Showing posts with label എം മുകുന്ദൻ. Show all posts
Showing posts with label എം മുകുന്ദൻ. Show all posts

Saturday, August 13, 2011

കീശയില്‍ ആയിരം പുസ്തകങ്ങള്‍

ലോകത്തിലും നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് എന്റെ ജാതകം. എന്റെ കുട്ടിക്കാലത്ത് മറ്റെല്ലാവരെയുംപോലെ എനിക്കും ജാതകമുണ്ടായിരുന്നു. ഓലയില്‍ എഴുത്താണികൊണ്ട് എഴുതിയതായിരുന്നു അത്. വായിക്കാന്‍ എളുപ്പമായിരുന്നില്ല. ഡല്‍ഹിയില്‍ ഞാന്‍ ദീര്‍ഘകാലം താമസിച്ചിരുന്ന അമര്‍ കോളനിയില്‍ ഒരു മലയാളി ജ്യോതിഷിയുണ്ടായിരുന്നു. ധാരാളം ആളുകള്‍ അയാളുടെ അരികില്‍ ജാതകം എഴുതിക്കാനും മറ്റും വരുമായിരുന്നു. അയാള്‍ കംപ്യൂട്ടറിലാണ് ജാതകം തയ്യാറാക്കിയത്. എന്റെ മകള്‍ക്കുവേണ്ടി ജാതകം തയ്യാറാക്കിയത് അയാളാണ്. അത് എഴുത്തോലയിലായിരുന്നില്ല. അതൊരു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ട് ആയിരുന്നു.

ഞാന്‍ പിറന്നപ്പോഴും എന്റെ മകള്‍ പിറന്നപ്പോഴും ജാതകം ഉണ്ട്. പക്ഷേ ജാതകം എഴുത്തോലയില്‍നിന്നു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടിലേക്ക് മാറിയെന്നു മാത്രം. ഇതുപോലുള്ള മാറ്റം പുസ്തക വായനയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ബാല്യകാലത്ത് പുസ്തകവായന ഏറെയും രാത്രി ചോറുണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു. അന്നു ഞങ്ങളുടെ വീട്ടില്‍ വിദ്യുച്ഛക്തി വന്നിരുന്നില്ല. ഒരു പുകയുന്ന മുട്ടവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഞാന്‍ വായിച്ചത്. മഴക്കാല രാത്രികളില്‍ മൂടിപ്പുതച്ചു കിടന്നും വായിക്കും. ഈയിടെ ഞാന്‍ ഡല്‍ഹിയിലേക്ക് ഒരു യാത്ര നടത്തി. മൂന്നര മാസത്തോളം ഞാനവിടെ താമസിച്ചു. അപ്പോള്‍ ഒരു വസ്തുത മനസ്സിലായി. ആളുകള്‍ ഇപ്പോള്‍ യാത്രകളിലാണ് കൂടുതലും വായിക്കുന്നത്. വിമാനത്താവളത്തിലും മെട്രോയിലും കാറുകളിലുമെല്ലാം ഇരുന്ന് പുസ്തകപ്രേമികള്‍ വായിക്കുന്നത് കാണാം.

ജീവിതം തിരക്കുപിടിച്ചതാണ്. ഒഴിവുസമയം അപൂര്‍വ വസ്തുവായി മാറുകയാണ്. സമയമാണ് ഇന്ന് ഏറ്റവും വിലപിടിച്ച വസ്തു. യാത്രകളില്‍ സമയം നഷ്ടപ്പെടുത്താതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം പുസ്തക വായനയാണ്. ഞാനും അങ്ങനെതന്നെ ചെയ്യുവാന്‍ തീരുമാനിച്ചു. എംബസിയിലെ ഉദ്യോഗത്തില്‍നിന്നു പെന്‍ഷനായി പിരിയുകയും അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തതോടെ എനിക്ക് ധാരാളം ഒഴിവു സമയമുണ്ട്. വീട്ടിലിരുന്ന് ധാരാളം വായിക്കാം. എങ്കിലും യാത്രകളില്‍ എന്തെങ്കിലും വായിക്കുന്നത് ഡല്‍ഹിയില്‍ ഞാന്‍ ഒരു ശീലമാക്കി മാറ്റിയിരുന്നു. ഞാന്‍ കൂടുതല്‍ വായിച്ചുകൊണ്ടിരുന്നത് നോവലുകളാണ്. ഡല്‍ഹിയിലെ എന്റെ പതിവു യാത്രകള്‍ മണ്ഡി ഹൗസ് ഏരിയയിലാണ്. അവിടെയാണ് മൂന്നു നാഷണല്‍ അക്കാദമികളും സ്ഥിതിചെയ്യുന്നത്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, പിന്നെ ലളിതകലാ അക്കാദമിയും. അതിനുപുറമെ പതിവായി പെയിന്റിങ് പ്രദര്‍ശനങ്ങള്‍ നടക്കുന്ന ത്രിവേണി ആര്‍ട് ഗ്യാലറിയും സംഗീതക്കച്ചേരികള്‍ നടക്കുന്ന കമാനി ഓഡിറ്റോറിയവും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും കഥക് കേന്ദ്രയും എല്ലാം അവിടെത്തന്നെ.

ചൂട് കുറവുള്ള ദിവസങ്ങളില്‍ ഞാന്‍ അവിടെയൊക്കെ ഒന്നു കറങ്ങിനടന്ന് അവസാനം സാഹിത്യ അക്കാദമിയിലെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ മാസികയുടെ പത്രാധിപരും ഇംഗ്ലീഷ് കവിയുമായ എ ജെ തോമസിന്റെ ഓഫീസില്‍ അല്പം സമയം ചെലവഴിക്കും. തോമസ് തന്റെ ഓഫീസില്‍ സ്വയം ചായ ഉണ്ടാക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു വച്ചിട്ടുണ്ട്. വെള്ളം തിളപ്പിക്കുവാനുള്ള ഇലക്ട്രിക് കെറ്റിലും ടീ ബാഗുകളും ചെറുനാരങ്ങയും തയ്യാര്‍ . അങ്ങനെ അവിടെയിരുന്ന് ഒരു ലെമണ്‍ ചായ കുടിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങും. ഞാന്‍ താമസിക്കുന്ന ദ്വാരകയില്‍നിന്ന് മണ്ഡി ഹൗസ് ഏരിയയിലേക്ക് മെട്രോയില്‍ പോകാം. ഇരുപത്തിരണ്ടാമത്തെ സ്റ്റോപ്പായ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷന്‍ സാഹിത്യ അക്കാദമിയുടെ തൊട്ടു മുമ്പിലാണ്. പുറത്ത് നാല്‍പ്പത്തിമൂന്നു ഡിഗ്രി ചൂട് തിളയ്ക്കുമ്പോള്‍ മെട്രോവിനുള്ളില്‍ എയര്‍കണ്ടീഷന്റെ കുളിരാണ്. അതിലിരുന്ന് ഒരു നോവല്‍ വായിക്കുവാന്‍ എന്തു സുഖം! പണ്ട് മഴ പെയ്യുന്ന രാവുകളില്‍ മൂടിപ്പുതച്ചു കിടന്നു വായിച്ചിരുന്ന അതേ സുഖം. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ മെട്രോയിലിരുന്ന് വായിക്കാനായി എന്നും ഞാന്‍ ഇരുപത്തിയെട്ട് നോവലുകള്‍ കൂടെ കൊണ്ടുപോകും. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും തുടങ്ങി ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള വരെ ഈ പുസ്തകശേഖരത്തില്‍ പെടുന്നു. എല്ലാം വലിയ പുസ്തകങ്ങളാണ്. പക്ഷേ ഇത്രയും പുസ്തകങ്ങള്‍ ചുമന്നുകൊണ്ടു പോകുവാന്‍ എനിക്ക് ഒരു പ്രയാസവുമില്ല. എനിക്കതൊക്കെ എന്റെ പാന്റ്സിന്റെ കീശയിലിട്ടു നടക്കാനേയുള്ളൂ. ലിറ്ററാറ്റി എന്നു പേരുള്ള എന്റെ ഇ-ബുക്ക് റീഡറിലാണ് ഈ ഇരുപത്തിയെട്ടു പുസ്തകങ്ങളും ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇപ്പോള്‍ എന്റെ ഇ-റീഡറില്‍ ഇത്രയും പുസ്തകങ്ങളേയുള്ളൂ. പക്ഷേ അതിലേക്ക് ആയിരം പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയും. അതിനുള്ള സ്ഥലമുണ്ട് ഒരു കൊച്ചു കഥാസമാഹാരത്തിന്റെ വലുപ്പം മാത്രമുള്ള ഈ ഇ-റീഡറില്‍ .

ക്രമേണ ഞാനതില്‍ കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. വൈകാതെ ഞാന്‍ ഡല്‍ഹിയിലെ എന്റെ പാര്‍പ്പിടത്തില്‍നിന്നു മെട്രോവില്‍ കയറി സാഹിത്യ അക്കാദമിയിലേക്കു പോകുന്നത് ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ടുകൊണ്ടായിരിക്കും. ഇത് ഫാന്റസിയല്ല. യാഥാര്‍ഥ്യമാണ്. പുസ്തക വായനയുടെ പുതിയ പരിണിതിയാണ് ഇത്. പാശ്ചാത്യ നാടുകളില്‍ ഇ-ബുക്ക് റീഡറുകളുടെ ഉപയോഗം വ്യാപകമാകുകയാണ്. അവിടെ ഏതു പുസ്തകങ്ങളും ഇങ്ങനെ ഇ-റീഡറില്‍ ഡൗണ്‍ ലോഡ് ചെയ്ത് വായിക്കാം. അത് വായനക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്. ഒരു പുസ്തകത്തിന് നൊബേല്‍ സമ്മാനമോ ബുക്കര്‍ പ്രൈസോ ലഭിക്കുമ്പോള്‍ അതുടനെ വായിക്കുവാന്‍ പുസ്തകപ്രേമികള്‍ ആഗ്രഹിക്കും. ഇതുപോലുള്ള പുരസ്കാരങ്ങള്‍ കിട്ടുന്ന ഒരു പുസ്തകത്തിന് ഇരുപതോ ഇരുപത്തിയഞ്ചോ ഡോളര്‍ വിലയുണ്ടാകും. എന്നാല്‍ അതേ പുസ്തകം ഇ-റീഡറിലേക്ക ഡൗണ്‍ലോഡ് ചെയ്യാന്‍ മൂന്നോ നാലോ ഡോളര്‍ മതിയാകും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വേറെയുമുണ്ട്. വായിക്കുവാന്‍ വെളിച്ചത്തിന്റെ ആവശ്യം പോലുമില്ല. കൂരിരുട്ടില്‍ ഇരുന്നും ഇ-റീഡറില്‍ വായിക്കാന്‍ കഴിയും. നൈറ്റ് മൂഡില്‍ ഇട്ടാല്‍ മതി. കൂടാതെ നമുക്ക് ഇഷ്ടമുള്ള അക്ഷരങ്ങള്‍ ഇഷ്ടമുള്ള വലുപ്പത്തില്‍ തിരഞ്ഞെടുത്ത് വായിക്കാം. നമ്മള്‍ വായിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ആസ്വാദനങ്ങളും കൂടി നമുക്ക് വായിക്കാന്‍ കിട്ടും. നമ്മള്‍ വായിക്കുന്ന പുസ്തകം ഇതിനുമുമ്പ് വായിച്ചിട്ടുള്ളവരുമായി ആശയവിനിമയം ചെയ്യുവാനും സാധിക്കും.

അങ്ങനെ വായനയുടെ രീതി മാറുകയാണ്. ഇത് ന്യൂയോര്‍ക്കിലോ പാരീസിലോ മാത്രം നടക്കുന്ന കാര്യമല്ല. നമ്മുടെ മലയാളത്തിലും ഇത് സാധ്യമായിവരികയാണ്. ആഫ്രിക്കയിലോ അമേരിക്കയിലോ ഉള്ള നിങ്ങള്‍ക്ക് എന്റെ "പ്രവാസം" വായിക്കണമെങ്കില്‍ പുസ്തകം തേടിപ്പോകുകയോ നാട്ടില്‍നിന്നു എഴുതിവരുത്തുകയോ ചെയ്യേണ്ട ആവശ്യം ഇനി വരില്ല. ഡിസി ബുക്സിന്റെ ഇ-പുസ്തക സംവിധാനത്തില്‍ നിന്നു നിമിഷങ്ങള്‍കൊണ്ട് അത് ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ ഇ-റീഡറില്‍ സൂക്ഷിക്കാന്‍ കഴിയും. അതിനു ചെലവ് നൂറോ നൂറ്റിപ്പത്തോ രൂപ മാത്രമാണ്. അഥവാ പുസ്തകം ഈ ചെറിയ തുക ചെലവാക്കി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഡിസി ബുക്സിന്റെ ഇ-ലൈബ്രറിയില്‍ മെമ്പറായാല്‍ മതി. ഒരു ചെറിയ തുക കൊടുത്തു വരിക്കാരനായാല്‍ മാസം മൂന്നു പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാം. മൂന്നാഴ്ച കഴിഞ്ഞാല്‍ ആ പുസ്തകങ്ങള്‍ നിങ്ങളുടെ ഇ-റീഡറില്‍നിന്നു മാഞ്ഞുപോകും.

പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും പിറകിലല്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? നമ്മുടെ ഇടയില്‍ ധാരാളം ദോഷൈകദൃക്കുകളുണ്ട്. എല്ലാറ്റിനെയും മുന്‍വിധിയോടെയാണ് അവര്‍ കാണുക. എല്ലാറ്റിനെയും എതിര്‍ക്കും. ഇ-ബുക്കുകളെക്കൊണ്ടും ഇ-ബുക്ക് റീഡറുകളെക്കൊണ്ടും നമുക്കെന്തു പ്രയോജനം എന്ന് അവര്‍ ചോദിക്കും. ഉണ്ട്, പ്രയോജനം ഉണ്ട്. ഒരു നല്ല പുസ്തകം പുറത്തിറങ്ങിയാല്‍ വിദേശത്തുള്ള ലക്ഷക്കണക്കിനു മലയാളികള്‍ അത് ഡൗണ്‍ലോഡ് ചെയ്തു സ്വന്തമാക്കിയെന്നു വരാം. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഐഫോണുമെല്ലാം നമ്മുടെ നാട്ടിലും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് വിദേശത്തെ മലയാളികള്‍ മാത്രമല്ല കേരളത്തിലെ മലയാളികളും ധാരാളമായി ഇ-പുസ്തകങ്ങള്‍ ഡൗണ്‍ലോഡു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എഴുത്തുകാരന് തന്റെ പുസ്തകം ഇറങ്ങി ദിവസങ്ങള്‍ക്കകം ദശലക്ഷം വായനക്കാര്‍ ഉണ്ടാകും. ഇനി ഒരു സ്വകാര്യം പറയാം. ആരും കേള്‍ക്കേണ്ട. ഡിസി ബുക്സ് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് തരുന്നത് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണ്. പക്ഷേ അവര്‍ അതേ പുസ്തകത്തിന്റെ ഇ-ബുക് പതിപ്പിനു എഴുത്തുകാര്‍ക്ക് നല്‍കുന്നത് ഇരുപത്തിയഞ്ച് ശതമാനം റോയല്‍റ്റിയായിരിക്കും. കാരണം ഇ-ബുക്കിന്റെ നിര്‍മാണച്ചെലവ് വളരെ കുറവാണ്. കടലാസും അച്ചടിയും ഒന്നും വേണ്ടല്ലോ.

ചുരുക്കിപ്പറയട്ടെ, ഇ-ബുക്ക് റീഡര്‍ പ്രചാരത്തില്‍ വരുമ്പോള്‍ എഴുത്തുകാര്‍ക്ക് ദശലക്ഷം വായനക്കാരുണ്ടാകും. എഴുത്തുകാരുടെ തലയിലെ വര നേരെയാണെങ്കില്‍ വന്‍ തുക റോയല്‍റ്റിയായി ലഭിക്കുകയും ചെയ്യും. എന്നെ ആകര്‍ഷിക്കുന്നത് അതു മാത്രമല്ല. എന്റെ ഇ-ബുക്ക് റീഡറില്‍ വൈകാതെ ആയിരം പുസ്തകങ്ങള്‍ ഞാന്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിരിക്കും. ഡല്‍ഹിയില്‍ മെട്രോവില്‍ യാത്ര ചെയ്യുമ്പോഴും മയ്യഴിയില്‍ വൈകുന്നേരം പുഴക്കരയില്‍ കാറ്റുകൊണ്ടിരിക്കുമ്പോഴും ഈ മുഴുവന്‍ പുസ്തകങ്ങളും എന്റെ കൈയിലുണ്ടാകും. ഞാന്‍ എല്ലായിടത്തും ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ട് കൂടെ കൊണ്ടുപോകും. പുഴക്കരയിലിരുന്ന് എനിക്കിഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കും. ഏതു പേജില്‍ നിന്നും എവിടെ വച്ചും വായിച്ചു തുടങ്ങാം. വായിച്ചു നിര്‍ത്താം. പുസ്തകം അച്ചടിക്കുവാന്‍ ആവശ്യമായ കടലാസുണ്ടാക്കുന്നത് മരം വെട്ടിയാണ്. ഒരു പുസ്തകം ധാരാളം പേര്‍ വാങ്ങുകയും വായിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ മരങ്ങള്‍ കൊല ചെയ്യപ്പെടുന്നു. ഓരോ പുസ്തകവും കൈയിലെടുക്കുമ്പോള്‍ കൊലചെയ്യപ്പെട്ട മരങ്ങളുടെ നിശ്ശബ്ദ നിലവിളി നമ്മള്‍ കേള്‍ക്കുന്നില്ലേ? ഇ-റീഡര്‍ കൈയിലെടുക്കുമ്പോള്‍ അങ്ങനെയൊരു നിലവിളി ആര്‍ക്കും കേള്‍ക്കേണ്ടിവരില്ല. കാരണം ഇ-റീഡര്‍ നിര്‍മിക്കുവാന്‍ ഒരു തുണ്ടു കടലാസുപോലും ആവശ്യമില്ല. ഒരു മരച്ചില്ല പോലും നാം നശിപ്പിക്കുന്നില്ല. അതൊരു സാന്ത്വനമാണ്.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Sunday, May 1, 2011

ഹിന്ദുവിന് കുടിവെള്ളം കൊടുക്കുന്ന മുസല്‍മാന്‍

തെരഞ്ഞെടുപ്പു ദിവസം ഞാന്‍ ഊരു ചുറ്റുകയായിരുന്നു. എനിയ്ക്ക് വോട്ടില്ല എന്നതായിരുന്നു കാരണം. വോട്ട് ഡല്‍ഹിയിലായിപ്പോയതില്‍ ദുഃഖിച്ച ദിവസമായിരുന്നു അത്. വോട്ടുചെയ്യുക എന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുക എന്നതു മാത്രമല്ല. അത് രാഷ്ട്രീയമായ തന്റെ നിലപാട് രേഖപ്പെടുത്തുക എന്നതുകൂടിയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍മാത്രം ലഭിയ്ക്കുന്ന ഒരപൂര്‍വ സന്ദര്‍ഭം.

ഞാന്‍ പോയത് പയ്യന്നൂരിലായിരുന്നു. കൂടെ കൈരളി ചാനലിന്റെ ഗള്‍ഫ് അസോസിയേറ്റ് എഡിറ്റര്‍ ഇ എം അഷ്റഫുമുണ്ടായിരുന്നു. ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരേ ഒരു ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നിര്‍വഹിക്കുവാനായിരുന്നു ആ യാത്ര. ഒരേ ഒരു ജീവിതം സ്വാമി ആനന്ദതീര്‍ഥരുടെ ജീവചരിത്രമാണ്. തെരഞ്ഞെടുപ്പ് എന്ന ചരിത്രസന്ധിയില്‍ ഒരു മലയാളിയ്ക്ക് അനുസ്മരിക്കാന്‍ പറ്റിയ വിഷയം തന്നെയല്ലേ ഇത്?

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് അതിന്റെ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതേയാക്കുമെന്ന കുപ്രചാരണം ചുറ്റും നടക്കുമ്പോഴെല്ലാം നമ്മുടെ നവോത്ഥാനങ്ങളുടെയും സാമൂഹ്യ വിപ്ലവങ്ങളുടെയും ചരിത്രത്തിലേക്ക് നിശ്ശബ്ദം തിരിഞ്ഞുനോക്കുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ അവസാനിക്കുന്നതല്ല പുരോഗമന പ്രസ്ഥാനം എന്ന് ആ തിരിഞ്ഞുനോട്ടങ്ങള്‍ പറയുന്നുണ്ടായിരുന്നു.

സ്വാമി ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍വച്ചായിരുന്നു ചടങ്ങ്. സാധാരണഗതിയില്‍ ഒരു ആശ്രമത്തില്‍ കാല്‍ സ്പര്‍ശിക്കുമ്പോള്‍ ആത്മശാന്തിയാണ് അനുഭവപ്പെടുക. എന്നാല്‍ ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍ കാല്‍ കുത്തുമ്പോള്‍ ചോര തിളയ്ക്കുകയാണ് ചെയ്യുന്നത്. ആശ്രമത്തെ ഒരു സമരഭൂവാക്കി മാറ്റിയ മഹദ് വ്യക്തിയാണ് ആനന്ദതീര്‍ത്ഥര്‍ അല്ലെങ്കില്‍ അനന്തഷേണായി. പുലയരെപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അധഃകൃത വര്‍ഗങ്ങളുടെ വിമോചനത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത ആനന്ദതീര്‍ഥരെ, ശ്രീനാരായണഗുരുവിനെയോ അയ്യങ്കാളിയെയോ അറിയുന്നതുപോലെ നമുക്കറിയില്ലെന്നു തോന്നുന്നു.

കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി ഐതിഹാസികമായ സമരങ്ങള്‍ നയിച്ച പലരും കീഴ്ജാതിക്കാര്‍ തന്നെയായിരുന്നു. സവര്‍ണനായി ജന്മംകൊണ്ടിട്ടുംഅവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് കമ്യൂണിസ്റ്റു പാര്‍ടിയുടെ പാരമ്പര്യമാണ്. അങ്ങനെയൊരാളായിരുന്നല്ലോ ഇ എം എസ്. ആ പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണ് ആനന്ദതീര്‍ത്ഥര്‍. ഗൗഡ സാരസ്വത ബ്രാഹ്മണനായി ജനിച്ചിട്ടും ഹരിജനങ്ങള്‍ക്കു വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്റെ ഗര്‍ഭത്തില്‍ ഇങ്ങനെ ഒരു പുലയച്ചെറുക്കന്‍ എങ്ങനെയുണ്ടായി എന്ന് അമ്മ ദേവി അമ്മാള്‍ അത്ഭുതപ്പെട്ടിരുന്നു. കാരണം അനന്തഷേണായി എപ്പോഴും കൂട്ടുകൂടി നടന്നത് പുലയച്ചെറുക്കരുമായായിരുന്നു.

അനന്തഷേണായിയുടെ ജ്യേഷ്ഠ സഹോദരന്മാരില്‍ ഒരാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റ പ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച എന്‍ജിനിയറായിരുന്നു. അനന്തഷേണായിക്കും അതുപോലൊരു വഴിയില്‍ സഞ്ചരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ചെറുപ്രായത്തില്‍തന്നെ യാത്ര പുറപ്പെട്ടത് മറ്റൊരു ദിശയിലേയ്ക്കായിരുന്നു. യാത്രകളിലൂടെയാണ് തന്റെ സമൂഹത്തെ അനന്തഷേണായി അറിഞ്ഞത്. ഗ്രാമപ്രദേശത്തുകൂടി ചുറ്റിനടക്കുമ്പോഴാണ് സവര്‍ണ ഹിന്ദുക്കളില്‍നിന്ന് ഹരിജനങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഈ നീചകൃത്യങ്ങളെ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു-1941ല്‍ അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായും ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍ ആനന്ദതീര്‍ഥര്‍ ആകൃഷ്ടനായി. ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പുഴ കടലില്‍ ചെന്നെത്തിയതുപോലെയായിരുന്നു ആനന്ദതീര്‍ഥര്‍ ഗുരുദേവനിലെത്തിയതും. എട്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഹരിജന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആനന്ദതീര്‍ഥര്‍ ആരംഭിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ഹരിജന്‍ വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിച്ചു. അവര്‍ ഞങ്ങള്‍ക്ക് ചുടുചായ ഉണ്ടാക്കിത്തന്നു. അതിഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ ചായ മൊത്തിക്കുടിച്ചു. അപ്പോള്‍ ഞാനാലോചിച്ചുപോയി; അധഃകൃത വര്‍ഗത്തിന്റെ ജീവിതം ഇന്ന് എത്രമാത്രം മാറിയിരിക്കുന്നു. അവരുണ്ടാക്കിത്തന്ന ചായ കുടിച്ച ഞങ്ങള്‍ക്കിടയില്‍ സവര്‍ണരും അവര്‍ണരും മുസ്ലിങ്ങളും ഉണ്ടായിരുന്നു. ഞങ്ങളാരുടെയും മനസ്സില്‍ ജാതി മത ചിന്തകളുണ്ടായിരുന്നില്ല. പക്ഷേ ഒരുകാലത്ത് എങ്ങനെയായിരുന്നു കീഴ്ജാതിക്കാരുടെ ജീവിതം?

പശുക്കളെ അടിച്ചെന്നാല്‍ ഉടമസ്ഥന്‍ തടുത്തീടും
പുലയരെ അടിച്ചെന്നാല്‍ ഒരുവരില്ല.
റോട്ടിലെങ്ങാനും നടന്നാല്‍ ആട്ടുകൊള്ളും.
തോട്ടിലേയ്ക്കൊന്നിറങ്ങിയാല്‍ കല്ലേറുകൊള്ളും.

(സമസ്ത കൊച്ചി പുലയ മഹാസഭയുടെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ കേട്ടത്). അങ്ങനെയായിരുന്നു അന്ന് അവര്‍ ജീവിച്ചത്.

ആനന്ദതീര്‍ഥര്‍ സമാധിയായ കട്ടിലും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും സംരക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം തന്റെ നിരവധി യാത്രകളില്‍ കൂടെ കൊണ്ടുപോയ വിലകുറഞ്ഞ ചെറിയ ബാഗും ചെരിപ്പും അവിടെ കണ്ടു. ആ മുറിയില്‍ നിശ്ശബ്ദനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍ അറിഞ്ഞു. എന്തുകൊണ്ടാണ് ഇന്ന് നമുക്ക് വലിയ ജീവിതങ്ങള്‍ ജീവിക്കുവാന്‍ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് ആനന്ദതീര്‍ത്ഥരെപ്പോലെയോ അയ്യങ്കാളിയെ പ്പോലെയോ ഉള്ള വലിയ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഇല്ലാതിരിക്കുന്നത്? ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെറിയ മനുഷ്യരുടെ നൂറ്റാണ്ടായിരിക്കാം. എങ്കിലെന്ത്? ചെറിയവനായാലും വലിയവനായാലും ശരി, ഉള്ളില്‍ നന്മയുണ്ടായാല്‍ മതി, അല്ലേ? ആനന്ദതീര്‍ത്ഥരുടെ മരണശയ്യയുടെ മുമ്പില്‍ നിന്നുകൊണ്ട് അങ്ങനെയൊക്കെ ഞാന്‍ ആലോചിച്ചുപോയി

ഇ എം അഷ്റഫിന്റെ പുസ്തകത്തില്‍നിന്നും ആശ്രമത്തിന്റെ പ്രസിഡന്റ് വസുമിത്രനില്‍നിന്നും സ്വാമി ആനന്ദതീര്‍ത്ഥരുടെ ജീവിതത്തെക്കുറിച്ച് കുറേ അറിവുകള്‍ പകര്‍ന്നുകിട്ടി. നേരത്തെ സ്വാമിജിയെക്കുറിച്ച് ഞാന്‍ കൈവരിച്ച അറിവുകളില്‍ ധാരാളം വിടവുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ചേര്‍ത്തുവച്ച് നോക്കിയപ്പോള്‍ ആനന്ദതീര്‍ഥരെ എനിയ്ക്ക് മനസ്സിലാകുന്നുണ്ട് എന്നുതോന്നി. ഇ എം എസ് തന്റെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും മറ്റു സ്വത്തുക്കളും ദാനം ചെയ്തതുപോലെ സ്വാമി ആനന്ദതീര്‍ഥരും സര്‍വവും ശ്രീനാരായണ വിദ്യാലയത്തിനുവേണ്ടി ദാനംചെയ്തു. ഒരു ജോടി കാവിവസ്ത്രം മാത്രമായിരുന്നു പിന്നീട് സ്വാമിജിയുടെ സ്വത്ത്.

സാരസ്വത ബ്രാഹ്മണനും വിദ്യാസമ്പന്നനും (മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎ ബിരുദം നേടിയത്) തറവാട്ടുകാരനും ധനികനുമായ അനന്തഷേണായി തന്റെ ജീവിതം മുഴുവന്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനായി അര്‍പ്പണം ചെയ്തു. അതൊരു ദുര്‍ഘടമായ യാത്രയായിരുന്നു. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി തലശേരി ജഗന്നാഥ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അദ്ദേഹം സമരംചെയ്തു. ഹരിജനങ്ങള്‍ക്കു മാത്രമല്ല അഹിന്ദുക്കള്‍ക്കും ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ കുട്ടിക്കാലം മുതല്‍തന്നെ തലശേരി ജഗന്നാഥക്ഷേത്ര ഉത്സവത്തിന് മുസ്ലിങ്ങള്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് സ്വാമി ആനന്ദതീര്‍ത്ഥരുടെ പരിശ്രമഫലമായിരുന്നു എന്ന് അന്നെനിയ്ക്ക് അറിയില്ലായിരുന്നു. കീഴ്ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും മാത്രമല്ല അഹിന്ദുക്കള്‍ക്കും ദൈവാരാധന നടത്തുവാനും വിദ്യാഭ്യാസം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആനന്ദതീര്‍ഥര്‍ തുടര്‍ന്നപ്പോള്‍ അധിക്ഷേപങ്ങളും അവഹേളനങ്ങളും സ്വാമിജിയെ പിന്തുടര്‍ന്നു. പിന്നീട് അത് ശാരീരികമായ ആക്രമണങ്ങളായി മാറി. പലതവണ അദ്ദേഹത്തിന് മര്‍ദനമേറ്റു. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് സ്വാമിജിയുടെ സുരക്ഷയ്ക്കായി ഒരു സ്ക്വാഡിനെ നിയമിച്ചിരുന്നു.

കീഴ്ജാതിക്കാര്‍ക്കുവേണ്ടിയാണ് ആനന്ദതീര്‍ഥര്‍ ജീവിച്ചതും മരിച്ചതും. എന്നിട്ട് കീഴ്ജാതിക്കാരില്‍നിന്നും അദ്ദേഹത്തിന് അവഹേളനം ഏല്‍ക്കേണ്ടിവരികയുണ്ടായി. സബര്‍മതിയിലേക്കുള്ള നീണ്ട കാല്‍നട യാത്രയ്ക്കിടയില്‍ രത്നഗിരിയില്‍വച്ച് അദ്ദേഹത്തിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. അവിടെ കണ്ട ഹരിജന്‍കുടിലില്‍ കയറി സ്വാമിജി കുടിക്കാന്‍ വെള്ളം ചോദിച്ചു. അദ്ദേഹം സവര്‍ണനാണെന്ന് മനസ്സിലാക്കിയ ഹരിജന്‍ കുടുംബം വെള്ളം നിഷേധിച്ചു. തുടര്‍ന്ന് ഒരു സവര്‍ണന്റെ വീട്ടില്‍ ചെന്ന് വെള്ളം ചോദിച്ചു. ഹരിജന്റെ കുടിലില്‍നിന്ന് സ്വാമി ഇറങ്ങിവരുന്നതുകണ്ട സവര്‍ണ കുടുംബവും അദ്ദേഹത്തിന് കുടിവെള്ളം കൊടുത്തില്ല. ദാഹംകൊണ്ട് തൊണ്ടപൊട്ടിയ സ്വാമിയ്ക്ക് അവസാനം കുടിനീര്‍ നല്‍കിയത് ഒരു മുസ്ലിമായിരുന്നു.

എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി കാണുന്ന പ്രവണത നമ്മുടെ ഇടയില്‍ വളര്‍ന്നുവരികയാണ്. എന്നാല്‍ അയിത്തോച്ചാടനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുംവേണ്ടി സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത ആനന്ദതീര്‍ഥര്‍ക്ക് ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കിയത് ഒരു മുസ്ലിമാണ്. മാത്രമല്ല, സവര്‍ണര്‍ സ്വാമിജിയെ മര്‍ദിച്ചവശനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇതൊക്കെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഓര്‍ക്കണം. അതിന് ഇ എം അഷ്റഫിന്റെ പുസ്തകം സഹായിക്കും.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

Wednesday, February 2, 2011

എഴുത്തുകാരുടെ ഉണര്‍ത്തുപാട്ടുകള്‍

സമൂഹത്തില്‍ കഷ്ടപ്പാടുകള്‍ വന്നു നിറയുമ്പോള്‍ എഴുത്തുകാരും കലാകാരന്മാരുമൊക്കെ എന്തുചെയ്യണം? അവര്‍ക്കെന്തു ചെയ്യാന്‍ കഴിയും?

ഒന്നും ചെയ്യേണ്ടതില്ലെന്നും അവനവന്റെ കാര്യം നോക്കി നടന്നാല്‍ മതിയെന്നും തീരുമാനിച്ചാല്‍ പ്രശ്നം തീര്‍ന്നു. പ്രസ്താവനയില്‍ ഒപ്പു വയ്ക്കേണ്ടതില്ല. മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടതില്ല. കഷ്ടപ്പെടുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതില്ല...

അങ്ങനെ ഒരുപാട് സമയവും അധ്വാനവും ലാഭം. ആ സമയവും ഊര്‍ജവും എഴുത്തിനുവേണ്ടി ഉപയോഗിക്കാം. എഴുതിയാല്‍ നാലു കാശ് കൈയില്‍ വരും. ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും പുരസ്കാരം തരപ്പെട്ടേക്കാം. മാത്രമല്ല, പൊല്ലാപ്പുകളൊക്കെ ഒഴിഞ്ഞുകിട്ടുകയും ചെയ്യും. ഇടപെടുക എന്നാല്‍ പൊല്ലാപ്പുകള്‍ വാരിവലിച്ച് തലയിലിടുക എന്നാണ് അര്‍ഥം.

മൌനം വിദ്വാന് ഭൂഷണം എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇതു തിരുത്തി മൌനം എഴുത്തുകാര്‍ക്ക് ഭൂഷണം എന്നു പറയാന്‍ സമയമായിരിക്കുന്നു.

മുഖ്യധാരയിലുള്ള വലിയൊരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ട് എന്ന് വ്യക്തം. പ്രത്യേകിച്ച് കലാകാരന്മാര്‍. പൊതുവെ അവരാണ് ഇത്തരം ചിന്തകളുടെ ഉടമസ്ഥര്‍.

കലാകാരന്മാരെന്ന് പറയുമ്പോള്‍ ചിത്രകാരന്മാരും സംഗീതജ്ഞരും ചലച്ചിത്ര പ്രവര്‍ത്തകരുംകൂടി ഉള്‍പ്പെടുന്നുവെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ.

കലാകാരന്മാര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത വേണം എന്ന് ആരും പറഞ്ഞു കേള്‍ക്കാറില്ല. ഒരു പെയിന്ററോടോ സിനിമാ നടനോടോ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? അവരെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. പരാതി മുഴുവനും എഴുത്തുകാരെക്കുറിച്ചാണ്.

മലയാള ഭാഷയ്ക്ക് ക്ളാസിക് പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പെറ്റീഷനില്‍ കുറേ എഴുത്തുകാര്‍ ഒപ്പുവയ്ക്കുകയുണ്ടായി. എന്നാല്‍ അങ്ങനെ ഒപ്പുവച്ചവരുടെ കൂട്ടത്തില്‍ ചലച്ചിത്രതാരങ്ങളില്‍ ആരുടെയും പേര് കണ്ടില്ല. ഈയിടെ മലയാളഭാഷയുടെ സംരക്ഷണത്തിനുവേണ്ടി വലിയ കൂട്ടായ്മകള്‍ നാടുനീളെ നടന്നു. അവിടെയും ചിലച്ചിത്ര താരങ്ങളുടെ സാന്നിധ്യം കാണാന്‍ കഴിഞ്ഞില്ല.

അടിയന്തരാവസ്ഥയുടെ പീഡനകാലത്ത് ധാരാളം പേര്‍ ജയിലില്‍പോയിരുന്നു. അവരെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് ഹരജികള്‍ തയാറാക്കി ഒപ്പിട്ട് അയക്കുകയാണ്. മസ്കറ്റിലെ മനുഷ്യസ്നേഹികളായ ഏതാനും സൃഹുത്തുക്കളാണ് ഇതിന് മുന്‍കൈയെടുത്തത്. അഴീക്കോടുമാഷും എം ടിയും സുഗതടീച്ചറും കെ ജി എസുമുള്‍പ്പെടെ ധാരാളം എഴുത്തുകാര്‍ ഹരജികളില്‍ ഒപ്പിട്ടതായി കണ്ടു. പക്ഷേ നമ്മുടെ ഒരു സിനിമാ താരത്തിന്റെ കൈയൊപ്പുപോലും ആ ഹരജികളില്‍ ഒരിടത്തും കണ്ടില്ല. ഒരു ചിത്രകാരന്റെയോ ഗായകന്റേയോ സംഗീത സംവിധായകന്റെയോ പങ്കാളിത്തവും അതില്‍ കണ്ടില്ല. (എന്റെ അറിവില്‍ സാമൂഹിക പ്രശ്നങ്ങളില്‍ എഴുത്തുകാരോടൊപ്പം മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏക കലാകാരന്‍ കാനായി കുഞ്ഞിരാമനാണ്.)

പരാതി പറയാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ അല്ല ഇത്രയും പറഞ്ഞതെന്ന് വിശദീകരിച്ചുകൊള്ളട്ടെ. എഴുത്തുകാരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ചിന്തിച്ചുപോയപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ അടയാളപ്പെടുത്തിയെന്ന് മാത്രം.

എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് എന്തിനിപ്പോള്‍ ചിന്തിക്കണം? അതൊരു പഴയ വിഷയമല്ലേ? അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഇനിയുമിപ്പോള്‍ എന്തിന് ആ വിഷയത്തിലേക്ക് മടങ്ങണം?

ഈയിടെ തിരുവനന്തപുരത്തു നടന്ന ഹേ ഫെസ്റ്റിവലില്‍ എഴുത്തിന്റെ നാനാതരം സമസ്യകള്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കൂട്ടത്തില്‍ ശ്രദ്ധേയമായി തോന്നിയത് എഴുത്തുകാര്‍ക്ക് സാമൂഹ്യപ്രതിബദ്ധത വേണോ എന്ന ആലോചനയാണ്. വേണമെന്നുതന്നെയായിരുന്നു ഇംഗീഷ് നോവലിസ്റ്റ് ജയശ്രീ മിശ്രയുടെ അഭിപ്രായം.

ഇതിലെന്തിരിക്കുന്നു എന്ന് നാം സ്വയം ചോദിച്ചേക്കാം. നമുക്ക് ഇതൊട്ടും പുതുമയുള്ള കാര്യമല്ല. പക്ഷേ ഹേ ഫെസ്റ്റിവല്‍പോലുള്ള ഒരു ആഗോളവേദിയില്‍ ഇങ്ങനെയൊരു അഭിപ്രായം വന്നത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യംതന്നെയാണ്.

പൊതുവേ സാമൂഹികമായ അവബോധം രചനകളില്‍ സൂക്ഷിക്കുന്നത് ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരാണ്. ബംഗാളിലെയും നമ്മുടെയും എഴുത്തിന്റെ ചരിത്രം ആ പ്രദേശങ്ങളുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. ബംഗാളി ഭാഷയിലെ ക്ളാസിക് നോവലുകള്‍ നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ഇതിഹാസങ്ങളാണ്. ഇന്നും രാഷ്ട്രീയ പ്രതിരോധങ്ങളുടെ ഭൂമികയാണ് മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ എഴുത്ത്. കീഴാള സമൂഹത്തിന്റെ ആന്തരിക അസ്വസ്ഥതകളും ഉയിര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടിയുള്ള പരിശ്രമങ്ങളുമാണ് സമകാലീന തമിഴ് സാഹിത്യത്തിന്റെ ഊര്‍ജം എന്നു കാണാം. നമ്മുടെ കയ്യൂര്‍ സമരത്തെക്കുറിച്ച് കന്നഡ സാഹിത്യകാരനായ നിരഞ്ജന ഒരു ഹൃദയസ്പര്‍ശിയായ നോവല്‍ തന്നെ എഴുതിയിരുന്നല്ലോ.

അവരൊക്കെ പ്രാദേശിക എഴുത്തുകാരാണ്.

ഇംഗ്ളീഷില്‍ എഴുതുന്ന ഇന്ത്യന്‍ സാഹിത്യകാരന്മാര്‍ സാമൂഹിക പ്രശ്നങ്ങളില്‍നിന്ന് പൊതുവെ മുഖംതിരിഞ്ഞിരുക്കുന്നതാണ് നമ്മള്‍ കാണുന്നത്. പണ്ട് ഒരു മുല്‍ക്ക്രാജ് ആനന്ദ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആശ്വസിക്കാന്‍ കഴിയുകയില്ല. ആര്‍ കെ നാരായണന്‍ ആഗോള പ്രശസ്തിയാര്‍ജിച്ച ഇംഗ്ളീഷിലെഴുതിയ സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ലോകത്തില്‍ വലിയ ചരിത്ര സംഭവങ്ങള്‍ നടന്നു. ലോകമഹായുദ്ധംപോലുമുണ്ടായി. ദേശീയപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടു. വിഭജനത്തിന്റെ വന്‍ ദുരന്തങ്ങളുണ്ടായി.... പക്ഷേ ആര്‍ കെ നാരായണനെപ്പോലുള്ളവര്‍ ഇംഗ്ളീഷില്‍ എഴുതിയ രചനകളില്‍ ഈ ചരിത്ര സംഭവങ്ങളുടെ ഒരു നിഴല്‍പോലും കാണാനില്ല.

സമകാലീന ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരിലെത്തുമ്പോള്‍ ചരിത്രപരമായ ഈ നിസ്സംഗത കൂടുതല്‍ പ്രകടമാകുന്നു. ഒന്നാന്തരം എഴുത്തുകാരായ വിക്രം സേത്തിന്റെയോ അമിതാഭ് ഘോഷിന്റെയോ കിരണ്‍ദേശായിയുടെയോ ഉപമന്യു ചാറ്റര്‍ജിയുടെയോ നോവലുകളില്‍ സാമൂഹിക പ്രശ്നങ്ങള്‍ ചരിത്രപരമായ അവബോധത്തിന്റെ ഭാഗമായി ആവിഷ്കരിക്കപ്പെടുന്നില്ല. ഒരു ആദിവാസി യുവതിയെ കാമിച്ചതിന്റെ പേരില്‍ ഒരു യുവ ഐഎഎസുകാരന്റെ കൈവെട്ടുന്ന രംഗം ഉപമന്യു ചാറ്റര്‍ജിയുടെ ഇംഗ്ളീഷ് ഓഗസ്ത് എന്ന നോവലിലുണ്ട്. എന്നാല്‍ ഇത് വസ്തുതാപരമായ ഒരു ആഖ്യാനം മാത്രമാണ്. ഒരു രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍നിന്ന് ഉറവയെടുത്തതല്ല.

ഡല്‍ഹിയിലെ എംബസി കോക്ടെയിലുകളില്‍ വച്ച് ഇംഗ്ളീഷ് ഇന്ത്യന്‍ എഴുത്തുകാരെ ഞാന്‍ പതിവായി കാണാറുണ്ടായിരുന്നു. അവരുടെ പരന്ന വായനയും ലോകക്രമങ്ങളെക്കുറിച്ചുള്ള അവഗാഹവും അമ്പരപ്പിക്കുന്നതായിരുന്നു. പക്ഷേ സ്വന്തം രാജ്യത്തെ പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹവിഭാഗം അവരുടെ വര്‍ത്തമാനങ്ങളില്‍ ഒരിക്കലും കടന്നുവരാറില്ല. മാത്രമല്ല എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് ഞാനെന്തെങ്കിലും ഉരിയാടിപ്പോയാല്‍ അവര്‍ ചിരിക്കുകയാണ് ചെയ്യുക. അതൊക്കെ പഴയ സാഹിത്യ സങ്കല്‍പ്പങ്ങളാണെന്ന് ഒരു ഇംഗ്ളീഷ് വാരികയുടെ ലിറ്റററി എഡിറ്റര്‍ എനിക്ക് വിശദീകരിച്ചുതരികയും ചെയതു.

മുഖ്യധാരയിലുള്ള മലയാള സാഹിത്യത്തിലെ പുത്തന്‍ തലമുറയും അങ്ങനെ ചിന്തിക്കുന്നുണ്ടോ? സാമൂഹ്യ പ്രശ്നങ്ങളില്‍ നിന്ന് അവര്‍ മുഖംതിരിച്ച് നില്‍ക്കുകയല്ലേ ചെയ്യുന്നത്?

സമൂഹത്തിന്റെ ഉണര്‍ത്തുപാട്ടായിരിക്കണം സാഹിത്യ രചനകളെന്ന് നമ്മള്‍ പറയാറുണ്ട്. കാരണം ഉറക്കം തൂങ്ങിയിരിക്കുന്ന സമൂഹത്തെ തലയില്‍ തോണ്ടി ഉണര്‍ത്തേണ്ടത് എഴുത്തുകാരുടെ കടമയാണെന്നാണ് വയ്പ്പ്. പക്ഷേ ഇപ്പോള്‍ ഉണര്‍ത്തുപാട്ട് സമൂഹത്തിനല്ല. എഴുത്തുകാര്‍ക്കുതന്നെയാണ് ആവശ്യമെന്ന് തോന്നുന്നു. പകലുറക്കം കൊതിച്ച് ഉറക്കം തൂങ്ങിയിരിക്കുന്നത് എഴുത്തുകാര്‍തന്നെയാണ്. അതുകൊണ്ട് എഴുത്തുകാര്‍ക്ക് വേണ്ടിയുള്ള ഉണര്‍ത്തുപാട്ടായിരിക്കണം സാഹിത്യം എന്ന് പറയുന്നതായിരിക്കും ശരി.

*
എം മുകുന്ദന്‍ കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011

Friday, January 14, 2011

നമ്മുടെ പുഷ്പ സംസ്കാരം

ഒരുകാലത്ത് നമുക്കുചുറ്റും പൂവുകളുണ്ടായിരുന്നു. മിക്കവാറും എല്ലാ വീടുകള്‍ക്കു മുമ്പിലും ഒരു പൂന്തോട്ടമുണ്ടാകും. ചെറ്റപ്പുരകളുടെ മുമ്പില്‍പ്പോലും. അവിടെ പൂന്തോട്ടത്തിന് സ്ഥലമില്ലെങ്കില്‍ വേലിക്കരികിലോ മറ്റെവിടെയെങ്കിലുമോ പൂച്ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കും. അവിടെ പൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്നുണ്ടാകും. വേലികളില്‍ പടര്‍ന്ന് കിടക്കുന്നത് നീല ശംഖുപുഷ്പങ്ങളായിരിക്കും.

വീടിന് മുമ്പിലെ പൂന്തോട്ടം നനയ്ക്കുകയും പൂക്കളെ ലാളിക്കുകയും ചെയ്യുന്ന പെണ്‍കുട്ടി നമ്മുടെ കാല്പനികതയുടെ ഗൃഹാതുരത്വമാണ്. എന്റെ കൌമാരപ്രായത്തില്‍ അങ്ങനെയുള്ള ഒരു പൂന്തോട്ടത്തെക്കുറിച്ചും പ്രഭാതത്തില്‍ പൂവുകളെ ശുശ്രൂഷിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചും ചങ്ങമ്പുഴ രചിച്ച "ഉദ്യാനദേവത'' ത്രസിക്കുന്ന മനസ്സോടെയാണ് ഞാനും എന്റെ സുഹൃത്തുക്കളും വായിച്ചത്.

ചങ്ങമ്പുഴയെയും ഞങ്ങള്‍ കൌമാരപ്രായക്കാരെയും മാത്രമല്ല പൂവുകള്‍ ആകര്‍ഷിച്ചതും മോഹിപ്പിച്ചതും. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സനെപ്പോലുള്ള വലിയ എഴുത്തുകാരും ക്ളോദ് മൊനേയെപ്പോലെ വിശ്വപ്രസിദ്ധരായ ചിത്രകാരന്മാരും പൂവുകളുമായി സര്‍ഗാത്മകമായ ഒരു പരസ്പരത മെനഞ്ഞെടുത്തിരുന്നു.

പില്‍ക്കാലം ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്‍ പൂവുകളെക്കുറിച്ച് എഴുതിയ രണ്ടു കഥകള്‍ ഞാന്‍ വായിക്കുകയുണ്ടായി. "ദ് ഡെയിസി''യും "ലിറ്റില്‍ ലിഡാസ് ഫ്ളവറും''. പച്ചപ്പുല്ലില്‍ വിടര്‍ന്നുകിടക്കുന്ന സുവര്‍ണ ഹൃദയമുള്ള വെള്ള ഡെയിസിപ്പൂവും കൊച്ചു പക്ഷിയും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് "ദ് ഡെയിസി.'' വികൃതികളായ ആണ്‍കുട്ടികള്‍ ഡെയിസിപ്പൂവിനെ പുല്ലോടെ പറിച്ചെടുത്തു നശിപ്പിക്കുകയും പക്ഷിയെ കൂട്ടിലിട്ട് വെള്ളം കൊടുക്കാതെ കൊല്ലുകയും ചെയ്യുന്ന ആ കഥ വായിച്ച് എന്റെ മനസ്സ് വേദനിച്ചിരുന്നു.

ഇംപ്രഷനിസ്റ്റ് ചിത്രകാരനായ ക്ളോദ് മൊനേയുടെ പെയിന്റിങ്ങുകളിലാണ് ഞാന്‍ ആദ്യമായി ലില്ലിപ്പൂക്കളെ കണ്ടത്. പൂവുകളാണ് തന്നെ ചിത്രകാരനാക്കിയതെന്ന് ഒരിക്കല്‍ മൊനേ പറയുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു ഇംപ്രഷനിസ്റ്റ് പെയിന്ററായ ഹെന്റി മത്തീസും പൂവുകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. "പൂവുകളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങും പോകേണ്ടതില്ല. എല്ലായ്പോഴും അവ നമുക്ക് ചുറ്റുമുണ്ട്. കണ്ടാല്‍ മതി''. മത്തീസ് ഒരിക്കല്‍ പറഞ്ഞു.

"വെറുതെ ജീവിച്ചാല്‍മാത്രം പോരാ. നമുക്ക് അല്‍പ്പം സൂര്യവെളിച്ചവും സ്വാതന്ത്ര്യവും ഒരു പൂവും വേണം. എങ്കിലേ ജീവിതം പൂര്‍ണമാകുകയുള്ളൂ.'' ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്റെതാണ് ഈ വാക്കുകള്‍.

എമ്മ ഗോള്‍ഡ്‌മാനും പൂവുകളെക്കുറിച്ച് പറഞ്ഞിട്ടില്ലേ?

ഉവ്വ്, ഇതാ ഇങ്ങനെ: "കഴുത്തിലണിഞ്ഞ വൈരക്കല്ലു നെക്‌ലെയിസിനെക്കാളേറെ എനിക്ക് സന്തോഷം നല്‍കുന്നത് മേശപ്പുറത്തുവച്ച റോസാപ്പൂവുകളാണ്.''

എന്തിനാണ് ഇതൊക്കെ ഞാനിപ്പോള്‍ ഓര്‍ക്കുന്നത്?

കഴിഞ്ഞമാസം ദുബായില്‍ നടത്തിയ ഒരു സന്ദര്‍ശനമാണ് അതിന് കാരണം. ഭൂതകാലത്തെക്കുറിച്ചും എന്റെ പൂവനുഭവങ്ങളെക്കുറിച്ചും പൂക്കാഴ്ചകളെക്കുറിച്ചും അതോര്‍മിപ്പിച്ചു.

ഓണക്കാലത്ത് കുട്ടിയായ ഞാന്‍ പൂവിടാന്‍വേണ്ടി ദൂരെ പൂക്കള്‍ തേടിപ്പോയിരുന്നു. ഓണവും വിഷുവും തിറയുത്സവവും തെരേസാ പുണ്യവാളത്തിയുടെ പെരുനാളും എനിക്ക് വളരെ പ്രിയങ്കരമാണ്, അന്നും ഇന്നും. അതൊക്കെ എന്റെ ബാല്യകാലവുമായി വേര്‍തിരിക്കാന്‍ കഴിയാത്തവിധം ബന്ധപ്പെട്ടുകിടക്കുന്നു. എന്റെ ഗൃഹാതുരതയാണ് അതെല്ലാം.

അത്തംനാള്‍ തുടങ്ങി പുലര്‍ച്ചെക്കെഴുന്നേറ്റ് ഞാന്‍ കോലായിയില്‍ പൂക്കളം വരച്ച് പൂവിടും. തലേ ദിവസംതന്നെ ചെറിയ പൂസഞ്ചികളുമായി ആവശ്യമായ വിവിധ ഇനം പൂക്കള്‍തേടി യാത്ര പുറപ്പെടും. ദൂരെയുള്ള അപരിചിതമായ ഇടവഴികളിലൂടെയും നെല്‍വയലുകളിലൂടെയുമെല്ലാം കൂട്ടുകാരുമായി അലയും. ഇരുള്‍വീണു തുടങ്ങുമ്പോള്‍ നിറഞ്ഞ പൂസഞ്ചികളുമായി വീട്ടിലേക്ക് മടങ്ങും.

അക്കാലത്തെ നമ്മുടെ പുഷ്പസംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ അനുഭവം.

പ്രകൃതിസ്നേഹം മനസ്സില്‍ വളരുമ്പോള്‍ പൂവുകള്‍ പറിച്ചു നശിപ്പിക്കുവാനുള്ളതല്ല എന്ന തിരിച്ചറിവുണ്ടാകുന്നു. പൂവുകള്‍ സ്നേഹിക്കുവാനും താലോലിക്കുവാനുമുള്ളതാണ്.

പക്ഷേ അങ്ങനെ ഒരു തിരിച്ചറിവ് നമ്മുടെ സമൂഹത്തിനുണ്ടോ?

ഇന്ന് വലിയ വീടുകളുടെ മുമ്പില്‍പ്പോലും പൂന്തോട്ടങ്ങള്‍ കാണുന്നത് വിരളം. പൂന്തോട്ടത്തിന്റെ സ്ഥാനത്ത് നിറമുള്ള ടൈലുകള്‍ പാകി മോടിപിടിപ്പിക്കുന്നതാണ് ഇപ്പോള്‍ ഫാഷന്‍. അഥവാ എവിടെയെങ്കിലും ഒരു പൂന്തോട്ടമുണ്ടെങ്കില്‍തന്നെ അതിലെ ചെടികള്‍ക്ക് നനയ്ക്കുവാനും ശുശ്രൂഷിക്കുവാനും പെണ്‍കുട്ടികളില്ല. പ്രഭാതങ്ങളില്‍ പെണ്‍കുട്ടികള്‍ വന്ന് വീട്ടുമുറ്റത്തുനില്‍ക്കുന്നത് പൂക്കളെ പരിചരിക്കാനല്ല, മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുവാനാണ്.

കാലം ഇമെയിജുകളെയും പരിവര്‍ത്തനം ചെയ്യിക്കുന്നു. മുറ്റത്ത് പൂക്കള്‍ വിരിഞ്ഞുകിടക്കുന്ന, ചെടികള്‍ക്ക് നനയ്ക്കുന്ന നീണ്ട പാവാടയുടുത്ത പെണ്‍കുട്ടിയുടെ ദൃശ്യബിംബം പൂന്തോട്ടമോ പൂക്കളോ ഇല്ലാത്ത മുറ്റത്തൂടെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് നടക്കുന്ന ചുരിദാറിട്ട പെണ്‍കുട്ടിയുടെ ഇമെയിജായി മാറിയിരിക്കുന്നു. ഇനിയുമൊരു ചങ്ങമ്പുഴയുണ്ടാകുമെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് ഉദ്യാനദേവതപോലുള്ള കവിത രചിപ്പിക്കാന്‍ ഉദ്യാനവും ദേവതയും ഇവിടെ ഉണ്ടാകില്ലെന്ന് ദുഃഖത്തോടെ ഞാനറിയുന്നു.

ഉദ്യാനങ്ങള്‍ മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പൂവുകളോടുള്ള സ്നേഹവും നമുക്ക് കൈമോശം വന്നിരിക്കുന്നു.

ഏതെങ്കിലും ഒരു വീടിന്റെ വേലിക്കരികില്‍ ഒരു പൂവ് വിടര്‍ന്നുകിടക്കുന്നത് കണ്ടാല്‍ നാം അതിനെ അതിന്റെ തണ്ടില്‍സുഗന്ധംവിതറി നില്‍ക്കുവാന്‍ അനുവദിക്കില്ല. അതിനെ കൈയേന്തി പറിച്ചെടുക്കും. ഒന്നു മണത്തശേഷം അതിനെ കശക്കി നിലത്തെറിയും. പൂവുകള്‍ നശിപ്പിക്കുവാനുള്ളതാണെന്നാണ് നാം കരുതുന്നത്.

എന്റെ നാട്ടിലെ നിരത്തുവിളക്കുകളില്‍ പ്രകാശംചൊരിയുന്ന സോഡിയം വേപ്പര്‍ ബള്‍ബുകളുണ്ട്. വില കൂടിയ ആ ബള്‍ബുകള്‍ വഴിപോക്കര്‍ എറിഞ്ഞുടക്കുന്നത് ഒരു പതിവാണ്.

ചെടിയിലെ പൂവുകള്‍ പറിച്ച് കശക്കിയെറിയുന്നതിനെയും സോഡിയം വേപ്പര്‍ വിളക്കുകള്‍ എറിഞ്ഞുടക്കുന്നതിനെയും കൂട്ടിവായിക്കേണ്ടതാണ്. മലയാളി മനസ്സില്‍ നശീകരണ വാസനകള്‍ വളരുകയാണ്. ഈ നശീകരണ വാസനകള്‍ പൂവുകളുടെ സുഗന്ധത്തെയും വെളിച്ചത്തെയും ഇല്ലാതെയാക്കുന്നു.

പൂവുകളെ സ്നേഹിക്കുന്ന നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിക്ക് ഒരിക്കല്‍ ഒരു നല്ല ഐഡിയ തോന്നി. ദിവസേന ഡസന്‍ കണക്കിന് സാംസ്കാരിക സമ്മേളനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. സ്വാഗതം പറയുമ്പോള്‍ വേദിയിലിരിക്കുന്നവര്‍ക്കെല്ലാം പൂച്ചെണ്ടുകളാണ് നല്‍കുന്നത്. സമ്മേളനം കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ ആ പൂക്കള്‍ മരിക്കുന്നു. പൂച്ചെണ്ടുകള്‍ക്ക് പകരം വേദിയിലിരിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഐഡിയ. പുസ്തകം വാടി നശിക്കില്ലല്ലോ. എല്ലാവരും മന്ത്രി പറഞ്ഞതുപോലെ ചെയ്തിരുന്നെങ്കില്‍ എണ്ണമറ്റ പൂവുകള്‍ അകാല ചരമമടയാതെ അവയുടെ തണ്ടുകളില്‍ സുഗന്ധം പരത്തി നില്‍ക്കുമായിരുന്നു. എന്നെപ്പോലുള്ളവരുടെ വീടുകളിലെ ലൈബ്രറികളിലെ പുസ്തകങ്ങളുടെ എണ്ണം വര്‍ധിക്കുമായിരുന്നു.

പക്ഷേ... ഇന്നലെയും കിട്ടി വേദിയിലിരിക്കുന്ന എനിക്ക് ഒരു പൂച്ചെണ്ട്.

മരുഭൂമിയെന്നാണ് നമ്മള്‍ ദുബായിയെ വിളിക്കാറുള്ളത്. മരുഭൂമിയിലെ സാഹിത്യം എന്നൊക്കെ നമ്മള്‍ സാധാരണയായി പറയാറുണ്ട്.

കഴിഞ്ഞ മാസം ഞാനവിടെ പോയപ്പോള്‍ മരുഭൂമിയും മണലാരണ്യവും കണ്ടില്ല. എല്ലായിടത്തും നീര്‍ച്ചാലുകള്‍. കടലില്‍നിന്ന് നഗരത്തിന് നടുവില്‍ ചാലുകീറി പുഴകള്‍ ഉണ്ടാക്കിയിരിക്കുന്നു. എങ്ങും വെട്ടിത്തിളങ്ങുന്ന പുത്തന്‍ എടുപ്പുകള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുക്കാല്‍ കിലോമീറ്റിലേറെ ഉയരമുള്ള എടുപ്പാണ് ബുര്‍ജ് ഖലീഫ (ദൈവത്തിന്റെ ആസനത്തില്‍ തറച്ചുകയറ്റിയ സൂചി എന്നാണ് അതിനെക്കുറിച്ച് ഫെമിനിസ്റ്റ് എഴുത്തുകാരി ജര്‍മെയിന്‍ ഗ്രീര്‍ പറഞ്ഞത്. അതു മറ്റൊരു വിഷയം) ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി താഴോട്ട് നോക്കിയപ്പോള്‍ ഞാന്‍ എങ്ങും കണ്ടത് നീരുറവുകളും പച്ചപ്പുകളുമാണ്. ബര്‍ ദുബായിലെ രാജവീഥികളുടെ ഇരുവശങ്ങളിലും പൂവുകളുടെ വര്‍ണപ്പരവതാനികള്‍. അതിലെ കടന്നുപോകുന്ന എണ്ണമറ്റ ആളുകളില്‍ ഒരാള്‍പോലും ഒരു പൂവിനെപ്പോലും നുള്ളി വേദനിപ്പിക്കുന്നത് കണ്ടില്ല. മണലാരണ്യങ്ങള്‍ ഉദ്യാനങ്ങളായി മാറിയ ആ അത്ഭുതകാഴ്ച ഞാന്‍ കണ്ണുനിറയെ കണ്ടുനിന്നു.

നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പുഷ്പസ്നേഹം വീണ്ടെടുക്കണം. എങ്കിലേ നമുക്ക് മനുഷ്യനെ സ്നേഹിക്കാന്‍ കഴിയൂ.


*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Monday, January 3, 2011

എഴുത്തുകാരോടുള്ള സ്നേഹം

നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ എഴുത്തുകാരോട് ആദരവുണ്ടോ? സ്നേഹമുണ്ടോ? ഞാന്‍ എപ്പോഴും സ്വയം ചോദിക്കാറുള്ള ചോദ്യമാണിത്.

നമ്മള്‍ എഴുത്തുകാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും അവരുടെ കോലം കത്തിക്കുകയും ഒക്കെ ചെയ്യും. എങ്കിലും സംശയലേശമെന്യേ നമുക്ക് പറയാം, മലായളികള്‍ അവരുടെ എഴുത്തുകാരെ സ്നേഹിക്കുന്നുണ്ട്. എല്ലാ കാലവും അവര്‍ എഴുത്തുകാരെ ആവശ്യത്തിലേറെ സ്നേഹിച്ചിട്ടുണ്ട്. ഇപ്പോഴും സ്നേഹിക്കുന്നു. അല്ലെങ്കില്‍ എഴുത്തുകാരുടെ ഇത്രയധികം പുസ്തകങ്ങള്‍ അവര്‍ വാങ്ങുമോ? ഇത്രയധികം പുരസ്കാരങ്ങള്‍ നല്‍കുമോ? ഇത്രയധികം സ്വീകരണങ്ങളും ആദരാര്‍പ്പണങ്ങളും അനുസ്മരണങ്ങളും സംഘടിപ്പിക്കുമോ?

ഇല്ല.

എഴുത്തുകാര്‍ എഴുതുന്ന പുസ്തകങ്ങള്‍ക്ക് ഒരു ഭാഷയുണ്ട്. ഒരു ഭാഷ എന്നു പറയുന്നതിലേറെ പല ഭാഷകളുണ്ട് എന്ന് പറയുന്നതായിരിക്കും ഉചിതം. പോത്തേരി കുഞ്ഞമ്പു സരസ്വതീവിജയം എന്ന നോവലെഴുതുമ്പോള്‍ ഉപയോഗിച്ച ഭാഷയല്ല കേശവദേവ് ഓടയില്‍നിന്ന് എന്ന നോവലെഴുതുവാന്‍ ഉപയോഗിച്ചത്. തകഴി ചെമ്മീന്‍ എഴുതുവാന്‍ ഉപയോഗിച്ച ഭാഷയല്ല വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എഴുതുവാന്‍ ഉപയോഗിച്ചത്. ഉറൂബിന്റെ ഭാഷയല്ല ബഷീറിന്റേത്. കാക്കനാടന്‍ എഴുതുന്നതുപോലെയല്ല പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതുന്നത്. കാലാനുസൃതം, ദേശാനുസൃതം ഭാഷ മാറുന്നു.

നോവലും കഥയും എഴുതാന്‍ മാത്രമല്ല, വായനക്കാര്‍ക്ക് എഴുത്തുകാരെ സ്‌നേഹിക്കാനും ഒരു ഭാഷ വേണ്ടേ?

വേണം.

എഴുത്തുകാരന്റെ ഭാഷകളെ കാല്‍പ്പനിക സാഹിത്യം, പുരോഗമന സാഹിത്യം, ആധുനിക സാഹിത്യം, ഉത്തരാധുനിക സാഹിത്യം എന്നൊക്കെ വേര്‍തിരിച്ചു വച്ചിട്ടുണ്ട്. വായനക്കാര്‍ എഴുത്തുകാരോട് പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷകളിലും ഇതൊക്കെയുണ്ടോ?

ഉണ്ട്.

തകഴിക്ക് അനുവാചകര്‍ അയച്ച കത്തുകള്‍ സോഷ്യലിസ്റ്റ് റിയലിസ്റ്റ് ശൈലിയിലുള്ളതായിരുന്നു. കൌമാര പ്രായത്തില്‍ ഞാനും അദ്ദേഹത്തിന് ഒരു കത്തയച്ചിരുന്നു. ചെമ്മീന്‍ വായിച്ച് കോരിത്തരിച്ച് എഴുതിയ ആ കത്തിന്റെ ഭാഷ കാല്‍പ്പനികതയായിരുന്നു.

ഇന്ന് ആരാധകരായ വായനക്കാര്‍ പഴയതുപോലെ എഴുത്തുകാര്‍ക്ക് കത്തുകള്‍ അയക്കുന്നില്ല. സ്നേഹക്കുറവല്ല കാരണം. ഫോണും എസ്സെമ്മസുമെല്ലാം കത്തുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല എഴുത്തുകാരോടുള്ള തങ്ങളുടെ സ്നേഹാദരവുകള്‍ പ്രകടിപ്പിക്കാന്‍ വായനക്കാര്‍ പുതിയ ഭാഷകളും ശൈലികളും വികസിപ്പിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഞാനീ വസ്തുത തിരിച്ചറിഞ്ഞത്.

ഉത്തരകേരളത്തിലെ ഒരു നാട്ടുമ്പുറത്ത് ഒരു സാഹിത്യച്ചടങ്ങില്‍ പങ്കടുക്കുവാനായി ഞാനെന്ന എഴുത്തുകാരന്‍ ചെന്നപ്പോള്‍ എന്നെ ബാന്റുവാദ്യവുമായാണ് നാട്ടുകാര്‍ സ്വീകരിച്ചത്. അതു കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി. നാണക്കേടോടെ അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ തോന്നി.

ആദ്യം തോന്നിയ നാണക്കേട് പിന്നീട് അമ്പരപ്പും അമ്പരപ്പ് വിസ്മയവുമായി മാറി. എന്നോടുള്ള സ്നേഹംകൊണ്ടാണ് നാട്ടുകാര്‍ ബാന്റുവാദ്യക്കാരെ കാശുകൊടുത്തു വിളിച്ചുകൊണ്ടുവന്നത്. ഞാനതില്‍ എന്തിന് നാണിക്കണം? സന്തോഷിക്കുകയല്ലേ ചെയ്യേണ്ടത്?...

തിരക്കുപിടിച്ച മാര്‍ക്കറ്റിലൂടെ ആരുടെയും മുഖത്തുനോക്കാതെ കുനിഞ്ഞ തലയോടെ ഞാന്‍ ബാന്റുകാരുടെ മുമ്പില്‍ നടന്നു. നിരത്തില്‍ മഴയുടെ നനവുണ്ടെങ്കിലും എനിക്ക് വിയര്‍ക്കുന്നുണ്ടായിരുന്നു.

ഒരു സാംസ്കാരിക യാത്രയുടെ ഭാഗമായി ഞാന്‍ ഒരിക്കല്‍ മധ്യകേരളത്തിലെ ഒരു നഗരത്തില്‍ ചെന്നുപെട്ടു. ഞങ്ങള്‍ എഴുത്തുകരെ നാട്ടുകാര്‍ സ്വീകരിച്ചത് വെടിക്കെട്ടുമായാണ്. വാഹനങ്ങളും ആളുകളും കെട്ടിമറിയുന്ന തിരക്കുപിടിച്ച റോഡിന് മുകളില്‍ അമിട്ടുകള്‍ പൊട്ടിച്ചിതറി. അത്രയും നമ്മള്‍ എഴുത്തുകാരെ സ്നേഹിക്കുന്നു. സ്നേഹംകൊണ്ട് നമ്മള്‍ നമ്മുടെ എഴുത്തുകാരെ വടക്കുന്നാഥനോ ചോറ്റാനിക്കര ഭഗവതിയോ ആക്കി മാറ്റുന്നു. അപ്പോള്‍ അങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചുപോയി.

ഇപ്പോള്‍ ബാന്റും വെടിക്കെട്ടും തെയ്യങ്ങളും ഒക്കെ എനിക്ക് പരിചയമായി. എന്റെ തൊലിയുരിയുന്നില്ല. തല കുനിയുന്നില്ല. എങ്കിലും മനുഷ്യന്റെ വലിയ വേദനകള്‍പോലും സാംസ്കാരിക പ്രവര്‍ത്തകര്‍ വാദ്യങ്ങളും തെയ്യങ്ങളുമായി ആഘോഷിക്കുന്നത് കാണുമ്പോള്‍ എന്റെ നിയന്ത്രണം കൈവിട്ടുപോകുന്നു. ഞാന്‍ അറിയാതെ ക്ഷോഭിച്ചുപോകുന്നു.

സാഹിത്യവും സംസ്കാരവും മാത്രമല്ല ജീവിതം തന്നെ ഇന്ന് നമുക്കൊരു ആഘോഷമാണ്.

എഴുത്തുകാരെ സ്നേഹിക്കുന്നത് നല്ലതുതന്നെ. നമ്മള്‍ മലയാളികളെപ്പോലെ എഴുത്തുകാരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനത ലോകത്തില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടു മാത്രമല്ല, എഴുത്തുകാരുടെ സ്വന്തം നാടുകൂടിയാണ്. ഇവിടെ എഴുത്തുകാരനായി ജീവിക്കുന്നത് നിരവധി ജന്മങ്ങളില്‍ ഒരിക്കല്‍ കിട്ടുന്ന സൌഭാഗ്യമാണ്. പ്രശ്നം ഈ സ്നേഹം എഴുതിക്കാണിക്കാനായി നമ്മള്‍ ഉപയോഗിക്കുന്ന ഭാഷയാണ്. വെടിക്കെട്ടും വാദ്യഘോഷവും തെയ്യങ്ങളും ദൈവങ്ങള്‍ക്കുള്ളതാണ്. എഴുത്തുകാര്‍ക്കുള്ളതല്ല. എഴുത്തുകാരോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ നമുക്ക് മറ്റൊരു ഭാഷ കണ്ടുപടിക്കണം.

എവിടെയാണ് ആ ഭാഷയുള്ളത്?

അതു കണ്ടെത്താനായി ഗബ്രിയേല്‍ ഗര്‍സിയാ മര്‍ക്കേസിന്റെ മക്കോണ്ടയിലോ ജെയിംസ് ജോയിസിന്റെ ഡബ്ളിനിലോ ഒന്നും പോകേണ്ടതില്ല. നമ്മുടെ പ്രിയകവി ഒ എന്‍ വിയുടെ ചവറയില്‍ പോയാല്‍ മതി.

ഒരിക്കല്‍ ഒരു വായനശാലയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനായി ഞാന്‍ ചവറയില്‍ പോയി. യഥാര്‍ഥത്തില്‍ അതിനായിരുന്നില്ല ഞാനവിടെ പോയത്. ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി എന്നു തൊണ്ടപൊട്ടി പാടിയ എന്റെ പ്രിയ കവിയുടെ നാടു കാണാനായിരുന്നു ഞാനവിടെ ചെന്നത്. പിന്നീട് ആ യാത്ര മറക്കാന്‍ കഴിയാത്ത ഒരനുഭവമായി മാറുകയും ചെയ്തു.

ചടങ്ങു നടക്കുന്ന വായനശാലയിലേക്ക് ഞങ്ങള്‍ ഒന്നിച്ചാണ് നടന്നുപോയത്. ഭാഷാസ്നേഹികളുടെയും ഒ എന്‍ വിയുടെ ആരാധകരുടെയും ഒരാള്‍ക്കൂട്ടം ഞങ്ങളെ അനുഗമിച്ചു. കവിയെ കാണാനായി നാട്ടുകാര്‍ വീട്ടുമുറ്റത്ത് ഇറങ്ങിനിന്നിരുന്നു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്: കവി നടന്നുപോകുന്ന വഴിയിലെ വീടുകളില്‍ നിലവിളക്കുകള്‍ കത്തിച്ചുവെച്ചിരിക്കുന്നു. ഒരു നാട് അതിന്റെ പ്രിയ കവിയെ സ്വീകരിക്കുന്നത് വീട്ടുമുറ്റത്ത് വിളക്കു കത്തിച്ചുവെച്ചാണ്.

എഴുത്തുകാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഭാഷ ഇതല്ലേ?

അതുകൊണ്ട് വെടിക്കെട്ടും പഞ്ചവാദ്യവും തായമ്പകയും തെയ്യങ്ങളും ഒന്നും നമുക്കിനി വേണ്ട. നമുക്ക് എഴുത്തുകാരോട് സ്നേഹമുണ്ടെങ്കില്‍അവര്‍ കടന്നുപോകുന്ന വഴിയില്‍ ഒരു തിരി കത്തിച്ചുവെയ്ക്കാം...

അതു മാത്രം മതി.


*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Sunday, July 18, 2010

ജാതിവിചാരങ്ങള്‍ ഡല്‍ഹിയില്‍

ഈ കുറിപ്പ് ഡല്‍ഹിയില്‍ വെച്ചാണ് എഴുതുന്നത്.

വലിയ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ വലുതായി ചിന്തിക്കുന്നവരാണ്. കാരണം, മഹാനഗരങ്ങള്‍ ജീവിതത്തിന്റെ ബൃഹദ്കാഴ്‌ചകള്‍ നല്‍കുന്നു എന്നതുതന്നെ. ജീവിതത്തിന്റെ സമഗ്രമായ ചിത്രങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ വന്‍ നഗരങ്ങളില്‍ പോകുക തന്നെ വേണം. ഇടുങ്ങിയ ആശയങ്ങളും ചെറിയ താല്‍പര്യങ്ങളും മനസ്സില്‍നിന്ന് ഒഴിഞ്ഞുപോകും. ജീവിതത്തെ ആഴത്തില്‍ അറിയുകയും ആ അറിവില്‍നിന്നു വലിയ ജീവിതാവബോധങ്ങള്‍ ഉരുത്തിരിഞ്ഞുവരികയും ചെയ്യും.

ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടാണ് എഴുപതുകളില്‍ എന്നെപ്പോലുള്ള യുവാക്കള്‍ (ഇപ്പോള്‍ പ്രായമായവര്‍) മഹാനഗരങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് ഞങ്ങള്‍ ഡല്‍ഹിയിലും ബോംബെയിലും മറ്റും എത്തപ്പെട്ടത്.

ഇന്ത്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയും ബംഗളൂരുമാണ് അതിവേഗം വികസിച്ചു വലുതാകുന്നത്. എന്റെ കണ്‍മുമ്പില്‍വെച്ചാണ് ഡല്‍ഹി ഏറ്റവും ആധുനികമായ മഹാനഗരമായി വളര്‍ന്നത്. ഡല്‍ഹി വിട്ട് നാട്ടില്‍ താമസം തുടങ്ങിയിട്ടും ഇടയ്‌ക്കൊക്കെ ഞാനിവിടെ വരാറുണ്ട്. ഓരോ വരവിലും നഗരത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്‌ക്കാണ് ഞാന്‍ സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞാഴ്‌ചയാണ് പന്ത്രണ്ടായിരം കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളമാണ് ഇപ്പോള്‍ ഡല്‍ഹിയിലേത്. ഏറ്റവും അധുനാധുനമായ സൌകര്യങ്ങള്‍ ഇവിടെയുണ്ട്. ആറു വരിയും എട്ടുവരിയുമുള്ള വിശാലമായ റോഡുകള്‍ പുതുതായി നിര്‍മിക്കപ്പെട്ടിരിക്കുന്നു. മൂന്നു മിനിറ്റ് കൂടുമ്പോള്‍ ഇരമ്പിവരുന്ന ശീതീകരിച്ച മെട്രോ ട്രെയിനുകള്‍ ഡല്‍ഹിയുടെ വിദൂര പ്രദേശങ്ങളെപ്പോലും പരസ്‌പരം ബന്ധിപ്പിക്കുന്നു. ചില മെട്രോ സ്‌റ്റേഷനുകളില്‍ നില്‍ക്കുമ്പോള്‍ എഴുപതു ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് കീഴെ ജീവിക്കുന്ന ഒരു രാജ്യത്തിന്റെ തലസ്ഥാനത്തല്ല, ന്യൂയോര്‍ക്കിലാണ് നില്‍ക്കുന്നതെന്ന് തോന്നിപ്പോകും.

അങ്ങനെ ഡല്‍ഹി സമ്പന്നമായിരിക്കുന്നു. ആധുനികമായിരിക്കുന്നു. പക്ഷേ ഈ വികസനവും ആധുനികതയും ഡല്‍ഹി നിവാസികളെ ഒരാധുനിക സമൂഹമാക്കി മാറ്റിയിട്ടുണ്ടോ? അവര്‍ വലിയ കാഴ്‌ചപ്പാടുകളുള്ളവരാണോ? അവരില്‍ മാനവികതയും നീതിബോധവും നിലനില്‍ക്കുന്നുണ്ടോ?

ഇല്ല.ഞാന്‍ രണ്ടാഴ്‌ചയായി ഡല്‍ഹിയില്‍ വന്നിട്ട്. ഈ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ ആറു കൊലപാതകങ്ങളാണ് ഡല്‍ഹിയില്‍ നടന്നത്. ഡല്‍ഹി നിവാസികള്‍ക്ക് കൊലപാതകങ്ങള്‍ വലിയ വാര്‍ത്തയല്ല. എന്നും പത്രത്തില്‍ വായിച്ച് പുതുമ നഷ്‌ടപ്പെട്ടതാണത്. രാജ്യത്തിന്റെ വിഭജനകാലത്തും ഇന്ദിരാഗാന്ധി വധക്കാലത്തും പതിനായിരക്കണക്കിന് മനുഷ്യരാണ് കൂട്ടക്കുരുതിക്ക് ഇരയായത്. അതൊക്കെ കണ്ടുവളര്‍ന്ന ഡല്‍ഹിക്കാര്‍ക്ക് രണ്ടാഴ്‌ചക്കുള്ളില്‍ ആറു കൊലപാതകങ്ങള്‍ നടക്കുന്നത് നിസ്സാര കാര്യമാണ്.

എന്നാല്‍ സാധാരണ കൊലപാതകങ്ങളല്ല ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളാണ്. മാനം കാക്കല്‍കൊലയെന്നാണ് മാധ്യമങ്ങള്‍ അതിനെ വിളിക്കുന്നത്. ഇംഗ്ളീഷ് പത്രങ്ങള്‍ honour killing എന്നും വിളിക്കുന്നു. ഇരുപതും ഇരുപത്തിയഞ്ചും വയസ്സുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് നിര്‍ദയം കൊലചെയ്യപ്പെടുന്നത്. അവരെ കൊല്ലുന്നത് മറ്റാരുമല്ല, അവരുടെ അച്‌ഛനമ്മമാരോ അമ്മാമന്മാരോ തന്നെ. അവര്‍ ചെയ്‌തിട്ടുള്ള കുറ്റം: അന്യജാതിക്കാരനെ/ജാതിക്കാരിയെ സ്‌നേഹിച്ചു എന്നത്. അവസാനമായി പത്രത്തില്‍ വായിച്ചത് ഇരുപത്തിരണ്ടുകാരിയായ വാൽ‌മീകി സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയുടെയും അവളെ സ്‌നേഹിച്ച ഇരുപത്തിനാലുകാരനായ ശര്‍മ ജാതിയില്‍പ്പെട്ട യുവാവിന്റെയും മരണവാര്‍ത്തയാണ്.

ഹരിയാണയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമെല്ലാം അത്തരം കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ നിത്യേന കേള്‍ക്കുന്നു. ഹരിയാണയും ഉത്തര്‍പ്രദേശും ഡല്‍ഹി പോലെയല്ല. ആ നാട്ടുകാരില്‍ വലിയൊരു വിഭാഗം വിദ്യാഭ്യാസമോ സാക്ഷരതയോ ഇല്ലാത്തവരാണ്. ഗ്രാമങ്ങള്‍ ഇപ്പോഴും വെളിച്ചം കടന്നുവരാതെ അടഞ്ഞുകിടക്കുന്ന ഇടങ്ങളാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അവിടെ അങ്ങനെയൊക്കെ സംഭവിച്ചാല്‍ മനസ്സിലാക്കാം. പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പരിഷ്‌കൃത ഇന്ത്യന്‍ നഗരമായ, രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം അമ്പരക്കുന്നു.

ഡല്‍ഹിയില്‍ കൊലചെയ്യപ്പെടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉന്നതവിദ്യാഭ്യാസം നേടിയവരാണ്. ഉദ്യോഗമുള്ളവരാണ്. പലരും ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ മനസ്സില്‍ ജാതിചിന്തകളില്ല. പല ജാതിക്കാരായ അവര്‍ ഒന്നിച്ച് ഓഫീസില്‍ പോയി വരുന്നു. ഭക്ഷണം പങ്കിടുന്നു. കോള്‍ സെന്ററുകളിലെ ജോലി കഴിഞ്ഞ് പുലരാന്‍ നേരം കമ്പനി വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരസ്പരം ചുമലില്‍ തലവെച്ച് ഉറങ്ങിപ്പോകുന്നു. അവര്‍ ജാതിയിലും മതത്തിലും കപട സന്മാര്‍ഗികതയിലും വിശ്വസിക്കുന്നില്ല.

മക്കള്‍ സ്‌കൂളില്‍ പഠിക്കുന്ന പ്രായത്തില്‍തന്നെ ഇണകളുമായി പാര്‍ക്കുകളില്‍ ചുറ്റിനടക്കുന്നതിനെക്കുറിച്ചോ മാറ്റിനിക്ക് പോകുന്നതിനെക്കുറിച്ചോ അറിയാന്‍ ഇടയായാല്‍ അച്‌ഛനമ്മമാര്‍ കണ്ണടച്ചുകളഞ്ഞെന്ന് വരാം. പക്ഷേ അവര്‍ അന്യജാതിക്കാരെ വിവാഹം ചെയ്യാന്‍ പാടില്ല. മക്കള്‍ ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്‌ത് അമ്പതിനായിരവുംഅറുപതിനായിരവും മാസം വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അച്‌ഛനമ്മമാര്‍ ആഹ്ളാദിക്കുന്നു. മക്കളെക്കുറിച്ച് അഭിമാനം കൊള്ളുന്നു. അവര്‍ക്ക് മക്കളുടെ പണം വേണം. ആ പണം കൊണ്ട് ഏറ്റവും പുതിയ ആഡംബര കാര്‍ വാങ്ങി മുറ്റത്ത് പ്രദര്‍ശിപ്പിക്കണം. അവര്‍ക്ക് മൿഡൊണാഡ് പോലുള്ള അമേരിക്കന്‍ റസ്‌‌റ്റോറന്റുകളില്‍ ചെന്ന് രാത്രി ആഹാരം കഴിക്കണം. ബിയറും വിസ്‌ക്കിയും കഴിക്കണം. എല്ലാം അവര്‍ക്ക് വേണം. മക്കള്‍ അന്യജാതിക്കാരെ വിവാഹം ചെയ്യാന്‍ മാത്രം പാടില്ല.

അന്യജാതിക്കാരുമായുള്ള വിവാഹത്തിന് അച്‌ഛനമ്മമാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോള്‍ മക്കള്‍ ഇണകളുമായി വീടുവിട്ട് ഓടിപ്പോകുന്നു. അവര്‍ ആരുമറിയാതെ നഗരത്തില്‍ വാടകവീട്ടില്‍ ഒന്നിച്ച് താമസിക്കുന്നു. അപ്പോള്‍ അച്‌ഛനും അമ്മയും അമ്മാമനും അവരെ കണ്ടെത്തി വിഷം കൊടുത്തു കൊല്ലുന്നു. അല്ലെങ്കില്‍ വാടകക്കൊലയാളികളെ അവരുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു.

വീട് വിട്ടുപോയി ഒളിവില്‍ ഒന്നിച്ച് താമസിക്കുന്ന കമിതാക്കള്‍ നിരന്തരമായ ഭീഷണിയിലാണ്. ഏത് നിമിഷവും ജീവന്‍ നഷ്‌ടപ്പെടും എന്ന ഭയത്തിലാണ്. അച്‌ഛന്‍ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും സംരക്ഷണം വേണമെന്നും പറഞ്ഞ് രണ്ട് ദിവസം മുമ്പ് പൊലീസിനെ സമീപിച്ച ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിക്ക് ഇരുപത്തിരണ്ട് വയസ് മാത്രമേ പ്രായമുള്ളൂ. എം എസ് സി പാസായ അവള്‍ക്ക് ജോലിയുണ്ട്. അവളുടെ യാദവ് സമുദായത്തില്‍പ്പെട്ട കമിതാവ് എന്‍ജിനിയറാണ്. അവര്‍ രഹസ്യമായി അശോക് വിഹാറില്‍ ഒന്നിച്ചു താമസിക്കുകയാണ്. പക്ഷേ ഏത് നിമിഷവും കൊലചെയ്യപ്പെടുമെന്ന ഭീതിയിലാണ് അവര്‍ കഴിയുന്നത്.

ജാതിയുടെ പേരില്‍ പ്രണയിക്കാനും വിവാഹം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട്, വേട്ടയാടപ്പെട്ട്, ഒളിച്ചോടിയും ഒളിത്താവളങ്ങളില്‍ താമസിച്ചും, മരണത്തിന്റെ നിഴലില്‍ കഴിയുകയാണ് ഡല്‍ഹിയിലെ യുവത്വം....

ഒരു വികസനത്തിനും ആധുനികതക്കും നശിപ്പിക്കുവാന്‍ കഴിയാത്തതാണോ ജാതിചിന്തകള്‍? അറുപതുകളുടെ ആദ്യം ജീവിതവൃത്തി തേടി ഞാന്‍ വന്നെത്തപ്പെട്ട കാലത്തെ ഡല്‍ഹിയല്ല ഇത്. പുതിയ ഡല്‍ഹിയും അതിന്റെ ആര്‍ഭാടങ്ങളും കാപട്യങ്ങളും എനിക്ക് അപരിചിതമാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ന് ഡല്‍ഹിക്ക് ആവശ്യം പന്ത്രണ്ടായിരം കോടിയുടെ വിമാനത്താവളമല്ല, ഒരു ശ്രീനാരായണ ഗുരുവിനെയാണ്.


****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക