
കീരിപ്പട്ടി, പാപ്പാപട്ടി, നാട്ടാര്‍മംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്റുസ്ഥാനം സംവരണം ചെയ്തപ്പോള്‍ ഒന്നരപ്പതിറ്റാണ്ടോളം തെരഞ്ഞെടുപ്പിനുപോലും സവര്‍ണരായ തേവര്‍മാര്‍ അനുവദിച്ചില്ല. പത്രിക നല്‍കിയ നാലുപേര്‍ ആദ്യകാലത്ത് കൊല്ലപ്പെട്ടു. പിന്നീട് തേവര്‍മാര്‍ രീതി മാറ്റി. ആശ്രിതരായ കര്‍ഷകത്തൊഴിലാളികളില്‍ ഒരാളെ നിര്‍ത്താന്‍ തുടങ്ങി. ഫലപ്രഖ്യാപനം കഴിഞ്ഞ് അവര്‍ സ്ഥാനം രാജിവയ്ക്കും. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയായതിനാല്‍ മറ്റൊരംഗത്തിനുപകരം പ്രസിഡന്റാകാന്‍ കഴിയില്ല. ഈ അവസരം ഉപയോഗിച്ച് സവര്‍ണര്‍ ഭരണം കൈയിലൊതുക്കി.
614 സവര്‍ണ തേവര്‍ കുടുംബങ്ങളും 130 ദളിത് കുടുംബങ്ങളുമാണ് കീരിപ്പട്ടിയിലുള്ളത്. സവര്‍ണര്‍ ഒരുവര്‍ഷം മൂന്നര പവന്‍ സ്വര്‍ണാഭരണം മൊക്കകാളൈക്ക് നല്‍കും. സര്‍ക്കാര്‍ ഫണ്ട് മുഴുവന്‍ സവര്‍ണപ്രമാണിമാര്‍ക്ക് നല്‍കണം. അതിനുള്ള ചെക്കും രേഖയും ഒപ്പിടുക മാത്രമാണ് പ്രസിഡന്റിന്റെ ചട്ടപ്പടി ജോലി. എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ ഈ അനീതിയെ ചോദ്യംചെയ്യുന്നില്ല. എതിര്‍ക്കുന്നവരെ സവര്‍ണര്‍ വച്ചിരിക്കില്ല. ഈ അനീതിയെ ചോദ്യംചെയ്ത് അഞ്ചുവര്‍ഷത്തോളം പാല്‍സ്വാമി എന്ന ചുണക്കുട്ടി കീരിപ്പട്ടിയില്‍ പ്രസിഡന്റായിരുന്നു. സിപിഐ എം പോരാളിയാണ് പാല്‍സ്വാമി.
2006ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് പാല്‍സ്വാമി ജയിച്ചത് സവര്‍ണര്‍ക്ക് തിരിച്ചടിയായി. പല തവണ കൊല്ലാന്‍ ശ്രമിച്ചു. പൊലീസ് സംരക്ഷണയിലും കമ്യൂണിസ്റ്റ് വളണ്ടിയര്‍മാരുടെ ബലത്തിലുമാണ് അഞ്ചുവര്‍ഷം ഭരിച്ചത്. വികസനപ്രവര്‍ത്തനങ്ങളെ ആവോളം തടസ്സപ്പെടുത്തി അവര്‍ പ്രതികാരം തീര്‍ത്തു. അക്കാലത്ത് പണിത ബസ് സ്റ്റാന്‍ഡും സമൂഹ്യ ശൗചാലയവുമെല്ലാം വെള്ളവും വൈദ്യുതിയും നല്‍കാതെ ഇല്ലാതാക്കി. കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ മൊക്കകാളൈയെ നിര്‍ത്തി പാല്‍സ്വാമിയെ സവര്‍ണര്‍ പരാജയപ്പെടുത്തി. അന്ന് നല്ല വസ്ത്രം നല്‍കി മൊക്കൊകാളൈയെ വീടുകള്‍ കയറിയിറങ്ങാന്‍ വിട്ടു. പക്ഷേ, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മൊക്കാകാളൈ വീണ്ടും സവര്‍ണരുടെ അടിമയാക്കി. വയലില്‍ ജോലിചെയ്യുന്ന വയലിലെത്തി പഞ്ചായത്ത് പ്രസിഡന്റിനെ കാണാന്‍ ഞങ്ങളൊരു ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു "ഫോട്ടോഗ്രാഫറെയും പത്രക്കാരനെയും തേവരുടെ ആളുകള്‍ ചുടും. മൊക്കൊകാളൈയും ഉപദ്രവിക്കും. നിങ്ങള്‍ അങ്ങോട്ട് പോകേണ്ട." പിന്നീട് കാലിലൊരു വാറുപൊട്ടിയ പാദരക്ഷപോലുമില്ലാത്ത ഗ്രാമത്തലൈവറെ കാണുന്നത് ഒരു ബസ് താവളത്തില്‍ അവിചാരിതമായി എത്തിയപ്പോഴാണ്.
ഇതൊന്നും കീരിപ്പട്ടിയിലെ മാത്രം വിശേഷങ്ങളല്ല. "വിവാഹിതയായി 45 വര്‍ഷം മുമ്പ് ഈ നാട്ടിലെത്തിയതുമുതല്‍ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. ഉറക്കം നഷ്ടപ്പെട്ട നാളുകള്‍ . ഭയന്ന് ജീവിക്കേണ്ട ഗതികേട്. ജാതിസംഘര്‍ഷം ഏതു നിമിഷവും ഉണ്ടാകാം." മധുര ജില്ലയിലെതന്നെ ഉത്തപുരം ഗ്രാമത്തില്‍ പൊന്നയ്യന്റെ ഭാര്യ അറുപതുകാരി വെള്ളത്തായിയുടെ കണ്ണില്‍ ഭീതിയാണ്. സവര്‍ണരുടെ പീഡനത്തിനിരയാകുന്ന നിരവധി ദളിത് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് വെള്ളത്തായി. ദളിതരെ അകറ്റിനിര്‍ത്താന്‍ സവര്‍ണര്‍ അയിത്തമതില്‍ നിര്‍മിച്ച ഗ്രാമമാണ് ഉത്തപുരം.
പശ്ചിമഘട്ട പര്‍വതനിരകളുടെ ഭാഗമായ ഏഴുമലൈ കുന്നുകളുടെ താഴ്വരയിലാണ് ഉത്തപുരം. പാലക്കാട്ടുനിന്നും പഴനി, മധുര വഴി ഉത്തപുരത്തെത്താന്‍ ആദ്യം ഉശിലംപെട്ടിയിലെത്തണം. കരിമ്പും നെല്ലും പച്ചക്കറികളും പൂക്കളും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്കിടയിലൂടെയുള്ള മനോഹരമായ യാത്ര. നോക്കെത്താദൂരത്ത് പടര്‍ന്നുപന്തലിച്ച് സ്വര്‍ണനിറമുള്ള ചോളവയലുകള്‍ . പ്രകൃതിരമണീയതയിലൂടെയുള്ള ഈ യാത്രയിലെ സുഖാനുഭൂതിയല്ല പക്ഷേ, ഉത്തപുരത്തെത്തുമ്പോള്‍ . അവിടത്തെ കാറ്റിനുപോലും നൂറ്റാണ്ടുകളായി ദളിതന്റെ ചോരമണമാണ്.
ഉശിലംപെട്ടി താലൂക്കിലെതന്നെ പല്ലട്ടി ഗ്രാമത്തില്‍നിന്ന് പൊന്നയ്യന്‍ വെള്ളത്തായിയെ വിവാഹം കഴിച്ചുകൊണ്ടുവരുമ്പോള്‍ കുട്ടിത്തം മുഴുവന്‍ മാറാത്ത പതിനഞ്ചുകാരിയായിരുന്നു. പല്ലട്ടിയിലും അയിത്തമുണ്ടായിരുന്നു. സവര്‍ണരുടെ വയലില്‍ കൂലിയില്ലാതെ പണിയെടുക്കേണ്ടിവന്നിരുന്നു. കൈക്കൂമ്പിളില്‍ ഒഴിച്ചുതരുന്ന കഞ്ഞിയും കാലിന്റെ തള്ളവിരലില്‍ വച്ചുകൊടുക്കുന്ന അച്ചാറുമാണ് ഭക്ഷണം. ഒഴിക്കുമ്പോള്‍ കഞ്ഞി പാതി താഴെ വീഴും. എന്നാല്‍ , ഉത്തപുരത്ത് എത്തിയപ്പോള്‍ അതിനേക്കാള്‍ രൂക്ഷമാണ് കാര്യങ്ങളെന്ന് മനസ്സിലായി. സവര്‍ണര്‍ പറയുന്നത് കേള്‍ക്കണം. രാത്രിയെന്നോ പകലെന്നോ നോക്കാതെ അധ്വാനിക്കണം. വീഴ്ച വരുത്തിയാല്‍ മരത്തില്‍ കെട്ടിയിട്ട് അടിക്കും. ആദ്യം എല്ലാം ദുരിതമായി തോന്നി. പിന്നീടത് ശീലമായി.
സവര്‍ണരായ വെള്ളാളപിള്ളമാര്‍ വരുമ്പോള്‍ വഴിമാറി നടക്കണം. കഞ്ഞികുടിക്കാനുള്ള പാത്രംപോലും പാടില്ല. ചിരട്ടയിലാണ് ചായ നല്‍കിയിരുന്നത്. വയലുകളുടെ ഒരറ്റത്ത് ചെറിയ ഓലമറച്ച കൂര താമസത്തിന്.

ദളിതരുടെ വിലാപങ്ങള്‍ക്ക് ചെവികൊടുത്തതും അവര്‍ക്ക് താങ്ങായതും സിപിഐ എമ്മും പാര്‍ടി രൂപീകരിച്ച അയിത്തോച്ചാടന സമിതിയുമാണ്. അതിന്റെ ഫലമായി ഉത്തപുരത്ത് സവര്‍ണരുടെ നിയന്ത്രണത്തിലുള്ള മുത്താലമ്മന്‍ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ക്ക് അനുമതി ലഭിച്ചു. മധുരയിലെ തിരുമലനായ്ക്കന്റെ ഭരണകാലത്ത് നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് കടക്കാന്‍പോലും പാടില്ലായിരുന്നു.നവംബര്‍ 10നാണ് ക്ഷേത്രപ്രവേശനം സാധ്യമായത്. കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിന്റെ 75-ാം വാര്‍ഷികത്തിലാണ് ദ്രാവിഡ നാട്ടില്‍ ക്ഷേത്രപ്രവേശനസമരം കൊടുമ്പിരിക്കൊള്ളുന്നത്. പത്ത് ദളിതര്‍ പ്രതീകാത്മകമായി ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ക്കത് കേവലം ആത്മീയനിര്‍വൃതി മാത്രമായിരുന്നില്ല, അവരുടെ സ്വാതന്ത്ര പ്രഖ്യാപനം കൂടിയായിരുന്നു.
"തോക്കിനുമുന്നില്‍നിന്ന് ദേവിയെ തൊഴേണ്ട ഗതികേടാണ്. കമ്യൂണിസ്റ്റ് പാര്‍ടിക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഇതുപോലും നടക്കില്ല. ഈ കാലത്തും ഞങ്ങളെ ഇങ്ങനെ പീഡിപ്പിക്കുന്നുവല്ലോ. മുത്താലമ്മനെ ദര്‍ശിക്കാന്‍ കിട്ടിയ ഈ അവസരം; ഈ സമാധാനം നിലനില്‍ക്കുമെന്ന് കരുതാനാകില്ല. ഏത് നിമിഷവും എന്തും നടക്കാം". ഉത്തപുരത്തെ നാല്‍പ്പതുകാരി കലൈവാണി പറയുന്നു. ജാതിസംഘര്‍ഷത്തെതുടര്‍ന്ന് ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട് കലൈവാണിക്ക്.
2008ല്‍ സിപിഐ എം നേതൃത്വത്തില്‍ ഉത്തപുരത്ത് അയിത്തമതില്‍ പൊളിച്ചുമാറ്റി. അന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇവിടെ എത്തിയിരുന്നു. 2010ല്‍ പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഉത്തപുരത്തെത്തിയിരുന്നു. ഉത്തപുരത്ത് പലപ്പോഴായി പൊലീസ് വെടിവയ്പ്, ലാത്തിച്ചാര്‍ജ്, സവര്‍ണരുടെ ആക്രമണം എന്നിവയില്‍ ഒമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിപക്ഷവും ദളിതരായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റവര്‍ ഇന്നും മൃതപ്രായരായി കഴിയുന്നു.
*
ഇ എന്‍ അജയകുമാര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 11 ഡിസംബര്‍ 2011
ഉച്ചനീചത്വങ്ങളുടെ വന്‍ മതില്‍ കടന്ന് ക്ഷേത്രത്തിലേക്ക്
തമിഴകം വാഴും ജാതിപ്പിശാച്
അയിത്തഗ്രാമം സമരം അറസ്റ്റ്
1 comment:
ദളിതരുടെ വിലാപങ്ങള്‍ക്ക് ചെവികൊടുത്തതും അവര്‍ക്ക് താങ്ങായതും സിപിഐ എമ്മും പാര്‍ടി രൂപീകരിച്ച അയിത്തോച്ചാടന സമിതിയുമാണ്. അതിന്റെ ഫലമായി ഉത്തപുരത്ത് സവര്‍ണരുടെ നിയന്ത്രണത്തിലുള്ള മുത്താലമ്മന്‍ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ക്ക് അനുമതി ലഭിച്ചു. മധുരയിലെ തിരുമലനായ്ക്കന്റെ ഭരണകാലത്ത് നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് കടക്കാന്‍പോലും പാടില്ലായിരുന്നു.നവംബര്‍ 10നാണ് ക്ഷേത്രപ്രവേശനം സാധ്യമായത്. കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിന്റെ 75-ാം വാര്‍ഷികത്തിലാണ് ദ്രാവിഡ നാട്ടില്‍ ക്ഷേത്രപ്രവേശനസമരം കൊടുമ്പിരിക്കൊള്ളുന്നത്. പത്ത് ദളിതര്‍ പ്രതീകാത്മകമായി ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ക്കത് കേവലം ആത്മീയനിര്‍വൃതി മാത്രമായിരുന്നില്ല, അവരുടെ സ്വാതന്ത്ര പ്രഖ്യാപനം കൂടിയായിരുന്നു.
Post a Comment