Showing posts with label കുറിപ്പുകൾ‍. Show all posts
Showing posts with label കുറിപ്പുകൾ‍. Show all posts

Monday, May 9, 2011

ചൂണ്ടുവിരലിലെ മഷിയും ചുണ്ടത്തെ ചിരിയും എന്താവും പെട്ടി തുറക്കുമ്പോള്‍ ഫലം?

വോട്ടെടുപ്പിനു ശേഷം ഇത്ര നീണ്ട കാലത്തെ കാത്തിരിപ്പ് ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. അടുത്ത അഞ്ചു കൊല്ലം നാട് ആര്‍ ഭരിക്കുമെന്നറിയാന്‍ താല്പര്യമില്ലാത്തവര്‍ വിരളമാണ്. അതിനാല്‍ എല്ലാരും പെട്ടിതുറക്കുംദിനം വേഗം പുലരാന്‍ പ്രാര്‍ത്ഥിച്ചു കഴിയുന്നു.

ഇത്ര നീണ്ട സന്നിഗ്ദ്ധാവസ്ഥ വേണ്ടിയിരുന്നില്ല എന്ന പക്ഷക്കാരുണ്ട്. എന്തിന് ആളുകളെ വെറുതെ മുള്‍മുനയില്‍ നിര്‍ത്തണം എന്നാണ് ഇവരുടെ ചോദ്യം. തലയൊ വാലൊ എന്നു നോക്കാന്‍ മേലോട്ടിട്ട നാണയം താഴോട്ടു വീഴാന്‍ ഇത്രയും താമസമോ! തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാരാപ്പീസുകളില്‍ ഒന്നും ഒരു പണിയും നടക്കുന്നില്ലപോലും. ഇനി വരുന്നവരുടെ ഇഷ്ടം നോക്കിയിട്ടാവാം ബാക്കി എന്ന് എല്ലാ ഉദ്യോഗസ്ഥരും അമാന്തം നയമാക്കിയിരിക്കയാണത്രെ. പാചകം കഴിഞ്ഞ് താഴെ ഇറക്കി വെച്ച പാത്രം തുറക്കാന്‍ ഒരു മാസം വൈകിയില്‍ അതിലെ ഉരുപ്പടി പുളിച്ചുനാറിപ്പോകില്ലെ എന്നുമുണ്ട് ചോദ്യം.

ഇതൊരു സാധാരണവിഭവമല്ല, പാത്രവുമല്ല എന്ന് മറുപക്ഷം. ശരിയായി ആറുവോളം കാക്കുന്നതാണ് ബുദ്ധി. എല്ലാ വികാരവിദ്വേഷങ്ങളും നന്നായി തണുക്കട്ടെ. അതുവരെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകതന്നെയാണ് വേണ്ടത്.

വോട്ടിങ്ങ് യന്ത്രത്തില്‍ ബാറ്ററി ഉണ്ടൊ, ഉണ്ടെങ്കില്‍ അതിലെ ചാര്‍ജ്ജ് പോകില്ലെ, അപ്പോള്‍ വോട്ടൊക്കെ മായില്ലെ, എന്നുമുണ്ട് സംശയം. കറന്റിന്റെ കളിയല്ലെ, ഇടി വെട്ടിയാല്‍ ആകെ താറുമാറാവില്ലെ എന്നുമുണ്ട്. ഏത് ശൊങ്കന്‍ കമ്പ്യൂട്ടറിലെയും 'ഓര്‍മ്മ' വെള്ളത്തില്‍ വരച്ച വരപോലെ അല്ലെ ഉള്ളൂ എന്ന് മൊത്തം പൊളിഞ്ഞ 'അക്ഷയ'ക്കാരന്‍ ചോദിക്കുന്നു!

വോട്ടുപെട്ടി അത്യാധുനികമായ സാങ്കേതികവിദ്യയുടെ ഉല്പന്നമാണെന്നും അത് കടലിലൊ തീയിലൊ ഇട്ടാലും അതിലെ വോട്ടുകള്‍ക്ക് ഒരു കുഴപ്പവും വരില്ലെന്നും മറുപടി ഇല്ലാതില്ല. ഇടിമിന്നലല്ല, സുനാമിതന്നെ വന്നാലും ഒന്നും സംഭവിക്കില്ല!

എന്റെ അയല്‍വാസിയായ ഒരു സ്‌കൂള്‍ അദ്ധ്യാപകന് എലികളുടെ ആക്രമണത്തെയാണ് പേടി. അദ്ദേഹത്തിന്റെ സ്‌കൂളിലെ കുട്ടികളെ കമ്പ്യൂട്ടര്‍ സാക്ഷരതയുള്ളവരാക്കാന്‍ സ്ഥാപിച്ച യന്ത്രത്തില്‍ ചെറുവിരല്‍ വലിപ്പമുള്ള തെങ്ങെലികള്‍ കൂട്ടത്തോടെ കയറി എല്ലാ വയറുകളും കടിച്ചു മുറിച്ചുകളഞ്ഞു! മാത്രമല്ല, അതിനകത്ത് ആ നുറുങ്ങുകള്‍ ഉപയോഗിച്ച് കൂടു കൂട്ടി പെറ്റു പെരുകുകയും ചെയ്തു. സ്‌കൂളടച്ച് പത്തു ദിവസത്തിനകമാണ് ഇത്രയും സംഭവിച്ചത്. അപ്പോള്‍ ഒരു മാസംകൊണ്ട് എന്തും സംഭവിച്ചുകൂടെ?

'പെട്ടികള്‍ വെച്ചേടത്ത് എലിപ്പെട്ടികളും കരുതിയിരിക്കും, അല്ലെ?' അദ്ദേഹം ചോദിച്ചു.

സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു, 'ഉണ്ടാവും. പോരെങ്കില്‍, ആ കേന്ദ്രങ്ങളില്‍ പൂച്ചകളെയും പുലര്‍ത്തുന്നുണ്ടാവും. അതും, വെറും പൂച്ചകളാവില്ല. ഒന്നാന്തരം കറുത്ത പൂച്ചകളായിരിക്കും. കേട്ടിട്ടില്ലെ കരിമ്പൂച്ചകളെപ്പറ്റി?'

'അത് ഇതല്ലല്ലൊ.'

'പക്ഷേ, ഇതും അതായിക്കൂടെ, മാഷെ?'

'എങ്കില്‍ അവരും കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തികളാവില്ലെ?'

'ഏതു കൂട്ടത്തിലുമുണ്ടാവില്ലെ ഒരു മറുപക്ഷം?' ഞാന്‍ ചോദിച്ചു, 'അതു പോരെ?'

ഇദ്ദേഹമൊരു ഇടതുപക്ഷക്കാരനാണ്. കടുത്ത യുക്തിവാദിയൊന്നും അല്ലെന്നാലും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താറുള്ള ആളാണ്. നഷ്ടപ്പെട്ട പ്രസന്നത വീണ്ടെടുത്ത് അദ്ദേഹം അറിയിച്ചു, 'ഇടതുപക്ഷം ജയിക്കും!'

'അതെങ്ങനെ ഉറപ്പിക്കാം? വല്ല അഴുക്കുചാ(ന)ലിലും പുതിയ സര്‍വ്വെ നടന്നുവോ?'

'ഇല്ലില്ല,' അദ്ദേഹം സ്വരം താഴ്ത്തി, 'നമ്മുടെ ജോത്സ്യരെ ഒന്നു കണ്ടു! സംശയിക്കാനില്ല എന്നാണ് രാശിഫലം!'

'അദ്ദേഹം ആര്‍ക്കാണാവൊ വോട്ടു ചെയ്തത്.'

'അതറിയില്ല.'

'ഇതൊക്കെ അന്ധവിശ്വാസമാണെന്നല്ലെ .... ?'

'ഇലയിട്ടു നോക്കുമ്പോലെ എന്നു വെച്ചോളൂ!'

ഇദ്ദേഹത്തിന്റെ അച്ഛനും ഞാനും സമപ്രായക്കാരാണ്. ഞങ്ങള്‍ സ്‌കൂളില്‍ പോകുന്ന കാലത്ത് സ്ഥിരമായി ഇലയിട്ടു നോക്കാറുണ്ടായിരുന്നു. പെന്‍സിലും മറ്റും വാങ്ങാന്‍ വീട്ടില്‍നിന്നു കിട്ടുന്ന ചില്ലറകൊണ്ട് പരിപ്പുവട തിന്നണൊ അതൊ പെന്‍സില്‍തന്നെ വാങ്ങണൊ എന്നു നിശ്ചയിക്കാനായിരുന്നു ഇത്. വിധി പരിപ്പുവടയ്ക്ക് അനുകൂലമല്ലെങ്കില്‍, മൂന്നു വട്ടം നോക്കാമെന്ന് വീണ്ടും ഇലയിടും. പിന്നെ, ഏഴു വട്ടം. എന്നിട്ടും വിധി അനുകൂലമായില്ലെങ്കില്‍ ഇലയൊക്കെ വലിച്ചെറിഞ്ഞ് നേരെ ചായക്കടയില്‍ ചെന്നു കയറും. അല്ല, പിന്നെ!

ഞങ്ങള്‍ക്കിപ്പോള്‍ നാട്ടിലൊരു മഷിനോട്ടക്കാരനും ഉണ്ട്. അദ്ദേഹത്തിന്റെ അരികിലും ആളുകള്‍ പെട്ടിഫലം അറിയാന്‍ ചെല്ലുന്നു. ഫീസടച്ച് ടോക്കണെടുത്തേ അകത്തു കടക്കാന്‍ പറ്റൂ. പ്രമാണികളായ ആളുകളോട് അവരുടെ ഇഷ്ടാനുസാരമാണത്രെ ഇദ്ദേഹം ഫലം പറയുന്നത്. സാധാരണക്കാരനായ ഒരു ഫലാന്വേഷിയോട് അദ്ദേഹം പറഞ്ഞത് ഇതാണ്, 'തെളിഞ്ഞു കാണുന്നില്ല, ഒന്നും. നാളെ വരൂ, മഷി ഒന്നു മാറ്റിനോക്കാം.' ടോക്കണ്‍ഫീസിന് റീഫണ്ട് ഇല്ലാത്തതിനാല്‍ ഇയാള്‍ പിന്നെ പോയില്ലപോലും.

'ഫലം വരുമ്പോള്‍ ജയിച്ചവര്‍ ജയിച്ചതിന്റെ ഹുങ്കില്‍ തോറ്റവരോടും തോറ്റവര്‍ തോറ്റതിന്റെ അരിശത്തില്‍ ജയിച്ചവരോടും അങ്കത്തിനു മുതിരാതിരുന്നാല്‍ പൊറുതി ആയി!' എന്നാണ് നമ്പൂതിരിമാസ്റ്റര്‍ പറയുന്നത്, 'ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. ഒരു കൂട്ടരേ ജയിക്കൂ, ജയിക്കുന്നത് രണ്ടു പക്ഷങ്ങളില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കയും ചെയ്യും! ജയിച്ചത് തങ്ങളുടെ കേമത്തംകൊണ്ടാണെന്ന് ജയിച്ചവരും, തോറ്റത് എതിരാളികള്‍ ഫൗള്‍ കളിച്ചതിനാല്‍ ആണെന്ന് തോറ്റവരും പറയും.'

'സാറിന്റെ തോന്നല്‍ ആര്‍ ജയിക്കുമെന്നാണ്?'

'അതിനെന്തു സംശയം? ആരൊക്കെ തോറ്റാലും ഞാന്‍ ജയിക്കും!'

'അതെങ്ങനെ? സാര്‍ സ്ഥാനാര്‍ത്ഥിയല്ലല്ലൊ.'

'ആര്‍ തോറ്റാലും എനിക്കു ജയിക്കാന്‍ വേണ്ടിയല്ലെ ഞാന്‍ സ്ഥാനാര്‍ത്ഥിയാകാതിരുന്നത്.'

'മനസ്സിലായില്ല.'

'ജയിച്ച കക്ഷി എന്റെ കക്ഷി! അത്രതന്നെ! ഇപ്പോള്‍ മനസ്സിലായോ?' ഉറക്കെ ഒരു ചിരി ചിരിച്ച് യാത്രയാകുമ്പോള്‍ ഇങ്ങനെയും, 'ഞാന്‍ വോട്ടുചെയ്തത് ആര്‍ക്കെന്ന് അന്നറിയാം!


*****


സി. രാധാകൃഷ്ണന്‍, കടപ്പാട് :ജനയുഗം

Sunday, April 17, 2011

തെരഞ്ഞെടുപ്പുകാലത്തെ ഏകാന്തത

ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ മൗനംനിറഞ്ഞ ഏകാന്തതയുടേതാണ്. നൂറുവര്‍ഷത്തെ ഏകാന്തതയെക്കുറിച്ച് ഗബ്രിയേല്‍ ഗര്‍സിയാ മാര്‍ക്കേസ് എഴുതിയിട്ടുണ്ടല്ലോ. കോളറക്കാലത്തെ പ്രണയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ നോവല്‍ വായിച്ചപ്പോള്‍ എന്നെപ്പോലുള്ള ചില അനുവാചകരെങ്കിലും ഏകാകിതയാണ് അതിലും അനുഭവിച്ചറിഞ്ഞത്.

ഡല്‍ഹിയിലെ ദീര്‍ഘകാല വാസത്തിനിടയില്‍ നാലു യുദ്ധങ്ങളുടെ കെടുതികള്‍ക്ക് സാക്ഷ്യംവഹിക്കുവാന്‍ ഇടയായി. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിലെ ഇന്ത്യാ ചൈനാ യുദ്ധമായിരുന്നു ആദ്യത്തേത്. മൂന്നുകൊല്ലങ്ങള്‍ക്കുശേഷം പാകിസ്ഥാനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടില്‍ ബംഗ്ലാദേശിന്റെ പിറവിയില്‍ കലാശിച്ച മറ്റൊരു ഭീതിദമായ യുദ്ധംകൂടി പാകിസ്ഥാനുമായി നടന്നു. അവസാനമായി കണ്ടത് കാര്‍ഗില്‍ യുദ്ധവും.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച മലയാളിയായ യുവമേജര്‍ കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ കലാവിഹാര്‍ അപ്പാര്‍ട്മെന്റിലാണ് താമസിച്ചിരുന്നത്. അക്കാലം ഞാനും അവിടെയായിരുന്നു പാര്‍ത്തിരുന്നത്. ദേശീയ പതാകയില്‍ കെട്ടിപ്പൊതിഞ്ഞ യുവമേജറുടെ മൃതദേഹം എന്റെ ജനലിന്റെ താഴെയായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്. എണ്ണമറ്റ ദേശസ്നേഹികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവിടെ വന്ന് ക്യൂ നിന്നു. അതു നോക്കിനിന്നപ്പോള്‍ അസഹനീയമായ ഏകാന്തതയാണ് ഞാനനുഭവിച്ചത്. ഏകാധിപതികളുടെ നിഷ്ഠുരമായ ഭരണം മാത്രമല്ല യുവസൈനികരുടെ ജീവിതം കവരുന്ന ദേശസ്നേഹവും നമ്മെ ഏകാകികളാക്കി മാറ്റുന്നുവെന്ന് അന്നാണ് ഞാനറിഞ്ഞത്.

നാല്‍പ്പത് വര്‍ഷത്തെ ഡല്‍ഹി ജീവിതത്തെക്കുറിച്ച് എന്നെങ്കിലും ഞാനൊരു നോവലെഴുതുകയാണെങ്കില്‍ അതിന് വളരെ ഉചിതമായ ശീര്‍ഷകം നാലുപതിറ്റാണ്ടുകളുടെ ഏകാന്തത എന്നതായിരിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ തലക്കെട്ട് എന്റെ നോവലിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുകയില്ല. മാര്‍കേസിന്റെ പ്രസാധകന്‍ എന്നെ കോടതി കയറ്റിയെന്ന് വരാം. ഗര്‍സിയാ ഗബ്രിയേല്‍ മാര്‍ക്കേസ് മനുഷ്യരാശിക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ഏകാന്തത.

തുടര്‍ന്ന് ഒരിക്കല്‍ക്കൂടി ഡല്‍ഹി ജീവിതത്തില്‍ ഏകാകിതയുടെ വേദന അറിഞ്ഞത്, തെരഞ്ഞെടുപ്പ് കാലത്താണ്. എനിക്ക് വോട്ട് നാട്ടിലല്ല, ഡല്‍ഹിയിലായിരുന്നു. പല തെരഞ്ഞെടുപ്പുകളിലും ഞാനവിടെ വോട്ടുചെയ്തു. വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിച്ച തെരഞ്ഞെടുപ്പുകളും ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നടന്ന ഓരോ തെരഞ്ഞെടുപ്പും വേദനാജനകമായിരുന്നു.

തെരഞ്ഞെടുപ്പുകള്‍ നമുക്ക് കാര്‍ണിവലുകളല്ലേ? അപ്പോള്‍ അതിലെന്ത് വേദന? അതിലെന്ത് ഏകാന്തത? സ്വാഭാവികമായും അങ്ങനെ ചോദിക്കുന്നവരുണ്ടാകാം. ദസറക്കാലത്ത് ആഘോഷത്തോടെ രാവണപ്രഭൃതികളുടെ കോലം കത്തിക്കാനായി ജനലക്ഷങ്ങള്‍ ഒത്തുചേരുന്ന രാം ലീലഗ്രൗണ്ടില്‍ രാഷ്ട്രീയപാര്‍ടികള്‍ തെരഞ്ഞെടുപ്പ് മീറ്റിങ്ങുകള്‍ നടത്തുമ്പോള്‍ ഞാനവിടെ പോകാറില്ലായിരുന്നു. കേരളത്തിലെന്നപോലെ എന്റെ മനസുണര്‍ത്തുവാനോ എന്റെ ചോര തിളപ്പിക്കുവാനോ ഡല്‍ഹിയിലെ പാര്‍ടിക്കാര്‍ക്കും അവരുടെ ആള്‍ക്കൂട്ടങ്ങള്‍ക്കും കഴിയുമായിരുന്നില്ല.

ചുവന്ന കൊടികളില്ലാത്ത തെരഞ്ഞെടുപ്പുകാലം ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മാത്രമാണ് ഞാന്‍ കണ്ടത്. ജാഥകളുടെ മുമ്പില്‍ കണ്ടത് കാവിവസ്ത്രധാരികളെയും ഖദര്‍വേഷക്കാരെയുമായിരുന്നു. ശൂലങ്ങള്‍ കൈയിലേന്തിയ ജടധാരികള്‍ ഭിക്ഷ ചോദിക്കുന്നതിന്പകരം വോട്ടുചോദിക്കുന്നത് എനിക്കൊരു കൗതുകമായിരുന്നു. ഭിക്ഷപ്പാത്രങ്ങളില്‍ അരിയും നാണയങ്ങളുമല്ലാതെ വോട്ടിടുവാന്‍ മലയാളിയായ ഞാന്‍ ശീലിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ആ കൗതുകത്തിനുള്ളില്‍ പ്രച്ഛന്നമായി കിടക്കുന്ന മഹാവിപത്തിനെ തിരിച്ചറിയുവാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ധര്‍മസങ്കടം എന്ന പദത്തിന്റെ അര്‍ഥം നിഘണ്ടു നോക്കാതെതന്നെ മനസ്സിലായത്.

മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ പൊള്ളുന്ന ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. എന്റെ നാട്ടുകാര്‍ക്ക് അവരുടെ നാട്ടില്‍ ഒരു കക്കയത്തിന് മാത്രമേ സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുള്ളൂ. എന്നാല്‍ ഡല്‍ഹിയിലെ ഓരോ മുക്കിലും മൂലയിലും കക്കയങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. രാജന്മാരും, വര്‍ഗീസുമാരും അവിടെയുണ്ടായിരുന്നു. ഓര്‍മകളെയും ചരിത്രത്തെയുംതന്നെ ഒരു കര്‍സര്‍ ചലനംകൊണ്ടെന്നപോലെ അനായാസം ഡിലീറ്റ് ചെയ്യുവാന്‍ ശ്രമംനടത്തിയ അടിയന്തരാവസ്ഥക്കാലത്തിന്റെ കാനേഷുമാരിയില്‍ ഉത്തരേന്ത്യന്‍ രാജന്മാരുടെയും വര്‍ഗീസുമാരുടെയും പേരുകള്‍ കാണില്ല. കേരളത്തിലെന്നപോലെ കുറ്റവാളികളെ നീതിപീഠത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്താനുള്ള ശുഷ്കാന്തിയോ ആര്‍ജവമോ ഡല്‍ഹി നിവാസികള്‍ക്കില്ലായിരുന്നു.

ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയപാര്‍ടികളില്ലാത്ത ഡല്‍ഹിയിലെ എന്റെ നിയോജകമണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പുകാലത്തും പൊട്ടിപ്പൊളിഞ്ഞ മുനിസിപ്പല്‍ സ്കൂളിന്റെ മുറ്റത്ത് കൊടും ശൈത്യത്തില്‍ കമ്പിളിക്കുപ്പായമിട്ട് വിറച്ചുകൊണ്ട് വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആ വിറയലുകള്‍ ദേഹത്തിലല്ല ആത്മാവിലാണ് ഞാന്‍ അറിഞ്ഞത്. തുടര്‍ന്ന് ആ വിറയലുകള്‍ മരവിപ്പായി പരിണമിക്കുന്നു. ആ അനുഭവം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് ക്യൂ നീങ്ങിനീങ്ങി ഞാന്‍ അവസാനം ബാലറ്റ് പെട്ടിയുടെ മുമ്പില്‍ എത്തുമ്പോഴാണ്. ഇതുവരെ മറ്റെന്തൊക്കെയോ ആയിരുന്ന ഞാന്‍ ആ നിമിഷം സമ്മതിദായകനായി മാറുകയാണ്.

പക്ഷേ ആര്‍ക്കാണ് ഞാന്‍ സമ്മതിദാനം നല്‍കേണ്ടത്? ഇക്കാലമത്രയും പ്രണയവും സൗന്ദര്യവും തൂവിയ, താമരക്കണ്ണുപോലുള്ള കാവ്യഭാവനയെ പ്രചോദിപ്പിച്ച ഒരു പൂവിന് വര്‍ഗീയതയുടെ കാവി നിറം നല്‍കിയവര്‍ക്കാണോ ഞാന്‍ വോട്ടുചെയ്യേണ്ടത്? ആ താമരയിലാണോ എണ്ണമറ്റ മനുഷ്യര്‍ ജീവത്യാഗം ചെയ്തു നേടിയ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം എനിക്ക് നല്‍കിയ വിലപിടിച്ച അവകാശം ഞാന്‍ വോട്ടാക്കി മാറ്റി അടയാളപ്പെടുത്തേണ്ടത്? പട്ടിണിയും ദാരിദ്ര്യവുംകൊണ്ടു നരകിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്ക് സാന്ത്വനം പകരേണ്ട കൈ ഏകാധിപത്യത്തിന്റെയും കരാളത്തത്തിന്റെയും ബിംബമാക്കിയവര്‍ക്കോ ഞാന്‍ വോട്ടു ചെയ്യണ്ടത്? തുര്‍ക്കുമാന്‍ ഗെയിറ്റിലെ പാവങ്ങളുടെ ആവാസ സ്ഥലങ്ങള്‍ നശിപ്പിച്ച് അവരെ തെരുവിലിറക്കുകയും പ്രതിഷേധിച്ചപ്പോള്‍ അവരുടെ നേരെ ബുള്‍ഡോസറുകള്‍ തിരിച്ചുവിടുകയും ചെയ്തവര്‍ക്കോ ഞാന്‍ വോട്ടുചെയ്യേണ്ടത്? ബാലറ്റ് പെട്ടിയുടെ മുമ്പില്‍ താമരയുടെയും കൈപ്പത്തിയുടെയും നടുവില്‍ സന്ദേഹിച്ചു നില്‍ക്കുമ്പോള്‍ നൂറുവര്‍ഷങ്ങളുടെയല്ല ആയിരം വര്‍ഷങ്ങളുടെ ഏകാന്തത ഞാനറിയുകയായിരുന്നു.

വോട്ടുചെയ്യാതെ, വിരല്‍ത്തുമ്പില്‍ വോട്ടു ചെയ്തതായി സാക്ഷ്യപ്പെടുത്തുന്ന മഷിയടയാളവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. വോട്ടുണ്ട്. പക്ഷേ വോട്ടുചെയ്യുവാന്‍ പാര്‍ടിയില്ല എന്ന ആ അവസ്ഥ നല്‍കുന്നത് ഒരു വ്യര്‍ഥതാബോധമാണ്.

ഇപ്പോള്‍ ഞാന്‍ നാട്ടിലാണ്. ഇവിടെ ആര്‍ക്കും അങ്ങനെയൊരു സന്ത്രാസം വോട്ടുചെയ്യാന്‍ പോകുമ്പോള്‍ അനുഭവിക്കേണ്ടിവരില്ല. ഓരോ സമ്മതിദായകനും സ്വന്തം പാര്‍ടിയും ചിഹ്നവും വ്യക്തമായി അറിയാം. പെനാല്‍റ്റി കിക്ക് നേരിടുന്ന ഗോളിയുടെ ഏകാന്തത ഇവിടെ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ ആരും അനുഭവിക്കാന്‍ പോകുന്നില്ല. വോട്ട് ഒരു വലിയ ആയുധമാണ്. സൃഷ്ടിക്കുവാനും സംഹരിക്കുവാനും അതിന് കഴിയും. ചരിത്രത്തിന്റെ ഗതി തിരിച്ചുവിടാന്‍ അതിന് കഴിയും. അതുകൊണ്ടുതന്നെ വോട്ടുചെയ്യുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ബാലറ്റ് ബോക്സിനു മുമ്പില്‍ ക്യൂ അവസാനിക്കുമ്പോള്‍ സമ്മതിദായകന് കൈത്തെറ്റ് പറ്റരുത്. ഒരിക്കല്‍ പറ്റിയാല്‍, അത് തിരുത്തുവാന്‍ അഞ്ചുവര്‍ഷം കാത്തുനില്‍ക്കേണ്ടിവരും. ചിലപ്പോള്‍ വീണ്ടും അതിനൊരു അവസരം കിട്ടിയില്ലെന്ന് വരാം.

ആര്‍ക്കു വോട്ടു ചെയ്യണം എന്ന് മലയാളിസമ്മതിദായകരോട് എഴുത്തുകാരന്‍ പറയേണ്ടതില്ല. അത് എഴുത്തുകാരന്‍ സാക്ഷാത്കരിക്കേണ്ട കര്‍ത്തവ്യങ്ങളുടെ പരിധിയില്‍ വരുന്നില്ല. സാക്ഷരതയില്ലാത്ത ദാരിദ്ര്യവും പട്ടിണിയുമായി കന്നുകാലികളുടേതിനേക്കാള്‍ അധമമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഉത്തരേന്ത്യയിലെ സമ്മതിദായകരെപ്പോലെ അല്ല നമ്മള്‍ മലയാളികള്‍. ആര്‍ക്ക് വോട്ടുചെയ്യണം എന്ന് തീരുമാനിക്കാനുള്ള വിദ്യാഭ്യാസവും അറിവും പക്വതയും കേരളത്തിലെ സമ്മതിദായകര്‍ക്ക് ഇന്നുണ്ട്. അവര്‍ തങ്ങള്‍ക്ക് കൈത്തെറ്റു പറ്റുകയില്ലെന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ ലോകത്തിന് കാണിച്ചുകൊടുക്കട്ടെ.

ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാന്‍ പോകുന്നവരില്‍ വലിയൊരു ഭാഗം ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ളവരാണ്. ഈ യുവാക്കളും യുവതികളും ഉന്നതവിദ്യാഭ്യാസം കൈവരിച്ച് ഐടിപോലുള്ള സാങ്കേതിക മേഖലകളിലും മറ്റും പ്രവര്‍ത്തിക്കുന്നവരാണ്. അമ്പത് വര്‍ഷം മുമ്പ് ജീവിതത്തെക്കുറിച്ച് നമ്മുടെ കര്‍ഷകരും തൊഴിലാളികളും കണ്ട സ്വപ്നങ്ങളല്ല അവര്‍ കാണുന്നത്. അരനൂറ്റാണ്ടിന് മുമ്പ് നമ്മള്‍ ജീവിച്ച ലോകത്തിലല്ല അവര്‍ ജീവിക്കുന്നത്. പുതിയ ലോകത്തിലെ പ്രജകളാണ് അവര്‍ എന്ന ഒറ്റ കാരണത്താല്‍ അവരെ നമുക്ക് അവഗണിക്കുവാന്‍ കഴിയുകയില്ല. ഈ നവയുവത്വമാണ് വരുംനാളുകളില്‍ ബാലറ്റ് പേപ്പറുകളിലൂടെ നമ്മുടെ നാടിന്റെ ഭാവി നിര്‍ണയിക്കുവാന്‍ പോകുന്നത്.... മാനവികതക്കും നൈതികതക്കും പരിക്കേല്‍പ്പിക്കാതെ നാടിനെ വികസനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ക്കാണ് ഇനി സമ്മതിദായകര്‍ വോട്ടുനല്‍കുക. തെരുവ് മുദ്രാവാക്യങ്ങള്‍ അവരെ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. ആ കാലം കഴിഞ്ഞുപോയി. ഈ നവയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുവാന്‍ നാം ഇനിയുംവൈകുകയില്ലെന്ന് കരുതട്ടെ.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Tuesday, March 1, 2011

കഥ കാര്യമാകുമ്പോള്‍

അടുത്തയിടെ ശാസ്‌ത്രഗതി മാസിക ഒരു ശാസ്‌ത്ര കഥാമത്സരം നടത്തി. അതില്‍ ഒന്നാം സ്ഥാനം പങ്കുവച്ച ഒരു കഥ, ജോസുകുട്ടി എന്ന യുവകഥാകൃത്ത് എഴുതിയ 'ബ്രിട്ടീഷ് ഫുഡ് ഇന്ത്യാ ലിമിറ്റഡ്' ആയിരുന്നു. സാമ്പ്രദായിക ശാസ്‌ത്ര കഥകളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയവും ശക്തമായ രാഷ്ട്രീയ വിമര്‍ശനവും ആണ് ആ കഥയെ ശ്രദ്ധേയമാക്കിയത്. കഥ ഇങ്ങനെ സംഗ്രഹിക്കാം.

ഫാക്ടറി പൂട്ടിയതു കാരണം രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും നേരിടുന്ന ഗ്രാമത്തിലേയ്ക്ക് ഷൂസും ടൈയും ധരിച്ച കമ്പനി എജന്റുമാര്‍ എത്തുന്നു. കമ്പനിയുടെ സെയില്‍സ് പ്രമോഷന്‍ ക്യാമ്പെയ്‌നിലേയ്ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വാഗ്ദാനങ്ങളും നല്‍കി അവര്‍ ഗ്രാമത്തിലെ യുവ ദമ്പതികളെ ക്ഷണിക്കുന്നു. ക്രമേണ അവരുടെ ലക്ഷ്യം ചെറുപ്പക്കാരായ അമ്മമാര്‍ മാത്രമാണെന്നു വ്യക്തമാകുന്നു. കൃത്യമായി പറഞ്ഞാല്‍ അവരുടെ മുലപ്പാല്‍! മുലപ്പാലില്‍ നിന്നുള്ള വില കൂടിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനിയാണത്. മുലപ്പാല്‍ സമൃദ്ധമായി ചുരത്തുവാനും പ്രസവിക്കാത്ത സ്ത്രീകള്‍ക്ക് കൂടി അത് സാധ്യമാക്കാനുമുള്ള ഔഷധങ്ങളും ലേപനങ്ങളും അവര്‍ നല്‍കുന്നു. ഗ്രാമീണര്‍ക്കു സ്വപ്നം കാണാന്‍ കൂടി കഴിയാത്ത ഉയര്‍ന്ന പ്രതിഫലം. ഭര്‍ത്താക്കന്മാരുടെ എതിര്‍പ്പിനോ ആശങ്കകള്‍ക്കോ ഒരു വിലയും ഉണ്ടായില്ല. പോരെങ്കില്‍ അവര്‍ക്ക് അടിച്ചുപൊളിക്കാനുള്ള പോക്കറ്റ് മണികൂടി യഥേഷ്ടം കിട്ടിയപ്പോള്‍ എതിര്‍പ്പിന്റെ മുനയും ഒടിഞ്ഞു.

ഏതാനും നാളുകള്‍ മാത്രമേ ഈ സമൃദ്ധിയും ഐശ്വര്യവും നിലനിന്നുള്ളു. ക്രമേണ മുലക്കണ്ണുകള്‍ ചുവന്നു, നീരുവച്ചു, കുരുപൊട്ടി. അസഹ്യമായ നീറ്റലും വേദനയും. അതോടെ കമ്പനി പ്രൊമോഷന്‍ ഏജന്റുമാരും കളക്ഷന്‍ സ്റ്റാഫും അപ്രത്യക്ഷരായി. അവര്‍ അടുത്ത ഇരകളെ തേടി പോയിട്ടുണ്ടാവാം.

ബയോടെക്‌നോളജിയും ശാസ്ത്ര സാങ്കേതിക മുന്നേറ്റവും ആയുധമാക്കി മുലപ്പാല്‍ ചുരത്തുന്ന അമ്മമാരെക്കൂടി കറവപ്പശുക്കളാക്കുന്ന പുത്തന്‍ കച്ചവട സംസ്‌ക്കാരത്തെക്കുറിച്ചുള്ള ശക്തമായ വിമര്‍ശനമാണ് ഈ കഥയെ സമ്മാനാര്‍ഹമാക്കിയത്. ഒന്നാം സമ്മാനത്തിന് ഈ കഥയെ ശക്തമായി ശുപാര്‍ശ ചെയ്ത ജൂറി അംഗമായ ബി സുനിത എന്ന യുവകഥാകാരി കഴിഞ്ഞ ദിവസം എനിക്കൊരു ഇ-മെയില്‍ അയച്ചു. അതില്‍ ലണ്ടനില്‍ നിന്നുള്ള ഒരു വാര്‍ത്തയായിരുന്നു വിഷയം. ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ ഒരു പുതിയ വിശിഷ്ട ഭോജ്യം വില്പനയ്‌ക്കെത്തിയിരിക്കുന്നത്രെ. മുലപ്പാലില്‍ നിന്നുണ്ടാക്കിയ ഐസ്‌ക്രീം! വില കപ്പിന് ഏകദേശം ആയിരത്തി ഇരുന്നൂറു രൂപ. ദോഷം പറയരുതല്ലോ; ഇത് ബ്രിട്ടീഷ് ഫുഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും ബഹുരാഷ്ട്ര കമ്പനിയുടെ തന്ത്രമല്ല. വിക്‌ടോറിയ ഹൈലി എന്ന ഒരമ്മ സ്വന്തം മുലപ്പാലില്‍ നിന്നു പാകം ചെയ്ത് തയ്യാറാക്കി വില്‍പ്പനയ്‌ക്കെത്തിച്ച വാല്യു ആഡഡ് പ്രോഡക്ട് ആണ്. സ്വന്തം കുഞ്ഞിനുവേണ്ടി പ്രകൃതി കനിഞ്ഞു നല്‍കിയ മുലപ്പാലാണ് ആ അമ്മ കച്ചവടച്ചരക്ക് ആക്കിയിരിക്കുന്നത്. അതിനവര്‍ മുന്നോട്ടു വയ്ക്കുന്ന ന്യായീകരണമാണ് അതിനേക്കാള്‍ വിചിത്രം. മുലപ്പാലിന് ഇത്ര സ്വാദ് ഉണ്ടെന്നു മനസ്സിലാക്കിയാല്‍ കൂടുതല്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാകും. എന്നാണ് തന്റെ പ്രതീക്ഷ, അത്രേ! ഇതു കേട്ടാല്‍ തോന്നും മുലപ്പാലിന്റെ സ്വാദ് അറിയാത്തതുകൊണ്ടാണ് ചില അമ്മമാര്‍ മുലയൂട്ടാന്‍ വിസമ്മതം കാട്ടുന്നത് എന്ന്! അതോ അങ്ങനത്തെ ഒരു മഹനീയ ലക്ഷ്യം കച്ചവട മുദ്രാവാക്യമായി പ്രയോഗിച്ചാല്‍ തന്റെ കൃത്യത്തിന്റെ ഗര്‍ഹണീയത മറയ്ക്കപ്പെടും എന്ന കണക്കു കൂട്ടലാണോ അതിന്റെ പിന്നില്‍? ആര്‍ക്കറിയാം!

ഏതായാലും പുതിയൊരു കച്ചവട സാധ്യത തുറന്നു തരുന്ന ഈ സംരംഭകത്വം ശ്രദ്ധിക്കപ്പെടും എന്നത് ഉറപ്പാണ്. കണ്ണുള്ളവര്‍ കാണും. അവര്‍ വേണ്ടതു ചെയ്യും. താമസിയാതെ നമ്മുടെ നാടന്‍ കഥാകൃത്ത് ഭാവനയില്‍ കണ്ടത് യാഥാര്‍ഥ്യമാകാനും ഇടയുണ്ട്.

തക്കതായ വില കിട്ടിയാല്‍ മനുഷ്യമാംസം വരെ കറിവച്ചു നല്‍കുന്ന ഹോട്ടലുകള്‍ ചില രാജ്യങ്ങളിലുണ്ടെന്നു കേട്ടിട്ടുണ്ട്. ഇത് അത്രക്കൊന്നും ബീഭത്സമല്ല എന്നുവാദിക്കാം. മുലപ്പാല്‍ അമ്മമാര്‍ സ്വമേധയാ നല്‍കുന്നതാണെന്നും നല്ലവില വാങ്ങി സന്തോഷപൂര്‍വ്വമാണ് അത് ചെയ്യുന്നതെന്നും വാദിക്കാം. പക്ഷേ, അതിന് അവരെ പ്രേരിപ്പിക്കുന്നു. ദാരിദ്ര്യത്തെ അനിവാര്യമാക്കുന്ന വ്യവസ്ഥിതി തന്നെയാണ്. ഇത്തരമൊരു പോംവഴി നിര്‍ദ്ദേശിക്കുന്നതും എന്നതു മറന്നുകൂടാ. ജീവിതത്തിലെ അമൂല്യമായതും പ്രിയപ്പെട്ടതും ആയ എല്ലാത്തിനെയും വില്‍പ്പനച്ചരക്കാക്കുന്ന, നല്ലവില കിട്ടിയാല്‍ എന്തും കച്ചവടമാക്കാന്‍ പഠിപ്പിക്കുന്ന, പുത്തന്‍ സംസ്‌ക്കാരം ആണ് യഥാര്‍ഥ വില്ലന്‍. ആ വ്യവസ്ഥിതി പുലരണമെങ്കില്‍ ദാരിദ്ര്യം കൂടി ഉണ്ടായാലേ പറ്റൂ. അത് നാണയത്തിന്റെ മറുപുറം മാത്രം.

വേറൊരു രീതിയില്‍ നോക്കിയാല്‍ ഇതിലെന്തു പുതുമ എന്നും ചോദിക്കാം. ജീവിക്കാന്‍ വേണ്ടി പതിവായി രക്തം വില്‍ക്കുന്നവര്‍, വൃക്ക വില്‍ക്കുന്നവര്‍, ഇവരെയൊക്കെ നാം കണ്ടിട്ടുണ്ടല്ലോ. എന്തിന്, ശരീരം തന്നെ വില്‍ക്കുന്നവരും ധാരാളം. പിന്നെയല്ലേ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്ന മുലപ്പാല്‍!

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്.....


*****


ആര്‍ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

Monday, February 28, 2011

വളഞ്ഞ കാഞ്ഞിരമരങ്ങള്‍

വക്രബുദ്ധി എന്ന പ്രതിഭാസം അത്ര അസാധാരണമൊന്നുമല്ല. പണ്ടേ മനുഷ്യരെ രണ്ടുവര്‍ഗമായി തിരിച്ചുവെച്ചിട്ടുണ്ട്. വക്രബുദ്ധിയെന്നും ഋജുബുദ്ധിയെന്നും. വളഞ്ഞ ബുദ്ധിയും നേര്‍ബുദ്ധിയും ഇന്ന് പ്രശ്‌നമായിമാറിയത്, പൊതു പ്രസ്ഥാനങ്ങളും അവയിലെ വ്യക്തികളും നേര്‍ബുദ്ധി വെടിഞ്ഞ് വളഞ്ഞ ബുദ്ധി കൈക്കൊണ്ടുവരുന്നു എന്നതുകൊണ്ടാണ്.

പണ്ട് വക്രബുദ്ധികള്‍ വിളയാടിയിരുന്നത് വ്യക്തികളുടെ ബന്ധങ്ങളിലും ഇടപാടുകളിലും കുടുംബ ബന്ധങ്ങളിലും മാത്രമായിരുന്നു. ഏഷണി കൂട്ടി സുഹൃത്തുക്കളെ അകറ്റുന്ന വക്രബുദ്ധികളെ പഞ്ചതന്ത്രത്തില്‍ അനേകം കഥകളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. വളരെ സ്‌നേഹത്തില്‍ കഴിഞ്ഞ സിംഹത്തെയും കാളക്കുറ്റനെയും വളഞ്ഞ വഴിയിലൂടെ പിണക്കി നശിപ്പിച്ച നൃപബുകനാണ് ഈ വര്‍ഗത്തിന്റെ 'ബ്രാന്‍ഡ് അംബാസഡര്‍! അനേകം വിവാഹങ്ങള്‍ താറുമാറാക്കിയും ഇവര്‍ കുടുംബക്ഷേമം വളര്‍ത്തിപ്പോന്നിട്ടുണ്ട്.

ഈ പരിമിതമായ പരിപാടികളില്‍ ഇവരുടെ വിജയം കണ്ടിട്ടാകാം ഇന്ന് രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ വളഞ്ഞ ബുദ്ധിയുടെ സൃഷ്ടിയായ അസത്യത്തിന്റെ ആരാധകരായി തീര്‍ന്നിരിക്കുന്നു. സുപ്രിംകോടതിയിലെ ചീഫ് ജസ്റ്റിസ് ആയ- ഒരാള്‍ കള്ളം പറയുമെന്ന് നാം കരുതുമോ? പക്ഷേ കളവ് ചെറിയ തോതിലല്ല, സുപ്രിം എന്ന് വിശേഷിപ്പിക്കാവുന്നതുതന്നെ. കേന്ദ്രത്തില്‍ മന്ത്രിയായി വിലസുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്ര വമ്പന്‍ പൊതുധനം സ്വകാര്യ വ്യക്തികള്‍ക്ക് ലാഭമായി കിട്ടത്തക്കവണ്ണം സര്‍വ നിയമവ്യവസ്ഥകളും ലംഘിച്ചുകൊണ്ട് അനന്തകോടി രൂപ നഷ്ടം വരുത്തിവെച്ചു. അദ്ദേഹത്തെ എത്രയോ കാലം നിരുപദ്രവിയെന്ന് പറഞ്ഞുകൊണ്ട് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ തലോടി സംരക്ഷിച്ചുപോന്നു. ഒടുവില്‍ നിവൃത്തികെട്ടപ്പോള്‍ പുറത്തായി. അഴിമതി 'രാജന്‍' തുറുങ്കില്‍ ഇപ്പോള്‍ വിശ്രമിക്കുന്നു. അങ്ങോരെ ഇത്രകാലം സംരക്ഷിച്ചവര്‍ക്ക് ശിക്ഷയില്ലേ?

ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ ഋജുബുദ്ധികളായ മഹാവ്യക്തികള്‍ വിളയാടിയ വേദികളിലാണ് ഈ വക്രസ്വഭാവക്കാര്‍ പരമാധിപത്യം ആളുന്നത്. ഇവരുടെ മനസ്സിന്റെ വളവ് അവര്‍ണനീയമാണ്. നമ്മുടെ അനുഗ്രഹീത കവി പി കുഞ്ഞിരാമന്‍ നായര്‍ ഇത്തരക്കാരെ കണ്ടുമനസ്സിലാക്കി അന്നേ ഇവരെ അതിമനോഹരമായി വര്‍ണിച്ചു- ''ആയിരം വളവുളള കാഞ്ഞിരത്തെപ്പോലെ'' എന്ന്. കാഞ്ഞിരമാവുക, അതില്‍ ആയിരം വളവുണ്ടാവുക എന്ന് സങ്കല്‍പിക്കാന്‍ ഒരു മഹാകവിക്കേ കഴിയുകയുളളൂ. പക്ഷേ നമ്മുടെയിടയില്‍ ഇത്തരം കാഞ്ഞിരമരങ്ങള്‍ കണക്കില്ലാതെ വളര്‍ന്നുകൊണ്ടിരിക്കുന്നു. മഹാഭാരതത്തില്‍ വ്യാസഭഗവാന്‍ ഈ വര്‍ഗ്ഗത്തെ 'അധര്‍മ്മവൃക്ഷം' എന്നാണ് വിളിച്ചത്. അടുത്തുതന്നെ ഉള്ള 'ധര്‍മ്മവൃക്ഷം' ഇലയും ചില്ലയും ഉണങ്ങി പൂവും കായും ഇല്ലാതെ ശുഷ്‌കിച്ച് നില്‍ക്കുമ്പോള്‍ അധര്‍മ്മവൃക്ഷം തടിച്ച ശാഖകളോടും നിബിഡമായ പച്ചിലകളോടും ദുര്‍ഗന്ധം വമിക്കുന്ന പൂക്കളോടും കൂടെ തടിച്ചുകൊഴുത്ത് വളരുന്നു.

അതുകൊണ്ട് നേരും നെറിയും നന്‍മയും കാണാന്‍ എങ്ങോട്ടാണ് നോക്കേണ്ടതെന്നറിയാതെ നമ്മുടെ കണ്ണ് തള്ളിക്കഴിയുന്നു. കേന്ദ്രമന്ത്രിസഭയിലോ സുപ്രിം-ഹൈക്കോടതികളിലോ നോക്കിയാലത്തെ കഥകള്‍ നേരത്തെ സൂചിപ്പിച്ചു. സൈനിക രംഗത്ത് നോക്കിയാല്‍ ഞെട്ടിപ്പോകും. പ്രതിരോധ വകുപ്പാണ് കളവിന്റെ വിളഭൂമി. ബോഫോഴ്‌സ് തോക്കിടപാട് കേസ് മറന്നുപോയോ? കാട്ടുകളവിന്റെ അടഞ്ഞുകിടന്ന വാതില്‍ നമുക്ക് തുറന്നുതന്നത് ആ കേസാണ്. പിന്നീട് അത് അടഞ്ഞിട്ടില്ല. കവാടത്തിന്റെ വിസ്‌തൃതി കൂടിക്കൊണ്ടിരിക്കുകയാണ്.

വന്‍ കടലുകളിലെ തിമിംഗലങ്ങളും വന്‍ ജലാശയങ്ങളിലെ ഭീകര ജീവികളും മാത്രമല്ല വക്രബുദ്ധിയും കാപട്യവും കൊണ്ട് കഴിഞ്ഞുകൂടുന്നത്. ചെറിയ പുഴുക്കളും പഴുതാരകളും കൃമികീടങ്ങളും ഈ വിഷഭക്ഷണം കഴിച്ച് വളരാന്‍ ശ്രമിച്ചുവരുന്ന കാഴ്ചയും ഇന്ന് സുലഭമാണ്. വന്‍കിടക്കാര്‍ പുഴുത്തു നശിച്ചാലും ജനസമൂഹം വലിയ കുഴപ്പമില്ലാതെ ബാക്കിനില്‍പ്പുണ്ടല്ലോ എന്ന് ആശ്വസിക്കുവാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. ഏറ്റവും വലിയ വിപത്ത് അവരും വളവുളള കാഞ്ഞിരമാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.

ഇപ്പോഴത്തെ പ്രക്ഷോഭകരമായ വാര്‍ത്ത നമ്മുടെ മുഖ്യമന്ത്രിയുടെ പുത്രന്റെ ധനാര്‍ജ്ജനത്തിന്റെ കഥകളാണല്ലോ. പ്രതിപക്ഷം അതിനെ എതിര്‍ക്കുന്നത് കാണുമ്പോള്‍, പണ്ടൊരു ഭ്രാന്താസ്പത്രിയില്‍ നടന്ന സംഭവം ഓര്‍ത്തുപോകും. ഒരു ഭ്രാന്തിപ്പെണ്ണ് കീറിനാശമായ തുണി അരയില്‍ ചുറ്റി നടക്കുന്നത് കണ്ട മറ്റൊരു പെണ്‍ ഭ്രാന്ത 'എന്ത് നാണക്കേടാണ് ഇത്' എന്ന് ചോദിച്ച് തന്റെ ഒരേയൊരു തുണി ഉരിഞ്ഞ് കൂട്ടുകാരിക്ക് കൊടുത്തത്രെ. നഗ്‌നതയുടെ കാര്യത്തില്‍ നാം ഇവരില്‍ ആരെയാണ് സ്വീകരിക്കുക?

അച്യുതാനന്ദ പുത്രന്റെ കഥ പുറത്തുവരേണ്ടതാകുന്നു. യു പി എ യുടെയും കേന്ദ്രമന്ത്രിസഭയുടെയും യു ഡി എഫിന്റെയും അഴിമതികള്‍ പുറത്തുവന്നു. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ്‌ഫ്ളാറ്റ്, ഇടമലയാര്‍ എന്നിങ്ങനെ കൊടും അഴിമതികള്‍ ആയാണ് അവ പുറത്തായത്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി പുത്രനെയും ഒരു ചെറിയ നേതാവ് പഴിയ്ക്കുകയുണ്ടായി. പറഞ്ഞ് പറഞ്ഞ് കയറിയപ്പോള്‍ മുഖ്യമന്ത്രിസുതന്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞു. ഉടനെ ആ നേതാവ് പറഞ്ഞുപോയതില്‍ ഖേദം പ്രകടിപ്പിച്ച്, കേസ് പിന്‍വലിച്ചു.

കേസ് സംബന്ധിച്ച് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞതിനുശേഷമാകാം, അത് തനിക്ക് മാനഹാനിയുളവാക്കുന്നതാണല്ലോ എന്ന് പിന്നണി ബുദ്ധി അദ്ദേഹത്തില്‍ ഉദിച്ചത്. ഉടനെ പ്രസ്താവന വന്നൂ, മന്ത്രി പുത്രന്‍ കാല്‍ക്കല്‍ വീണതുകൊണ്ടാണ് താന്‍ ഖേദം പ്രകടിപ്പിച്ചത് എന്ന്.

താഴെ വീണെങ്കിലും കാല് മേലെയാണെന്നതുകൊണ്ട് വീഴ്ചയില്ലെന്ന് ജനം സമ്മതിക്കണം. സമ്മതിക്കുകയല്ലാതെ ജനം എന്തുചെയ്യും? പക്ഷേ സമ്മതിക്കാന്‍ ഒരു ചെറുപ്രയാസം! സാധാരണ ലോക നടപ്പ് മാനനഷ്ടക്കേസുകൊടുത്താല്‍ പ്രതി കേസു കൊടുത്തയാളിന്റെ കൂറ് നേടുക എന്നതാണ്. ഈ കലിയുഗത്തിലും പതിവ് മറ്റൊന്നല്ല. പക്ഷേ ഇവിടെ മാനനഷ്ടക്കാരന്‍ കേസ് കൊടുത്തില്ല. പിന്നീട് സ്വയം കേസ് പിന്‍വലിക്കുന്നതിനു വേണ്ടി പ്രതിയുടെ കാല്‍ക്കല്‍ വീണതുകൊണ്ട് ഖേദം പ്രകടിപ്പിച്ചുവെന്നാണ് അവകാശവാദം.

കഥ തീരുന്നില്ല. കളവ് തീരില്ലല്ലോ. തന്റെ കാല്‍ക്കല്‍ വീണ് ഖേദം പ്രകടിപ്പിച്ച പാവത്തിനെ പിന്നെ ദ്രോഹിക്കാന്‍ പാടുണ്ടോ? അത് വഞ്ചനയാവില്ലേ? ഇതു പറഞ്ഞ നേതാവ് പിറ്റേന്ന്, ഈ പുത്രനെതിരെ മാർക്‌സിസ്റ്റു കേന്ദ്ര സമിതി നടപടിയെടുക്കണമെന്ന് ഒപ്പിട്ട് കത്തയച്ചതായി വാര്‍ത്ത. കഥയിലെ സംഭവങ്ങള്‍ ഒന്നും വിട്ടുപോകരുത്. (1) മുഖ്യമന്ത്രിയുടെ പുത്രനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തി. (2) പുത്രന്‍ മാനനഷ്ടക്കേസ് കൊടുത്തു. (3) ആ പുത്രന്‍ ഉടനെ മാനം നഷ്ടപ്പെടുത്തിയ പ്രതിയുടെ കാല്‍ക്കല്‍ വീണ് രക്ഷിക്കാന്‍ പറഞ്ഞു. (4) പ്രതി തന്റെ കുറ്റപ്പെടുത്തലില്‍ ഖേദിച്ചതായി പ്രസ്താവിക്കുന്നു. (5) പിന്നെ അദ്ദേഹം ഖേദത്തോടെ പൊറുത്ത മന്ത്രിപുത്രനെതിരായി നടപടി വേണമെന്ന് കേന്ദ്ര മാര്‍ക്‌സിസ്റ്റ് ഭരണ സമിതിക്ക് എഴുതിയിരിക്കുന്നു.

എന്തോ തലയ്ക്ക് കുഴപ്പം പറ്റിയതുപോലെ, യുക്തി ചിന്ത വനവാസത്തിനു പോയോ? പറയുന്നത് ഒന്നും മറ്റൊന്നിനോട് ഇണങ്ങുന്നില്ല. ''എരിശ്ശേരിയില്‍ ഉപ്പില്ലാഞ്ഞിട്ട് തലയണ നീക്കിവെച്ചു, എന്നിട്ടും പോയില്ല പറമ്പില്‍ കയറിയ കുരങ്ങന്‍'' എന്ന മട്ടില്‍ നേതാക്കള്‍ പ്രസ്താവിച്ചു തുടങ്ങിയിരിക്കുന്നു. കളവിനെ മൂടിവെയ്ക്കാനുള്ള ശ്രമത്തില്‍ കളവിന്റെ ബ്രഹ്മാണ്ഡ വേഷങ്ങള്‍ പുറത്തുവരുന്നു.

പത്ര പ്രവര്‍ത്തനത്തില്‍ നിന്ന് ചെറിയൊരുദാഹരണം. എന്നോട് ഒരു പത്രപ്രവര്‍ത്തകന്‍ പുന്നയൂര്‍ക്കുളത്ത് സാഹിത്യ അക്കാദമി സ്‌മാരക മന്ദിരം പണിയാതിരുന്നതിനെപ്പറ്റി ചോദിച്ചു; അക്കാദമിയും ഗവണ്‍മെന്റുമെല്ലാം കാളവണ്ടിയുടെ വേഗത്തിലേ പോവുകയുളളൂ എന്നോ മറ്റോ പണ്ട് ഞാന്‍ പറഞ്ഞത് ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയമാകയാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന എന്തെങ്കിലും ഒരു വാക്യം എന്നില്‍ നിന്നും കിട്ടണമെന്നതാണ് പത്രപ്രവര്‍ത്തകന്റെ ലക്ഷ്യമെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. അത് മനസ്സിലാക്കാത്ത ഒരാള്‍ ആ ലേഖകന്‍ മാത്രമാണ്. മറുപടിയായി ഞാന്‍ പറഞ്ഞു, 'അഡ്‌മിനിസ്‌ട്രേഷന്‍ സിസ്റ്റം' എപ്പോഴും ഈവക കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കില്ല. പോക്ക് മെല്ലെയായിരിക്കും. നാം എപ്പോഴും ഇടപെടേണ്ടിവരും' എന്നു പറഞ്ഞു.

റിപ്പോര്‍ട്ടുവന്നപ്പോള്‍ ഈ ഗവണ്‍മെന്റ് ഇതിനൊന്നും പ്രാധാന്യം നല്‍കില്ലെന്നും മെല്ലെപ്പോകലാണ് അവരുടെ രീതിയെന്നും. കാര്യങ്ങള്‍ കണ്ടത് വായിച്ചവരെല്ലാം ഈ ഗവണ്‍മെന്റിനെ ഞാന്‍ കുറ്റപ്പെടുത്തി എന്ന് വിശ്വസിക്കും. എന്നാലെന്ത്, നാലു വോട്ട് ഭരണപക്ഷത്തിന് കുറയുമെങ്കില്‍! അത് പോരേ കളവിന് പ്രതിഫലം?

ഈ റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്തുമാകട്ടെ, കുറച്ചെങ്കിലും പേരുടെ മനസ്സില്‍ ഈ റിപ്പോര്‍ട്ടര്‍ക്കും ആ പത്രത്തിനും അല്‍പ്പമൊരു മങ്ങലും മോശത്തരവും സംഭവിക്കാതിരിക്കുമോ? വാര്‍ത്ത സൂര്യനാണെങ്കില്‍ ഒരു കടലാസുകൊണ്ട് അത് മറയ്ക്കാമെന്ന് ഇവര്‍ കരുതുന്നു.

ഇത്തരത്തില്‍ നാം പുകകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്, കാഞ്ഞിരമരങ്ങള്‍, വലുതും ചെറുതും എരിഞ്ഞു പുകയുകയാണ്.


*****


സുകുമാര്‍ അഴീക്കോട്, കടപ്പാട് :ജനയുഗം

Friday, January 14, 2011

നമ്മുടെ പുഷ്പ സംസ്കാരം

ഒരുകാലത്ത് നമുക്കുചുറ്റും പൂവുകളുണ്ടായിരുന്നു. മിക്കവാറും എല്ലാ വീടുകള്‍ക്കു മുമ്പിലും ഒരു പൂന്തോട്ടമുണ്ടാകും. ചെറ്റപ്പുരകളുടെ മുമ്പില്‍പ്പോലും. അവിടെ പൂന്തോട്ടത്തിന് സ്ഥലമില്ലെങ്കില്‍ വേലിക്കരികിലോ മറ്റെവിടെയെങ്കിലുമോ പൂച്ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കും. അവിടെ പൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്നുണ്ടാകും. വേലികളില്‍ പടര്‍ന്ന് കിടക്കുന്നത് നീല ശംഖുപുഷ്പങ്ങളായിരിക്കും.

വീടിന് മുമ്പിലെ പൂന്തോട്ടം നനയ്ക്കുകയും പൂക്കളെ ലാളിക്കുകയും ചെയ്യുന്ന പെണ്‍കുട്ടി നമ്മുടെ കാല്പനികതയുടെ ഗൃഹാതുരത്വമാണ്. എന്റെ കൌമാരപ്രായത്തില്‍ അങ്ങനെയുള്ള ഒരു പൂന്തോട്ടത്തെക്കുറിച്ചും പ്രഭാതത്തില്‍ പൂവുകളെ ശുശ്രൂഷിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചും ചങ്ങമ്പുഴ രചിച്ച "ഉദ്യാനദേവത'' ത്രസിക്കുന്ന മനസ്സോടെയാണ് ഞാനും എന്റെ സുഹൃത്തുക്കളും വായിച്ചത്.

ചങ്ങമ്പുഴയെയും ഞങ്ങള്‍ കൌമാരപ്രായക്കാരെയും മാത്രമല്ല പൂവുകള്‍ ആകര്‍ഷിച്ചതും മോഹിപ്പിച്ചതും. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സനെപ്പോലുള്ള വലിയ എഴുത്തുകാരും ക്ളോദ് മൊനേയെപ്പോലെ വിശ്വപ്രസിദ്ധരായ ചിത്രകാരന്മാരും പൂവുകളുമായി സര്‍ഗാത്മകമായ ഒരു പരസ്പരത മെനഞ്ഞെടുത്തിരുന്നു.

പില്‍ക്കാലം ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്‍ പൂവുകളെക്കുറിച്ച് എഴുതിയ രണ്ടു കഥകള്‍ ഞാന്‍ വായിക്കുകയുണ്ടായി. "ദ് ഡെയിസി''യും "ലിറ്റില്‍ ലിഡാസ് ഫ്ളവറും''. പച്ചപ്പുല്ലില്‍ വിടര്‍ന്നുകിടക്കുന്ന സുവര്‍ണ ഹൃദയമുള്ള വെള്ള ഡെയിസിപ്പൂവും കൊച്ചു പക്ഷിയും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് "ദ് ഡെയിസി.'' വികൃതികളായ ആണ്‍കുട്ടികള്‍ ഡെയിസിപ്പൂവിനെ പുല്ലോടെ പറിച്ചെടുത്തു നശിപ്പിക്കുകയും പക്ഷിയെ കൂട്ടിലിട്ട് വെള്ളം കൊടുക്കാതെ കൊല്ലുകയും ചെയ്യുന്ന ആ കഥ വായിച്ച് എന്റെ മനസ്സ് വേദനിച്ചിരുന്നു.

ഇംപ്രഷനിസ്റ്റ് ചിത്രകാരനായ ക്ളോദ് മൊനേയുടെ പെയിന്റിങ്ങുകളിലാണ് ഞാന്‍ ആദ്യമായി ലില്ലിപ്പൂക്കളെ കണ്ടത്. പൂവുകളാണ് തന്നെ ചിത്രകാരനാക്കിയതെന്ന് ഒരിക്കല്‍ മൊനേ പറയുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു ഇംപ്രഷനിസ്റ്റ് പെയിന്ററായ ഹെന്റി മത്തീസും പൂവുകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. "പൂവുകളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങും പോകേണ്ടതില്ല. എല്ലായ്പോഴും അവ നമുക്ക് ചുറ്റുമുണ്ട്. കണ്ടാല്‍ മതി''. മത്തീസ് ഒരിക്കല്‍ പറഞ്ഞു.

"വെറുതെ ജീവിച്ചാല്‍മാത്രം പോരാ. നമുക്ക് അല്‍പ്പം സൂര്യവെളിച്ചവും സ്വാതന്ത്ര്യവും ഒരു പൂവും വേണം. എങ്കിലേ ജീവിതം പൂര്‍ണമാകുകയുള്ളൂ.'' ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്റെതാണ് ഈ വാക്കുകള്‍.

എമ്മ ഗോള്‍ഡ്‌മാനും പൂവുകളെക്കുറിച്ച് പറഞ്ഞിട്ടില്ലേ?

ഉവ്വ്, ഇതാ ഇങ്ങനെ: "കഴുത്തിലണിഞ്ഞ വൈരക്കല്ലു നെക്‌ലെയിസിനെക്കാളേറെ എനിക്ക് സന്തോഷം നല്‍കുന്നത് മേശപ്പുറത്തുവച്ച റോസാപ്പൂവുകളാണ്.''

എന്തിനാണ് ഇതൊക്കെ ഞാനിപ്പോള്‍ ഓര്‍ക്കുന്നത്?

കഴിഞ്ഞമാസം ദുബായില്‍ നടത്തിയ ഒരു സന്ദര്‍ശനമാണ് അതിന് കാരണം. ഭൂതകാലത്തെക്കുറിച്ചും എന്റെ പൂവനുഭവങ്ങളെക്കുറിച്ചും പൂക്കാഴ്ചകളെക്കുറിച്ചും അതോര്‍മിപ്പിച്ചു.

ഓണക്കാലത്ത് കുട്ടിയായ ഞാന്‍ പൂവിടാന്‍വേണ്ടി ദൂരെ പൂക്കള്‍ തേടിപ്പോയിരുന്നു. ഓണവും വിഷുവും തിറയുത്സവവും തെരേസാ പുണ്യവാളത്തിയുടെ പെരുനാളും എനിക്ക് വളരെ പ്രിയങ്കരമാണ്, അന്നും ഇന്നും. അതൊക്കെ എന്റെ ബാല്യകാലവുമായി വേര്‍തിരിക്കാന്‍ കഴിയാത്തവിധം ബന്ധപ്പെട്ടുകിടക്കുന്നു. എന്റെ ഗൃഹാതുരതയാണ് അതെല്ലാം.

അത്തംനാള്‍ തുടങ്ങി പുലര്‍ച്ചെക്കെഴുന്നേറ്റ് ഞാന്‍ കോലായിയില്‍ പൂക്കളം വരച്ച് പൂവിടും. തലേ ദിവസംതന്നെ ചെറിയ പൂസഞ്ചികളുമായി ആവശ്യമായ വിവിധ ഇനം പൂക്കള്‍തേടി യാത്ര പുറപ്പെടും. ദൂരെയുള്ള അപരിചിതമായ ഇടവഴികളിലൂടെയും നെല്‍വയലുകളിലൂടെയുമെല്ലാം കൂട്ടുകാരുമായി അലയും. ഇരുള്‍വീണു തുടങ്ങുമ്പോള്‍ നിറഞ്ഞ പൂസഞ്ചികളുമായി വീട്ടിലേക്ക് മടങ്ങും.

അക്കാലത്തെ നമ്മുടെ പുഷ്പസംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ അനുഭവം.

പ്രകൃതിസ്നേഹം മനസ്സില്‍ വളരുമ്പോള്‍ പൂവുകള്‍ പറിച്ചു നശിപ്പിക്കുവാനുള്ളതല്ല എന്ന തിരിച്ചറിവുണ്ടാകുന്നു. പൂവുകള്‍ സ്നേഹിക്കുവാനും താലോലിക്കുവാനുമുള്ളതാണ്.

പക്ഷേ അങ്ങനെ ഒരു തിരിച്ചറിവ് നമ്മുടെ സമൂഹത്തിനുണ്ടോ?

ഇന്ന് വലിയ വീടുകളുടെ മുമ്പില്‍പ്പോലും പൂന്തോട്ടങ്ങള്‍ കാണുന്നത് വിരളം. പൂന്തോട്ടത്തിന്റെ സ്ഥാനത്ത് നിറമുള്ള ടൈലുകള്‍ പാകി മോടിപിടിപ്പിക്കുന്നതാണ് ഇപ്പോള്‍ ഫാഷന്‍. അഥവാ എവിടെയെങ്കിലും ഒരു പൂന്തോട്ടമുണ്ടെങ്കില്‍തന്നെ അതിലെ ചെടികള്‍ക്ക് നനയ്ക്കുവാനും ശുശ്രൂഷിക്കുവാനും പെണ്‍കുട്ടികളില്ല. പ്രഭാതങ്ങളില്‍ പെണ്‍കുട്ടികള്‍ വന്ന് വീട്ടുമുറ്റത്തുനില്‍ക്കുന്നത് പൂക്കളെ പരിചരിക്കാനല്ല, മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുവാനാണ്.

കാലം ഇമെയിജുകളെയും പരിവര്‍ത്തനം ചെയ്യിക്കുന്നു. മുറ്റത്ത് പൂക്കള്‍ വിരിഞ്ഞുകിടക്കുന്ന, ചെടികള്‍ക്ക് നനയ്ക്കുന്ന നീണ്ട പാവാടയുടുത്ത പെണ്‍കുട്ടിയുടെ ദൃശ്യബിംബം പൂന്തോട്ടമോ പൂക്കളോ ഇല്ലാത്ത മുറ്റത്തൂടെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് നടക്കുന്ന ചുരിദാറിട്ട പെണ്‍കുട്ടിയുടെ ഇമെയിജായി മാറിയിരിക്കുന്നു. ഇനിയുമൊരു ചങ്ങമ്പുഴയുണ്ടാകുമെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് ഉദ്യാനദേവതപോലുള്ള കവിത രചിപ്പിക്കാന്‍ ഉദ്യാനവും ദേവതയും ഇവിടെ ഉണ്ടാകില്ലെന്ന് ദുഃഖത്തോടെ ഞാനറിയുന്നു.

ഉദ്യാനങ്ങള്‍ മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പൂവുകളോടുള്ള സ്നേഹവും നമുക്ക് കൈമോശം വന്നിരിക്കുന്നു.

ഏതെങ്കിലും ഒരു വീടിന്റെ വേലിക്കരികില്‍ ഒരു പൂവ് വിടര്‍ന്നുകിടക്കുന്നത് കണ്ടാല്‍ നാം അതിനെ അതിന്റെ തണ്ടില്‍സുഗന്ധംവിതറി നില്‍ക്കുവാന്‍ അനുവദിക്കില്ല. അതിനെ കൈയേന്തി പറിച്ചെടുക്കും. ഒന്നു മണത്തശേഷം അതിനെ കശക്കി നിലത്തെറിയും. പൂവുകള്‍ നശിപ്പിക്കുവാനുള്ളതാണെന്നാണ് നാം കരുതുന്നത്.

എന്റെ നാട്ടിലെ നിരത്തുവിളക്കുകളില്‍ പ്രകാശംചൊരിയുന്ന സോഡിയം വേപ്പര്‍ ബള്‍ബുകളുണ്ട്. വില കൂടിയ ആ ബള്‍ബുകള്‍ വഴിപോക്കര്‍ എറിഞ്ഞുടക്കുന്നത് ഒരു പതിവാണ്.

ചെടിയിലെ പൂവുകള്‍ പറിച്ച് കശക്കിയെറിയുന്നതിനെയും സോഡിയം വേപ്പര്‍ വിളക്കുകള്‍ എറിഞ്ഞുടക്കുന്നതിനെയും കൂട്ടിവായിക്കേണ്ടതാണ്. മലയാളി മനസ്സില്‍ നശീകരണ വാസനകള്‍ വളരുകയാണ്. ഈ നശീകരണ വാസനകള്‍ പൂവുകളുടെ സുഗന്ധത്തെയും വെളിച്ചത്തെയും ഇല്ലാതെയാക്കുന്നു.

പൂവുകളെ സ്നേഹിക്കുന്ന നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിക്ക് ഒരിക്കല്‍ ഒരു നല്ല ഐഡിയ തോന്നി. ദിവസേന ഡസന്‍ കണക്കിന് സാംസ്കാരിക സമ്മേളനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. സ്വാഗതം പറയുമ്പോള്‍ വേദിയിലിരിക്കുന്നവര്‍ക്കെല്ലാം പൂച്ചെണ്ടുകളാണ് നല്‍കുന്നത്. സമ്മേളനം കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ ആ പൂക്കള്‍ മരിക്കുന്നു. പൂച്ചെണ്ടുകള്‍ക്ക് പകരം വേദിയിലിരിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഐഡിയ. പുസ്തകം വാടി നശിക്കില്ലല്ലോ. എല്ലാവരും മന്ത്രി പറഞ്ഞതുപോലെ ചെയ്തിരുന്നെങ്കില്‍ എണ്ണമറ്റ പൂവുകള്‍ അകാല ചരമമടയാതെ അവയുടെ തണ്ടുകളില്‍ സുഗന്ധം പരത്തി നില്‍ക്കുമായിരുന്നു. എന്നെപ്പോലുള്ളവരുടെ വീടുകളിലെ ലൈബ്രറികളിലെ പുസ്തകങ്ങളുടെ എണ്ണം വര്‍ധിക്കുമായിരുന്നു.

പക്ഷേ... ഇന്നലെയും കിട്ടി വേദിയിലിരിക്കുന്ന എനിക്ക് ഒരു പൂച്ചെണ്ട്.

മരുഭൂമിയെന്നാണ് നമ്മള്‍ ദുബായിയെ വിളിക്കാറുള്ളത്. മരുഭൂമിയിലെ സാഹിത്യം എന്നൊക്കെ നമ്മള്‍ സാധാരണയായി പറയാറുണ്ട്.

കഴിഞ്ഞ മാസം ഞാനവിടെ പോയപ്പോള്‍ മരുഭൂമിയും മണലാരണ്യവും കണ്ടില്ല. എല്ലായിടത്തും നീര്‍ച്ചാലുകള്‍. കടലില്‍നിന്ന് നഗരത്തിന് നടുവില്‍ ചാലുകീറി പുഴകള്‍ ഉണ്ടാക്കിയിരിക്കുന്നു. എങ്ങും വെട്ടിത്തിളങ്ങുന്ന പുത്തന്‍ എടുപ്പുകള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുക്കാല്‍ കിലോമീറ്റിലേറെ ഉയരമുള്ള എടുപ്പാണ് ബുര്‍ജ് ഖലീഫ (ദൈവത്തിന്റെ ആസനത്തില്‍ തറച്ചുകയറ്റിയ സൂചി എന്നാണ് അതിനെക്കുറിച്ച് ഫെമിനിസ്റ്റ് എഴുത്തുകാരി ജര്‍മെയിന്‍ ഗ്രീര്‍ പറഞ്ഞത്. അതു മറ്റൊരു വിഷയം) ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി താഴോട്ട് നോക്കിയപ്പോള്‍ ഞാന്‍ എങ്ങും കണ്ടത് നീരുറവുകളും പച്ചപ്പുകളുമാണ്. ബര്‍ ദുബായിലെ രാജവീഥികളുടെ ഇരുവശങ്ങളിലും പൂവുകളുടെ വര്‍ണപ്പരവതാനികള്‍. അതിലെ കടന്നുപോകുന്ന എണ്ണമറ്റ ആളുകളില്‍ ഒരാള്‍പോലും ഒരു പൂവിനെപ്പോലും നുള്ളി വേദനിപ്പിക്കുന്നത് കണ്ടില്ല. മണലാരണ്യങ്ങള്‍ ഉദ്യാനങ്ങളായി മാറിയ ആ അത്ഭുതകാഴ്ച ഞാന്‍ കണ്ണുനിറയെ കണ്ടുനിന്നു.

നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പുഷ്പസ്നേഹം വീണ്ടെടുക്കണം. എങ്കിലേ നമുക്ക് മനുഷ്യനെ സ്നേഹിക്കാന്‍ കഴിയൂ.


*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Sunday, December 5, 2010

നൂറ്റാണ്ടിന്റെ വിലയുള്ള സെക്കന്‍ഡുകള്‍

ശ്രദ്ധ പിടിച്ചുപറ്റുന്ന ശരീരപ്രകൃതി. ആറടിയില്‍ കൂടുതല്‍ ഉയരം. മെലിഞ്ഞതുകൊണ്ട് പൊക്കക്കൂടുതല്‍ തോന്നിക്കുന്നു. തീക്ഷ്ണവും തുളഞ്ഞുകയറുന്നതുമായ കഴുകന്‍കണ്ണ്. കൊക്കുപോലെ മൂക്ക്. ഉന്തിനില്‍ക്കുന്ന ചതുരാകൃതിയായ താടിയെല്ല്. കൈകള്‍ മിക്കപ്പോഴും മഷിയും രാസപദാര്‍ഥവും പുരണ്ട് വൃത്തികേട്. ലോലമായ ദര്‍ശനോപകരണങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അതീവ മൃദുലത. ഒരു കിറുക്കിന്റെ പരിധിയില്‍ അറിവ് അസാധാരണമാംവിധം സൂക്ഷ്മവും വിജ്ഞാനംപോലെ അജ്ഞതയും. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് ഈ മനുഷ്യന് അറിയില്ല. ഭൂമി ചന്ദ്രനുചുറ്റും കറങ്ങിയാലും തന്റെ പ്രവര്‍ത്തനത്തെ അതു ബാധിക്കില്ലെന്നാണ് ഇയാളുടെ ഭാഷ്യം. ഇതാണ് ഷെര്‍ലക് ഹോംസ്. എവിടെയൊക്കെയോ കണ്ടുമുട്ടിയ ഒരാളായി ലോകമെമ്പാടുമുള്ള വായനക്കാര്‍ കരുതുന്ന കഥാപാത്രം. ആര്‍തര്‍ കൊനാന്‍ ഡോയല്‍ സൃഷ്ടിച്ച് ഇറക്കിവിട്ട ഇയാള്‍ പിന്നെ എഴുത്തുകാരനെയും മറികടന്ന് വളര്‍ന്നു.

അപസര്‍പ്പകസാഹിത്യം ജനപ്രിയമാകുന്നത് ഡോയലിന്റെ ഹോംസ് പരമ്പരകളോടെ. ആദ്യ കൃതി 'എ സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്' 1887ല്‍ പുറത്തുവന്നു. അമ്പതില്‍പ്പരം ഭാഷയിലേക്ക് ഹോംസ് പരമ്പരകള്‍ വിവര്‍ത്തനംചെയ്തു. നാടകം, സിനിമ, സീരിയല്‍, കാര്‍ട്ടൂണ്‍, കോമിക്, പരസ്യം എല്ലാറ്റിലും ഹോംസ് കടന്നുവന്നു. ഡോയല്‍ ലോകത്തിലെ വിലയേറിയ സാഹിത്യകാരനായി.

ആര്‍തര്‍ ഇഗ്നേഷ്യസ് കൊനാന്‍ ഡോയല്‍ മരിച്ച് 80 വര്‍ഷം കഴിഞ്ഞു. 1859 മെയ് 22ന് എഡിന്‍ബറോയില്‍ ജനനം. ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യം. 1930 ജൂലൈ ഏഴിനു മരണം.

മറ്റു സാഹിത്യരൂപങ്ങളേക്കാള്‍ താഴെയായി കരുതപ്പെട്ടിരുന്ന ആകാംക്ഷാഭരിതമായ നിമിഷത്തിലേക്ക് ശ്വാസഗതിപോലും മറന്ന് വായനക്കാരന്‍ കടന്നുകയറുന്നു. ശാസ്ത്രീയത, യുക്ത്യാധിഷ്ഠിത ചിന്ത, സത്യസന്ധത, രഹസ്യങ്ങളെ കൈകാര്യംചെയ്യുന്ന രീതി, മനുഷ്യബന്ധങ്ങളോടു പുലര്‍ത്തേണ്ട നീതി, യാഥാര്‍ഥ്യമെന്നുതോന്നിക്കുന്ന രംഗാവിഷ്കരണം തുടങ്ങി പലതും അപസര്‍പ്പക സാഹിത്യത്തിലേക്ക് കോനാന്‍ ഡോയല്‍ പ്രവേശിപ്പിച്ചു. അതിനെ ജീവസ്സുറ്റതാക്കി. 'അപസര്‍പ്പകത്വം ഒരു ശരിയായ ശാസ്ത്രമാണ്. അല്ലെങ്കില്‍ എല്ലാ ശാസ്ത്രവുംപോലെ തണുത്തതും നിര്‍വികാരവുമായ രീതിയില്‍ത്തന്നെ അതിനെ കൈകാര്യം ചെയ്യണ'മെന്ന് ഡോയല്‍.

ജീവിതസംഭവങ്ങള്‍, അതിനനുസൃതമായ സന്ദര്‍ഭങ്ങള്‍, അതിനെ മികവുറ്റതാക്കുന്ന കഥാപാത്രങ്ങള്‍, ഉചിതവും വൈഭവംനിറഞ്ഞതുമായ സംഭാഷണങ്ങള്‍, അങ്ങനെ സൃഷ്ടിക്കപ്പെടുന്ന പശ്ചാത്തലങ്ങള്‍, കനത്ത മൂടല്‍മഞ്ഞ് തൂങ്ങിനില്‍ക്കുന്ന തെരുവുകള്‍, നിശ്ചല ജലത്തിലെ തെരുവുവിളക്കിന്റെ പ്രതിഫലനംമൂലം മിന്നല്‍പ്പിണര്‍പോലെ തെംസ് നദി, "മണിക്കൂറിനോ ദിവസത്തിനോ വാടകയ്ക്ക് ബോട്ട് നല്‍കുമെന്ന് ബോര്‍ഡുവച്ച ജെട്ടി, കെട്ടിങ്ങള്‍ ഇങ്ങനെ യാഥാര്‍ഥ്യത്തിന്റെ ലോകം. വ്യക്തിത്വ സവിശേഷതയും കുടുംബാന്തരീക്ഷവും വര്‍ണനാതീതം. പുഞ്ചിരി, ദേഷ്യം, വെറുപ്പ്, കൈകാല്‍ ചലനം എന്തിന് ചിലപ്പോള്‍ മുടിനാരിഴയുടെ അനക്കംപോലും പരിഗണിക്കുന്നു. മനസ്സിന്റെ പ്രതികരണം മുറുമുറുപ്പായും ചെവികൂര്‍പ്പിക്കലായും മാറുന്നു. ആതിഥ്യമര്യാദ, കുട്ടികളോടും പ്രായമായവരോടുമുള്ള പെരുമാറ്റം, സുഹൃത്തുക്കള്‍ക്കിടയിലെ വിശ്വസ്തത, ശത്രുക്കള്‍ക്കിടയിലെ വെറുപ്പും വെല്ലുവിളിയും നിറഞ്ഞ അനുഭവങ്ങള്‍. ഇവയെല്ലാം ഹോംസ് പരമ്പരകളെ സമ്പന്നമാക്കുന്നു.

ഷെര്‍ലക് ഹോംസിനെയും ഡോ. വാട്സന്‍ എന്ന സഹായിയെയും രൂപപ്പെടുത്തുന്നതില്‍ അനന്യസാധാരണ പ്രതിഭയാണ് ഡോയല്‍ പ്രകടിപ്പിച്ചത്.

കഥാപാത്ര രൂപീകരണത്തിലെ സൂക്ഷ്മതയാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെയാണ് ഹോംസ് നമുക്കിടയിലെവിടെയോ ജീവിച്ചുവെന്ന തോന്നലുളവാക്കുന്നത്. അമാനുഷികതയുടെ സ്പര്‍ശമില്ലാതെ യുക്തിയുടെയും ശാസ്ത്രീയതയുടെയും ചുവടുപിടിച്ചു നീങ്ങുന്ന കുറ്റാന്വേഷകന്‍. ശാന്തന്‍, ക്രമശീലന്‍, ചിലപ്പോള്‍ രാസപരീക്ഷണശാലയില്‍, ഇടയ്ക്ക് നഗരത്തിലെ ഏറ്റവും താണതലത്തില്‍. ദിവസങ്ങളോളം പ്രഭാതംമുതല്‍ പ്രദോഷംവരെ ഇരുപ്പുമുറിയിലെ സോഫയില്‍ ചലനമില്ലാതെ ഇരുപ്പ്. ശരീരാവയവശാസ്ത്രത്തില്‍ പരിജ്ഞാനം, രസതന്ത്രജ്ഞന്‍, സ്വന്തം പ്രൊഫസര്‍മാരെപ്പോലും അമ്പരപ്പിക്കുന്ന പാണ്ഡിത്യം, ചിലപ്പോള്‍ വിഷാദമൂകന്‍.

മുമ്പ് ഉത്തേജകമരുന്നിന്റെ പിടിയിലായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുന്നത് അസഹ്യമായതാണ് പ്രശ്നം. നിഷ്ക്രിയത്വത്തെ വെറുക്കുന്നു. സ്വന്തമായി പ്രത്യേക തൊഴില്‍ തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. തന്റെ പ്രതിഭയ്ക്കുതകുന്ന വേദി കണ്ടെത്തി ജോലിചെയ്യുന്നതുതന്നെ ഹോംസിന് ആനന്ദം. ഹോംസ്-വാട്സണ്‍ കൂട്ടുകെട്ടാണ് കഥകളെ നിയന്ത്രിക്കുന്നത്.

അടര്‍ന്നുവീണ് ഭൂമിയുമായി ഇഴുകിച്ചേരേണ്ടി വന്ന ഇലയെപ്പോലെ ലണ്ടന്‍ നഗരവുമായി ഡോ. വാട്സന് ഇടപഴകേണ്ടതായിവരുന്നു. വാടകമുറിയില്‍ ഹോംസുമായി ഒരുമിച്ചു താമസിക്കുന്നു. കഥയിലുടനീളം വായനക്കാരന്‍ ഡോ. വാട്സനിലൂടെ ഹോംസുമായി സംവദിക്കുകയാണ്.

ഹോംസ്കൃതികളില്‍ വായനക്കാരനായി പലതുമുണ്ട്. പ്രകൃതിയുടെ ശക്തികളുടെ മുന്നില്‍ മനുഷ്യമോഹങ്ങളും യത്നങ്ങളും നിസ്സാരമാണ്. പ്രകൃതിയെ വ്യാഖ്യാനിക്കാന്‍ പ്രകൃതിയെപ്പോലെ വിശാലമായ ആശയം വേണം. അസാധ്യതകളെയെല്ലാം ഒഴിവാക്കി സാധ്യതയുണ്ടെന്നു തോന്നുന്നവയെ തെരയുക. അപ്പോള്‍ അവശേഷിക്കുന്ന യാഥാര്‍ഥ്യത്തെ കാണാം. ഒറ്റപ്പെട്ട മനുഷ്യന്‍ ഉത്തരം കണ്ടുപിടിക്കാനാവാത്ത കടങ്കഥയാണ്. സമൂഹമനുഷ്യന്‍ അങ്കഗണിത യാഥാര്‍ഥ്യവും. ഏതെങ്കിലും ഒരു മനുഷ്യന്‍ എന്തുചെയ്യുന്നുവെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നാല്‍ സമൂഹം എന്താണ് ചെയ്യുന്നതെന്ന് കണിശമായി പറയാം. സമയത്തിന് ഹോംസ്കൃതിയിലെ പ്രാധാന്യം പ്രത്യേകം പറയണം. പിന്നിടുന്ന ഓരോ മണിക്കൂറും വിലപ്പെട്ടതാകുമ്പോള്‍, നൂറ്റാണ്ടുകളുടെ അത്രയും പ്രാമുഖ്യം സെക്കന്‍ഡിന്റെ ഒരംശത്തിനുമുണ്ട്.

ഏറ്റവും ബുദ്ധിമാനായ ചിന്തകനും ചിലപ്പോള്‍ യുക്തിശാസ്ത്രത്തിന്റെ അതിപ്രസരംമൂലം അബദ്ധം പിണഞ്ഞേക്കാം. ഏതൊരാള്‍ക്കും ചിലപ്പോള്‍ അന്യരുടെ സഹായം ആവശ്യമായും വരാം. ശാസ്ത്രീയത, യുക്തിചിന്ത, സൃഷ്ടിപരത തുടങ്ങിയവയിലൂടെ സാഹിത്യമേഖലയില്‍ കുറ്റാന്വേഷണ കഥകള്‍ക്കുള്ള സ്ഥാനം കോനാന്‍ ഡോയല്‍ അരക്കിട്ടുറപ്പിക്കുന്നു. സഹൃദയമനസ്സില്‍ കോനാന്‍ ഡോയലും ഹോംസ് പരമ്പരയും ജീവിക്കുകതന്നെയാണ്.

(എ ജി ശ്രീലേഖ )

II

ഷെഹ്റസാദ്, അഗതാക്രിസ്റ്റി

ആയിരത്തൊന്ന് രാവുകളില്‍ ഷെഹ്റസാദ് പറയുന്ന 'മൂന്ന് ആപ്പിളുകള്‍' കഥയാണ് കുറ്റാന്വേഷണ കഥയുടെ ആദ്യ മാതൃക. കഥയിങ്ങനെ: ടൈഗ്രിസ് നദിയില്‍നിന്ന് മീന്‍പിടിത്തക്കാരന് വലിയൊരു പെട്ടി കിട്ടി. ‘അയാള്‍ അബാസിദിലെ ഖലീഫ ഹറൂണ്‍ അല്‍ റഷീദിന് വിറ്റു. തുറന്നുനോക്കിയ ഖലീഫ കണ്ടത് സുന്ദരിയായ യുവതിയുടെ വെട്ടിമുറിച്ച ജഡം. മൂന്നുദിവസത്തിനകം കുറ്റം തെളിയിക്കാനും കൊലയാളിയെ പിടികൂടാനും മന്ത്രി ജാഫര്‍ ഇബിന്‍ യഹ്യയോട് കല്‍പ്പിച്ചു. ദൌത്യം പരാജയപ്പെട്ടാല്‍ ജാഫറിനെ തൂക്കിക്കൊല്ലും. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് കഥ പരിണമിക്കുന്നത്.

കേസ് തെളിയിക്കാനുള്ള അതിയായ വ്യഗ്രത അന്വേഷകനില്ലെന്നതാണ് ഷെര്‍ലക് ഹോംസ്, ഹെര്‍കുല്‍ പൈറേറ്റ് തുടങ്ങിയ പില്‍ക്കാല ഡിക്ടറ്റീവുകളില്‍നിന്ന് ജാഫറിനുള്ള വ്യത്യാസം. കൊലയാളി നടത്തുന്ന കുറ്റസമ്മതത്തിലൂടെയാണ് നിഗൂഢത നീങ്ങുന്നത്. മൂന്നുദിവസത്തിനകം കൊല തെളിഞ്ഞില്ലെങ്കില്‍ ജാഫര്‍ തൂക്കിലേറ്റപ്പെടും. എന്നാല്‍ തന്റെ ജീവന്‍ രക്ഷിക്കാനെങ്കിലും കിട്ടിയ തുമ്പുവച്ച് അയാള്‍ കേസ് തെളിയിക്കുന്നു.

മിങ് വംശകാലത്ത് (18-ാം ശതകം) ചൈനയില്‍ എഴുതപ്പെട്ട 'ബാവോ ഗോങ്', 'ഡി ഗോങ്' എന്നിവയാണ് കുറ്റാന്വേഷണ കഥാചരിത്രത്തില്‍ തുടര്‍ന്നുള്ള പേരുകള്‍. ചൈനീസ് പണ്ഡിതനായ ഡച്ചുകാരന്‍ റോബര്‍ട്ട് വാന്‍ ഗുലിക് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി. പിന്നീട് അദ്ദേഹം സ്വന്തമായി പരമ്പരകള്‍ ചെയ്തു. ചൈനീസ് കൃതികളിലെ ബാവോയെയോ, ഡി യെയോ പോലുള്ള ന്യായാധിപന്മാരോ അത്തരം പദവിയിലുള്ളവരോ ആയിരുന്നു കുറ്റാന്വേഷകര്‍.

ചൈനയില്‍ മിങ്, മഞ്ച് വംശകാലത്താണ് കഥ നടക്കുന്നതെങ്കിലും ഇതിലെ ചരിത്രപുരുഷന്മാര്‍ സോങ്, ടോങ് രാജവംശകാലത്ത് ജീവിച്ചവരാകണം. ഈ നോവലുകള്‍ പല കാര്യങ്ങളിലും പാശ്ചാത്യമട്ടിലുള്ള കുറ്റാന്വേഷണ നോവലുകളില്‍നിന്നു വ്യത്യസ്തമാണെന്ന് വാന്‍ഗുലിക് നിരീക്ഷിക്കുന്നു.

. ഇതിലെ കുറ്റാന്വേഷകര്‍ പ്രാദേശിക മജിസ്ട്രേട്ടുമാരും പരസ്പരബന്ധമില്ലാത്ത ഒന്നിലേറെ കേസുകള്‍ ഒരേസമയം കൈകാര്യംചെയ്യുന്നവരുമാണ്.

. കുറ്റവാളിയെയും കൃത്യത്തെയും വളരെ ശ്രദ്ധാപൂര്‍വം കഥാരംഭത്തില്‍ത്തന്നെ അവതരിപ്പിക്കും.

. കഥ തത്ത്വചിന്തയിലേക്കും ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങളിലേക്കും കടന്ന് ബൃഹത്രൂപം ആര്‍ജിക്കും.

. നൂറുകണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഇവരെ പ്രധാന കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.

വോള്‍ട്ടയറുടെ 'സാദിഗ്' (1748), സ്റ്റീന്‍ സ്റ്റീന്‍സണ്‍ ബ്ളിച്ചറുടെ 'ദി റെക്ടര്‍ ഓഫ് വെയില്‍ബേ' (1829) തുടങ്ങിയ കൃതികള്‍ ഈ ഗണത്തിലുള്ളതെങ്കിലും 1841ല്‍ പ്രസിദ്ധീകരിച്ച എഡ്ഗാര്‍ അലന്‍ പോയുടെ 'റൂമോര്‍ഗിലെ കൊലപാതകങ്ങള്‍' പ്രസിദ്ധമായതോടെ പാശ്ചാത്യലോകത്ത് കുറ്റാന്വേഷണ നോവലുകള്‍ക്ക് സ്വീകാര്യത ലഭിച്ചു.അലന്‍ പോയാണ് കുറ്റാന്വേഷണ നോവലിന്റെ പിതാവെന്നറിയപ്പെടുന്നത്.

കഥയെഴുത്തിലെ നാല് രാജ്ഞിമാരുടെ കാലമാണ് കുറ്റാന്വേഷണ നോവലിന്റെ സുവര്‍ണകാലം- അഗതാക്രിസ്റ്റി, ഡൊറോത്തി എല്‍ സയേര്‍സ്, എന്‍ഗായിയോ മാര്‍ഷ്, മാര്‍ഗറി അലിങ്കം. ന്യൂസിലന്‍ഡുകാരിയായ മാര്‍ഷ് ഒഴികെ മൂന്നുപേരും ബ്രിട്ടീഷുകാരികളാണ്. ആധുനികകാലത്ത് കുറ്റാന്വേഷണ നോവലുകള്‍ ഏറ്റവും പ്രചാരമാര്‍ജിച്ചതും അപസര്‍പ്പക കഥ, ഗൂഢകഥ തുടങ്ങിയ ഉള്‍പ്പിരിവുകള്‍ വന്നതും സ്വകാര്യ ഡിക്ടറ്റീവുകള്‍ രംഗപ്രവേശംചെയ്തതും എല്ലാം ഇംഗ്ളണ്ടില്‍ത്തന്നെ.

(എ സുരേഷ് )

*
കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, May 2, 2010

പണം പറത്തും പരുന്ത്

എല്ലാം പറഞ്ഞുകഴിഞ്ഞശേഷവും നാലു കാളിദാസ ശ്ളോകങ്ങളില്ലാതെ ഒന്നും പൂര്‍ത്തിയാകുന്നില്ലെന്ന രാജകീയ ശാഠ്യംപോലെ കോപ്പിബുക് ക്ളാസിക് സാധ്യതകളുടെ ആശയ പരിസരത്തുനിന്ന് ക്രിക്കറ്റ് അണുവിട മാറിക്കൂടെന്നു പറയുന്നില്ല. എഴുപതുകളില്‍ ഓസ്ട്രേലിയന്‍ വിത്തപ്രമാണിയായ കെറി പേക്കര്‍ ക്രിക്കറ്റ് സംപ്രേഷണാവകാശം നേടിയെടുക്കുന്നതിന് പുറത്തെടുത്ത വൃത്തികെട്ട കളികളിലൊന്നാണ് ക്രിക്കറ്റിനെ ഇന്നു കാണുന്ന കടും വര്‍ണങ്ങളിലേക്കും ട്വന്റി 20 എന്ന ഉത്തരാധുനിക രൂപത്തിലേക്കും എത്തിച്ചത്. പേക്കര്‍ കഥാവശേഷനായി. അദ്ദേഹം ലളിത് മോഡിയെ കണ്ടിരുന്നെങ്കില്‍ നീയാണ് എന്റെ ഗുരു എന്ന് അത്യാദരത്തോടെ മൊഴിയുമായിരുന്നു.

വെറും കച്ചവടമല്ലാതെ മറ്റൊരു ലക്ഷ്യവും പേക്കര്‍ക്കില്ലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കച്ചവടത്തിന്റെ മഹാസാധ്യതകള്‍ കേന്ദ്രീകരിക്കുന്നതിനെ തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ വേള്‍ഡ് സീരീസിന് അഥവാ പൈജമാ ക്രിക്കറ്റിനു കഴിഞ്ഞു. നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പനായ കെറി പേക്കറേക്കാള്‍ ആഴത്തിലുള്ള അധോലോക ബുദ്ധിയും ചൂതാട്ടമനസ്സും മോഡിക്കുണ്ട്. ചൂതാട്ടവും മയക്കുമരുന്നു കച്ചവടവും മറ്റും മറ്റുമുള്ള മാരിയോ പുസോയുടെ 'ഗോഡ്ഫാദറിലെ' കാസിനോകള്‍ക്കു സമാനമായ അന്തരീക്ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കു സംക്രമിപ്പിക്കാനുള്ള പരിശ്രമത്തിലാണല്ലോ മോഡി എന്ന സിഇഒ. അദ്ദേഹത്തിന് വിജയകരമായി കാസിനോ ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും കേരളത്തിന്റെ ഐപിഎല്‍ മോഹങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പാഡുകെട്ടി ഇറങ്ങിയ ശശി തരൂരിന്റെ മന്ത്രിപ്പണി കളഞ്ഞ് 'ഡിക്ളയേഡ് ഔട്ടാക്കാനായി'. എങ്കിലും ബിസിസിഐക്കും അതിന്റെ അധ്യക്ഷനായ ശരത്പവാറിനും കൂട്ടാളികള്‍ക്കും ലളിത് മോഡിയിലുള്ള വിശ്വാസം അചഞ്ചലമായി തുടരുന്നു.

ഐപിഎല്‍ റിയാലിറ്റി ഷോയിലെ ചീഞ്ഞളിഞ്ഞ എപ്പിസോഡുകള്‍ക്ക് വമ്പന്‍ സ്രാവുകളുടെ രാഷ്ട്രീയക്കളികൂടി സമാസമം ചേര്‍ത്ത് നാടകീയത ഏറ്റിയെങ്കിലും ഈ തൊഴുത്ത് വൃത്തിയാക്കി സംശുദ്ധമായ കളിയുടെ പുനര്‍ജനി ഇവിടെ സംഭവിക്കുമെന്നു കരുതേണ്ട. കനകത്തിന്റെയും കാമിനിയുടെയും കലഹത്തിന്റെ ഫലമായുള്ള ആഘാത പ്രത്യാഘാതങ്ങളില്‍ തരൂരിന്റെ വിക്കറ്റ് തെറിച്ചപ്പോള്‍ കേരളത്തിന് ഐപിഎല്‍ ടീം പോകുമല്ലോ എന്ന ആശങ്കയില്‍ വിലപിക്കുന്നവരുണ്ടാവാം. വര്‍ഷങ്ങളായി രഞ്ജി ട്രോഫിയില്‍ കളപറിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ കളിക്കാരെ ലഭ്യമാക്കാനോ സാമ്പത്തിക സ്രോതസ്സ് തുറന്നിടാനോ എന്തു താല്‍പ്പര്യമാണ് പേരിനുമാത്രം മലയാളിസാന്നിധ്യമുള്ള ഗുജറാത്തി വ്യവസായ കുടുംബത്തിന്റെ റൊണ്‍ഡിവു കണ്‍സോര്‍ഷ്യത്തിനുണ്ടാവുക. മൂന്നു വര്‍ഷമായി 25 കോടി രൂപവീതം ബിസിസിഐയില്‍നിന്നു കിട്ടിപ്പോരുന്ന കേരള ക്രിക്കറ്റ് സമിതി ഈ കളിക്കായി ഒരു ചുക്കും ചെയ്യാത്തപ്പോള്‍ മറുനാട്ടുകാര്‍ ഇവിടെ സാമ്രാജ്യം പണിഞ്ഞുതരണമെന്നു വാദിക്കുന്നതില്‍ എന്തു ന്യായം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പണത്തിന്റെ അക്കങ്ങള്‍ അനന്തമായി നീണ്ടുകിടക്കുന്നു. തമോഗര്‍ത്തത്തില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന കണികപോലെയാണത്. ഐപിഎല്‍ ടെസ്റ്റോ, ഏകദിന കളിയോ അല്ല. അവിടെ എത്ര പണമിട്ടുമൂടിയാലും ടീമുകള്‍ മികവിന്റെ വഴിയില്‍ മുന്നേറണം. യുവാക്കളെ കോളയിലേക്കും ബൈക്കുകളിലേക്കും അമ്മമാരെ ടൂത്ത്പേസ്റ്റിലേക്കും പെണ്‍കുട്ടികളെ വഴിതെറ്റലിലേക്കും നയിക്കാന്‍ കെല്‍പ്പുള്ളവരാണല്ലോ, പരസ്യമോഡലുകള്‍കൂടിയായ നമ്മുടെ ക്രിക്കറ്റ് ശിങ്കങ്ങള്‍. മറ്റൊരിടത്തും ക്രിക്കറ്റുകളിക്കാര്‍ വിഗ്രഹങ്ങളാവുന്നില്ല. ഇന്ത്യയിലെപ്പോലെ ക്രിക്കറ്റ് മറ്റൊരിടത്തും കോടികളുടെ കണക്കുമാവുന്നില്ല. കളിയില്‍ കവിഞ്ഞ് ക്രിക്കറ്റ് ഇവിടെ ഒരു കള്‍ട്ടായി കഴിഞ്ഞിരിക്കുന്നു. ഓരോ കള്‍ട്ടും സൃഷ്ടിക്കുന്നത് അടിമകളെയാണ്. വിശ്വക്രിക്കറ്റിലെ രത്നങ്ങളിലൊന്നായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രാജ്യത്തോടുള്ള അര്‍പ്പണ മനോഭാവത്തോടൊപ്പം അഗാധവും തീവ്രവുമായ ബാധ്യതകള്‍ സ്പോണ്‍സര്‍മാരോടും പരസ്യക്കാരോടും ഉണ്ട്. അല്ലെങ്കില്‍ റിക്കി പോണ്ടിങ്ങിനെപ്പോലെ ടെസ്റ്റിലും തെരഞ്ഞെടുക്കുന്ന ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് 40 വയസ്സുവരെയെങ്കിലും രംഗത്തു തുടരാനാണ് സച്ചിന്‍ ശ്രമിക്കേണ്ടത്.

ക്രിക്കറ്റ്പോലെ ഇന്ത്യക്കാരനെ ആവേശഭരിതമാക്കുന്നതാണ് സിനിമയും. കോര്‍പറേറ്റ് സിനിമ സ്പോര്‍ട്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ സൂപ്പര്‍ സര്‍ക്കസ്സായ ഐപിഎല്‍, കളിയുടെ തലത്തില്‍ എന്ത് സാമൂഹിക ധര്‍മമാണ് ഇവിടെ നിര്‍വഹിക്കുന്നത്. ഒരു മഹാരാജ്യം, അതിനു പിന്നില്‍ സ്പന്ദിക്കുന്ന കോടിക്കണക്കിനു മനസ്സുകള്‍. രാജ്യത്തിന്റെ വിജയത്തില്‍ അവയുടെ ജ്വലനം. തോല്‍വിയില്‍ വിലാപം. ഏതൊരു കായികരൂപത്തിനും ദേശീയ അഭിമാനം വാശിയും വീര്യവും പകരുന്നതാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സോ പഞ്ചാബ് കിങ്സ് ഇലവനോ തോല്‍ക്കുമ്പോള്‍ ചങ്കിടറുന്നത് ഷാരൂഖാനും പ്രീതിസിന്റയ്ക്കും മാത്രമാണ്. ശേഷമെല്ലാം താല്‍ക്കാലികവും തൊലിപ്പുറത്തുള്ളതുമായ ആരവങ്ങള്‍ മാത്രം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലും സ്പെയിനില്‍ ബാഴ്സ-റയല്‍മാഡ്രിഗ് വൈരത്തിലും കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ കൊമ്പുകോര്‍ക്കലിലും തിളച്ചുമറിയുന്ന വികാരം വേറെയാണ്. അത് കാശെറിഞ്ഞു നേടാന്‍ സാധിക്കുന്നതല്ല. അതാതിടങ്ങളിലെ ജനങ്ങളുടെ സ്വത്വവും സംസ്കൃതിയുമായി ഇഴചേര്‍ന്ന് കാലങ്ങളായി കുറുകിവന്ന കലര്‍പ്പില്ലാത്ത കളി ഭ്രാന്താണ്; അത് ജീവിതവും മരണവുമാണ്. ഐപിഎല്ലിലെ കാണികള്‍ ഇത്തരത്തില്‍ മാനസികമായി വിമലീകരിക്കപ്പെടുന്നില്ല. അവര്‍ ഈ കോര്‍പറേറ്റ് മെഗാ ഷോയിലെ നിശ്ശബ്ദ ഓഹരിയുടമകള്‍ മാത്രമാണ്. ഐപിഎല്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുവേണ്ടിയുള്ള കളി രണ്ടാമതായി. നാടിന്റെ അഭിമാനസ്തംഭങ്ങളായി നിറഞ്ഞാടിയ അവരില്‍ പലരും ഈ ഇടിമിന്നല്‍ കളങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി മാത്രം കളിക്കേണ്ട ഗതികേടിലാണ്.

ജനകീയവും ജനലക്ഷങ്ങളുടെ ഹൃദയവികാരവുമായ കാല്‍പ്പന്തുകളിയില്‍പ്പോലും അമിതമായ ലാഭേഛയുടെ കരിനിഴല്‍ പതിയാന്‍ തുടങ്ങിയിട്ടുണ്ട്. വ്യാവസായിക നിക്ഷേപംപോലെ സോക്കറിന്റെ മനോഹാരിതയെയും ആസ്വാദ്യതയെയും വില്‍പ്പനച്ചരക്കാക്കുന്നതിന്റെ പ്രവണതകളും ദുരന്തഫലങ്ങളും ചിലേടത്തെങ്കിലും പ്രകടമാണ്. ഇസ്രയേലിലെ പ്രസിദ്ധമായ മക്കാബി അടക്കമുള്ള നാല് ഫുട്ബോള്‍ ക്ളബ്ബുകള്‍ സാമ്പത്തിക കാവല്‍ക്കാരില്ലാതെ പരാജയത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് നടന്നടുക്കുകയാണ്.

രാഷ്ട്രത്തെ മാത്രമല്ല, കളിയെയും സംസ്കാരത്തെയുമെല്ലാം വില്‍പ്പനച്ചരക്കാക്കാമെന്ന സിദ്ധാന്തത്തിന്റെ ഉത്സവപ്പെരുമയാണ് ഐപിഎല്ലില്‍. ക്രിക്കറ്റിന്റെ സാമ്പത്തിക സാധ്യതകള്‍ വിഹിതവും അവിഹിതവുമായ വെളുപ്പും കറുപ്പും പണവും പിന്നെ ബെറ്റിങ് മടകളുടെ സമൃദ്ധിയും ചൂതാട്ടവും ചേര്‍ന്ന് അതിലേക്ക് എത്താവുന്ന സമ്പത്തിന്റെ സ്രോതസ്സുകള്‍ക്ക് സീമകളില്ലെന്നായിരിക്കുന്നു.

കളിയുടെ സൂക്ഷ്മസൌന്ദര്യം മുഴുവന്‍ അനാവശ്യമാകുമ്പോള്‍ കളി വളരുകയാണോ വരണ്ടുപോവുകയാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ബാറ്റ്സ്മാന്റെ തല്ലുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമായി ബൌളര്‍മാര്‍ ചുരുങ്ങിയാല്‍ ക്രിക്കറ്റും ബേസ്ബോളും തമ്മിലെന്തു വ്യത്യാസം. ബാറ്റ്സ്മാന്റെയും ബൌളറുടെയും മൌലികതയ്ക്കും മികവിനും എത്രത്തോളം മൂല്യമുണ്ടെന്നതാണ് ട്വന്റി 20 ഉയര്‍ത്തുന്ന വലിയ ചോദ്യം. ഒരു വെടിക്കെട്ട് ബാറ്റ്സ്മാനും പ്രതിഭയുടെ ഏറ്റവും മൂര്‍ത്തരൂപമായ സച്ചിനും തമ്മില്‍ ഈ കളിയില്‍ വ്യത്യാസമുണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഷെയ്ന്‍വാണും മുത്തയ്യ മുരളീധരനും ഇവിടെ കേമന്മാരാകുന്നതെങ്ങനെ? കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്രിക്കറ്റും പരിഷ്കരിക്കണം. അതിനു ചുക്കാന്‍പിടിക്കേണ്ടത് കളിയെയും കാലത്തെയും ക്രിക്കറ്റിനെയും ചരിത്രബോധത്തോടും യുക്തിഭദ്രതയോടും പ്രതിബദ്ധതയോടും കാണാന്‍ കഴിവുള്ളവരാകണം. അല്ലാതെ ക്രിക്കറ്റിന്റെ ദേശീയ, അന്താരാഷ്ട്ര സമിതികളെ നോക്കുകുത്തികളാക്കി, കാശില്‍ മാത്രം കണ്ണുവയ്ക്കുന്ന കളിനടത്തിപ്പുകാര്‍ക്ക് പരിഷ്കൃതമായ ക്രിക്കറ്റോ അതുളവാക്കുന്ന ആനന്ദമോ പ്രദാനംചെയ്യാനാവില്ല.

സാമൂഹികജീവിതത്തിന്റെതന്നെ അജന്‍ഡ ടെലിവിഷന്‍ നിര്‍ണയിക്കുന്ന ഘട്ടത്തില്‍, ഈ നിറപേടകത്തിന് അനുയോജ്യമായവിധം ക്രിക്കറ്റ് കളിയെയും അതിന്റെ എല്ലാ ചേരുവകളെയും പൊളിച്ചെഴുതാന്‍ ഐപിഎല്ലിനു കഴിഞ്ഞു. ടിവിയില്‍ കാണുന്ന മെഗാ ആക്ഷന്‍ ഷോ ആയ ട്വന്റി 20 യുടെ പല അസംസ്കൃത വസ്തുക്കളില്‍ ഒന്നുമാത്രമാണ് ഗ്രൌണ്ടില്‍ നടക്കുന്ന കളി. ആക്ഷനും റീപ്ളേയും സ്ളോമോഷനും അര്‍ധനഗ്നാംഗികളുടെ ആനന്ദച്ചുവടുകളും കാണികളുടെ ആവേശവും വിലാപവുമൊക്കെ ചേര്‍ന്നുള്ള തട്ടുപൊളിപ്പന്‍ ദൃശ്യനാടകമാണ് ഈ നാനോ ക്രിക്കറ്റ്.

ക്രിക്കറ്റും വാണിജ്യവല്‍ക്കരണവും തമ്മില്‍ നാഭീനാള ബന്ധംതന്നെയാണ്. ഒന്നില്ലെങ്കില്‍ മറ്റേതില്ല എന്നിടത്തോളം അത് മൂര്‍ച്ഛിച്ചിരിക്കുന്നു. ഫ്ളാഷുകളുടെയും വെള്ളിവെളിച്ചത്തിന്റെയും പ്രകമ്പനംകൊള്ളിക്കുന്ന സംഗീതത്തിന്റെയും അകമ്പടിയോടെ സൈക്കഡലിക് വര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്ന ഐപിഎല്‍ പൂരം ദരിദ്രനാരായണന്‍മാരുടെ നാടിനു വേണോ. ഈ ബോളിവുഡ് മസാലപ്പടംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് എന്തു നേട്ടം. വിശ്വക്രിക്കറ്റില്‍ അത് ഇന്ത്യക്ക് എന്ത് ഉയരമാണ് കൊണ്ടുവന്നിരിക്കുന്നത്? ഐപിഎല്‍ കളി വികാസത്തിന്റെ പരമാവസ്ഥയെത്തുമ്പോള്‍ ക്രിക്കറ്റ് ഇനിയും എങ്ങനെ മാറിപ്പോകുമെന്നു പ്രവചിക്കാന്‍ കഴിയില്ല. ലോക ക്രിക്കറ്റില്‍ ലഗ്ഗ്ളാന്‍സ് എന്ന റണ്‍ നേടല്‍ വിദ്യ ആവിഷ്കരിച്ച രഞ്ജിത് സിങ്ജിയുടെ പിന്മുറക്കാര്‍ എവിടെയെല്ലാമാണ് വിഹരിക്കുന്നത്. ക്രിക്കറ്റിന്റെ ഇത്തരം കെട്ടുകാഴ്ചകള്‍ തിമിര്‍ത്താടുമ്പോള്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനും അതുപോലെ മണ്‍മറഞ്ഞ മഹാരഥന്മാരുമൊക്കെ കല്ലറകളില്‍ കിടന്ന് തലയില്‍കൈവയ്ക്കുന്നുണ്ടാകും.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Wednesday, January 6, 2010

പുസ്തകങ്ങള്‍ ചരക്കാവുമ്പോള്‍

എണ്ണത്തില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതും പ്രസാധകരുടെയും എഴുത്തുകാരുടെയും എണ്ണം കൂടിയെന്നതും സാഹിത്യരംഗത്തുണ്ടായ ഈ വര്‍ഷത്തെ പ്രധാന സവിശേഷതയാണ്. എന്നാല്‍, ഈയൊരു മാറ്റം സാഹിത്യത്തിന്റെ മേന്മയായി കണക്കാക്കാനാവില്ല. കാരണം, പുസ്തകത്തിന്റെ എണ്ണത്തിലല്ലല്ലോ സാഹിത്യത്തിന്റെ മേന്മയിരിക്കുന്നത്. ഇപ്പോള്‍ 'മാര്‍ക്കറ്റ്' നിലവാരം അനുസരിച്ച ഉല്‍പ്പാദനം മാത്രമാണ് നടക്കുന്നത്. ഇത് പുസ്തകത്തെ മറ്റു ചരക്കുകളെപ്പോലെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുന്നതിനിടയാക്കി. കേരളത്തില്‍ മുഴുവന്‍ ഗ്രന്ഥശാലാ പ്രസ്ഥാനം സജീവമായിരിക്കുന്നു എന്നതാണ് ഒരാശ്വാസം. ഇടതുപക്ഷ സര്‍ക്കാര്‍ ഗ്രന്ഥശാലകള്‍ക്കും പ്രസാധനാലയങ്ങള്‍ക്കും നല്ല അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പ്രൈമറി സ്കൂളുകള്‍ക്കും മറ്റും ലൈബ്രറി കെട്ടിടം ഉണ്ടാക്കാനായാലും പുസ്തകം വാങ്ങാനായാലും സാമ്പത്തികച്ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുന്നത് പ്രോത്സാഹനാര്‍ഹമാണ്. കൂടാതെ, പ്രധാന ഉത്സവസ്ഥലത്തെല്ലാം ഇപ്പോള്‍ പുസ്തകച്ചന്തകള്‍ തുറക്കുന്നുണ്ടല്ലോ! ഇത് പുസ്തക വില്‍പ്പനയില്‍ വലിയ വര്‍ധനയാണുണ്ടാക്കുന്നത്. മാത്രമല്ല, പുസ്തകം സാധാരണക്കാര്‍ക്കിടയില്‍ ലഭ്യമാവുന്നു എന്നതും ആശാവഹമാണ്.

പുസ്തക പ്രസാധനം ഒരു സാംസ്കാരിക പ്രവര്‍ത്തനമെന്നതിലുപരി സ്വയം തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗമായി കണക്കാക്കുന്നത് ആശാവഹം തന്നെയാണ്. നാലോ അഞ്ചോ ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്ന് പുസ്തകങ്ങള്‍ പ്രസാധനം ചെയ്യുന്നതും പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നതും മാറ്റത്തിന്റെ സൂചനയാണ്. വായന മരിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയുന്നതില്‍ വലിയ കഴമ്പില്ല. ഏറ്റവും ചെറിയ തലമുറയില്‍ വായനാശീലം വളര്‍ത്താന്‍ കഴിയുന്നുണ്ട്. ഇന്നത്തെ തലമുറയാണ് വായനയില്‍നിന്ന് അകന്നിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം ചെറുപ്പക്കാരില്‍ വല്ലാതെ പിടികൂടിയിരിക്കുന്നത് വായനയെ വളരെയധികം ബാധിച്ചിട്ടുണ്ട്. കഥ-നോവല്‍ സാഹിത്യരംഗത്ത് പഴയ തലമുറയില്‍പ്പെട്ടവരും മുമ്പ് എഴുതിക്കൊണ്ടിരുന്നവരുമായവര്‍ തന്നെയാണ് ഇപ്പോഴും എഴുതുന്നത്. എന്നാല്‍ പുതിയ വിഷയങ്ങളോ, പുതിയ സമീപനങ്ങളോ ഉണ്ടാവുന്നുമില്ല.

ശരാശരി നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങളാണ് ഇക്കുറി കൂടുതലുമിറങ്ങിയത്. അതിനാല്‍ ധാരാളം വായനക്കാര്‍ പഴയ കൃതികളുടെ വായനയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതുമൂലം പ്രസാധകര്‍ പഴയകൃതികളുടെ പുനഃപ്രകാശനത്തിന് തിടുക്കംകൂട്ടുകയാണ്. കവിതയെ സംബന്ധിച്ച് നിരാശാജനകമാണ് രംഗം. കവിത വൃത്തത്തില്‍നിന്നും ജീവിത ദര്‍ശനങ്ങളില്‍നിന്നും അകന്നതോടെ ഗദ്യം എങ്ങനെ മുറിച്ചെഴുതിയാലും അത് കവിതയാണെന്ന ഒരു ധാരണ വന്നിട്ടുണ്ട്. വിറകൊടിച്ചു കെട്ടിവയ്ക്കുന്നതുപോലെയാണ് മനോഹരമാക്കാവുന്ന ഗദ്യകവിതയെപ്പോലും യുവകവികള്‍ സമീപിക്കുന്നത്. നിര്‍വികാരതയും ജീവിത നീരീക്ഷണമില്ലായ്മയും ഇത്തരം കവിതകളില്‍ പ്രകടമാണ്. പത്തുവര്‍ഷം മുമ്പ്ശ്രദ്ധിക്കപ്പെട്ട എഴുത്തുകാര്‍ തന്നെയാണ് ഇപ്പോഴും ഭേദപ്പെട്ട രചനകള്‍ നടത്തുന്നത്.

ജീവചരിത്ര രചനകള്‍കൊണ്ട് സമൃദ്ധമാണ് 2009. ജീവചരിത്രത്തെ സമൂഹത്തിലെ വമ്പന്മാരുടെ തലത്തില്‍നിന്ന് വൈവിധ്യമാര്‍ന്ന ജീവിതക്കളങ്ങളിലെ സാധാരണക്കാരുടെ തലത്തിലേക്ക് ഇറക്കിക്കൊണ്ടു വരാന്‍ സമീപകാലത്ത് കഴിഞ്ഞു. സ്ത്രീ രചനകള്‍ക്കു പുറമേ 'കീഴാളര്‍' എന്ന് നമ്മള്‍ മുമ്പൊക്കെ പറഞ്ഞിരുന്ന സമൂഹങ്ങളില്‍നിന്ന് ചിലര്‍ അവരുടെ സ്വന്തം രചനകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. പരിസ്ഥിതി രംഗത്തു പ്രവര്‍ത്തിക്കുന്ന പുക്കടന്‍, മയിലമ്മ എന്നിവരുടെ ആത്മകഥകള്‍ ഇവയ്ക്കുദാഹരണമാണ്. കഴിഞ്ഞ അമ്പതുകൊല്ലങ്ങള്‍ക്കിടയില്‍ ഫ്യൂഡല്‍ രചനകളില്‍നിന്ന് പുറപ്പെട്ട മലയാള സാഹിത്യം ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് കടന്നിരിക്കുന്നുവെന്നര്‍ഥം. മനുഷ്യ സങ്കല്‍പ്പത്തിലുണ്ടായ വലിയ മാറ്റത്തെയാണിത് കാണിക്കുന്നത്. ഗദ്യ രചനകളില്‍ വിഷയസ്വീകരണത്തിന് വൈവിധ്യം വന്നുചേര്‍ന്ന വര്‍ഷമായി 2009 മാറി. പരിസ്ഥിതി പ്രശ്നം മുതല്‍ നാനോ ടെക്നോളജി വരെയുള്ള കൃതികള്‍ പുതുതായി പുറത്തിറങ്ങി. രാഷ്ട്രീയ ദര്‍ശനങ്ങളെച്ചൊല്ലിയുള്ള രചനകള്‍ അധികം പുറത്തു വന്നിട്ടില്ല. അതിനുള്ള കാരണം, മുഖ്യധാരാ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങളാണ്. അത്തരം സമീപനങ്ങള്‍ താല്‍ക്കാലികം മാത്രമായതിനാല്‍ പ്രായോഗിക രാഷ്ട്രീയ സാഹിത്യത്തില്‍ പ്രസക്തിയുമില്ലാതായി.

ഇക്കൊല്ലത്തെ ഗ്രന്ഥങ്ങള്‍ പൊതുവേ മാനവരാശിയുടെ ഉല്‍ക്കണ്ഠകള്‍കൊണ്ട് നിറഞ്ഞതാണ്. കാലാവസ്ഥാ മാറ്റം, ദേശീയതയുടെ നിഷ്ക്രമണം, മുതലാളിത്തത്തിന്റെ ആസുരശക്തിയുടെ ക്ഷീണം, ആ വിടവിലേക്ക് പുതിയ ആശയങ്ങള്‍ കടന്നുവരാത്തതിലുള്ള ഉല്‍ക്കണ്ഠകള്‍, അപൂര്‍വമായ ജീവിത സംവിധാനത്തിന്റെ വിഷമതകള്‍, നഗരജീവിതത്തിന്റെ പുതിയ പ്രശ്നങ്ങള്‍ ഇതെല്ലാം ചിന്തകളില്‍ സമാഹരിക്കപ്പെടുന്നുണ്ട്. അത്തരം പുസ്തകങ്ങള്‍ ഇനിയും വരാനിരിക്കുന്നു. ജീവിതത്തിന്റെ പേരിലുള്ള 'റൊമാന്റിക്' സംവിധാനം ഇന്ന് ഒരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ അത്തരം കൃതികള്‍ക്കുണ്ടായിരുന്ന ലാവണ്യം പുതിയ കൃതികളില്‍ കാണുന്നില്ല. ഇതിന് പകരം വയ്ക്കാനായി പ്രാദേശിക സാഹിത്യങ്ങള്‍ ചരിത്രകാലത്തേക്കു നോക്കുകയും ചരിത്രത്തില്‍നിന്ന് വണ്ടെടുത്ത് പുനഃക്രമീകരിക്കാവുന്ന വിഷയങ്ങളില്‍ പരീക്ഷണം നടത്തുകയും ചെയ്യുന്നു. ഈ രീതി പുസ്തകത്തിലും സിനിമയിലും കാണുന്നുണ്ട്. സ്ത്രീകളുടെയിടയില്‍ പുതിയ എഴുത്തുകാര്‍ ധാരാളമുണ്ടാവുന്നുണ്ട്. പക്ഷേ, കേരളീയ പരിതോവസ്ഥയില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. ഒരു ചെറിയ കാലം മാത്രം രചനയില്‍ ഏര്‍പ്പെടുകയും പിന്നീടവര്‍ പിന്‍വാങ്ങുകയും ചെയ്യുന്നു. അവരെസംബന്ധിച്ച് സാഹിത്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ ഇന്നും അനുകൂലമായ കാലാവസ്ഥയല്ല സമൂഹത്തിലുള്ളത്. സ്കൂള്‍ കുട്ടികള്‍പോലും (ആണും പെണ്ണും) ഇന്ന് രചനയില്‍ ഏര്‍പ്പെടുകയും അവരുടെ സ്വന്തം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിലനില്‍ക്കുമെന്നതിന് ഒരു ഉറപ്പുമില്ല. 'ക്ളാസ്റൂം എന്റര്‍ടെയ്ന്‍മെന്റ്' പോലെ ഒന്നായിട്ടു മാത്രമേ സ്കൂള്‍കാല രചനയെ കണക്കിലെടുക്കാനാവൂ. പ്രായോഗിക ജീവിതത്തിലേക്കു കടക്കുമ്പോള്‍ സാഹിത്യാദി കലകളെ നിലനിര്‍ത്താന്‍ കഴിയുന്നവര്‍ എക്കാലത്തും കുറവാണ്.

കഴിഞ്ഞവര്‍ഷത്തെയപേക്ഷിച്ച് 2009ല്‍ നോവലുകള്‍ ദരിദ്രമാണ്. നോവല്‍ രചന ബൃഹത്തായ ഒരു സംരംഭമായതിനാല്‍ ഇതിനെ ഒരു കൊല്ലത്തില്‍ ഒതുക്കിനിര്‍ത്താന്‍ പറ്റുകയില്ല. 2009ല്‍ ചെറുകഥയിലും കവിതയിലും പ്രതീക്ഷക്കു വക നല്‍കുന്ന പുതിയ എഴുത്തുകാരുടെ രചനകള്‍ ശ്രദ്ധയില്‍പ്പെട്ടില്ല. പ്രവാസി മലയാളികളുടെ രചനകളും ഇക്കൊല്ലം വായനക്കെത്തി. മലയാളത്തിലും ഇംഗ്ളീഷിലുമായി കഥയും കവിതയും നോവലുമാണ് കൂടുതലുമിറങ്ങിയത്. പുതിയ നോവലുകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മിക്കവാറും എല്ലാ പ്രസാധകരും മുമ്പെന്നപോലെ തര്‍ജമ നോവലുകളെയാണ് ആശ്രയിച്ചത്. ഇത് മലയാള നോവലുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടല്ല, മറിച്ച് തര്‍ജമ നോവലുകളുടെ വശീകരണ ശക്തികൊണ്ടാണ്. മലയാളത്തിലെ കേമന്മാരായിട്ടുള്ള നോവലിസ്റ്റുകളെല്ലാം ഇപ്പോള്‍ ക്ഷീണാവസ്ഥയിലാണുള്ളത്. ഇത് തര്‍ജമ നോവലുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ മറാത്തി ഭാഷക്ക് ഹിന്ദി ഭാഷയോട് വിധേയത്വം പാലിക്കേണ്ടി വരുന്നൂവെന്നും കൊങ്കിണി ഭാഷയില്‍ പുതിയ കൃതികള്‍ ഉണ്ടാവുന്നു എന്നും കേള്‍ക്കുന്നു. ബംഗാളിയില്‍നിന്ന് കാര്യമായ ഗ്രന്ഥങ്ങള്‍ ഒന്നും വരുന്നില്ല. മൈനര്‍ ഭാഷകള്‍, ദളിത ജീവിതം എന്നിവ പുതിയതരം രചനകള്‍ സൃഷ്ടിക്കുന്നുണ്ട്. തമിഴില്‍നിന്നുവന്ന ദളിത് രചനകള്‍ വളരെ ശ്രദ്ധേയമാണ്. ലോകസാഹിത്യത്തിന്റെ കാര്യത്തിലാവട്ടെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്നാണ് സമ്മാനിത ഗ്രന്ഥങ്ങള്‍ വരുന്നത്. അവയ്ക്ക് പഴയതുപോലെ മൂല്യബലം ഇല്ലായെന്നത് വായനസുഖത്തെ കുറയ്ക്കുന്നു.

ഒരു വര്‍ഷത്തെ സാഹിത്യം സംബന്ധിച്ചുള്ള കണക്കെടുപ്പ് ശരിയായൊരു ചിത്രം നല്‍കുകയില്ല. പുതിയ പുസ്തകങ്ങള്‍ യഥാസമയം വായനയ്ക്കായി ലഭിക്കാത്തതും ഒരു കാരണമാണ്. പഴയ രചനകളുടെ പുനഃപ്രസിദ്ധീകരണങ്ങളാണ് ഇക്കൊല്ലവും അധികം വായിക്കാന്‍ കഴിഞ്ഞത്. ഇന്നത്തെ ചുറ്റുപാടില്‍ വര്‍ധിച്ചുവരുന്ന പുസ്തക വ്യവസായം അടുത്ത ഭാവിയില്‍ എങ്ങനെ പരിരക്ഷിക്കാമെന്നത് നിര്‍മാതാക്കളുടെ ഒരു പുതിയ ഉല്‍ക്കണ്ഠയായി മാറുകയാണ്.

*
പി വത്സല
കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Saturday, December 19, 2009

കമ്പനി സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം

റിലയന്‍സ് മേധാവി മുകേഷ് അംബാനി സ്വന്തം ശമ്പളം മൂന്നിലൊന്നായി വെട്ടികുറച്ച വാര്‍ത്തയ്ക്ക് ഈയിടെ നല്ല പ്രചാരം കിട്ടി. മുകേഷ് മാതൃക സൃഷ്ടിച്ചുവെന്നാണ് പത്രങ്ങളെഴുതിയത്. മുകേഷിന്റെ വാര്‍ഷിക ശമ്പളം വെറും 44.02 കോടി രൂപയായിരുന്നു. അത് 15 കോടി രൂപയായി കുറച്ചു. അടുത്ത പടിയായി, രണ്ടാംനിരക്കാരുടെ വേതനവും മാതൃകാപരമായി വെട്ടിച്ചുരുക്കുമെന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

ശമ്പളം കുറച്ചുവെന്നത് ശരി. പക്ഷെ തൊട്ടു പിന്നാലെ മറ്റൊരു വാര്‍ത്തയും വന്നു. ബോംബെ, കഫേ പരേഡിലുള്ള മുകേഷ് അംബാനിയുടെ വീടിനു മുകളില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നു. അയല്‍ക്കാരും പരിസ്ഥിതിപ്രവര്‍ത്തകരും എതിര്‍ത്തിട്ടും ഫലമുണ്ടായില്ല.

കമ്പനി മേധാവികളുടെ പ്രതിഫലം ഇന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ആഗോളസാമ്പത്തിക പ്രതിസന്ധിയാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. തകര്‍ന്ന കമ്പനിയുടെ മേധാവികള്‍ വീണ്ടും ഉയര്‍ന്ന ശമ്പളം പറ്റുന്നതിനെതിരെ ജനരോഷം ആളിക്കത്തി. കമ്പനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പോലും നികുതിപ്പണം ചിലവിടുമ്പോള്‍ മേധാവികള്‍ കനത്ത ശമ്പളവും ബോണസ്സും വാങ്ങുകയോ?

മെറിള്‍ ലിഞ്ചിന്റെ കാര്യമെടുക്കുക. ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്ത്നര്‍ക്ക് ഇടപെടേണ്ടി വന്നു. പക്ഷെ തിമോത്തി വരുംമുമ്പേ മേധാവികള്‍ ശമ്പളം പിന്‍വലിച്ചു കഴിഞ്ഞു. 90% നികുതി ചുമത്തി അധികശമ്പളം തിരിച്ചെടുക്കുമെന്ന് ഒബാമ താക്കീതു ചെയ്തു. നികുതിക്ക് മുന്‍കാല പ്രാബല്യം നല്‍കിയതുമില്ല. ഫ്രാന്‍സിലെ കാറ്റര്‍പില്ലര്‍, സോണി തുടങ്ങിയ കമ്പനികളുടെ മേധാവികളെ തൊഴിലാളികള്‍ തടഞ്ഞുവെയ്ക്കുകയുണ്ടായി. ജനശ്രദ്ധയില്‍ നിന്നൊഴിയാന്‍ അലസമായി വസ്ത്രധാരണം ചെയ്യണമെന്ന് മേധാവികളെ ഉപദേശിക്കേണ്ടി വന്നു.

പ്രതിഭകളുടെ വാദ്യമേളം

ആഗോളവല്‍ക്കരണത്തിന്റെ വിജയം പ്രതിഭകളുടെ വിശ്വസംഗമത്തിലാണെന്നാണ് വിശ്വാസം. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള പ്രതിഭകള്‍ സംഗമിക്കുന്നതും അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ അതിശയകരമായ ഒരു ഓര്‍ക്കെസ്ട്രയായാണ് ആഗോളവല്‍ക്കരണം വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിഭകളെ പിടിച്ചു നിര്‍ത്താന്‍ മതിയായ പ്രതിഫലം നല്‍കണം. സാഹസികമായ തീരുമാനങ്ങളെടുത്ത് കമ്പനിക്ക് ലാഭമുണ്ടാക്കുന്നത് അവരാണ്. ലാഭം കൂടിയാലേ കൂടുതല്‍ ലാഭവിഹിതം വിതരണം ചെയ്യാന്‍ കഴിയൂ. അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാത്രമേ സാമ്പത്തിക വളര്‍ച്ച സാദ്ധ്യമാവൂ.

അതുകൊണ്ടാണ് ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ദി ഇക്കണോമിസ്റ്' വാരിക മേധാവികളുടെ പ്രതിഫലം നിയന്ത്രിക്കാനുള്ള നീക്കത്തെ വിമര്‍ശിക്കുന്നത്. 2009 മെയ് 5 ലക്കത്തിലെ ലേഖനം ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുന്നു. ഗ്യാലറിയുടെ കൈയ്യടി നേടാന്‍ വേണ്ടി പ്രതിഫലം നിയന്ത്രിച്ചാല്‍ തീര്‍ച്ചയായും അത് സാമ്പത്തിക വീണ്ടെടുപ്പിനെ ബാധിക്കും:- വാരിക മുന്നറിയിപ്പ് നല്‍കുന്നു.കൂലി കുറയ്ക്കുക: തൊഴില്‍ സംരക്ഷിക്കുക

ലോകമാകെ തൊഴിലാളികളുടെ വേതനം കുറയുകയാണ്.(FALLING WAGE SYNDROME) അമേരിക്കയില്‍ ക്രിസ്ലര്‍ കമ്പനി തൊഴിലാളികള്‍ ശമ്പളത്തിന്റെ ഒരു ഭാഗം തിരിച്ചേല്‍പ്പിച്ചു. ടൈംസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ വേതനം കുറയ്ക്കുന്നതിനുള്ള കരാറുകളില്‍ യൂണിയനുകള്‍ ഒപ്പുവെച്ചു. തൊഴില്‍ നിലനിര്‍ത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളു. തൊഴിലാണ് പ്രധാനം; ശമ്പളമല്ല. തൊഴിലാളികളുടെ മാത്രമല്ല യൂണിയനുകളുടേയും ആത്മവീര്യം ചോര്‍ന്നുപോയി. പിരിഞ്ഞു പോയാല്‍ വേറെ ജോലി ലഭിക്കില്ലെന്നുറപ്പായിരിക്കുന്നു.

'തൊഴില്‍രഹിത വളര്‍ച്ച' എന്ന പേരില്‍ കെ.പി. കണ്ണന്‍, ജി. രവീന്ദ്രന്‍ എന്നിവര്‍ തയ്യാറാക്കിയ ഒരു പ്രബന്ധം 07/03/2009 ലെ ഇക്കണോമിക് ആന്റ് പൊളിറ്റിക്കന്‍ വീക്ക്ലി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യയിലെ സംഘടിത വ്യവസായ മേഖലയുടെ 25 വര്‍ഷത്തെ ചരിത്രമാണ് പഠനവിധേയമാക്കിയത്. ഇന്ത്യന്‍ വാര്‍ഷിക സര്‍വ്വേയിലെ സ്ഥിതി വിവര കണക്കുകളെ ആസ്പദമാക്കിയായിരുന്നു പഠനം. പ്രബന്ധത്തിലെ മുഖ്യനിഗമനം ഇതാണ് : മൊത്തം മൂല്യവര്‍ദ്ധനവില്‍ വേതനത്തിന്റെ ഓഹരി 1981-82 ല്‍ 42% ആയിരുന്നു. 1990-91ല്‍ അത് 32% ആയി കുറഞ്ഞു. 2004-2005 ല്‍ അതു വീണ്ടും കുറഞ്ഞ് 21% ആയി. 15 വര്‍ഷം കൊണ്ട് തൊഴിലാളികളുടെ വേതനത്തില്‍ സംഭവിച്ച ശോഷണം ഞെട്ടിപ്പിക്കുന്നതാണ്.

തൊഴിലാളികളുടെ വേതനം ഇടിയുമ്പോഴും കമ്പനി മുതലാളിമാരുടെ വരുമാനം ആകാശം മുട്ടെ വളരുകയായിരുന്നു.

മാനദണ്ഡം വേണോ?

ഡെമോക്രാറ്റിക് സെനറ്റര്‍ ചാള്‍സ് ഷൂമര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഒരു സ്വകാര്യബില്‍ അവതരിപ്പിച്ചു. കമ്പനികള്‍ക്കുള്ള വേതനനയം വോട്ടിനിട്ട് പാസ്സാക്കണമെന്ന് ബില്‍ ശുപാര്‍ശ ചെയ്യുന്നു. അതായത്, പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ ഒരു നിയന്ത്രണം വേണം. പക്ഷെ, സ്വതന്ത്രകമ്പോള പറുദീസയില്‍ ഇത് അത്ര എളുപ്പമല്ല.

2009 ആദ്യ പാദത്തില്‍ പ്രസിഡണ്ട് ബാറക് ഒബാമ വാള്‍സ്ട്രീറ്റിലെ ഭീമമായ ശമ്പളത്തുകയെച്ചൊല്ലി വാചാലനായിരുന്നു. ശമ്പളം മോഹിച്ച് അമിതമായ റിസ്ക് എടുത്തത് വിനയായെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അത് ബാങ്കിംഗ് പ്രതിസന്ധിക്കു വിത്തുപാകി. ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നത് സമ്പദ്ഘടനയാണ്. ആകയാല്‍ ശമ്പളപരിഷ്കരണത്തിനുള്ള വഴികളാരായാന്‍ ഒബാമ നിര്‍ദ്ദേശം നല്‍കി. ട്രഷറി സെക്രട്ടറി ചില നടപടികള്‍ കൈക്കൊണ്ടു. രണ്ടു കാര്യങ്ങളിലാണദ്ദേഹം ശ്രദ്ധിച്ചത്.

1.ഹ്രസ്വകാല നേട്ടങ്ങള്‍ക്കായുള്ള വ്യഗ്രത നിരുത്സാഹപ്പെടുത്തുക.

2.ആവശ്യത്തിലേറെ റിസ്ക് എടുക്കാതിരിക്കുക

ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ പ്രൊഫസര്‍ ലൂസിയാന്‍ ബെബേച്ചൂക് ബാങ്ക് മേധാവികളുടെ വേതന നിര്‍ണ്ണയത്തിന് ചില പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ബാങ്കിന്റെ മൊത്തം ആസ്തിയെ ആസ്പദമാക്കിയാവണം വേതന നിര്‍ണ്ണയം. ഓഹരിവിലമാത്രം കണക്കാക്കിയാവരുത്. മൊത്തം ആസ്തിയുടെ 5% മാത്രമേ ഓഹരികളുടെ സംഭാവനയുള്ളു. ഓഹരിവിലകള്‍ ഹ്രസ്വകാലത്തേക്കുയര്‍ത്തി നിര്‍ത്താന്‍ പ്രയാസമില്ല.

ഇപ്പോള്‍ ജി-20 ഉച്ചകോടിയും ബാങ്കുമേധാവികളെ പിടികൂടുകയാണ്. പൊതുജനരോഷവും സര്‍ക്കാരിന്റെ ഉത്തേജക പദ്ധതികളുമാണ് ഇടപെടാനുള്ള കാരണങ്ങള്‍. കേന്ദ്രബാങ്ക് മേധാവികളുടെ യോഗവും ചില മാര്‍ഗ്ഗരേഖകള്‍ക്കു രൂപം നല്‍കി വരികയാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസിയും ഇതിന് മുന്‍കൈയെടുക്കുന്നു.

പോപ്പുലിസം നന്‍മയ്ക്ക്

മേധാവികളുടെ ശമ്പളം നിയന്ത്രിക്കണമെന്ന് ശക്തിയായി വാദിക്കുന്നയാളാണ് പോള്‍ ക്രൂഗ്മാന്‍. അല്ലാത്ത പക്ഷം മറ്റൊരു പ്രതിസന്ധി ആവര്‍ത്തിക്കപ്പെടും. പ്രതിസന്ധിക്കു മുമ്പുണ്ടായിരുന്ന തോതിലേയ്ക്ക് വാള്‍സ്ട്രീറ്റ് മേധാവികളുടെ വേതനത്തുക വീണ്ടും കുതിക്കുകയാണ്. ഇതു തുടര്‍ന്നാല്‍ ഭവിഷ്യത്ത് വിനാശകരമായിരിക്കും. പ്രസിഡണ്ട് ഒബാമയ്ക്ക് ഇക്കാര്യത്തില്‍ ആദ്യം കാണിച്ച ശുഷ്കാന്തി ഇപ്പോഴില്ലായെന്നും ക്രൂഗ്മാന്‍ കുറ്റപ്പെടുത്തുന്നു. പരിധിയില്ലാത്ത പ്രതിഫലത്തിനുവേണ്ടി വാദിക്കുന്നവരോട് ക്രൂഗ്മാന്‍ രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു :

1.സഥാപനം ലാഭമുണ്ടാക്കിയപ്പോള്‍ കനത്ത ശമ്പളം കൈപ്പറ്റിയവരെ സ്ഥാപനം തകര്‍ന്നപ്പോള്‍ മാതൃകാപരമായി ശിക്ഷിക്കാത്തതെന്തുകൊണ്ട്?

2.ഭാരമുള്ള മടിശ്ശീലയുമായി നടന്നകന്നുപോകും മുമ്പ് അവര്‍ സ്വീകരിച്ച പല നടപടികളും തിരിഞ്ഞുകുത്തി, ഒടുവില്‍ കമ്പനി തന്നെ പാപ്പരാവുകയും സമ്പദ്ഘടനയ്ക്ക് മാരകമായ ആഘാതമേല്‍ക്കുകയും ചെയ്യുമ്പോള്‍, ഈ വികലമായ പ്രോത്സാഹനരീതി തുടരേണ്ടതുണ്ടോ?
പോപ്പുലിസത്തെ പ്രോത്സാഹിപ്പിച്ചാലും ദോഷമില്ലായെന്ന് ക്രൂഗ്മാന്‍ അഭിപ്രായപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ ജനപ്രിയ നടപടികള്‍ ഗുണം ചെയ്യും.

തീവ്രവാദികളുടെ പിടിവാശി

എന്നാല്‍ കമ്പോള തീവ്രവാദികള്‍ വാശിയിലാണ്. മേധാവികളെ തൊട്ടുപോകരുതെന്നാണ് അവരുടെ ഭീഷണി. കരോളിന്‍ ബോം അവരിലൊരാളാണ്. അദ്ദേഹം പറയുന്നു: ആദ്യം സര്‍ക്കാര്‍ ശമ്പളം നിയന്ത്രിക്കാന്‍ വരും. പിന്നീട് ഏതു വായ്പ കൊടുക്കണമെന്നനുശാസിക്കും. അടുത്ത ഘട്ടത്തില്‍ ആര്‍ക്കു വായ്പ നല്‍കണമെന്നും. ഇന്ത്യയില്‍ നിലവിലിരുന്ന മുന്‍ഗണനാ വായ്പപോലെ, മുന്‍ഗണനാ വായ്പയും പലിശയിളവും കമ്പോളവേദക്കാര്‍ക്ക് വിലക്കപ്പെട്ട കനിയാണ്.

കരോളിന്‍ ബോം തുടര്‍ന്നു പറയുന്നു:

" ചരിത്രം വഴികാട്ടിയാണെങ്കില്‍ നിയന്ത്രണങ്ങള്‍ മത്സരശേഷി നശിപ്പിക്കും. ബാങ്കുമേധാവികള്‍ നിയന്ത്രണം ലംഘിക്കാന്‍ പരിശ്രമിക്കും. നിയമത്തിലെ പഴുതുകള്‍ ചൂഷണം ചെയ്യാന്‍ വഴി കണ്ടെത്തും.''

ടെക്സാസ് യൂണിവേഴ്സിറ്റി പ്രൊഫസ്സര്‍ പ്രഭുദേവ് കൊനാനായും ഭീമമായ ശമ്പളത്തില്‍ തെറ്റു കാണുന്നില്ല. പക്ഷെ ഈ പണം ജംബോ ജെറ്റുകള്‍ വാങ്ങാനും വീട്ടില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കാനും ഉപയോഗിക്കരുത്. അതു ജനരോഷം തിളച്ചുയരാന്‍ ഇടയാക്കും.

റിപ്പബ്ളിക്കന്‍ പ്രതിനിധികളും ഡെമോക്രാറ്റുകളില്‍ ചിലരും കോര്‍പ്പറേറ്റുകളെ പിന്താങ്ങുന്നു. ഫെഡിന് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. കാരണം, ഒബാമയെയും ആശയക്കുഴപ്പം വേട്ടയാടുന്നതിന്റെ ലക്ഷണങ്ങള്‍ കാണാം. ഈയിടെ അദ്ദേഹം ഒരു കുസൃതിചോദ്യം തൊടുത്തുവിട്ടു. എന്തിന് വാള്‍സ്ട്രീറ്റിനെ മാത്രം നിയന്ത്രിക്കണം? സിലിക്കണ്‍ വാലിയില്‍ പരിധി വേണ്ടേ? സിനിമാനടന്‍മാര്‍ക്കും സ്പോര്‍ട്സ് താരങ്ങള്‍ക്കും വരുമാന പരിധിയുണ്ടോ?

ധാര്‍മ്മികതയുടെ പ്രശ്നമോ?

പ്രഭുദേവ് കൊനാനായുടെ അഭിപ്രായത്തില്‍ ഇതൊരു ധാര്‍മ്മികതയുടെ പ്രശ്നമാണ്. നിയന്ത്രണങ്ങളുടേതല്ല. കോര്‍പ്പറേറ്റുകള്‍ സ്വയം തീരുമാനമെടുക്കണം; ശമ്പള പരിധിയെ കുറിച്ചും, ജീവനക്കാരുമായുള്ള അനുപാതത്തെക്കുറിച്ചും. ജനരോഷം ന്യായമാണ്. കാരണം, ഓഹരിമൂലധനം പൊതുജനങ്ങളുടേതാണ്. പ്രൊമോട്ടര്‍ കുടുംബത്തിന്റേതു മാത്രമല്ല.

ഓസ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന WHOLE FOODS എന്ന കമ്പനി മേധാവിയും ധനാഢ്യനുമായ ജോണ്‍ മാക്കി ശമ്പളമായി വാങ്ങുന്നത് ഒരു ഡോളര്‍ മാത്രമാണ്. സ്റോക്ക് ഓപ്ഷനില്‍ നിന്ന് വരുമാനമുണ്ട്. അത് ഒരു ഫൌണ്ടേഷന്‍ അക്കൌണ്ടില്‍ വരവുവെയ്ക്കും. പക്ഷെ ജോണ്‍ മാക്കി സര്‍ക്കാര്‍ വിരുദ്ധനാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായിത്തന്നെ ഈ തീരുമാനം വരണം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മേധാവികളുടെ പ്രതിഫലത്തില്‍ ബാഹ്യനിയന്ത്രണം അരുത്. സ്വയം നിയന്ത്രണമാവാം. അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ള ശമ്പളം എഴുതിയെടുക്കാം. ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചാല്‍ മാത്രം മതിയാകും. എന്തൊരു കാപട്യം ?

ഒരു ഡോളര്‍ ശമ്പളം കൈപ്പറ്റുന്ന കമ്പനിമേധാവികള്‍ ഇന്ന് ധാരാളമുണ്ട്. ആപ്പിള്‍ മേധാവി സ്റീവ് ജോണ്‍സ്, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, ഗൂഗിള്‍ സി.ഇ.ഒ. എറിക് സ്മിത്ത് എന്നിവര്‍ ഈ ഗണത്തില്‍പ്പെടും. സ്റോക് ഓപ്ഷന്‍ വഴി വന്‍തുക അവരുടെ കൈവശമെത്തുമെന്നത് വേറെ കാര്യം.

ഈ വിവാദങ്ങള്‍ സജീവമായിരിക്കെ, അമേരിക്കയില്‍ കമ്പനിമേധാവിയും ജീവനക്കാരും തമ്മിലുള്ള ശമ്പള അനുപാതം 1981 ല്‍ 42 :1 ആയിരുന്നത് ഇപ്പോള്‍ 400:1 ആയി ഉയര്‍ന്നു. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നല്ല.

80 കോടിയിലധികം ജനങ്ങളുടെ ദിവസവേതനം 20 രൂപ മാത്രമുള്ള ഒരു രാജ്യത്ത് ചില കമ്പനിമേധാവികള്‍ എഴുതിയെടുക്കുന്ന ശമ്പളത്തുക ശ്രദ്ധിക്കുക:

റാണ്‍ബാക്സി മേധാവിക്ക് വാര്‍ഷിക ശമ്പളം 14.55 കോടി രൂപ. അപ്പോളോ ടയേഴ്സില്‍ 15.54 കോടി രൂപ. കാഡില്ല ഹെല്‍ത്ത് കെയറില്‍ 14.43 കോടി രൂപ. ഗ്രാസിം ഇന്‍ഡസ്ട്രീസില്‍ 11.25 കോടി രൂപയും

സമ്പത്തിന്റെയും വരുമാനത്തിന്റെയും കേന്ദ്രീകരണം പരിത്യാഗം കൊണ്ട് പരിഹരിക്കാവുന്നതല്ല. എല്ലാ കോര്‍പ്പറേറ്റ് തലവന്‍മാരും പുണ്യവാളന്‍മാരായിരിന്നെങ്കില്‍ ഈ ലോകം എന്നേ സ്വര്‍ഗ്ഗതുല്യമാകുമായിരുന്നു? പൊതുപണം ഉപയോഗിക്കുവര്‍ ആരോ, അവര്‍ ജനങ്ങളുടെ മേല്‍നോട്ടത്തിന് വിധേയരാവണം. ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിന്റെ നിയന്ത്രണത്തിന് വിധേയരാവണം. സല്‍മാന്‍ ഖുര്‍ഷിദ് മലക്കം മറിയുന്നു.

ഇന്ത്യയില്‍ കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രി ശ്രീ. സല്‍മാന്‍ ഖുര്‍ഷിദ് ഈയിടെ കമ്പനിമേധാവികളുടെ അമിതശമ്പളത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റ് സ്റാന്റിംഗ് കമ്മറ്റി ഇതു സംബന്ധിച്ച മാര്‍ഗ്ഗരേഖ സമര്‍പ്പിക്കുമെന്നാണദ്ദേഹം പ്രസ്താവിച്ചത്. പക്ഷെ, ബിസ്സിനസ്സ് പത്രങ്ങള്‍ ചാടി വീണു. ശമ്പളച്ചെക്കിന്റെ തൂക്കം കൂടുതല്‍ തന്നെ. പക്ഷെ, നിയന്ത്രണം ഓഹരിയുടമകള്‍ക്ക് വിടുകയാണുചിതം- ക്രമേണ മന്ത്രിയും ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഓഹരിയുടമകള്‍ കമ്പനികളുടെ വാര്‍ഷികയോഗത്തില്‍ പങ്കെടുത്ത് ബോര്‍ഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു കാലം ആരെങ്കിലും സ്വപ്നം കാണുന്നുണ്ടോ? സി.ഇ.എ. എന്ന ചക്രവര്‍ത്തിയുടെ അഭീഷ്ടം ബോര്‍ഡ് പ്രമേയമായി മാറും. ബോര്‍ഡ് പ്രമേയം വാര്‍ഷികയോഗത്തില്‍ കൈയ്യടിച്ചു പാസ്സാക്കും. ഓഹരിയുടമകളുടെ ജനാധിപത്യം പ്രയോഗത്തില്‍ സി.ഇ.ഒ.യുടെ ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല. സത്യം കംപ്യൂട്ടേഴ്സില്‍ ഇത് ലോകം കണ്ടതാണ്. രാമലിംഗ രാജുവിന്റെ മക്കളുടെ പേരിലുള്ള മെയ്താസ് കമ്പനികളെ ഏറ്റെടുക്കാനുള്ള പ്രമേയം വന്നപ്പോള്‍ വിശ്വോത്തര പ്രതിഭകളും വിദഗ്ധരും പരുങ്ങി. അവരുടെ നാവിറങ്ങിപ്പോയി.

മാദ്ധ്യമങ്ങളുടെ പക്ഷപാതിത്വം

ബാങ്കു ജീവനക്കാരുടെ വേതന പരിഷ്കരണ കരാര്‍ കാലഹരണപ്പെട്ടത് 2007 ഒക്ടോബര്‍ 31 നാണ്. രണ്ടുവര്‍ഷം വിലപേശിയിട്ടും പതിനേഴര ശതമാനത്തിലാണ് നങ്കൂരമുറപ്പിച്ചിട്ടുള്ളത്. അതിനുപോലും കടുത്ത ഉപാധികളുണ്ട്. ആഗസ്റ് 6,7 തീയതികളിലെ പണിമുടക്കിനോട് എത്ര ശത്രുതാപരമായ സമീപനമാണ് പത്രമാദ്ധ്യമങ്ങള്‍ സ്വീകരിച്ചത്?

നാനൂറിരട്ടി ശമ്പളം വാങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ കാര്യം വന്നപ്പോള്‍ വക്കാലത്തുമായി പലരും ഓടിപ്പാഞ്ഞെത്തുന്നു. മേധാവികള്‍ മൌനം പാലിക്കുന്നുണ്ടാവാം. എന്നാല്‍ അവരുടെ ഭാഗം അവരെക്കാള്‍ സമര്‍ത്ഥമായി വാദിക്കാന്‍ ആയിരം നാവുകളാണുള്ളത്. എന്താണിത് സൂചിപ്പിക്കുന്നത്? ഏതു ന്യായവും അന്യായമാക്കാനും ഏതു അന്യായവും ന്യായമാക്കാനും മാദ്ധ്യമങ്ങള്‍ക്കുള്ള സാമര്‍ത്ഥ്യം തന്നെ; മാദ്ധ്യമങ്ങളുടെ പക്ഷപാതിത്വം. മാദ്ധ്യമങ്ങള്‍ കോര്‍പ്പറേറ്റ് സൂപ്പര്‍ താരങ്ങളുടെ സംരക്ഷകരാണെന്നതിന് വേറെ തെളിവു വേണോ?

*
കെ.വി. ജോര്‍ജ്ജ് കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

Tuesday, December 1, 2009

വയലാറിന്റെ 'ബലികുടീരങ്ങളേ..'

1957-ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉത്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിക്കാന്‍ രചിച്ചതാണ് ഈ ഗാനം. പൊന്‍കുന്നം വര്‍ക്കിയുടെ ചുമതലയില്‍ കമ്മിറ്റി; ഗാനരചനയ്ക്കു വയലാര്‍ ഇരുന്നത് കോട്ടയത്തെ ബെസ്റ്റ് ഹോട്ടലില്‍. ദേവരാജന്റെ സംഗീതസംവിധാനത്തില്‍ അറുപതുപേരാണ് അന്ന് വിജെടി ഹാളിലെ സമ്മേളനത്തില്‍ ഗായകരായത്; അതില്‍ പ്രമുഖര്‍ : കെ.എസ്. ജോര്‍ജ്, സുലോചന, എല്‍.പി.ആര്‍. വര്‍മ, സി.ഒ. ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ, സുധര്‍മ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കല്‍.

മണ്ഡപം ഉത്ഘാടനം ചെയ്തത് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തിയതി: 14.08.1957 കെ.പി.എ.സി യുടെ അവതരണഗാനമായി ഇത് പിന്നീട് ഉപയോഗിക്കുവാന്‍ തുടങ്ങി.

ബലികുടീരങ്ങളേ! ബലികുടീരങ്ങളേ!
സ്മരണകളിരമ്പും രണസ്മാരകങ്ങളേ!
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍... (ബലി...)

ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകുളങ്ങള്‍
ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു
ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു
ചുണ്ടില്‍ഗാഥകള്‍ കരങ്ങളിലിപ്പൂ-
ച്ചെണ്ടുകള്‍; പുതിയ പൌരനുണര്‍ന്നൂ... (ബലി...)

തുടിപ്പു നിങ്ങളില്‍ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങള്‍
കൊളുത്തി നിങ്ങള്‍ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങള്‍
നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍-
നിന്നണഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി നേടി.... (ബലി..)

*
കടപ്പാട്: ബീം (BEAME - Bank Employees' Arts Movement Ernakulam) സൂവനീര്‍

Tuesday, October 27, 2009

തുളുമ്പി വരാത്ത കരച്ചില്‍

കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്തെന്നു പറഞ്ഞു.

കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്ത്രൈണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.

യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.

'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്‌സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.

ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു’പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.

ബാംഗ്ളൂരില്‍ സെക്സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.

മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ‘"യാരത്?''

"മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.

"ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.

താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.

രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).

തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..

ഹിജഡകളുടെ മംഗല്യരാത്രി

ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.

താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.

സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..

*
വിജയന്‍ കോടഞ്ചേരി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Monday, September 14, 2009

എവിടെയാണ് നമുക്ക് തെറ്റുന്നത്..

ശൂ....ശൂ.....നീട്ടി വളിച്ചപ്പോള്‍ ഓട്ടോ നിര്‍ത്തി.

"കിംസ് ഹോസ്പിറ്റല്‍''

സ്ഥലം പറഞ്ഞ് കയറിയിരുന്നു. ഡ്രൈവറുടെ മുഖം വ്യക്തമായി കണ്ടില്ല. സാരംല്ല. മനുഷ്യനല്ലേ...തിരുവനന്തപുരമാണെങ്കിലും....

"ചോറുണ്ണാന്‍ പോവുകയായിരുന്നോ?''

ഡ്രൈവറെന്നെ തിരിഞ്ഞുനോക്കി. വിശ്വാസം വരാത്ത മുഖഭാവം.

"അല്ല, ഉച്ചയായതുകൊണ്ട് ചോദിച്ചതാ''.

അയാള്‍ ചിരിച്ചു. "ഊണു കഴിഞ്ഞതാ.''

"വീടെവിടെയാ?''

മെഡിക്കല്‍ കോളേജിനടുത്ത ഒരു സ്ഥലപ്പേര് പറഞ്ഞു. യാത്രയില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചു. പുതിയതരം പനിയെക്കുറിച്ച്, നാട്ടിലെ കലാപത്തെക്കുറിച്ച്, കാലാവസ്ഥയെക്കുറിച്ച്...പിന്നെയും എന്തൊക്കെയോ. അയാളുടെയും എന്റെയും അപരിചിതത്വം മാറി. ഒരു മനുഷ്യബന്ധം നിര്‍മിക്കപ്പെട്ടതായി തോന്നി. നീലയും വെള്ളയും പെയിന്റ് പൂശിയ അരികുകളുമായി എയര്‍ഫോഴ്സ് സ്റ്റേഷന്‍ റോഡ് ഒരു സവര്‍ണന്റെ മുഖഭാവത്തോടെ തെളിഞ്ഞുനില്‍ക്കുന്നു. വീണ്ടും അവര്‍ണന്റെ വിരിമാറിലേക്ക്. ഒരു വളവും ഇറക്കവും കഴിഞ്ഞ് ഒറ്റപ്പെട്ട ഒരു കെട്ടിടത്തിനരികിലെത്തി. ആളും തിരക്കും കച്ചവടവും ഒന്നും കാര്യമായില്ലാത്ത ആ റോഡിനിരുവശവും വിലയേറിയ കാറുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു. "അകത്തു കയറണോ?''

"വേണ്ട ഇവിടെ നിര്‍ത്തിയാല്‍ മതി''

വിലപേശലിന്റെ പുതിയ മാനങ്ങള്‍ പ്രതീക്ഷിച്ച് ചോദിച്ചു.

"എത്രയായി?''

"മാഡം കൊടുക്കാറുള്ളത് തന്നാല്‍ മതി.'' ചിരിച്ചുകൊണ്ടുള്ള മറുപടി. ഞാനത്ഭുതപ്പെട്ടില്ല. എങ്കിലും വിശ്വാസം വന്നില്ല. മീറ്റര്‍ നോക്കി. 15 രൂപ. 20 രൂപ കൊടുത്തു. ചിരിച്ചുകൊണ്ട് അഞ്ചുരൂപ മടക്കിത്തന്ന അയാളോട് താങ്ക്സ് പറഞ്ഞ് ഹോസ്പിറ്റലിലേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍ തിരുവനന്തപുരത്തിന്റെ ചിത്രത്തിന് മാറ്റമുണ്ടായോ? അറിയില്ല. എങ്കിലും ഒന്നു സംഭവിച്ചു. എന്റെ തത്വശാസ്ത്രം പൂര്‍ണമായും തെറ്റല്ലെന്ന് എനിക്കു മനസ്സിലായി.

രണ്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബസ്സ്റ്റോപ്പില്‍നിന്ന് ഇത്തിരിനേരം ആലോചിച്ചു. ഓട്ടോക്ക് പോകണോ ബസ് കാത്തുനില്‍ക്കണോ? ഓട്ടോയില്‍ കയറിയാല്‍ പണമധികമാവുമെന്നു മാത്രമല്ല, മനസ്സമാധാനവും പോകും. "അവന്റെ വായിലിരിക്കുന്ന തെറിയൊക്കെ കേള്‍ക്കേണ്ടി വരും.'' സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍ത്തു. സമയം കുറവായതിനാല്‍ വരുന്നതുവരട്ടെ എന്നു കരുതി അടുത്തുകണ്ട ഓട്ടോയില്‍ ചാടിക്കയറി.

"എവിടേക്കാ?''

ചോദ്യം കണ്ണുകളില്‍.

"പ്രശാന്ത് നഗര്‍''

നന്നേ മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍. ചെറുപ്പക്കാരനെന്ന് പറയാമോ? അറിയില്ല. പുകയിലക്കറ പിടിച്ച് കരുവാളിച്ച ചുണ്ടുകള്‍. തിളങ്ങുന്ന, എന്നാല്‍ പഴകി ചുളിവു വീണ ഷര്‍ട്ട്. (യൂണിഫോമല്ല).

"വീടെവിടെയാ?'' ചോദ്യം കേള്‍ക്കാത്തമാതിരി വണ്ടി ഓടിക്കുന്ന അയാളോട് ഇത്തിരി ഉറക്കെ ചോദിച്ചു.

"അടുത്താണോ വീട്?''

"ശ്രീകാര്യത്താ'' വിശ്വാസം വരാതെ തിരിഞ്ഞുനോക്കി അയാള്‍ പറഞ്ഞു.

"ഓട്ടോയെങ്ങനെ...ജീവിക്കാന്‍ കാശു കിട്ടുന്നുണ്ടോ?''

"എന്തരു ചാച്ചി പറയുന്നേ..'' അയാളുടെ കുടുംബപ്രാരാബ്ധം മുഴുവന്‍ തിക്കിത്തിരക്കി പറഞ്ഞൊപ്പിച്ചു. യാത്രക്കിടയില്‍ കുറച്ചുമാത്രം കേട്ടു. "സുഖമില്ലാതെ കിടക്കുന്ന അമ്മ, കല്യാണം കഴിക്കാത്ത ചേച്ചി, പഠിക്കുന്ന കുട്ടികള്‍....കൂടാതെ വണ്ടിയുടെ അടവ്....'' അങ്ങനെ അങ്ങനെ പലതും.

പ്രശാന്ത് നഗര്‍ എത്തിക്കഴിഞ്ഞിരുന്നു. "എത്രയായി'' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. "കൊടുക്കുന്നത് തരൂ''

പണം കൊടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു. "പുകവലി കുറയ്ക്കണം, ട്ടോ. അല്ലെങ്കില്‍ വയ്യാണ്ടായാ ആരാണ്ടാവ്വാ'' അയാള്‍ ആശ്ചര്യത്തോടെ എന്നെ നോക്കി നിന്നു.

-സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ തിളക്കമായിരുന്നോ അതോ തട്ടിപ്പറിക്കാരന്റെ കൊള്ളക്കാരന്റെ ഭാവമായിരുന്നോ ആ മുഖത്ത്?-

മൂന്ന്

തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ ബസു കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി. അഥവാ ഇനി ഇന്ന് ബസില്ലാതിരിക്കുമോ? ആറരയ്ക്ക് തുടങ്ങുന്ന ഷോയ്ക്ക് 'ഭ്രമരം' കാണാനിറങ്ങിയതാണ്. ആരൊക്കെയോ പറഞ്ഞറിഞ്ഞു, നല്ല പടമാണെന്ന്. കാണണമെന്ന് അതിയായ മോഹം. ഒറ്റക്കു പോകാന്‍ തീരുമാനിച്ചു. അപ്പോഴാണ് എംഫില്ലിന് കൂടെ പഠിച്ച രേണുകുമാര്‍ വിളിച്ചത്.

"എടാ ഭ്രമരം കാണാന്‍ പോകാം നമുക്ക്''

ഞാനും കാണണമെന്ന് കരുതിയിരിക്യായിരുന്നു.'' തേടിയ വള്ളി കാലില്‍ ചുറ്റി. കൂട്ടിനാളായി. പടം കണ്ടു. നല്ല അഭിനയം. ഇഷ്ടമായി. കോഫി ഹൌസില്‍ കയറി ചപ്പാത്തിയും കഴിച്ച് തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയതാണ്.

"അതാ ഒരാന'' ഞങ്ങള്‍ ഓടിക്കയറാനൊരുങ്ങി.

"ഉള്ളൂര്‍ക്ക് പോക്വോ?''

"ഇല്ല''

തൊട്ടടുത്ത് മറ്റൊരു ബസ് നിര്‍ത്തിയിരിക്കുന്നു. ആള്‍ക്കാര്‍ ചാടിക്കയറുന്നു. "ഇതാ ആക്കുളം ബസ്'' സന്തോഷായി.

നിറയെ പുരുഷന്മാര്‍ മാത്രം. സീറ്റു കിട്ടി. രേണുകുമാര്‍ അടുത്തിരുന്നു. സിനിമാ വിശേഷങ്ങള്‍ പറഞ്ഞ് നേരം പോയതറിഞ്ഞില്ല. പാളയം എത്തിയപ്പോള്‍ രേണു ഇറങ്ങി.

രണ്ടു മൂന്നു പുരുഷന്മാര്‍ സങ്കോചത്തോടെ നോക്കുന്നു.സീറ്റിലിരിക്കാനാകും. ഞാനൊതുങ്ങിയിരുന്നു. ഒരാള്‍ ധൈര്യം സംഭരിച്ച് ഇരുന്നു. അയാള്‍ ഭയന്നാണ് ഇരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. എന്തിനെയാണയാള്‍ ഭയക്കുന്നത്?

ഫോണ്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഞാന്‍ ഫോണെടുത്ത് സംസാരിച്ചിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പെത്തി. ചാടി ഇറങ്ങി. കൂടെ ഇറങ്ങിയത് ഒരു മൊട്ടത്തലയന്‍ മാത്രം. എനിക്ക് ഏകദേശം അരക്കിലോ മീറ്റര്‍ നടക്കണം. സമയമാണെങ്കില്‍ പത്ത് കഴിഞ്ഞു. കേരളത്തില്‍ ആറുമണി കഴിഞ്ഞാല്‍ പെണ്ണിന്റെ ദിനം അവസാനിക്കുന്നു എന്ന് മനസ്സിലാരോ ഓര്‍മപ്പെടുത്തുന്നു. അന്യരെ അവിശ്വസിക്കണം എന്ന പതിവ് റെയില്‍വേ അനൌണ്‍സ്മെന്റും പത്രങ്ങളില്‍ വന്ന കഥകളും മനസ്സിലൂടെ മിന്നിമറഞ്ഞു. ഏതു പുരുഷനും ദംഷ്ട്രം മുളയ്ക്കുമെന്നും അച്ഛനോടുപോലും അധികം അടുക്കരുതെന്നും ഉപദേശിച്ച വനിതാ മാസികകളും മനസ്സിന്റെ ഷെല്‍ഫില്‍ നിന്നിറങ്ങി തുറന്നു കിടന്നു.

മൊട്ടത്തലയന്‍ സൂക്ഷിച്ചു നോക്കുന്നു. ഭയം ഉള്ളിലൊതുക്കി ഞാനയാളെ നോക്കി ചിരിച്ചു.

"ഈ ബസ് കിട്ടിയില്ലെങ്കില്‍ ബുദ്ധിമുട്ടാകുമായിരുന്നു.'' ഞാനയാളോട് പരിചിതനോടെന്നപോലെ പറഞ്ഞു.

"ഇനി ബസില്ല. വൈകിയാല്‍ ബുദ്ധിമുട്ടാ. ഓട്ടോയും കിട്ടില്ല.'' അയാള്‍ പറഞ്ഞു. "എവിടെയാ താമസം?''

ഞാന്‍ സിഡിഎസിന്റെ പേര് പറഞ്ഞു.

"വീടെവിടെയാ?''

"കോഴിക്കോട്''

"ഞാന്‍ മലപ്പുറംകാരനാ'' അയാള്‍ പരിചയത്തോടെ ചിരിച്ചു.

"നാട്ട്യാരാണല്ലേ'' ഞാനും നാടിന്റെ പരിചയം കാണിച്ചു.

ഇരുട്ടുമൂടിയ എന്റെ വഴിയിലേക്ക് കടക്കുന്നതിനു മുമ്പ് ഗുഡ്നൈറ്റ് പറയാന്‍ ഞാന്‍ മറന്നില്ല. തിരിച്ച് ഗുഡ്നൈറ്റ് പറഞ്ഞ് ഒരു സുഹൃത്തിന്റെ സൌഹൃദത്തിന്റെ ചിരിയും സമ്മാനിച്ച് നടന്നുനീങ്ങുന്ന അയാളില്‍ പുരുഷന്റെ ധാര്‍ഷ്ട്യത്തിനപ്പുറം ഒരു ശിശുവിന്റെ മുഖമായിരുന്നു ഞാന്‍ കണ്ടത്.

*
മല്ലിക എം ജി, ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Friday, June 12, 2009

നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍

കോമഡി രംഗത്തെ ബ്രാന്റ് നാമമായ കെ.എസ്.പ്രസാദും സംഘവും അവതരിപ്പിച്ച ഡ്യൂട്ടി ഫ്രീ കോമഡിഷോ ഉയര്‍ത്തിയ ചെറിയ ചില ചിന്തകളെങ്കിലും ഉറക്കെ പറയാതിരിക്കാന്‍ കഴിയുന്നില്ല. നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം എവിടേയ്ക്കാണ് പോവുന്നത്? നിരന്തരം ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോദ്യം തന്നെയാണിത്.

ശാസ്ത്രീയ സംഗീതം പോലെയുള്ള പരിപാടികളുടെ ആസ്വാദനത്തിന് കൃത്യമായ സംവേദനക്ഷമത ആവശ്യമായിരിക്കാം. എന്നാല്‍ മനോഹരമായ ഒരു ഗസല്‍ സന്ധ്യക്കും നല്ല ഒരു നാടകത്തിനും ആള്‍ക്കൂട്ടങ്ങള്‍ പോയിട്ട് ആളനക്കം പോലും കുറയുന്നതെന്തുകൊണ്ടാണ്? എന്നാല്‍ ഇതേ സമയം തന്നെ ഏതെങ്കിലും ചാനലിലെ റിയാലിറ്റി ഷോയിലെ ഏതെങ്കിലും താരത്തിന്റെ സാന്നിദ്ധ്യമുള്ള പരിപാടികള്‍ക്കും കോമഡി പരിപാടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ ഇരച്ചെത്തുന്നത് എന്തുകൊണ്ട് എന്ന് ഗൌരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ഡ്യൂട്ടീ ഫ്രീ കോമഡി ഷോയില്‍ കോമഡി ഇല്ല എന്നാണ് ഏറ്റവും ലളിതമായ വസ്തുത. നമുക്കതിനെ ഒരു വിനോദ പരിപാടി എന്ന് വിളിക്കാം. പാട്ട്, നൃത്തം, വിവിധ കലാരൂപങ്ങളുടെ അവതരണം, പ്രച്ഛന്ന വേഷങ്ങള്‍ ഒക്കെയും കൃത്യമായ അളവുകളില്‍ ചേര്‍ത്ത്, ആധുനിക സമൂഹത്തിന് യോജിച്ച തരത്തില്‍ പാകപ്പെടുത്തി എടുത്ത ഒരു ചേരുവ.

ഹര്‍ത്താലുകള്‍, ബന്ദ്, സമരം, പണിമുടക്കുകള്‍ എന്നിവയെ ആക്ഷേപഹാസ്യമായി വേദിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ മുഖത്ത് നോക്കിയാണ് പരിഹസിക്കുന്നത്? ഒരു പാട് ദുരിതങ്ങളില്‍ നിന്ന്, ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിച്ച് കേരള ജനതയെ ഇന്നുകളിലേക്കെത്തിച്ച തൊഴിലാളി സംഘടനകളേയോ? സംഘടിത തൊഴിലാളി സംസ്ക്കാരത്തിന്റെ ഗുണഫലങ്ങള്‍ ഒട്ടേറെ അനുഭവിക്കുന്ന, നിരന്തരം പോരാട്ടങ്ങളില്‍ സജീവമായി ഇടപെടുന്ന, മുന്നില്‍ നില്ക്കുന്ന ഒരു വിഭാഗത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് കാണിക്കുന്ന കൊഞ്ഞനം കുത്തലുകള്‍ ആരെയാണ് ഉന്നമിടുന്നത്? അടുത്ത തലമുറയിലേക്ക് അരാഷ്ട്രീയവാദങ്ങള്‍ നിറക്കാന്‍ ശ്രമിക്കുന്ന, ആധുനിക മുതലാളിത്തത്തിന്റേതുതന്നെയാണ് ഇത്തരം ചിന്തകള്‍. കാമ്പസുകളെ 'രാഷ്ട്രീയ വിമുക്തമാക്കി' മതവിഭാഗീയ ചിന്തകള്‍ക്കും, ഭീകരവാദത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും, വിട്ടുകൊടുത്തു കൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്റെ മറ്റൊരു മുഖമല്ലേ ഇത്തരത്തിലുള്ള പരിപാടികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്?

നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ചിഹ്നങ്ങളായി മാറിയ കലാരൂപങ്ങളെങ്കിലും, അതിന്റെ തനിമയില്‍ നിലനില്‍ക്കേണ്ടതുണ്ട്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവത്തിന്, ദ്രുത താളത്തിന്റെ ചടുലത നല്കുമ്പോള്‍, നഷ്ടമാവുന്നത്, അതിന്റെ വശ്യത മാത്രമല്ല. ആ കലാരൂപം കൂടിയാണ്. അര്‍ത്ഥമില്ലാത്ത ചടുലത നല്‍കുന്നത് വഴി ചെയ്യുന്നത്, ഇത്തരം ചടുലതകളില്‍ അഭിരമിക്കുന്ന, മതിമറക്കുന്ന ഒരു പുതിയ ജനവിഭാഗത്തിന്റെ രൂപീകരണം മാത്രമാണ്. അത്തരം വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണിവിടെ സംഭവിക്കുന്നത്. ചാനലുകളിലെ റിയാലിറ്റി ഷോകളെ പരിഹസിച്ചു കൊണ്ട് മലയാളി മനസ്സുകളിലേക്ക് കടന്നു ചെല്ലാന്‍ ഇടക്കെങ്കിലും പ്രസാദ് ശ്രമിക്കുന്നുണ്ട്. അത്തരം പരിഹാസം നടത്തുന്ന സംഘം തന്നെ അവരുടെ സ്കിറ്റുകളില്‍ ഉപയോഗിക്കുന്ന ഭാഷ ആശാസ്യമാണോ? തമാശ സൃഷ്ടിക്കാനായി ഉപയോഗിക്കുന്ന വാക്കുകളുടെ 'വള്‍ഗാരിറ്റി' അരോചകം തന്നെ.

ഈ ഒരു പരിപാടിയില്‍ മാത്രമല്ല, ഇത്തരം എല്ലാ കോമഡി പരിപാടികളും കോമഡി എന്നത് അശ്ളീലമെന്നതായി മാറിയിട്ടുണ്ട്. മൌലികമായ ചിന്തകളുടേയും, ആശയങ്ങളുടേയും ദാരിദ്ര്യം തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. ശ്ളീലാശ്ളീലങ്ങള്‍, ആസ്വാദകമനസ്സുകള്‍ക്കനുസരിച്ച് മാറാം. പറയുന്ന രീതിക്കനുസരിച്ച് ഏത് അശ്ളീലവും ശ്ളീലവുമാകാം. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അശ്ളീലം- അശ്ളീലമായിത്തന്നെ പറഞ്ഞു കൊണ്ട്, അതാണ് യഥാര്‍ത്ഥ തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു നുറുങ്ങു ചിരി പോലും ഉണരുന്നില്ല.

ഒരേ സമയം പലരെ സ്നേഹിക്കുന്ന സ്ത്രീയെയും അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ച് വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പുരുഷന്മാരേയും ചിത്രീകരിക്കുന്നതിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന നര്‍മ്മം എന്താണ്? സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന മുതലാളിത്ത സംസ്ക്കാരത്തിന്റെ ചിന്തകള്‍ തന്നെയാണ് ഇവിടെയും ചിത്രീകരിക്കപ്പെടുന്നത്.

ചിലപ്പോഴെങ്കിലും പഴയ ചാക്യാരുടെ വേഷം എടുത്തണിയുന്നുണ്ട് പ്രസാദും കൂട്ടുകാരും. രാഷ്ട്രീയ കോമാളിത്തരങ്ങളെ, ചാനലുകളിലെ ചില പരിപാടികളെ ഒക്കെ വിദൂഷകന്റെ സാമര്‍ത്ഥ്യത്തോടെ വിമര്‍ശിക്കുന്നുമുണ്ട്.

അത്തരത്തിലുളള ചുരുക്കം ചില ഇനങ്ങള്‍ മാറ്റി നിറുത്തിയാല്‍, മറ്റെല്ലാം തന്നെ, പാട്ടിലും നൃത്തത്തിലും, ദ്രുതതാളങ്ങളിലും കെട്ടുകാഴ്ചകളുടെ മാസ്മരികതയിലും അലിഞ്ഞു തീര്‍ന്നു എന്നു തന്നെ പറയാം.

എന്നാല്‍ കുറച്ചു വര്‍ഷത്തി നു മുമ്പ്, ഇതേ വേദിയില്‍ കെ. എസ്.പ്രസാദിന്റെ സംഘം അവതരിപ്പിച്ച പരിപാടികള്‍ നിലവാരം പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം?

ചാനലുകളിലെ മത്സരങ്ങള്‍ക്ക് പിന്നാലെ ഇത്തരം പരിപാടികളും മാറുകയാണോ? കെ.എസ്. പ്രസാദിന്റെ പരിപാടി മുന്‍നിറുത്തിയാണ് പറഞ്ഞതെങ്കിലും മറ്റു കോമഡി ഷോകളും ഇതില്‍ നിന്നും വ്യത്യസ്തമല്ല എന്നു മാത്രമല്ല, കൂടുതല്‍ മോശമാകാനുള്ള ഒരു മത്സരം തന്നെയാണ് നടക്കുന്നത്. കാരണം കാഴ്ചപ്പാടിന്റേതാണ് എന്നതാണ് വസ്തുത. ചാനലുകളിലായാലും ഇതൊക്കെത്തന്നെയാണ് ചിത്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വേഷവിധാനങ്ങളിലൂടെയും, വാക്കുകള്‍ക്കിടയില്‍ കയറ്റി വെക്കുന്ന അശ്ളീലങ്ങളിലുമാണ് ഇന്ന് കോമഡി സൃഷ്ടിക്കപ്പെടുന്നത്.

എന്നിട്ടും, ഇത്തരം പരിപാടികള്‍ക്കും യാഥാര്‍ത്ഥ്യം ഇല്ലാത്ത റിയാലിറ്റി ഷോകള്‍ക്കും ഒക്കെത്തന്നെയാണ് കാണികളുണ്ടാകുന്നത്. ഇത്തരം പരിപാടികളിലേക്ക് കാണികള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്തു കൊണ്ടാണ് ? തിരക്കു പിടിച്ച സംഘര്‍ഷം നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒന്നും ചിന്തിക്കാതെ കുറിച്ചു നേരമെങ്കിലും രക്ഷപ്പെടാനുളള ത്വരയാണോ ഇതിന്റെ പിന്നിലെ മാനസികാവസ്ഥ? അതോ, തനിക്കു ചുറ്റും എന്ത് തന്നെ നടന്നാലും അതൊന്നും തനിക്ക് ബാധകമാവുന്നില്ല എന്നു കരുതുന്ന, എന്ത് കിട്ടിയാലും അതിനെ കണ്ട് കടന്നു പോകാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ 'സംസ്ക്കാര'രൂപീകരണത്തിന്റെ ഭാഗമോ?

കുട്ടികളാണ് ഇന്ന് പല കുടുംബ തീരുമാനങ്ങളുടേയും കേന്ദ്ര സ്ഥാനത്ത് വരുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെ ആകര്‍ഷിക്കുന്ന പരിപാടികളില്‍ മാത്രം ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു. അര്‍ത്ഥമില്ലാത്ത ഇത്തരം പരിപാടികള്‍ സൃഷ്ടിക്കപ്പെടുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. നമുക്കിത് വേണ്ട എന്നു പറയാന്‍ ആസ്വാദകര്‍ തയ്യാറല്ലെങ്കില്‍ ഇത്തരം പരിപാടികള്‍ കൂടുതല്‍ മോശമായിക്കൊണ്ടേയിരിക്കും. ഇവിടെയാണ്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ അര്‍ത്ഥമില്ലാത്ത ദ്രുത താളങ്ങളും, വര്‍ണ്ണഭംഗികളും മാത്രം മതിയോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനുള്ള ഉത്തരം കണ്ടെത്തേണ്ടതും, തിരിച്ചറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നമ്മള്‍ തന്നെയാണ്.

*
നൈസ എസ്.എം.ജി.ബി.കാക്കൂര്‍ കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

Saturday, April 18, 2009

തൊഴില്‍നഷ്‌ടം കൂടുതല്‍ പരമ്പരാഗത മേഖലയില്‍

വ്യാവസായിക - സേവനമേഖലകളില്‍ രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ധിച്ചുവരികയാണ്. ആഗോള ധന-സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളില്‍ തൊഴില്‍ നഷ്‌ടപ്പെടുന്നതിലൂടെയാണ് വെളിപ്പെടുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിതിവിവരകണക്ക് സംവിധാനത്തില്‍നിന്ന് തൊഴിലില്ലായ്‌മയിലെ വര്‍ധനയുടെ വ്യാപ്‌തിയെക്കുറിച്ച് മൊത്തത്തില്‍ മനസ്സിലാക്കാന്‍ പറ്റിയ വിവരമൊന്നും ലഭ്യമല്ല.

തൊഴിലില്ലായ്‌മ വര്‍ധിച്ചുവരികയാണെന്ന് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍, ഈ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം തൊഴില്‍സാധ്യതയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ ഒരു പരിശ്രമം നടത്തി. സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം തൊഴില്‍നഷ്‌ടത്തെ സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ ലേബര്‍ ബ്യൂറോ എട്ട് മേഖല കേന്ദ്രീകരിച്ച് (മൈനിങ്, ടെൿസ്‌റ്റൈല്‍സും വസ്‌ത്രനിര്‍മാണവും, ലോഹങ്ങളും ലോഹോല്‍പ്പന്നങ്ങളും, ഓട്ടോമൊബൈല്‍, വൈരക്കല്ലും സ്വര്‍ണാഭരണങ്ങളും, കെട്ടിട നിര്‍മാണം, ഗതാഗതം, ഐടി/ബിപിഒ വ്യവസായം) ഒരു സാമ്പിള്‍ സര്‍വെ നടത്തി. 11 സംസ്ഥാനത്തുനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി 20 പ്രദേശത്തുനിന്നുള്ള പത്തോ അധികമോ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്. പഠനം നടത്തിയ ഓരോ മാസവും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരുന്നതായാണ് സര്‍വെ തെളിയിക്കുന്നത്.

2008 സെപ്തംബറിനുശേഷം എല്ലാ വ്യവസായങ്ങളിലെയും തൊഴില്‍ അവസരങ്ങളില്‍ പ്രതിമാസം ശരാശരി 1.01ശതമാനം നിരക്കില്‍ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കയറ്റുമതി പ്രധാനവും കയറ്റുമതി ഇതരവുമായ സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള ഒരു താരതമ്യപഠനം സൂചിപ്പിക്കുന്നത് കയറ്റുമതി പ്രധാനമായ സ്ഥാപനങ്ങളില്‍ ശരാശരി 1.13ശതമാനം പ്രതിമാസ നിരക്കില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുന്നെന്നും കയറ്റുമതി ഇതര സ്ഥാപനങ്ങളില്‍ ഇത് 0.81ശതമാനം ആണെന്നുമാണ്. ആഗോളമാന്ദ്യത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

മൊത്തം ഡാറ്റ പരിമിതമായതുകൊണ്ട്, തൊഴിലില്ലായ്‌മ വര്‍ധിച്ചുവരുന്നത് സംബന്ധിച്ച വിലയിരുത്തലിനും അതിനെ സംബന്ധിച്ച പ്രതികരണങ്ങള്‍ക്കും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്ന തൊഴില്‍നഷ്‌ടത്തെക്കുറിച്ചുള്ള സാന്ദര്‍ഭിക വിവരങ്ങളെ ആധാരമാക്കുക മാത്രമേ നിര്‍വാഹമുള്ളൂ. എന്നാല്‍, ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയുടെ സ്വഭാവവും സമീപകാലത്തുണ്ടായ വളര്‍ച്ചയുടെ മാതൃകയും അറിയാമെന്നിരിക്കെ, വൈറ്റ് കോളര്‍ തൊഴിലുകള്‍ നഷ്‌ടപ്പെടുന്നതാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത് എന്ന് വ്യക്തമാകുന്നു. എണ്ണവില വര്‍ധിക്കുകയും മത്സരം കൂടുകയും ചോദനം കുറയുകയും ചെയ്‌തതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് ആയിരത്തോളം ജീവനക്കാരെ ലേ ഓഫ് ചെയ്തപ്പോള്‍ ഇത് വ്യക്തമായതാണ്.

ഇന്ത്യയിലേക്ക് ഈ പ്രതിസന്ധി കടന്നുവന്നതിന് വേറെയും വഴികളുണ്ടായിരുന്നു. ഉദാഹരണത്തിന്, ടെൿസ്‌റ്റൈല്‍സും വസ്‌ത്രനിര്‍മാണവും, വൈരക്കല്ലുകളും സ്വര്‍ണാഭരണങ്ങളും, തുകലും കാര്‍പ്പെറ്റുകളും തുടങ്ങിയ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങളെ ബാധിച്ച ആഗോളവ്യാപാര മാന്ദ്യത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം. ഐഎംഎഫിന്റെ അഭിപ്രായത്തില്‍, വികസ്വര സമ്പദ്ഘടനകളില്‍നിന്നും വളര്‍ന്നുവരുന്ന സമ്പദ്ഘടനകളില്‍നിന്നുമുള്ള കയറ്റുമതിയിലെ വളര്‍ച്ച 2007ല്‍ 9.6ശതമാനവും 2008ല്‍ 5.6 ശതമാനവും ആയിരുന്നത് 2009ല്‍ - 0.8 ശതമാനമായി കുറയും. 2010ല്‍ വളര്‍ച്ചനിരക്ക് കുത്തനെ കുതിച്ചുകയറിയാലും ഇത് ചെറിയ തോതില്‍ മാത്രമേ നികത്തപ്പെടുകയുള്ളൂ.

2010ലെ വളര്‍ച്ചയെ സംബന്ധിച്ച ഇത്തരം പ്രവചനങ്ങള്‍ക്കുതന്നെ വിശ്വാസ്യതയില്ല. കാരണം, ഇങ്ങനെ ശുഭപ്രതീക്ഷ പുലര്‍ത്തുന്ന പ്രവചനങ്ങള്‍ നടത്തുകയും പിന്നീട് അത് താഴ്ത്തിക്കൊണ്ടുവരികയും ചെയ്യുന്നത് ഐഎംഎഫിന്റെ പതിവുരീതിയായിരിക്കുകയാണ്. വാസ്തവത്തില്‍, 2009ലെ തകര്‍ച്ചതന്നെ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നതിനേക്കാള്‍ രൂക്ഷമാകാന്‍ പോകുകയാണ്. ഇന്ത്യയിലെ നിര്‍മിതവസ്‌തുക്കളുടെ കയറ്റുമതിയില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത് പരമ്പരാഗത കയറ്റുമതികളായിരിക്കെ, ഈ വ്യവസായങ്ങളെയായിരിക്കും ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്.

സൂറത്തിലെ വൈരക്കല്ല് വ്യവസായത്തെ സംബന്ധിച്ച് ഇത് തികച്ചും സത്യമായിരിക്കുകയാണ്. ലോകവിപണിയിലെ ചെലവേറിയ ആഡംബരവസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്നത് ഇവിടത്തെ അല്‍പ്പശമ്പളക്കാരായ തൊഴിലാളികളാണല്ലോ. ഇതോടൊപ്പം, ആഭ്യന്തര വിപണിക്കാവശ്യമായത് എത്തിച്ചുകൊടുക്കുന്ന നിരവധി മാനുഫാൿചറിങ് വ്യവസായങ്ങളിലെ ചോദനത്തെയും അവയുടെ ശേഷി വിനിയോഗിക്കുന്നതിനെയും തൊഴില്‍സാധ്യതകളെയും സാമ്പത്തികമാന്ദ്യം പ്രതികൂലമായി ബാധിക്കും.

സര്‍വോപരി, ഭവനനിര്‍മാണമേഖല, ഓട്ടോമൊബൈല്‍സ്, ഉപഭോക്തൃ സാധനങ്ങള്‍ എന്നിങ്ങനെ നിരവധി രംഗങ്ങളിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തിയിരുന്നത് കുറഞ്ഞ പലിശനിരക്കും അനായാസമായ പണലഭ്യതയും നിമിത്തം ഇവയ്ക്കെല്ലാം വേണ്ട പണം വായ്‌പയായി ലഭിച്ചിരുന്നതുകൊണ്ടാണ്. അപകടത്തില്‍ അകപ്പെട്ട ധനമേഖല വായ്‌പാ സംവിധാനങ്ങള്‍ വെട്ടിക്കുറച്ചതോടെ ചോദനം വീണ്ടും കുറയുകയും ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് വര്‍ധിക്കുകയും വായ്‌പയെ ആധാരമാക്കിയ ഉപഭോഗത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിച്ചുനില്‍ക്കുന്ന വ്യവസായങ്ങളില്‍ തൊഴില്‍ നഷ്‌ടപ്പെടാന്‍ ഇടവരികയും ചെയ്യും. ഈ പ്രവണതകളുടെ സ്വാധീനത്തെ തുടര്‍ന്നും മറിച്ചു വില്‍പ്പനയുടെ ഫലമായും മറ്റു മാനുഫാൿചറിങ് മേഖലകളിലെയും ചോദനം ചുരുങ്ങുന്നു. ഇങ്ങനെ ഈ പ്രതിസന്ധി നിരവധി വ്യവസായങ്ങളിലെയും മേഖലകളിലെയും തൊഴില്‍വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.

ഈ സംഭവവികാസങ്ങളുടെയെല്ലാം ഫലമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ചോദനവും കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ലാഭസാധ്യതയും വലിയ തോതില്‍ കുറഞ്ഞുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിലൂടെ അധികതൊഴില്‍ ഉല്‍പ്പാദിപ്പിക്കാമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ ഗ്രാമീണമേഖലയില്‍ കാര്‍ഷികവും കാര്‍ഷികേതരവുമായ തൊഴില്‍ അവസരങ്ങളില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്ന പ്രത്യാഘാതത്തെ ലാഘവത്തോടെ കാണാം. 2008-09ല്‍ 138.8 ലക്ഷം വ്യക്തിദിനങ്ങളുടെ (man day) അധിക തൊഴിലവസരം എന്‍ആര്‍ഇജിയിലൂടെ ഉണ്ടാക്കാമെന്നാണ് ബജറ്റ് കണക്കാക്കിയിരിക്കുന്നത്. നിശ്ചയമായും പൊതുമരാമത്തിലെ ഈ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും വിപുലപ്പെടുത്തപ്പെടേണ്ടതുമാണെങ്കിലും അത് ഗ്രാമീണ ഇന്ത്യയിലെ പതിവ് തൊഴില്‍ അവസരങ്ങളില്‍ ഉണ്ടാകുന്ന നഷ്‌ടത്തെ പൂര്‍ണമായോ ഗണ്യമായ നിലയിലോ നികത്തുന്നില്ല. ഈ തൊഴിലുകളാകട്ടെ, തികച്ചും പരിമിതവും അല്‍പ്പവേതനംമാത്രം ലഭിക്കുന്നവയുമാണ്. എന്‍ആര്‍ഇജി പദ്ധതി ചോദനത്തെ പ്രചോദിപ്പിക്കുന്നതാണ്. ഈ പദ്ധതിയിലൂടെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ വര്‍ധിക്കുന്നത് നേരത്തെ തൊഴിലില്ലാതിരുന്നവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായതുകൊണ്ടു മാത്രമല്ല ഇപ്പോള്‍ തൊഴില്‍ നഷ്‌ടപ്പെടുന്നവരും നിലനില്‍പ്പിനായി ഇതിലേക്ക് തിരിയുകയാണ്. അങ്ങനെയെങ്കില്‍, ഇതിനുവേണ്ടി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തേണ്ടത് അത്യാവശ്യവുമാണ്.

വര്‍ധിച്ചുവരുന്ന പ്രതിസന്ധിയാണ് രാജ്യത്തിലങ്ങോളമിങ്ങോളം ഗണ്യമായ തോതില്‍ ഉണ്ടാകുന്ന തൊഴില്‍നഷ്‌ടങ്ങള്‍ക്ക് ഇടവരുത്തുന്നത്. എന്നാല്‍, ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍പ്പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവ മനോഭാവം ഏറെ അത്ഭുതപ്പെടുത്തുന്നു. വാസ്‌തവത്തില്‍, സബ്പ്രൈം ഭൂപണയ വായ്‌പാ പ്രതിസന്ധിക്കും അതുമായി ബന്ധപ്പെട്ട കുഴപ്പത്തിലകപ്പെട്ട ആസ്‌തികള്‍ക്കും ഇന്ത്യന്‍ ധനമേഖല അധികമൊന്നും വിധേയമായിട്ടില്ലാത്തതിനാല്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. പിന്നീട്, നിശ്ചയമായും ഇന്ത്യയെയും ഈ പ്രതിസന്ധി പിടികൂടും എന്ന് അംഗീകരിക്കപ്പെട്ട ശേഷമാകട്ടെ ഓഹരിവിപണിയില്‍നിന്നുള്ള വിദേശമൂലധനത്തിന്റെ കൂട്ടപ്പലായനത്തിന്റെ ഫലമായുണ്ടായ പണച്ചുരുക്കവും വായ്‌പക്കമ്മിയും നിമിത്തമാണ് പ്രധാനമായും ഈ പ്രത്യാഘാതമെന്ന ധാരണയില്‍ എത്തുകയാണുണ്ടായത്. അതുകൊണ്ട് സര്‍ക്കാരിന്റെ പ്രതികരണം പലിശനിരക്ക് കുറയ്ക്കുന്നതിലും പണലഭ്യത വര്‍ധിപ്പിക്കുന്നതിലും ഒതുങ്ങിനിന്നു. പ്രത്യക്ഷ നടപടികള്‍ ആവശ്യമാകത്തക്കവിധം ചോദനത്തില്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നതായി സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ ആദ്യസൂചന കാണുന്നത് 2008 ഡിസംബറില്‍ മാത്രമാണ്. ദൌര്‍ഭാഗ്യവശാല്‍, തുടര്‍ന്നുണ്ടായ പ്രതികരണവും പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ സമ്പദ്ഘടനയും തൊഴിലവസരങ്ങളും ഇപ്പോഴും അപകടാവസ്ഥയില്‍ തുടരുകയാണ്.

*

സി പി ചന്ദ്രശേഖര്‍