Sunday, January 15, 2012

മാറാലകള്‍ നീക്കിയ കൊടുങ്കാറ്റ്

തൃശൂര്‍ :

"ഒരനാഥ വിധവ പുനര്‍വിവാഹത്തിന് തയ്യാറായാല്‍ അവരെ കൈക്കൊള്ളാന്‍ ആരെങ്കിലും തയ്യാറുണ്ടോ?" യോഗക്ഷേമസഭ ഉപസഭാ വാര്‍ഷികയോഗത്തില്‍ പാര്‍വതി നെന്മിനിമംഗലം
തൊടുത്ത ചോദ്യം തറച്ചത് നമ്പൂതിരി സമുദായത്തിലെ പുരോഗമന വാദികളായ ചെറുപ്പക്കാരുടെ നെഞ്ചില്‍ . 1930കളുടെ തുടക്കത്തിലായിരുന്നു ഈ വെല്ലുവിളി. പുനര്‍വിവാഹത്തിന് സന്നദ്ധയായി ഒരു വിധവ വന്നാല്‍ സ്വീകരിക്കുമെന്ന് ഇതേ യോഗത്തില്‍ എം ആര്‍ ബിയുടെ പ്രഖ്യാപനം. ഈ വെല്ലുവിളിയും പ്രഖ്യാപനവും കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വിധവാവിവാഹം യാഥാര്‍ഥ്യമായി. 1935 ഏപ്രിലിലാണ് വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരി ഉമയെ എം ആര്‍ ഭട്ടതിരിപ്പാട് വിവാഹംചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനായ പ്രേംജി (എം പി ഭട്ടതിരിപ്പാട്)യും വിധവയെ സ്വീകരിച്ചു. നവോത്ഥാനത്തിന്റെ കാറ്റില്‍ അനാചാരങ്ങളുടെയും യാഥാസ്ഥിതികത്വത്തിന്റെയും മാറാലകള്‍ നീങ്ങിയതോടെ പതിറ്റാണ്ടുകള്‍ക്കകം എണ്ണിയാലൊടുങ്ങാത്ത വിധവാ വിവാഹങ്ങള്‍ .

ഉല്‍പ്പതിഷ്ണുക്കളായ യുവാക്കളുടെ പോരാട്ടമാണ് കൊടിയ പീഡനങ്ങള്‍ക്കിരയായ അന്തര്‍ജനങ്ങളെയും കുടുംബ-സാമ്പത്തികാവകാശങ്ങളില്‍നിന്ന് പുറംതള്ളപ്പെട്ട അപ്ഫന്‍മാരെയും (ഒരു കുടുംബത്തിലെ മൂത്തയാള്‍ ഒഴികെയുള്ള ആണ്‍മക്കള്‍) ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. വി ടിയുടെ നേതൃത്വത്തില്‍ സംഘടിച്ച യുവാക്കള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇരുപതുകളുടെ തുടക്കത്തില്‍ യോഗക്ഷേമസഭാംഗങ്ങളായ ചെറുപ്പക്കാര്‍ "യുവജന സംഘം" രൂപീകരിച്ചു. സമുദായ പരിഷ്കരണരംഗത്തുനിന്ന് ദേശീയ മുന്നേറ്റത്തിലേക്കും കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കും പടര്‍ന്നു ഈ ധാര. സാമൂഹ്യശ്രേണീബന്ധങ്ങളിലെ മേല്‍ക്കോയ്മക്കെതിരെ സമുദായത്തിനകത്തുനിന്നുതന്നെ പ്രക്ഷോഭമുയര്‍ന്നുവെന്നതാണ് വി ടി, ഇ എം എസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളുടെ പ്രത്യേകത. സ്ത്രീവിമോചനത്തിന് പുരുഷന്മാര്‍ മുന്‍കൈയെടുത്ത് ആരംഭിച്ച പ്രസ്ഥാനം എന്ന വ്യത്യസ്തതയും ഇതിനുണ്ട്.

1908ലാണ് ആലുവയില്‍ യോഗക്ഷേമസഭ രൂപംകൊണ്ടത്. സാമുദായിക പരിഷ്കരണം ആ ഘട്ടത്തില്‍ പരിഗണനയില്‍ ഇല്ലായിരുന്നു. വൈദികത്വത്തിനും ജന്മിത്വത്തിനും കോട്ടംതട്ടാതെ സമുദായത്തെ ആധുനിക ലോകത്തേക്ക് കൊണ്ടുവരികമാത്രമായിരുന്നു ലക്ഷ്യം. മാനുഷിക പ്രശ്നങ്ങളിലേക്കും അനാചാരങ്ങളിലേക്കും ശ്രദ്ധതിരിച്ചത് യുവജനസംഘം സജീവമായതോടെ. ആശയപ്രചാരണത്തിന് "ഉണ്ണിനമ്പൂതിരി" മാസിക ആരംഭിച്ചതും ഇഎം എസ് ഉള്‍പ്പെടെയുള്ളവരെ സംഘടനയുമായി ബന്ധിപ്പിച്ചതും വി ടി. വി ടി, ഇ എം എസ്, എം ആര്‍ ബി, പ്രേംജി, മുത്തിരിങ്ങോട്, ഐ സി പി നമ്പൂതിരി, ആര്യാപള്ളം, പാര്‍വതി നെന്മിനിമംഗലം, ദേവകി നരിക്കാട്ടിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വേദപഠനത്തെ തട്ടിമാറ്റി ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് സമുദായത്തില്‍ പ്രചാരം നല്‍കി.

ഈ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്നത് 1929 ഡിസംബറില്‍ എടക്കുന്നിയില്‍ നടന്ന യോഗക്ഷേമസഭാ വാര്‍ഷികത്തില്‍ അരങ്ങേറിയ "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്" നാടകം. മലയാളത്തില്‍ ആദ്യമായി കളിച്ച സോദ്ദേശ നാടകമാണ് അത്. വ്യക്തമായ പൊതുലക്ഷ്യം മുന്‍നിര്‍ത്തി അതിന്റെ പ്രചാരണത്തിന് നാടകം രചിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നത് അതിനുമുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതേത്തുടര്‍ന്ന് അന്തര്‍ജനങ്ങള്‍ ഘോഷ (മൂടുപടം) ബഹിഷ്കരിച്ചു. തങ്ങളുടെ ജീവിതം അരങ്ങില്‍ കണ്ട സ്ത്രീകള്‍ കൂടുതലായി പ്രക്ഷോഭരംഗത്തേക്കിറങ്ങി. നാടകാവതരണം നടക്കുമ്പോള്‍ യാഥാസ്ഥിതികര്‍ ഇറങ്ങിപ്പോയി. അഭിനേതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും പ്രമേയത്തോടുള്ള ബന്ധം നാടകത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. തൊട്ടുമുന്‍വര്‍ഷം 1928ല്‍ കാറല്‍മണ്ണയില്‍ നടന്ന യോഗക്ഷേമസഭാ വാര്‍ഷികത്തിലും ഘോഷ ബഹിഷ്കരിച്ച് അന്തര്‍ജനങ്ങള്‍ പങ്കെടുത്തു. യോഗക്ഷേമസഭയുടെ ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു ആ വാര്‍ഷികം. ആദ്യമായി അവര്‍ണ നേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തതും നമ്പൂതിരിമാര്‍ പന്തിഭോജനം നടത്തിയതും ഇവിടെ. തറവാട്ടിലെ ആദ്യസന്തതി ഒന്നിലേറെ വിവാഹം ചെയ്യുന്നതിനും വൃദ്ധ നമ്പൂതിരിമാര്‍ കന്യകമാരെ സ്വീകരിക്കുന്നതിനുമെതിരെ നടത്തിയ പിക്കറ്റിങ്ങും ശ്രദ്ധേയം.

*
കെ എന്‍ സനില്‍ ദേശാഭിമാനി 15 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഒരനാഥ വിധവ പുനര്‍വിവാഹത്തിന് തയ്യാറായാല്‍ അവരെ കൈക്കൊള്ളാന്‍ ആരെങ്കിലും തയ്യാറുണ്ടോ?" യോഗക്ഷേമസഭ ഉപസഭാ വാര്‍ഷികയോഗത്തില്‍ പാര്‍വതി നെന്മിനിമംഗലം
തൊടുത്ത ചോദ്യം തറച്ചത് നമ്പൂതിരി സമുദായത്തിലെ പുരോഗമന വാദികളായ ചെറുപ്പക്കാരുടെ നെഞ്ചില്‍ . 1930കളുടെ തുടക്കത്തിലായിരുന്നു ഈ വെല്ലുവിളി. പുനര്‍വിവാഹത്തിന് സന്നദ്ധയായി ഒരു വിധവ വന്നാല്‍ സ്വീകരിക്കുമെന്ന് ഇതേ യോഗത്തില്‍ എം ആര്‍ ബിയുടെ പ്രഖ്യാപനം. ഈ വെല്ലുവിളിയും പ്രഖ്യാപനവും കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വിധവാവിവാഹം യാഥാര്‍ഥ്യമായി. 1935 ഏപ്രിലിലാണ് വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരി ഉമയെ എം ആര്‍ ഭട്ടതിരിപ്പാട് വിവാഹംചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനായ പ്രേംജി (എം പി ഭട്ടതിരിപ്പാട്)യും വിധവയെ സ്വീകരിച്ചു. നവോത്ഥാനത്തിന്റെ കാറ്റില്‍ അനാചാരങ്ങളുടെയും യാഥാസ്ഥിതികത്വത്തിന്റെയും മാറാലകള്‍ നീങ്ങിയതോടെ പതിറ്റാണ്ടുകള്‍ക്കകം എണ്ണിയാലൊടുങ്ങാത്ത വിധവാ വിവാഹങ്ങള്‍ .