Showing posts with label കുരീപ്പുഴ ശ്രീകുമാര്‍. Show all posts
Showing posts with label കുരീപ്പുഴ ശ്രീകുമാര്‍. Show all posts

Monday, January 6, 2014

കവികള്‍ ഇടങ്ങഴി, വായനക്കാര്‍ നാഴിയൂരി

പ്രസിദ്ധ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കാവ്യപുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം മുകുന്ദന്‍ നടത്തിയ ഒരു പരാമര്‍ശം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. വര്‍ത്തമാനകാലത്ത് വായനക്കാരേക്കാള്‍ കൂടുതല്‍ കവികളുണ്ട് എന്നായിരുന്നു ആ പരാമര്‍ശം.

കേരളത്തിലെ ചില പ്രദേശങ്ങള്‍ കവിബാഹുല്യം കൊണ്ട് കൗതുകകരമായ ശ്രദ്ധയര്‍ഹിക്കുന്നതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ, പശ്ചിമഘട്ടത്തിന്റെ കവാടമായ നെടുമങ്ങാടാണ് ഒരു പ്രദേശം. വ്യത്യസ്ത വ്യക്തിത്വത്തോടെ കാവ്യരംഗത്ത് പ്രവര്‍ത്തിച്ച് പൊതുമലയാളത്തില്‍ ശ്രദ്ധനേടിയവരാണ് നെടുമങ്ങാട്ടെ കവികള്‍. ഗിരീഷ് പുലിയൂര്‍, ചായം ധര്‍മ്മരാജന്‍, ബി എസ് രാജീവ് തുടങ്ങിയവരിലാരംഭിച്ച് മാതൃഭൂമി കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായ എന്‍ ജി നയനതാരയിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാവ്യരചനയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആര്‍ദ്രാ രാജഗോപാലിലുംവരെ പ്രകാശിക്കുന്നതാണ് നെടുമങ്ങാടന്‍ കാവ്യനിര.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും കോഴിക്കോട് ജില്ലയിലെ വടകരയും വ്യത്യസ്ത വ്യക്തിത്വമുള്ള കവികളാല്‍ സമര്‍ഥമാണ്. ഇവരുടെയൊക്കെ കവിതകള്‍ ജനങ്ങള്‍ വായിക്കുന്നുമുണ്ട്.

നവീന വായനയുടെ സുന്ദരമുഖമായ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സാഹിത്യസംരംഭം കവിതയാണ്. സൈബര്‍ സാധ്യതകളെ നോവലായി ആവിഷ്‌ക്കരിച്ച എം മുകുന്ദന്‍ ഇതിനെക്കുറിച്ച് ബോധവാനാകാതിരിക്കാനിടയില്ല.

ഇന്റര്‍നെറ്റില്‍ നിരവധി കാവ്യചര്‍ച്ചാ സംഘങ്ങളുണ്ട്. അതില്‍ ഒരു പ്രധാന സംഘമാണ് മലയാള കവിതാദിനം ആവിഷ്‌ക്കരിച്ച് ആചരിച്ച കാവ്യകേളി. ബൂലോക കവിത, കലിക, കവിതമഴ, ശ്രുതിലയം തുടങ്ങി അസംഖ്യം കാവ്യചര്‍ച്ചാ സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ വായിക്കപ്പെടുന്ന നിരവധി ബ്ലോഗുകള്‍ കൂടാതെയാണ് ഈ കാവ്യവായന ഫലവത്താകുന്നത്. ശ്രുതിലയം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പ് എഴുത്തുകാരുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അക്ഷരം ഓണ്‍ലൈന്‍ മാഗസിനിലും നെല്ല് തുടങ്ങിയ മാഗസിനുകളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന കവിതകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ലൈക്കും കമന്റും നോക്കിയാണ് കവിതയുടെ സ്വീകാര്യത തിട്ടപ്പെടുത്തുന്നതെങ്കില്‍ കരീം മലപ്പട്ടത്തിന്റെ കവിതയ്ക്കു ലഭിച്ച രണ്ടായിരത്തോളം ലൈക്കുകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അനവധി പ്രതികരണങ്ങളും ഒരു വിസ്മയരേഖ തന്നെ സൃഷ്ടിച്ചു. കുഴൂര്‍ വിത്സന്‍, വിഷ്ണുപ്രസാദ്, ഉമാരാജീവ്, ഡോണമയൂര തുടങ്ങിയവരുടേയും രചനകള്‍ സൈബര്‍ ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്നുണ്ട്.
ഇതൊന്നും കൂടാതെയാണ് 'ഇന്നു വായിച്ച കവിത' എന്ന പ്രതിദിന പംക്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വരുന്നവയും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നവയുമാണ് ഈ പംക്തിയില്‍ പ്രത്യക്ഷപ്പെടുന്ന കവിതകള്‍. ഓരോ ദിവസവും വായിക്കുന്ന കവിതകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച രചനയാണ് ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുമാസികകളും ഞായര്‍ പതിപ്പുകളുമെല്ലാം പരിഗണിക്കുകയും കവിയുടെ പേര് കണക്കാക്കാതെ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മലയാള കവിതകളും ഞായര്‍ ദിനങ്ങളില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് നക്ഷത്രങ്ങളായി മാറിയ കവികളുടെ രചനകളും തിങ്കളാഴ്ചകളില്‍ വിവര്‍ത്തിത കവിതകളുമാണ് ഈ പംക്തിയിലുള്ളത്.
ശരാശരി മുന്നൂറു വായനക്കാരാണ് എല്ലാ ദിവസവും ഇന്നു വായിച്ച കവിത ശ്രദ്ധിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഗള്‍ഫ് നാടുകളിലും അമേരിക്കയിലും ഇന്ത്യയിലും ഒക്കെയുള്ള വായനക്കാര്‍ കവിതകള്‍ വായിച്ച് ശ്രദ്ധയോടെ പ്രതികരിക്കുന്നു എന്നുള്ളത് ഈ പംക്തിയുടെ ഒരു പ്രത്യേകതയാണ്. മലയാള കവിതയില്‍ ഇനിയും ശ്രദ്ധിക്കപ്പെടേണ്ട പി എസ് ഉണ്ണികൃഷ്ണന്‍, വിശ്വന്‍ മണലൂര്‍, മൈനാഗപ്പള്ളി ശ്രീരംഗന്‍, സാദിര്‍ തലപ്പുഴ, ലക്ഷ്മണന്‍ മാധവ് തുടങ്ങിയവരുടെ രചനകള്‍ക്ക് അസാമാന്യമായ സ്വീകാര്യതയാണ് ലഭിച്ചത്.

കഥയോ ലേഖനമോ നാടകമോ ഒന്നും തന്നെ സൈബര്‍ ചുമരുകളില്‍ കവിതയോളം വായിക്കപ്പെടുന്നില്ല. കവിതകളില്‍ തന്നെ ദീര്‍ഘകവിതകളോട് അത്ര കമ്പമില്ലെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പ്രണയം, പ്രതിഷേധം തുടങ്ങിയവ വിഷയമായി വരുന്ന സ്‌ഫോടക ശേഷിയുള്ള ലഘുകവിതകള്‍ക്കാണ് സൈബര്‍ ലോകത്ത് കൂടുതല്‍ സ്വീകാര്യതയുള്ളത്. മറ്റു സാഹിത്യശാഖകളെ സൈബര്‍ വായന  വളരെയധികം പിന്നിലാക്കിയിരിക്കുന്നു എന്നര്‍ഥം.

കവികള്‍ വര്‍ധിക്കുന്നു എന്നതില്‍ എം മുകുന്ദന്‍ പരിഭവപ്പെട്ടിട്ടുകാര്യമില്ല. എല്ലാവരും എഴുതട്ടെ. ലെനിന്‍ പറഞ്ഞതുപോലെ നൂറുപൂക്കള്‍ വിടരട്ടെ. കൂടെക്കൂട്ടേണ്ടുന്ന കവിതകള്‍ കാലം തിരഞ്ഞെടുത്തു കൊള്ളും.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Sunday, October 27, 2013

മരണവീട്ടിലെ ജാതിക്കൊടികള്‍

ഒരു സഞ്ചാരത്തിനിടയിലാണ് ആ കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വീടിന്റെ ഗേറ്റിന് മുന്നില്‍ ഒറ്റക്കമ്പില്‍ കരിങ്കൊടിയും മൂവര്‍ണക്കൊടിയും. ഒരു കോണ്‍ഗ്രസുകാരന്‍ മരിച്ചിരിക്കുന്നു. മരണം ദുഃഖത്തിന്റെ പതാക നിവര്‍ത്തുന്നു. അതേഗേറ്റില്‍ത്തന്നെ മറ്റൊരു കരിങ്കൊടിയും അതേ കമ്പില്‍ത്തന്നെ പളപളാന്നിളകുന്ന മഞ്ഞ സില്‍ക്ക് കൊടിയും. അത് തരുന്നത് മറ്റൊരു സന്ദേശമാണ്. മരിച്ചയാള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, നായര്‍ സമുദായാംഗവുമാണ്.

മറ്റു ചില മരണവീടുകളില്‍ കാണുന്ന മഞ്ഞക്കൊടി സൂചിപ്പിക്കുന്നത് മതം ഉപേക്ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു വീട്ടിലെ അംഗമാണെന്നും പരേതന്‍ ഈഴവ സമുദായാംഗവുമാണെന്നുമത്രെ. ഇനിയും ചില മരണവീടുകളില്‍ കരിങ്കൊടിയോടൊപ്പം മഴവില്ലിന്റെ നിറകുബേരത്വമുള്ള കൊടികണ്ട് സഹകരണസംഘക്കാരാരോ ആണ് മരിച്ചതെന്ന് ധരിച്ചാല്‍ തെറ്റി. പരേതന്‍, ആശാരി മൂശാരി കല്ലന്‍ തട്ടാന്‍ കൊല്ലന്‍ തുടങ്ങിയ ഏതോ ജാതിയില്‍പ്പെട്ട ആളാണെന്നാണ് അര്‍ഥം.

നീലപ്പച്ചക്കൊടിയോടൊപ്പമാണ് കരിങ്കൊടി കണ്ടതെങ്കില്‍ അതിന്റെ അര്‍ഥം പരേതന്‍ അപമാനഭാരംകൊണ്ട് അഴിച്ചുകളയാന്‍ ശ്രമിച്ച പുലയ സമുദായാംഗമാണെന്നത്രെ. ഇനിയുമുണ്ട് നിരവധി വര്‍ഗീയക്കൊടികള്‍. കരിങ്കൊടി മാത്രമാണ് പൊതുവായിട്ടുള്ളത്.

മുന്‍പെങ്ങും മരണവീട്ടുമുറ്റത്ത് ജാതിപ്പിശാചിന്റെ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഗണേശോത്സവം പോലെയും അക്ഷയതൃതീയപോലെയും പുതുതായി തുടങ്ങിയ ഒരു ഏര്‍പ്പാടാണിത്. കേരളം നാരായണഗുരുവിനും മുമ്പുള്ള കാലത്തേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നതിന് ഈ ജാതിക്കൊടികളാണ് തെളിവ്.

കുറച്ചുകഴിഞ്ഞാല്‍ ജാതീയ മരണഗേഹങ്ങളില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമോ? മരണത്തിനു ജാതിയുണ്ടോ? ജാതിക്കല്ലാതെ ജാതിക്കാരനു മരണമില്ലെന്നുണ്ടോ? മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങള്‍ക്ക് ജാതിയുണ്ടോ? മരിച്ചു എന്നു കരുതിയ ജാതി, മോഹാലസ്യത്തിലായിരുന്നു എന്നും ഇപ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

മരണവീട്ടിലെ വര്‍ഗീയക്കൊടി കാണുമ്പോള്‍ ചാക്കാലക്കുചെല്ലുന്നയാളിന്റെ മനോഗതി എന്തായിരിക്കും? തൊഴില്‍ വിലങ്ങും അയിത്തവും നിലനിന്നിരുന്ന കാലത്തേക്ക് കാലുകുത്തുന്നു എന്ന തോന്നലുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

മുന്നോട്ടു നടന്ന മലയാളി പിന്നോട്ടു നടക്കുകയാണ്. പോരാട്ട വീരഗാഥകള്‍ നമ്മള്‍ മറക്കുന്നു. ജാതിക്കെതിരെയുള്ള പോരാട്ടമാണ് കേരളം കണ്ട പോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ആ പോരാട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധി. അപമാനിക്കപ്പെട്ടവര്‍ അനവധി. ബദല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍, അയിത്തപ്പലക പിഴുതെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങള്‍, മുക്കാലിയില്‍ കെട്ടിയിട്ട് ഏറ്റുവാങ്ങിയ ചാട്ടവാറടികള്‍, ഛേദിച്ചു നിവേദിച്ച മുലകള്‍..... അങ്ങനെ എത്രയോ ചിത്രങ്ങളാണ് ജാതീയതയ്‌ക്കെതിരെയുള്ള സമരഭിത്തിയിലുള്ളത്. ഇതെല്ലാം മറന്നുകൊണ്ടാണ് മരിച്ചവര്‍ക്കും ജാതിയുണ്ടെന്ന് മലയാളി പ്രഖ്യാപിക്കുന്നത്.

ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.

കരിങ്കൊടിക്കമ്പില്‍ ചെങ്കൊടി കെട്ടിയിട്ടുള്ള മരണവീടുകളില്‍ ജാതിക്കൊടി കാണാറില്ല. അത്രയുമെങ്കിലും മനുഷ്യഗൃഹങ്ങള്‍ കേരളത്തിലുണ്ടല്ലൊ.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Sunday, October 13, 2013

അരിയുണ്ടെന്നാലങ്ങോര്‍ അന്തരിക്കുകില്ലല്ലൊ

മരണാനന്തരം മൃതദേഹത്തെ മുന്‍നിര്‍ത്തി എന്തെല്ലാം കോപ്രായങ്ങളാണ് മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്. ഈ മതാചാര മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, സ്‌നേഹമോ ദയയോ തൊട്ടുതീണ്ടിയിട്ടേയില്ല.

അടുത്തകാലം വരെ ഉണ്ടായിരുന്ന ഒരു ദുരാചാരം ശവത്തെ ഉടുപ്പിച്ചിട്ടുള്ള മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുകയെന്നതായിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലിയായിട്ടാണ് ഈ നാണയം നശിപ്പിച്ചിരുന്നത്. പുതിയകാലത്ത്, വൈതരണിക്കു കുറുകെ പാലം വന്നതുകൊണ്ടാകാം ഈ ദുരാചാരം ഇപ്പോള്‍ വ്യാപകമല്ല. ഇരുപത്തഞ്ചു പൈസ അടക്കമുള്ള നിരവധി നാണയങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് പിന്‍വലിച്ചിട്ടുണ്ട്. ഇതെല്ലാം പരലോകത്തും ബാധകമാണ്. എടുക്കാത്ത നാണയങ്ങള്‍ കോന്തലയില്‍ കെട്ടാറില്ല.

കോടിയിലാണ് മറ്റൊരു ദുരാചാരം. മരണപ്പെട്ട ആളിന്റെ ബന്ധുക്കള്‍ ഒരു പുത്തന്‍ തുണി വാങ്ങിക്കൊണ്ടു വന്ന് ശവത്തെ പുതപ്പിക്കുന്നു. ഒരാള്‍ ബന്ധുകുടുംബങ്ങളുടെ പേരുകള്‍ വിളിച്ചു പറയുന്നു. ഓരോ കുടുംബവും കോടി പുതപ്പിക്കണമെന്നാണ് അലിഖിതനിയമം. കോടിയില്ലെങ്കിലോ? പുതപ്പിച്ച കോടിയുടെ തലവശവും കാല്‍വശവും ഒന്നു ചലിപ്പിക്കും. അതോടെ പുതിയ കോടിയിട്ടതായി കണക്കാക്കും. പഴുതില്ലാതെന്തു പരലോകം.

മുണ്ടിന്റെ കോന്തലയില്‍ നാണയം കെട്ടിവയ്ക്കുന്നവരും കോടിവസ്ത്രം പുതപ്പിക്കുന്നവരും കഥാപുരുഷന്‍ കഥാവശേഷനാകുന്നതിന് മുമ്പ് ഒരു തുണ്ടു തുണിയോ ചില്ലിക്കാശോ നല്‍കി സഹായിച്ചിട്ടുള്ളവര്‍ ആയിരിക്കില്ല. ചാവിന്നു ബന്ധുത്വമേറുമല്ലൊ/ചാവാതിരിക്കുമ്പൊഴെന്തുമാട്ടെ എന്ന് കടമ്മനിട്ട ചൊല്ലിയതുപോലെയാണിത്.

മറ്റൊരസംബന്ധം വായ്ക്കരിയിടലാണ്. ശവത്തിന്റെ വായിലേക്ക് ഉണക്കലരി കുത്തിക്കയറ്റുക, പാവം ശവം ഇന്നേവരെ, ഇത്തരം അതിക്രമങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല. കട്ടിലില്‍ നിന്നും നിലത്തിറക്കിക്കിടത്തിയ മൃതദേഹത്തിന് ചുറ്റും ഉണക്കലരി വിതറുന്നതാണ് മറ്റൊരു കോപ്രായം. ഈ അന്ധവിശ്വാസത്തിനെതിരേയുള്ള ഗംഭീരമായൊരു താക്കീതാണ് അരിയില്ലാഞ്ഞിട്ട് എന്ന വൈലോപ്പിള്ളിക്കവിത.

എഴുപതുവര്‍ഷം മുമ്പാണ് മഹാകവി ഈ കവിതയെഴുതിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്ലേഗുപോലെ തിരിച്ചു വരുന്ന ഇക്കാലത്ത് അരിയില്ലാഞ്ഞിട്ടെന്ന കവിതക്ക് കൂടുതല്‍ പ്രസക്തിയുണ്ടാകുന്നു.

പാവപ്പെട്ട ഒരു മനുഷ്യന്‍ അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു സഹായവും ചെയ്തിട്ടില്ലാത്ത ബന്ധുക്കള്‍, മരിച്ചപ്പോള്‍ വീട്ടിലെത്തി അവര്‍ ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ചിലര്‍ മാവുവെട്ടുന്നുണ്ട്. തെക്കേപ്പറമ്പിലെ ശ്മശാനത്തിലേക്ക് എളുപ്പവഴിയൊരുക്കാനായി ചിലര്‍ വേലിതട്ടി മാറ്റുന്നുണ്ട്. അയലത്തെ പണക്കാരന്റെ വീട്ടില്‍ നിന്നും ശവക്കച്ചക്കുള്ള കാശും കിട്ടി. എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി. ഇനി ശവത്തിനു ചുറ്റും തൂവാന്‍ ഇത്തിരി ഉണക്കലരി വേണം. മരിച്ചുപോയ ആളിന്റെ ഭാര്യയോട് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളോടെയാണ് മഹാകവി കവിത അവസാനിപ്പിച്ചത്. 'അരിയുണ്ടെന്നാലങ്ങോര്‍, അന്തരിക്കുകില്ലല്ലൊ'.

പാവം വിധവയുടെ കനല്‍ നിറഞ്ഞ ഈ മറുപടിയില്‍ കണ്ണീരും ജീവിതവും തുടിച്ചു നില്‍ക്കുന്നു. ആരോരും സഹായിക്കാനില്ലാതെ, പട്ടിണി കിടന്നാണ് ആ മനുഷ്യന്‍ മരിച്ചത്. ആ മരണവീട്ടിലാണ് അന്ധവിശ്വാസത്തിന്റെ പദാനുപദനിര്‍വഹണം നടത്തുന്നത്. മരണത്തിന് ശേഷം ദുരാചാരം നടപ്പാക്കുകയല്ല ജീവിച്ചിരിക്കുമ്പോള്‍ മുന്നോട്ടു പോകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് മഹാകവി വൈലോപ്പിള്ളി നമ്മളോട് പറയാതെ പറയുന്നു.

മഹാകവി വൈലോപ്പിള്ളി, അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും എതിര്‍പക്ഷത്തായിരുന്നു. യഥാര്‍ഥ കവികള്‍ക്ക് അങ്ങനെയേ ആകാന്‍ കഴിയൂ.

*
കുരീപ്പുഴ ശ്രീകുമാര്‍ janayugom

Saturday, September 28, 2013

കല്യാണക്കത്തിലെ വര്‍ഗീയമുദ്രകള്‍

പണ്ടൊക്കെ വിവാഹത്തിന് കത്ത് ഉണ്ടായിരുന്നില്ല. ബന്ധുവീടുകളിലും അയല്‍വീടുകളിലും ചെന്നു പറയുകയായിരുന്നു. താംബൂല ചര്‍വണം പ്രായഭേദമെന്യേ സര്‍വസമ്മതമായിരുന്നതിനാല്‍ മംഗലം വിളിക്കാന്‍ പോകുന്നവര്‍ വെറ്റിലയും അടക്കയും പുകയിലയും മറ്റും കൊണ്ടു പോയി കാരണവര്‍ക്ക് കാഴ്ചവയ്ക്കുമായിരുന്നു.നമ്മള്‍ സൗകര്യങ്ങളിലേക്ക് കടന്നു ചെന്നപ്പോള്‍, നേരിട്ടുള്ള ക്ഷണം കുറഞ്ഞു. കത്തുകളും ഫോണ്‍വിളികളുമൊക്കെയായി അതു വികസിച്ചു.

ഇപ്പോഴാകട്ടെ, കാര്യമറിയിക്കുക എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും മാറി കല്യാണക്കത്തുകള്‍ ആര്‍ഭാടത്തിന്റെയും വര്‍ഗീയതയുടെയും മുദ്രകളായി മാറിയിരിക്കുന്നു.

ഒരു സായിപ്പും മദാമ്മയും കല്യാണത്തിന് വരാനില്ലെങ്കിലും കേരളീയര്‍ മാതൃഭാഷ ഉപേക്ഷിച്ച് ധ്വരഭാഷയില്‍ കല്യാണക്കത്തുകള്‍ അച്ചടിക്കുകയാണ്. ഇംഗ്ലീഷില്‍ അച്ചടിച്ച കല്യാണക്കത്തുകളുമായി ബന്ധുവീടുകളില്‍ ചെന്ന് മലയാളത്തില്‍ കാര്യമറിയിച്ച് മലയാളത്തില്‍തന്നെ ക്ഷണിക്കുന്ന കേരളീയ രക്ഷകര്‍ത്താക്കള്‍ വര്‍ത്തമാനകാലത്തെ സഞ്ചരിക്കുന്ന ഫലിതമാണ്.

കല്യാണകക്കത്തുകള്‍ വധൂവരന്മാരുടെയും രക്ഷകര്‍ത്താക്കളുടെയും ജാതിയും മതവും ബോധ്യപ്പെടുത്തുന്ന വര്‍ഗീയമുദ്രകളുടെ വാഹകരുമാകുന്നുണ്ട്. മതസൂചനയുള്ള ചില വാചകങ്ങള്‍ കത്തിന്റെ നെറ്റിയില്‍ത്തന്നെ അച്ചടിച്ചു വയ്ക്കും. അതുമല്ലെങ്കില്‍, ചിത്രങ്ങള്‍.

അധികം കത്തുകളിലും ഗണപതിയുടെ ചിത്രമാണ് കാണാറുള്ളത്. പെരുച്ചാഴി അറ്റാച്ച്ഡും അല്ലാത്തതും. ഗണപതിയുടെ ചിത്രം കല്ല്യാണക്കത്തില്‍ അച്ചടിക്കുന്നത് ഒരു വിരോധാഭാസമാണ്. കാരണം ഗണപതി കല്യാണമേ കഴിച്ചിട്ടില്ല.

മറ്റൊരുചിത്രം നാരായണഗുരുവിന്റേതാണ്. അദ്ദേഹത്തിനു വേണ്ടി കെട്ടിയെടുക്കപ്പെട്ട സ്ത്രീയെ ഓട്ടക്കണ്ണു കൊണ്ടുപോലും നാരായണ ഗുരു നോക്കിയില്ല. പാവം ആ സ്ത്രീ കണ്ണീരോടെ പിരിഞ്ഞു പോവുകയായിരുന്നല്ലൊ. വിജാതീയ ആദര്‍ശ വിവാഹങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരു സ്വജീവിതത്തില്‍ സ്ത്രീക്കു പ്രവേശനം നല്‍കിയില്ല.

മറ്റൊരു ചിത്രം മിത്തായ ശ്രീകൃഷ്ണന്റേതാണ്. മാതൃകാപരമായ ഒരു കുടുംബജീവിതം ആ കഥാപാത്രത്തിനുമില്ല. പതിനാറായിരത്തെട്ടു ഭാര്യമാരെന്നാണു കഥ. ഇനിയുമൊരു ചിത്രം ശ്രീരാമന്റേത്. ഗര്‍ഭിണിയായ സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച കഥാപാത്രമാണ്. ഈ ചിത്രങ്ങളൊന്നും തന്നെ സ്‌നേഹപൂര്‍ണമായ ഒരു ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്നതല്ല.

അടുത്തകാലത്ത് മനസില്‍ തട്ടിയ ലാളിത്യമുള്ള ഒരു കല്യാണക്കത്ത്. രാഷ്ട്രീയ നേതാവായ സി പി ജോണ്‍ അയച്ച് തന്നതാണ്. അദ്ദേഹത്തിന്റെ പുത്രിയെ ഒരു ഇംഗ്ലണ്ടുകാരന്‍ വിവാഹം ചെയ്യുന്ന കാര്യം അറിയിച്ചു കൊണ്ടുള്ള കത്ത് പച്ചമലയാളത്തിലായിരുന്നു. മറ്റൊരു കത്ത് കേരളയുക്തിവാദി സംഘം സെക്രട്ടറി രാജഗോപാല്‍ വാകത്താനം അയച്ചു തന്നതായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയുടെ ആദര്‍ശ വിവാഹക്കാര്യം മലയാളത്തിലച്ചടിച്ചാണറിയിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് നിയമമനുസരിച്ചാണ് വിവാഹം എന്ന കാര്യം കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.

നോക്കൂ, ഒരു കത്തിന് അഞ്ഞൂറിലധികം രൂപ ചെലവാക്കുന്ന ദുരഭിമാനികളായ മലയാളികള്‍ക്കിടയിലാണ് ഈ മാതൃകാ വിവാഹക്കത്തുകള്‍ ഉണ്ടായത്. കനക, രജത ലിപികളില്‍ അച്ചടിച്ച കത്തുകള്‍, പഴമുറത്തിന്റെ വലുപ്പമുള്ള കല്യാണക്കത്തുകള്‍! മലയാളികളുടെ ഈ ആഡംബര, വര്‍ഗീയഭ്രമങ്ങള്‍ എന്നാണവസാനിക്കുക.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Saturday, September 14, 2013

ഉഴുന്ന് മദ്ദളമാകും കാലം ഉപ്പ് കര്‍പ്പൂരമാകും കാലം

തുളുനാട്ടിലെ  മഹാബലിയെക്കുറിച്ച് പറഞ്ഞത് സി രാഘവന്‍ മാഷാണ്. ഗോകര്‍ണം വരെ നീണ്ടുകിടന്ന ഒരു നാടിന്റെ വടക്കന്‍ കാവല്‍ക്കാരായ തുളുവര്‍ക്കുമുണ്ട് മഹാബലി. ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര എന്നീ പേരുകളിലാണ് അവിടെ മഹാബലിയുള്ളത്.

മൂന്ന് ലോകത്തിന്റെയും അധിപനായി ഈ അസുരരാജാവ് സമത്വസുന്ദരമായ സാമൂഹ്യ വ്യവസ്ഥ നടപ്പിലാക്കി. അസൂയാലുക്കളായ ദേവന്മാരുടെ സ്വാധീനത്തില്‍പ്പെട്ട മഹാവിഷ്ണു, വാമനനായി, ബലീന്ദ്രനെ ചതിച്ചു പാതാളത്തിലാക്കി.

വിനയവാനായ ബലീന്ദ്രന്‍, രാജാവെന്ന് അവകാശപ്പെടുന്നതേയില്ല. പകരം ഭൂമിപുത്രന്‍ എന്നേ പറയുന്നുള്ളു. തുളുവിലെ ബലിയേന്ദ്രന്‍ പാട്ടില്‍ ഈ കഥ വിശദമായിട്ടുണ്ട്. ബലിയേന്ദ്രന്റെ രാജ്യത്തെ നശിപ്പിക്കാന്‍ ദേവന്മാര്‍ ആദ്യം പറഞ്ഞുവിടുന്നത് നളചരിതം ഫെയിംകലിയെ തന്നെയാണ്. ബലീന്ദ്രനാകട്ടെ ബല്ലാളനെക്കൊണ്ട് കലിയെ തളച്ചു. കലിയുടെ വലം കാലില്‍ പൊന്‍ചങ്ങലയും ഇടംകാലില്‍ വെള്ളി ചങ്ങലയും നടുവിന് ഇരുമ്പുചങ്ങലയും ബന്ധിച്ചാണ് ബല്ലാളന്‍ കലിയെ തടവിലാക്കുന്നത്.

കലിവെടി ചീറ്റിപ്പോയതിനാല്‍ ദേവന്മാര്‍ നാല്‍ക്കയ്യന്‍ നാരായണനെ കണ്ട് വാമനവേഷം കെട്ടിക്കുകയാണ്. വാമനന്‍, ബലിയേന്ദ്രനു ചില ഓഫറുകള്‍ നല്‍കുന്നുണ്ട്. നഷ്ടപ്പെട്ട ഭൂമി ബലിയേന്ദ്രന് തിരിച്ചുനല്‍കാമെന്ന് തന്നെയാണ് പ്രധാന ഓഫര്‍. അത് എന്നാണെന്നോ? കല്ല് കായും, ഉപ്പ് കര്‍പ്പൂരവും, ഉഴുന്ന് മദ്ദളവും ആകുന്നകാലത്ത്! വെള്ളാരം കല്ല് പൂക്കുകയും മോരില്‍ വെണ്ണ മുങ്ങുകയും കുന്നിക്കുരുവിന്റെ കറുത്തകല മായുകയും മരം കൊത്തിക്കിളി തലക്കുടമതാഴെ ഇറക്കുകയും ചെയ്യുന്ന കാലത്ത് തിരിച്ചുവന്ന് നാടുഭരിക്കാം.

മൂന്നടി മണ്ണ് ദാനം തന്നാല്‍ അതെങ്ങനെ വിനിയോഗിക്കുമെന്ന് ബലീന്ദ്രന്‍ ചോദിക്കുന്നുണ്ട്. വാമനന്റെ മറുപടി, ഒരടിസ്ഥലത്ത് വീടും ആലയും പണിത്, കുളവും കിണറുമുണ്ടാക്കി, തെങ്ങും വാഴയും നട്ടുവളര്‍ത്തും. രണ്ടാമടി സ്ഥലത്ത് തെയ്യത്തിന് മാടമുണ്ടാക്കി ഉത്സവം നടത്തും. മൂന്നാമടി സ്ഥലം പൂണൂലുകാര്‍ക്ക് നീക്കിവയ്ക്കും.

ഇവിടെ തെലുങ്കു ജനകീയ കവി ഗദ്ദറിന്റെ ഓണക്കഥ വായന പ്രസക്തമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വാമനന്‍ സവര്‍ണ പ്രതിനിധിയും മഹാബലി ദലിത് ചക്രവര്‍ത്തിയുമാണ്. ഒന്നാമടി ഭൂമി കവര്‍ന്നതിലൂടെ സവര്‍ണര്‍, ദലിതന്റെകൃഷി ഭൂമിയും രണ്ടാമടിയിലൂടെ ജീവിത സാഹചര്യങ്ങളും മൂന്നാംമടിയിലൂടെ ദലിതന്റെ അധികാരവും കയ്യടക്കി. ഈ വായനക്ക് ഭൂതകാലത്ത് നടന്ന സവര്‍ണാധിപത്യത്തിന്റെ വാസനയുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ദ്രാവിഡ ജീവിതത്തിന്റെ വിയര്‍പ്പുമണമുണ്ട്. കൂടുതല്‍ യുക്തിസഹമാണ് ഗദ്ദറിന്റെ വായന. അങ്ങനെയെങ്കില്‍ ഓണ ചുമരുകളിലെ മഹാബലിയെ നമുക്ക് മാറ്റിവരയ്‌ക്കേണ്ടതുണ്ട്. പൂണൂലും കുടവയറുമില്ലാത്ത ഒരു മഹാബലി. കറുപ്പുനിറവും മുഖത്ത് സ്‌നേഹവാത്സല്യങ്ങളും തിളങ്ങുന്ന ഒരു മഹാബലി ഉറച്ച ഹിന്ദുമതക്കാര്‍ക്ക് ഓണം, മഹാബലി പരോളിലിറങ്ങുന്ന കാലമല്ല. മഹാവിഷ്ണു വാമനനായി അവതരിച്ച പുണ്യദിനമാണ്. മഹാബലി പക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ഹിന്ദുമതത്തിന്റെ കാര്‍ഡ് ഇല്ലെന്നര്‍ഥം.

മിത്തുകളുടെ പുനര്‍വായന, കാലം ആവശ്യപ്പെടുന്നുണ്ട് യുക്തിസഹമായി വായിച്ചില്ലെങ്കില്‍ വിത്തുകള്‍ പോലും കവര്‍ച്ച ചെയ്യപ്പെടും. ബലീന്ദ്രന്‍ പ്രജകളെ കാണാനെത്തുന്നത് ദീപാവലി നാളിലാണെന്നൊരു വ്യത്യാസവും തുളുനാട്ടിലുണ്ട്.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Sunday, September 1, 2013

നരേന്ദ്ര ധാഭോല്‍ക്കര്‍ അനശ്വര രക്തസാക്ഷി

മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നപ്പോള്‍ ഹിന്ദുവര്‍ഗീയ വാദികള്‍ കരുതിയത് ഇതോടെ ഗാന്ധിയെ കൊണ്ടുള്ള ശല്യം അവസാനിച്ചു എന്നാണ്. മഹാത്മാഗാന്ധി മരണാനന്തരം ലോകത്തെവിടെയും പ്രസക്തനാകുന്നതാണല്ലോ പിന്നെ കണ്ടത്. അതുപോലെയാണ് ഹിന്ദുവര്‍ഗീയ വാദികളുടെ വെടിയേറ്റു മരിച്ച ഡോ. നരേന്ദ്ര ധാഭോല്‍ക്കറുടെയും കാര്യം. അദ്ദേഹം പതിനെട്ടുവര്‍ഷം മുമ്പ് എഴുതിയുണ്ടാക്കിയ ദുര്‍മന്ത്രവാദ നിരോധന ബില്‍ മഹാരാഷ്ട്രയില്‍ നിയമമാവുകയാണ്.

ആതുരസേവനരംഗം ഉപേക്ഷിച്ച് മുഴുവന്‍ സമയ യുക്തിവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ധിഷണാശാലിയായിരുന്നു ധാഭോല്‍ക്കര്‍. മഹാരാഷ്ട്രയിലെ ജനദ്രോഹ അന്ധവിശ്വാസങ്ങളാണ് അതിനുകാരണമായത്. സ്ത്രീകളെ പിശാചെന്നു മുദ്രകുത്തി കൊല്ലുക, ദൈവപ്രീതിക്കുവേണ്ടി മനുഷ്യക്കുരുതിയും മൃഗക്കുരുതിയും നടത്തുക, അയിത്തമാചരിക്കുക, സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ അവിശ്വസനീയ ആചാരങ്ങളാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നത്. ഇതിനെതിരേയുള്ള ബില്ലാണ് അദ്ദേഹം എഴുതിയുണ്ടാക്കി ഭരണകൂടത്തെ ഏല്‍പ്പിച്ചത്.
മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടനയുടെ അധ്യക്ഷനായും സാധന എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചുകൊണ്ടാണ് ഡോ. ധാഭോല്‍ക്കര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

എല്ലാ ഗ്രാമത്തിലും കുടിവെള്ളത്തിനായി കിണര്‍ വേണമെന്ന ആശയവുമായിട്ടായിരുന്നു ഒരു സമരം. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനായി അഹമ്മദ് നഗറിലെ ഷാനിഷിംഗ്പൂര്‍ ക്ഷേത്രത്തിലേയ്ക്കു മാര്‍ച്ചു നടത്തിയത് മറ്റൊരു സമരം. മഹാരാഷ്ട്രയിലെ സായിബാബയും അമൃതാനന്ദമയിയുമൊക്കെയായ നരേന്ദ്ര മഹാരാജ്, നിര്‍മ്മലാദേവി തുടങ്ങിയ ആള്‍ ദൈവങ്ങളുമായി ഏറ്റുമുട്ടിയത് ഇനിയുമൊരുസമരം.
വ്യക്തിജീവിതത്തില്‍ യുക്തിലാവണ്യം പാലിച്ചതായിരുന്നു ഡോ. ധാഭോല്‍ക്കറുടെ നക്ഷത്രശോഭയുള്ള യോഗ്യത - വാസ്തുശാസ്ത്രത്തിന്റെ അര്‍ഥശൂന്യത വെളിവാക്കാനായി തെക്കോട്ടു മുഖമാക്കിയാണ് അദ്ദേഹം വീടുവച്ചത്. മുസ്‌ലീം സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ഹമീദ് ദല്‍വായിയോടുള്ള ആദരവ് സൂചിപ്പിക്കാനായി സ്വന്തം മകന് ഹമീദ് എന്നു പേരിട്ടു. ഹമീദിനെയും മകള്‍ മുക്തയെയും മതരഹിതരായിത്തന്നെ വളര്‍ത്തി. ഇരുവരുടെയും വിവാഹം ജാതിയും ജാതകവും നോക്കാതെ ലളിതമായി നടത്തി. ദലിത് വിമോചനവുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം ബോധനയോഗങ്ങളാണ് ഡോ. ധാഭോല്‍ക്കര്‍ സംഘടിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ബില്‍ തടഞ്ഞത് ഭാരതീയ ജനതാപാര്‍ട്ടിയും ശിവസേനയുമാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ ബാബറിപ്പള്ളി പൊളിച്ചപ്പോള്‍ എടുത്ത തന്ത്രം തന്നെ സ്വീകരിച്ചു. എന്തായാലും ഇപ്പോള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന് ബോധോദയം ഉണ്ടായിരിക്കുകയാണ്. രക്തസാക്ഷിത്വത്തിനുശേഷമുള്ള അംഗീകാരം.

പതിവുള്ള പുലരിനടത്തത്തിനിറങ്ങിയതായിരുന്നു ഡോ. നരേന്ദ്ര ധാഭോല്‍ക്കര്‍. പൂണെയിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാതയിലാണ് അദ്ദേഹം വെടിയേറ്റു വീണത്. ദുര്‍മന്ത്രവാദികള്‍ക്ക് കൂടോത്രപ്രയോഗത്തിലൂടെ അദ്ദേഹത്തെ നിര്‍വീര്യനാക്കാനോ നിശ്ശബ്ദനാക്കാനോ ശത്രുസംഹാരപൂജയിലൂടെ നിഗ്രഹിക്കാനോ സാധിച്ചില്ല. ഇത്തരം കൂടോത്രങ്ങള്‍ നിരര്‍ഥകമാണെന്നുള്ള അദ്ദേഹത്തിന്റെ വാദം ശരിയാണെന്നുകൂടി ഈ രക്തസാക്ഷിത്വം തെളിയിക്കുന്നുണ്ട്. വെടിയേറ്റു മരിച്ചതിനാല്‍, മൃതദേഹം പഠനത്തിനു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല.

ഡോ. നരേന്ദ്രധാഭോല്‍ക്കറുടെ ചോര നിരപരാധിയായ ഒരു സത്യാന്വേഷകന്റെ ചോരയാണ്. അത് നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതിമത വിഭാഗീയതകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന് ഈ രക്തസാക്ഷിത്വം ഊര്‍ജം പകരുകതന്നെ ചെയ്യും.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Saturday, February 16, 2013

കേരള കവിതയിലെ വിനയചന്ദ്രിക

മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്‍ക്കുന്നു.
അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്‌സിജന്‍ കൂട്ടുപോലെ.

യാത്രപ്പാട്ടില്‍ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രന്‍ വിശ്വഗ്രാമങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രന്‍ ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടല്‍ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റക്കിരിക്കാതെ കൂട്ടുകാരാ തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങള്‍ എന്നായിരുന്നല്ലോ.

വീട്ടിലും നാട്ടിലും കാണാതായ കുഞ്ഞനുണ്ണി സൂര്യനായിട്ടും കുഞ്ഞും കൂട്ടുമില്ലാത്ത കൂന്തച്ചേച്ചി പിറവിയുടെ തുടിപ്പായിട്ടും മാറുന്നതിനാല്‍ ദുഃഖഭവനത്തിലെ സ്ഥിരവാസക്കാരന്‍ ആയിരുന്നില്ല വിനയചന്ദ്രന്‍.
കാടിനു സ്വന്തം പേരിടുമെന്ന്, വനസ്‌നേഹികളെക്കൊണ്ട് ചൊല്ലിയ വിനയചന്ദ്രന്‍ കോലങ്ങളില്‍ മംഗളം പറഞ്ഞിരുന്നതിനാല്‍ ഇടപെട്ടു പിന്‍വാങ്ങുന്ന കടമയുടെ കായലിലേയ്ക്ക് ഒഴുക്കുകയായിരുന്നല്ലൊ.

മഹാകവി ചങ്ങമ്പുഴയുടെ രമണനിലൂടെ സ്വന്തം വാദ്യം വായിച്ചുസഞ്ചരിച്ച വിനയചന്ദ്രന്‍ അപരിചിതമാതൃകകള്‍ തീര്‍ക്കുകയായിരുന്നു. ഒരു കല്ലടക്കാരന്റെ പരിമിതികളില്‍ നിന്ന് സമയമാനസത്തിന്റെ അനന്തതയിലേയ്ക്ക്, ആരും ആദ്യം ശ്രദ്ധിക്കാത്ത ചരിത്രത്തില്‍ നിന്നും കായിക്കരയും കടന്നുള്ള കടലിലേയ്ക്ക് അദ്ദേഹം യാത്ര ചെയ്തു.

ഹിമാലയത്തിലും നയാഗ്രാപരിസരത്തും ബോധ്ഗയയിലും കന്യാകുമാരിയിലും ഘാനയിലും സിംഗപ്പൂരിലുമെല്ലാം ആ ലോഹശബ്ദം മുഴങ്ങിക്കേട്ടു. അപ്പോഴെല്ലാം ദേശിംഗനാടിന്റെ കരടിക്കുട്ടിയെ അദ്ദേഹം കൊണ്ടു നടന്നു.

പ്രണയത്തിന്റെ പൂമരങ്ങള്‍ നിരവധി നട്ടുവളര്‍ത്തിയ വിനയചന്ദ്രകവിത ലൈംഗികതയുടെ ജീവസ്പര്‍ശവും രേഖപ്പെടുത്തി. രതിയുടെ സുകൃത വികൃതസമയന്വയം ആ കവിതയില്‍ വാസ്തവത്തിന്റെ കിടപ്പുമുറി തുറന്നു.

കേരളീയതയില്‍ ഉറച്ചുനിന്നു കൊണ്ടാണ് ഡി വിനയചന്ദ്രന്‍ ലോക സാഹിത്യത്തിന്റെ വിസ്മയാകാശത്തേക്കു നോക്കിയത്. ഓരോ രചനയിലും ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തിയപ്പോഴും അന്തര്‍ധാരയായി ഒളിഞ്ഞും തെളിഞ്ഞും കേരളീയത മുഖം കാട്ടി. കൃഷിക്കാരന്റെ പാളത്തൊപ്പി ഈ കവിക്ക് സ്വര്‍ണ കിരീടമായി.

ആര്‍പ്പുവിളിക്കുന്ന കവിയായിരുന്നു ഡി വിനയചന്ദ്രന്‍. കവിയരങ്ങുകളിലെ ജനസാന്നിദ്ധ്യം ഹൃദയത്തോടിണങ്ങിയെന്നു തോന്നിയാല്‍ ആകാശം ഭേദിക്കുമാറ് അദ്ദേഹം ആര്‍പ്പോയ് എന്നു വിളിച്ചിരുന്നു. ജനങ്ങള്‍ ഇര്‍റോം വിളിച്ച് ആഹ്ലാദത്തോടെ ഒപ്പം കൂടി കവിതക്കൂട്ടം പൂര്‍ണമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ വാത്സല്യമനുഭവിച്ച ശിഷ്യ കവികള്‍ ധാരാളമാണ്. ചങ്ങമ്പുഴ കവിതപോലെ ശത്രുപക്ഷ വിമര്‍ശനങ്ങള്‍ക്കും വിനയചന്ദ്രകവിത വിധേയമായി. സ്വന്തം കവിതകള്‍ക്കപ്പുറത്ത്, എം എന്‍ പാലൂരിന്റെ ഉഷസ്സും വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കളും കടമ്മനിട്ടയുടെ ഭാഗ്യശാലികളും വിനയചന്ദ്ര ശൈലിയിലൂടെ ഒഴുകിവരുന്നത് കേള്‍ക്കാന്‍ എന്തൊരിമ്പമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കമുള്ള നിരവധി പിന്‍തലമുറക്കാരെ അദ്ദേഹത്തിന്റെ രചനാരീതി സ്വാധീനിച്ചു.

ആസ്തിക നാസ്തിക പക്ഷങ്ങളില്‍ മാറിയും തിരിഞ്ഞും ഡി വിനയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സക്കറിയയും മറ്റും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ കവിതയാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതെ, മലയാളത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി കവിതകള്‍ തന്ന ഈ കുഞ്ഞനുണ്ണിയുടെ മതവും ജാതിയും ദൈവവും ചെകുത്താനും ഇതിനൊക്കെ അതീതമായ സ്‌നേഹസാന്നിധ്യവും കവിതയായിരുന്നു.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Tuesday, January 15, 2013

കുരീപ്പുഴ: ജീവിതം കവിത രാഷ്ട്രീയം

എഴുത്തുകാര്‍ ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന ചോദ്യം പഴയതെങ്കിലും സമകാലികതയിലും അത് പ്രസക്തമാണ്. കവിയരങ്ങുകളില്‍ സൗഹൃദങ്ങളില്‍ സാധാരണ മനുഷ്യരുടെ ഇടങ്ങളില്‍ എപ്പോഴും കേള്‍ക്കുന്ന പേരാണ് കുരീപ്പുഴ എന്നത്. കവിത അസ്വസ്ഥതയും സ്വസ്ഥതയുമാകുന്ന കവി കവിതയുടെ പിറവി അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നാണെന്ന് പ്രഖ്യാപിക്കുന്നു. ചൂഷിതനായ ദൈവത്തിന്റെ പേരിലുള്ള അവാര്‍ഡ് നിരസിച്ച കവി പ്രണയവും പ്രകൃതിയും കവിതയില്‍ നിറയ്ക്കുന്നു. സവര്‍ണാധിപത്യത്തിനെതിരെ ഏറ്റുമുട്ടിയ ചാര്‍വാകനെക്കുറിച്ചെഴുതുമ്പോഴും രക്തസാക്ഷിക്ക് മൃത്യുവില്ലെന്ന് എഴുതുമ്പോഴും ലോകത്തിന്റെ ഗതിവിഗതികളെ നയിക്കുന്ന കീഴാള മനുഷ്യരെക്കുറിച്ച് എഴുതുമ്പോഴും കുരീപ്പുഴയുടെ രാഷ്ട്രീയമെന്തെന്ന് നാം തിരിച്ചറിയുന്നു. ആധുനികതയില്‍ മറ്റു കവികള്‍ വഴിമാറി നടക്കാതിരുന്നപ്പോള്‍ പുതിയ പാത വെട്ടിത്തുറക്കാന്‍ കവിക്ക് കഴിയുന്നു. ഒപ്പം പുതുകവികള്‍ക്കൊപ്പം സഞ്ചരിക്കാനും. തന്റെ എഴുത്തിനെക്കുറിച്ചും രാഷ്ട്രീയബോധ്യങ്ങളെക്കുറിച്ചും കുരീപ്പുഴ സംസാരിക്കുന്നു.
 
? കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് താങ്കളുടെ കീഴാളന്‍ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. ഇന്ത്യയിലെ കീഴാളജനതയോടുള്ള ഐക്യദാര്‍ഢ്യം ഈ കവിതയിലുണ്ട്. ഈ അവാര്‍ഡ് കീഴാളജനതയ്ക്കുള്ള അംഗീകാരമായി കണക്കാക്കാന്‍ കഴിയുമോ ?


= അവാര്‍ഡു കൊടുത്തല്ല കീഴാള ജനതയെ അംഗീകരിക്കേണ്ടത്. മണ്ണും ജീവിതവും മാന്യതയും നല്‍കിയാണ്. ഇത് കീഴാളനടക്കമുള്ള കവിതകള്‍ ചേര്‍ന്ന പുസ്തകത്തിനു നല്‍കിയ അവാര്‍ഡാണ്.

? അക്കാദമി തന്നെ മുമ്പ് ബാലസാഹിത്യത്തിന് ശ്രീപത്മനാഭസ്വാമി പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ താങ്കള്‍ അത് നിരസിക്കുകയുണ്ടായി. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അന്ന് വ്യക്തമാക്കിയിരുന്നു. താങ്കളുള്‍പ്പെടെയുള്ള ആളുകളുടെ അഭിപ്രായത്തെ മാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ആ പുരസ്കാരം അവസാനിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അത് പുനഃസ്ഥാപിച്ചിരിക്കുകയാണ്. അന്നുണ്ടായ പ്രതികരണങ്ങള്‍ ഇപ്പോള്‍ ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല.

= അന്നും അത്ര വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. ഞാനതു പ്രതീക്ഷിച്ചതുമില്ല. ചിങ്ങവനത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഐ (എംഎല്‍) ന്റെ സാംസ്കാരിക വിഭാഗവും കേരളത്തിലെ വിവിധ യുക്തിവാദ സംഘടനകളുമാണ് അന്നതിനെ അഭിവാദ്യം ചെയ്തത്. വര്‍ഗീയ പുരസ്കാരം ഒഴിവാക്കി ബാലസാഹിത്യത്തെ പ്രധാനപുരസ്കാരങ്ങളുടെ നിരയില്‍പ്പെടുത്തിയതിനാല്‍ കേരള സാഹിത്യ അക്കാദമിയും അത് അംഗീകരിച്ചു. ആ അവാര്‍ഡ് പുനഃസ്ഥാപിച്ചപ്പോള്‍ അതിനെതിരേ ഡോ. സുകുമാര്‍ അഴീക്കോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം വലതുപക്ഷ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. എം മുകുന്ദന്റെ നേതൃത്വത്തിലുള്ള സാഹിത്യ അക്കാദമി വര്‍ഗീയ പുരസ്കാരം ഒഴിവാക്കിയപ്പോള്‍, ആ തീരുമാനത്തെ അംഗീകരിക്കേണ്ടിവന്ന ചില അംഗങ്ങളെങ്കിലും പാപവിമുക്തിയെന്നോര്‍ത്ത് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ട്. ശ്രീപത്മനാഭസ്വാമി പുരസ്കാരം പുനഃസ്ഥാപിച്ചത് തെറ്റാണ്. ഇനിയും എന്റെ ഒരു പുസ്തകത്തിന് ഈ പുരസ്കാരം പ്രഖ്യാപിച്ചാല്‍ ഞാന്‍ സ്വീകരിക്കുന്നതല്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇതു സംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത് ചര്‍ച്ചയ്ക്ക് ഇടയാക്കി.

?ഇന്ന് എഴുത്തുകാര്‍ വിവാദങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ താങ്കള്‍ അത്തരം വിവാദങ്ങളിലോ ചര്‍ച്ചകളിലോ ഇടപെടാറില്ല. എന്നാല്‍ മറ്റെഴുത്തുകാര്‍ക്കില്ലാത്ത ധീരമായ നിലപാടുകള്‍ താങ്കള്‍ സ്വീകരിക്കാറുമുണ്ട്.

= ധീരതയൊന്നുമല്ല. നായയ്ക്കു നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കാനാകൂ. സംഗീത കോളേജിലെ മരക്കൊമ്പിലിരുന്നാലും കുയിലിനു കൂവാനേ കഴിയൂ.

? മലയാള കവിതയില്‍ വലിയമാറ്റങ്ങള്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളെ എങ്ങനെ കാണുന്നു.

= അഭിവാദ്യം ചെയ്യുന്നു. പ്രത്യേകിച്ചും മലയാള കവിതയില്‍, ചോരവിരലില്‍ മുക്കി അടയാളം പതിക്കുന്ന പെണ്‍കുട്ടികളെ.

? എന്നാല്‍ പലമുതിര്‍ന്ന എഴുത്തുകാരും പുതുകവിതയെ വിമര്‍ശിക്കാറാണ് പതിവ്

= അതുസാരമില്ല. മഹാകവി ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഡോ. അയ്യപ്പണിക്കരും കടമ്മനിട്ട രാമകൃഷ്ണനും കുഞ്ഞുണ്ണിയും എന്‍ എന്‍ കക്കാടും എം ഗോവിന്ദനും എ അയ്യപ്പനുമൊക്കെ മാറ്റങ്ങളെ കൈ ഉയര്‍ത്തി സ്വീകരിച്ചിരുന്നല്ലോ. ചരിത്രത്തില്‍ തണല്‍ മരങ്ങളുമുണ്ട്.
 
? കവിത പിറന്നത് അധ്വാനത്തിന്റെ വയലേലകളില്‍നിന്നാണെന്ന് താങ്കള്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വരേണ്യബുദ്ധിജീവികള്‍ ഇത് അംഗീകരിക്കില്ല. ഇതിനെക്കുറിച്ച് എന്തുപറയുന്നു


= വരേണ്യബുദ്ധിജീവികളുടെ നിലപാട് ചരിത്രപരമായി ശരിയല്ല. അതു ശരിയാണെങ്കില്‍ വാമൊഴിയെക്കാള്‍ മുമ്പേ വരമൊഴി ഉണ്ടായി എന്നു സമ്മതിക്കേണ്ടിവരും. കൃഷിപ്പാട്ടുകളുടെ രചനാവേളയിലെ കൈയെഴുത്തു പ്രതികള്‍ ഹാജരാക്കേണ്ടിവരും.

പൊയ്കയില്‍ യോഹന്നാനെപ്പോലുള്ളവരുടെ പാട്ടുകളുടെയും കവിതകളുടെയും പാരമ്പര്യത്തിന്റെ തുടര്‍ച്ചകള്‍ മലയാള കവിതയില്‍ സംഭവിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും സാമ്പ്രദായിക സാഹിത്യ നിരൂപകര്‍ ഇതിനെ തിരിച്ചറിയാതെ പോവുകയോ അഥവാ തിരിച്ചറിഞ്ഞാലും അതിനെ അവഗണിക്കുകയോ ചെയ്യുകയാണ്.

താങ്കളുടെ കാവ്യവഴികള്‍ ഏത് തുടര്‍ച്ചകളെയാണ് പിന്‍പറ്റുന്നത്

= വയലില്‍ വിളഞ്ഞ കാവ്യധാന്യമണികളെ, അവിടെ വീണ വിയര്‍പ്പുമണികളെ. അനുഭവിക്കാന്‍ കഴിയാതെപോയ സ്നേഹം സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും നല്‍കിയ മഹാമനസ്സുകളെ.
 
? കുമാരനാശാന്‍ അടക്കമുള്ള കവികളെ പുനര്‍വായനക്ക് വിധേയമാക്കുന്ന ഘട്ടമാണിത്. കവിതകളുടെ ഇത്തരം പുനര്‍വായനകളെ കവിയെന്ന നിലയില്‍ എങ്ങനെ കാണുന്നു. ഒരു കവിത കാലാതിവര്‍ത്തിയാകുന്നത് ഇത്തരം പുനര്‍വായനകളിലൂടെയല്ലേ


= തീര്‍ച്ചയായും. കനലുള്ള കവിതകള്‍ മറുകാലങ്ങളില്‍ മറ്റു രീതികളില്‍ വായിക്കപ്പെടും. കവികളുടെയും വ്യാഖ്യാതാക്കളുടെയും അടിക്കുറിപ്പുകള്‍ തീവയ്ക്കപ്പെടും. പരദേശം കുത്തിയ ആശയക്കൂരയില്‍ കരുണയും രമണനും കഞ്ഞിവയ്ക്കും.

? താങ്കളുടെ അമ്മമലയാളം എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഭാഷാസ്നേഹത്തിന്റെ വാക്കായി പൊതുമണ്ഡലത്തില്‍ അമ്മമലയാളം എന്ന വാക്ക് സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ കവിതയുടെ പിറവി എങ്ങനെയായിരുന്നു.

= അധിനിവേശത്തിന്റെ ആയുധങ്ങളുമായി ചില ഭാഷകള്‍ കടന്നുവരുമ്പോള്‍ ചതഞ്ഞരഞ്ഞു മരിക്കുന്ന പ്രാദേശിക ഭാഷകളെക്കുറിച്ചുള്ള വേദനയില്‍ നിന്നാണ് അമ്മമലയാളം പിറന്നത്. മുമ്പേ പോയ കവികളുടെ ചോദ്യത്തിനു മുന്നില്‍ എനിക്ക് ഉത്തരമില്ലായിരുന്നു. മലയാളത്തെപ്പോലും പ്രതിസ്ഥാനത്തു നിര്‍ത്താവുന്ന രീതിയില്‍ ചതഞ്ഞുചത്തുപോയ നമ്മുടെ ആദിവാസി മൊഴികളെക്കുറിച്ചുള്ള ഓര്‍മയും എന്നെ വേട്ടയാടിയിട്ടുണ്ട്.

? മലയാളഭാഷ മരിക്കുകയാണെന്ന വിലാപങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഇന്നുയരുന്നുണ്ട്. എന്നാല്‍ മലയാള ഭാഷ സ്വാംശീകരണത്തിലൂടെയും വിനിമയത്തിലൂടെയും വികസിക്കുകയാണ് എന്ന വാദവും മറുഭാഗത്തുണ്ട്. കൃത്രിമമായി ഒന്നിനെയും നിലനിര്‍ത്താന്‍ കഴിയില്ല എന്ന ചിന്തയും ഉണ്ടല്ലോ.

= കാലപ്രയാണത്തില്‍ സ്വാഭാവികമരണം സംഭവിച്ച ചില ഭാഷകളുണ്ട്. ക്രിസ്തുവിന്റെയും ബുദ്ധന്റെയും ആശയ വിനിമയ ഭാഷ ഇന്നില്ല. എന്നാല്‍ അവരുടെ ദര്‍ശനങ്ങള്‍ ഭാഷയുടെ മറുകര നേടി നിലനില്‍ക്കുന്നുണ്ട്. ഇവിടെ പ്രശ്നം സ്വാഭാവിക മരണത്തിന്റേതല്ല. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന്റേതാണ്.

? അടിയന്തരാവസ്ഥയ്ക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സാംസ്കാരിക പ്രക്ഷോഭത്തില്‍ താങ്കളും പങ്കാളിയായിരുന്നല്ലോ. അന്നത്തെ അനുഭവങ്ങള്‍ പറയാമോ

= അടിയന്തരാവസ്ഥയിലെ അണ്ണാന്‍ കുഞ്ഞുങ്ങള്‍ എന്ന കുറിപ്പില്‍ ഞാനതു രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ഭയം ഇപ്പോള്‍ അഭിമാനമായി മാറിയിട്ടുണ്ട്.

? പ്രശസ്ത നാടകക്കാരനായ പി എം ആന്റണിയുമായുള്ള സൗഹൃദം അക്കാലത്തുനിന്നാണോ ആരംഭിക്കുന്നത്.

= അല്ല. പി എം ആന്റണിയെ നേരിട്ടു പരിചയപ്പെടുന്നതിനു മുമ്പുതന്നെ സൂര്യകാന്തി തിയേറ്റേഴ്സിന്റെ നാടകങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു.

മലയാളം അറിഞ്ഞാദരിക്കാതെ പോയ വലിയ പ്രതിഭയായിരുന്നില്ലേ പി എം ആന്റണി ചെഗുവേര കാണട്ടെ സഖാവ് സ്റ്റാലിന്‍ കാണട്ടെ പാബ്ലോ നെരൂദ കാണട്ടെ ഇല്ല ഇല്ല മരിക്കുന്നില്ല പി എം ആന്റണി മരിക്കുന്നില്ല ഞങ്ങളിലൂടെ ജീവിക്കുന്നു. ഞാന്‍ വിളിച്ചു അദ്ദേഹത്തിന്റെ സഖാക്കള്‍ ഏറ്റു വിളിച്ചു. അതായിരുന്നു ഞങ്ങളുടെ അന്ത്യാഭിവാദ്യം. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കാണാന്‍ കഴിഞ്ഞില്ലെന്നത് മലയാളിക്കുണ്ടായ നഷ്ടമാണ്. നാടകത്തിലും നിലപാടുകളിലും കാലിടറാത്ത ശ്രദ്ധ പി എം ആന്റണി പുലര്‍ത്തി. അദ്ദേഹം മരിച്ചപ്പോള്‍ മുദ്രാവാക്യം വിളിക്കണമെന്നാണ് എനിക്കു തോന്നിയത്

? കേരളത്തിലെ ഏതൊരു സമാന്തര മാസികയെടുത്താലും അതില്‍ കുരീപ്പുഴയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. അതുപോലെ മറ്റേത് എഴുത്തുകാരേക്കാള്‍ പുതിയ എഴുത്തുകാരെ തിരിച്ചറിയാന്‍ താങ്കള്‍ക്ക് സാധിക്കുന്നു.


= യൗവനാരംഭത്തിലുള്ള എന്റെ കത്തുകള്‍ക്ക് മറുപടി തന്ന ഒരേയൊരു കവി കുഞ്ഞുണ്ണിമാഷാണ്. ഏതു കുട്ടിയുടെ കത്തും അദ്ദേഹം പ്രാധാന്യത്തോടെ കണ്ടിരുന്നു. മറ്റൊരാളെ വായിക്കുകയെന്നത് സ്വയം വായനപോലെ പ്രധാനപ്പെട്ടതാണ്. യുവകവിത വായിക്കുമ്പോള്‍ പുതിയ ദ്വീപുകളും പുതിയ സസ്യങ്ങളും കാണാന്‍ കഴിയും. അത് ആഹ്ലാദകരമായ അനുഭവമാണ്.

? കേരളത്തിലെ ക്യാമ്പസുകളെ ആഴത്തില്‍ സ്വാധീനിച്ച കവിതയായ ജെസി കാല്‍നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ആരാണ് ഈ ജെസി

= പ്രണയത്തിന്റെ ഉടലും ദുഃഖത്തിന്റെ മനസ്സുമുള്ള ഒരു പ്രലോഭനം. ആ പ്രലോഭനം കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി എന്നില്‍ പ്രകാശം വീഴ്ത്തുന്നു.

? പ്രകൃതിയും പ്രണയവും സമന്വയിക്കുന്ന കവിതകള്‍ താങ്കളുടേതായുണ്ട്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധത്തെ താങ്കളുടെ കവിത ഉയര്‍ത്തിപ്പിടിക്കുന്നു

= പ്രകൃതിയില്ലാതെ മനുഷ്യനില്ല. പ്രണയമാണ് ലോക നിലനില്‍പ്പിന്റെ അടിസ്ഥാനം. പക്ഷികള്‍ക്കും സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും പ്രണയമുണ്ട്.

? ചാര്‍വാകന്‍ ഇന്ത്യയുടെ സവര്‍ണ ചരിത്രനിര്‍മിതിക്കുനേരെയുള്ള വലിയ ചോദ്യമാണ്. താങ്കളുടെ ചാര്‍വാകന്‍ എന്ന കവിത ഇന്ത്യന്‍ ഭൗതികവാദ പാരമ്പര്യത്തെ ഉയര്‍ത്തിയ മലയാളത്തിലെ ആദ്യത്തെ കവിതയാണ് എന്നു പറഞ്ഞാല്‍

= ഇന്ത്യന്‍ ദര്‍ശനങ്ങളിലെ ഭൗതികവാദ ധാരകളുടെ വക്താക്കളായിരുന്ന ചാര്‍വാകന്‍, കണാദന്‍, ബൃഹസ്പദി, ജൈനന്‍, ബുദ്ധന്‍ തുടങ്ങിയവരെ ബ്രാഹ്മണിക്കല്‍ മേധാവിത്വം ക്രൂരമായി നിഷ്കാസനം ചെയ്തു. അത്തരം ചരിത്രപാഠങ്ങളെ വേണ്ടവിധം മലയാള കവിത ആവിഷ്ക്കരിച്ചിട്ടില്ല. ചാര്‍വാക ദര്‍ശനം ഏതു ഭക്തകവിയെയും സ്വാധീനിക്കും. കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍ തന്നെയും കൊല്ലിക്കയത്രേ നിനക്കു രസമെടോ എന്ന് ഗാന്ധാരിയെക്കൊണ്ട് കൃഷ്ണനോടു ചോദിപ്പിച്ചപ്പോള്‍ എഴുത്തച്ഛന്റെ മനസ്സിലുണ്ടായിരുന്നത് യുക്തിബോധമാണ്. ഈശ്വര വിചാരണയുടെ ചാര്‍വാകബോധം. മലയാളത്തില്‍ ഈ ദര്‍ശനം ഏറെ എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ ഒരു ചെറിയ കണ്ണിയാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. കാവ്യരചന തീര്‍ത്തും ഭൗതികമാണ്. ആത്മീയത, കവിതയില്‍ ആരോപിക്കപ്പെടുന്ന മിഥ്യ മാത്രമാണ്.
 
? കുരീപ്പുഴയുടെ ഉള്ളില്‍ എപ്പോഴും അധീശത്വ പ്രത്യയശാസ്ത്രത്തിനെതിരെ ഒരു കീഴാള - ഭൗതികവാദ കാഴ്ചപ്പാട് കണ്ടെത്താന്‍ കഴിയും. ഇത്തരം കാഴ്ചപ്പാടുകള്‍ രൂപപ്പെടാനിടയായ സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു.


= ജാതീയത എന്ന അപമാനത്തെ കുട്ടിക്കാലത്തുതന്നെ എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞതാകാം കാരണം.

? പൊതുചടങ്ങുകളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്ന് താങ്കള്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു പൊതുചടങ്ങില്‍ പ്രാര്‍ഥനാ സമയത്ത് എഴുന്നേല്‍ക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഈ നിലപാട് ധിക്കാരമായാണ് പലരും വിലയിരുത്തിയത്. ഇപ്പോഴും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നോ

= മലയാളനാട് എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയുടെ യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഗ്രാമികയില്‍ പങ്കെടുത്തപ്പോള്‍ ഒരു പുതിയ അനുഭവമുണ്ടായി. അവര്‍ പ്രാര്‍ഥന ഒഴിവാക്കുകയും യുഎഇയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളോടെ കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ പ്രാര്‍ഥനയ്ക്ക് വിവിധ രീതികള്‍ അവലംബിക്കുന്നവര്‍ക്കും പ്രാര്‍ഥനയില്‍ വിശ്വസിക്കാത്തവര്‍ക്കും ദേശീയഗാനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പൂര്‍ണമനസ്സോടെ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയും. പ്രാര്‍ഥന അടിച്ചേല്‍പ്പിക്കരുത്. അത് സ്വാതന്ത്ര്യ ധ്വംസനമാണ്. പ്രാര്‍ഥിക്കാതിരിക്കുന്നത് ധിക്കാരമല്ല. പ്രപഞ്ചത്തോടും സത്യത്തോടുമുള്ള ആത്മാര്‍ഥതയും വിനയവുമാണ്. പ്രാര്‍ഥിക്കുന്ന ഭാവത്തില്‍ എഴുന്നേറ്റു നിന്നവര്‍ പ്രാര്‍ഥിക്കാതെ, ഇരിക്കുന്നയാളിനെ ശ്രദ്ധിക്കുന്നതുകൊണ്ടാണല്ലോ ചോദ്യമുണ്ടാകുന്നത്. എന്തുചെയ്താലും ആത്മാര്‍ഥമായിരിക്കട്ടെ. എന്റെ ഊഴം വരുമ്പോള്‍ വേദിയിലും സദസ്സിലുമുള്ളവരെ വിനയപൂര്‍വം നമസ്ക്കരിക്കുന്നു എന്നു പറഞ്ഞാണല്ലോ തുടങ്ങിയിട്ടുള്ളത്. പ്രാര്‍ഥിക്കാതിരിക്കുന്നതും ഇങ്ങനെ സംബോധന ചെയ്യുന്നതും ആത്മാര്‍ഥമായിട്ടാണ്.

? മതരഹിതമായ നിരവധി സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കേരളത്തിലുണ്ടെങ്കിലും താങ്കള്‍ മാത്രമാണ് പുസ്തകത്തിലെ ബയോഡാറ്റയില്‍ ജാതിമത വിശ്വാസിയല്ല എന്ന് ചേര്‍ത്തിരിക്കുന്നത്. വിശ്വാസവും അവിശ്വാസവുമൊക്കെ ഒരു വ്യക്തിയുടെ സ്വകാര്യതയാണല്ലോ. അതിനെ പരസ്യപ്പെടുത്തേണ്ടതുണ്ടോ

= വ്യക്തിപരമായ കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ട ഇടമാണത്. മാത്രമല്ല, ഒരു കഥ കേട്ടിട്ടില്ലേ. ഒരു പിള്ളയുടെ വീട്ടില്‍ പിരിവിനു ചെന്ന ക്ഷേത്രഭാരവാഹികള്‍ പിരിവു തുക കൂടുതല്‍ കിട്ടാന്‍വേണ്ടി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരേ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ കെട്ടിച്ചമച്ചു പൊലിപ്പിച്ചു പറഞ്ഞു. പക്ഷേ, അവര്‍ക്കു പിരിവു കിട്ടിയില്ല. ആ വീടു പരീതുപിള്ളയുടേതായിരുന്നു. ഇത്തരം ഫലിതങ്ങള്‍ ജീവിതത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യാമല്ലോ.

? യുക്തിവാദ പ്രസ്ഥാനവുമായും കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുമായും താങ്കള്‍ സഹകരിക്കാറുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളിലേയ്ക്ക് യുവാക്കള്‍ ഇന്ന് കൂടുതലായി കടന്നു വരുന്നില്ല. ഇതിനെന്താണ് കാരണം

= മറ്റേതു രംഗത്തുമുള്ളതുപോലെ, പുതുതലമുറയെ നമ്മള്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നൈട്രജന്‍ റൂമിലേക്ക് കയറ്റിവിട്ടതാണ് ഒരു കാരണം. പുരോഗമന ചിന്തയ്ക്ക് വായനയും സാമൂഹ്യ നിരീക്ഷണവും അത്യാവശ്യമാണ്. ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളില്‍ പ്രണയ വിവാഹങ്ങള്‍ക്കും യുക്തിചിന്തയ്ക്കും പ്രസക്തിയേറുന്നുണ്ട്. തിരൂരില്‍ വച്ച് യുക്തിവാദികളായ യുവാക്കളുടെ ഒരു വലിയ സമ്മേളനത്തില്‍ കവിത ചൊല്ലിയത് ഞാന്‍ ഓര്‍ക്കുന്നു. മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആത്മീയാതീത പ്രലോഭനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കുട്ടിക്കാലത്തെ ഏകമതപുസ്തക പഠനവും ഒഴിവാക്കേണ്ടതാണ്.
 
?പ്രണയിച്ച് ഒളിച്ചോടുന്നവര്‍ ഗറില്ലാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ജനാധിപത്യ മതനിരപേക്ഷ സമൂഹമാണെന്നുമുള്ള കെ ഇ എന്നിന്റെ നിരീക്ഷണത്തെ എങ്ങനെ വിലയിരുത്തുന്നു.


= കെ ഇ എന്നിന്റെ നിരീക്ഷണത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

? പ്രണയമിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കേരളത്തിലുടനീളം വിവിധവേദികളില്‍ താങ്കള്‍ പറയാറുണ്ട്. ഇത്തരത്തിലുള്ള മതരഹിത വിവാഹങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ.

= ധാരാളം മതരഹിത വിവാഹങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ ജീവിതം കൊണ്ട് സ്നേഹകവിതയെഴുതാന്‍ തുടങ്ങുന്നവരാണ്.

? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അഭിമാനഹത്യപോലുള്ള നിഷ്ഠൂര കൊലപാതകങ്ങളും ഇങ്ങ് കേരളത്തില്‍ സദാചാര പൊലീസിങ്ങിന്റെ ഭീഷണികളും നിലനില്‍ക്കുകയാണ്. ഇതിന് ഇരയാവുന്നത് മിശ്രവിവാഹിതരും ജാതിമതവിലക്കുകള്‍ക്കപ്പുറം പ്രണയിച്ച് വിവാഹം കഴിക്കുന്നവരുമാണ്. മതേതരത്വം അവകാശപ്പെടുന്ന ഭരണകൂടം ഇതിനൊക്കെ നിശ്ശബ്ദ അനുമതി കൊടുക്കുകയാണ്. താങ്കള്‍ക്കെന്തുതോന്നുന്നു. 

= ഭരണകൂട നിസ്സംഗത ക്രൂരമാണ്. പ്രണയ വിവാഹിതര്‍ക്കും ജാതിമതരഹിത വിവാഹിതര്‍ക്കും ഭരണകൂടത്തിന്റെ സംരക്ഷണം ആവശ്യമാണ്. അപമാനകരമായ ചരിത്രത്തില്‍നിന്ന് മോചിതരായി മനുഷ്യരിലേക്കു നടക്കുന്ന അവരുടെ മക്കളെയും മതരഹിതമായി വളര്‍ത്തേണ്ടതുണ്ട്. സംവരണമടക്കമുള്ള പരിഗണന അവര്‍ക്കു നല്‍കേണ്ടതാണ്. പ്രണയമെന്ന മഹാകാവ്യത്തിലെ ചെറുവരികളെ മായാതെ നിര്‍ത്തി പുതിയ വായനാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ സമൂഹത്തിനു കഴിയണം. പ്രണയത്തിന്റെ പ്രഥമ ശത്രു മതവും ജാതിയുമാണ്. ഈ ശത്രുക്കളെ അവഗണിക്കാന്‍ കഴിയേണ്ടതുണ്ട്.

? കേരളത്തിന്റെ ഗദ്ദര്‍ എന്ന് താങ്കള്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഗദ്ദറിന് എന്നൊരു കവിത എഴുതിയിട്ടുമുണ്ട്. ഗദ്ദറിനെ നേരിട്ടറിയാമോ


= ഗദ്ദര്‍ ഞാന്‍ ബഹുമാനിക്കുന്ന കവിയാണ്. കണ്ടിട്ടുണ്ട്. കവിത കേട്ടിട്ടുണ്ട്. കവിയും ഗായകനുമെന്നതിലുപരി ഒരു മനുഷ്യവിമോചന പ്രവര്‍ത്തകനുമാണ് ഗദ്ദര്‍. അദ്ദേഹത്തിന്റെ സമീപം നില്‍ക്കാനുള്ള യോഗ്യത എനിക്കില്ല. ഗദ്ദറിന് എന്ന കവിത അദ്ദേഹത്തിനു വെടിയേറ്റപ്പോള്‍ ഉണ്ടായ മാനസികാഘാതം തന്നെയാണ്. ഇപ്പോഴും ശരീരത്തില്‍ വെടിയുണ്ടയുമായി ജീവിക്കുന്ന ഗദ്ദര്‍ വിസ്മയമാണ്.
 
? ഗദ്ദറുമായി ഒരു മലയാള പ്രസിദ്ധീകരണം സമീപകാലത്ത് നടത്തിയ അഭിമുഖം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. അതില്‍ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ഗദ്ദറിന്റെ നിരീക്ഷണങ്ങളെ എങ്ങനെ വിലയിരുത്തുന്നു


= ഗദ്ദറിന്റെ കീഴാളപക്ഷ നിലപാടിനെ ഞാന്‍ ചുംബിക്കുന്നു. മഹാബലി ഒരു കീഴാള രാജാവ് എന്ന നിലയിലുള്ള ഗദ്ദറിന്റെ നിരീക്ഷണം വിലയിരുത്തപ്പെടേണ്ടതാണ്.

? എല്ലാ മതങ്ങളെയും താങ്കള്‍ വിമര്‍ശിക്കാറുണ്ടെങ്കിലും സംഘപരിവാര്‍ ശക്തികള്‍ ഒരിക്കല്‍ താങ്കളെ വേദിയില്‍ക്കയറി കവിതചൊല്ലാന്‍ അനുവദിക്കാതിരുന്ന സംഭവമുണ്ടായി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ഇത്തരം ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ കേരളത്തില്‍ സജീവമാകുന്നുണ്ടോ

= മനുഷ്യപക്ഷ ചിന്തകള്‍ക്ക് ഇടതുപക്ഷ രാഷ്ട്രീയം നല്‍കുന്ന കവചം കേരളത്തിന്റെ പ്രത്യേകതയാണ്. ഈ കവചത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോഴാണ് വര്‍ഗീയത ജീവന്‍ വച്ചു വരുന്നത്. സംഘപരിവാര്‍ അടക്കമുള്ള വര്‍ഗീയ ജീവികളെ മനുഷ്യപക്ഷത്തു നില്‍ക്കുന്നവര്‍ക്ക് എതിര്‍ക്കേണ്ടതായി വരും. മതതീവ്രവാദികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാറില്ല. കേരളത്തില്‍ എപ്പോഴും മതതീവ്രകടന്നാക്രമണങ്ങള്‍ക്കു സാധ്യതയുണ്ട്.

? താങ്കളുടെ ആദ്യകാല കവിതകളില്‍നിന്ന് ഭാഷയിലും ആഖ്യാനത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്ന വിധമുള്ള തിരിച്ചറിവ് എന്നു മുതല്‍ക്കാണ് ഉണ്ടാവുന്നത്. അത്തരം മാറ്റത്തിന് സാമൂഹികമോ രാഷ്ട്രീയമോ ആയ ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ


= ആദ്യമെന്നെ വിസ്മയപ്പെടുത്തിയത് ഇടപ്പള്ളിക്കവികളാണ്. പാടുന്ന പിശാചും മണിനാദവും. പിന്നെ വിവാഹസമ്മാനവും. കൊറിയയില്‍ സിയൂളിലും മറ്റും ഞാന്‍ കുടുങ്ങി. കവിത പിറന്നത് വയലിലാണെന്ന തിരിച്ചറിവും സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതികതയെന്ന ബോധ്യവും എന്നെ മുന്നോട്ടു നയിച്ചിട്ടുണ്ട്.

? പരിസ്ഥിതി, സ്ത്രീ, ദലിത് ഭാവുകത്വം ഇന്ന് കവിതയില്‍ അടയാളപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം ആഖ്യാനരീതികളെ എങ്ങനെ നോക്കിക്കാണുന്നു

= വളരെ പ്രത്യാശയോടെ നിരീക്ഷിക്കുന്നു. ഈ നക്ഷത്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ള നവീന രചനകള്‍, മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെയ്സ് ബുക്കിലൂടെയും മറ്റും ശ്രമിക്കാറുമുണ്ട്. വര്‍ത്തമാനങ്ങളിലും ഈ വിഷയം ഉള്‍പ്പെടുത്താറുണ്ട്.

? ഇത്തരത്തിലുള്ള കാവ്യ സമീപനങ്ങള്‍ കീഴാളന്‍, ഇഷ്ടമുടിക്കായല്‍, പാമ്പും പത്മിനിയും തേള്‍ക്കുടം തുടങ്ങിയ കവിതകളില്‍ കാണാനാവും

= അത് ശരിയായ നിരീക്ഷണമാണ്.

? കവിതയിലെ ആധുനികതയില്‍നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു വഴി അക്കാലത്തേ താങ്കള്‍ സൃഷ്ടിക്കുകയുണ്ടായി. ഇത്തരമൊരു തിരിച്ചറിവ് എങ്ങനെയാണ് ഉണ്ടായത്

= ഞാന്‍ എന്നെക്കുറിച്ചൊരു വിലയിരുത്തല്‍ ഗൗരവമായി നടത്തിയിട്ടില്ല.

? മലയാളത്തില്‍ നഗ്നകവിത എന്നൊരു കാവ്യരീതി താങ്കള്‍ സൃഷ്ടിച്ചു. നഗ്നകവിതയുടെ പ്രേരണകള്‍ എവിടെനിന്നാണ്.

= ഞാന്‍ സാധാരണ സ്വീകരിച്ചുവരുന്ന രചനാരീതിയിലൂടെ എല്ലാ അലട്ടലുകളും പറയാന്‍ കഴിയാറില്ല. ഏതു കവിതയും ദുഃഖത്തില്‍നിന്നാണ് പിറക്കുന്നത്. പൊറുതികേടിന്റെ പുറത്ത് മുള്‍ച്ചെരുപ്പിട്ടു പൊട്ടുന്ന ചിരിയായിപ്പോലും ദുഃഖാനുഭവം കാവ്യപ്പെടും. 1991ലാണ് നഗ്നകവിതയുടെ തുടക്കമെന്ന നിലയില്‍ ബുള്ളറ്റിന്‍ എഴുതുന്നത്. ഈ കവിത വിവിധ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അത് വായിച്ചവരില്‍ മനഃപൊരുത്തത്തിന്റെ മുഖഭാവം ഞാന്‍ കണ്ടിട്ടുണ്ട്. ജെസിയുടേയോ ശ്രീകുമാറിന്റെ ദുഃഖങ്ങളുടെയോ സര്‍ഗസമീപനരീതി ബാഹ്യതലത്തില്‍ ബുള്ളറ്റിന് ഇല്ലാത്തതിനാല്‍ ആ വര്‍ണത്തിലുണ്ടായ കാവ്യപ്രതികരണങ്ങളെ ഞാന്‍ നഗ്നകവിതകളെന്ന് വിളിച്ചു. തെലുങ്കു കവിതയിലെ ദിഗംബര കവിതാരീതിയും ഈ പേരു ചൊല്ലലില്‍ എനിക്ക് സഹായകമായിട്ടുണ്ട്. കുഞ്ഞുണ്ണിയോളം ചെറുപ്പം വേണ്ട. കുഞ്ചന്‍ നമ്പ്യാരോളം വലിപ്പം വേണ്ട. ഹൈക്കുവല്ല. പഴഞ്ചൊല്ലിന്റെ പത്തായ മണവും കടങ്കഥയുടെ കുരുക്കുംവേണ്ട. അങ്ങനെയാണ് എനിക്ക് നഗ്നകവിതകള്‍ പിറന്നത്. ഓരോന്നും ഓരോ സങ്കട സന്ദര്‍ഭങ്ങളാണ്. മറ്റു കവിതകളെപ്പോലെ മനസ്സില്‍ ഉരുവിട്ടുറപ്പിച്ചിട്ടാണ് ഈ കവിതകളും കടലാസിലെഴുതിയത്.

? കവിയരങ്ങുകളില്‍ സജീവസാന്നിധ്യമായ താങ്കള്‍ കവിത കാണാതെ ചൊല്ലുകയാണ്. സ്വന്തം കവിത മനസ്സില്‍ പതിയുന്നതിന്റെ അനുഭവത്തെക്കുറിച്ച് പറയാമോ

= അസൗകര്യങ്ങളുടെ ബാല്യകൗമാര യൗവനകാലം എനിക്കുണ്ടായിരുന്നല്ലോ. അതിനാല്‍ കവിത എഴുതിയത് മനസ്സിലായിരുന്നു. എഡിറ്റിങ്ങും മനസ്സിലായിരുന്നു. കാവനാട് ബലറാം ടാക്കീസില്‍ വച്ചുനടത്തിയ ദേശിംഗനാട് സാഹിത്യസമിതിയുടെ യോഗത്തില്‍ ആദ്യമായി ജെസ്സി ചൊല്ലിയപ്പോള്‍ അത് കടലാസ്സില്‍ പകര്‍ത്തിയിരുന്നില്ല. കടലാസ്സില്‍ പകര്‍ത്തി നിരവധി തിരസ്ക്കാരങ്ങള്‍ക്ക് ഇരയായതുകൊണ്ടും ആവര്‍ത്തിച്ചു വേദനിക്കേണ്ടിവന്നതു കൊണ്ടുമാകാം ആ കവിത മനസ്സില്‍ നിന്നിറങ്ങിപ്പോയില്ല. ഇപ്പോള്‍ ചില നഗ്നകവിതകള്‍ കടലാസ്സില്‍ പകര്‍ത്തുന്നതിനു മുമ്പ് ചൊല്ലാന്‍ കഴിയുന്നുണ്ട്. ട്യൂഷന്‍, മാര്യേജ് ബ്യൂറോ തുടങ്ങിയവ എഴുതാതെ ചൊല്ലിയ നഗ്നകവിതകളാണ്. ദീര്‍ഘതയില്‍നിന്ന് ഹ്രസ്വതയിലേയ്ക്ക് മനസ്സു ചുരുങ്ങിയിട്ടുണ്ടെന്നു തോന്നുന്നു, ഇക്കാര്യത്തില്‍. യാത്രാവേളയില്‍ കവിത മനസ്സിലാവര്‍ത്തിക്കുന്നതും എനിക്കിഷ്ടമുള്ളകാര്യമാണ്. ബസ്സില്‍ കയറി സൗകര്യമുള്ള ഒരു ഇരിപ്പിടം കിട്ടിയാല്‍ അഞ്ചുതവണ വിട്ടും വിടാതെയും പൂതപ്പാട്ടു ചൊല്ലിയാല്‍ തിരുവനന്തപുരത്ത് എത്തും. വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം അഞ്ചു പൂതപ്പാട്ടാണ്.

? അടുത്തകാലത്തുവരെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ താങ്കളുള്‍പ്പെടെയുള്ള ചില കവികളെ മാറ്റിനിര്‍ത്തുന്ന പ്രവണതയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടോ

= എക്കാലത്തും, തിരിച്ചയക്കാനുള്ള കവര്‍ വച്ചേ ഞാന്‍ കവിത അയച്ചിട്ടുള്ളൂ. അച്ചടി മാധ്യമത്തെ ഉപേക്ഷിച്ച് സൈബര്‍ത്താളിലേക്ക് കടന്നവര്‍ ഇക്കാലത്ത് ഈ പ്രശ്നം അനുഭവിക്കുന്നില്ല. വ്യത്യസ്ത സൗന്ദര്യബോധമുള്ള ഒരാളുടെ കത്രികക്കുമുന്നില്‍ കവിതക്കുട്ടിയെ കിടത്തേണ്ടിവരുന്നില്ല. പ്രസിദ്ധീകരണങ്ങള്‍ എനിക്കു രണ്ടാം പരിഗണനയിലേ വരുന്നുള്ളൂ. ഒന്നാം പരിഗണന കവിത ചൊല്ലുകയാണ്. വളരെയധികം തവണ ചൊല്ലിയതിനുശേഷമാണ് അമ്മ മലയാളം അച്ചടിക്കാന്‍ കൊടുത്തത്. അച്ചടിച്ചപ്പോള്‍ കലാകൗമുദിയുടെ അന്നത്തെ പത്രാധിപര്‍ ഒരു പേജ്പോലും ആ കവിതയ്ക്കു നല്‍കിയില്ല. അപ്രധാനമൂലയിലാണ് അമ്മ മലയാളം കിടന്നത്. എന്നിട്ടും മലയാളത്തോട് സ്നേഹമുള്ളവര്‍ ആ കവിതയെ വിരലില്‍ പിടിച്ചു കൊണ്ടുപോയി. പെണങ്ങുണ്ണി പ്രസിദ്ധീകരിച്ചപ്പോള്‍ മറ്റൊരനുഭവമാണുണ്ടായത്. ആയിരത്തോളം വരികളുള്ള ആ ബാലകവിത തിരസ്കരിക്കപ്പെടുമെന്നാണ് ഞാന്‍ കരുതിയത്. അത്രയും ദീര്‍ഘമായ ബാലകവിത മുന്‍പെങ്ങും ഒരു പ്രസിദ്ധീകരണത്തിലും വന്നിട്ടുമില്ല. എന്നാല്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന പി ടി നാസര്‍ പത്തോളം പേജുകളിലായി പെണങ്ങുണ്ണി പ്രസിദ്ധീകരിച്ചു. ഭാഗ്യനാഥിന്റെ ചിത്രങ്ങളോടെ. തിരസ്ക്കരിക്കപ്പെട്ട വീണ വില്‍പ്പനക്കാരനും ജെസ്സിയും, കുപ്പയില്‍ തള്ളിയ അമ്മ മലയാളം, ചിത്രങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട പെണങ്ങുണ്ണി. മൂന്നും മൂന്നനുഭവങ്ങള്‍. ഞാന്‍ ശിരസ്സു നമിച്ചാണ് ഏറ്റുവാങ്ങിയത്.

? പെണങ്ങുണ്ണി എഴുതിയതിനുശേഷം ബാലസാഹിത്യമെഴുതില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും അതേ അഭിപ്രായം തന്നെയാണോ

= മുതിര്‍ന്ന ഒരാളില്‍ കളങ്കമില്ലാത്ത കുഞ്ഞുമനസ്സു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ബാലസാഹിത്യത്തിന്റെ വസന്ത ദ്വീപിലെത്താന്‍ കഴിയൂ. എത്തിക്കഴിഞ്ഞാല്‍ ആ ദ്വീപിലെ പൂക്കളുടെ സുഗന്ധവും പൂമ്പൊടിയും തേനും അയാളില്‍ ചേക്കേറും. പിന്നെ പുറത്തുകടക്കാന്‍ പാടാണ്. പെണങ്ങുണ്ണി പൂര്‍ത്തിയാക്കിയതിനുശേഷം ആ താളവും ഈണവും എന്നെ പിന്‍തുടര്‍ന്നു. വെളുത്തയുടെ വീടെഴുതുമ്പോള്‍ പോലും അതു കുടഞ്ഞുകളയാന്‍ കഴിഞ്ഞില്ല. ബാലസാഹിത്യ രചന പെണങ്ങുണ്ണിയില്‍ അവസാനിപ്പിക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.

? താങ്കളുടെ നടിയുടെ രാത്രി എന്ന കവിത മലയാള സിനിമയിലെ ആദ്യസ്ത്രീ സാന്നിധ്യമായ പി കെ റോസിയെക്കുറിച്ചാണ്. റോസിയെ നമ്മുടെ സിനിമാ സാംസ്കാരിക ലോകം അവഗണിക്കുകയാണുണ്ടായത്. കുരീപ്പുഴ മാത്രമാണ് റോസിയെക്കുറിച്ച് സംസാരിക്കുകയും കവിത എഴുതുകയും മറ്റും ചെയ്തത്. റോസിയെ എപ്പോഴാണ് തിരിച്ചറിയുന്നത്

= യൗവനാരംഭത്തിലാണ് പി കെ റോസി എന്റെ ശ്രദ്ധയില്‍വരുന്നത്. ആ അറിവ് ഹൃദയത്തെ കുത്തിമുറിക്കുന്നതായിരുന്നു. നടിയുടെ രാത്രി എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു ഉത്തരവാദിത്വം നിര്‍വഹിച്ച സമാധാനം തോന്നിയിരുന്നു. റോസിയോട് സവര്‍ണ സമൂഹം കാണിച്ച ആക്ഷേപവും അനീതിയും അനാദരവുമാണെന്നെ നോവിപ്പിച്ചത്. 2003 ലെ അംബേദ്കര്‍ ജന്മദിനത്തില്‍ ആ കവിത പൂര്‍ത്തിയാക്കിയെന്നത് ഒരു യാദൃച്ഛികതയായിരുന്നു. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ ആ കവിതകൂടി ഉള്‍പ്പെടുത്തി കഥാകൃത്ത് ബേബി തോമസ് തയ്യാറാക്കിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. എനിക്കു നേരിട്ടു പരിചയമില്ലായിരുന്ന രാജന്‍ പി ദേവ് ഫോണിലൂടെ റോസിയെക്കുറിച്ചന്വേഷിച്ചു. വിനു എബ്രഹാമിന്റെ നഷ്ടനായികയെന്ന നോവലും സിനിമാ സംരംഭങ്ങളുമുണ്ടായി. എന്റെ മാധ്യമമായ കവിതയില്‍ റോസിയെ വരച്ചിടാന്‍ കഴിഞ്ഞു എന്നത് രക്തബന്ധിതമായ അനുഭവമാണ്. തിയോ വാന്‍ഗോഗിനും പി കെ റോസിക്കുമുണ്ടായ അനുഭവങ്ങളെ അടുത്തുവച്ച് ഒരു ചെറിയ കുറിപ്പും എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. കുന്നുകുഴി മണി, അഡ്വ. രാജരത്നം എന്നിവരുടെ കുറിപ്പുകളും വിശദീകരണങ്ങളും റോസിയെക്കുറിച്ച് കൂടുതലറിയുവാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.

? നഗ്നകവിതയില്‍ സ്വര്‍ഗം നരകം ദൈവം മതം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിചാരണചെയ്യുകയാണ്. ഇത് വലിയ എതിര്‍പ്പുകള്‍ക്കിടയാക്കിയിട്ടുണ്ടോ

= എതിര്‍പ്പുകള്‍ സാരമില്ല. പറയാതെ വയ്യല്ലോ. ദൈവം നേരിട്ട് ഇതുവരെ പ്രത്യേകിച്ച് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല.
 
? ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തെയും ഈ കവിതകള്‍ വിചാരണചെയ്യുന്നുണ്ട്

= സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങള്‍ മാത്രമല്ല, സാംസ്കാരിക സാഹിത്യമണ്ഡലങ്ങളും സര്‍ഗവിചാരണ ആവശ്യപ്പെടുന്നുണ്ട്.

? മതരഹിതരായി ജീവിക്കുമ്പോള്‍ താങ്കള്‍ക്കും കുടുംബത്തിനും സമൂഹത്തില്‍ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ടോ.

= ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ചില ലാഭങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ആരാധനാലയങ്ങളില്‍ നേര്‍ച്ചപ്പണം കൊടുക്കേണ്ടതില്ല. മതപരമായ ഭക്തിയാത്രയോടനുബന്ധിച്ചുള്ള മരണ സാധ്യതയില്ല. മതമാലിന്യം ശരീരത്തിലും മനസ്സിലുമില്ലല്ലോ എന്ന ആശ്വാസവുമുണ്ട്. ജാതിക്കും മതത്തിനും അതീതമായാണ് കവിത സഞ്ചരിക്കുന്നത്. ആ തൂവല്‍ കൊടുക്കുമ്പോഴുള്ള സാന്ത്വനവുമുണ്ട്.

? രക്തസാക്ഷിത്വത്തിന്റെ മഹത്വം പലകവിതകളിലും കാണാനാവുന്നു. പ്രത്യക്ഷ ഉദാഹരണമായി, ചെര്‍ഗീസ്, കുചേലക്കടല്‍, രക്തസാക്ഷിയുടെ മകള്‍ തുടങ്ങിയ കവിതകള്‍. രക്തസാക്ഷിത്വം കവിയെന്ന നിലയ്ക്ക് എങ്ങനെയാണ് ആവേശിച്ചത്

= രക്തസാക്ഷികളാണ് നമ്മള്‍ക്ക് ജീവിതം തന്നത്. ചാര്‍വാകന്‍ ഇന്ത്യ കണ്ട ആദ്യരക്തസാക്ഷിയാണല്ലോ. ജീവിതം നിഷേധിക്കപ്പെട്ട പോരാളികള്‍. നമ്മുടെ രക്തത്തില്‍ യൗവനം നിലനിര്‍ത്തുന്നത് രക്തസാക്ഷികളാണ്. കവികള്‍ രക്തസാക്ഷിത്വത്തിനോടൊപ്പമാണ്. കൊറിയയില്‍ സിയൂളില്‍ എന്ന കവിതയില്‍ മഹാകവി വൈലോപ്പിള്ളി എടുത്ത നിലപാട് ഏതു കവിക്കും മാതൃകയാണ്.

? വെളുത്തയുടെ വീട് എന്ന കവിതയുടെ രചനാപശ്ചാത്തലം എന്തായിരുന്നു. നാട്ടില്‍നിന്ന് മാറി ഒറ്റപ്പെട്ടു കഴിയുന്ന വെളുത്തയുടെ അനുഭവത്തെക്കുറിച്ച് കൂടുതലറിയാനാണ്

= ഓരോ അണക്കെട്ടുണ്ടാക്കുമ്പോഴും നിരവധി കുടുംബങ്ങള്‍ വേരറുത്തുപോകേണ്ടതായി വരും. ഭൂതത്താന്‍ കെട്ടില്‍ നിന്നും ഇടമലയാറില്‍നിന്നും പറിച്ചെറിയപ്പെട്ട മനുഷ്യര്‍ താളുകണ്ടത്തിലാണ് ചെന്നു വീണത്. അവിടെയുള്ള ചെറുകുടിലില്‍ വച്ചാണ് വെളുത്ത എന്ന അമ്മയെകണ്ടത്. നഷ്ടങ്ങളുടെ കഥ മാത്രമായിരുന്നു ആ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. ഏറ്റവും വലിയ നഷ്ടം സ്വന്തം അമ്മ കാടുകയറിപ്പോയതാണ്. ഈ നഷ്ടങ്ങളൊന്നും പരിഹരിക്കപ്പെടാവുന്നവയല്ല. അല്ലെങ്കില്‍ത്തന്നെ വനവാസികള്‍ക്കുണ്ടാകുന്ന നഷ്ടം പൊതുസമൂഹം പരിഗണിക്കാറില്ലല്ലോ. മണിക്കൂറുകള്‍ നടന്ന് ആനകളടക്കമുള്ള മൃഗങ്ങളെ കടന്ന് മകളെ ചേര്‍ക്കാനായി സ്കൂളിലെത്തിയപ്പോള്‍ മാഷ് പറഞ്ഞാണ് ഹിന്ദുവാണെന്നറിഞ്ഞതെന്ന് വെളുത്തയമ്മ പറഞ്ഞപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കെണിയെക്കുറിച്ചു ഞാനോര്‍ത്തുപോയി. നഷ്ടപ്പെട്ട സ്വന്തം അമ്മയെക്കുറിച്ചുള്ള, തേങ്ങല്‍പോലുമല്ലാത്ത ദൃഢദുഃഖമാണ് വെളുത്തയുടെ വീടിനു കാരണമായത്. ആ ദുഃഖം അതിന്റെ ഗാഢതയില്‍ പകര്‍ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല. വെളുത്തയുടെ വീടെന്ന കവിതയെക്കാള്‍ എത്രയോ വലുതാണ് ആ വീട്ടിലെ ഘനീഭവിച്ച ദുഃഖം.

? ഒരു കവിയാണെന്ന് എപ്പോഴാണ് സ്വയം തിരിച്ചറിഞ്ഞത്.

= കേരള സര്‍വകലാശാലയുടെ 1975 ലെ യുവജനോത്സവത്തില്‍ കവിതാരചനയില്‍ എനിക്കായിരുന്നു ഒന്നാം സ്ഥാനം. സ്വര്‍ഗം ദുഃഖത്തില്‍നിന്ന് എന്നു പേരിട്ട് ധൃതിയിലെഴുതിയ ആ കവിത പുസ്തകങ്ങളില്‍ ചേര്‍ത്തില്ല. കൗമാരത്തില്‍ മലയാള നാടിന്റെയും കുങ്കുമത്തിന്റെയും ബാലപംക്തികളിലെഴുതിയിരുന്നു. അതും ഞാന്‍ കൊണ്ടുവന്നില്ല. അന്നേ ഒരു തിരിച്ചറിവു വന്നിരുന്നു എന്നു തോന്നുന്നു. എന്തായാലും തലയില്‍ തേങ്ങവീണപ്പോള്‍ പൊടുന്നനെ ഉണ്ടായ ഒരുമോങ്ങലല്ല എനിക്കു കവിത.

? സമീപകാലത്ത് രചിച്ച മൈന പോലുള്ള കവിതകള്‍ കുരീപ്പുഴയുടെ പൊതു കാവ്യസമീപനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരം മാറ്റങ്ങള്‍ ബോധപൂര്‍വം സംഭവിക്കുന്നതാണോ.

= ദുരവസ്ഥയില്‍ ചാത്തന്റെയും സാവിത്രിയുടെയും വിവാഹത്തിന്റെ സാക്ഷിയാണ് മൈന. ആശയപരമായ മാറ്റം ഇല്ല. എന്റെ തന്നെ ആവിഷ്ക്കാര രീതിയില്‍ മാറ്റം വന്നതാകാം.

? സ്ത്രീ കവിതകള്‍ ശക്തമാകുന്ന ഒരു നല്ല കാവ്യകാലമാണിതെന്ന അഭിപ്രായം പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ. വിശദമാക്കാമോ.

= കവിതയുടെ ഉത്ഭവകാലത്ത് മുന്‍നിരയില്‍ സ്ത്രീകളുണ്ടായിരുന്നു. കടത്തനാടന്‍ പാട്ടുകള്‍ മുഴുവന്‍ അമ്മമാരുടെ മനസ്സില്‍ ഉറവയെടുത്തതാകാനാണു സാധ്യത. എന്നാല്‍ ഔവ്വയാറിനെപ്പോലെ ഒരു കവി നമ്മള്‍ക്കില്ലാതെ പോയി. പുതിയകാലത്ത് ധാരാളം പെണ്‍കുട്ടികള്‍ അവര്‍ക്കുമാത്രം പറയാവുന്ന കാര്യങ്ങള്‍ കൂടി ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് കാവ്യരംഗത്തുണ്ട്. ഈ പെണ്‍മുന്നേറ്റത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

? അടിയന്തരാവസ്ഥക്കാലത്ത് എഴുതപ്പെട്ട കവിതകളാണല്ലോ ശ്രീകുമാറിന്റെ ദുഃഖങ്ങള്‍ എന്ന പേരില്‍ പുസ്തകമായത്. പക്ഷേ, ആവര്‍ത്തനംപോലുള്ള കവിതകള്‍ ഇന്നെഴുതപ്പെട്ട കവിതപോലെ തോന്നാറുണ്ട്. എന്തുപറയുന്നു

= ശ്രീകുമാറിന്റെ ദുഃഖങ്ങളിലെ ഒരു കവിതപോലും അടിയന്തരാവസ്ഥ കാലത്ത് എഴുതിയതല്ല. ശ്രീകുമാറിന്റെ ദുഃഖങ്ങള്‍ എന്ന കവിത അക്കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ തന്നതാണ്. എഴുതിയത് പില്‍ക്കാലത്ത്. അടിയന്തരാവസ്ഥക്കാലത്തെഴുതിയ ഭാരതക്കിളിയെന്ന കവിത കൊല്ലത്തെ ഒരു ചെറുമാസികയിലാണ് വന്നത്. ലഭ്യമല്ല. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമായും ഞാന്‍ പോസ്റ്റര്‍ എഴുതുകയായിരുന്നു. അഷ്ടമുടിക്കായലിന്റെ പരിസരത്താണ് മലയാളത്തിലുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നതെങ്കിലും അവ വായിച്ചത് ഉത്തരേന്ത്യയിലെ നിരക്ഷരരായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി തോല്‍ക്കുകതന്നെ ചെയ്തു. അര്‍ധരാത്രിയില്‍ ആ വാര്‍ത്ത റേഡിയോയിലൂടെ കേട്ട ഞാന്‍ സഹദേവന്‍ സഖാവിന്റെ വീട്ടില്‍ചെന്ന് വിളിച്ചുണര്‍ത്തി ആഹ്ലാദം പങ്കുവച്ചു. അക്കാലം കവിതയിലൊതുക്കാന്‍ കഴിയാത്തത്.

? കവിത ജീവിതത്തിന്റെ ഏറ്റവും സത്യസന്ധമായ വഴിയാകുന്നതും രാഷ്ട്രീയ ബോധ്യങ്ങളുടെ സര്‍ഗാവിഷ്കാരമായി മാറുന്നതും കുരീപ്പുഴക്കവിതകളിലാണെന്ന് തോന്നിയിട്ടുണ്ട്. മുന്നോട്ടുള്ള കാവ്യജീവിതത്തില്‍ ആവിഷ്ക്കരിക്കപ്പെടേണ്ടതായി തോന്നിയിട്ടുള്ള കവിതകള്‍ ഉണ്ടോ

= നന്ദി. എന്റെ തന്നെ ഭാവികവിതയെക്കുറിച്ചു പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ എഴുതാനും കഴിയില്ല.

*
കുരീപ്പുഴ ശ്രീകുമാര്‍ /  രാജേഷ് ചിറപ്പാട്,  രാജേഷ് കെ എരുമേലി ദേശാഭിമാനി വാരിക

കുരീപ്പുഴ ശ്രീകുമാറിന്റെ ബ്ലോഗ് ഇവിടെ


ചിത്രത്തിനു കടപ്പാട് കൊല്ലം ബ്ലോഗ്  

അദ്ദേഹവുമായുള്ള മറ്റൊരു അഭിമുഖം ഇവിടെ

Saturday, January 14, 2012

ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു

പ്രധാനപ്പെട്ട ഒരു സംഭവം നടക്കുമ്പോള്‍ അതിന്റെ സ്മരണക്കായി മരം നടുക. അതും ഒരു രാഷ്ട്രീയ സംഘടന സമ്മേളന സ്മരണയ്ക്കായി വൃക്ഷത്തൈ നടുക. ആദ്യത്തേതു നമ്മള്‍ക്കു പരിചയമുണ്ടെങ്കിലും രണ്ടാമത്തേതു തീരെ പരിചയമുള്ളതല്ല. അതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏരൂരില്‍ ചെയ്തത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്തു നടക്കുന്നു. അതിന്റെ ഓര്‍മ്മ നിലനിര്‍ത്താനായി ഏരൂര്‍ പഞ്ചായത്തില്‍ രണ്ടായിരം മരങ്ങള്‍ നട്ടു വളര്‍ത്താനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

സാധാരണ സമ്മേളനകാലത്തു നിര്‍മ്മിച്ച് വയ്ക്കാറുള്ള രക്തസാക്ഷി മണ്ഡപങ്ങള്‍ സമ്മേളനം കഴിയുന്നതോടെ എടുത്തുമാറ്റപ്പെടും. അതാണ് ഇന്നേവരെ കേരളം കണ്ടിട്ടുള്ളത്. എന്നാല്‍ വൃക്ഷതൈകള്‍ നട്ടുപരിപാലിച്ചാല്‍ അത് ഓര്‍മ്മമരങ്ങളായി വളരെക്കാലം നിലനില്‍ക്കും. ധാരാളം ആളുകള്‍ക്കും മറ്റു ജീവികള്‍ക്കും തണല്‍ നല്‍കും.

മരങ്ങള്‍ മതരഹിതരാണ്. തണല്‍ തേടിവരുന്നവരുടെ ജാതിയോ മതമോ മരങ്ങള്‍ അന്വേഷിക്കില്ല. എല്ലാര്‍ക്കും തണല്‍. എല്ലാര്‍ക്കും പ്രാണവായു. ഇതാണ് വൃക്ഷദര്‍ശനം. നൂറുകണക്കിനു ചെറുജീവികള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അഭയം നല്‍കുന്ന ആല്‍മരത്തെ ചില മതക്കാര്‍, വളഞ്ഞിട്ടു തറകെട്ടി സ്വന്തമാക്കാന്‍ ശ്രമിക്കാറുണ്ട്. അന്യമതസ്ഥര്‍ക്കു പ്രവേശനമില്ലെന്ന ബോര്‍ഡും വയ്ക്കാറുണ്ട്. എന്നാല്‍ ആല്‍മരം ഈ വിലക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിച്ചിട്ടില്ല.

ആളുകളുടെ ഓര്‍മയ്ക്കായും നമ്മള്‍ മരങ്ങള്‍ നടാറുണ്ട്. ചുടലത്തെങ്ങും മൈലാഞ്ചിയും ചന്ദനവുമാണ് ഉദാഹരണങ്ങള്‍. സ്മാരക ശിലകള്‍ക്കു മീതെ തണലിട്ടു നില്‍ക്കുന്ന മൈലാഞ്ചി ചില്ലകള്‍, ജീവിതം നിറപ്പകിട്ടുള്ളതായിരിക്കണമെന്നു പറയാറുണ്ട്. തെങ്ങായ് ചിരിക്കുന്ന വല്യമ്മുമ്മയെക്കുറിച്ച് കവി ഡി വിനയചന്ദ്രന്‍ എഴുതിയിട്ടുമുണ്ട്. പണ്ടൊക്കെ വിവാഹത്തിനു വധൂവരന്മാര്‍ തെങ്ങിന്‍ തൈകള്‍ കൈമാറാറുണ്ടായിരുന്നു. റബര്‍ എസ്റ്റേറ്റുകള്‍ സ്ത്രീധനമായി കൊടുക്കുന്ന അവസ്ഥയിലേക്ക് മലയാളി മാറി.

നാട്ടുമാവു നടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെ വി സുരേന്ദ്രനാഥ് പറയുമായിരുന്നു. കാര്യവട്ടം സര്‍വകലാശാലാ വളപ്പില്‍ നാട്ടുമാവുകള്‍ നടാന്‍ മുന്‍കൈയെടുത്തത് സുഗതകുമാരി. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാവനയായ എന്റെ മരം പദ്ധതിയും മറ്റും വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്.

കണ്ടല്‍മരം കാണുമ്പോള്‍ കല്ലേന്‍പൊക്കുടനെയും കണ്ടലമ്മച്ചിയെയും ഓര്‍മവരും. കല്ലേന്‍ പൊക്കുടന് എത്രയോ കാലമായി കണ്ടല്‍ സംരക്ഷണം ജീവിത വ്രതമാണ്. വിത്തുകള്‍ ശേഖരിച്ചും കണ്ടല്‍ത്തൈകള്‍ നട്ടുവളര്‍ത്തിയും കല്ലേന്‍ പൊക്കുടന്‍ ഒരു അത്ഭുതമായി നമ്മുടെ ഇടയില്‍ ജീവിക്കുന്നു. കണ്ടല്‍ മരങ്ങളോടു ചോദിച്ചാല്‍, ഞങ്ങള്‍ നിങ്ങളിലും ദൈവത്തിലും വിശ്വസിക്കുന്നില്ലെന്നും പൊക്കുടേട്ടനില്‍ വിശ്വസിക്കുന്നു എന്നും പറയും.

മാധവിക്കുട്ടിയുടെ സ്മരണക്കായി കോളിയടുക്കം സ്‌കൂളിലെ കുട്ടികള്‍ നട്ടുവളര്‍ത്തുന്നത് നീര്‍മാതളം. തോന്നയ്ക്കലെ മഹാകവി കുമാരനാശാന്റെ മണ്ണുകുടിലിനു സമീപം കാഥികന്‍ വി സാംബശിവന്‍ നട്ടത് ചെമ്പകം.

മാങ്കോസ്റ്റീന്‍ കാണുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിനെയും പൂത്തമാവു കാണുമ്പോള്‍ വൈലോപ്പിള്ളിയെയും കാഞ്ഞിരം കാണുമ്പോള്‍ എഴുത്തച്ഛനെയും ചെമ്പരത്തി കാണുമ്പോള്‍ തിരുനല്ലൂരിനെയും നെല്ലിമരം കാണുമ്പോള്‍ ഒ എന്‍ വിയെയും ഓര്‍മ്മ വരും. പൂത്ത പാല കാണുമ്പോള്‍ ചങ്ങമ്പുഴ മനസില്‍ വരും.

സഹോദരന്റെ ഓര്‍മ്മയ്ക്കു നട്ടുവളര്‍ത്തിയ നീലേശ്വരം തലയടുക്കത്തെ ആല്‍മരം കാണുമ്പോള്‍ സ്‌നേഹത്തിന്റെ മറുവാക്ക് വൃക്ഷമാണെന്നാണെന്നു തോന്നും.

ഗാന്ധിയും ശ്രീനാരായണഗുരുവുമൊക്കെ നട്ട വൃക്ഷങ്ങള്‍ ഇപ്പോഴും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. പോയ മനുഷ്യര്‍ നട്ട വൃക്ഷങ്ങളുടെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്നത്. വരും തലമുറയ്ക്കു വേണ്ടി നമ്മളും മരങ്ങള്‍ നടേണ്ടതുണ്ട്.

അടിയന്തിരാവസ്ഥയെ സച്ചിദാനന്ദന്‍ അടയാളപ്പെടുത്തിയത് നാവുമരം എന്ന കവിതയിലൂടെയാണ്. അറിയപ്പെട്ട ആയിരം നാവുകള്‍ ഇലയായ് വിരിയുന്ന ഒരു മരത്തെ കവി സൃഷ്ടിക്കുകയായിരുന്നു. ഓരോ നിമിഷവും ശ്മശാനമായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിക്കും മനസ്സിനുമായി ചുടലചാരം പൂശിനില്‍ക്കുന്ന എരുക്കിന്‍ചെടി നടാന്‍ പറഞ്ഞതും സച്ചിദാനന്ദനാണ്.

തെക്കന്‍കാറ്റ്, വാസനത്തീയെരിക്കുന്ന നാട്ടുമാവുകള്‍ തന്നത് വൈലോപ്പിള്ളി. ഒരു തൈനടുമ്പോള്‍ കട്ടുമതിയാവാത്ത കാട്ടിലെക്കള്ളനും നാട്ടിലെക്കള്ളനും നടുവഴിയിലെത്തുമ്പോള്‍ വാവല്‍ക്കരിങ്കൊടികള്‍ കാട്ടുവാനുള്ള കൈകളാണ് നടുന്നതെന്ന് ഓര്‍മിപ്പിച്ചത് ഒ എന്‍ വി.

മരങ്ങള്‍ ഓര്‍മകളുണര്‍ത്തും. ഓര്‍മയിലെ മരങ്ങള്‍ പോയകാല വസന്തത്തെ ചിത്രപ്പെടുത്തും.


****


കുരീപ്പുഴ ശ്രീകുമാര്‍, കടപ്പാട് : ജനയുഗം