Wednesday, January 11, 2012

ബലാല്‍സംഗം: നിയമം അയയുന്നുവോ?

1956ലാണ് ആദ്യമായി ശ്രദ്ധേയമായ ഒരു ബലാല്‍സംഗകേസ് (ഘനശ്യാം മിശ്ര വേഴ്സ്സ് ദ സ്റ്റേറ്റ്) സുപ്രീകോടതിയിലെത്തിയത്. പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. അധ്യാപകനായിരുന്നു പ്രതി. അയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കേസിലെ ഇരയുടെ ഓരോ മൊഴിക്കും ബലം നല്‍കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമായിരുന്നു ഇത്. അങ്ങനെ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്ന് പ്രതി ശിക്ഷിക്കപ്പെടുമായിരുന്നുള്ളൂ. എന്നാല്‍ ബലാല്‍സംഗ കേസുകളില്‍ ഈ സമീപനം കോടതികള്‍ പിന്നീട് ഉപേക്ഷിച്ചു. ഇരയുടെ മൊഴിതന്നെ ആധാരമാക്കി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വിധിച്ചു."ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെ കുറ്റത്തിലെ കൂട്ടാളിയായല്ല കാണേണ്ടത്; മറ്റൊരാളുടെ ക്രൂരതയുടെ ഇരയായാണ്."- ഏറ്റവും ഒടുവില്‍ 2011 ഒക്ടോബറിലെ ഒരു കേസിലും സുപ്രീം കോടതി വ്യക്തമാക്കി.

"സാധാരണ നിലയില്‍ പരിക്കേറ്റ ഒരു സാക്ഷിയുടെ മൊഴിപോലെയല്ല അവളുടെ മൊഴികള്‍ കാണേണ്ടത്. അവള്‍ വൈകാരികമായിക്കൂടി പരിക്കേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരുകുറ്റകൃത്യത്തിലെ കൂട്ടാളിയുടെ മൊഴി പരിഗണിക്കുന്നതുപോലെ സംശയത്തേടെയല്ല ആ മൊഴികളെ കാണേണ്ടത്." -ജ. പി സദാശിവവും ജ. ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.ബലാല്‍സംഗ കേസുകളില്‍ നിയമം നിര്‍ദേശിക്കുന്നതിലും കുറഞ്ഞ ശിക്ഷകള്‍ നല്‍കിയ ഹൈക്കോടതികളെ സുപ്രീംകോടതി പലവട്ടം വിമര്‍ശിച്ചു. 2005ല്‍ മധ്യപ്രദേശില്‍ നിന്ന് ഇത്തരത്തിലൊരു കേസുണ്ടായി. ഹൈക്കോടതിയാണ് പ്രതിയെ ഒമ്പതരമാസത്തെ തടവിനുശേഷം വിട്ടയച്ചത്. സെഷന്‍സ് കോടതി 10 കൊല്ലം തടവിനുശിക്ഷിച്ച പ്രതിയെയാണ് വിട്ടത്. തെളിവുകളുടെ വിശദപരിശോധനപോലും നടത്താതെയയുള്ള ഈ നടപടി സുപ്രിംകോടതി റദ്ദാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടിയും ജ. ജി പി മാത്തൂരും ജ. പി കെ ബാലസുബ്രഹ്മണ്യവും ഉള്‍പ്പെട്ട ബെഞ്ചിെന്‍റതായിരുന്നു വിധി. കേസ് വീണ്ടും പരിഗണിച്ച് നിയമപ്രകാരം ശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രിംകോടതി കേസ് തീര്‍പ്പാക്കിയത്.

അന്നത്തെ വിധി രണ്ടായിട്ടായിരുന്നു. ചീഫ് ജസ്റ്റിസും ജ. ഡി പി മാത്തൂരും ചേര്‍ന്നൊരു വിധി. അതിനോടു് യോജിച്ചുകൊണ്ടുതന്നെ ജ. പി കെ ബാലസുബ്രഹ്മണ്യത്തിന്റെ അനുബന്ധ വിധി കൂടി ഉണ്ടായിരുന്നു. "ഇവിടെ കുറ്റം ബലാല്‍സംഗമാണ്. തികച്ചും ഹീനമായ കുറ്റം. സമൂഹത്തിനും മനുഷ്യന്റെ അന്തസിനും എതിരായ കുറ്റം. മനുഷ്യനെ മൃഗമാക്കുന്ന തരത്തിലുള്ള കുറ്റം" - ജ. ബാലസുബ്രഹ്മണ്യം എഴുതി. "ഇത്തരത്തിലൊരു കുറ്റത്തിന് നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷയോ കുറഞ്ഞ ശിക്ഷയോ നല്‍കാം. പക്ഷേ കുറഞ്ഞശിക്ഷയിലും താഴെ നല്‍കിയാല്‍ , അതിനു കാരണം പറയണം. കാരണങ്ങള്‍ കൃത്യവും വ്യക്തവുമാകണം. കേസ് നീണ്ടുപോയതോ, ഇരയെ വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനമോ, അക്രമിയുടെ പ്രായമോ ഒന്നും ഇവിടെ മതിയായ കാരണമാകില്ല" - അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ 2005ലെ ഈ വിധി നിലനില്‍ക്കെ പല സംസ്ഥാനങ്ങളിലും ഇരയെ വിവാഹം കഴിക്കാന്‍ "സമ്മതിച്ച" പ്രതികളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി. ഒറീസയില്‍ ജയില്‍ അധികൃതരുടെ മുന്‍കയ്യില്‍ ഇത്തരത്തില്‍ ഒന്നിലേറെ വിവാഹങ്ങള്‍ നടത്തുകയും പ്രതികളെ പിന്നിട്, മോചിപ്പിക്കുകയും ചെയ്തു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജ. കെ ജി ബാലകൃഷ്ണനില്‍ നിന്നുണ്ടായ ഒരു പരാമര്‍ശവും ഈ നിയമവിരുദ്ധ ചെയ്തികള്‍ക്ക് പിന്‍ബലമായി. ബലാല്‍സംഗത്തിനിരയായ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ബലാല്‍സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഈ പരാമര്‍ശം. ബലാല്‍സംഗത്തിലൂടെ ഇര ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ കുഞ്ഞിന് അഛനെ കിട്ടുമല്ലോ എന്ന വാദവും അദ്ദേഹത്തില്‍ നിന്നുണ്ടായി. വനിതാസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബലാല്‍സംഗകേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതിനെപ്പറ്റി ശക്തമായ വിമര്‍ശനം ഉയരന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് നടത്തിയ ഈ പരാമര്‍ശം അസ്ഥാനത്തായി എന്ന് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

2011 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ നിന്ന് മറ്റൊരു വിധി കൂടിയുണ്ടായി. ഒരു ബലാല്‍സംഗകേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു. പഞ്ചാബില്‍ നിന്നുള്ള ഈകേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന "കുറ്റ"മായി ബലാല്‍സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രീംകോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശനം അന്നുണ്ടായി. ഒരു ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായത കൊണ്ടും മാത്രമാകും. ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ "ഒളിവില്‍" പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍ പോലും ഇന്ന് അപുര്‍വ്വമല്ലല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ഒത്തുതിര്‍പ്പുകളെ ഉദാത്തവല്‍ക്കരിക്കാന്‍ നിയമപീഠം തന്നെ തുനിഞ്ഞാല്‍ അത് വലിയ ആപത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലാല്‍സംഗമെന്ന അതിനീചമായ കുറ്റകൃത്യത്തില്‍ നിന്ന് ഒരു വിവാഹവാഗ്ദാനമോ ഒത്തുതീര്‍പ്പോ കൊണ്ടു രക്ഷപ്പെടാവുന്നതേയുള്ളു എന്ന ധാരണ ബലപ്പെടാനും അതിടവരുത്തും. ബലാല്‍സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്ന് സ്ത്രീസംഘടനകള്‍ പറയുന്നത് അതുകൊണ്ടുകൂടിയാണ്.


*****


അഡ്വ. കെ ആര്‍ ദീപ, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2011 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ നിന്ന് മറ്റൊരു വിധി കൂടിയുണ്ടായി. ഒരു ബലാല്‍സംഗകേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു. പഞ്ചാബില്‍ നിന്നുള്ള ഈകേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന "കുറ്റ"മായി ബലാല്‍സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രീംകോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശനം അന്നുണ്ടായി. ഒരു ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായത കൊണ്ടും മാത്രമാകും. ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ "ഒളിവില്‍" പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍ പോലും ഇന്ന് അപുര്‍വ്വമല്ലല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ഒത്തുതിര്‍പ്പുകളെ ഉദാത്തവല്‍ക്കരിക്കാന്‍ നിയമപീഠം തന്നെ തുനിഞ്ഞാല്‍ അത് വലിയ ആപത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലാല്‍സംഗമെന്ന അതിനീചമായ കുറ്റകൃത്യത്തില്‍ നിന്ന് ഒരു വിവാഹവാഗ്ദാനമോ ഒത്തുതീര്‍പ്പോ കൊണ്ടു രക്ഷപ്പെടാവുന്നതേയുള്ളു എന്ന ധാരണ ബലപ്പെടാനും അതിടവരുത്തും. ബലാല്‍സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്ന് സ്ത്രീസംഘടനകള്‍ പറയുന്നത് അതുകൊണ്ടുകൂടിയാണ്.