കൊറിയന്‍ ജനാധിപത്യ ജനകീയ റിപ്പബ്ലിക്കിന്റെ ദേശീയ സുരക്ഷാ കമീഷന്‍ ചെയര്‍മാനും കൊറിയന്‍ ജനകീയ വിമോചനമുന്നണിയുടെ പരമോന്നത നേതാവുമായിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. 1994ല്‍ പിതാവ് കിം ഇല്‍ സുങ്ങിന്റെ മരണത്തെ തുടര്‍ന്നാണ് കിം ജോങ് ഇല്‍ നേതൃത്വം ഏറ്റെടുത്തത്. കിം ഇല്‍ സുങ്ങിന്റെ നേതൃത്വത്തിലാണ് കൊറിയന്‍ ജനത ജാപ്പനീസ് സാമ്രാജ്യത്വത്തെ പൊരുതിത്തോല്‍പ്പിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും സഖ്യശക്തികള്‍ക്കും കൊറിയന്‍ ചെറുത്തുനില്‍പ്പിനു മുന്നില്‍ വെടിനിര്‍ത്തേണ്ടി വന്നു. പക്ഷേ, ഇന്നും കൊറിയ വിഭജിക്കപ്പെട്ടു തന്നെ തുടരുന്നു. ഏകീകരണത്തിന് തടസ്സമായി 30,000 അമേരിക്കന്‍ പട്ടാളക്കാര്‍ തെക്കന്‍ കൊറിയയില്‍ നിലകൊള്ളുന്നു. സ്വയംപര്യാപ്തതയുടെയും രാഷ്ട്ര പുനരേകീകരണത്തിന്റെയും തത്വങ്ങളാണ് കിം ഇല്‍ സുങ് ഉയര്‍ത്തിപ്പിടിച്ചത്.

Vishwajith / വിശ്വജിത്ത് said...

എന്ത് കൊണ്ട് തെക്കന്‍ കൊറിയ സാമ്പത്തികമായി മുന്നിലും വടക്കന്‍ കൊറിയ പിന്നിലും എന്ന് ലളിതമായി പറഞ്ഞു തരാമോ?

Vishwajith / വിശ്വജിത്ത് said...

http://en.wikipedia.org/wiki/Human_rights_in_North_Korea - വിക്കിപീഡിയ യില്‍ ഉള്ള ഈ ലേഖനത്തെ കുറിച്ച് എന്താണ് അഭിപ്രായം. വിക്കിപീഡിയ എന്തായാലും ജനങ്ങലാളി എഴുതപ്പെടുന ലേഖനം അല്ലെ. അത് പക്ഷപാതപരം എന്ന് പറയാന്‍ പറ്റില്ലല്ലോ.