ഏകദേശം 500 കോടി രൂപയുടെ ആസ്തിക്ക് ഉടമകളായവർ ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുടേയും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല. ഭാരതത്തിലങ്ങോളമിങ്ങോളമായി പ്രവര്‍ത്തിക്കുന്ന 1200 സിവില്‍ സൊസൈറ്റി സംഘടനകള്‍ അടങ്ങിയ “നാഷണല്‍ ഇലക്ഷന് വാച്ച്“ വളരെ ബുദ്ധിമുട്ടി കണക്കു കൂട്ടിയെടുത്ത ആ അഞ്ഞൂറു കോടി രൂപ 79 മന്ത്രിമാരില്‍ 64 പേരുടെ കണക്കില്‍ പെട്ടതാണ്. രാജ്യസഭാംഗങ്ങളായ, ബാക്കിയുള്ള 15 മന്ത്രിമാരുടെ പുതിയ സ്വത്ത് വിവരങ്ങള്‍ ഇനിയും കണക്ക് കൂട്ടിയെടുക്കേണ്ടതുണ്ട്. ഇതിലെ 5 മന്ത്രിമാരുടെ ആസ്തി തന്നെ 200 കോടി വരുമെന്നിരിക്കെ, ഈ സംഖ്യകള്‍ അല്പം അയഥാർത്ഥമാണോ? നാഷണല്‍ ഇലക്ഷന് വാച്ച് പറയുന്നത് മറ്റു മന്ത്രിമാര്‍ ദരിദ്രരൊന്നുമല്ല എന്നാണ്. 64ല്‍ 47 പേര് കോടിപതികളാണ്. മറ്റു 15 പേരുടെ വിവരങ്ങൾ ലഭ്യമാകുമ്പോള്‍ അവയും മേൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകളെ വലിയ രീതിയിലൊന്നും ബാധിക്കാൻ പോകുന്നില്ല.അങ്ങിനെ ഇവരെല്ലാം ചേര്‍ന്ന് 836 ദശലക്ഷം വരുന്ന ഇന്ത്യക്കാരുടെ,( National Commission for Enterprises in the Unorganised Sector ന്റെ ആഗസ്റ്റ് 2007ലെ റിപ്പോര്‍ട്ട് പ്രകാരം ദിവസേന 20 രൂപയില്‍ താഴെ മാത്രം ലഭിക്കുന്ന ഇന്ത്യക്കാരുടെ) ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍ പോവുകയാണ്. ശരാശരി 5.1 കോടി ആസ്തിയുള്ള എം.പിമാര്‍ നിറഞ്ഞ ഒരു പാര്‍ലമെന്റില്‍ ഈ വെല്ലുവിളി ഉയരാന്‍ പോവുകയാണ്. 543 എം.പിമാരില്‍ 60-70 പേര് സാമാന്യേന വളരെ കുറഞ്ഞ ആസ്തിയുള്ളവരായതിനാല്‍, മുന്നെ പറഞ്ഞ ശരാശരി ആസ്തിക്കണക്ക് തന്നെ അത്ര കൃത്യമായി യഥാര്‍ഥനില പ്രതിഫലിപ്പിക്കുന്നതുമല്ല. പലരും എം.പി.എന്ന നിലയ്ക്കുള്ള തങ്ങളുടെ ആദ്യ അവസരത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരുമാണ് എന്നതാണിതിന്റെ മറുവശം.
വളരെ സങ്കീര്‍ണ്ണവും, പല മാനങ്ങളുള്ളതുമായ ഈ ജനവിധിക്കു പിന്നില്‍ അനവധി ഘടകങ്ങളുണ്ടെങ്കിലും അതിലൊരെണ്ണം വളരെ വ്യക്തമാണെന്ന് പറയാം: ജനക്ഷേമ നടപടികള്‍ക്ക് - പ്രത്യേകിച്ച് കുറഞ്ഞ വിലയ്ക്കുള്ള അരിക്കും തൊഴിലിനും- ഊന്നല്‍ നല്കിയ സര്‍ക്കാരുകളില്‍ മിക്കവയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഏത് പാര്‍ട്ടിയാണ് ആ സര്‍ക്കാരുകളെ നയിച്ചിരുന്നത് എന്നത് പ്രസക്തമായിരുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.ജെ.ഡി, ഡി.എം.കെ അല്ലെങ്കില്‍ മറ്റുള്ളവ ഒക്കെ ഇതില്‍ പെടുന്നു. ഈ ജനക്ഷേമ നടപടികളില്‍ ചിലത് തങ്ങളുടെ സര്‍ക്കാരിനു കൂട്ടത്തോടെ ചെന്ന് വോട്ട് ചെയ്യുവാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചുകാണുകയില്ല. എങ്കിലും, വിശന്നു പൊരിയുന്ന ഒരു രാജ്യത്ത് വോട്ടര്‍മാരില്‍ കാണുന്ന (സര്‍ക്കാരുകളോടുള്ള) ശത്രുതാ മനോഭാവത്തില്‍, ഇവ കുറവു വരുത്തിയിട്ടുണ്ട്. മധുര സ്വാമിനാഥന് സൂചിപ്പിക്കുന്നതുപോലെ “ ലോകത്തില്‍ ഒരു രാജ്യവും സ്ഥിരമായി ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ ഭാരതത്തിനു അടുത്തെത്തുകയില്ല. എഫ്.എ. ഒയുടെ കണക്കുകള്‍ ഇത് ശരിവെക്കുന്നുമുണ്ട്.പട്ടിണിക്കാരന് ശരിക്കും ബുദ്ധിമുട്ടിക്കാണണം. ഭക്ഷ്യവസ്തുക്കളുടെ വില അഞ്ച് വര്‍ഷമായി കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദശകങ്ങളിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടം. 2004നും 2008നും ഇടക്ക് അരിയുടെ വില 45 ശതമാനത്തിലധികവും ഗോതമ്പിന്റെ വില 60 ശതമാനത്തിലധികവും വര്‍ദ്ധിച്ചു. ആട്ട, ഭക്ഷ്യ എണ്ണ, പാല്, എന്തിന് ഉപ്പിന്റെ പോലും വിലകളില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായി. താഴ്ന്ന അല്ലെങ്കില്‍ പൂജ്യത്തോടടുത്ത പണപ്പെരുപ്പ നിരക്ക് ഭക്ഷ്യവിലകളില്‍ ഒരു കുറവും ഉണ്ടാക്കിയില്ല. പട്ടിണിയും, കുറഞ്ഞ വിലക്കുള്ള ആഹാരവും തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി മാധ്യമങ്ങള്‍ കണ്ടില്ല. ഇത് ഈ വിഷയത്തിലുപരി അവരെത്തന്നെയാണ് തുറന്നു കാട്ടുന്നത്.
സൌജന്യമായി കളര്‍ ടെലിവിഷനുകള്‍ നല്കിയ ഡി.എം.കെയുടെ നടപടി - ഇതിനു പരിഹാസ്യമായ രീതിയില്‍ മാധ്യമശ്രദ്ധയും ലഭിച്ചു- 2008 സെപ്തംബര്‍ മുതല്‍ റേഷന്‍ കാര്‍ഡുള്ള എല്ലാവര്ക്കും, ദാരിദ്ര്യരേഖക്ക് താഴെയോ മുകളിലോ എന്ന വ്യത്യാസമില്ലാതെ, കിലോവിനു ഒരു രൂപ നിരക്കില്‍ 20 കിലോ അരി നല്കിവന്നിരുന്ന നടപടിയെ അപേക്ഷിച്ച് തീര്‍ത്തും അപ്രധാനമായിരുന്നു. കിലോവിനു രണ്ടു രൂപ നിരക്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ അരി വിതരണം നടക്കുന്നുമുണ്ടായിരുന്നു. അതുപോലെത്തന്നെ ദേശീയ തൊഴിലുറപ്പ് പദ്ധതി അവിടെ നല്ല രീതിയില്‍ നടപ്പിലാക്കുകയും ചെയ്തു. ഈ രണ്ട് രീതിയിലും സംസ്ഥാന സര്‍ക്കാര്‍ നേട്ടമുണ്ടാക്കി.ആന്ധ്രപ്രദേശിലാകട്ടെ, തമിഴ്നാട്ടിലേതു പോലെ, വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം എന്ന കക്ഷിയുടെ സാന്നിദ്ധ്യത്തിന്റെ ഗുണം ലഭിച്ചവരാണ്. പ്രജാരാജ്യം കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ നേടുകയും അതുവഴി കോണ്‍ഗ്രസിന്റെ എതിരാളികളായ തെലുഗുദേശത്തെ ക്ഷീണിപ്പിക്കുകയും ചെയ്തു. പക്ഷെ ആറു ലക്ഷത്തോളം ബി പി എൽ റേഷന്‍ കാര്‍ഡുകള്‍ പുനസ്ഥാപിക്കുകയും ധാരാളം പുതിയവ വിതരണം ചെയ്യുകയും ചെയ്ത ഒരു സര്‍ക്കാരായിരുന്നു വൈ.എസ്.ആറിന്റെത്. (ഹിന്ദു സെപ്തംബര്‍ 29, 2005) ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാരാകട്ടെ ഒന്‍പതു വര്‍ഷ കാലയളവില്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ ഒരു കാര്‍ഡ് പോലും വിതരണം ചെയ്തിരുന്നില്ല. അതും, ദാരിദ്ര്യവും വിശപ്പും നഗരങ്ങളില്‍ പോലും ഒരു പ്രധാന വിഷയമായ സംസ്ഥാനത്തില്‍. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാപിതാവായ അന്നത്തെ മുഖ്യമന്ത്രി എന്‍.ടി.രാമറാവു രണ്ടു രൂപ നിരക്കില്‍ അരി വിതരണം തുടങ്ങി വെച്ച സംസ്ഥാനമായിരുന്നു ആന്ധപ്രദേശ്. എന്‍.ടി.ആറിന്റെ വ്യക്തിപ്രഭാവത്തിന്റെ കാര്യത്തില്‍ സംശയമൊന്നുമില്ല .എങ്കിലും കിലോക്ക് രണ്ടു രൂപ നിരക്കില്‍ നല്കിയ അരി, മറ്റേത് ഘടകങ്ങളേക്കാളും അധികമായി വോട്ടായി മാറി.
ദേശീയ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മുന്‍പ് കിലോക്ക് രണ്ടു രൂപ നിരക്കില്‍ അരി എന്നത് പുനസ്ഥാപിച്ചപ്പോൾ രാജശേഖര റെഡ്ഡി തെലുഗുദേശത്തിന്റെ ഉടയാടകള്‍ തന്നെ കയ്യടക്കുകയായിരുന്നു. ഒരാള്‍ക്ക് നാലുകിലോ അല്ലെങ്കില്‍ അഞ്ചുപേരുള്ള കുടുംബത്തിനു 20 കിലോ എന്ന കണക്കിലായിരുന്നു ഈ നടപടി. മുന്‍ തലമുറയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ടി.ആറിന്റെ നടപടിയെ “പണച്ചിലവുള്ള തരികിട”യായി വിശേഷിപ്പിച്ചിരുന്നു. എങ്കിലും ഡോ. റെഡ്ഡി അല്പം വിവേകപൂര്‍വമായ നിലപാട് സ്വീകരിക്കുകയും അതില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്തു.മാധ്യമങ്ങള്‍ ഒരു മറയുമില്ലാതെ പ്രശംസിച്ച നായിഡുവിന്റെ ഭരണകാലയളവില്‍, ജനങ്ങൾ വെള്ളക്കരം, വൈദ്യുതിചാർജ്ജ്, ഭക്ഷ്യവസ്തുക്കൾ മറ്റു അവശ്യസാധനങ്ങൾ എന്നിവയുടെ വിലയിലുമുണ്ടായ വമ്പന്‍ വര്‍ദ്ധനവിന്റെ ആഘാതം ഏറ്റുവാങ്ങുകയായിരുന്നു. 2009ൽ പോലും മുന്‍കാല ചെയ്തികള്‍ തനിക്കുണ്ടാക്കിയ ദോഷം പരിഹരിക്കാനോ വിശ്വാസ്യത വീണ്ടെടുക്കാനോ നായിഡുവിനു കഴിഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ എതിരാളിയാകട്ടെ നല്ല രീതിയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി. മഹ്ബൂബ് നഗര്‍ എന്ന അവികസിത ജില്ലയിൽ നിന്ന് ദുരിതം മൂലം പാലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. പലര്‍ക്കും തങ്ങളുടെ ചുറ്റുവട്ടത്തിൽ തന്നെ പണികൾ കണ്ടെത്താനായി.( 2008 മെയ് 31 ലെ ഹിന്ദു റിപ്പോർട്ട് കാണുക). അക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു കയറുകയായിരുന്നു. പ്രതിമാസം ലഭിക്കുന്ന 200 രൂപായുടെ വാർദ്ധക്യ കാല പെൻഷൻ കൊണ്ട് തങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ 70 വയസ്സു കഴിഞ്ഞവർ പോലും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി തേടി എത്തിയിരുന്നു. പെൻഷനുകൾ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ പരിഷ്ക്കരിക്കുന്ന കാര്യത്തിലും ആന്ധ്ര സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്തത് കാണാതിരുന്നു കൂടാ. ആ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്കായിരുന്നു പ്രതിമാസം 75 രൂപ എന്ന നിരക്കിൽ വാർദ്ധക്യ കാല/ വിധവ/ വികലാംഗ പെൻഷനുകൾ ലഭിച്ചു വന്നിരുന്നത്. രാജശേഖര റെഡ്ഡി സർക്കാർ വികലാംഗ പെൻഷൻ പ്രതിമാസം 500 രൂപയായും മറ്റു പെൻഷനുകൾ 200 രൂപയായും വർദ്ധിപ്പിച്ചുവെന്നു മാത്രമല്ല ഏതാണ്ട് 4 ഇരട്ടി ആളുകൾക്ക്, അതായത് 7.2 ദശലക്ഷം ആളുകൾക്ക് അവ നൽകാൻ നടപടിയെടുക്കുകയുമുണ്ടായി.ആന്ധ്ര സർക്കാർ സ്ത്രീകൾക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പെൻഷൻ പദ്ധതികളും മറ്റു സംസ്ഥാനങ്ങൾ നടപ്പിലാക്കിയ പദ്ധതികളേക്കാൾ വളരെ മെച്ചമേറിയവയാണ്.
ഒറീസ്സയിൽ, നവീൻ പട്നായിക്ക് വളരെ സമർത്ഥമായാണ് തന്റെ ഓരോ നീക്കവും നടത്തിയത്. ബി ജെ പി യെ ഒഴിവാക്കുന്നതിലും കോൺഗ്രസ്സിനെ ഒറ്റപ്പെടുത്തന്നതിലും ആ സാമർത്ഥ്യം നാം ദർശിച്ചു. പക്ഷെ അദ്ദേഹവും കുറഞ്ഞ നിരക്കിൽ അരി നൽകുന്നതിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കലഹന്ദി-ബൊലാംഗീർ- കോറാപ്പുട്ട് തുടങ്ങിയ “കത്തുന്ന വിശപ്പിന്റെ പ്രദേങ്ങളിൽ” 2008 ന്റെ മദ്ധ്യം മുതൽ തന്നെ കിലോക്ക് 2 രൂപാ എന്ന നിരക്കിൽ ഓരോ കുടുംബത്തിനും 25 കിലോ അരി നൽകി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ ആനുകൂല്യം ബിപിഎൽ കുടുബങ്ങൾക്കായി പരിമിതപ്പെടുത്തിയിരുന്നു. കെ ബി കെ ജില്ലകളിലെ ഏറ്റവും ദരിദ്രരായ പട്ടിണിപ്പാവങ്ങൾക്ക്, ഇതു കൂടാതെ 10 കിലോ അരി സൌജന്യമായും സർക്കാർ നൽകിയിരുന്നു. പട്ടിണി മരണങ്ങൾ ഉണ്ടാകാതെ തടയുന്നതിൽ ഇത് വളരെ ഏറെ സഹായിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ആളുകളെ വിവിധ പെൻഷൻ പദ്ധതികളുടെയും ദരിദ്ര ജനവിഭാഗങ്ങൾക്കായുള്ള ഗൃഹ നിർമ്മാണ പദ്ധതികളുടേയും ഗുണഭോക്താക്കളാക്കുന്നതിലും പട്നായിക്ക് വിജയിച്ചിട്ടുണ്ട്. ( മാത്രമല്ല, ഇലക്ഷനു തൊട്ടുമുമ്പ് ആറാം ശമ്പളക്കമീഷൻ ശുപർശകൾ നടപ്പിലാക്കിയതിലൂടെ മദ്ധ്യവർഗ്ഗക്കാരെ തന്നോടൊപ്പം നിർത്തുന്നതിലും നവീൻ പട്നായിക്ക് വിജയിച്ചു.)തീർച്ചയായും, ഈ വിഷയങ്ങൾ മാത്രമായിരുന്നില്ല തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ ജനങ്ങൾക്ക് മുമ്പാകെ ഉണ്ടായിരുന്നത്, പക്ഷെ ഇവ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.( വൈ എസ് രാജശേഖര റെഡ്ഡിയുടേയും നവീൻ പട്നായിക്കിന്റേയും കാര്യത്തിൽ അവരെ സഹായിച്ച ഒരു ഘടകമുണ്ട്. രണ്ടു സംസ്ഥാനങ്ങളിലേയും നേട്ടങ്ങൾ വളരെ പ്രകടവും ദൃശ്യഗോചരവുമായിരുന്നു. എന്നാൽ കോട്ടങ്ങൾ-വലിയ തോതിലുള്ള മാനവ പറിച്ചു നടൽ (human displacement), സ്പെഷ്യൽ എക്കണോമിക് സോണുകൾ, അപായകരമായ ഖനന പദ്ധതികൾ തുടങ്ങി അത്യന്തം സ്ഫോടനാത്മകമായവ) - പൈപ്പ് ലൈനിലായിരുന്നതിനാൽ അത്ര ദൃശ്യഗോചരമല്ലായിരുന്നു. ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ... ഈ നയങ്ങൾ തിരുത്തിയില്ലെങ്കിൽ, അടുത്ത രണ്ടു മൂന്നു കൊല്ലത്തിനകം അവ സംഭവിക്കാം.
ഛത്തീസ്ഗഢിലാവട്ടെ, ചില മേഖലകളിലെ സർക്കാർ നയങ്ങൾ വളരെയേറെ പ്രതിലോമകരമാണ് എങ്കിൽ കൂടി, മുഖ്യമന്ത്രി രമൺ സിംഗ് വ്യക്തിപരമായ താൽപ്പര്യമെടുത്ത് ഓരോ കുടുംബത്തിനും കിലോയ്ക്ക് 3 രൂപാ നിരക്കിൽ 35 കിലോഗ്രാം അരി നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നു മാത്രമല്ല, ഏകദേശം 20.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ( 2001 ലെ കാനേഷുമാരി അനുസരിച്ച്) സംസ്ഥാനത്തിലെ 15 ദശലക്ഷം വരുന്ന ജനവിഭാഗം ദാരിദ്ര്യ രേഖയ്ക്ക് കീഴെ വരുന്നവരാണെന്ന് അദ്ദേഹത്തിന്റെ സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അതായത് സംസ്ഥാനത്തെ ഏതാണ്ട് 70 ശതമാനം ജനങ്ങൾ ബി പി എൽ വിഭാഗത്തിൽ വരുമത്രെ. ഇപ്രകാരം ചെയ്തത് 2008 ലെ നിയസഭ തെരെഞ്ഞെടുപ്പിനും വളരെ മാസങ്ങൾക്ക് മുമ്പാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലും ലോൿസഭാ തെരെഞ്ഞെടുപ്പിലും ഇതു സർക്കാരിനെ വളരെ ഏറെ സഹായിച്ചു.പശ്ചിമ ബംഗാളിലെ ഇടതു മുന്നണി രണ്ടു കാര്യത്തിലും പരാജയപ്പെട്ടു. കേന്ദ്ര പൂളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ കവർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. ഏറ്റവും കൂടുതൽ അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടുപോലും പശ്ചിമ ബംഗാളിൽ കുറഞ്ഞ വിലയ്ക്കുള്ള അരിവിതരണം ആരംഭിച്ചത് ഈ വർഷമാദ്യം മാത്രമാണ്. അതും വളരെ വൈമനസ്യത്തോടെയും വളരെ ഏറെ താമസിച്ചും. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും പശ്ചിമ ബംഗാൾ സർക്കാർ വളരെ പിന്നോക്കം പോയി. ഇടതു മുന്നണിക്കേറ്റ തിരിച്ചടിയിൽ വിശപ്പ് ഒരു വലിയ ഘടകമായിരുന്നു.
ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഭരണത്തിലുള്ളവർക്ക് എന്ത് പാഠങ്ങളാണ് ഉൾക്കൊള്ളുവാനുള്ളത്? കൂടുതൽ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഉയർന്ന വിലകൾക്കും മറ്റു പരിഷ്ക്കാരങ്ങൾക്കുമെല്ലാം ജനങ്ങളുടെ മാൻഡേറ്റ് ലഭിച്ചുവെന്നാണോ അവർ കരുതേണ്ടത്? അതോ അരിയുടെ വിലയാണ് അധികാരത്തിന്റെ വില നിർണ്ണയിക്കുന്നതെന്നോ? ജോലിയും സുരക്ഷിതത്വവും വളരെ പ്രധാനപ്പെട്ടതാണെന്നല്ലേ അവർ മനസ്സിലാക്കേണ്ടത്? ഭക്ഷ്യധാന്യങ്ങളുടെ വിലയും കുറഞ്ഞ വിലയ്ക്കുള്ള അരിയും ഏകമാത്ര ഘടകമല്ലെങ്കിൽ കൂടി വളരെ പ്രധാനമാണ്. ഇതിനകം എടുത്തു കഴിഞ്ഞ നടപടികൾ കൊണ്ട് സർക്കാരുകൾക്ക് എല്ലാക്കാലത്തേക്കും നേട്ടങ്ങൾ കൈവരിക്കാനാകണമെന്നില്ല. എങ്കിലും ഈ പ്രക്രിയ ഒരു മുന്നോട്ടുള്ള പോക്കാണെന്ന് പറയാതെ വയ്യ. അത് ജനാഭിലാത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. ഇതിൽ നിന്നൊരു തിരിച്ചുപോക്ക് ആത്മഹത്യാപരമായിരിക്കും.*
പി സായ്നാഥ് എഴുതിയ “Price of rice, price of power“ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ














