Monday, December 12, 2011

തമിഴ്‌നാട് നിലപാട് വസ്തുതകള്‍ക്ക് വിരുദ്ധം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിലപാട് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതു വെളിപ്പെടുന്നതാണ് ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ഏറ്റവും പുതിയ പ്രസ്താവന.

തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ കേരളം ഉന്നയിക്കുന്ന ആവശ്യം അടിസ്ഥാനരഹിതമാണെന്നു ബോധ്യപ്പെടുത്താന്‍വേണ്ടി രാഷ്ട്രീയപ്രേരിതമായി നടത്തുന്ന പ്രസ്താവന അതീവഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ അക്രമാസക്തമായി നില്ക്കുന്ന ഒരു വിഭാഗം തമിഴ്ജനതയുടെ വികാരപ്രകടനങ്ങളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ നീക്കം. ഫെഡറല്‍ വ്യവസ്ഥയില്‍ ഭരണാധികാരികള്‍ പാലിക്കേണ്ട പക്വതയുള്ള ഒരു രീതിയാണോ ഇതെന്ന് പരിശോധിക്കണം. സത്യസന്ധമായും വസ്തുതാപരമായും ജനങ്ങളെ വിവരം ധരിപ്പിക്കുവാന്‍ ബാധ്യതയുള്ളവരാണ് ഭരണഘടനാപദവി വഹിക്കുന്ന മുഖ്യമന്ത്രി. തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മനസ്സിലാക്കാം. എന്നാല്‍ ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും നിലനിര്‍ത്തുവാനും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ഉള്‍കൊണ്ടു കൊണ്ടുള്ള വസ്തുതാപരമായ ഒരു സമീപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഈ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത് . മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധ്യത കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ള വിഷയമാണ്. 999 വര്‍ഷം ഒരു ഡാം നിലനില്‍ക്കും എന്ന് തമിഴ്‌നാടിനു പോലും പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത്തരം ഒരു കരാറിന്റെ സാധ്യത ഉന്നതമായ നീതിപിഠം തന്നെ പരിശോധിക്കട്ടെ.
മുല്ലപ്പെരിയാര്‍ ഡാമിനു സമാനമായി തമിഴ്‌നാടു മുഖ്യമന്ത്രി പറയുന്ന അമേരിക്ക അരിഡോണയിലെ റൂസ് വെല്‍റ്റ് ഡാം, ഫ്രാന്‍സിലെജോക്‌സ് ഡാം യു കെ യിലെഅപ്പര്‍ ഗ്ലെണ്ട് ഡോള്‍ ഡാംഎന്നിവമുല്ലപ്പെരിയാറുമായി ഒരു കാരണവശാലും താരതമ്യം ചെയ്യുവാന്‍ കഴിയുന്നതല്ല. മുല്ലപ്പെരിയാര്‍ പോലെയുള്ള ഒരു ഡാം ലോകത്ത് എവിടെയുമില്ല. മേല്‍പറഞ്ഞ ഡാമുകള്‍ എല്ലാം പണിതിരിക്കുന്നത് പാക്കലും സുര്‍ക്കി മോര്‍ട്ടാറും കൊണ്ടാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം ഇരുവശവും പാറകളും മോര്‍ട്ടാറും മധ്യഭാഗം സുര്‍ക്കിലൈം കോണ്‍ക്രീറ്റുമാണ്. ഇത്തരത്തില്‍ സുര്‍ക്കിയും ചുണ്ണാമ്പും കൊണ്ടുള്ള കോണ്‍ക്രീറ്റ് 62% ഉള്ള ഒരു ഡാം ലോകത്ത് എവിടെയുമില്ല. തമിഴ്‌നാടിന്റെ സാക്ഷി ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ സമ്മതിച്ച പ്രകാരം പ്രതിവര്‍ഷം 30.4 ടണ്‍ ചുണ്ണാമ്പ് (ഘശാല) ആണ് ഡാമില്‍ നിന്ന് ഒലിച്ചു പോവുന്നത്. അങ്ങനെയാണെങ്കില്‍ 116 വര്‍ഷം കൊണ്ട് 3526 ടണ്‍ ഹശാല ഇതിനകം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ഒലിച്ചു പോയതിലൂടെയുള്ള പൊള്ള ഡാമിന് ഉണ്ടായിട്ടുണ്ട്. ഇതില്‍ 542 ടണ്‍ പലഘട്ടങ്ങളിലായി ഗ്രൗട്ടിംഗ് നടത്തിയിട്ടുണ്ട്. എന്നാലും തമിഴ്‌നാടു സമ്മതിച്ച പ്രകാരം 3000 ടണ്‍ ചുണ്ണാമ്പ് ഒലിച്ചുപോയി പൊള്ളയായി നില്‍ക്കുന്ന ഒരു ഡാം എങ്ങനെയാണ് സുരക്ഷിതമെന്ന് പറയുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള വസ്തുത മുല്ലപ്പെരിയാര്‍ ഡാമിനും മറ്റൊരു ഡാമിനും ചെയ്യാത്തവണ്ണമുള്ള ബലപ്പെടുത്തല്‍ നടപടി സ്വീകരിച്ചു എന്നാണ്. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലായിരുന്നുവെങ്കില്‍ എന്തിനാണ് ഇത്രയേറെ ബലപ്പെടുത്തല്‍ പണികള്‍ ചെയ്തത്. തമിഴ്‌നാട് സ്വമേധയം ചെയ്തപണിയല്ല ഇതൊന്നും 1930 മുതല്‍ മുല്ലപ്പരിയാര്‍ ഡാമില്‍ലീക്ക് കണ്ടെത്തി അന്ന് ചെയ്ത ബലപ്പെടുത്തല്‍ നടപടികള്‍ ലക്ഷ്യം കണ്ടില്ല. 1964 ലും 1970, 1979 ലും കേന്ദ്ര ജലകമ്മിഷനും തമിഴ്‌നാടും കേരളവും സംയുക്തമായി പരിശോധന നടത്തി ഡാമിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് കുറയ്ക്കാനും ബലപ്പെടുത്തല്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. 1930, 1964, 1970 കളില്‍ നടത്തിയ ബലപ്പെടുത്തല്‍ പണികള്‍ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് 1979 ലെ പരിശോധനയില്‍ തെളിഞ്ഞത്.

1979 ലെ കേരള - തമിഴ്‌നാട് ജലകമ്മിഷന്‍ ,സംയുക്ത പരിശോധന ഈ വിഷയത്തിലെ നാഴികക്കല്ലാണ്. അന്നത്തെ പരിശോധനയില്‍ രണ്ട് തീരുമാനങ്ങളാണ് സംയുക്തമായി കൈക്കൊണ്ടത്. ഇടക്കാല നടപടിയായി ഡാം ബലപ്പെടുത്തലും ദീര്‍ഘകാല നടപടിയായി പുതിയ ഡാമും. മുല്ലപ്പെരിയാര്‍ ഡാം ബലമുള്ളതാണെങ്കില്‍ 1979 ല്‍ തമിഴ്‌നാടും കേന്ദ്ര ജലകമ്മിഷനും മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം എന്ന് എന്തിനു തീരുമാനിച്ചു. നിലവിലുള്ള ഡാമിന് 1300 അടി താഴെ ഡാം പണിയാനുള്ള സ്ഥലംവരെ സംയുക്തമായി തന്നെ കണ്ടെത്തിയതെന്തിന്. മുല്ലപ്പെരിയാര്‍ ഡാമും സുരക്ഷിതമല്ലെന്നും പകരം പുതിയ ഡാം വേണമെന്ന് 1979 ല്‍ തമിഴ്‌നാടും കേന്ദ്ര കമ്മിഷനും ആ സത്യം മറച്ചുപിടിക്കുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയമാണ് ഈ വിഷയത്തിലെ ഗൗരവതരമായ പ്രശ്‌നം.

കേരളത്തിന്റെ വീഴ്ചകളില്‍ പിടിച്ചു കയറുക എന്ന തമിഴ്‌നാടിന്റെ തന്ത്രപരമായ നീക്കത്തിലൂടെ 27/2/2006 ലെ സുപ്രീം കോടതി വിധി ഉണ്ടായി എന്നത് ശരി തന്നെ.
ഒരു അന്തര്‍സംസ്ഥാന നദിയല്ല മുല്ലപ്പെരിയാര്‍. ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ് ജലം. സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ അധികാരപരിധിയില്‍ വരുന്ന ഈ വിഷയത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ നദികളെയും ഡാമുകളെയും സംബന്ധിച്ച് നിയമനിര്‍മ്മണം നടത്താനുള്ള പരമാധികാരം കേരള നിയമസഭയ്ക്കാണ്. ഭരണഘടന കല്പിച്ചു നല്‍കിയിട്ടുള്ള അധികാരാവകാശങ്ങള്‍ വിനിയോഗിച്ചാണ് കേരളം 2006 ലെ കേരള ജലസേചനവും (ജലസംരക്ഷണവും) ഭേദഗതി നയം പാസ്സാക്കിയത്. ആ നിയമത്തിന്റെ സാധ്യത തമിഴ്‌നാട് ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഡാം സേഫ്റ്റി അതോറിറ്റിയുടെ രൂപീകരണം ഉള്‍പ്പെടെയുള്ള 2003 ലെ കേരള ജലസേചനവും (ജലസംരക്ഷണവും) നിയമം യാതൊരു തര്‍ക്കത്തിനും വിധേയമാകാതെ നിലനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേസിന്റെ വിചാരണസമയത്ത് കോടതി ഉന്നയിച്ച ചോദ്യങ്ങളാണ്. ആ ചോദ്യങ്ങളോടൊപ്പം ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യം ഈ കോടതിക്ക് ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ചും തുല്യമായ ആശങ്ക ഉണ്ടെന്നാണ്. കോടതി നടപടി നടക്കുമ്പോള്‍ ഇരുകക്ഷികള്‍ക്കും അനുകൂലമായും പ്രതികൂലമായും കോടതി ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിക്കും. വിഷയത്തിന്റെ വസ്തുതയും സത്യവും കോടതിക്കു ബോധ്യപ്പെടുന്നതിനു വേണ്ടിയുള്ള നീതിപൂര്‍വ്വമായ ശ്രമമാണിത്. അതിനു ശേഷം കോടതി രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉത്തരവ് പാസ്സാക്കും.

കേസിന്റെ വിചാരണവേളയില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രം എടുത്തു പറഞ്ഞ് അതിനു ശേഷം ആ വിഷയത്തില്‍ കോടതി ഒടുവില്‍ പുറപ്പെടുവിച്ച ഉത്തരവിനെ സൗകര്യപൂര്‍വ്വം മറന്നു കൊണ്ട് തെറ്റിദ്ധാരണാ ജനകമായി വിഷയം അവതരിപ്പിക്കുന്നത് ശരിയല്ല. ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള കേരളത്തിന്റെ മറുപടിയും കേരളം ഹാജരാക്കിയ 90 രേഖകളും കണക്കിലെടുത്ത് ഇരുസംസ്ഥാനങ്ങളും ഇപ്പോഴത്തെ നില തുടരുക എന്നായിരുന്നു ഉത്തരവ്. അതായത് ജലനിരപ്പ് 136 - അടിയില്‍ നിന്നും 142 അടിയായി വര്‍ദ്ധിപ്പിക്കാന്‍ തമിഴ്‌നാട് 2006 ഫെബ്രുവരിയില്‍ ഉത്തരവു നല്‍കിയ അതേ കോടതി ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നലകിയ ബഹുമാനപ്പെട്ട കോടതി 2006 ലെ കോടതിവിധിക്ക് ആധാരമായി സ്വീകരിച്ച കേന്ദ്ര ജലകമ്മിഷന്റെ റിപ്പോര്‍ട്ട് തെറ്റാണന്നുള്ള കേരളത്തിന്റെ വാദം മുഖവിലയ്‌ക്കെടുത്തു എന്നല്ലേ മനസ്സിലാക്കാന്‍ കഴിയൂ.

ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മരവിപ്പിച്ചിരിക്കുന്ന വിധി ന്യായത്തിന്റെ മറവില്‍ കേന്ദ്ര ജലകമ്മിഷന്റെ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടിനെ സാക്ഷിനിര്‍ത്തി മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് വാദിക്കുന്നത് അതിശയോക്തിപരമാണ്. സമുദ്രനിരപ്പില്‍നിന്നും 881 മീറ്റര്‍ പൊക്കത്തിലുള്ള മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടി പൊക്കത്തില്‍ നില്ക്കുന്ന വെള്ളം 180 മീറ്റര്‍ താഴെയുള്ള ഇടുക്കിയിലേയ്ക്ക് ഒഴുകുമ്പോള്‍ ഒലിച്ചുപോകുന്ന ലക്ഷക്കണക്കിനു വരുന്ന മനുഷ്യന്മാരുടെ ജീവന് ഒരു വിലയും കല്പിക്കാതെയുള്ള തമിഴ്‌നാടു മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമാണ്.

തമിഴ്‌നാട് ഇപ്പോഴും കൂട്ടുവിടിക്കുന്നത് കേന്ദ്ര ഏജന്‍സികളെയാണ്. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ സാധുതയെ കേരളം സുപ്രീം കേടതിയില്‍ തന്നെ ചോദ്യം ചെയ്തിട്ടുള്ളതും മുല്ലപ്പെരിയാര്‍ വിഷയത്തിലെ പഠനങ്ങള്‍ കേന്ദ്ര ഏജന്‍സികളെ ഒഴിവാക്കി സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.

തമിഴ്‌നാടിന്റെ രാഷ്ട്രീയസ്വാധീനം കേന്ദ്ര ഏജന്‍സികളുടെ പഠനങ്ങളില്‍ നിഴലിക്കുന്നത് കൊണ്ടാണ് അന്തര്‍ദേശീയ നിലവാരമുള്ള പ്രഗല്‍ഭരുടെ നേതൃത്വത്തില്‍ അത്തരം സ്വതന്ത്രസ്ഥാപനങ്ങളെ കൊണ്ട് പഠനം നടത്തണമെന്ന് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്വതന്ത്ര ഏജന്‍സികളായ ഐ ഐ റ്റി ഡല്‍ഹിയും ഐ ഐ റ്റി റൂര്‍ക്കിയും ഒക്കെ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ജലകമ്മിഷന്റെ റിപ്പോര്‍ട്ടിലെ പിഴവുകളാണ്. സ്വാഭാവികമായും ഉണ്ടാവുന്ന പിഴവുകളല്ല. കരുതിക്കൂട്ടി തയ്യാറാക്കുന്ന മനപൂര്‍വ്വമായ പിഴവുകള്‍. അവയെല്ലാം തമിഴ്‌നാടിനു അനുകൂലവും.

എംപവേര്‍ഡ് കമ്മിറ്റിയുടെ മുമ്പാകെയും സ്വതന്ത്ര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകളുടെ പ്രാധാന്യം കേരളം ആവര്‍ത്തിച്ചിട്ടുണ്ട്. ഇണജഞട,ഇടങഞട തുടങ്ങി സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നതും ശ്രദ്ധേയമാണ്.

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും . രണ്ടും സാധ്യമാകണമെങ്കില്‍ ഏക പരിഹാരം പുതിയ ഡാം ആണ്. 1979 ല്‍ തമിഴ്‌നാടും കേന്ദ്ര ജലകമ്മിഷനും അംഗീകരിച്ച ആ സത്യത്തെ മറച്ചു വച്ച് കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയും തമിഴ്‌നാട്ടിലെ കൃഷിഭൂമി തരിശ്ശിടുകയും ചെയ്യണമൊ. രണ്ടും രാജ്യത്തിന്റെ പൊതുതാല്പര്യത്തിനും അഖണ്ഡതക്കും സാഹോദര്യത്തിനും നല്ലതല്ല. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സത്യത്തെയും വസ്തുതകളെയും വളച്ചൊടിക്കാതെ പ്രശ്‌നപരിഹാരത്തിനായി വിശാലമനസ്ഥിതി ഉണ്ടാവണം.

ജയലളിതയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അതേ തലത്തില്‍ മറുപടി നല്‍കണം.

*
എന്‍.കെ. പ്രേമചന്ദ്രന്‍ (ലേഖകന്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ്)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിലപാട് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതു വെളിപ്പെടുന്നതാണ് ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ഏറ്റവും പുതിയ പ്രസ്താവന.