Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Tuesday, October 1, 2013

സാമുദായികതയും ജനാധിപത്യ സങ്കല്‍പങ്ങളുടെ തകര്‍ച്ചയും

നമ്മില്‍ ചിലര്‍ എന്നാണ് സമുദായങ്ങളായി സ്വയം കരുതിത്തുടങ്ങിയതെന്ന് അന്വേഷിക്കേണ്ടതാണ്. ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നതിനു മുമ്പും ബ്രിട്ടീഷ് ഭരണകാലത്തും നമുക്ക് ജാതികളാണ് ഉണ്ടായിരുന്നത്. മതങ്ങള്‍ എന്ന് പിന്നീട് വിളിക്കപ്പെട്ട വിശ്വാസരൂപങ്ങളും അവയെ ആധാരമാക്കിയ നിയമസംഹിതകളും ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, ജൂതന്മാര്‍, ബ്രാഹ്മണര്‍ എന്നിവര്‍ക്കാണ് വ്യക്തമായ നിയമസംഹിതകള്‍ ഉണ്ടായിരുന്നത്.മറ്റു സമൂഹവിഭാഗങ്ങള്‍ക്ക് ബ്രാഹ്മണനിയമസംഹിതകളുടെ അടിസ്ഥാനത്തിലും അല്ലാതെയുമുള്ള ജാതിമര്യാദകളാണുണ്ടായിരുന്നത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനതയെ കൂട്ടങ്ങള്‍, ജനങ്ങള്‍, ആളുകള്‍, ളോകര്‍, പരിഷകള്‍ എന്നൊക്കെയല്ലാതെ സമുദായങ്ങള്‍ എന്നാരും വിളിച്ചിരുന്നില്ല. ക്ഷേത്രങ്ങളിലെ പൊതുവാള്‍ എന്ന വാക്കിനു തുല്യമായാണ് സമുദായം എന്ന പദം നിലവില്‍വന്നത്. ക്ഷേത്രങ്ങളിലെ സമുദായം പൊതുഭരണകര്‍ത്താവാണ്. പൊതുകാര്യകര്‍ത്താക്കളുടെ കൂട്ടം എന്ന നിലയില്‍ മാത്രമാണ് സമുദായത്തിന് അര്‍ഥമുണ്ടായിരുന്നതും.

സമുദായം എന്ന വാക്കിന് അര്‍ഥാന്തരമുണ്ടാകുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണ്. ബ്രിട്ടീഷ്ഭരണകര്‍ത്താക്കള്‍ ഗ്രാമങ്ങളിലെ ജാതികളെല്ലാമടങ്ങുന്ന ഒരു ഗ്രാമസമുദായത്തെ നിര്‍വചിച്ചു. മദ്രാസ് ഗവര്‍ണറായിരുന്ന തോമസ് മണ്‍റോ ഇങ്ങനെ ഗ്രാമസമുദായസങ്കല്‍പം ആവിഷ്കരിച്ച ആദ്യത്തെ ആളുകളില്‍പെടുന്നു. മറ്റൊരു ഭരണകര്‍ത്താവായിരുന്ന ചാള്‍സ് മെറ്റ്കാഫ് ഇന്ത്യന്‍ ഗ്രാമങ്ങളെ "റിപ്പബ്ലിക്കു"കളായി നിര്‍വചിച്ചു. സ്വയം ഭരണക്ഷമതയുള്ള പ്രദേശങ്ങള്‍ എന്ന അര്‍ഥത്തിലായിരുന്നു ഈ പ്രയോഗം. പാശ്ചാത്യ സാമൂഹ്യശാസ്ത്രജ്ഞര്‍ "സമൂഹം", "സമുദായം" എന്ന പ്രയോഗങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കി. ഉല്‍പാദനം, വാണിജ്യം, പൊതുപ്രവര്‍ത്തനങ്ങള്‍, നിയമാവലികള്‍ മുതലായവ സൃഷ്ടിക്കുന്ന ഔപചാരികബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊതുബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹം നിര്‍വചിക്കപ്പെട്ടു. പൗരസമൂഹം, പൊതുസമൂഹം മുതലായ പദങ്ങള്‍ വളര്‍ന്നുവരുകയും സാമൂഹ്യസംഘടനകള്‍ വ്യാപിക്കുകയും ചെയ്തതിനെ ഇത്തരത്തിലാണ് വിശദീകരിച്ചത്. രക്തബന്ധങ്ങളുടെയും ജാതിബന്ധങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂട്ടങ്ങള്‍ സമുദായങ്ങളായി.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സങ്കല്പങ്ങള്‍ വേരൂന്നിയ ആധുനികകാലഘട്ടത്തില്‍ സമൂഹവും സമുദായവും തമ്മിലുള്ള വേര്‍തിരിവ് വളരെ നേരിയതായിരുന്നു.മനുഷ്യര്‍ തമ്മിലുള്ള ഔപചാരിക ബന്ധങ്ങളെ സമൂഹം സൂചിപ്പിച്ചപ്പോള്‍, ജൈവബന്ധങ്ങളായിരുന്നു സമുദായങ്ങളുടെ കാതല്‍. സമൂഹമെന്നാല്‍ മുതലാളിത്ത പൗരസമൂഹമായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള ജൈവബന്ധങ്ങള്‍ മുതലാളിത്തം സൃഷ്ടിക്കുന്ന യാന്ത്രികബന്ധങ്ങളെയും ചൂഷണരൂപങ്ങളെയും അതിജീവിച്ച് ഒരു പുതിയ ക്രമമായി വികസിക്കുമെന്ന് ചിലര്‍ വാദിച്ചു. അവരെയാണ് കമ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചത്. സ്നേഹവും സൗഹാര്‍ദവും തുല്യപങ്കാളിത്തവും അവസരസമത്വവും മാനവികതയും കളിയാടുന്ന ജൈവ മനുഷ്യസഞ്ചയത്തെയായിരുന്നു കമ്യൂണിസ്റ്റ് സമൂഹമായി അവര്‍ കണ്ടത്. ഈ ആശയത്തെ ശാസ്ത്രീയമായി നിര്‍വചിക്കുന്നതിനും അതിലേക്കുള്ള പാത നിര്‍ണയിക്കുന്നതിനുമായിരുന്നു മാര്‍ക്സും എംഗല്‍സും അടക്കമുള്ള വിപ്ലവകാരികള്‍ ശ്രമിച്ചത്.

ഇത്തരം ആശയങ്ങള്‍ കേരള നവോത്ഥാനത്തെയും സ്വാധീനിച്ചു. ""അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായിവരേണം"" എന്ന നാരായണഗുരുവിന്റെ വാക്യവും കുമാരനാശന്റെ സ്നേഹഗാഥകളും മുതല്‍ ഇ മാധവന്റെ സ്വതന്ത്രസമുദായം പോലുള്ള രചനകള്‍ വരെ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത്തരം ആശയങ്ങളിലെ കാല്പനികത പ്രകടമാണ്. എങ്കിലും ഇവരാരുംതന്നെ ഇന്നു നാം വ്യവഹരിക്കുന്ന സാമുദായികതയുടെ വക്താക്കളായിരുന്നില്ല. ജാതിമത നിരപേക്ഷമായ മാനവികതയെക്കുറിച്ചുള്ള ആശയങ്ങള്‍ ആയിരുന്നു അത്. ആശാന്‍ ചണ്ഡാലഭിക്ഷുകിയില്‍ ആനന്ദനെക്കൊണ്ട് ""ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി"" എന്നു പറയിക്കുമ്പോള്‍ ഈ ആശയം നമുക്ക് കാണാം. പിന്നീട് ഉപ്പു സത്യഗ്രഹകാലത്ത് മുഴങ്ങിക്കേട്ട ""വരിക വരിക സഹജരേ, സഹനസമര സമയമായ്"" എന്ന മുദ്രാഗീതത്തിലെ സഹജര്‍ എന്ന പ്രയോഗം "സഹോദരര്‍" എന്ന പദത്തെക്കാള്‍ വ്യക്തമായി ജാതിമതനിരപേക്ഷതയെ ധ്വനിപ്പിക്കുന്നതിനായിരുന്നു. സഹോദരര്‍ ഒരേ കുടുംബത്തിലും, അതുകൊണ്ട് ജാതിയിലും മതത്തിലും പെടും. സഹജര്‍ അങ്ങനെയല്ല. സഹജര്‍ എന്ന വാക്കില്‍നിന്ന് "സഖാവ്", "സഖി" മുതലായ വാക്കുകളിലേക്കുള്ള മാറ്റവും ജൈവമനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്പത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കുടുംബബന്ധങ്ങള്‍ സഖാക്കള്‍ തമ്മിലുള്ള ബന്ധമാണ് എന്ന അലക്സാണ്ട്രാ കൊളോന്‍തായുടെ ആശയം കുറേക്കാലത്തേക്കെങ്കിലും കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു.

ഇവയെല്ലാം ജാതിമതസങ്കല്പങ്ങള്‍ക്കതീതമായി വളരുന്ന മനുഷ്യസമുദായ സങ്കല്പത്തെയാണ് കാണിച്ചത്. ഇവയെല്ലാം നമുക്ക് നഷ്ടപ്പെട്ടുപോയതെങ്ങനെ എന്നും പരിശോധിക്കണം. ഇന്ന് നമുക്ക് കുമാരനാശാന്‍ സ്നേഹഗായകനല്ല. "ലിംഗശരീര"ത്തിന്റെ വക്താവാണ്. വള്ളത്തോള്‍ പുരോഗമനചിന്തകളുമായി ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ശ്രമിച്ച കവിയല്ല, സവര്‍ണസംസ്കാരത്തിന്റെ ആഖ്യാതാവാണ്. ജയിലിന്റെ മതില്‍ക്കെട്ടുകള്‍പ്പുറത്തുള്ള സ്ത്രീപുരുഷസ്നേഹത്തിന്റെ ഓര്‍മകള്‍ ആഖ്യാനം ചെയ്യുന്ന കാഥികനല്ല ബഷീര്‍, മുസ്ലീം സമുദായത്തിന്റെ ആവിഷ്കര്‍ത്താവാണ്. കേശവദേവിനെയും തകഴിയെയും പൊന്‍കുന്നം വര്‍ക്കിയെയുമെല്ലാം വ്യത്യസ്ത സമുദായങ്ങള്‍ സ്വാംശീകരിക്കുന്നു. മുലൂര്‍ പത്മനാഭപ്പണിക്കരെയും ""സഹോദരന്‍"" അയ്യപ്പനെയും കെ പി കറുപ്പനെയുമെല്ലാം ഇതേ കണ്ണുകളിലൂടെയാണ് കാണുന്നത്. ഈ മാറ്റം കേവലമായ ""സമുദായവല്‍ക്കരണമായി മാത്രം കാണാനാവില്ല. ഇതിന്റെ ഉപജ്ഞാതാക്കള്‍ ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പാണക്കാട് തങ്ങന്മാരും കെസിബിസിയുമല്ല. കേരളത്തിലെ മാനവിക സമുദായങ്ങളുടെ തകര്‍ച്ചയില്‍നിന്ന് മുതലെടുക്കുന്ന കഴുകന്മാരാണവര്‍. എന്തുകൊണ്ടാണീ സങ്കല്പങ്ങള്‍ തകര്‍ന്നതെന്നതിന് കൂടുതല്‍ ആഴത്തില്‍ പോകേണ്ടയിരിക്കുന്നു.

ഐക്യകേരളവും അതിനുശേഷവും

കേരളത്തിലെ ജനങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഉന്നയിച്ച അവസാനത്തെ ആവശ്യം ഐക്യകേരളത്തിനുവേണ്ടിയുള്ളതായിരിക്കും. ജാതിമത ഭിന്നതകളും വര്‍ഗവൈരുധ്യങ്ങളും നിലനില്‍ക്കുന്ന പ്രദേശമാണെന്ന് അറിയാതെയല്ല ജനങ്ങള്‍ ഈ ആവശ്യത്തിനു പിന്തുണ നല്‍കിയത്. അതിലപ്പുറം ഭാഷാപരവും സാംസ്കാരികമായ ഐക്യം നിലനില്‍ക്കുന്ന പ്രദേശത്തിനുവേണ്ടി അവര്‍ നിലകൊണ്ടു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാടുവാഴിത്തവും മലബാറിലെ കൊളോണിയല്‍ ഭരണാവശിഷ്ടങ്ങളും ഇല്ലാതാക്കാന്‍ കേരളജനതയ്ക്ക് സാധിച്ചു. ഈ നേട്ടംതന്നെയാണ് ജന്മിത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് നടത്താനുള്ള ഊര്‍ജം പകര്‍ന്നത്. നവോത്ഥാനഘട്ടം മുതലാരംഭിച്ച മലയാളിയുടെ സാമൂഹ്യപരിവര്‍ത്തനാശയങ്ങള്‍ക്ക് ജീവന്‍വെച്ചത് അപ്പോഴാണ്. 1957 ലെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ വിജയം കേവലം ഒരു രാഷ്ട്രീയപാര്‍ടിയുടെ വിജയം മാത്രമായിരുന്നില്ല. ഒരു പുതിയ കേരളത്തിന്റെ ഭാവി നെയ്തെടുക്കാനുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളുടെ തുടക്കംകൂടിയായിരുന്നു. കുടിയൊഴിപ്പിക്കല്‍ തടയുന്ന ഓര്‍ഡിനന്‍സ് മുതല്‍ കാര്‍ഷികബന്ധബില്ലും വിദ്യാഭ്യാസനിയമവുമടക്കമുള്ള നടപടികള്‍ ഈ ശ്രമങ്ങള്‍ ഫലം കാണുന്നതിനെ വിളിച്ചറിയിച്ചു.

കേരളജനതയിലെ വര്‍ഗവൈരുധ്യങ്ങള്‍ മുര്‍ത്ത രൂപത്തില്‍ വന്നതും അപ്പോഴാണ്. ജാതിമതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടത്തെ ശക്തമായെതിര്‍ത്ത ശക്തികള്‍ നേരത്തെതന്നെയുണ്ടായിരുന്നു. എന്നാല്‍, ദേശീയ മോചനത്തിനും ഐക്യകേരളത്തിനുംവേണ്ടിയുള്ള സമരത്തില്‍ പുരോഗമനശക്തികള്‍ വഹിച്ച നേതൃത്വപരമായ പങ്കു മൂലം അവരെ ആശയപരമായെതിര്‍ക്കുക പ്രയാസമായിരുന്നു. കെ കേളപ്പന്റെ ""കോണ്‍ഗ്രസ്സും കമ്യൂണിസവും"" പോലുള്ള വിമര്‍ശനങ്ങളും സഞ്ജയന്റെ പരിഹാസരചനകളും പിന്നീട് സോവിയറ്റ് അനുഭവങ്ങളെ മുന്‍നിര്‍ത്തി സി ജെ തോമസിന്റെയും കൂട്ടരുടെയും പ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധായുധങ്ങള്‍. ദേശീയനേതാക്കളില്‍ ഗാന്ധിക്കു ലഭിച്ച വന്‍ ജനപ്രീതിപോലും ഖാദിയുടെ പ്രചാരണത്തിലും മദ്യവര്‍ജനത്തിലും അയിത്തോച്ചാടനത്തിലും ഒതുങ്ങി. ഇതില്‍ ഖാദിയുടെ പ്രചാരണമൊഴികെ മറ്റൊന്നും പൂര്‍ണവിജയങ്ങളായില്ല. വിനോഭാജിയുടെ ഭൂദാനപ്രസ്ഥാനത്തിന് ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ബദലാകാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ധാരാളമുണ്ടായിരുന്നെങ്കിലും അവരുടെ പ്രചാരണത്തിന് ശക്തമായ വേദികളോ കൃത്യമായ ലക്ഷ്യമോ ഉണ്ടായിരുന്നില്ല. 1957-ലെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ വിജയം ഈ വസ്തുതയെക്കൂടി വിളിച്ചറിയിച്ചു. 1959-ല്‍ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട നടപടി രണ്ടു കാര്യങ്ങളാണ് ഒറ്റയടിക്ക് സാധിച്ചത്. ഒന്ന് കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭൂപരിഷ്കാരങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് തടയിടുക. പിന്നീട് ഭൂപരിഷ്കാരം നിലവില്‍വന്നുവെങ്കിലും ജന്മിമാരുടെ ഭൂമികള്‍ മുഴുവനും മണ്ണില്‍ പണിയെടുന്നവര്‍ക്കും പാട്ടക്കുടിയാനും നീതിയുക്തമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തില്‍ വെള്ളംചേര്‍ക്കാന്‍ വലതുപക്ഷത്തിനു കഴിഞ്ഞു. ഇഷ്ടദാനത്തിനു ലഭിച്ച നിയമപരമായ സാധ്യത ഉദാഹരണമാണ്. അറുപതുകളുടെ അവസാനത്തിലെ മിച്ചഭൂമി സമരം അനിവാര്യമാക്കിയതും ഈ ഇടപെടലാണ്. രണ്ട്, കമ്യൂണിസ്റ്റ് പാര്‍ടി രൂപം കൊണ്ടതിനുശേഷം ആദ്യമായി വലതുപക്ഷത്തിന് ഒരു കമ്യൂണിസ്റ്റ് വിരുദ്ധ സന്നദ്ധസേനയെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അവരാണ് വിമോചനസമരത്തിലൂടെ വളര്‍ന്നുവന്നത്. അവര്‍ നല്‍കിയ സാമുദായികതയുടെ പുതിയ നിര്‍വചനം കേരളത്തില്‍ ഒരു പുതിയ ആശയസമരത്തിനു മാത്രമല്ല, കേരളസമൂഹത്തെ മുഴുവന്‍ മാറ്റിമറിക്കുന്ന പുതിയ പ്രവണതകള്‍ക്ക് വിത്തുപാകി. പുതിയ സാമുദായികത കേരളത്തില്‍ രൂപംകൊണ്ട മാനവമോചനസങ്കല്പങ്ങള്‍ക്കും സാഹോദര്യത്തിലും സഹജത്വത്തിലും ഉറച്ച സ്വതന്ത്രസമുദായം എന്ന ആശയത്തിനും എതിരായാണ് പുതിയ സാമുദായികത വളര്‍ന്നുവന്നത്. ജാതീയതക്കും ജന്മിത്വത്തിനുമെതിരെ നിലകൊണ്ട ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരുമായിരുന്നില്ല പുതിയ സാമുദായികതയുടെ പിന്നില്‍. കൊളോണിയലിസവും ആധുനികരാഷ്ട്രം സൃഷ്ടിച്ച സ്ഥാപനങ്ങളും നല്‍കിയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമായിരുന്നു സാമുദായികതയ്ക്കു വഴിതെളിയിച്ചത്. കൊളോണിയല്‍ ഭരണകൂടം നടത്തിയ കാനേഷ്മാരി (സെന്‍സസ്) പ്രവര്‍ത്തനങ്ങളും സര്‍വേകളും ഇന്ത്യയിലെയും കേരളത്തിലെയും ജാതികളുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ തസ്തികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ മുതലായവയിലേക്കുള്ള പ്രവേശനം ചര്‍ച്ചാവിഷയമായി. 1891-ലെ മലയാളി മെമ്മോറിയലും 1896-ലെ ഈഴവ മെമ്മോറിയലും ഈ സൗകര്യങ്ങള്‍ അബ്രാഹ്മണര്‍ക്കും അവശവിഭാഗങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യത്തെ സൂചിപ്പിച്ചു. 1920-കളോടെ പുലയരടക്കമുള്ള ദളിതവിഭാഗങ്ങളില്‍നിന്നും ഈ ആവശ്യം ഉയര്‍ന്നുവന്നു. 1930-കളോടെ നിയമസഭയിലേക്കടക്കമുള്ള സംവരണം പ്രധാനവിഷയമായി മാറി. സര്‍ക്കാര്‍ തസ്തികകള്‍ക്കും സംവരണത്തിനുംവേണ്ടിയുള്ള മുന്നേറ്റം പുതിയ സാമുദായികതയുടെ ഒരു പ്രധാന അടിത്തറയായിരുന്നു.

ഈ മുന്നേറ്റം നയിച്ചത് കൊളോണിയല്‍ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു പുതിയ മധ്യവര്‍ഗമായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യവിളകളുടെ വളര്‍ച്ചയും അതിനെ ആധാരമാക്കി ഇടത്തരം ധനികകര്‍ഷകരുടെ രൂപീകരണവും, കയര്‍, കശുവണ്ടി, നെയ്ത്ത്, ഓട് മുതലായ മേഖലകളില്‍ വളര്‍ന്നുവന്ന കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍, മധ്യവര്‍ഗ സര്‍ക്കാര്‍ തൊഴിലുകളുടെയും വിദ്യാഭ്യാസത്തിന്റെയും വളര്‍ച്ച തുടങ്ങിയവ ചേര്‍ന്നാണ് ഈ മധ്യവര്‍ഗത്തെ സൃഷ്ടിച്ചത്. കേരളത്തിനകത്തും മുതലാളിത്തം സൃഷ്ടിച്ച തൊഴില്‍മേഖലകളില്‍ പണിയെടുത്തവര്‍ ഈ മധ്യവര്‍ഗത്തിന്റെ ഭാഗമായി. ഇന്ന് സവര്‍ണമേധാവിത്വം എന്നു വിളിക്കപ്പെടുന്ന ഈ മധ്യവര്‍ഗത്തില്‍ സവര്‍ണര്‍ മാത്രമല്ല ഉണ്ടായിരുന്നത്. ക്രിസ്ത്യാനികളും ഈഴവരില്‍ ഒരു വിഭാഗവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ദളിതരും മുസ്ലിങ്ങളില്‍ ബഹുഭൂരിപക്ഷവും ഇതിനുപുറത്തുമായിരുന്നു. ഈ മധ്യവര്‍ഗത്തിന് കൊളോണിയല്‍ വിരുദ്ധസ്വഭാവം ഉണ്ടായിരുന്നില്ല. പുതിയ സൗകര്യങ്ങളും സാധ്യതകളും സൃഷ്ടിച്ച ഒരു ഘടകമായിരുന്നു അവര്‍ക്ക് കൊളോണിയലിസം.

മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്ക് മറ്റൊരു സവിശേഷതയുമുണ്ട്. എഴുത്തിലും വായനയിലും സംവേദനത്തിലുമെല്ലാം കുതിച്ചുചാട്ടമുണ്ടായ നവോത്ഥാനകാലം കേരളത്തിലുണ്ടായി. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായതുപോലെ വിശ്വാസത്തിനെതിരെ യുക്തിപരതയ്ക്കും അജ്ഞതയ്ക്കെതിരെ അറിവിനും സ്വാതന്ത്രത്തിനും സമത്വത്തിനും സാഹോദര്യത്തിനും പ്രധാന്യം നല്‍കുന്ന ഒരു പ്രസ്ഥാനം കേരളത്തില്‍ സൃഷ്ടിക്കാന്‍ മധ്യവര്‍ഗം തയാറായിരുന്നില്ല. അത്തരത്തിലുള്ള മുന്നേറ്റം വളര്‍ന്നുവന്നത് മുമ്പ് സൂചിപ്പിച്ച കാല്പനികരില്‍നിന്നും സഹോദരന്‍ അയ്യപ്പന്‍ മുതല്‍ യുക്തിവാദിപ്രസ്ഥാനം, ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളില്‍നിന്നും മാത്രമാണ്. രാഷ്ട്രീയ സാംസ്കാരിക തലങ്ങളില്‍ ജ്ഞാനോദയ പ്രസ്ഥാനമായി കേരളത്തില്‍ പ്രവര്‍ത്തിച്ചത് മധ്യവര്‍ഗമായിരുന്നില്ല, ഇടതുപക്ഷമായിരുന്നു. കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിച്ചത് ജ്ഞാനോദയനിര്‍മാണത്തിന്റെയും യുക്തിപരതയുടെയും ഭാഗമായി കലയെയും സംസ്കാരത്തെയും മാറ്റിയതുകൊണ്ടുകൂടിയാണ്. കാല്‍പനികതയില്‍നിന്ന് യാഥാര്‍ഥ്യവാദത്തിലേക്കും വ്യക്തിഗതകലാപങ്ങളില്‍നിന്ന് സംഘടിത പ്രസ്ഥാനങ്ങളിലേക്കുമുള്ള മാറ്റം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ഫലമാണ്.

മധ്യവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം എങ്ങനെ രൂപപ്പെട്ടുവെന്നും പരിശോധിക്കണം. ""കൊളോണിയല്‍ ആധുനികത"" എന്നും മറ്റുംവ്യവഹരിക്കപ്പെടുന്ന മുതലാളിത്ത ആശയസംഹിതതന്നെയായിരുന്നു അതിന്റെ കാതല്‍. വ്യക്തിനിഷ്ഠത, സ്വന്തം കുടുംബത്തിന്റെയും ജ്ഞാതികളുടെയും ഉന്നമനം, ധനാര്‍ജനവും അതില്‍നിന്നു ലഭിക്കുന്ന സുഖഭോഗങ്ങളും തുടങ്ങിയവയാണ് ഇതിലൂടെ വളര്‍ന്നുവന്നത്. പ്രായോഗികതലത്തില്‍ ഇവയ്ക്കെല്ലാം പ്രസക്തിയുണ്ടെങ്കിലും കമ്യൂണിസം, സോഷ്യലിസം, സ്വാതന്ത്ര്യം, സഹജത്വം മുതലായ ഉദാത്ത ആശയങ്ങളോടു നേരിടാനുള്ള ആശയ സംഹിത സൃഷ്ടിക്കാന്‍ ഇതിനു കഴിയില്ല. ആശയതലത്തിലല്ല, പ്രയോഗതലത്തിലാണ് അതിന് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക. കേരളത്തില്‍ ഇന്നു വ്യാപകമായ സുഖലോലുപതയും "ആനന്ദ" സംസ്കാരവും അതിന്റെ ഭാഗമാണ്. പക്ഷെ, അതിലപ്പുറം പോയി ഒരു പൊതു മൂല്യസംഹിത സൃഷ്ടിക്കാന്‍ അതിനാവില്ല. ഈ സാഹചര്യത്തിലാണ് സാമുദായികത ആശയസംഹിതയും സമൂഹസംഘടനാരൂപവുമായി പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത് ജാതി-ജന്മി-നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ്. ഈ പോരാട്ടത്തെ മുതലാളിത്തവ്യവസ്ഥയ്ക്കും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടവുമായി സംയോജിപ്പിക്കുകയാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ ചെയ്തത്. എന്നാല്‍ മറ്റൊരു പ്രവണതയും വളര്‍ന്നുവരുന്നുണ്ടായിരുന്നു. ജാതിക്കെതിരായ പോരാട്ടത്തെ ജാത്യനാചാരങ്ങള്‍ക്കെതിരായ പോരാട്ടമായി മാറ്റുന്നത് ഇതിന്റെ ഭാഗമായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അയിത്തമടക്കമുള്ള സാമൂഹ്യവേര്‍തിരിവുകളും നിരാകരിക്കുകയും അതേസമയം ജാതിയെ ഇന്ത്യന്‍ സമൂഹത്തിന്റെ അനിവാര്യതയായി നിലനിര്‍ത്തുകയുമാണ് ഈ പ്രവണത ലക്ഷ്യമിട്ടത്. കൊളോണിയല്‍ ഭരണകൂടം വളര്‍ത്തിക്കൊണ്ടുവന്ന ജാതിമതസംവരണം ഇതിനെ നിലനിര്‍ത്താന്‍ സഹായിച്ചു. ജാതിയെ നിരാകരിച്ചുകൊണ്ടുള്ള തൊഴില്‍മേഖലയുടെയും സര്‍ക്കാര്‍ തസ്തികകളുടെയും വികാസത്തിനുപകരം ജാതിയെതന്നെ തൊഴില്‍മേഖലയുടെ സംഘാടനത്തിന് ഉപയോഗിക്കുകയാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തത്.

ഇതിനോടൊപ്പം ജാതിവ്യവസ്ഥ ഒരു പൊതു ഹിന്ദു സമുദായത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു. ബ്രാഹ്മണര്‍ സൃഷ്ടിച്ച വര്‍ണാശ്രമധര്‍മംതന്നെയാണ് ജാതികളെ ക്രമീകരിക്കുന്ന ആശയസംഹിതയായതെന്ന വസ്തുത നിരാകരിക്കപ്പെട്ടു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇതേ ധര്‍മസംഹിതകളുടെ സൃഷ്ടിയാണെന്നതും അവഗണിച്ചു. ജാതി സൃഷ്ടിച്ച അനാചരങ്ങളെ നിരാകരിക്കുന്നതിനോടൊപ്പം ഹിന്ദുമതത്തെ ഇന്ത്യന്‍ ദേശീയതയുടെ അന്തര്‍ധാരയായി പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതുകൊണ്ട് ദളിതരും ആദിവാസികളുമടക്കമുള്ള "ഇന്ത്യക്കാര്‍" ഹിന്ദുക്കളായി അംഗീകരിക്കപ്പെടുകയും സെന്‍സസടക്കമുള്ള രേഖകളിലെല്ലാം ഹിന്ദുക്കളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്ഷേത്രപ്രവേശനം മുതലായ രീതികളിലൂടെ ഹിന്ദുത്വം ഒരു ക്ഷേത്ര മതമായി പുനര്‍ജനിച്ചു. ഭഗവദ്ഗീതയെയും വേദങ്ങളും പോലുള്ള മതഗ്രന്ഥങ്ങള്‍, ക്ഷേത്രങ്ങള്‍, ഇതിഹാസപുരാണങ്ങള്‍, പുരോഹിതരും ആധ്യാത്മിക ഗുരുക്കന്മാരും, തീര്‍ഥാടനകേന്ദ്രങ്ങള്‍ തുടങ്ങി ക്രിസ്തുമതത്തിനോടും ഇസ്ലാംമതത്തിനോടും സാമ്യമുള്ള മതമായി ഹിന്ദുമതം മാറി.

ഇതിനുസമാനമായ "മതനവീകരണ" പ്രസ്ഥാനങ്ങള്‍ മറ്റു മതങ്ങളിലും വളര്‍ന്നുവരുന്നുണ്ടായിരുന്നു. മിഷനറിമാരുടെ സ്വാധീനത്തില്‍ ക്രിസ്തുമതം കൂടുതല്‍ വ്യക്തമായി മതപുരോഹിതന്മാരുടെയും പിതാക്കളുടെയും നിയന്ത്രണത്തിന്‍ കീഴില്‍വന്നു. ജനനം മുതല്‍ മരണം വരെയുള്ള ചടങ്ങുകളും വിവാഹം, വിവാഹമോചനം മുതലായവയും പള്ളി നിയന്ത്രിച്ചു. അതുകൂടാതെ കുമ്പസാരം, പാപങ്ങള്‍ ഏറ്റുപറച്ചില്‍, ധ്യാനവും തീര്‍ഥാടനവും മുതലായ നിരവധി പ്രായശ്ചിത്തരൂപങ്ങള്‍ സഭയുടെ നിയന്ത്രണരൂപങ്ങളായി. ചരിത്രത്തിലാദ്യമായി കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് സ്വന്തമായി വാഴ്ത്തപ്പെട്ടവരുണ്ടായി. കാറ്റക്കിസവും സണ്‍ഡേസ്കൂളുകളും കൂടാതെ പൊതുവിദ്യാഭ്യാസരംഗത്തുള്ള ക്രൈസ്തവസഭകളുടെ സംഘടിതമായ ഇടപെടല്‍ മതസമുദായ രൂപികരണത്തിന്റെ ശക്തമായ ഉപാധിയായി. തിരുവിതാംകൂര്‍ സര്‍ക്കാരുമായും തിരു-കൊച്ചി മന്ത്രിസഭയുമായും പിന്നീട് വിവിധ കമ്യൂണിസ്റ്റ്- ഇടതുപക്ഷ ഗവണ്‍മെന്റുകളുമായും സഭകള്‍ ഏറ്റുമുട്ടിയത് വിദ്യാഭ്യാസത്തിന്റെ പ്രശ്നത്തിലായിരുന്നു. തുടര്‍ന്ന് ആരോഗ്യം, ആസ്പത്രികള്‍, സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്‍ജിഒ സംഘടനകള്‍വരെ നിരവധി മേഖലകളില്‍ സഭ ഇടപ്പെട്ടു.

ഇതുപോലെയാണ് ഇസ്ലാംമതത്തിലും പരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. സനാഉല്ലാ മക്തി തങ്ങള്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരായ സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് മതനവീകരണത്തിന്റെ ആദ്യരൂപങ്ങള്‍ ആവിഷ്കരിച്ചത്. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമുള്ള മതവിദ്യാലയങ്ങളില്‍ പരിശീലനം നേടിയ മൗലവിമാരും പണ്ഡിതരും മതപരിഷ്കരണരൂപങ്ങളുമായി മുന്നോട്ടുപോയി. യത്തീംഖാനകളും മദ്രസകളും വളര്‍ന്നുവന്നു. മതപരിഷ്കരണ പ്രസ്ഥാനങ്ങള്‍ അതുവരെ നിലനിന്നിരുന്ന ജനകീയ ഇസ്ലാമിന്റെ പല ആചാരങ്ങളെയും അനിസ്ലാമികമായി നിരാകരിച്ചു. ഖുര്‍ആന്റെയും ഹാദിത്തുകളുടെ അടിസ്ഥാനത്തിലുള്ള ""വൈദിക"" ഇസ്ലാമിനു പ്രാമുഖ്യം ലഭിക്കുകയും നദ്വത്തൂല്‍ മുജാഹിദീനെപ്പോലുള്ള നവീകരന സംഘങ്ങള്‍ക്ക് വേരൂന്നാന്‍ സാധിക്കുകയും ചെയ്തു. ഈ രണ്ടു മതങ്ങളിലും നടന്ന നവീകരണം ഒരു വിധത്തിലും വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള പോരാട്ടമായി പരിണമിച്ചില്ല. യൂറോപ്പില്‍ ജ്ഞാനോദയകാലഘട്ടത്തില്‍ സംഭവിച്ചതുപോലെ ശാസ്ത്രചിന്തയ്ക്ക് പ്രാധാന്യം നല്‍കാനും മതത്തെ യുക്തിപരമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നില്ല. യുക്തിചിന്തക്കുവേണ്ടി നിലകൊണ്ട അപൂര്‍വം ആളുകള്‍ മതത്തില്‍നിന്ന് ഒറ്റപ്പെട്ടു. അവര്‍ പലരും കമ്യൂണിസ്റ്റുകാരായി. അതേസമയം പ്രായോഗികജീവിതത്തിന്റെ ഭാഗമായി ശാസ്ത്രസാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് പ്രയാസമുണ്ടായില്ല. ശാസ്ത്രചിന്തയെ നിരാകരിക്കുകയും ശാസ്ത്രപ്രവര്‍ത്തനങ്ങളെയും സാങ്കേതികവിദ്യകളെയും അംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അവര്‍ തുടര്‍ന്നത്. ഹിന്ദുക്കള്‍ ശാസ്ത്രസാങ്കേതികവിദ്യകളെ അതേപടി അംഗീകരിച്ചു. സാങ്കേതികവിദ്യകള്‍ പുതിയതാണെങ്കിലും ശാസ്ത്രസത്യങ്ങള്‍ വേദോപനിഷത്തുകളില്‍ തന്നെയുണ്ടെന്ന ശാഠ്യം ചിലര്‍ക്കുണ്ടായെന്നു മാത്രം. ശാസ്ത്രചിന്തയും ആചാരനുഷ്ഠാനങ്ങളും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്ക് ഒരു തടസ്സമുണ്ടായില്ല.

സാമുദായികതയും മുതലാളിത്തവും


കേരളത്തിലെ വലതുപക്ഷ മുതലാളിത്ത ശക്തികളുടെ ആശയസംഹിതയായാണ് സാമുദായികത വളര്‍ന്നുവന്നത്. ദേവലായങ്ങളും ധര്‍മസ്ഥാപനങ്ങളും വിദ്യാലയങ്ങളും വഴിയായുള്ള ആസ്തികള്‍, വഴിപാടുകളായും കാണിക്കയായും നേര്‍ച്ചയായും കുമിഞ്ഞുകൂടുന്ന സമ്പത്ത്, സന്നദ്ധസംഘടനകള്‍ക്കും സുവിശേഷസംഘടനകള്‍ക്കും രോഗശാന്തി ദൈവശുശ്രൂഷാസംഘങ്ങള്‍ക്കും ലഭിക്കുന്ന വമ്പിച്ച വിദേശസഹായം, ഇവരെല്ലാവരും സ്വരൂപിക്കുന്ന ഭൂസ്വത്ത് എന്നിങ്ങനെ ഫൈനാന്‍സ് മൂലധനത്തിന്റെ വലിയ ചംക്രമണച്ചാലുകളായാണ് ഇന്നത്തെ സാമുദായികത പ്രവര്‍ത്തിക്കുന്നത്. മത ഏജന്‍സികള്‍ക്കാണ് കേരളത്തില്‍ ഏറ്റവുമധികം വിദേശ ഫണ്ടിങ് ലഭിക്കുന്നത്. ക്ഷേത്രങ്ങളുടെ കൈവശം കണക്കറ്റ സ്വത്തുണ്ടെന്നത് തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിന്റെ "നിലവറ" പ്രശ്നത്തിലൂടെ പുറത്തുവന്നതുമാണ്. ഇവയെല്ലാം നിലനിര്‍ത്തുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമാണ്. ദൈവികമായ ആസ്തികള്‍ കൂടാതെ ഭൗതിക ആസ്തികളുടെ വികാസത്തിലും സാമുദായികത ശക്തമായ പങ്കുവഹിക്കുന്നുണ്ട്. വിശ്വാസികളായ മുതലാളിമാര്‍ക്ക് മതധാര്‍മികസ്ഥാപനങ്ങള്‍ നല്‍കുന്ന ശക്തമായ പിന്തുണ അതിന്റെ ഒരു വശമാണ്. മതസമുദായികതയെ ഉപയോഗിച്ച് തൊഴിലാളികളെ ഭിന്നിപ്പിക്കാമെന്നത് ഇതിന്റെ മറു വശമാണ്. കത്തോലിക്കാസഭ ട്രേഡ്യൂണിയന്‍ തുടങ്ങാന്‍ തീരുമാനിച്ചത് ഈ തന്ത്രത്തിന്റെ ഭാഗവുമാണ്. സ്വയം സഹായസംഘങ്ങളും സന്നദ്ധസംഘങ്ങളും ആരംഭിക്കുന്നതിലും എല്ലാ സമുദായങ്ങളും മത്സരിക്കുന്നുമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമസഭാംഗങ്ങളെ നേരിട്ടു സ്വാധീനിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ മേലധ്യക്ഷന്മാര്‍ എടുക്കുന്നുണ്ട്.

ഇത്തരത്തില്‍ വളര്‍ന്നുവന്ന സാമുദായികതയ്ക്ക് നവലിബറല്‍ഉദാരവല്‍ക്കവരണത്തിന്റെ ഭാഗമായി നടക്കുന്ന "ഉത്തരാധുനിക" വികസനത്തില്‍ പുതിയ വേരുകള്‍ ഉണ്ടാകുന്നു. ജിം, എമര്‍ജിങ് കേരള മുതലായ "ഉത്തരാധുനിക" വികസനരൂപങ്ങള്‍ പ്രധാനമായും ഊന്നുന്നത് സര്‍വീസ്് വ്യവസായങ്ങളിലും വാണിജ്യമേഖലയിലുമാണ്. വിദ്യാഭ്യാസം, ആരോഗ്യം മുതല്‍ ടൂറിസം വരെയുള്ള സര്‍വീസ് വ്യവസായങ്ങള്‍ പലതും നേരത്തെതന്നെ സാമുദായികസംഘടനകള്‍ക്ക് ഇടപാടുകളുള്ളവയാണ്. കേരളത്തിന്റെ സാമുദായിക സാഹചര്യങ്ങളില്‍ ഒരു "സെക്കുലര്‍" സ്വകാര്യ വ്യവസായിയെക്കാള്‍ പിന്തുണ കൂടുതല്‍ ലഭിക്കുന്നത് കൃത്യമായ സാമുദായികവേരുകളുള്ള വ്യവസായികള്‍ക്കാണ്. അത്തരം വ്യവസായികള്‍ വേണ്ടിവന്നാല്‍ സാമുദായികലേബലുകള്‍ ഉപയോഗിക്കാനും സന്നദ്ധരാണ്. വിദ്യാഭ്യാസം, ആശുപത്രികള്‍, ധര്‍മസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ മുതല്‍മുടക്കില്‍ ഭൂരിഭാഗവും സാമുദായികത വഴിതന്നെയാണ് നടക്കുന്നത്. ഈയിടെയായി നേരിട്ട് മതസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക പിന്തുണയോടെ നടക്കുന്ന ചാനലുകളുടെ എണ്ണവും വര്‍ധിക്കുന്നു. ഇവയെല്ലാം കൂടാതെ പണമിടപാടുകാര്‍, ദല്ലാളുകള്‍, കരാര്‍പണിക്കാര്‍ മുതലായ ഇടനിലക്കാരുടെ വന്‍തോതിലുള്ള വികാസവും ഊഹക്കച്ചവടത്തിന്റെയും മോഹക്കച്ചവടത്തിന്റെയും വന്‍തോതിലുള്ള വളര്‍ച്ചയും സൃഷ്ടിക്കുന്ന അരാജക സമ്പദ്വ്യവസ്ഥ അതിന്റേതായ മതവിശ്വാസസംഹിതകളെ സൃഷ്ടിക്കുന്നുണ്ട്. ജ്യോതിഷം, മന്ത്രവാദം, രോഗശാന്തിശുശ്രൂഷകള്‍, നേര്‍ച്ചകള്‍, വഴിപാടുകള്‍ അവക്കുവേണ്ടി ചെലവാക്കുന്ന പണം എന്നിവ ചേര്‍ന്ന് അന്ധവിശ്വാസങ്ങളുടെ ശക്തമായ പുനരുത്ഥാനത്തിലേക്കു നയിക്കുന്നു. ഇതേ അനിശ്ചിതത്വംതന്നെ വിവാഹപ്രായം കുറഞ്ഞുവരുന്നതിലെത്തിക്കുന്നു. ഈയിടെയായി മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സിനു മേലായിരിക്കുമെന്ന് "സ്പഷ്ടീകരിക്കുന്ന" ഉത്തരവും അതിന് മുസ്ലിം മതനേതാക്കന്മാര്‍ മുതല്‍ മന്ത്രിമാര്‍വരെ നല്‍കിയ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇതിനു തെളിവാണ്. വിവാഹപ്രായം കുറയുന്നുവെന്ന വസ്തുതക്ക് നിയമപരമായ പരിവേഷം നല്‍കാന്‍ മന്ത്രിമാര്‍ കൂട്ടത്തോടെ പെടാപ്പാടുപെടുന്ന അവസ്ഥയാണിത്. ശൈശവവിഭാഗത്തിനെതിരാണ് എന്ന് ഇപ്പോള്‍ മന്ത്രിമാര്‍ "ഉച്ചൈസ്തരം" പ്രഖ്യാപിക്കുന്നുണ്ടെങ്കിലും "ശൈശവം" എന്നാല്‍ ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പുള്ള അവസ്ഥയാണെന്നുള്ള നിയമ "വ്യാഖ്യാനം" വന്നാല്‍ വിവാഹപ്രായം 12 വയസ്സാക്കുന്നതിനും ഈ പണ്ഡിതന്മാര്‍ക്കും മന്ത്രിമാര്‍ക്കും വിരോധമുണ്ടാകില്ല. മതതത്വസംഹിതകളുടെ പിന്‍ബലവും അതിനുണ്ടാക്കാം.

ഈ അവസ്ഥയില്‍ സാമുദായികത കേരളത്തിലെ വലതുപക്ഷത്തിന്റെ ആശയസംഹിതയും പ്രായോഗിക പ്രവര്‍ത്തനശൈലിയുമാകുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരെ നിശ്ചയിക്കുന്നതിലും അവര്‍ക്ക് രാജിവയ്ക്കേണ്ടിവരുമ്പോള്‍ സ്വസമുദായക്കാര്‍തന്നെ മന്ത്രിയാകണമെന്ന് ആവശ്യപ്പെടാനും സമുദായങ്ങള്‍ക്ക് ഒരു മടിയുമില്ല. ഓരോ സമുദായങ്ങളുടെയും കീഴിലുള്ള (അല്ലെങ്കില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന) ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരസ്പരം മല്ലടിക്കുന്നതിലും പ്രശ്നമില്ല. മുസ്ലിംലീഗിന് അഞ്ചുപേര്‍ മന്ത്രിമാരാകണമെന്ന ആവശ്യം ജനസംഖ്യയുടെ അനുപാതത്തിലായിരുന്നു. ഇതുതന്നെയാണ് മറ്റു സമുദായങ്ങളും സമ്മര്‍ദത്തിനുവേണ്ടി ഉപയോഗിച്ചതും. ഇതേ തന്ത്രംതന്നെ സര്‍വകാലശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഭരണസമിതികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവ വിഭജിച്ചെടുക്കാനും പരസ്യമായി ഉപയോഗിക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള കമ്യൂണിസ്റ്റ് ഇതരരായ സെക്കുലര്‍ രാഷ്ട്രീയ കക്ഷികള്‍ സാമുദായികതക്ക് പൂര്‍ണമായി കീഴടങ്ങിയ സ്ഥിതിയിലാണ്. പല ഘടകകക്ഷികളും പരസ്യമായിത്തന്നെ ഭരണത്തെ സ്വസമുദായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുമ്പോള്‍ ചെറുവിരലനക്കാന്‍ പോലും കോണ്‍ഗ്രസ്സിനു സാധിക്കുന്നില്ല. സമുദായവും "ആനന്ദ" രാഷ്ട്രീയവുമല്ലാത്ത പൊതുമൂല്യസംഹിത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നതാണ് ഇതിനു കാരണം.

സാമുദായികതയുടെ പ്രഭാവം സൃഷ്ടിക്കുന്ന സാമൂഹ്യമനഃശാസ്ത്രഘടകങ്ങളും പരിശോധിക്കണം. അതിവേഗം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സെക്കുലര്‍ ജനാധിപത്യസംസ്കാരവും ചര്‍ച്ചയും സംവാദങ്ങളും നടക്കുന്ന പൊതുഇടങ്ങള്‍ അതിവേഗം അപ്രത്യക്ഷമാകുകയാണ്. സോഷ്യലിസവും കമ്യൂണിസവും പോലുള്ള സങ്കല്പങ്ങളും അവയെപ്പറ്റിയുള്ള ജൈവസംവാദങ്ങളും ഇന്നത്തെ പൊതുഇടങ്ങളില്‍ നടക്കുന്നില്ല. അവയെല്ലാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ടിപരിപാടിയിലും പ്രമേയങ്ങളിലും വരുന്ന ഏതോ ഒരു പല്ലവി മാത്രമാണ് എന്ന ധാരണ പരക്കുന്നു. ഏതെങ്കിലും കമ്യൂണിസ്റ്റുകാര്‍ അത്തരത്തിലുള്ള ധാരണകള്‍ അവതരിപ്പിച്ചാല്‍ പോലും വ്യക്തിപരമായും അല്ലാതെയും അവയെ കീറിമുറിക്കാന്‍ സദാ ജാഗരൂകരായ വലതുപക്ഷസൈദ്ധാന്തികരുണ്ട്. അവരില്‍ മുന്‍ ഇടതുപക്ഷക്കാരും പെടും. കമ്യൂണിസം മാത്രമല്ല മതനിരപേക്ഷതയും ജനാധിപത്യവും സമൂഹപരിവര്‍ത്തനത്തെ സംബന്ധിച്ച സങ്കല്പങ്ങളുമെല്ലാം അപ്രത്യക്ഷമാകുന്നു. ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ കാല്പനികമായാലും, യാഥാര്‍ഥ്യബോധത്തോടെയാണെങ്കിലും ചര്‍ച്ചചെയ്യാതാകുന്നു. ഇന്നത്തെ സാമുഹ്യാവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ കഥയിലോ കവിതയിലോ സിനിമയിലോ പ്രത്യക്ഷപ്പെടുന്നുമില്ല. അപ്പോള്‍ ബാക്കിവരുന്നത് "ആധുനികോത്തരവാദി"കളുടെ ചിരന്തന വര്‍ത്തമാനകാലമാണ്. അതില്‍ റിയല്‍ എസ്റ്റേറ്റുകാരുടെയും ചൂതാട്ടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും തടിപ്പുകളെയും കസര്‍ത്തുകളെയും മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്നത് പൊതുഇടങ്ങളുടെ ഓരോ പങ്കിനുംവേണ്ടി തമ്മിലടിക്കുന്ന സമുദായങ്ങളാണ്. അതില്‍ മതസമുദായങ്ങളും ശക്തരായ (അതായത് ജനസംഖ്യയും ആസ്തികളും അധികമുള്ള) ജാതിസമുദായങ്ങളും വിജയിക്കുമ്പോള്‍ ദളിതരും ആദിവാസികളും പിന്നോട്ടുപോകുന്നു. അവരും വര്‍ഗമെന്ന നിലയില്‍ മോചനപ്പോരാട്ടങ്ങള്‍ നടത്തുന്നതിനു പകരം സമുദായങ്ങളായി സംഘടിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. (നവ) ലിബറല്‍ ജനാധിപത്യവ്യവസ്ഥക്കുള്ളില്‍ അധികാരം കൈവശപ്പെടുത്തുകയാണ് സ്വന്തം ലക്ഷ്യമെന്നു പ്രഖ്യാപിക്കാനും അവര്‍ക്ക് മടിയില്ല. പുതിയ സമൂഹത്തിന്റെ സൃഷ്ടിക്കല്ല, ഇന്നത്തെ ജാതിസമുദായങ്ങള്‍ പൊതുഇടങ്ങളില്‍ ഏറ്റവുമധികം സ്ഥലം നേടാന്‍ ശ്രമിക്കുമ്പോള്‍ മതസമുദായങ്ങള്‍ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. കമ്യൂണിസത്തിനും സോഷ്യലിസത്തിനും രാമരാജ്യത്തിനും പകരം അവര്‍ നല്‍കുന്നത് സ്വര്‍ഗരാജ്യമാണ്, അല്ലെങ്കില്‍ ആധ്യാത്മികതയുടെ ആനന്ദമാണ്. സ്വര്‍ഗവും ആനന്ദവും നവലിബറലിസം മുന്നോട്ടുവെക്കുന്ന ആനന്ദോത്സവങ്ങളും (ക്രിക്കറ്റര്‍ ശ്രീശാന്ത് തികഞ്ഞ ദൈവവിശ്വാസിയും ആനന്ദോത്സവങ്ങളില്‍ അഭിരമിക്കുന്നയാളുമാണ്) തമ്മില്‍ ഉള്‍ച്ചേരാന്‍ പ്രയാസമില്ല. ഉത്സവദിവസങ്ങളിലും പുതുവത്സരത്തിലും എല്ലാവിധത്തിലുമുള്ള കൂടിച്ചേരലുകളിലും നടക്കുന്ന മദ്യോത്സവങ്ങള്‍ ഇതിന്റെ ഒന്നാന്തരം സൂചനയാണ്. മലയാളിയുടെ ലിബിഡിനല്‍ ഫാന്റസികളുടെ വളര്‍ച്ച ലൈംഗികതയെ സംബന്ധിച്ച ഓരോ ചര്‍ച്ചകള്‍ക്കും അയാള്‍ നല്‍കുന്ന പ്രാധാന്യത്തില്‍നിന്നു വ്യക്തമാകും. ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍പോലും ലൈംഗികതയുമായി ബന്ധപ്പെടുത്തുന്നത് പുതിയ ഭോഗസംസ്കാരത്തിന്റെ വളര്‍ച്ചയുടെ തെളിവാണ്.

ഇവിടെനിന്ന് ഒരുപടികൂടി മുന്നോട്ടുപോയാല്‍ സാമുദായികതയ്ക്ക് ഫാസിസ്റ്റ് ആയിത്തീരാം. ഫാസിസം ഒരു രാഷ്ട്രരൂപമാണ്. അതേസമയം ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യത്തിന് കീഴടങ്ങുന്നതുമായ മനഃശാസ്ത്രവുമാണ്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനസമൂഹത്തെ, രാഷ്ട്രീയത്തെ പൂര്‍ണമായി അകറ്റുന്നതിനുള്ള തന്ത്രം രാഷ്ട്രീയത്തെ ക്ഷുദ്രവല്‍ക്കരിക്കുകയാണ്. അത് മാധ്യമങ്ങള്‍ ഭംഗിയായി ചെയ്യുന്നുണ്ട്. പിന്നെ വേണ്ടത് ഒന്നുകില്‍ മതസാമുദായിക പരിവേഷമുള്ള രാഷ്ട്രസങ്കല്പമാണ്. അത് ബിജെപി യുടെയും മുസ്ലിം സംഘടനകളുടെയും ലക്ഷ്യമാണ്. അല്ലെങ്കില്‍ അമാനുഷിക പരിവേഷമുള്ള ഒരു നേതാവാണ്. കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയിലൂടെയും ബിജെപി നരേന്ദ്രമോഡിയിലൂടെയും വളര്‍ത്താന്‍ ശ്രമിക്കുന്നത് അത്തരത്തിലുള്ള പരിവേഷമാണ്. ഇവ രണ്ടിലൊന്നു വിജയിച്ചാല്‍ നാം നിലനിര്‍ത്തിപ്പോന്ന സെക്കുലര്‍ ജനാധിപത്യ സങ്കല്പം തകരും. രാഷ്ട്രീയം ഒരു ഇവന്റ് മാനേജ്മെന്റ് ആകുകയും ഫാസിസം നമ്മുടെ പ്രധാന രാഷ്ട്രീയരൂപമാകുകയും ചെയ്യും. ഇന്നത്തെ വലതുപക്ഷരാഷ്ട്രീയം ലക്ഷ്യമിടുന്നത് ആ വഴിക്കുള്ള പ്രയാണമാണ്. .

*
കെ എന്‍ ഗണേശ് ദേശാഭിമാനി ഓണപ്പതിപ്പ്

Friday, April 5, 2013

ദൈവത്തിന്റെ 'ചിന്ന' നാടുകള്‍

ദൈവത്തിന്റെ സ്വന്തം നാട് എന്ന പദവി കേരളം എന്നേ സ്വയം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും മറ്റു നാടുകളും ദൈവത്തിന്റെതാണെന്നുള്ളത് മറക്കാനാവില്ലല്ലോ. അത്തരമൊരു നാട് ഈയിടെ സന്ദര്‍ശിക്കാനായതിന്റെ  അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ.

ആന്‍ഡമാന്‍ ദ്വീപുകള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം കുറ്റവാളികളെ നാടുകടത്താനായി ബ്രിട്ടീഷുകാര്‍ മാറ്റിവച്ച നാടായിരുന്നു അടുത്തകാലം വരെ. അക്കൂട്ടത്തില്‍ അനേകം  സ്വാതന്ത്ര്യസമരപ്പോരാളികളെ സെല്ലുലാര്‍ ജയിലില്‍ അടച്ചിരുന്നതായും നമുക്ക് വായിച്ചറിവുണ്ട്. മലബാറിലെ മാപ്പിള ലഹള കഴിഞ്ഞ് ഇരുപതിനായിരത്തോളം പേരെ ആന്‍ഡമാനിലേക്ക് നാടുകടത്തിയതായും കേട്ടറിവുണ്ട്.  പ്രിയദര്‍ശന്റെ 'കാലാപാനി' എന്ന സിനിമ കണ്ടതോടെയാണ് അവിടെ നടന്നിരുന്ന ക്രൂരമായ പീഡനങ്ങളുടെ കഥ നാം നേരിട്ടനുഭവിക്കുന്നതുപോലെ മനസ്സിലാക്കുന്നത്. പിന്നെ എന്തൊക്കെയറിയാം? ഇടക്കാലത്ത്  ആന്‍ഡമാനില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന  പഡോക്ക് തടിയെപ്പറ്റിയും അറിയാം. (നമ്മുടെ കാട് സംരക്ഷിക്കാനായി നാം നമ്മുടെ വനങ്ങളിലെ ക്ലിയര്‍ ഫെല്ലിംഗ് നിരോധിച്ചതോടെ അതിനു പകരം കണ്ടെത്തിയ വിദ്യ ആയിരുന്നല്ലോ തടി ഇറക്കുമതി. അടുത്ത കാലത്തായി ആന്‍ഡമാന്‍ ഭരണകൂടവും വനത്തിലെ തടി വെട്ടല്‍ നിരോധിച്ചിട്ടുണ്ടത്രേ.) പിന്നെ എന്തുണ്ട് നമ്മുടെ പൊതുവിജ്ഞാനം?  ഓ! ആന്‍ഡമാനിലെ ആദിമനിവാസികള്‍ ഉണ്ടല്ലോ. ഉണ്ടായിരുന്നല്ലോ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇല്ല, അവര്‍ തീരെ വംശമറ്റു പോയിട്ടില്ല. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടില്‍ ഏഴായിരത്തോളം ഉണ്ടായിരുന്ന ആദിവാസികള്‍ ഇപ്പോള്‍ ആയിരത്തില്‍ താഴെ ആയി ചുരുങ്ങിയിട്ടുണ്ട്. ചില ഗോത്രങ്ങള്‍ കുറ്റിയറ്റുപോയി. ജാര്‍വകള്‍ ആണ് ഇപ്പോള്‍ അവശേഷിക്കുന്നവരില്‍ പ്രമുഖര്‍. ഓംഗെ പോലെ മറ്റു ചിലര്‍ നൂറില്‍ താഴെ മാത്രം.

എന്നാല്‍ ആന്‍ഡമാന്‍ സാമാന്യം ജനവാസമുള്ള പ്രദേശമാണ്. പല കാലങ്ങളിലായി നാടുകടത്തപ്പെട്ടവരും കോണ്‍ട്രാക്റ്റ് പണിക്കു വന്നവരും അവിടെ സ്ഥിരതാമസമാക്കി, ആന്‍ഡമാന്‍ സ്വന്തം നാടാക്കി മാറ്റി. അങ്ങനെ കോഴിക്കോട്, മഞ്ചേരി, വണ്ടൂര്‍ എന്നൊക്കെ ബോര്‍ഡ് വച്ചുകൊണ്ട് ഓടുന്ന, കാഴ്ചയില്‍ കെ എസ് ആര്‍ ടി സി ബസിനോട് സാദൃശ്യമുള്ള, ബസുകള്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. അതൊക്കെ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തങ്ങളുടെ പുതിയ നാടിനു നല്‍കിയ പഴയ പേരുകളാണ്. പക്ഷേ ജനസംഖ്യയില്‍ ബഹുഭൂരിഭാഗവും ബംഗാളികളാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും അവരായിരുന്നു എന്നത് മാത്രമല്ല, സര്‍ക്കാര്‍  ഉദ്യോഗസ്ഥരായി അവിടെ എത്തിയവരില്‍ ഭൂരിഭാഗവും ബംഗാളികള്‍ ആയിരുന്നു എന്നതും അതിനു കാരണമായിരിക്കാം. അത് കഴിഞ്ഞാല്‍ പിന്നെ തമിഴരാണ് പ്രധാന ഭാഷാവിഭാഗം. മുന്നൂറിലധികം ദ്വീപുകള്‍ ഉണ്ടെങ്കിലും ജനവാസമുള്ളത് മുപ്പതോളം മാത്രം. ചില ദ്വീപുകളില്‍ നെല്ലും പച്ചക്കറിയും കൃഷി ഉണ്ടെങ്കിലും, സര്‍ക്കാര്‍ ഉദ്യോഗം ഒഴിച്ചാല്‍ മീന്‍പിടുത്തവും ടൂറിസവും ആണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. 

നമ്മള്‍ ദൈവത്തിന്റെ പേര് വലിച്ചിഴച്ചത് ടൂറിസത്തിന് വേണ്ടിയായിരുന്നതുകൊണ്ട് ആന്‍ഡമാനിലെ ടൂറിസത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കുന്നത്  പ്രസക്തമായിരിക്കും. ആന്‍ഡമാനില്‍ കാടും മലയും പ്രവര്‍ത്തനനിരതമായ ഒരു അഗ്‌നിപര്‍വതവും ഉണ്ടെങ്കിലും ടൂറിസ്റ്റുകളെ ഏറ്റവും ആകര്‍ഷിക്കുന്നത് ചിതറിക്കിടക്കുന്ന ദ്വീപുകളിലെ ചേതോഹരമായ ബീച്ചുകളും വിവിധ ജലകേളികളും ആണ്. സന്ദര്‍ശകരില്‍ വെള്ളക്കാര്‍ ധാരാളം ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതലും കുടുംബസമേതം എത്തുന്നവര്‍. പ്രായമേറിയവര്‍ ധാരാളം. വിശേഷിച്ചു സ്ത്രീകളുടെ കൂട്ടങ്ങള്‍ കൗതുകം പകര്‍ന്നു. മിക്കവരുടെയും മക്കള്‍ വിദേശത്തോ നാട്ടിലോ നല്ല നിലയില്‍ ജോലിചെയ്യുന്നു, അമ്മമാരുടെ കുടുംബ പ്രാരാബ്ധങ്ങള്‍ ഏറെക്കുറെ തീര്‍ന്നു. ഇനി അല്‍പ്പം ജീവതം ആസ്വദിക്കാം എന്നു കരുതി വല്ല്യമ്മമാര്‍ ഇറങ്ങിയിരിക്കയാണ്! എഴുപതു കഴിഞ്ഞ മുതിര്‍ന്നവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ഒരു ദിവസത്തേക്ക് ആയിരവും രണ്ടായിരവും അതിലധികവും വാടക കൊടുക്കാന്‍ അവര്‍ തയാറാണ്. യാത്രയുടെ നൂലാമാലകളൊക്കെ ട്രാവല്‍ ഏജന്റുമാര്‍ നോക്കിക്കൊള്ളും. പരമസുഖം! കടപ്പുറത്തുപോയി കാറ്റു കൊള്ളുക, തിരയെണ്ണുക.  മിക്കവരും വെള്ളത്തില്‍ ഇറങ്ങി നനയാനും തയാര്‍. കുളിക്കാനും നീന്താനും പാകത്തില്‍ വിശാലമായതും ആഴമില്ലാത്തതും തിര കുറഞ്ഞതുമായ ബീച്ചുകള്‍ പലതുണ്ട് അവിടെ. (നമ്മുടെ ബീച്ചുകളുമായുള്ള  പ്രധാന വ്യത്യാസം അതാണ്. നമുക്ക് കടപ്പുറത്ത് പോയാല്‍ കരയ്ക്കിരുന്നു കുളി കാണുന്നതാണല്ലോ വിനോദം!)

ഹാവ് ലോക്ക്  ദ്വീപിലെ രാധാനഗര്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മനോഹരം എന്ന് കീര്‍ത്തിപ്പെട്ടതത്രേ. (സംഗതി ദ്വീപുകാര്‍ സ്വയം പുകഴ്ത്തുന്നതല്ല കേട്ടോ, നാഷണല്‍ ജ്യോഗ്രാഫിക് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ വിലയിരുത്തിയതാണ്.)  ചെറുപ്പക്കാര്‍ കടലില്‍ കുളിക്കാനും നീന്താനും വേണ്ടിത്തന്നെ വന്നവരാണ്. പലരും മധുവിധു ആഘോഷിക്കുന്നവര്‍. സ്വല്പം അഡ്വഞ്ചറസ് ആയവര്‍ക്ക് സ്പീഡ് ബോട്ട് ഓടിക്കലും  സ്‌നോര്‍കെലിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളും ആവാം. അല്ലാത്തവര്‍ക്കും അടിയില്‍ ഗ്ലാസ് പതിച്ച ബോട്ടില്‍ കയറി പവിഴപ്പുറ്റുകളും അവയ്ക്കിടയില്‍ വിഹരിക്കുന്ന മീനുകളും അടുത്തു കാണാനുള്ള സൗകര്യമുണ്ട്. പക്ഷേ സ്‌കൂബ ഡൈവിംഗ് നല്‍കുന്ന കാഴ്ചകള്‍ അന്യാദൃശം തന്നെയാണെന്ന് പറയാതിരിക്കാനാവില്ല.  രാധാനഗര്‍ ബീച്ചില്‍ ആള്‍ത്തിരക്ക് ഏറുമെങ്കിലും സ്‌കൂബ ഡൈവിംഗ് സൗകര്യമൊരുക്കുന്ന എലിഫന്റ് ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ തികച്ചും ഏകാന്തമാണ്. കാട്ടിലൂടെ ആറേഴു കിലോമീറ്റര്‍ നടന്നുവേണം അവിടെയെത്താന്‍. അല്ലെങ്കില്‍ ബോട്ടില്‍ പോകണം. തുടക്കക്കാരെ സഹായിക്കാന്‍ പരിശീലകര്‍ കൂടെയുണ്ടാകും. ഒരിക്കലും മറക്കാനാവാത്ത ഫോട്ടോകളും എടുത്തുതരും. ചുരുക്കത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കിട്ടാത്ത ഒരുപാട് അനുഭവങ്ങളാണ് ആന്‍ഡമാനിലെ ദ്വീപുകളില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത് .

പക്ഷേ, ആന്‍ഡമാനില്‍ കാണാന്‍ കഴിയാത്തത് ആന്‍ഡമാനികളെ മാത്രം! ഒരുകാലത്ത് അവരെയും ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പ്രദര്‍ശന വസ്തുക്കള്‍ ആക്കുന്ന രീതി ഉണ്ടായിരുന്നു. മുഖ്യ ദ്വീപിന്റെ കുറുകെ പോകുന്ന ഗ്രേറ്റ് ആന്‍ഡമാന്‍ ട്രങ്ക് റോഡിന്റെ പ്രധാന ആകര്‍ഷണം ആ വഴിക്ക്  വണ്ടിയോടിച്ചു പോകുമ്പോള്‍  ജാര്‍വകളെ അവരുടെ ആവാസവ്യവസ്ഥയില്‍ വച്ചുതന്നെ കാണാം എന്നായിരുന്നു. പക്ഷെ, ഭാഗ്യവശാല്‍, സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അത് നിര്‍ത്തിയിരിക്കയാണ്. പകരം ആന്‍ഡമാന്‍ ആദിവാസികളുടെ ചരിത്രവും ജീവിതരീതിയും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയങ്ങള്‍ ഉണ്ട്, ടൂറിസ്റ്റുകള്‍ക്ക് വേണ്ടി. ബാക്കി നാം കാണുന്നവരെല്ലാം വന്തവാസികള്‍!

ഒരുപക്ഷേ, നമ്മുടെ നാടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതായിരിക്കാം: ഈ നാട്ടിലെ ജനങ്ങളുടെ സംസ്‌കാരവും കലകളും ആതിഥ്യമര്യാദയും ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഒരവസരം. ദൈവത്തിന്റെ സ്വന്തം ജനങ്ങള്‍! പക്ഷെ ആ ബഹുമതി ആര്‍ജിക്കാന്‍ നാം ഇനിയും ഏറെ പണിയെടുക്കേണ്ടിയിരിക്കുന്നു! ആദ്യമായി നാം തിരിച്ചറിയേണ്ടത് ടൂറിസ്റ്റ് എന്നാല്‍ സായിപ്പ് മാത്രമല്ല എന്നാണ്. കേരളത്തിന്റെ ചരിത്രവും സാംസ്‌കാരിക വൈവിധ്യവും മതസൗഹാര്‍ദവും ഇന്ത്യയിലെ മറ്റു മിക്ക സംസ്ഥാനക്കാര്‍ക്കും ഇന്നും അത്ഭുതമാണ്. പട്ടണം ഖനനവും ഇടയ്ക്കല്‍ ഗുഹയും ബുദ്ധപ്രതിമകളും സെന്റ് തോമസ് സ്ഥാപിച്ചത് എന്ന് കൊണ്ടാടപ്പെടുന്ന ഏഴരപ്പള്ളികളും കൊച്ചിയിലെ ജൂതപ്പള്ളിയും കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയും അമൂല്യ നിധിശേഖരത്താല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും തീര്‍ച്ചയായും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ആകര്‍ഷകമാണ്. വാസ്തവത്തില്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ശബരിമലയും ഗുരുവായൂരും ആണ്. പക്ഷേ, നാമവരെ ടൂറിസ്റ്റുകളായി കാണുന്നതെയില്ല! ടൂറിസത്തെ വിനോദ യാത്ര എന്ന് പരിഭാഷപ്പെടുത്തിയതിന്റെ കുഴപ്പമാകാം അത്.  തീര്‍ഥാടനവും ടൂറിസം തന്നെ. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും, ദൈവദര്‍ശനത്തിനു വരുന്നവര്‍ക്ക് നാടിനെയും നാട്ടാരെയും കൂടുതല്‍ അടുത്തറിയാനുള്ള കൗതുകം ഉണര്‍ത്താനും നാം കൂടുതല്‍ മനസ്സുവയ്ക്കണം എന്നുമാത്രം. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ വച്ച് പറഞ്ഞാല്‍ അവരെ എത്ര കഷ്ടപ്പെടുത്താം എന്നാണു നാം നോക്കുന്നത്. വൃത്തിയുള്ള ഹോട്ടലുകള്‍, ന്യായമായ കൂലി ഈടാക്കുന്ന യാത്രാ സൗകര്യങ്ങള്‍, സ്വയം വണ്ടി ഓടിച്ചുപോകുന്നവര്‍ക്ക് സഹായകമായ മാപ്പുകളും സയിന്‍ ബോര്‍ഡുകളും (ഇംഗ്ലീഷിലും ഹിന്ദിയിലും) ബ്രോഷറുകളും ....... ഇതൊക്കെ ഒരുക്കാന്‍ നമുക്കാവില്ലേ? സര്‍വോപരി, സ്‌നേഹപൂര്‍വമായ പെരുമാറ്റമാണ്  ടൂറിസ്റ്റുകളെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം. അപ്പോഴേ നാം ദൈവത്തിന്റെ സ്വന്തം ആളുകള്‍ ആവൂ.

*
ആര്‍ വി ജി മേനോന്‍ Janayugom 02 April 2013

Sunday, March 24, 2013

ധര്‍മ്മപുരാണം നടപ്പിലാകുന്നു

മലയാളിയെ മനുഷ്യനാക്കിയ വലിയ കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ട്. അനവധി സംഘര്‍ഷങ്ങളും ചേരിപ്പോരുകളും അതിനെത്തുടര്‍ന്നുണ്ടായ പൊരുത്തപ്പെടലുകളും ജനസമൂഹത്തിനിടയില്‍ രൂപപ്പെട്ട കാലം. അതിന്റെ സന്തതിയായിട്ടാണ് ഒ വി വിജയന്‍ രൂപമെടുക്കുന്നത്. സൂക്ഷ്മമായ അപഗ്രഥനങ്ങളില്‍നിന്ന് അദ്ദേഹംതന്നെ തന്റെ പിറവിയെയും അത് സംഭവിക്കുന്ന കാലത്തെയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഒ വി വിജയന്‍ അധ്യാപകനാകുന്നതില്‍ പരാജയപ്പെടുകയും പില്‍ക്കാലത്ത് നല്ല അധ്യാപകരെ വാര്‍ത്തെടുക്കുന്ന ചരിത്രകാരനും സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായി രൂപാന്തരപ്പെടുകയുംചെയ്തത്. കാലലീലയില്‍ "രൂപാന്തരപ്പെട്ടു" എന്നുതന്നെയാണ് അദ്ദേഹത്തെപ്പറ്റി പറയേണ്ടതെന്ന് തോന്നുന്നു.

ഒരു പ്രവാചകനായിരുന്നു അദ്ദേഹം എന്നു പറയാറുണ്ട്. ചരിത്രബോധമുള്ള ഒരു സാമൂഹികജീവിയായിരുന്നു അദ്ദേഹം എന്നാണ് അതിന്റെ വ്യാഖ്യാനം. മനുഷ്യനെന്ന നിലയിലും വസ്തുതകളെ അപഗ്രഥിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലുമുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിച്ചതും വരപ്പിച്ചതും പറയിപ്പിച്ചതും ചിന്തിപ്പിച്ചതും. ആ ചിന്തയില്‍ അദ്ദേഹം മനസിലാക്കിയിരിക്കണം, പില്‍ക്കാലം തനിക്കു സംഭവിക്കാനിരിക്കുന്നതും. അദ്ദേഹം മുന്നേ കാണാത്തതൊന്നും ഇപ്പോഴും സംഭവിക്കുന്നുമില്ലല്ലോ. ബ്രിട്ടീഷ് സര്‍ക്കാര്‍ "മാപ്പിള ലഹള"യെ അമര്‍ത്താന്‍ രൂപീകരിച്ച മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അച്ഛനില്‍നിന്ന് വിജയന്‍ ചരിത്രത്തെ ഗ്രഹിച്ചുതുടങ്ങിയെന്നുവേണം അനുമാനിക്കാന്‍. കുട്ടിക്കാലത്ത് അരീക്കോട്ടെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ചുമരുകളില്‍ വരയ്ക്കുന്നത് കണ്ടിട്ട് വര കൊണ്ട് ഇവന്‍ ജീവിതം പുലര്‍ത്തുമെന്ന് മുത്തശ്ശി അഭിലഷിച്ചിരുന്നതായും ഒരിടത്ത് അദ്ദേഹം എഴുതിയിരുന്നു.

വര തെരഞ്ഞെടുത്തതിനൊപ്പം ഉന്നതമായ ചരിത്രബോധവും അദ്ദേഹം തെരഞ്ഞെടുത്തു. വെറും വരയ്ക്ക് ചരിത്രത്തിന്റെ കനപ്പെട്ട അറിവ് ആവശ്യമില്ല. എന്നാല്‍, കാര്‍ട്ടൂണ്‍ രചനയ്ക്ക് വിശേഷിച്ചും രാഷ്ട്രീയ കാര്‍ട്ടൂണ്‍ രചനയ്ക്ക് ചരിത്രപാഠം അത്യാവശ്യമാണുതാനും. അതില്‍ നിന്നാണ് ഒ വി വിജയന്റെ ജീവിതവും സാഹിത്യവും സന്ദേഹങ്ങളും ചോദ്യോത്തരങ്ങളും രൂപപ്പെടുന്നത്. മലപ്പുറത്തെ ജീവിതാരംഭത്തില്‍ അദ്ദേഹം പഠിക്കുന്ന പ്രധാനചരിത്രപാഠം കേരളീയ മുസ്ലിം ജീവിതത്തെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും അവയ്ക്കിടയില്‍ കിടന്നു വേദനിക്കുന്ന സ്വപ്നങ്ങളുമായിരുന്നിരിക്കണം. ഇന്നത്തെ മുസ്ലിം സമുദായം ഒരുപാട് മാറിപ്പോയി. അതിന് വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലം വന്നു. അന്നത്തെ മലബാര്‍ പല വിധത്തിലും പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തിരുവിതാംകൂറിലെയോ കൊച്ചിയിലെയോ അത്രതന്നെ ജാതിസ്പര്‍ധ മലബാറിനെ ആവേശിച്ചിരുന്നില്ലെങ്കിലും ഏറനാടന്‍ മണ്ണില്‍ കനത്ത മാപ്പിളബോധം കത്തിനിന്നിരുന്നു. അതില്‍ മതാതീതമായ ആത്മീയതലവും ഉള്‍ച്ചേര്‍ന്നിരുന്നു. വിജയന്‍ ആദ്യമായി സ്വീകരിക്കുന്നത് ആ ആത്മീയതലമാണ്. കോട്ടയ്ക്കലിലും അരീക്കോട്ടും മറ്റ് ഏറനാടന്‍ ഭാഗങ്ങളിലും ബ്രിട്ടീഷ് പൊലീസിലെ വലിയ ഉദ്യേഗസ്ഥന്റെ മകനെന്ന നിലയിലും അനാരോഗ്യമുള്ള കുട്ടി എന്ന നിലയിലും വിജയന്‍ അനുഭവിച്ച ആനുകൂല്യങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അന്നത്തെ ദേശീയ-പ്രാദേശിക രാഷ്ട്രീയത്തിന്റെയും പ്രാദേശിക ജാതിബോധത്തിന്റെയും ഇവിടെ വന്നു വേരുറപ്പിച്ച ഇസ്ലാം മതത്തിന്റെയും പിന്തുണ കിട്ടിയിട്ടുണ്ട്.

പില്‍ക്കാല വിജയന്‍ വെറുതെ ഊതിപ്പെരുപ്പിക്കപ്പെട്ടതല്ലെന്ന് സമര്‍ഥിക്കാനാണ് ഞാനിത്രയും പറഞ്ഞത്. അതായത് "ഖസാക്കിന്റെ ഇതിഹാസം" പിറക്കുന്നത് പാലക്കാട്ട് വച്ചല്ല. അത് വിജയനില്‍ കുഞ്ഞിലേ കയറിക്കൂടിയതാണ്. ആ കഥാപാത്രങ്ങള്‍ വിജയനൊപ്പം വളര്‍ന്ന് ഉന്നതി പ്രാപിച്ചവരാണ്. അതായത് ഏകാധ്യാപക വിദ്യാലയവും തസറാക്ക് എന്ന ഗ്രാമഭാഗവുമൊക്കെ പില്‍ക്കാലത്തെ പാലക്കാടന്‍ അനുഭവത്തില്‍ ദൃഢപ്പെട്ടിരിക്കാം. എന്നാല്‍, ഖസാക്കിലെ രവിയും രവിയുടെ ചെറിയമ്മയും മൈമൂനയും നൈസാമലിയും വിജയനിലുണര്‍ന്നു കിടന്നിരുന്നത് ഏറനാടന്‍ വാസക്കാലത്തുതന്നെയാവാനാണിട. ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കും സൂഫിസത്തിനും മലപ്പുറത്തിനും വിജയന്റെ ജീവിതത്തില്‍, പില്‍ക്കാല ഡല്‍ഹിജീവിതത്തില്‍പ്പോലും വലിയ സ്ഥാനമുണ്ടായിരുന്നു എന്നുസാരം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഏതെങ്കിലും മതത്തിന്റെ ചളുക്കില്‍ വീണുകിടക്കുന്ന ചെളിവെള്ളത്തുള്ളിയായിരുന്നില്ല വിജയന്‍. വിജയനിലെയത്രയും വ്യാപിച്ചു കിടക്കുന്ന മത മാനവിക സൗഹാര്‍ദബോധം മറ്റേതെങ്കിലും ആധുനികകാല എഴുത്തുകാരനിലില്ലെന്നു തീര്‍ത്തുപറയാം. ആ വിജയനെ കുത്താനെടുക്കുന്ന സൂചിക്ക് മുനയൊടിച്ച് കീഴടങ്ങാനാണ് വിധിയെന്ന് എതിരാളികളോ അദ്ദേഹത്തിലെ മതേതരത്വത്തെ ഭയപ്പെടുന്നവരോ ചിന്തിക്കുന്നില്ല എന്നത് കഷ്ടമാണ്. ഇതാണ് ഇന്നത്തെ ദുരവസ്ഥ.

കുറച്ചുപേര്‍, കേരളത്തിലെ മതങ്ങളെയോ മതസംഘടനകളെയോ ഉപജീവിച്ചുകഴിയുന്ന കുറച്ചുപേര്‍ സാംസ്കാരിക ജീവിതത്തിലെ മതേതരത്വത്തെയും നവോത്ഥാനമൂല്യങ്ങളെയും ഇന്ന് ഭയപ്പെടുന്നു. പ്രതിമകളെ ഭയപ്പെട്ട നാരായണഗുരുവിനെ പ്രതിമയാക്കാന്‍ നിര്‍ഭയത്വം കാണിക്കുന്നവര്‍ ഉത്തമജാതിയെ പ്രതിനിധീകരിക്കുന്നവരായി ഇന്ന് മാറുകയാണ്. ചേകന്നൂര്‍ മൗലവി ഒരു തെറ്റായിരുന്നെന്ന് ചിലരെങ്കിലും വരുത്തിത്തീര്‍ക്കുകയാണ്. അതേപോലെ പൊതുജനമധ്യത്തില്‍നിന്ന് മതേതരത്വത്തെ പിന്തുടര്‍ന്ന വ്യക്തികളെ അകറ്റിനിര്‍ത്താന്‍ കുറച്ചുപേരെങ്കിലും ശ്രമിക്കുന്നതാണ് ഇന്നത്തെ ശരിയായ ദുരവസ്ഥ. കോട്ടയ്ക്കല്‍ രാജാസ് സ്കൂളില്‍ വിജയന്‍ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും ഈ സ്കൂളില്‍ അദ്ദേഹത്തിന്റെ പ്രതിമയും മ്യൂസിയവും സ്ഥാപിക്കാന്‍ ധാരാളം കാരണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് മുന്നേ പറഞ്ഞതില്‍നിന്ന് വ്യക്തമാണ്.

എതിര്‍ക്കുന്ന ലീഗുകാരോ മറ്റ് തല്‍പ്പരകക്ഷികളോ അത് കാണാതിരിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. മലപ്പുറത്തെ കുന്നിന്‍പുറങ്ങളില്‍നിന്നും മലകളില്‍നിന്നുമാണ് വിജയന്‍, ഖസാക്കിലെ പല കഥാപാത്രങ്ങളെയും കൂട്ടിക്കൊണ്ടുപോയിട്ടുള്ളത്. വായനക്കാരന്റെ ചരിത്രബോധമുള്ള വായനയില്‍ കഥാപാത്രങ്ങളുടെ ഡിഎന്‍എ പരിശോധിക്കപ്പെടുന്നുണ്ട്. അതില്‍ മുസ്ലിം വിരോധമല്ല മറിച്ച് അഗാധമായ സ്നേഹവും ആദരവുമാണ് കലര്‍ന്നുകിടക്കുന്നത്. രാജാവിന്റെ പള്ളിയും പരിസരങ്ങളും സൃഷ്ടിക്കാന്‍ പാലക്കാട്ടെ റാവുത്തന്മാരേക്കാളും അവരുടെ പള്ളികളേക്കാളും ദൃശ്യപരമായും അനുഭവപരമായും അദ്ദേഹത്തെ സഹായിക്കുന്നത് മലപ്പുറത്തെ പള്ളികളിലെ മൊല്ലാക്കമാരുടെ അക്കാലത്തെ ദീനതകള്‍തന്നെയാവും. ആ ദീനതകള്‍ കാലലീലയായി വിജയന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് ആ കാലത്തിന്റെ അവശതകളും വിവശതകളുമാണ്.

പാലക്കാടന്‍ സ്ഥലരാശിയിലേക്ക് വിജയന്‍ വരച്ചുവച്ച രൂപങ്ങളുടെ ആദിമാതൃക മലപ്പുറത്തെ മാപ്പിളവീടുകളില്‍നിന്ന് കിട്ടിയതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുള്ള വായനക്കാരന് ഉറച്ചുപറയാന്‍ കഴിയും. വിജയസ്മൃതിയുടെ അടയാളമായി പൂര്‍ണകായപ്രതിമ വേണ്ടത് മലപ്പുറത്തിന്റെ പെരുമയായി വിശേഷിപ്പിക്കാവുന്ന കോട്ടയ്ക്കലില്‍തന്നെയാണ്. ഒ വി വിജയനിലെ ദാര്‍ശനികത തിടം വയ്ക്കുന്ന കാലം മലപ്പുറത്തിന്റേതാണെങ്കില്‍ അതില്‍ ഒറ്റുകൊടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചരിത്രത്തിന്റെ കരുത്തും കരുതലും കലര്‍ന്നുകിടപ്പുണ്ട്. അതേപോലെ അദ്ദേഹം പില്‍ക്കാലത്ത് എത്തിച്ചേര്‍ന്ന മതാതീതമായ മൗനത്തിന്റെ ആത്മീയപ്രതലങ്ങളും അന്നേ അദ്ദേഹത്തില്‍ കുടിപാര്‍പ്പ് തുടങ്ങിയിട്ടുണ്ട്. അതിനുകാരണം കുട്ടിക്കാലത്തേ ആവേശിച്ച ശാരീരികദുര്‍ബലതകളാവാം. എന്തായാലും വിജയന്‍ പടര്‍ന്നുകിടക്കുന്നത് പാലക്കാട്ടും ഡല്‍ഹിയിലും മാത്രമല്ല മലപ്പുറത്തും കൂടിയാണ്. അത് ഇന്നത്തെ മുസ്ലിംലീഗ് സുഹൃത്തുക്കള്‍ സമ്മതിച്ചുതന്നാലും ഇല്ലെങ്കിലും വസ്തുത അതുതന്നെയാണ്.

വിജയന്റെ ബന്ധുക്കളും സഖന്മാരും മുസ്ലിങ്ങള്‍തന്നെയാണ്. മുസ്ലിങ്ങള്‍ മാത്രമല്ല, മറ്റ് മതസ്ഥരുമാണ്. ഈ ചിന്തയെ ഉന്മേഷപ്പെടുത്തുന്ന അനുകൂലഘടകങ്ങള്‍ വിജയന്‍കൃതികളുടെ അലസവായനയില്‍പ്പോലും കണ്ടെത്താന്‍ കഴിയും. എന്നിട്ടും കണ്ണടച്ചിരുട്ടാക്കി പ്രതിമ തകര്‍ക്കുന്നുണ്ടെങ്കില്‍ ആനയെ കാണാന്‍ വിസമ്മതിക്കുന്ന അന്ധന്മാര്‍തന്നെയാണ് അതിനുപിന്നില്‍. പ്രതിമ പുനസ്ഥാപിച്ചതുകൊണ്ട് ഉണ്ടായ പ്രശ്നങ്ങള്‍ തീരാന്‍ പോകുന്നില്ല. കേരളീയ സമൂഹത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന സാംസ്കാരികഫാസിസത്തിന്റെ ആരംഭമാണ് ഇതെന്ന് മനസിലാക്കുക. ചെറുത്തുനില്‍പ്പ് ജനാധിപത്യ മതേതരശക്തികളുടെ ഭാഗത്തുനിന്ന് ഒന്നിച്ച് ഉണ്ടാവേണ്ടതാണ്. പ്രതിമ തകര്‍ക്കുന്നവര്‍ കണ്ടിരിക്കില്ല യഥാര്‍ഥ വിജയനെ. അവര്‍ കണ്ടത് ഹൈന്ദവബിംബങ്ങള്‍ ആവോളം ശേഖരിച്ച വിജയനെയാവും. എന്നാല്‍, ഹൈന്ദവനും മുമ്പുണ്ടായിരുന്ന ബൗദ്ധപാരമ്പര്യവും ജൈനപാരമ്പര്യവും പിന്നീട് ദേശീയമായ അര്‍ഥതലങ്ങളില്‍ സിഖ്പാരമ്പര്യവും(അദ്ദേഹത്തിന്റെ ഭാഷയില്‍ ശിഖന്മാര്‍) ജാട്ടുകളും വംഗനാടിന്റെ ഉണര്‍ച്ചകളും വൈദേശികപാരമ്പര്യവും അദ്ദേഹം ധാരാളമായി എടുത്തണിഞ്ഞിട്ടുണ്ട്.

വാസ്തവത്തില്‍ ലീഗുകാര്‍ക്കോ ഹൈന്ദവവര്‍ഗീയവാദികള്‍ക്കോ മുസ്ലിം വര്‍ഗീയവാദികള്‍ക്കോ മനസിലാക്കാന്‍ കഴിയുന്നതല്ല വിജയനില്‍ നിറഞ്ഞുകിടക്കുന്ന മതബോധം. കാരണമുണ്ട്, മലപ്പുറത്തെ ഹൈന്ദവകുടുംബാചാരങ്ങളും മാപ്പിളശീലുകളും ശീലങ്ങളും കലര്‍ന്നുകിടക്കുന്ന സംസര്‍ഗങ്ങളും ജീവിതപ്പാതിയായി സ്വീകരിച്ച ക്രൈസ്തവതയും ദക്ഷിണേന്ത്യയുടെയും പില്‍ക്കാലത്ത് ഉത്തരേന്ത്യയുടെയും അതുവഴി ഭാരതത്തിന്റെ ഒട്ടാകെയും സത്തകളും ചരിത്രത്തിന്റെ ഫലിതസാന്നിധ്യമായി അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു ആശ്രമത്തിന്റെ മതില്‍ക്കെട്ടിനകത്ത് പ്രതിമയായി ഒ വി വിജയന്‍ ഇനിയും മാറാത്തതും മാറുകയില്ലാത്തതും. അതുകൊണ്ടാണ് അധ്യാപകനാവാതെ പോയെങ്കിലും അധ്യാപകരെ വാര്‍ത്തെടുക്കുന്ന അധ്യാപകനായി ഉരുവപ്പെട്ട അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെടാന്‍ സ്കൂള്‍മുറ്റം നിമിത്തമായിത്തീരുന്നതും.

വിജയന്റെ പ്രതിമ വരേണ്ടത് റോഡരികിലോ ആശ്രമങ്ങളിലോ സാഹിത്യവേദികളിലോ അല്ല, വിദ്യാലയങ്ങളിലാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒ വി വിജയന്റെ പ്രതിമകള്‍ സ്ഥാപിക്കപ്പെടേണ്ടതാണ്. എന്നും വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം എന്നതുമാത്രമല്ല അതിനുകാരണമായി ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. മയിലും തുമ്പിയും ഓന്തുകളും കൃഷിസാമഗ്രികളും പിന്നോക്ക ബുദ്ധിക്കാരനും പുരോഗമനവാദിയും വിദ്യാസമ്പന്നനും സമ്മേളിക്കുന്ന ഒരു വിദ്യാലയം കേരളത്തിന്റെ മാതൃത്വമായി നിലനിന്നിരുന്നു എന്ന ആശയം സാഹിത്യത്തില്‍ പങ്കുവച്ച പ്രാധാന്യംകൂടി അതിനുണ്ട് എന്ന അര്‍ഥത്തിലുമാണ്. ജീവിച്ചിരുന്നപ്പോള്‍ ബുദ്ധിജീവികളെന്നു നടിക്കുന്നവര്‍ അദ്ദേഹത്തെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. യഥാര്‍ഥമായ മതബോധം കൊണ്ടുനടക്കുന്നവര്‍ എന്നു നടിക്കുന്നവരും അദ്ദേഹത്തെ ദുരാരോപണങ്ങളില്‍ തളച്ചിടാന്‍ നോക്കിയിരുന്നു. വിശ്വാസികളെന്ന് വിളിച്ചുപറയുന്നവര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനും അളക്കാനും മുതിര്‍ന്നു. അകറ്റിനിര്‍ത്തല്‍ എന്നും അനുഭവിച്ചിട്ടുള്ള വ്യക്തിയും എഴുത്തുകാരനുമാണ് ഒ വി വിജയന്‍ . മരിച്ചപ്പോഴും ശവസംസ്കാരത്തിനും പിന്നീട് ചിതാഭസ്മനിമജ്ജനത്തിലും തര്‍ക്കങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കാന്‍ കൂടെ നടന്നു.

അശ്ലീലമായ പതനങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ശവശരീരത്തിനുപോലും സഞ്ചരിക്കേണ്ടിവന്നത്. ഇപ്പോള്‍ പ്രതിമയുടെ രൂപം നശിപ്പിക്കുന്നതിലൂടെ കേരളത്തിലും സാംസ്കാരികഫാസിസം നടപ്പാക്കാനാവുമെന്ന് ഒരുകൂട്ടമാളുകള്‍ താക്കീത് ചെയ്യുന്നു. എന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ കോരിത്തരിപ്പോടെ കണ്ട കാര്യങ്ങള്‍ അവര്‍ അവരുടെ ഭാഷയ്ക്കും സ്വത്വത്തിനും ആരാധ്യരായ വ്യക്തികള്‍ക്കും കൊടുക്കുന്ന പരിഗണനയാണ്. കൊല്‍ക്കത്തയില്‍ എവിടെയും രബീന്ദ്രനാഥടാഗോറിനെ നമുക്ക് കാണാം. എവിടെയും രബീന്ദ്രസംഗീതം നമുക്ക് കേള്‍ക്കാം.സത്യജിത് റായിയുടെ സാന്നിധ്യമറിയാം. മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഴുത്തുകാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത് ആദരവോടെ നമുക്ക് കാണാം. തമിഴ്നാട്ടിലും ഇതേപോലെ വൈകാരികമായ അഭിനിവേശം അവിടത്തെ ജനത ഭാഷയോടും സംസ്കാരത്തോടും പുലര്‍ത്തിവരുന്നുണ്ട്. കേരളത്തില്‍മാത്രം സാംസ്കാരികമായി അനുദിനം നാം പിന്നോട്ടുപോകുന്നത് മലയാളികള്‍ക്ക് വ്യസനസമേതരായി നോക്കിനില്‍ക്കേണ്ടിവരികയാണ്.

കേരളത്തില്‍ ആള്‍ദൈവങ്ങളാണ് പെരുകുന്നത്. അക്ഷരം പറഞ്ഞുകൊടുത്തവരോ സാമൂഹിക പരിഷ്കര്‍ത്താക്കളോ ഛായാപടങ്ങളായും പ്രതിമകളായും നിര്‍മിക്കപ്പെടുകയോ ഓര്‍മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഹിന്ദു-ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളിലും ജാതികളിലും ഉഗ്രമായ വിധത്തില്‍ അന്ധവിശ്വാസവും തീവ്രമതബോധവും കടന്നുവരുന്നു. കേരളം പിന്നിലേക്ക് നിരങ്ങുന്നു. മലയാളിയെ മനുഷ്യനാക്കിയ നൂറ്റാണ്ടിനുശേഷം മലയാളിയെ വിവേകം നശിച്ചവനാക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് ഈ നൂറ്റാണ്ടില്‍ നാം നടന്നുകൊണ്ടിരിക്കുന്നു. ഒരര്‍ഥത്തില്‍ "ധര്‍മ്മപുരാണം" നടപ്പിലായിക്കൊണ്ടിരിക്കുന്നു.

*
സുസ്മേഷ് ചന്ത്രോത്ത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 മാര്‍ച്ച് 2013

Wednesday, November 21, 2012

ദുരിതമൊഴിയാതെ കേരകര്‍ഷകന്‍

കേരം തിങ്ങിനിറഞ്ഞ നാടാണ് കേരളം. കേരളത്തിലെ ആകെ കൃഷിഭൂമിയുടെ 37 ശതമാനംവരുന്ന 7.7 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കേരകൃഷി വ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്താകെയുള്ള 75 ലക്ഷം കുടുംബങ്ങളില്‍ 45 ലക്ഷവും കേരകര്‍ഷകരാണന്നുപറയാം. എന്നാല്‍, കേരളത്തിന്റെ നാളികേര ഉല്‍പ്പാദനവും കൃഷിഭൂമിയുടെ വിസ്തൃതിയും ക്രമാനുഗതമായി കുറയുകയാണ്. 2004-05ല്‍ 8.99 ലക്ഷം ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന കേരകൃഷി ഇപ്പോള്‍ 7.7 ലക്ഷം ഹെക്ടറിലായി ചുരുങ്ങി. അന്ന് ഹെക്ടറിന് 6673 നാളികേരം എന്ന നിലയില്‍ ആകെ 6001 ദശലക്ഷം നാളികേരം ഉല്‍പ്പാദിപ്പിച്ചിരുന്നു. 2011ല്‍ ഹെക്ടറിന് 6862 നാളികേരം എന്ന നിലയില്‍ ഉല്‍പ്പാദന വര്‍ധന രേഖപ്പെടുത്തിയെങ്കിലും ആകെ ഉല്‍പ്പാദനം 5287 ദശലക്ഷമായി കുറയുകയാണുണ്ടായത്. തേങ്ങയുടെ വില കുത്തനെ കുറയുന്ന സാഹചര്യം കേരകര്‍ഷകനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2012 ജനുവരിയില്‍ തേങ്ങയ്ക്ക് ആറു രൂപയും വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 7650 രൂപയും വിലയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ തേങ്ങയ്ക്ക് മൂന്നുരൂപപോലും ലഭിക്കുന്നില്ല.

വിപണിയില്‍ ഏറ്റവും നല്ല വില ലഭിക്കുന്ന ഓണക്കാലത്ത് 6250 രൂപയായിരുന്നു ഒരു ക്വിന്റല്‍ വെളിച്ചെണ്ണയുടെ വില. അഖിലേന്ത്യാ തലത്തില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ദീപാവലിസമയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 6000 രൂപയായി ഇടിഞ്ഞു. ഈ വര്‍ഷം കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5100 രൂപയായി കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. എന്നാല്‍, താങ്ങുവിലയേക്കാള്‍ താഴ്ന്ന് 4200 രൂപയാണ് ഇപ്പോള്‍ കൊപ്രയുടെ വിപണിവില. ദേശീയതലത്തിലെ കൊപ്രസംഭരണ ഏജന്‍സിയായ നാഫെഡിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ കേരഫെഡും മാര്‍ക്കറ്റ് ഫെഡും കൊപ്ര സംഭരിക്കുന്നുണ്ടെങ്കിലും അത് നാമമാത്രമാണ്. കേരകര്‍ഷകനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഭരണം നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

രണ്ടര രൂപയ്ക്കും മൂന്നു രൂപയ്ക്കും കര്‍ഷകരില്‍നിന്ന് തേങ്ങവാങ്ങി നാഫെഡിന് മറിച്ചുവില്‍ക്കുന്ന ഇടത്തട്ടുകാര്‍ കര്‍ഷകരെ ചൂഷണംചെയ്യുന്നു. പ്രാഥമിക സഹകരണസംഘങ്ങള്‍ സംഭരിക്കുന്ന കൊപ്രയ്ക്ക് ക്വിന്റലിന് 500 രൂപയുടെ പ്രോത്സാഹനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ ചെയ്യുന്നതുപോലെ കര്‍ഷകന്റെ പക്കല്‍നിന്ന് നേരിട്ട് സംഭരിക്കാനോ കര്‍ഷകന് പ്രോത്സാഹന തുക നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ണാടകത്തില്‍ നാഫെഡിന്റെ സംഭരണവിലയോടൊപ്പം ക്വിന്റലിന് 700 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കുന്നുണ്ട്. പച്ചത്തേങ്ങ സംഭരിക്കുമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊപ്രസംഭരണത്തിന്റെ പ്രയോജനം കിട്ടുന്ന തമിഴ്നാട് വ്യാപാരികള്‍ക്കുതന്നെയാവും ഇതിന്റെയും പ്രയോജനം ലഭിക്കുക. നടപടികള്‍ കടലാസിലൊതുങ്ങുമ്പോള്‍ കേരകര്‍ഷകന്റെ കണ്ണീര്‍ തോരുന്നുമില്ല; ക്ലേശങ്ങള്‍ക്ക് അറുതിയുമില്ല.

നാളികേരത്തിന്റെ വിലത്തകര്‍ച്ച കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 600 കോടി നാളികേരമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 10-15 രൂപ നിരക്കില്‍ വിറ്റ നാളികേരം 3- 5 രൂപ നിരക്കിലായപ്പോള്‍ 6000 കോടി രൂപയുടെ വ്യാപാരനഷ്ടമാണ് സംഭവിച്ചത്. നാമമാത്ര- ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള വരുമാനത്തിലാണ് ഈ നഷ്ടം സംഭവിച്ചത്. ഇത് അവരുടെ സാമ്പത്തിക ക്രയശേഷിയിലും നിത്യജീവിതത്തിലും വന്‍ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്നു. കേരളീയ സമൂഹത്തിലാകെ വ്യാപാര- സാമ്പത്തിക രംഗങ്ങളില്‍ 6000 കോടിരൂപയുടെ ക്രയവിക്രയം നഷ്ടപ്പെടാന്‍ ഇടയാക്കിയിരിക്കുന്നു. ഓരോ മലയാളിയും വേദനയോടെ കാണേണ്ട യാഥാര്‍ഥ്യമാണിത്.

പാമോയില്‍ ഇറക്കുമതിയുടെ അളവു വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണ് കര്‍ഷകനെ എത്തിച്ചത്. 2011 നവംബര്‍ മുതല്‍ 2012 മെയ്വരെ രാജ്യത്ത് 10,84,933 മെട്രിക് ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. 2010-11 നേക്കാള്‍ 97 ശതമാനം കൂടുതലാണിത്. ഇതേ കാലയളവില്‍, വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതും വളരെ വിലകുറഞ്ഞതുമായ 64,692 മെട്രിക് ടണ്‍ പാംകെര്‍ണല്‍ ഓയിലും ഇറക്കുമതിചെയ്തു. തമിഴ്നാട്ടില്‍നിന്ന് വരുന്ന വെളിച്ചെണ്ണയില്‍ വന്‍തോതില്‍ പാം കെര്‍ണല്‍ ഓയില്‍ ചേര്‍ക്കുന്നുണ്ട്. ഇതുകൂടാതെയാണ് രാജ്യത്തുനിന്നുള്ള ഭക്ഷ്യ എണ്ണ കയറ്റുമതി നിരോധനപ്പട്ടികയില്‍ വെളിച്ചെണ്ണയുംകൂടി ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പരമാവധി അഞ്ചു കിലോഗ്രാംവീതമുള്ള പാക്കറ്റുകളില്‍ 10,000 ടണ്‍വരെ ഭക്ഷ്യ എണ്ണ കയറ്റുമതിചെയ്യാനുള്ള അനുമതിയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ ഉത്തരവിലൂടെ റദ്ദാക്കിയത്.

കേരളത്തിലെ 45 ലക്ഷം വരുന്ന കേരകര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ചെറുകിടക്കാരാണ്. അവരില്‍ അധികവും തേങ്ങ സൂക്ഷിക്കാനോ കൊപ്രയാക്കാനോ സൗകര്യം ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ പച്ചത്തേങ്ങ സംഭരണത്തിനുള്ള സൗകര്യം എല്ലാ പഞ്ചായത്തിലും ലഭ്യമാക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍, തൊണ്ടുകളഞ്ഞ പച്ചത്തേങ്ങ 14 രൂപയ്ക്ക് സംഭരിച്ചിരുന്നു. അതുകൊണ്ടുതന്നെ പൊതുവിപണിയിലും അന്നു തേങ്ങയ്ക്ക് നല്ല വില ലഭിച്ചു. കൊപ്രസംഭരണ രംഗത്ത് ഇപ്പോള്‍ സജീവമായി ഇടപെടുന്നത് 50ല്‍ താഴെ സഹകരണസംഘങ്ങള്‍മാത്രമാണ്. സംഭരണത്തിനു തയ്യാറുള്ള എല്ലാ സംഘങ്ങള്‍ക്കും കൊപ്രാഡ്രയര്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്ത് വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണ വിലത്തകര്‍ച്ച നേരിടുകയും കര്‍ഷകര്‍ ആത്മഹത്യയുടെ മുനമ്പിലെത്തി നില്‍ക്കുകയും ചെയ്യുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്നത്. ഈ വര്‍ഷംമാത്രം 103 ലക്ഷം ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുമെന്നാണ് കണക്കാക്കുന്നത്. അതില്‍ 81 ലക്ഷം ടണ്‍ പാമോയില്‍ ആയിരിക്കും. ഭക്ഷ്യ എണ്ണയുടെ ആവശ്യം വര്‍ധിക്കുകയും ഇന്ത്യയിലെ ഭക്ഷ്യഎണ്ണയ്ക്ക് വില ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മലേഷ്യയിലെയും ഇന്തോനേഷ്യയിലേയും പാമോയില്‍ വ്യാപാരികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അപ്പോഴും കേരളത്തില്‍നിന്നുള്ള രണ്ടു ക്യാബിനറ്റ് മന്ത്രിമാരടക്കം എട്ടുമന്ത്രിമാരും കേരളത്തിലെ കര്‍ഷകര്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് റാന്‍ മൂളി നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്.

കേരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരക്ഷാ പാക്കേജുകള്‍ നടപ്പാക്കാന്‍ തയ്യാറാകണം. പാമോയില്‍ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കാനും ഭക്ഷ്യഎണ്ണ ഇറക്കുമതിക്കു നല്‍കുന്ന ഇളവുകളും ആനുകൂല്യങ്ങളും ഒഴിവാക്കാനും നടപടി ഉണ്ടാകണം. ഭക്ഷ്യ എണ്ണ കയറ്റുമതിപ്പട്ടികയില്‍നിന്ന് വെളിച്ചെണ്ണയെ ഒഴിവാക്കിയ നടപടി റദ്ദുചെയ്യാനും കേരകര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാനും തയ്യാറാകണം. കൊപ്രയുടെ താങ്ങുവില കാലാനുസൃതമായി ഉയര്‍ത്തുകയും കൊപ്രസംഭരണവും പച്ചത്തേങ്ങാ സംഭരണവും ഊര്‍ജിതപ്പെടുത്തുകയും വേണം.

ഒരു തേങ്ങയ്ക്ക് ഏറ്റവും കുറഞ്ഞത് 10 രൂപ ഉറപ്പുവരുത്തണം. സംസ്ഥാനത്ത് നാലുവര്‍ഷംമുതല്‍ പ്രായമുള്ള തെങ്ങുകള്‍ കോക്കനട്ട് പ്ലാന്‍ ഇന്‍ഷുറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തണം. ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കേണ്ട കര്‍ഷകര്‍ക്ക് എത്രയും വേഗം ആനുകൂല്യം ലഭിക്കാന്‍ കൃഷിവകുപ്പ് മുഖേന സംവിധാനമുണ്ടാക്കണം. നാളികേരളത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ നിര്‍മിക്കാന്‍ ധനസഹായവും പരിശീലനവും നല്‍കാനും വിപണി ശക്തിപ്പെടുത്താനും ആവശ്യമായ സഹായം സംസ്ഥാനസര്‍ക്കാര്‍ ചെയ്യണം. കേരളത്തിന്റെ നാളികേര സമൃദ്ധി സംരക്ഷിക്കാനും നാളികേര കൃഷിയെ സമുദ്ധരിക്കാനും കേരകര്‍ഷകന് കൈത്താങ്ങാവാനും കഴിയുന്ന പദ്ധതികളാണ് വേണ്ടത്. അരക്കോടി കേരകര്‍ഷകരെയും 15 കോടി കേരവൃക്ഷങ്ങളെയും സംരക്ഷിക്കാനുള്ള സുസ്ഥിര പദ്ധതി ഇല്ലെങ്കില്‍ കേരകര്‍ഷകന്റെ കണ്ണീര്‍ച്ചാലിന്റെ തീവ്രതയില്‍പ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അടിത്തറ ഇളകും എന്നത് അവിതര്‍ക്കിതമാണ്.

ഇ പി ജയരാജന്‍

Monday, November 12, 2012

സമുദായമുന്നണിയുടെ കാണാപ്പുറങ്ങള്‍

കേരളത്തിലെ രണ്ട് പ്രബല സമുദായസംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ച് പ്രവര്‍ത്തിക്കാനും മുന്നണിയാകാനുമെടുത്ത തീരുമാനവും അനന്തരനടപടികളും പ്രതികരണം അര്‍ഹിക്കുന്നു. ഇത് ചരിത്രപ്രാധാന്യമുള്ള ചുവടുവയ്പ്പാണെന്നാണ് ചില മാധ്യമ- രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. താല്‍ക്കാലിക പ്രതിഭാസമോ ഉപരിപ്ലവമായ സംഭവമോ എന്തിന്റെയെങ്കിലും പ്രതികരണമോ ആയി ഇതിനെ ആര്‍ക്കും തള്ളാനാകില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ കെ ഗോപാലകൃഷ്ണന്റെ നിരീക്ഷണം.

എന്നാല്‍, ഇതിന് വിരുദ്ധമായ അഭിപ്രായമാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റ് പേജ് ലേഖനത്തിലൂടെ വ്യക്തമാക്കിയത്. "ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം നായര്‍, ഈഴവ സമുദായനേതാക്കള്‍ക്കിടയില്‍ എങ്ങനെയോ ഒരു ന്യൂനപക്ഷഭയം കടന്നുകൂടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭരണസ്വാധീനം ഉപയോഗിച്ച് അവിഹിതമാര്‍ഗങ്ങളിലൂടെ ധനവും അധികാരവും കവരുന്നു എന്ന വിചാരം പ്രബലസമുദായ നേതാക്കളെ ഭരിക്കുന്നു. അഞ്ചാംമന്ത്രിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിംലീഗിന് കീഴടങ്ങിയ സാഹചര്യത്തില്‍ ഭരണം ഹിന്ദുവിരുദ്ധമാണെന്ന ബോധം നാട്ടില്‍ വളര്‍ത്തിയിരിക്കുന്നു. ഇത് ഹിന്ദുസമുദായഐക്യത്തിന് വഴിതെളിച്ചു"വെന്നുമാണ് വീക്ഷണത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോ ഇതുവരെ സമുദായ ഐക്യ വിഷയത്തില്‍ ഒരഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ഹിന്ദു സമുദായ ഐക്യപ്രസ്ഥാനത്തിന് പിന്നിലെ അപകടച്ചുഴികളെപ്പറ്റി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഭരണത്തിലെ ലീഗ് വല്‍ക്കരണത്തെ എതിര്‍ക്കാന്‍ "ഹിന്ദുലീഗ്" എന്ന ആശയം പകരംവയ്ക്കുന്നത് തലതിരിഞ്ഞ നടപടിയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. പക്ഷേ, പിണറായി വിജയന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലെന്നും തങ്ങളുടെ സമുദായ ഐക്യത്തെപ്പറ്റി അദ്ദേഹത്തിന് തെറ്റിദ്ധാരണയാണെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. സമാനപ്രതികരണം എന്‍എസ്എസ് ജനറല്‍സെക്രട്ടറി ആര്‍ സുകുമാരന്‍നായരില്‍നിന്നും ഉണ്ടായി. പരോക്ഷമായി ഇവര്‍ സൂചിപ്പിക്കുന്നത് ഈ ഐക്യം ഭാവിയില്‍ ഇടതുപക്ഷത്തിന് ഗുണകരമാണെന്നും അത് പിണറായി തിരിച്ചറിയുന്നില്ലെന്നുമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വഴിപിഴച്ച നയത്തിനെതിരെ സമുദായസംഘടനകള്‍ രംഗത്തുവരുമ്പോള്‍, ആ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ച പ്രവര്‍ത്തകരില്‍ ഒരുപങ്കിന് ഭരണത്തോടുള്ള അതൃപ്തി വര്‍ധിക്കുമെന്നത് ശരി. അതിന്റെ നേട്ടം സര്‍ക്കാരിനെ എതിര്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്നതും വസ്തുതയാണ്. പക്ഷേ, താല്‍ക്കാലികമായ ചില വോട്ടുനേട്ടങ്ങള്‍ക്കുവേണ്ടി കമ്യൂണിസ്റ്റുകാര്‍ക്ക്, അവര്‍ മുറുകെ പിടിക്കുന്ന നയസമീപനങ്ങളും മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള കടമയും ഉപേക്ഷിക്കാനാകില്ല. യുഡിഎഫ് ഭരണത്തിനെതിരാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണെങ്കിലും ഇടതുപക്ഷജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ഗുണകരമായി ശക്തിപ്പെടുത്തുന്നതല്ല ഹിന്ദുത്വവികാരവുമായി രംഗത്തുവരുന്ന "ഐക്യമുന്നണി".

കേന്ദ്രഭരണം ഇന്ന് ഏറ്റവും വലിയതോതില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രതിച്ഛായ തകര്‍ന്നു. ഈ സാഹചര്യം ഉപയോഗിച്ച് ഭാവിഭരണം തങ്ങള്‍ക്ക് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപി ദേശവ്യാപകമായ പരിശ്രമം നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഏശിയിട്ടില്ല. മുമ്പൊരുഘട്ടത്തില്‍ ഈ ലക്ഷ്യം നേടാന്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തു. അതുപോലെ, വര്‍ഗീയ അതിപ്രസരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ കൊണ്ടുപിടിച്ച് യത്നിക്കുന്നുണ്ട്. ജനങ്ങളില്‍നിന്ന് അടിക്കടി ഒറ്റപ്പെടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരത്തെ വഴിതെറ്റിച്ച് ഹൈന്ദവ വര്‍ഗീയതയുമായി കൂട്ടിക്കെട്ടാനുള്ള കൗശലമാണ് ബിജെപി പ്രയോഗിക്കുന്നത്. ഇതിന് അറിഞ്ഞോ അറിയാതെയോ ഇന്ധനമാകുകയാണ് പുതിയ "ഹിന്ദുസമുദായ ഐക്യമുന്നണി".

ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരത്തെ ചാലുകീറി ഹിന്ദുസമുദായ മുന്നണിയുടെ കീശയില്‍ എത്തിച്ചശേഷം അതിന്റെ ബലത്തില്‍ നാളെ എസ്എന്‍ഡിപി- എന്‍എസ്എസ് നേതൃത്വങ്ങള്‍ വിലപേശി തന്‍കാര്യം നേടാനോ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി സന്ധിചെയ്യാനോ അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാക്കി ഒത്തുതീര്‍പ്പുണ്ടാക്കാനോ മുതിരില്ലെന്നതിന് ഒരുറപ്പും ഇല്ല. മുമ്പൊരുകാലത്ത് എസ്ആര്‍പി- എന്‍ഡിപി എന്നീ കക്ഷികള്‍ രൂപീകരിച്ച് യുഡിഎഫില്‍ പങ്കാളികളാക്കിയതുപോലെയുള്ള വിലപേശല്‍ രാഷ്ട്രീയം ഇവര്‍ സ്വീകരിക്കില്ലായെന്നതിനും ഉറപ്പില്ല. അതുകൊണ്ട് "സമുദായ ഐക്യമുന്നണി" സ്ഥായിയായ പ്രതിഭാസമാണെന്ന അതിശയോക്തികലര്‍ന്ന കെ ഗോപാലകൃഷ്ണന്റെ അഭിപ്രായം അപക്വമാണ്; അബദ്ധജടിലമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധ രീതികള്‍ക്കെതിരെ ജാതിക്കും മതത്തിനും അപ്പുറമായി തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളി ബഹുജനങ്ങളെ അണിനിരത്തുന്ന മതനിരപേക്ഷ മുന്നേറ്റവും പ്രസ്ഥാനവുമാണ് വേണ്ടത്. സാമുദായികമായി ചേരിതിരിവുണ്ടാക്കിയാല്‍ അതിന്റെ നേട്ടം ആത്യന്തികമായി ലഭിക്കുന്നത് വര്‍ഗീയ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ്. അതായത് ഭരണപക്ഷത്ത് മുസ്ലിംലീഗാദികള്‍ക്കും പ്രതിപക്ഷത്ത് ഹിന്ദുവര്‍ഗീയ സംഘടനകളായ ആര്‍എസ്എസ്- ബിജെപിക്കുമാണ്. ആ സത്യം സമുദായസംഘടനാനേതാക്കള്‍ കണ്ണുതുറന്ന് കാണേണ്ടതുണ്ട്. സാമുദായികമായ അവശതയും അവഗണനയും അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് വിട്ടുവീഴ്ചയില്ലാതെ ഇടപെടുമെന്ന് ഇടതുപക്ഷനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവശതകള്‍ പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഭരണത്തിന്റെ വിവിധതലങ്ങളില്‍ ലീഗ്വല്‍ക്കരണമാണെന്ന് ആ മുന്നണിയില്‍ നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നു. അത് യുഡിഎഫ് സ്വഭാവപ്രകാരം അസ്വാഭാവികമല്ല. ഇത് നടക്കില്ലെന്നു കരുതിയാണോ ഈ സമുദായഐക്യമുന്നണി നേതാക്കള്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ് മറന്ന് യത്നിച്ചത്? ഇങ്ങനെ ചെയ്തതില്‍ സമുദായ ഐക്യനേതാക്കള്‍ക്ക് ഇപ്പോഴെങ്കിലും പശ്ചാത്താപമുണ്ടോ? യുഡിഎഫ് അധികാരത്തില്‍വന്നതുതന്നെ സമുദായിക ഏകീകരണം എന്ന വര്‍ഗീയ അജന്‍ഡയുടെ ബലത്തിലായിരുന്നല്ലോ. അത്തരം അജന്‍ഡ നടപ്പാക്കാന്‍ മുസ്ലിംലീഗിന് യുഡിഎഫ് കൂട്ടായിരുന്നു. അങ്ങനെയുള്ള ഒരു രാഷ്ട്രീയസംവിധാനത്തെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ്- എസ്എന്‍ഡിപി നേതൃത്വങ്ങള്‍ പിന്തുണച്ചത്. യുഡിഎഫ് ഭരണസംവിധാനത്തില്‍ സമുദായത്തിന്റെ പേരില്‍ നടക്കുന്ന ലീഗുവല്‍ക്കരണത്തിലെ സങ്കുചിതരാഷ്ട്രീയത്തെ (കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയ രീതിയില്‍) തുറന്നുകാട്ടാതെ സാമുദായികമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് എന്‍എസ്എസ്-എസ്എന്‍ഡിപി നേതാക്കള്‍. ഇതിലൂടെ വര്‍ഗീയമായും സാമുദായികമായും മുതലെടുപ്പ് നടത്തി രാഷ്ട്രീയശക്തി വര്‍ധിപ്പിക്കാന്‍ ലീഗിന് സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്.

അഞ്ചാംമന്ത്രിയെന്നാല്‍ ലീഗിന്റെ കച്ചവടത്തിന് ഒരുമന്ത്രിയെക്കൂടി കിട്ടിയെന്നതാണ്. അല്ലാതെ മുസ്ലിംസമുദായത്തിന് ഒരുമന്ത്രികൂടി ആയി എന്നല്ല. സാധാരണ മുസല്‍മാന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ളതല്ല അഞ്ചാംമന്ത്രി. ലീഗിലെ കുഞ്ഞാലിക്കുട്ടി അനുയായികളും വിരോധികളും തമ്മിലുള്ള കലാപം ഉള്‍പ്പെടെയുള്ളവയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള രാഷ്ട്രീയ ഉപായമായിരുന്നു. അതുപോലെ 35 കേന്ദ്രാവിഷ്കൃത പദ്ധതിയിലെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ സമുദായതാല്‍പ്പര്യമല്ല ലീഗിന്റെ കച്ചവടസാമ്പത്തികതാല്‍പ്പര്യമാണ്. ഇപ്രകാരമുള്ള ലീഗുവല്‍ക്കരണത്തെ സമ്പൂര്‍ണ സമുദായവല്‍ക്കരണമായി വിശേഷിപ്പിക്കുന്നതിലൂടെ മുസ്ലിം സമുദായത്തില്‍ വര്‍ഗീയത കുത്തിയിളക്കി നേട്ടമുണ്ടാക്കാന്‍ ലീഗിന് അവസരം ലഭിക്കുന്നു.

ദേശീയമായും സംസ്ഥാന അടിസ്ഥാനത്തിലും ഹിന്ദുമതം ഭൂരിപക്ഷമാണ്. എന്നാല്‍, കേരളത്തിന്റേത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥയാണ്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ജനസംഖ്യയില്‍ 42 ശതമാനമാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷംവരുന്നവര്‍ അവര്‍ണരോ പിന്നോക്കക്കാരോ പട്ടികജാതി-പട്ടികവര്‍ഗക്കാരോ ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഒരുപ്രമുഖ മീഡിയാസ്ഥാപനം നടത്തിയ സര്‍വേ പ്രകാരം കേരളജനസംഖ്യയില്‍ നായര്‍- 14, ഈഴവ-25, മുസ്ലിം-25, ക്രിസ്ത്യന്‍-19 (14 ശതമാനം മുന്നോക്കക്കാര്‍, അഞ്ച് ശതമാനം അവര്‍ണര്‍), ദളിത്- 9, പട്ടികവര്‍ഗം- ഒരുശതമാനം. ബാക്കിയുള്ള ഹിന്ദുവിഭാഗം- ഏഴ് ശതമാനം. വളരെ ശക്തമായ മുന്നണിരാഷ്ട്രീയം നിലനില്‍ക്കുന്ന കേരളത്തില്‍ ഒരുശതമാനം വോട്ടിന്റെ മാറ്റം പോലും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്.ഇത് വ്യക്തമാക്കുന്നത്, കേരളസമൂഹം വര്‍ഗീയമായും ജാതീയമായും വേര്‍തിരിഞ്ഞാല്‍ അതിന്റെ ഗുണമാര്‍ജിക്കുക വര്‍ഗീയരാഷ്ട്രീയപ്രസ്ഥാനങ്ങളായിരിക്കുമെന്നതാണ്.

ആഗോളമായി മുസ്ലിംജനസംഖ്യ 120 കോടിയോളമാണ്. ഇന്ത്യയില്‍ 14 കോടി. കേരളത്തില്‍ മുക്കാല്‍കോടിയിലേറെ. മുന്നോക്കക്കാരിലും പിന്നോക്കക്കാരിലും ഹിന്ദുക്കളിലും അല്ലാത്തവരിലും ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള അധ്വാനിക്കുന്ന സാധാരണക്കാരുടെ, അവരുടെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള യോജിപ്പാണ് അനിവാര്യത. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേര്‍തിരിവിന്റെ ഭാഗമായി കേരളത്തിലും ചൂഷക- ചൂഷിത വിരുദ്ധ ശക്തികള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. അതില്‍ ഒരുചേരിക്ക് കോണ്‍ഗ്രസും മറുചേരിക്ക് കമ്യൂണിസ്റ്റ്പ്രസ്ഥാനവും നേതൃത്വം നല്‍കുന്നു. എസ്എന്‍ഡിപിയും എന്‍എസ്എസും ഏറിയകൂറും ചൂഷകരുടെ ഭാഗത്താണ് നിലകൊണ്ടത്. പക്ഷേ, ഇതേ സംഘടനകളിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ചൂഷിതവര്‍ഗത്തിന്റെ പതാകയേന്തിയ ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിലകൊണ്ടു. അതിന്റെ ഭാഗമായി ഈ സമുദായസംഘടനകളുടെ നേതാക്കള്‍ ചിലപ്പോഴെങ്കിലും ഇടതുപക്ഷവുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരായി.

മിക്കപ്പോഴും കോണ്‍ഗ്രസ് ചൂഷകനേതൃത്വത്തിന്റെ കൂടെയായിരുന്നു. അതുകൊണ്ടാണ് വിമോചനസമരകാലത്ത് സംവരണപ്രശ്നം ഉന്നയിച്ച് എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റ് വിരോധത്തിന്റെ വാളെടുത്തത്. അതിന്റെ തുടര്‍ച്ചയായി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എസ്ആര്‍പി രൂപീകരിച്ചു. എന്നാല്‍, എസ്എന്‍ഡിപിയുടെ അനുയായികളില്‍പ്പെട്ട ബഹുജനങ്ങള്‍ വിമോചനസമരകാലത്തുള്‍പ്പെടെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ കൂടെയായിരുന്നു. എന്‍എസ്എസിന്റെ നേതൃത്വവും അണികളും തമ്മില്‍ വൈരുധ്യം പല ഘട്ടത്തിലും പ്രകടമായി. ഈ പശ്ചാത്തലത്തില്‍വേണം "ഹിന്ദു- ലീഗ്" ആശയത്തെ വീക്ഷിക്കാന്‍. സംസ്ഥാനഭരണം ന്യൂനപക്ഷങ്ങള്‍ തട്ടിയെടുത്തതിനാല്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുസമുദായങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരുക എന്ന പ്രഖ്യാപനമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍നായരും നടത്തിയത്. ഇതിലൂടെ ആര്‍എസ്എസും ബിജെപിയും പതിറ്റാണ്ടുകളായി ചവച്ചുതുപ്പിയ പ്രത്യയശാസ്ത്രമാണ് ഉയര്‍ന്നുവരുന്നത്.

എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റേയും ആദ്യകാലപ്രവര്‍ത്തനവും അതിന് പ്രചോദനമേകിയ മഹാന്മാരുടെ വാക്കും പ്രവൃത്തിയും ഇപ്പോഴത്തെ ഹിന്ദുലീഗ് ആശയവുമായി താരതമ്യം ചെയ്യാനാകുന്നതല്ല. ഇപ്പോഴത്തെ സമുദായ ഐക്യമുന്നണി കേരളത്തിന് ഗുണകരമായ ചരിത്രസംഭവമെന്ന് വിശേഷിപ്പിക്കുന്നവരുടെ വിലയിരുത്തല്‍ അബദ്ധമാണ്. "ഐക്യശ്രമ"ത്തെ നയിക്കുന്ന സമുദായങ്ങളുടെ മുന്‍കാല മഹാന്മാരായ ആചാര്യന്മാരും അവര്‍ നയിച്ച നവോത്ഥാനപ്രസ്ഥാനമൂല്യങ്ങളും ഇവിടെ വിസ്മരിക്കപ്പെടുകയാണ്.

ആചാര്യന്മാരെ മറന്ന മൗനവും വാചാലതയും

ഹിന്ദുസമുദായ ഐക്യമുന്നണി മുദ്രാവാക്യം ഒരുഭാഗത്ത് പൊടിപൊടിക്കുമ്പോള്‍, മറുഭാഗത്ത് ഗുരുവര്യന്മാരെപ്പറ്റി സമുദായത്തിന്റെ പേരില്‍ ചേരിതിരിഞ്ഞ് ചില ബുദ്ധിജീവികള്‍ വിഴുപ്പലക്കുന്നു. ശ്രീനാരായണഗുരുവിന്റെ ഗുരുവായിരുന്നു ചട്ടമ്പിസ്വാമികളെന്നും അല്ലെന്നുമുള്ളതാണ് തര്‍ക്കം. അതിനെ സാധൂകരിക്കുന്നതിനുള്ള തെളിവു നിരത്തലുകള്‍ ചരിത്രത്തിന്റെ ഇരുളിലും വെളിച്ചത്തിലുംനിന്ന് തേടി അവതരിപ്പിക്കുകയാണ്. നിരവധി ആനുകാലികങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളുന്നു. ഇതിന്റെ ഗതി എന്തായാലും ചരിത്രം പഠിച്ച ആരും സമ്മതിക്കുന്ന വസ്തുത ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും കേരളീയ നവോത്ഥാനത്തിനുവേണ്ടി യത്നിച്ച മഹാന്മാരായിരുന്നു എന്നതാണ്. രണ്ടുപേരും സമകാലീനരായിരുന്നു.

ശ്രീനാരായണഗുരുവിനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കിയേ അടങ്ങൂവെന്ന വാശി കാട്ടുന്നവര്‍ ഉദ്ദേശിക്കുന്നത് ഇപ്പോള്‍ ഐക്യപ്രഖ്യാപനം നടത്തിയിരിക്കുന്ന ഒരു സമുദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ സമുദായത്തിന് മേല്‍ക്കോയ്മയുണ്ടെന്ന് വരുത്താനാണ്. ഇതിന്റെതന്നെ മറുപുറമായി ആ സമുദായത്തിന്റെ മേല്‍ത്തട്ടിലാണ് ബൗദ്ധികമായി തങ്ങളെന്നു വരുത്താനാണ് ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ഗുരു-ശിഷ്യ ബന്ധവും ഇല്ലെന്നു സ്ഥാപിക്കാനുള്ള മറുചേരിയുടെ വാശി. ചട്ടമ്പിസ്വാമിയില്‍നിന്നാണ് ശ്രീനാരായണന്‍ യോഗ അഭ്യസിച്ചതെന്നത് ചരിത്രപരമായി സാധൂകരിച്ചിട്ടുള്ളതാണ്. അങ്ങനെ യോഗ അഭ്യസിച്ചത് ഒരു കുറവായി ശ്രീനാരായണന്‍ കണ്ടിരുന്നില്ല. ഇവര്‍ തമ്മില്‍ ഗുരുവോ ശിഷ്യനോ എന്ന തര്‍ക്കം ചിലകേന്ദ്രങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ കുമാരനാശാന്‍പോലും അക്കാര്യത്തില്‍ ഇടപെടുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടു മഹാന്മാരില്‍ ഒരാളെ ഗുരുവോ ശിഷ്യനോ ആക്കുന്നതിനെ ആശാന്‍ എതിര്‍ത്തു.

തിരുവിതാംകൂറിലെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന തൈക്കാട് അയ്യാ സ്വാമികളില്‍നിന്നാണ് ചട്ടമ്പിസ്വാമി യോഗ അഭ്യസിച്ചത്. യോഗപഠനത്തിന്റെ അടിസ്ഥാനത്തില്‍ നവോത്ഥാനായകരെ ഗുരുവും ശിഷ്യനുമാക്കി ചിത്രീകരിക്കുന്നത് പന്തിയല്ല. എന്നിട്ടും ഇപ്പോള്‍ ഇങ്ങനെയൊരു തര്‍ക്കം കുത്തിപ്പൊക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. തത്വചിന്തയില്‍ രണ്ടുപേര്‍ക്കും ഒരുപാട് സാമ്യതകളുണ്ടായിരുന്നു. പക്ഷേ, പ്രവര്‍ത്തനശൈലിയില്‍ വ്യത്യാസവും.താത്വികമേഖലയോടൊപ്പം പ്രായോഗിക പ്രവര്‍ത്തനങ്ങളിലും മുഴുകിയെന്നതാണ് ശ്രീനാരായണന്റെ വ്യത്യസ്തത. പക്ഷേ, ചട്ടമ്പിസ്വാമികള്‍ പ്രായോഗിക പ്രവര്‍ത്തനത്തില്‍ അത്രമാത്രം മുന്നോട്ടുപോയിരുന്നില്ല. 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും കേരളത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും പൊയ്കയില്‍ യോഹന്നാനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദശിവയോഗിയെപ്പോലുള്ള സന്യാസിവര്യന്മാരും കുമാരനാശാനും വള്ളത്തോളും പോലെയുള്ള കവിശ്രേഷ്ഠന്മാരുമെല്ലാം വലിയ പങ്കാണ് വഹിച്ചത്.

തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മന്ദിരത്തിന്റെ ആദ്യകാല പണി നടക്കുമ്പോള്‍ അതിനാവശ്യമായ കല്ല് ചുമന്നതടക്കമുള്ള കൂലിവേലയെടുത്ത ഒരമ്മ വളര്‍ത്തിയ മകനാണ് കുഞ്ഞന്‍പിള്ള. ആ കുഞ്ഞന്‍പിള്ളയാണ് യുവാവായി ചട്ടമ്പിസ്വാമിയായത്. അബ്രാഹ്മണനായ കുഞ്ഞന്‍പിള്ള അധഃസ്ഥിത ജാതിക്കാര്‍ക്കും വേദപാരായണത്തിന് അവകാശമുണ്ടെന്നു സ്ഥാപിച്ച മഹര്‍ഷിവര്യനായി വളര്‍ന്നത് സാമൂഹ്യപരിഷ്കരണ ആശയം പ്രചരിപ്പിച്ചുകൊണ്ടാണ്. മതത്തിന്റെ മറവില്‍ നടന്ന അനാചാരങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. യാഗങ്ങളുള്‍പ്പെടെയുള്ള അപരിഷ്കൃത ആചാരങ്ങള്‍ക്കെതിരെ രംഗത്തുവന്നു. "യജ്ഞപീഠത്തിനുമേല്‍ പശുവിനെ ബന്ധിച്ച് നവദ്വാരബന്ധനം ചെയ്തശേഷം മര്‍മസന്ധികളില്‍ മര്‍ദിച്ച് നിഷ്ഠുരമായി കൊല്ലുന്ന കര്‍മംകൊണ്ട് സ്വര്‍ഗവാതില്‍ തുറന്നുകിട്ടുന്നതിനേക്കാള്‍ നല്ലത്, നരകത്തില്‍ പോകുന്നതല്ലേ"എന്ന് ചോദിച്ച മഹാനായിരുന്നു ചട്ടമ്പിസ്വാമികള്‍.

ഇങ്ങനെ ആത്മീയതയുടെ ബാഹ്യാവരണം ഉള്ളതെങ്കിലും ആധുനിക ജനാധിപത്യപ്രസ്ഥാനത്തിന്റെ ഉള്ളടക്കം നല്‍കിയ നവോത്ഥാനപ്രസ്ഥാനം നയിച്ചവരായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും. ഇവരുയര്‍ത്തിയ ദീപശിഖ തല്ലിക്കെടുത്തുകയാണ് യഥാര്‍ഥത്തില്‍ ഹിന്ദുസമുദായ ഐക്യമുന്നണിയെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് എന്‍എസ്എസ്- എസ്എന്‍ഡിപി നേതൃത്വങ്ങള്‍. ശ്രീനാരായണഗുരു തുടങ്ങിവച്ചത് ജാതിവിരുദ്ധ പ്രസ്ഥാനമായിരുന്നു. 1888ല്‍ അരുവിപ്പുറത്ത് ഔപചാരികമായി തുടങ്ങിയതായി കാണാവുന്ന ആ പ്രസ്ഥാനത്തിന്റെ പ്രത്യക്ഷ സംഘടനയായി 1903ല്‍ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെ (എസ്എന്‍ഡിപി) സ്ഥാപകനായിരുന്നു ഗുരു. ഇക്കാര്യത്തില്‍ ഡോ. പല്‍പ്പുവിന്റെ പങ്കും സ്മരണീയമാണ്. ഇതിന് തുടര്‍ച്ചയായി ദളിതരുടെ സംഘടനയായ സാധുജന പരിപാലനസംഘം 1905ല്‍ സ്ഥാപിച്ചു. അതിന് നേതൃത്വം നല്‍കിയത് അയ്യന്‍കാളിയാണ്. തിരുവിതാംകൂറിലെ കറകളഞ്ഞ വിപ്ലവകാരിയായിരുന്നു അയ്യന്‍കാളി. കൂലിക്കൂടുതലിനുവേണ്ടി കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പണിമുടക്ക് നടത്തിച്ച നേതാവാണ് അദ്ദേഹം. മാറുമറയ്ക്കാനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ചോര പൊടിഞ്ഞ സമരങ്ങളും നടത്തി.

1908ല്‍ നമ്പൂതിരി യോഗക്ഷേമസഭ നിലവില്‍വന്നു. നമ്പൂതിരിമാര്‍ക്കിടയിലെ അതിക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതിവരുത്താനുള്ള സമരവേദിയായി അതുമാറി. ഇ എം എസ്, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ ആദ്യകാല പരിശീലനക്കളരിയായിരുന്ന് അത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോള്‍ ഇ എം എസും ഒരു ഡസനോളം നമ്പൂതിരി വിദ്യാര്‍ഥികളും ഒന്നിച്ച് അവരവരുടെ പൂണൂലുകള്‍ പൊട്ടിച്ചെറിയുകയും തീയിടുകയും ചെയ്തു. പിന്നീട് അന്തര്‍ജനങ്ങളെ മറക്കുടയില്‍നിന്ന് അരങ്ങിലെത്തിക്കാനും വിധവാവിവാഹം നടത്തിക്കാനും മുന്നിട്ടുനിന്നു.

കേരളീയ ജീവിതത്തെ മുന്നോട്ടുനയിച്ച സുപ്രധാനമായ മറ്റൊരു ചുവടുവയ്പായി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) സ്ഥാപനം. "നായര്‍ സമുദായ ഭൃത്യജനസംഘം" എന്ന പേരില്‍ ചങ്ങനാശേരിയിലെ പെരുന്ന ആസ്ഥാനമായി രൂപംകൊണ്ടത് 1914ലാണ്. അതിനുമുമ്പ് സമുദായ ഉദ്ധാരകന്‍ സി കൃഷ്ണപിള്ളയുടെയും മറ്റും ഉത്സാഹത്തില്‍ കേരളീയ നായര്‍സമുദായമെന്ന ഒരു സംഘടനയും ഉണ്ടായിരുന്നു. പക്ഷേ, എന്‍എസ്എസാണ് വ്യാപ്തിയിലും സ്വാധീനത്തിലും മുന്നേറിയത്. എന്‍എസ്എസിന്റെ പ്രഥമാധ്യക്ഷന്‍ കെ കേളപ്പനായിരുന്നു. പൊതുകാര്യദര്‍ശി മന്നത്ത് പത്മനാഭപിള്ളയും. മന്നത്ത് ഭവനത്തിന്റെ പൂമുഖത്ത് മന്നത്തിന്റെ അമ്മ പാര്‍വതിയമ്മ കൊളുത്തിയ ഭദ്രദീപത്തിന് ചുറ്റുംനിന്ന് മന്നത്തും കേളപ്പനുമുള്‍പ്പെടെ 14 സ്ഥാപകാംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് രൂപം നല്‍കിയ സംഘടനയുടെ പേര് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കിയത്. 1878 ല്‍ ജനിച്ച് 1970ല്‍ വേര്‍പിരിഞ്ഞ മന്നത്താണ് എന്‍എസ്എസിന്റെ പരമോന്നത നേതാവായത്. വിമോചന സമരം അടക്കമുള്ള പില്‍ക്കാല നിലപാടുകള്‍ കാരണം ചില കറുത്തപുള്ളികള്‍ വീണെങ്കിലും മന്നത്ത് പത്മനാഭന്റെ ആദ്യകാലത്തെ തിളക്കമുള്ള സാമൂഹ്യപരിഷ്കരണ നിലപാടുകള്‍ സ്മരണീയമാണ്.

മന്നത്ത് സമുദായ സംഘടനാ പ്രവര്‍ത്തനത്തില്‍ ഉറച്ചുനിന്നപ്പോള്‍, കേളപ്പന്‍ മലബാറിലെത്തുകയും കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായി മാറുകയുംചെയ്തു. എന്നാല്‍, സമുദായ സംഘടനയിലൂടെ കേരളീയജീവിതത്തെ മുന്നോട്ടേക്ക് കൊണ്ടുപോകുന്നതിനുള്ള പല ഇടപെടലുകളും മന്നത്തിന്റെ നേതൃത്വത്തില്‍ നടന്നു. എന്‍എസ്എസിന്റെ പ്രഥമാധ്യക്ഷനായിരുന്ന കേളപ്പനും മന്നത്തും ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ (1931) പങ്കാളികളായി. 1924ലെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വക്കം സത്യഗ്രഹത്തിന്റെ നേതാക്കളിലൊരാളായിരുന്നു മന്നത്ത്; അവര്‍ണരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ സവര്‍ണജാഥയെ നയിച്ച നായര്‍ സമുദായാചാര്യന്‍. ഇവരുടെയെല്ലാം സമരങ്ങള്‍ക്ക് അടിസ്ഥാനമായത് ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ളവരുടെ നവോത്ഥാന ചിന്തകളായിരുന്നു.

ശ്രീനാരായണഗുരു നവോത്ഥാനായകനായത് ആദിശങ്കരനില്‍നിന്ന് വളര്‍ന്നതുകൊണ്ടാണ്. ആദിശങ്കരനായ ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും രണ്ടു കാലഘട്ടത്തില്‍ ജീവിച്ച മഹാന്മാരാണ്. ശ്രീശങ്കരന്‍ തന്റെ സിദ്ധാന്തം ബലപ്പെടുത്തിയത് എട്ടാം നൂറ്റാണ്ടിന്റെ അവസാനവും ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായിരുന്നു. എന്നാല്‍, 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യവുമാണ് ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനകാലം. രണ്ടുപേരും അദൈ്വതവേദാന്തികളും ആത്മീയദര്‍ശകരുമായിരുന്നു.

ജാതിസമൂഹത്തിന്റെയും അതിനെ ആസ്പദമാക്കി രൂപപ്പെടുത്തിയ ആശയപ്രപഞ്ചത്തിന്റെയും അടിത്തറ ഉറപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്തത്. അതേസമയം, ജാതിസമൂഹത്തിന്റെയും അതില്‍നിന്നുളവായ ആശയപ്രപഞ്ചത്തിന്റെയും അടി തകര്‍ക്കുകയാണ് ശ്രീനാരായണഗുരു ചെയ്തത്. ജാതിസമൂഹത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ബുദ്ധദര്‍ശനത്തെ താത്വികമായും പ്രായോഗികമായും തകര്‍ത്ത് ജാതിസമൂഹത്തെ ശ്രീശങ്കരന്‍ അരക്കിട്ടുറപ്പിച്ചപ്പോള്‍ ശ്രീബുദ്ധന്‍ ഉയര്‍ത്തിയതും ശ്രീശങ്കരന്‍ താഴ്ത്തിയതുമായ ജാതിവിരുദ്ധ കലാപക്കൊടി വീണ്ടുമുയര്‍ത്തുകയാണ് ശ്രീനാരായണഗുരു ചെയ്തത്. ഈ പ്രവൃത്തിയില്‍ ചട്ടമ്പിസ്വാമികളുള്‍പ്പെടെയുള്ളവര്‍ ശ്രീനാരായണഗുരുവിനൊപ്പം നിന്നു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ദര്‍ശനം ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുന്നുവെങ്കില്‍ എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും നേതാക്കള്‍, തങ്ങള്‍ ഉയര്‍ത്തിയ ഹിന്ദുസമുദായ മുന്നണിയെന്ന മുദ്രാവാക്യം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. പകരം സര്‍വമതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുക്കന്മാരുടെ വചനമുള്‍ക്കൊണ്ട് മാനവ സാഹോദര്യത്തിനുവേണ്ടി പട പൊരുതണം.

മാനവ സാഹോദര്യത്തെ നശിപ്പിക്കുന്നതാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് ഭരണം. അതില്‍ മുസ്ലിംലീഗിന്റെ അപ്രമാദിത്തവും അതിന്റെ ഭാഗമായി ഭരണത്തണലില്‍ അവര്‍ നടത്തുന്ന മുസ്ലിംസമുദായ ഏകീകരണ യജ്ഞവുമുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ ഉലയ്ക്കുന്നു. അതിനിടയാക്കിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന ദുര്‍ഭരണത്തെ അവസാനിപ്പിക്കാന്‍ തൊഴിലാളി- കര്‍ഷക ബഹുജനങ്ങളുടെ സമരമുന്നണിക്ക് പ്രോത്സാഹനം നല്‍കുകയും അതിന് ഇടതുപക്ഷജനാധിപത്യശക്തികള്‍ക്ക് കരുത്ത് പകരുകയുമാണ് ചെയ്യേണ്ടത്. അതിനുപകരം പ്രത്യക്ഷമായും പരോക്ഷമായും നിര്‍ണായകവേളകളില്‍ പ്രതിസന്ധിയില്‍പ്പെട്ട് യുഡിഎഫ് ഭരണത്തിന്റെ തേരില്‍നിന്ന് അച്ചാണി തെറിക്കുമ്പോള്‍ സ്വന്തം കൈവിരലുകള്‍ ഇട്ടുകൊടുക്കുന്ന സഹായപ്പണി സമുദായ സംഘടനാ നേതാക്കള്‍ ചെയ്യരുത്. നവോത്ഥാനായകരുടെ ചിന്തകള്‍ക്ക് വിരുദ്ധമായി ദേവസ്വം നിയമഭേദഗതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ക്കാനുള്ള ആര്‍ജവം എസ്എന്‍ഡിപി- എന്‍എസ്എസ് നേതൃത്വങ്ങള്‍ കാണിച്ചില്ലെന്നത് നിസ്സാരമായി തള്ളാവുന്നതല്ല.

ദൈവവിശ്വാസത്തിന്റെ പേരില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഓര്‍ഡിനന്‍സിന് ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ പിന്തുണയാണ് ഇരു സമുദായ സംഘടനാനേതാക്കളും നല്‍കിയതെന്നത് ഏറെ ലജ്ജാകരമാണ്. ചുണ്ടില്‍ ഭരണത്തിന്റെ മധുരം തേച്ചുകിട്ടിയാല്‍, ഇരു സമുദായനേതൃത്വവും ആചാര്യന്മാരെ മറന്ന് മൗനത്തിലാകുമെന്നു തെളിഞ്ഞു. പക്ഷേ, പ്രതിപക്ഷസമരവും ഭരണപക്ഷത്തെ എതിര്‍പ്പും ഉള്‍പ്പെടെ കേരള സമൂഹം ഉണര്‍ന്നപ്പോള്‍ ചുവടുമാറ്റി വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതമായി. ഈ സംഭവം യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്ന് എതിര്‍ക്കുകയെന്ന സന്ദേശമാണ് സമുദായ ഐക്യമുന്നണി നേതാക്കള്‍ക്ക് നല്‍കുന്നത്. ഇല്ലെങ്കില്‍ കേരളസമൂഹത്തിന്റെ പ്രയാണത്തില്‍ സമുദായ സംഘടനാ നേതാക്കളേ, നിങ്ങള്‍ വളരെ പിന്നിലാകും. സംവരണവിഷയത്തില്‍ സമവായം ഉണ്ടാക്കി സമുദായമുന്നണി ശക്തമാക്കാന്‍ സമുദായ സംഘടനാനേതാക്കള്‍ ഇറങ്ങുമ്പോള്‍ ചരിത്രത്തിനു മുന്നില്‍ സംവരണവുമായി ബന്ധപ്പെട്ട് സിപിഐ എം ഉയര്‍ത്തിയ നയപരമായ ശരിയുടെ ഒരു ചിരി തെളിയുന്നുണ്ട്.

കാലംതെളിയിച്ച സംവരണനയം

ഹിന്ദുസമുദായ ഐക്യപ്രഖ്യാപനം വാക്കില്‍ ഒതുങ്ങുന്നതല്ലെന്ന് നാടിനെ ബോധ്യപ്പെടുത്താനുള്ള ചുവടുവയ്പ് എസ്എന്‍ഡിപി, എന്‍എസ്എസ് നേതൃത്വങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ഐക്യസന്ദേശപത്രിക നല്‍കി. അതിന് തുടര്‍ച്ചയായി പിന്നോക്ക സംവരണത്തിലെ മേല്‍ത്തട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകളില്‍നിന്ന് പിന്മാറാന്‍ ഇരു സമുദായ സംഘടനകളും തീരുമാനിച്ചു. അങ്ങനെ പിന്നോക്കസമുദായ സംവരണം മേല്‍ത്തട്ടില്ലാതെ ലോകാവസാനംവരെ തുടരണമെന്ന നിലപാടില്‍നിന്ന് എസ്എന്‍ഡിപി യോഗനേതൃത്വം മാറി. അതുപോലെ പിന്നോക്കസമുദായ സംവരണത്തിലെ മേല്‍ത്തട്ടുവ്യവസ്ഥ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും ചില വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള നിലപാടില്‍നിന്ന് എന്‍എസ്എസ് നേതൃത്വവും പിന്മാറി. സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് നിശ്ചിത ശതമാനം സംവരണാനുകൂല്യം നല്‍കുന്നതിന് എതിരല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഇങ്ങനെ സംവരണം സംബന്ധിച്ച് ഏറെക്കുറെ സമവായനിലപാടിലേക്ക്, പരസ്പരം പോരടിച്ചുനിന്ന ഇരുകൂട്ടരും എത്തി.

സംവരണം സാധാരണയായി പൊട്ടിത്തെറിക്കുന്ന വിഷയമാണ്. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിനും വിദ്യാഭ്യാസപ്രവേശനത്തിനും അവസരം ലഭിക്കുന്നതിനുള്ള സംവരണം നിയമപരമായി നിലവില്‍വന്നത് വമ്പിച്ച ബഹുജനപ്രക്ഷോഭങ്ങളുടെയും അലയടിച്ചുയര്‍ന്ന പൊതുജനാഭിപ്രായങ്ങളുടെയും ഫലമായാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ സംവരണസംവിധാനങ്ങള്‍ വന്നതിനുശേഷമാണ് നാട്ടുരാജ്യങ്ങളില്‍ അതുണ്ടായത്. പക്ഷേ, ഈ സ്ഥലങ്ങളിലെല്ലാം സംവരണം വരുന്നതിന് പശ്ചാത്തലമായത് അതിനുവേണ്ടി നടത്തിയ പ്രക്ഷോഭമാണ്. കേരളം രൂപംകൊള്ളുന്നതിന് 65 വര്‍ഷംമുമ്പ് സംവരണത്തിനുവേണ്ടി മലയാളമണ്ണില്‍ സമരം നടന്നു. അതാണ് 121 വര്‍ഷംമുമ്പ്, പരദേശി ബ്രാഹ്മണന്മാര്‍ക്ക് പോരാ, സ്വദേശികളായ വിദ്യാസമ്പന്നര്‍ക്ക് ഉദ്യോഗം വേണം എന്ന ആവശ്യമുയര്‍ത്തി തിരുവിതാംകൂറില്‍ നടന്ന മലയാളി മെമ്മോറിയല്‍ അഥവാ തിരുവിതാംകൂര്‍ മെമ്മോറിയല്‍ (1891). നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ ഒന്നിച്ചുനിന്ന് നടത്തിയ പ്രക്ഷോഭമായിരുന്നു ഇത്. എസ്എന്‍ഡിപി യോഗം രൂപീകരിക്കുന്നതിനുമുമ്പായിരുന്നു ഇത്.

മലയാളി മെമ്മോറിയലിനുശേഷവും സര്‍ക്കാരില്‍നിന്ന് അനുകൂലനടപടി ഉണ്ടാകാത്തതിനെതുടര്‍ന്ന് ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ അവര്‍ണസമുദായക്കാര്‍ തിരുവനന്തപുരത്ത് കൂടി "ഈഴവ മഹാസഭ"യ്ക്ക് രൂപംനല്‍കുകയും 13,176 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മഹാരാജാവിന് 1896 സെപ്തംബര്‍ മൂന്നിന് സമര്‍പ്പിക്കുകയും ചെയ്തു. വിദേശത്തുനിന്നടക്കം ഉന്നത മെഡിക്കല്‍ ബിരുദം നേടിയിട്ടും തിരുവിതാംകൂര്‍ സര്‍വീസില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്‍പ്പുവിനുപുറമെ മഹാകവി കുമാരനാശാന്‍, ടി കെ മാധവന്‍, സി വി കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി കൃഷ്ണന്‍ എന്നിവരും ഇതിന് നേതൃത്വം നല്‍കി.

പുലയസമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണ്‍ പണിയെങ്കിലും കിട്ടണമെന്ന് ആവശ്യപ്പെട്ട് 1926 നവംബര്‍ 12ന് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ പ്രസംഗിച്ചു. ഈ ആവശ്യങ്ങളെല്ലാം നിരാകരിച്ച പശ്ചാത്തലത്തിലാണ് 1932ലെ നിവര്‍ത്തനപ്രക്ഷോഭം. ഇതിന് നായര്‍ ഇതര സമുദായങ്ങളാണ് നേതൃത്വം നല്‍കിയത്. ജനസംഖ്യാനുപാതികമായി എല്ലാ സമുദായങ്ങള്‍ക്കും, പ്രത്യേകിച്ച് ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ഭരണത്തിലും ഉദ്യോഗത്തിലും പ്രാമുഖ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് 1933 ഡിസംബര്‍ ഏഴിന് മഹാരാജാവിന് നിവേദനവും നല്‍കി. 1935 മേയില്‍ കോഴഞ്ചേരിയില്‍ സി കേശവന്‍ നടത്തിയ പ്രസംഗവും അറസ്റ്റും പ്രക്ഷോഭത്തിന് കരുത്തുപകര്‍ന്നു. നിവര്‍ത്തനപ്രക്ഷോഭത്തെ പിന്തുണച്ച് ഇ എം എസിന്റെ നേതൃത്വത്തിലുള്ള "പ്രഭാതം" രംഗത്തെത്തി. അവസാനം നിവര്‍ത്തനപ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ രാജഭരണം നിര്‍ബന്ധിതമായി. മത, ജാതി പരിഗണനയില്ലാതെ മെറിറ്റ് നോക്കി സര്‍വീസില്‍ നിയമനം നടത്തുന്നതിനുള്ള പബ്ലിക് സര്‍വീസ് കമീഷണറെ നിയമിച്ച് ഉത്തരവായി. ജനസംഖ്യാടിസ്ഥാനത്തില്‍ സമുദായസംവരണ മാനദണ്ഡവും നിയമനത്തില്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലും ഇതിന് സമാനമായ സംവിധാനം വന്നു. എന്നാല്‍, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറില്‍ പിന്നോക്കസമുദായ സംവരണം 1921ല്‍തന്നെ നടപ്പില്‍വന്നിരുന്നു.

ഇതൊക്കെയാണെങ്കിലും പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണവും യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനവും സുവ്യക്തമായി കേരളത്തിലാകെ നിയമപരമായി നടപ്പാക്കിയത് 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. കേരളപ്പിറവിക്കുമുമ്പ് പിന്നോക്കവിഭാഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 35 ശതമാനം സംവരണം 40 ശതമാനമായി ഉയര്‍ത്തുകയും പട്ടികജാതി- പട്ടികവര്‍ഗ സംവരണം 10 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തത് ഇ എം എസ് സര്‍ക്കാരാണ്. അങ്ങനെ രാജ്യത്താദ്യമായി നിയമനങ്ങളില്‍ 50 ശതമാനം സംവരണവും 50 ശതമാനം മെറിറ്റും എന്ന വ്യവസ്ഥ നിലവില്‍വന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയടക്കം നിയമനങ്ങള്‍ പിഎസ്സി മുഖാന്തരമാക്കിയതും ഇ എം എസ് സര്‍ക്കാരാണ്.

ഈ ചരിത്രപശ്ചാത്തലത്തില്‍ വേണം പില്‍ക്കാല സംവരണനയത്തെയും വിഷയങ്ങളെയും സമീപിക്കാന്‍. കേരളപ്പിറവിക്കുമുമ്പും ശേഷവും സംവരണനയത്തില്‍ തെളിമയുള്ള കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇ എം എസിനെയും എത്രമാത്രം ആക്രമിക്കുകയായിരുന്നു സംവരണസംരക്ഷണ നേതാക്കളെന്നത് ഈ ഘട്ടത്തില്‍ ഓര്‍മിക്കുന്നത് നല്ലതാണ്. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് രൂപീകരിച്ച, ഇ എം എസ് അധ്യക്ഷനായ ഭരണപരിഷ്കാര കമീഷന്‍ സംവരണത്തില്‍ ഒരു പ്രധാന ഭേദഗതി നിര്‍ദേശിച്ചിരുന്നു. സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് സംവരണം തുടരുന്നതിനോടൊപ്പംതന്നെ പിന്നോക്കജാതിക്കാരിലെ ധനപരമായി മുന്നണിയിലുള്ള വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് ഒഴിവാക്കണം എന്നതായിരുന്നു അത്. ഈ നിര്‍ദേശത്തിന് ഇ എം എസിനെ പ്രേരിപ്പിച്ചത് മലയാളത്തിന്റെ മഹാകവിയും എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ നിലപാടായിരുന്നു. പിന്നോക്കമെന്നോ അധഃകൃതരെന്നോ പറയപ്പെടുന്ന സമുദായങ്ങളില്‍ സര്‍ക്കാര്‍ സൗജന്യത്തിന്റെ ആവശ്യമോ അര്‍ഹതയോ ഇല്ലാത്ത കുട്ടികളുണ്ടെന്നും അവര്‍ക്ക് വിദ്യാഭ്യാസ സൗജന്യം നല്‍കുന്നത് പാഴ്ച്ചെലവാണെന്നും 1921 മാര്‍ച്ച് 10ന് ശ്രീമൂലം അസംബ്ലിയില്‍ കുമാരനാശാന്‍ ചൂണ്ടിക്കാണിച്ചു. പുലയര്‍, പറയര്‍ മുതലായ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യങ്ങള്‍ അനുസ്യൂതമായി തുടരണമെന്നും ആശാന്‍ നിര്‍ദേശിച്ചു. ആശാനെ ഇതിന് പ്രേരിപ്പിച്ചത് അന്ന് നിലവിലുണ്ടായിരുന്ന ജാതിഘടനയ്ക്കുള്ളിലെ ജാതിവൈരുധ്യമായിരുന്നു; ഒരേസമുദായത്തിലെ ധനസ്ഥിതിയുള്ള തറവാടികള്‍, അതില്ലാത്ത സാമാന്യ സമുദായ അംഗങ്ങളോട് കാണിച്ച ഗര്‍വും അസൂയയുമായിരുന്നു. ഈഴവരിലെ സാമ്പത്തികമായി പിന്നോക്കംനിന്ന കുടുംബത്തില്‍പ്പെട്ട കുമാരനാശാന് സമ്പന്നരായ ഈഴവരില്‍നിന്ന് മോശമായ പെരുമാറ്റം പലതവണയുണ്ടായി. ഇങ്ങനെ ആഭിജാത ഈഴവരും ദരിദ്ര ഈഴവരും ഒരു ജാതിയില്‍തന്നെ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ ഒരുപരിധിവരെ ഉപകരിക്കുന്നതാണ് സംവരണം ആ സമുദായത്തിലെ ദരിദ്രര്‍ക്ക് ആദ്യം കിട്ടണമെന്നത്. ഈ ആശയമാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശചെയ്തത്.

ഇതിന്റെ പേരില്‍ എന്തെല്ലാം പുകിലായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ഇ എം എസ് പങ്കെടുത്ത കുളത്തൂരിലെ പൊതുയോഗത്തില്‍ കേരളകൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്‍ ഇ എം എസിനെതിരായി നടത്തിയ സംവരണസംരക്ഷണപ്രസംഗത്തെ കേരളകൗമുദിയും സംവരണസംരക്ഷണക്കാരും ഇന്നും കൊട്ടിഘോഷിക്കുന്നുണ്ടല്ലോ. പിന്നോക്കസമുദായ സംവരണത്തിന് മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്താന്‍ സമയമായില്ലെന്ന അഭിപ്രായം അന്ന് ഇ എം എസ്കൂടി പങ്കെടുത്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പക്ഷേ, അന്നുയര്‍ത്തിയ ആശയം കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് ഉപേക്ഷിച്ചില്ല. സുകുമാരന്റെ കുളത്തൂര്‍ പ്രസംഗത്തോടൊപ്പമല്ല, ഇ എം എസിന്റെ നിലപാടിനൊപ്പമായി ഇന്ന് എസ്എന്‍ഡിപി യോഗം. കമ്യൂണിസ്റ്റ് നിലപാടിനെ സാധൂകരിക്കുന്നതാണ്, പിന്നോക്കസമുദായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് വാര്‍ഷികവരുമാനം കണക്കാക്കണമെന്ന 1965ലെ കുമാരപിള്ള കമീഷന്‍ ശുപാര്‍ശയും ഉദ്യോഗസംവരണത്തിന് സംവരണാനുകൂല്യമുള്ള കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി കണക്കിലെടുക്കണമെന്ന 1970ലെ നെട്ടൂര്‍ പി ദാമോദരന്‍ ചെയര്‍മാനായ നെട്ടൂര്‍ കമീഷന്റെ ശുപാര്‍ശയും.

നെട്ടൂര്‍ കമീഷന്‍ ശുപാര്‍ശയെതുടര്‍ന്ന് എന്‍എസ്എസും എസ്എന്‍ഡിപിയും രണ്ടുചേരിയില്‍നിന്ന് തെരുവിലിറങ്ങി ഏറ്റുമുട്ടി. പിന്നീട് സംവരണത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്തി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കേരളത്തിനുമായില്ല. ഈ ഘട്ടത്തിലാണ് സിപിഐ എമ്മിനെ വലിയതോതില്‍ ഒറ്റപ്പെടുത്തി പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കക്ഷികളടക്കം യോജിച്ച് കേരള നിയമസഭയില്‍ സംവരണസംരക്ഷണ നിയമം പാസാക്കിയത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. സംവരണസംരക്ഷണ ബില്ലിനെ കേരള നിയമസഭയില്‍ എതിര്‍ത്ത ഏക രാഷ്ട്രീയപ്രസ്ഥാനം സിപിഐ എമ്മാണ്. അന്ന് പാര്‍ടി മുന്നോട്ടുവച്ച സംവരണനയത്തില്‍ മൂന്നു നിര്‍ദേശങ്ങളുണ്ടായിരുന്നു.

1. പിന്നോക്കസമുദായ സംവരണത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യപരിഗണന സംവരണാനുകൂല്യമുള്ള സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുക.
2. സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ള പാവപ്പെട്ടവര്‍ മതിയായത്ര എണ്ണം ഇല്ലെങ്കില്‍ ആ ഒഴിവില്‍ അതേസമുദായത്തിലെ മേല്‍ത്തട്ടുകാരെ പരിഗണിക്കുക.
3. മുന്നോക്കസമുദായത്തിലെ ദരിദ്രര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നല്‍കുക.

സിപിഐ എം അന്നുയര്‍ത്തിയ ഈ നയത്തിന്റെ പാതയിലേക്കാണ് സംവരണവിഷയത്തില്‍ സമവായമുണ്ടാക്കിയതിലൂടെ ഏറെക്കുറെ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നേതാക്കള്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ സിപിഐ എം ഉയര്‍ത്തിപ്പിടിച്ച സംവരണനയത്തിന്റെ ശരി കാലം തെളിയിച്ചിരിക്കുകയാണ്.


*****

ആര്‍ എസ് ബാബു

Friday, November 2, 2012

കേരള ചരിത്രത്തിലൂടെ

കണ്ടോത്തെ കുറുവടിയും കേരളീയന്റെ മരണമൊഴിയും

റഷ്യന്‍ വിപ്ലവത്തിനുംമുമ്പേ മാര്‍ക്സിനെയും പുരോഗമന ആശയങ്ങളെയും കുറിച്ച് വേവലാതി പൂണ്ട നാടാണ് കേരളം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ജന്മി പ്രതിനിധി പ്രഭാകര തമ്പാന്‍ നടത്തിയ പ്രതികരണം അതിന് തെളിവ്. കുടിയാന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതിനെതിരെ സ്ട്രെച്ച് സായ്പിന് എഴുതിയ കുറിപ്പിലാണ് ആ ഭയപ്രകടനം. പ്രതിഫലം അനുവദിക്കുന്നത് കാള്‍ മാര്‍ക്സിന്റെ കമ്യൂണിസ്റ്റ് തത്വപ്രകാരമാണെന്നും അക്കാരണത്താല്‍ താന്‍ അതിനെ എതിര്‍ക്കുന്നുവെന്നും അയാള്‍ പ്രഖ്യാപിച്ചു. മന്നത്ത് കൃഷ്ണന്‍നായര്‍ അവതരിപ്പിച്ച കുടിയാന്‍ബില്ലിനെക്കുറിച്ച് ജന്മിയായ തമ്പാന്‍ പറഞ്ഞത്, അത് ബോള്‍ഷെവിക് തത്വം സ്ഥാപിക്കാനുള്ള തന്ത്രമാണെന്നാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍മുതല്‍ വര്‍ഗീയതയെ ചെറുക്കാനുള്ള നിശ്ചയദാര്‍ഢ്യംതൊട്ട് പുതിയ കേരളത്തെ നിര്‍വചിക്കാനുള്ള അന്വേഷണങ്ങള്‍വരെ ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സംഭാവനയാണ്.

നവോത്ഥാനത്തിന്റെ സന്ദേശങ്ങളും അത് ഏറ്റെടുക്കാനാകാത്ത കോണ്‍ഗ്രസിന്റെ ബലഹീനതയും തിരിച്ചറിഞ്ഞതും കമ്യൂണിസ്റ്റുകാരാണ്. താന്‍ ഒരു ഈഴവനൊപ്പം ചോറുണ്ടതില്‍ നായര്‍പ്രമാണിമാര്‍ നെറ്റിചുളിച്ച കഥ എന്‍ സി ശേഖര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. കള്ളുഷാപ്പിലുണ്ടാക്കുന്ന മീനും കപ്പയും തിന്നുന്നവര്‍ വീട്ടിലിരുന്ന് ഊണുകഴിക്കുമ്പോള്‍ ഞെട്ടുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. പയ്യന്നൂരിനടുത്ത കണ്ടോത്തെ പൊതുനിരത്തില്‍ സാധാരണക്കാര്‍ക്ക് നടക്കാന്‍ അവകാശമില്ലായിരുന്നു. അവിടത്തെ ക്ഷേത്രം അശുദ്ധമാകുമെന്ന് ഭയപ്പെട്ടായിരുന്നു വിലക്ക്.

എ കെ ജിയുടെയും കെ എ കേരളീയന്റെയും നേതൃത്വത്തില്‍ അവിടേക്ക് ഘോഷയാത്ര നടത്തി. ധാരാളം ഹരിജനങ്ങളും സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഘോഷയാത്രയെ യാഥാസ്ഥിതികര്‍ കടന്നാക്രമിച്ചു. വലിയ ഉലക്കയുമായി സവര്‍ണസ്ത്രീകളടക്കം അതില്‍ പങ്കെടുത്തു. അരമണിക്കൂറിലേറെ മര്‍ദനം തുടര്‍ന്നു. കണ്ടോത്തെ കുറുവടി എന്ന പ്രയോഗംപോലും പിന്നീടുണ്ടായി. എ കെ ജിയും കേരളീയനും ബോധമറ്റുവീണു. മരണം സുനിശ്ചിതമായെന്നു തോന്നിയതിനാല്‍ കേരളീയന്റെ മരണമൊഴിപോലും രേഖപ്പെടുത്തുകയുണ്ടായി. വൈക്കം- ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ പകര്‍ന്നുനല്‍കിയ ഉണര്‍വ് കേരളമാകെ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് വഴികാട്ടി. അതിന്റെ ഉള്ളടക്കം വിപുലമാക്കിയതാകട്ടെ കമ്യൂണിസ്റ്റുകാരും. എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പാലിയം സത്യഗ്രഹം മറ്റൊരു നാഴികക്കല്ല്. കടുത്ത അതിക്രമങ്ങളും അറസ്റ്റും ലാത്തിച്ചാര്‍ജും തുടര്‍ന്നുകൊണ്ടിരുന്ന അവസ്ഥയില്‍ അതിസാഹസികമായിട്ടാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സമരം നേരിടാന്‍ പട്ടാളത്തെ ഇറക്കിയെന്ന വാര്‍ത്ത കേട്ടിട്ടും വളന്റിയര്‍മാര്‍ പിന്‍വാങ്ങിയില്ല. പാലിയെത്തെ റോഡില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളില്‍ കുറെ അന്തര്‍ജനങ്ങളും പങ്കെടുത്തു. പൊലീസ് അവരെ അതിക്രൂരമായാണ് നേരിട്ടത്. പ്രിയദത്തയ്ക്കും സാവിത്രിക്കും ഗുരുതരമായ പരിക്കേറ്റു. പൊലീസ് നടപടിക്കെതിരെ നാടുണര്‍ന്നു. എങ്ങും പ്രക്ഷോഭം. ഏറ്റമുട്ടലില്‍ എ ജി വേലായുധന്‍ രക്തസാക്ഷിയായി. ജാതികാര്‍ക്കശ്യങ്ങള്‍ അലിച്ചുകളഞ്ഞ കമ്യൂണിസ്റ്റ് അനുഭവങ്ങളിലൊന്നായിരുന്നു കമ്യൂണ്‍.

1942ല്‍ ബോംബെ രാജ്ഭവനിലാണ് ആദ്യത്തേത്. പിന്നെ കേരളത്തില്‍ കോഴിക്കോടും. ഏറ്റവും ലളിതജീവിതം. ജീവന്‍ നിലനിര്‍ത്താന്‍മാത്രമുള്ള ഭക്ഷണം. മീററ്റ് ഗൂഢാലോചനക്കേസിനെത്തുടര്‍ന്നുള്ള ജയില്‍വാസകാലത്ത് നല്‍കിയിരുന്ന നീളംകുറഞ്ഞ വസ്ത്രങ്ങള്‍ അനുകരിച്ചായിരുന്നു യൂണിഫോം. പട്ടാളച്ചിട്ടയോടെയുള്ള കമ്യൂണ്‍ പ്രവര്‍ത്തനം പല സ്ത്രീപ്പോരാളികളെയും രൂപപ്പെടുത്തി. 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ നടത്തിയ പന്തിഭോജനം ചരിത്രപരമാണ്. അദ്ദേഹത്തെയും 23 കൂട്ടുകാരെയും ജാതിയില്‍നിന്ന് പുറത്താക്കിയാണ് സവര്‍ണ മനോഭാവക്കാര്‍ പ്രതികാരം തീര്‍ത്തത്. ഭക്ഷണമെന്നതിലുപരി സാമൂഹ്യവിലക്കുകള്‍ ലംഘിച്ച ആ പ്രതീകാത്മക പ്രതിഷേധത്തിന് അനുബന്ധമുണ്ടാക്കിയത് കമ്യൂണിസ്റ്റുകാരും കര്‍ഷകസംഘം പ്രവര്‍ത്തകരുമായിരുന്നു.

കൊടക്കാട്ടും പൊന്നാനിയിലും കാട്ടാമ്പള്ളിയിലും കളര്‍കോട്ടും കൊല്ലത്തും അന്തിക്കാട്ടുമെല്ലാം ധീരതയുടെ പുതിയ കൊടിയുയരുകയുമുണ്ടായി. കല്യാശേരി എലിമെന്ററി സ്കൂളില്‍ ഒരു ഹരിജന്‍ ബാലന്‍ പഠിക്കാനെത്തിയത് മേലാളര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. കുമാരന്‍ എന്ന വിദ്യാര്‍ഥിയെ നായര്‍പ്രമാണിമാര്‍ തല്ലിയോടിച്ചു. ഇതിനെതിരായ പ്രതിഷേധമാണ് കെ പി ആര്‍ ഗോപാലനെപ്പോലെയുള്ളവരെ ദേശീയമുന്നേറ്റത്തിനൊപ്പം ഉറപ്പിച്ചത്.

കുടിയാന്‍ പ്രക്ഷോഭവും കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റിയും

1921ലെ മലബാര്‍ കലാപത്തിന്റെ പ്രേരകശക്തികളില്‍ പ്രധാനം കുടിയാന്‍ പ്രക്ഷോഭമായിരുന്നു. 1920കളിലെ മുന്നേറ്റം കുടിയാന്മാരുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ടതായിരുന്നെങ്കിലും അത് അവരില്‍ ചെറുന്യൂനപക്ഷത്തെ മാത്രമേ പ്രതിനിധീകരിച്ചിരുന്നുള്ളൂ. വെറുംപാട്ടക്കാരായ ബഹുഭൂരിപക്ഷം കൃഷിക്കാരുടെയും പ്രശ്നങ്ങളുയര്‍ത്തിയത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയാണ്. പിന്നെ അതിന്റെ നേതൃത്വത്തില്‍ വന്ന കര്‍ഷകസംഘം. ആദ്യകാല ദേശീയവാദികളുടെ കുടിയാന്‍പ്രസ്ഥാനങ്ങള്‍ ജന്മിവിരുദ്ധമുന്നേറ്റങ്ങളെ സഹായിച്ചെങ്കിലും വെറുംപാട്ടക്കാരുടെ രക്ഷയ്ക്ക് അതൊന്നും ചെയ്തില്ല. 1931ലെ കുടിയാന്‍ നിയമ പരിഷ്കാരങ്ങള്‍ കാണക്കുടിയാന്മാര്‍ക്ക് രക്ഷയായിരുന്നു. എന്നാല്‍, വെറുംപാട്ടക്കാരുടെ അവകാശത്തെക്കുറിച്ച് നിയമം നിശബ്ദമായിരുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയുമായിരുന്നു. കര്‍ഷകസംഘം പ്രവര്‍ത്തകര്‍ സംഘടനാപരമായി കോണ്‍ഗ്രസിനകത്തുതന്നെയായിരുന്നതിനാല്‍, കുടിയാന്‍പ്രശ്നം സംബന്ധിക്കുന്ന പ്രചാരണങ്ങളുടെ അല കോണ്‍ഗ്രസിലും പ്രതിധ്വനിച്ചു. 1937ലെ മദിരാശി നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഉയര്‍ന്നുവരികയുംചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ മുന്നിലും പ്രശ്നം സജീവമായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരുടെ നേതൃത്വത്തിലായ കെപിസിസിയും കുടിയാന്‍ നിയമപരിഷ്കാരത്തിനായി ശബ്ദമുയര്‍ത്തി. ഇതൊക്കെയാണ് കുട്ടികൃഷ്ണമേനോന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

കെപിസിസി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ കണ്ണനും ഇ എം എസുമായിരുന്നു കമ്മിറ്റിയിലെ കര്‍ഷകസംഘം പ്രതിനിധികള്‍. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഏകകണ്ഠമായിരുന്നില്ല. ജന്മി പ്രതിനിധിയായ ആര്‍ എം പാലാട്ട് അടക്കം ഭൂരിപക്ഷം അംഗങ്ങള്‍ ഒരുവശത്തും ഇ എം എസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കോണ്‍ഗ്രസുകാര്‍ മറുഭാഗത്തുമായി രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അങ്ങനെ ഭൂരിപക്ഷ- ന്യൂനപക്ഷ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടാണ് കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മലബാറിലെ സമ്പദ്വ്യവസ്ഥയില്‍ ബ്രിട്ടീഷ് ഭരണം വരുത്തിയ ഫലങ്ങള്‍ പരിശോധിച്ച ഇ എം എസ് തയ്യാറാക്കിയ ന്യൂനപക്ഷ റിപ്പോര്‍ട്ട്, ജന്മി- കുടിയാന്‍ ബന്ധത്തിലെ സാമ്പത്തിക ചൂഷണമാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കാതലായ പ്രശ്നമെന്ന് തിരിച്ചറിഞ്ഞു. സമ്പദ് വ്യവസ്ഥയുടെ സ്വയംപരിഷ്കാരത്തിനും ആധുനികതയിലേക്കുള്ള വികാസത്തിനും ജന്മിത്വത്തിന്റെ നിലനില്‍പ്പ് തടസ്സമാണെന്നും നിരീക്ഷിച്ചു.

ഈ ബദല്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ ഉള്‍ക്കാഴ്ച മതവിശകലനത്തില്‍ പ്രയോഗിച്ചതിന്റെ ആദ്യ ഉദാഹരണമാണ് മലബാര്‍കലാപം. സെക്കുലര്‍ ഗവേഷണത്തിന്റെയും ശാസ്ത്രീയപഠനത്തിന്റെയും ദേശാഭിമാന വീക്ഷണത്തിന്റെയും വെളിച്ചത്തില്‍ അതിന്റെ പ്രാധാന്യം വിലയിരുത്തിയ ആദ്യശ്രമം ഇ എം എസിന്റേതായിരുന്നു. 1943ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ "മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം" എന്ന ലഘുകൃതി അതിനാലാണ് ശ്രദ്ധേയമായത്. 1921ലെ കലാപം തുടങ്ങിയ ആഗസ്ത് മാസത്തിന്റെ ഓര്‍മ പുതുക്കി 1946 ആഗസ്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ആഹ്വാനവും താക്കീതും എന്ന പ്രസ്താവന പുറത്തിറക്കി. മതനിരപേക്ഷയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ്- ഖിലാഫത്ത് പ്രസ്ഥാനം മലബാര്‍പ്രദേശത്ത് "മാപ്പിള ലഹള"യായി മാറിയതിനു തുല്യമായ സ്ഥിതിഗതികള്‍ 1946ല്‍ രാജ്യത്തിലാകെ വളരുകയാണെന്ന സൂചന നല്‍കുന്നതായി പ്രസ്താവന. സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ ഏകീകൃത സമരം നയിക്കുന്നതിനുപകരം ഒരു സമുദായം മറ്റൊന്നിനെതിരായി പോരാടി ഇരുകൂട്ടരും സാമാജ്യത്വ ഭക്തന്മാരായിത്തീരുകയെന്ന ആപത്ത് മുന്നറിയിപ്പായി സൂചിപ്പിക്കുകയും ചെയ്തു.

പെണ്‍ മുന്നേറ്റങ്ങളുടെ ഇന്നലെകള്‍

സ്ത്രീകളുടെ അവകാശബോധം ജ്വലിപ്പിച്ചുണര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു 1945 ജൂണില്‍ തലശേരിയില്‍ ചേര്‍ന്ന ദേശീയ മഹിളാ സംഘം ഒന്നാം വാര്‍ഷിക സമ്മേളനം. സാധാരണ മനുഷ്യരുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം കോണ്‍ഗ്രസ് പാര്‍ടി സംശയദൃഷ്ടിയോടെ കാണുന്ന കാലവുമായിരുന്നു അത്. ദരിദ്ര സ്ത്രീകള്‍ സംഘടനകളില്‍ കൂടുതല്‍ അണിചേരുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ മുന്‍കരുതലുകളെടുത്ത കഥയും അക്കാലത്തുണ്ടായി. പാപ്പിനിശേരിഭാഗത്ത് മഹിളാ സംഘടനയ്ക്ക് അംഗത്വഫീസ് ഏര്‍പ്പെടുത്തിയ ഗ്രേസി ആറോണിന്റെ തന്ത്രം അതിലൊന്ന്. ഈ തീരുമാനത്തെ പി യശോദയെപ്പോലുള്ള കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തതും പ്രധാനം. പുരാണപാരായണവും ശീലാവതിപോലുള്ള കൃതികളുടെ വായനയും മാത്രമായിരുന്നു അക്കാലത്ത് സ്ത്രീകളുടെ ലോകപരിചയം. ഈ സ്ഥിതിയിലേക്കാണ് സമൂഹവൈരുധ്യങ്ങള്‍ പാട്ടുകളായും ഗാനങ്ങളായും വന്നെത്തുന്നത്.

""അക്കൂട്ടരെങ്ങാനും നാട്ടി കണ്ടോ അക്കൂട്ടരെങ്ങാനും ഞാറ് തൊട്ട്വോ""

പോലുള്ള വരികള്‍ വ്യവസ്ഥയുടെ കരള്‍ പിളര്‍ക്കുന്നതായിരുന്നു.

ആലപ്പുഴയില്‍ ഈഴവ സാമൂഹ്യ പരിഷ്കരണത്തിന്റെ നിശ്വാസങ്ങളുമായി പുറത്തുവന്ന സംഘടനകളുടെ പരിമിതികളെ മറികടന്നത് ട്രേഡ് യൂണിയനുകളാണ്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ മേല്‍നോട്ടത്തില്‍ തൊഴിലാളി സാംസ്കാരികകേന്ദ്രവും നിലവില്‍ വന്നു. ലൈബ്രറി, നിശാപാഠശാല, വായനമുറി തുടങ്ങിയവയും കേന്ദ്രത്തിന്റെ അനുബന്ധം. ആര്‍ സുഗതന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട യുവജനസംഘം മറ്റൊരു ചുവടുവയ്പായി. മരണവീടുകളില്‍ അക്കാലത്ത് പുരാണപാരായണം ചടങ്ങുകളുടെ അനുബന്ധമായിരുന്നു. വീണപുവൂം പ്രരോദനവും പാരായണംചെയ്യുന്ന പതിവിലേക്ക് യുവജനസംഘം പ്രവര്‍ത്തകര്‍ അത് മാറ്റി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കയര്‍മേഖലയില്‍ പുരുഷന്മാരെ അപേക്ഷിച്ച് തുച്ഛമായ കൂലിയായിരുന്നു. ഈ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് 1934ല്‍ കയര്‍ത്തൊഴിലാളി പണിമുടക്കിനെത്തുടര്‍ന്ന് പ്രത്യേക സ്ത്രീ സംഘടനയുണ്ടാകുന്നത്.

കളര്‍കോട് യോഗം ചേര്‍ന്ന് കെ ദേവയാനി സെക്രട്ടറിയും സൈമണ്‍ ആശാന്‍ പ്രസിഡന്റുമായി അമ്പലപ്പുഴ താലൂക്ക് കയര്‍പിരി തൊഴിലാളി യൂണിയന്‍ സ്ഥാപിതമായി. പണിക്കെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും സംവിധാനമുണ്ടായിരുന്നില്ല. മുട്ടുനിറയുന്ന വെള്ളത്തില്‍നിന്നായിരുന്നു കളപറിക്കലും മറ്റും. ഈ വെള്ളത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ദാഹിക്കുമ്പോള്‍ ആ കെടുവെള്ളത്തില്‍നിന്ന് കൈകള്‍കൂട്ടി പായലും അഴുക്കും വകഞ്ഞുമാറ്റി വെള്ളം കുടിച്ചു. ചെറിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം പ്രസവകാലാനുകൂല്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസഹായം തുടങ്ങിയ അവകാശങ്ങളും യൂണിയന്‍ ഉന്നയിച്ചു. പുന്നപ്രയിലും മറ്റും ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങള്‍ കൊടുങ്കാറ്റായി. വിഗ്രഹാരാധനയ്ക്കും അതിനെ മറച്ചുപിടിച്ചിരുന്ന വിശ്വാസങ്ങളുടെ കരിമ്പടങ്ങള്‍ക്കും തുളവീഴാന്‍ തുടങ്ങി. യാഥാസ്ഥിതിക ഹിന്ദുനേതൃത്വം എതിര്‍ പ്രചാരണങ്ങള്‍ തുറന്നുവിട്ടു. സ്ത്രീകളുടെ പൊതുജീവിത പ്രവേശനത്തിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാനാവൂ എന്ന് ആത്മവിദ്യാസംഘം പഠിപ്പിച്ചു. പ്രാമാണിക സമൂഹത്തിനും യാഥാസ്ഥിതിക ഹിന്ദുമതത്തിനുമെതിരായ സാമൂഹ്യ പ്രതിഷേധത്തില്‍ നാരായണഗുരുവിന്റെ തത്വശാസ്ത്രം തീയരിലെയും ഈഴവരിലെയും മറ്റും പ്രമാണിവര്‍ഗം പുതിയൊരു ആയുധമായിട്ടാണ് കരുതിയത്. ഈഴവവരുടെയും തീയരുടെയും സംസ്കൃതവല്‍ക്കരണത്തിനുള്ള ഉപാധിയായാണ് എസ്എന്‍ഡിപി പ്രവര്‍ത്തിച്ചതും. ഇതിന് നേര്‍വിപരീതമായ ലോകവീക്ഷണമായിരുന്നു ആത്മവിദ്യാസംഘത്തിന്റേത്. അത് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റ് പാര്‍ടിയും.

കുതിപ്പേകിയത് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍

കേരളം മൂന്നാംലോകത്തിനും ഇന്ത്യക്കും വിസ്മയമാണ്. ജീവിത ഗുണമേന്മാ സൂചകങ്ങളുടെ അസൂയാവഹമായ പുരോഗതി സാമൂഹ്യ ശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമായി ഈ കൊച്ചു സംസ്ഥാനത്തെ മാറ്റുന്നു. ഉന്നത പുരോഗമന പാരമ്പര്യത്തിന്റെ ഉറവിടമായും കേരളം പരിഗണിക്കപ്പെട്ടു. ചരിത്രത്തിലേക്ക് വേരുള്ള ഈ മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകിയത് സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെ ആര്‍ജിച്ച രാഷ്ട്രീയാവബോധമാണ്. അതോടൊപ്പം കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനാത്മക നിയമനിര്‍മാണങ്ങളും. ഇരുപത്തെട്ട് മാസംമാത്രം നിലനിന്ന പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ചതും പിന്നീട് സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കാകമാനം ഊര്‍ജവുമായി വര്‍ത്തിച്ചത് കാര്‍ഷിക ബന്ധബില്ലാണ്. അത് അവതരിപ്പിക്കും മുമ്പ് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്ന ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ചൂഷണത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള നാമമാത്ര പരിഷ്കാരമെന്ന കോണ്‍ഗ്രസ് രീതിയില്‍നിന്ന് വ്യത്യസ്ത സാഹചര്യത്തിലേക്ക് ഇത് നയിച്ചു. ഫലപ്രദമായ നിലയില്‍ പരിഷ്കാരത്തിന് തുടക്കമിടണമെന്ന് കണ്ടാണ് ഒഴിപ്പിക്കലും കുടിയിറക്കലും തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ആദ്യം പുറപ്പെടുവിച്ചത്. നിയമത്തിന്റെ പഴുതും ഭരണത്തിന്റെ ശക്തിയും കൊണ്ട് ഒഴിപ്പിക്കലിന് വേറൊരു തരത്തില്‍ സാധുത നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ് വിഭാവനംചെയ്ത കാര്‍ഷിക പരിഷ്കരണം.

കേരളത്തിലെ പുതിയ ഓര്‍ഡിനന്‍സും കാര്‍ഷികബന്ധ ബില്ലും ഈയര്‍ഥത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കേന്ദ്രവും സംസ്ഥാന പ്രതിപക്ഷവും അതിലെ വ്യവസ്ഥകള്‍ക്ക് ജന്മിത്വത്തിന്റെ ചായ്വ് നല്‍കുന്നതിന് ആകുന്നതെല്ലാം ചെയ്തു. കാര്‍ഷികബന്ധം പരിഷ്കരിക്കുന്നതും അതിന്റെ മുന്നോടിയെന്ന നിലയ്ക്ക് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്നതും സ്വാഗതാര്‍ഹമാണ്. പക്ഷേ ചെറുകിടക്കാരും ഇടത്തരക്കാരുമായ ഭൂവുടമകളുടെ ജീവിതം നശിപ്പിക്കരുത് എന്ന വാദത്തിന്റെ രൂപത്തില്‍ കോണ്‍ഗ്രസിന്റെ ജന്മിപക്ഷപാതം ആവര്‍ത്തിച്ച് തലപൊക്കി. നിയമസഭയില്‍ ബില്‍ ചര്‍ച്ചക്കെടുത്തപ്പോഴും 1969ല്‍ ഭൂനിയമം പാസാക്കിയതിനുശേഷവും ഇത് തുടര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങളാണ് പിന്നീട് ജന്മിപീഡിത സംഘത്തിന്റെ രൂപീകരണത്തിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലെന്നപോലെ നിയമനിര്‍മാണ പ്രക്രിയ പൂര്‍ത്തിയായി വരുമ്പോഴേക്ക് അതിന്റെ ഫലം നുകരേണ്ടവര്‍ക്ക് അതിന് കഴിയാതാവുന്ന സ്ഥിതി കേരളത്തില്‍ ഒഴിവാക്കപ്പെട്ടു. പുതിയ നിയമവും അതിന്റെ പ്രേരകശക്തിയായ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷക പ്രസ്ഥാനവും പുതിയ മാനങ്ങളിലേക്കുയര്‍ന്നു. കോണ്‍ഗ്രസ് സര്‍ക്കാരും കമ്യൂണിസ്റ്റ് സര്‍ക്കാരും തമ്മില്‍ മൗലികമായി വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തിലെ ഓര്‍ഡിനന്‍സും നിയമനിര്‍മാണവും സഹായകമായി.
പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊപ്പിയില്‍ നേട്ടങ്ങളുടെ മറ്റൊരു തൂവലായത് വിദ്യാഭ്യാസ ബില്ലായിരുന്നു. സ്വകാര്യ താല്‍പ്പര്യങ്ങളുടെ കച്ചവടമനഃസ്ഥിതിക്ക് കടിഞ്ഞാണിട്ട നിയമം നമ്മുടെ സാമൂഹ്യ ചരിത്രത്തില്‍ നാഴികക്കല്ലായി. ബ്രിട്ടീഷ് നയങ്ങളുടെ തുടര്‍ച്ചയെന്നോണം വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഉത്തരവാദിത്തം ഇല്ലെന്ന അര്‍ഥത്തിലാണ് കൊച്ചി- തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പെരുമാറിയത്. വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാടിനോട് പുരോഗമനകാരികള്‍ക്ക് യോജിക്കാനായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയടക്കിവച്ച ജാതി- മത പ്രമാണിമാര്‍ വരേണ്യവും കച്ചവടാധിഷ്ഠിതവുമായ നയങ്ങളാണ് പിന്തുടര്‍ന്നത്. ഇതോടുള്ള പ്രതിഷേധങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ചു. 1930കള്‍ തൊട്ട് അധ്യാപക സംഘടന പ്രതികരിക്കാനും തുടങ്ങി സ്വകാര്യ മാനേജ്മെന്റിന്റെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും ജാതി - മത പരിഗണനകള്‍ക്കും കടിഞ്ഞാണിട്ട വിദ്യാഭ്യാസ ബില്ല് പിന്തിരിപ്പന്മാരുടെ അണിയറയില്‍ ഉല്‍ക്കണ്ഠയുണ്ടാക്കി. മതത്തിനെതിരായ കടന്നാക്രമണമാണിതെന്നും ന്യൂനപക്ഷാവകാശ ധ്വംസനമാണെന്നും പ്രചാരണം നടന്നു. സംഘടിത മതനേതൃത്വത്തിന്റെ സഖ്യശക്തികളായ പത്രങ്ങള്‍ ഈ മുറവിളി ഏറ്റെടുക്കുകയും ചെയ്തു.

ഭരണഘടനയുടെ പരിധിക്കുള്ളില്‍ വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി അന്ന് ശ്രമിച്ചത്. അധ്യാപക നിയമനം, ശമ്പള വ്യവസ്ഥ, പിരിച്ചുവിടാനും ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും മാനേജ്മെന്റിനുള്ള അവകാശം - മുതലായവയില്‍ പരിമിത നിയന്ത്രണം കൊണ്ടുവരിക മാത്രമായിരുന്നു കരട് ബില്‍. അത് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരും ജാതി - മത മേധാവികളും നടത്തിയ റാലി രണ്ടുവര്‍ഷത്തിനിടയ്ക്ക് തുടങ്ങാനിരുന്ന "വിമോചന സമര"ത്തിന്റെ കേളികൊട്ടും. ഈ സങ്കുചിത രാഷ്ട്രീയാഭാസത്തിന് എല്ലാ തരത്തിലും ഉത്തേജനമാവുകയായിരുന്നു കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും ഒരു പരിധിവരെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും. പഴയ "വിമോചന സമര"ത്തിന്റെ മാതൃകയിലാണ് ഇപ്പോഴും കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം കിതയ്ക്കുന്നതും.

*****

എ വി അനില്‍കുമാര്‍, കടപ്പാട് :ദേശാഭിമാനി

Thursday, November 1, 2012

കേരളം പിന്നിട്ട നാള്‍വഴി

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. അതിനുമുമ്പ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുകയായിരുന്നു കേരളം. കേരളത്തിന്റെ അന്നത്തെ സവിശേഷതയെ സംബന്ധിച്ച് വിശദമായി പഠിച്ച ഇ എം എസ്, ഈ വ്യവസ്ഥയെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്നാണ് കണ്ടത്. സാമൂഹ്യരംഗത്ത് ജാതിയും സാമ്പത്തികരംഗത്ത് ജന്മിയും രാഷ്ട്രീയരംഗത്ത് നാടുവാഴികളും രാജാക്കന്മാരും എന്ന നില. ഇവരെയെല്ലാം സംരക്ഷിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും.

ജാതീയമായ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്വങ്ങളും സജീവമായിരുന്നെങ്കിലും മതപരമായ സൗഹാര്‍ദം നിലനിന്നിരുന്നുവെന്ന സവിശേഷതയും കേരളത്തിലുണ്ടായിരുന്നു. ഈ സമൂഹത്തിലാണ് ആധുനിക ചിന്തകള്‍ കടന്നുവന്നത്. അതോടൊപ്പം തദ്ദേശീയമായി ഉയര്‍ന്നുവന്ന ചിന്താപദ്ധതികളും നവോത്ഥാനത്തിന്റെ വെളിച്ചം പ്രചരിക്കുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും ഉയര്‍ന്നുവന്നു. ഒരു ജാതി- ഒരുമതം- ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇത്തരം പ്രസ്ഥാനങ്ങളെ പൊതുവില്‍ നയിക്കുന്ന ഒന്നായി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് 1937ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. ജാതിവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഘട്ടത്തില്‍ത്തന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടു.

സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ വര്‍ഗനിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനജീവിതത്തില്‍ വലിയ പുരോഗതിക്ക് ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണ്.

അഖിലേന്ത്യാ തലത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിച്ചു. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചതോടെ ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി മുഴുകി. രണ്ടാം ലോകമഹായുദ്ധം കൊടിയ ദാരിദ്ര്യമാണ് നാട്ടില്‍ വിതച്ചത്. ജന്മിമാരുടെ പത്തായങ്ങളില്‍ നെല്ല് കുമിഞ്ഞു കൂടുമ്പോഴും ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയെ മറികടക്കുന്നതിന് പാര്‍ടി ഇടപെട്ടു. കരിവെള്ളൂര്‍, കാവുമ്പായി, കോറോം, തില്ലങ്കേരി, പഴശ്ശി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഏറെ ശക്തിപ്രാപിച്ചു. തല്‍ഫലമായി 1947 ജനുവരി 23ന് മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭാഗമായി ന്യായവിലഷോപ്പുകള്‍ സ്ഥാപിക്കപ്പെട്ടു.

1960കളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ശക്തമായ പ്രക്ഷോഭം വീണ്ടും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് 1964 ഒക്ടോബര്‍ 26ന് ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ ഒന്നുമുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വലിയ സമരമാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. കേരളത്തിന്റെ സാംസ്കാരികമായ സവിശേഷതകളെയും ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെയും വിശകലനംചെയ്ത് "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകം ഇ എം എസ് എഴുതി.

ഐക്യകേരളത്തിനുവേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടല്‍ നടക്കുന്ന ഘട്ടത്തിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി പി രാമസ്വാമി അയ്യര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരായി ഐതിഹാസികമായ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്, സ്വതന്ത്ര തിരുവിതാംകൂര്‍ അറബിക്കടലില്‍- ഐക്യകേരളം സിന്ദാബാദ് എന്നതായിരുന്നു. ഐക്യകേരളത്തിന്റെ പേരില്‍ നിരവധി വായനശാലകളും കലാസമിതികളും രൂപീകരിച്ച് ഒരു ബഹുജനപ്രസ്ഥാനമായി ഐക്യകേരള പ്രസ്ഥാനത്തെ മാറ്റുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ച് കൊച്ചിരാജാവ് രംഗത്തുവന്നു. ജന്മിത്വഘടനയെയും രാജഭരണത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും അംഗീകരിച്ചുള്ള നിലപാടായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിനെ പാര്‍ടി ശക്തമായി എതിര്‍ത്തു. മാത്രമല്ല, ഭാവികേരളം എന്താവണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി സ്വീകരിച്ചു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാനസമ്മേളനം കേരള വികസനത്തെ സംബന്ധിച്ചുള്ള ഒരു നയംതന്നെ പ്രമേയരൂപത്തില്‍ അവതരിപ്പിച്ചു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചതും വിജയിച്ചതും.

അധികാരമേറ്റ ഉടന്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മാത്രമല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ ബില്ലും നടപ്പാക്കി. വിദ്യാഭ്യാസ ബില്‍, തൊഴില്‍ മേഖലയില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടി തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടവയാണ്. ജനങ്ങള്‍ക്ക് അനുകൂലമായ ഈ നടപടികള്‍ വലതുപക്ഷശക്തികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജാതിമത ശക്തികളുമായി ചേര്‍ന്ന് വിമോചനസമരം നടത്തി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഭൂപരിഷ്കരണ നടപടികളില്‍ ഉള്‍പ്പെടെ വെള്ളം ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി.

പിന്നീട് 1967ല്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പോരാട്ടം പാര്‍ടി തുടര്‍ന്നു. 1969 ഡിസംബര്‍ 14ന് ആലപ്പുഴയില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരപ്രഖ്യാപനം നടക്കുകയും നിയമം പാസാക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുകയുംചെയ്തു. കുടികിടപ്പിനായി നടത്തിയ ഈ സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുകയും പാവപ്പെട്ടവര്‍ക്ക് കുടികിടപ്പ് അവകാശം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഭൂപരിഷ്കരണനടപടികളിലൂടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി. സാംസ്കാരികമണ്ഡലത്തില്‍ ജനകീയ സൗന്ദര്യബോധത്തിനുവേണ്ടിയുള്ള ഇടപെടലും നടത്തി. മണ്ണില്‍ പണിയെടുക്കുന്നവനും ജീവിതവും സ്വപ്നങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന സാംസ്കാരിക മുന്നേറ്റമായിരുന്നു ഇത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ഓടയില്‍നിന്ന്, പാത്തുമ്മയുടെ ആട് തുടങ്ങി സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതങ്ങള്‍ സാഹിത്യത്തിന് വിഷയമായി തീര്‍ന്നതും ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്.

തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും ആ പാത പിന്തുടര്‍ന്നു. 1980ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചതും മാവേലിസ്റ്റോറുകള്‍ തുടങ്ങിയതും. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ബഹുജനവിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യുന്നതിനുള്ള ഇടപെടലുകളും പാര്‍ടി നടത്തി. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും പാര്‍ടി നല്‍കിയത് അതുകൊണ്ടാണ്. കാര്‍ഷിക- വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, സേവനമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ സാമൂഹ്യശ്രദ്ധ പതിപ്പിക്കുക, സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുക, ജനകീയ പങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍ടി നേതൃത്വം നല്‍കി. ഇതിന്റെ ഫലമായാണ് ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്.

ഇക്കാലത്ത് അധികാരത്തില്‍ വന്ന യുഡിഎഫാകട്ടെ ആഗോളവല്‍ക്കരണപരിപാടികള്‍ ശക്തമായി നടപ്പാക്കി. ഈ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ബദലുകള്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാര്‍ഷിക വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയുംചെയ്തു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യസംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

1957 മുതലുള്ള 55 വര്‍ഷത്തിനിടയില്‍ പാര്‍ടി നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്. ഈ കാലയളവില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തത്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് മൗലികമായ ഒരു സംഭാവനയും വലതുപക്ഷശക്തികളില്‍നിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ള നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് അവര്‍ പരിശ്രമിച്ചത്. വര്‍ത്തമാനകാലത്തും ഈ നില തുടരുന്നു. തോട്ടംമേഖലയെ ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിന് നടത്തിയ ഇടപെടലും കശുമാവിന്‍തോട്ടങ്ങളെ മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിക്കാനുള്ള നിയമങ്ങളെ അട്ടിമറിക്കാനുള്ള നടപടികളും ഇപ്പോള്‍ നടപ്പാക്കുന്നു. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നു. പെണ്‍വാണിഭസംഘങ്ങളും ഭൂമാഫിയയും ഗുണ്ടാ സംഘങ്ങളും കേരളം ഭരിക്കുന്ന നില ഉണ്ടായി. വിലക്കയറ്റത്തില്‍ നാട് പൊറുതിമുട്ടുന്നു. ഇത്തരം നയങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നതിന് തടസ്സംനിന്നത്. അത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ഘട്ടത്തിലാണ് കേരളത്തിന്റെ 56-ാം ജന്മദിനം നാം ആചരിക്കുന്നത്.

 പോരാടാം നാടിന്റെ നന്മയ്ക്ക്

വിവിധ സംസ്കാരങ്ങളെയും മതദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയതാണ് കേരളത്തിന്റെ സംസ്കാരം. ബൗദ്ധ- ജൈനദര്‍ശനങ്ങളും ഹൈന്ദവ- ക്രൈസ്തവ- മുസ്ലിം കാഴ്ചപ്പാടുകളുമെല്ലാം ഉള്‍ക്കൊണ്ട് വളരുകയും വികസിക്കുകയുംചെയ്ത മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ അഭിമാനകരമായ മതസൗഹാര്‍ദ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടു. കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളുടെ പൊതുവായ ഐക്യം രൂപപ്പെടുത്തുക എന്നത്, തൊഴിലാളികളെയും കര്‍ഷകരെയും മറ്റു ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊരുതുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറെ പ്രധാനമാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിത്തീരുന്നു.

കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുക എന്നത് പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. ജനങ്ങളുടെ യോജിപ്പിനെ തകര്‍ക്കുക എന്നത്, സാമ്രാജ്യത്വശക്തികള്‍ക്ക് അവരുടെ നയം നടപ്പാക്കുന്നതിന് അനിവാര്യമായ ഒന്നാണ്. അതുകൊണ്ടാണ് വര്‍ഗീയശക്തികളെ രൂപപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സമീപനം ഇന്ത്യയിലെ ഭരണവര്‍ഗപാര്‍ടികള്‍ പൊതുവില്‍ സ്വീകരിക്കുന്നത്. അങ്ങനെയാണ് സാമ്രാജ്യത്വശക്തികളുടെ കടന്നുവരവോടെ ഇന്ത്യയില്‍ വര്‍ഗീയപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. കേരളത്തില്‍ 1940കളുടെ തുടക്കത്തില്‍ കോഴിക്കോട് ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ തലശേരിയില്‍ മുസ്ലിംവ്യാപാരികളെ വളരാന്‍ അനുവദിക്കരുത് അത് ഹിന്ദുത്വത്തിന് ആപത്താണ് എന്ന രീതിയിലുള്ള പ്രചാരണവും ആരംഭിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഈ ഘട്ടത്തില്‍ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും മറ്റ് എവിടെയും എന്നപോലെ ഇവിടെയും ആര്‍എസ്എസ് മുന്നോട്ടുവച്ചില്ല. കേരളത്തില്‍ നിലനിന്ന മതനിരപേക്ഷതയെ തകര്‍ക്കാന്‍ വ്യത്യസ്ത രീതിയിലുള്ള വഴികളാണ് ഓരോ ഘട്ടത്തിലും സംഘപരിവാര്‍ സ്വീകരിച്ചത്.

അക്കാലത്തുതന്നെ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഐക്യപ്പെടുത്തി അതിലൂടെ തങ്ങളുടെ അജന്‍ഡ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മുസ്ലിം ലീഗിന് അധികാരത്തില്‍ ലഭിച്ച കണക്കുകള്‍ നിരത്തി ഹിന്ദുക്കള്‍ക്ക് അധികാരം അപ്രാപ്യമാണ് എന്ന പ്രചാരവേലയിലാണ് പിന്നീട് ആര്‍എസ്എസ് ഊന്നിയത്. 1970കള്‍ ആകുമ്പോഴേക്കും ആശയ പ്രചാരണത്തേക്കാള്‍ അക്രമോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. 1978 മുതല്‍ 1979 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ആര്‍എസ്എസ് നേതൃത്വം കൊടുത്ത 164 സംഘര്‍ഷങ്ങള്‍ ഉണ്ടായതായി രേഖകള്‍ കാണിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കുക എന്നത് എക്കാലത്തെയും അവരുടെ അജന്‍ഡയായിരുന്നു. വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിന് ഇവര്‍ തയ്യാറായി. പാര്‍ടിയെ പരാജയപ്പെടുത്താന്‍ യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധത്തിലേര്‍പ്പെടുക എന്നതും അവരുടെ നയമായി. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ഉണ്ടായ കോ.ലീ.ബി സഖ്യം പ്രസിദ്ധമാണല്ലോ. ഈ പരീക്ഷണവും പരാജയപ്പെട്ടതോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ആ സ്വാധീനംകൂടി ഉപയോഗപ്പെടുത്തി ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തി. അതും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ വീണ്ടും ഇത്തരം പദ്ധതികളുമായി ആര്‍എസ്എസ് രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഇന്നേവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്ത സംഘപരിവാര്‍, തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് നാം തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനാകണം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലയാണ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉള്ളത്. 50 ശതമാനത്തോളം ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. എന്നാല്‍, സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആകമാനം സമ്പന്നരല്ല. ഒരു വിഭാഗം സാമ്പത്തികമായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ ശതമാനം മത്സ്യത്തൊഴിലാളികളാണ്. ഇവരാകട്ടെ കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനവിഭാഗമാണ്. അവരുടെ അവശത പരിഹരിക്കുക എന്നത് കേരള വികസനത്തിന് ഏറെ പ്രധാനമാണ്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സമ്പന്ന വിഭാഗം എല്ലാ ഘട്ടത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായി പ്രത്യക്ഷപ്പെട്ടത്, 1957ല്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും പാസാക്കിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തിലൂടെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് തനതായി കഴിയില്ലെന്നു മനസ്സിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ജാതി- മത ശക്തികളുമായി ഐക്യമുണ്ടാക്കുക എന്ന നിലപാട് സ്വീകരിച്ചു. ഇത്തരം സംഘങ്ങളുടെ നേതൃത്വത്തില്‍ നിലകൊണ്ട സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളും വലതുപക്ഷത്തിന്റെ വര്‍ഗപരമായ നിലപാടും പരസ്പരം പൊരുത്തപ്പെട്ടതുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പൊതുവായ ഐക്യപ്രസ്ഥാനമായി ഇവ നിലകൊള്ളുന്ന സ്ഥിതിയും ഉണ്ടായി. എങ്കിലും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ഒരു വലിയവിഭാഗം ജനത പാര്‍ടിയോടൊപ്പം അണിചേരുകയുണ്ടായി.

ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനകാലത്ത് തീവ്രമായ വാണിജ്യവല്‍ക്കരണ നിലപാടുകളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സമീപനം വലതുപക്ഷ ശക്തികള്‍ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളെയും പൊതുമണ്ഡലങ്ങളെയും എല്ലാം തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന്റെയും അതുവഴി വര്‍ഗീയവല്‍ക്കരണത്തിന്റെയും വഴികളിലേക്ക് കേരളത്തെ നയിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ്.

ഒരുകാലത്ത് കേരളത്തിലെ പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരായിരുന്നു മിഷണറിമാര്‍. അത്തരം പാരമ്പര്യം അവകാശപ്പെടുന്ന സംഘങ്ങള്‍ പലതും, പണമുള്ളവനു മാത്രമേ വിദ്യാഭ്യാസം നല്‍കൂ എന്ന നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ നിലപാടിനെതിരെ പാവപ്പെട്ടവന്റെ പക്ഷത്തുനിന്ന് ശബ്ദിച്ചാല്‍ അത് മതവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് വിശ്വാസികളെ തങ്ങളുടെ നിലപാടുകള്‍ക്കു പിന്നില്‍ അണിനിരത്താനും ശ്രമിക്കുന്നു. ഓരോ മതസ്ഥരും അതത് മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ത്തന്നെയാണ് പഠിക്കേണ്ടത് എന്ന നിലപാടുപോലും മതനിരപേക്ഷതയുടെ ഉജ്വല പാരമ്പര്യമുള്ള കേരളത്തില്‍ ഉയര്‍ന്നുവരുന്നു. ഇതിലൂടെ സംഭവിക്കുന്നത് മതനിരപേക്ഷതയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസ രീതിപോലും മതവല്‍ക്കരണത്തിലേക്ക് നയിക്കപ്പെടുന്നു എന്നതാണ്.

മുസ്ലിംലീഗ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യത്തിന് കനത്ത തിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ്. സമ്പന്നര്‍ക്കായുള്ള ലീഗിന്റെ സാമുദായിക രാഷ്ട്രീയം തീവ്രവാദപരമായ രാഷ്ട്രീയത്തിന് കീഴടങ്ങുന്നുവെന്നതാണ് വര്‍ത്തമാനകാലത്തുണ്ടായ പ്രവണത. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില ചെയ്തികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് അന്വേഷണ കമീഷനെ പിരിച്ചുവിട്ടത്, നാദാപുരം നരിക്കാട്ടേരിയിലെ ബോംബ് സ്ഫോടനക്കേസ് ഇല്ലാതാക്കിയ നടപടി, മാറാട് സിബിഐ അന്വേഷണം തടയുന്നതിനായി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കുന്ന തരത്തില്‍ ജനാധിപത്യസമൂഹത്തിന് ഭീഷണി ഉയര്‍ത്തി സദാചാര പൊലീസ് ശക്തിപ്പെട്ട് വരുന്നുവെന്നതും കേരളത്തിന്റെ പിറകോട്ട് പോക്കിന്റെ ലക്ഷണമായി തീര്‍ന്നിരിക്കുന്നു. എല്ലാ വര്‍ഗീയവാദികളും ഇത്തരം ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലീഗിന്റെ അഞ്ചാം മന്ത്രിപദം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവുതന്നെയാണ്. ലീഗിനകത്ത് തീവ്രവാദശക്തികള്‍ നുഴഞ്ഞുകയറി എന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗംതന്നെയാണ് പ്രസ്താവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭരണസംവിധാനം വര്‍ഗീയശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും അവരുടെ ചെയ്തികള്‍ക്കും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നിലയാണുള്ളത്. അധികാരത്തിനുവേണ്ടി വര്‍ഗീയശക്തികളുടെ അജന്‍ഡകള്‍ക്ക് കീഴ്പ്പെടുക എന്ന യുഡിഎഫിന്റെ സമീപനം വര്‍ത്തമാനകാലത്ത് ഏറെ തീവ്രമായിരിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടല്‍തന്നെ വര്‍ഗീയശക്തികള്‍ക്ക് അനുകൂലമാകുമ്പോള്‍ സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കപ്പെടും എന്നതും വസ്തുതയാണ്. ആ തരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അത്തരം ശക്തികളുടെ സംരക്ഷണകേന്ദ്രമായി കോണ്‍ഗ്രസും യുഡിഎഫും മാറി.

വര്‍ഗീയശക്തികളുടെ കൂടാരമായ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. എന്നാല്‍, കേരളത്തിലെ വിവിധ മതവിശ്വാസികള്‍ ഏതെങ്കിലും വര്‍ഗീയസംഘങ്ങളുടെയോ സാമുദായിക ശക്തികളുടെയോ കുഴലൂത്തുകാരാണെന്ന് ധരിക്കരുത്. ഏതെങ്കിലും ജാതിമത സംഘടനകള്‍ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരല്ല അവര്‍, മറിച്ച് മതനിരപേക്ഷതയ്ക്ക് പ്രഹരമേല്‍ക്കുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായി പ്രതികരിച്ചിട്ടുള്ളവരാണ്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള അവകാശം ഉണ്ടാകണം. അതിന് ആരെങ്കിലും തടസ്സം നിന്നാല്‍ മതവിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതേ അവസരത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്ന രീതി ഉണ്ടാകരുത്. ഏതെങ്കിലും ഒരു വര്‍ഗീയതകൊണ്ട് മറ്റൊരു വര്‍ഗീയതയെ പ്രതിരോധിക്കാനാകില്ല. അതുകൊണ്ട് എല്ലാ വര്‍ഗീയതകളെയും ഒറ്റപ്പെടുത്തുന്നതിനുള്ള വിശാല ബഹുജനമുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുകയാണ്. കേരളത്തിലെ മഹത്തായ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് അത് അനിവാര്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കേണ്ട ദിനംകൂടിയാണ് ഇത്. വിവിധ ജനവിഭാഗങ്ങളുടെ കൂടിച്ചേരലുകളില്‍നിന്നാണ് ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുന്നത്. വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം സ്വീകരിച്ചാണ് ഒരു ജനതയുടെ ജീവിതം രൂപപ്പെടുന്നത്.

ഇത്തരത്തിലുള്ള പൊതുവായ സംസ്കാരങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുക എന്നത് മതനിരപേക്ഷതയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് പൊതുമണ്ഡലങ്ങളെ പിളര്‍ക്കുന്നതിനും വിവിധ ജാതിമത സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്കാരത്തെ അഴിച്ചെടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നാം ജാഗ്രത പുലര്‍ത്തണം. കേരളീയന്റെ യോജിപ്പിന്റെ അടിസ്ഥാനം അവന്റെ ഭാഷയും സംസ്കാരവുമാണ്. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ സംരക്ഷണവും അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും വര്‍ത്തമാനകാലത്ത് ഏറെ അനിവാര്യമാണ്. ഭാഷ മൗലികവാദമല്ല. ഭാഷയെ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നവീകരിക്കുക എന്നത് പ്രധാനമാണ്. ഭാഷാ കംപ്യൂട്ടറിങ് ഉള്‍പ്പെടെയുള്ള രീതികളുമായി മലയാളഭാഷയെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും വര്‍ത്തമാനകാലത്ത് കടന്നുവരേണ്ടതുണ്ട്.

ഭരണഭാഷയും കോടതിഭാഷയും ഉള്‍പ്പെടെ മാതൃഭാഷയില്‍ ആക്കുക എന്നതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ ഇടപെടുന്നതിന് അനിവാര്യമാണെന്ന് കാണേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക എന്നതും നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തവുമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിനെതിരായി അതിശക്തമായ വികാരം ഉയര്‍ന്നുവരുന്ന കാലഘട്ടമാണ് ഇത്. ഈ ജനകീയരോഷത്തെ മറികടക്കുന്നതിന് വര്‍ഗീയ അജന്‍ഡകള്‍ രൂപപ്പെടുത്തി സാധ്യമാകുമോ എന്നാണ് ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള ശ്രമം നടത്തുന്നവര്‍ക്ക് ഇത്തരം അജന്‍ഡയുണ്ട് എന്നും നാം തിരിച്ചറിയണം. ബിജെപിയായാലും യുഡിഎഫ് ആയാലും ഒരേ നയത്തിന്റെ വക്താക്കളാണ്. ഈ നയങ്ങളെ തുറന്നുകാട്ടുന്നതിനും നൂറ്റാണ്ടുകളായി കേരളം പുലര്‍ത്തിയിരുന്ന മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും മലയാളഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും എന്നതാണ് കേരള രൂപീകരണ വാര്‍ഷികദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാനുള്ളത്.

****

പിണറായി വിജയന്‍